My Blog List

Wednesday, March 30, 2011

ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!

ശങ്കരനാരായണന്‍ മലപ്പുറം

     തെങ്ങുകേറ്റത്തൊഴിലാളിയായ മാധവേട്ടന്‍ ജോലി കഴിഞ്ഞെത്താന്‍ കാത്തിരിക്കുകയായിരുന്നു നബീല്‍. മാധവേട്ടന്റെ മകന്‍ നവീനും അയല്‍വാസി മായിന്‍ക്കയുടെ മകന്‍ നബീലും സമപ്രായക്കാരും സഹപാഠികളും ആത്മ സുഹൃത്തുക്കളുമാണ്. നബീലിന്റെ ബാപ്പയും ഉമ്മയും നവീനിനും ബാപ്പയും ഉമ്മയുമാണ്. കുഞ്ഞായിരിക്കുമ്പോള്‍ പലപ്പോഴും നബീലിനൊപ്പം നവീനും ഉമ്മയുടെ മുലകുടിച്ച കാര്യം പറഞ്ഞ് രണ്ടു വീട്ടുകാരും നവീനിനെ ഇപ്പോഴും കളിയാക്കാറുണ്ട്. ഇതുപോലെ നവീനിന്റെ അച്ഛനും അമ്മയും നബീലിനും അച്ഛനും അമ്മയുമാണ്. നവീനിനെയുംകൊണ്ട് എങ്ങോട്ടുപോകുമ്പോഴും മാധവേട്ടന്‍ നബീലിനെയും കൂട്ടും. നബീലും നവീനും മാധവേട്ടന്റെ ഇരട്ടക്കുട്ടികളാണെന്ന് പലരും തമാശ പറയാറുണ്ട്. അത്രമാത്രം ഹൃദയബന്ധമുള്ള കുടുംബങ്ങളാണത്. ഏറെ താമസിയാതെ മാധവേട്ടനെത്തി. മാധവേട്ടനെക്കണ്ടതും നബീല്‍ വിളിച്ചു പറഞ്ഞു: 
''അച്ഛാ, എനിക്കിന്നൊരു മെയില്‍ കിട്ടി. അതിലൊരു കഥയുണ്ട്. ഒരു രണ്ടത്താണിക്കാരനാ എനിക്കയച്ചു തന്നത്. ഞാനത് നവിക്ക് ഫോര്‍വേഡ് ചെയ്തു. അവനും കഥ വായിച്ചു. തെങ്ങുകേറ്റത്തൊഴിലാളിയായ രാമേട്ടനെക്കുറിച്ചുള്ളതാ കഥ''
       ''ആരെങ്കിലും ഒരു രസത്തിനെഴുതിയ കഥയായിരിക്കും. അതാപ്പൊ ത്ര വല്യ കാര്യം. ഞാന്‍.....''. മാധവേട്ടനെ പറയാന്‍ സമ്മതിക്കാതെ നബീല്‍ പറഞ്ഞു:
     ''കാര്യമുണ്ടച്ഛാ. ബാര്‍ബര്‍ഷാപ്പൊക്കെ എസിയായി; താടിവടിക്കുന്നവര്‍ക്ക് വലിയ ഡിമാന്റായി; വടിക്കുന്നവര്‍ വലി മുതലാളിമാരായി എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍മാരെ ആക്ഷേപിച്ച് ഇന്നാളൊരു കള്ളനോട്ടടിക്കാരന്‍ ഹാജ്യാര് സംസാരിച്ചത് അച്ഛന്‍ കേട്ടില്ലേ? എന്നിട്ടെന്താ താടിവടിക്കുന്ന പണിക്ക് സ്വന്തം മക്കളെ അയാള്‍ പറഞ്ഞുവിടാത്തത് എന്ന് അച്ഛന്‍ തന്നെയല്ലേ എന്നോടു ചോദിച്ചത്. ഇതുപോലെ, തെങ്ങുകേറ്റത്തൊഴിലാളികളെ മൊത്തം ആക്ഷേപിക്കുന്നതാ കഥ.........നേരം കുറെയായില്ലേ, ഞാന്‍ നവിയുടെ കൂടെ ഊണു കഴിച്ചു. അച്ഛന്‍ ഊണു കഴിക്ക്. എന്നിട്ട് ഞാന്‍ തന്നെ കഥ വായിച്ചു തരാം''
      മാധവേട്ടന്‍ ഊണു കഴിഞ്ഞെത്തി. അപ്പോഴേക്കും നബീല്‍ മെയില്‍ ബോക്‌സ് തുറന്നു വച്ചിരുന്നു. നബീലും നവീനും കമ്പ്യൂട്ടറിനു മുന്നില്‍. മാധവേട്ടനും ഭാര്യ രാധേടത്തിയും അവരുടെ പിറകില്‍.
        ''ഉം വായിക്ക് നബി മോനേ. കേള്‍ക്കട്ടെ.'' മാധവേട്ടന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് നബീല്‍ കഥ വായിക്കാന്‍ തുടങ്ങി.
      ''കഥയുടെ പേര് കാര്യം കാണാന്‍ എന്നാണ്.....ഇനി കഥ കേട്ടോളൂ''. മാധവേട്ടനും രാധേടത്തിയും ചെവി വട്ടം പിടിച്ചിരുന്നു.
 '' '' '' '' '' '' '' '' '' '' '' '' ''
     സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വെച്ചിരിക്കുന്നു. ചായ കാണുന്നില്ല. ''എടീ....ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും.'' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു.
     ''എനിക്ക് രണ്ട് കയ്യേ ഉള്ളൂ മന്‍ഷ്യാ....ഞാന്‍ ഓന്‍ക്ക് കൊടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടില്ലേ? ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും.....പോരേ?''
        ''അത് മതി''
അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.
    ''ആമിനാ...ഓനിങ്ങെത്തി'' എന്നു പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ് തുറന്നുകൊടുത്തു. നല്ല പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറ് സൈദാലിക്കയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍ നിന്നും 35 നോടടുത്ത് പ്രായം തോന്നിക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനെയും കൂട്ടി അകത്തേക്ക് നടന്നു.
     ''മോന്‍ ചെരിപ്പൊന്നും അയിക്കണ്ട...അങ്ങനെത്തന്നെ ഇങ്ങോട്ട് കേറിപ്പോര്''
     സൈദാലിക്കയുടെ ആ വാക്കു വകവയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചു വച്ച് അകത്തേക്കു നടന്നു.
    ''ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം...എന്നിട്ടാകാം ബാക്കി'' എന്ന് പറഞ്ഞ് സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ടുപേരും ഇരുന്നു. ആമിനത്താത്ത ചൂടുള്ള ചായഗ്‌ളാസ് തട്ടവും കൂട്ടിപ്പിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട് ചിരിച്ചു.
   ''മോന്‍ക്കായിട്ട് പ്രതേ്യകം ഉണ്ടാക്കിയതാ...നല്ലോണം കഴിക്കണട്ടോ....നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ''എന്നും പറഞ്ഞ് ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി. സൈദാലിക്ക അവന്റെ പ്‌ളേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുയും കറി ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.
       ''അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുതേ്യടാണ്. സൈദാലിക്ക എപ്പളും പറയും അന്നെങ്ങട്ട് കണ്ടീലല്ലോ..കണ്ടീലല്ലോന്ന്'' അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.
     ''പിന്നെ അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നക്കായേം ഒക്കെ ഉണ്ടാക്കി വെച്ചക്കണ്. ആ മാക്‌സിക്കാരന്‍ വന്നപ്പൊ അന്റെ പെണ്ണുങ്ങള്‍ക്ക് ഞാനൊരു മാക്‌സിയും വാങ്ങി വെച്ച്ക്ക്ണ്. പോവുംമ്പൊ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്‌സി ഇഷ്ടപ്പെട്ടീല്ല്യങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ...നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...''. സൈദാലിക്ക അവന്റെ പ്‌ളേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അവന്‍ സമ്മതിച്ചില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. ''മോന്‍ ഒന്നും കഴിച്ചില്ല''എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേക്കു കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍, ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍. തോര്‍ത്ത് മുണ്ട് അഴിഞ്ഞു പോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിക്കുന്നു. ബാഗില്‍ നിന്ന് ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു.
      ''ഇപ്പൊ ആ മൊളങ്കൊമ്പ് ഇല്ല്യല്ലേ മോനേ രാമാ?''
    ''ഇല്ല സൈദാലിക്ക...അതൊക്കെ കൊണ്ടു നടക്കാന്‍ വല്ല്യ ബുദ്ധിമുട്ടല്ലേ?''
    ''മോനേ രാമാ...നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ''. അമിനത്താത്ത പറഞ്ഞു.
     ''അതിന് ചൂടി എവിടെ ഇത്താ...?''
    ''നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ...ആ നെടുംബരേല്ണ്ട്''
  ''ആളൊരു മണുങ്ങൂസാണ്'' സൈദാലിക്ക നെടുംമ്പുരയിലേക്ക് ചൂടിക്കായി ഓടിയപ്പോള്‍ ആമിനത്താത്ത രാമനോട് ഇങ്ങനെ പറഞ്ഞ് കുണുങ്ങിച്ചിരിച്ചു. സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു. രാമന്‍ ചൂടിയുമായി തെങ്ങിനു മുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നൊക്കി ഇരിക്കുന്നതു കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു.
     ''എന്തു പറ്റി രാമാ....കയ്യില് വല്ല ആരും കൊണ്ടോ?''
     ''ഏയ് ഇല്ല....ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്‌ഡേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്''
    ''എന്നാപിന്നെ ആ ഒണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്‌ഡേറ്റ് ചെയ്‌തേക്ക്‌ട്ടോ, താഴെ എത്തീന്ന്''. ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കിക്കൊടുത്തു. ''ഫേസ്ബുക്കിനെക്കുറിച്ചറിയാത്ത കിളവന്‍'' എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.
    രാമന്‍ അര മണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍ അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി. കാറിന്റെ ചെറു കുലുക്കം വീണ്ടും. പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍കൊണ്ടുപോയി വച്ചു. സൈദാലിക്ക അഞ്ഞൂറിന്റെ ഒരു നൊട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു. നാണം കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.
     ''രാമാ...പോവല്ലേ'' എന്നു പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി അമിനത്താത്ത വന്നു. 
     ''നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്....''. 
      അമിനത്താത്ത സൈദാലിക്കയോട് ആവശ്യപ്പെട്ടു. സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വെച്ചിരിക്കുന്ന മറ്റു പൊതികളുടെ കൂട്ടത്തിലേക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് ''എന്നാല്‍ ശരി''എന്നും പറഞ്ഞ് വണ്ടിയുമായി പോയി. ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്‌ക്കൊപ്പം ആമിനത്താത്തയും മുറ്റത്തേക്കിറങ്ങിച്ചെന്നു.
      ''ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്രയും സ്‌നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല. ഇന്റെ മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ല. ഈ തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍...1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ വലിക്കാന്‍ വര്ണതിന്റെ ചെലവ്''. ആമിനത്താത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
     ''സാരല്ല്യ ആമിനാ...ഇനിയിപ്പൊ ഞമ്മക്കും ഞമ്മടെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ...മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം. തേങ്ങ തലേലുവീഴും എന്നൊന്നും പേടിക്കേണ്ടല്ലോ''. സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അമിനത്താത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
.'' '' '' '' '' '' '' '' '' '' '' '' ''
പിന്‍കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം.
.'' '' '' '' '' '' '' '' '' '' '' '' ''
.'' '' '' '' '' '' '' '' '' '' '' '' ''
    നബീല്‍ കഥ വായിച്ചു കഴിഞ്ഞു. മാധവേട്ടന്റെയും രാധേടത്തിയുടെയും മുഖത്ത് നിര്‍വികാര ഭാവം. നവീനിനൊരു കള്ളച്ചിരി. പക്ഷേ, നബീലിന്റെ മുഖം ദേഷ്യംകൊണ്ട് ചെമന്നിരുന്നു. 
      ''ആ കള്ള ഹിമാറാമിനത്തള്ള പറഞ്ഞത് കേട്ടോ അച്ഛാ''
    ''അങ്ങനെ പറയല്ലേ നബിമോനേ. നിന്റെ ഉമ്മയെക്കാളും പ്രായമില്ലേ അതിന്'' രാധേടത്തി ചോദിച്ചു. ഇതുകേട്ട് നവീനും ചോദിച്ചു: ''അവരെ ഹിമാറെന്നൊക്കെ വിളിക്കുന്നത് തെറ്റണെടാ?''  
     ''ഒരു തൊഴിലാളിയെ ഹിമാറെന്നു വിളിച്ച് ആക്ഷേപിക്കാമെങ്കില്‍ അങ്ങനെ വിളിച്ച തള്ളയെയും ഹിമാറെന്നു വിളിക്കാം. ശരിക്കും പറഞ്ഞാല്‍ ഒറിജിനല്‍ ഹിമാര്‍ ആ തള്ളയാണ്. തന്ത ഒരു മണ്ങ്ങൂസും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, തള്ളയെ ഹിമാറെന്നു വിളിക്കുന്നതുപോലും തെറ്റാണ്. ഹിമാറെന്നാല്‍ കഴുത. കഴുതയുടെ ബുദ്ധിപോലുമില്ല ആ തള്ളയ്ക്ക്. ഇത്തരക്കാരെ ബഹുമാനിക്കുന്നതിലും നല്ലത് കഴുതകളെ ആദരിക്കലാണ് ''
    ''നിനക്ക് മൂക്കത്ത് കോപമാ നബ്യേ. ബാപ്പാന്റെ പ്രായമുള്ള അയാളെ മണങ്ങൂസ്സെന്നു വിളിക്കുന്നത് തെറ്റുതന്നെയാണ് മോനേ'' അതുവരെ മിണ്ടാതിരുന്ന മാധവേട്ടന്‍ പറഞ്ഞു.
    ''അല്ലച്ഛാ. ഞാനല്ല അയാളെ ആദ്യം മണ്ങ്ങൂസെന്നു വിളിച്ചത്. ഹിമാറാമിന തന്നെയല്ലേ അയാള്‍ മണ്ങ്ങൂസാണെന്ന് രാമേട്ടനോട് പറഞ്ഞത്'' ഒന്നു നിര്‍ത്തി നബീല്‍ വീണ്ടും തുടര്‍ന്നു.
    ''അമ്മേ, അച്ഛാ, നവ്യേ നിങ്ങള്‍ക്കറിയില്ലേ ഈ സൈദാലി മണുങ്ങൂസ് എന്റെ ബാപ്പാന്റെ കൂടെ കന്നുപൂട്ടി നടന്നിരുന്ന കാര്യം. അഞ്ചു സെന്റും അതിലൊരു ചെറിയ ഓലപ്പുരയുമല്ലേ അവര്‍ക്കുണ്ടായിരുന്നത്. ഇപ്പോ എന്‍.എച്ചില്‍ അഞ്ചേക്കറും അരമനവീടുമായി. ആള് വല്ല്യ ഹാജ്യാരായി. മൂന്നു മക്കള്‍ ദുബായീലുണ്ട്. അറബീടെ വീട്ടില്‍ അടിച്ചുതളിയാ ഒരാള്‍ക്ക് പണി. ഇത് മാന്യമായ ഒരു പണിയാണെന്നെങ്കിലും പറയാം. ഒരാള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റിലിരുന്ന് അറബീടെ മൊതല് മൂക്കില് വലിക്കലാ പണി. മൂന്നാമത്തെയാള്‍ ഇടയ്ക്കിടിക്ക് നാട്ടില്‍ വന്നുപോകുന്നത് കണ്ടിട്ടില്ലേ. പിരാന്തന്‍പൊടിയുടെ കച്ചോടമാ അവന്. തേങ്ങടാന്‍ ആളെക്കിട്ടാന്‍ ഇത്ര എടങ്ങേറാണെങ്കില്‍, അര മണിക്കൂറിന് അഞ്ഞൂറ് കിട്ടുമെങ്കില്‍ ഇവര്‍ക്കെന്താ ആ പണികള്‍ നിര്‍ത്തി തെങ്ങുമ്മെക്കേറുന്ന പണി ചെയ്തൂടെ? ഇവരുടെ കാലിലെന്താ തളപ്പ് കേറൂലേ! ''
    ''സൈതാലിക്കാന്റെ ഒരു മകന്‍ ബാങ്കിലല്ലേ''. രാധേടത്തി ചോദിച്ചു.
   ''ബാങ്ക്. കുന്തം. അവന് കുഴല്‍പ്പണം എത്തിച്ചുകൊടുക്കുന്ന കള്ളപ്പണിയാ. ചെറിയ ചെക്കന് ചെത്തലാ പണി. കള്ളുചെത്തല്ല. മോട്ടോര്‍ സൈക്കിളില്‍ ചെത്തല്. കരിഷ്മ സെഡ്ഡെമ്മാറില്‍! നല്ല പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറ് അവനില്ലാഞ്ഞിട്ടല്ല. കാറിലിരുന്നാല്‍ ആ പുളിച്ചിയെ നാട്ടുകാര് കാണൂലല്ലോ! അതുകൊണ്ടാ സുസുക്കി സ്വിഫ്റ്റ് ഷെഡിലിറക്കി സെഡ്ഡെമ്മാര്‍ റോഡിലിറക്കിയത്! ഹറാമായ മൊതല് കുറേയില്ലേ. ആ പണംകൊണ്ട് ഇഷ്ടംപോലെ ചെത്താലോ! എവടെപ്പോയാലും നാലുമണിയാകുമ്പോഴേക്കും അവന്റെ സെഡ്ഡെമ്മാര്‍ സെന്റ്‌ജെമ്മാസ് കോളേജിന്റെ മുമ്പിലെത്തും. അവന് വേറെയും പല സുഖക്കേടുകളുമുണ്ട്. അത്‌പ്പൊ അച്ഛനോടും അമ്മയോടും പറയാന്‍ പറ്റൂലാ. എന്താ ആ ചെക്കനെ തെങ്ങുമ്മെക്കേറാന്‍ വിട്ടാല്‍? അര മണിക്കൂര്‍ കൊണ്ട് അഞ്ഞൂറ് കിട്ടുന്ന പണിക്ക് പറഞ്ഞയച്ചൂടെ ആ ഹംക്ക് ഹക്കീമിനെ ഹിമാറാമിനാക്ക്. എന്തിനാ ത്ര എടങ്ങേറായി രാമേട്ടനെത്തന്നെ ആശ്രയിക്കുന്നത്?  ഹക്കീമിന്റെ  കാലില്‍ തിളങ്ങുന്ന പണക്കൂടുതലുള്ള ഷൂ മാത്രമല്ല പരുപരുത്ത തളപ്പും കേറും..........കഴിഞ്ഞില്ല. ഇനിയും പറയാനുണ്ട്. ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന മണ്ങ്ങൂസിമാറുകളുടെ പേരക്കുട്ടികളെ ഇപ്പൊത്തന്നെ തെങ്ങുമ്മെക്കേറ്റം പഠിപ്പിച്ചാല്‍ അവര്‍ ഒന്നാംതരം തെങ്ങുകേറ്റക്കാരാകൂലേ? അച്ഛനുള്ള അഞ്ചു തെങ്ങിലും ആ ചെക്കമ്മാരെക്കൊണ്ട് തേങ്ങ ചാടിപ്പിക്കാം''.
      ഒരു കള്ളച്ചിരി പാസ്സാക്കിയതിനു ശേഷം, മൗനത്തിലായിരുന്ന മാധവേട്ടനെ നോക്കി നബീല്‍ വീണ്ടും പറഞ്ഞു:
      '' അച്ഛാ, ഞാനും ഒരു കഥയെഴുതാന്‍ തീരുമാനിച്ചു''
     '' യ്യ് കഥയെഴുതുകയോ? ''
    '' എന്താ എഴുതിയാല്‍? എഴുത്ത് ആരുടെയും കുത്തകയല്ലല്ലോ. പ്രസിദ്ധീകരിക്കാന്‍ ആരുടെയും കനിവ് കാക്കേണ്ടതുമില്ല. പേസ്ബുക്കും മെയില്‍ ബോക്‌സും ബ്‌ളോഗുമൊക്കെയില്ലേ. എന്തുതെറി വേണമെങ്കിലും എഴുതാം. ആരെയും കുതിരകേറാം...........പിന്നെയല്ലേ ഇത്. എന്റെ കഥയുടെ തലക്കെട്ട് കേള്‍ക്കണോ?
    '' എല്ലാവരും ആകാംക്ഷയോടെ നബീലിനെ നോക്കി.
     ''ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!''
   ''കഥയെ കഥയായി കണ്ടാല്‍പ്പോരെ നബിക്കുട്ട്യേ. അതിന്റെ ഉള്ളിലേക്കിങ്ങനെ ആഴ്ന്നിറങ്ങണോ?''
     '' അതെ, അമ്മേ. അവരുടെ കഥയെ നമ്മള്‍ കഥയായി കാണുന്നു. ഞാനെഴുതുന്ന കഥയെ അവരും കഥയായി കണ്ടാല്‍ മതി. പ്രശ്‌നം തീര്‍ന്നില്ലേ?
     ''നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല'. രാധേടത്തി ചിരിച്ചുകൊണ്ടു പറഞ്ഞു. നവീന്‍ നബീലിനെ നോക്കി ഒന്നു ചിരിക്കുകയും ചെവിക്കൊരു നുള്ളു കൊടുക്കുകയും ചെയ്തു.
    ''പിന്നേയ് ഒരു കാര്യംകൂടി. അവരുടെ കഥയ്‌ക്കൊരു പിന്‍കുറിപ്പുണ്ടല്ലോ. ഞാനെഴുതുന്ന കഥയ്ക്കും ഒരു പിന്‍ കുറിപ്പ് കൊടുക്കുന്നുണ്ട്''
      '' എന്താണാവോ പിന്‍കുറിപ്പ്?'' ചോദിച്ചത് മാധവേട്ടനായിരുന്നു.
     ''ഇത് കഥ. കഥ വായിച്ചവര്‍ ഒരു കാര്യംകൂടി വായിക്കുക. ആ കാര്യം വായിക്കാന്‍ ഹിമാറാമിനാന്റെ മണ്ടയ്ക്ക് ഞൊട്ടുക''. നബീല്‍ പറഞ്ഞു നിര്‍ത്തി.
'' '' '' '' '' '' '' '' '' '' '' '' ''

Tuesday, March 22, 2011

ഹസീനാ ബാര്‍

http://www.harithaonline.com/magazine/stories



        അകലെയുള്ള ടൗണിലെ ബാറില്‍ നിന്നു വെള്ളമടിച്ചു ആടിക്കുഴഞ്ഞു നടക്കുന്നതിനിടയില്‍ ഒരുവന്‍ പെട്ടെന്ന് നിന്നു. 
'' നില്‍ക്ക് ! നില്‍ക്ക് !! നില്‍ക്ക് !!! ''
       റോഡിന്റെ എതിര്‍ വശത്തേക്ക് ഇമ വെട്ടാതെ കണ്ണു തുറുപ്പിച്ച് നോക്കിയ ശേഷം അവന്‍ ബോര്‍ഡിലെ അക്ഷരങ്ങള്‍ തപ്പിപ്പെറുക്കി വായിച്ചു.
       '' ഓഹോ! ഇവിടെയുമുണ്ടോ ഒരു ബാര്‍. അതല്ല കഥ! ഹസീനായുടെ പേരിലും കള്ള് കച്ചോടം തൊടങ്ങീന്നോ!! അത്രക്കായോ? എറിഞ്ഞു പൊളിക്കെടാ നായിന്റെ മോനേ ''
     കൂട്ടുകാരനായ 'നായിന്റെ മോന്‍' ഒരു കല്ലെടുത്തെറിഞ്ഞു. ഉള്ളിലെ വെള്ളത്തിന്റെ തിരയിളക്കം കാരണം കൈ വിറച്ചതിനാല്‍ ലക്ഷ്യം തെറ്റി. ''ബാര്‍'' എന്നെഴുതിയ ഭാഗത്തെ ചില്ല് മാത്രമാണ് പൊട്ടിച്ചിതറി വീണത്.
     '' മുഴുവനും പൊളിഞ്ഞില്ല. 'ഹസീന'യെ ഞാന്‍ തന്നെ എറിഞ്ഞു പൊളിക്കാം. '' 
         എറിഞ്ഞപ്പോള്‍ അവനൊന്നു ആലോലമാടി. അവന്റെ ഏറ് തീര്‍ത്തും ലക്ഷ്യം തെറ്റി. 'ബാറി'ന്റെ ഇപ്പുറത്തേക്ക് പോകേണ്ടതിനു പകരം 'ബാറി'ന്റെ അപ്പുറത്തേക്കാണ് കല്ല് പോയത്. ഏറ് കൊണ്ടത് ബോര്‍ഡിന്റെ അരികിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പിന്മേലായിരുന്നു. മരക്കൊമ്പ് ഇല്ലായിരുന്നെങ്കില്‍ മരക്കൊമ്പ് മറച്ചു വച്ച ഭാഗത്തെഴുതിയ 'സോപ്പ്' പൊട്ടിച്ചിതറി വീഴുമായിരുന്നു.
..................

Friday, March 18, 2011

'ഈഴവ/തിയ്യ ബ്രാഹ്മണ' ചരിത്രം


         സവര്‍ണരില്‍ മാത്രമല്ല അവര്‍ണരിലും ജാതിചിന്തയുണ്ട്. ഇതിന് അവര്‍ണരെ മാത്രമല്ല സവര്‍ണരിലെ ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരെയും കുറ്റം പറഞ്ഞുകൂടാ. കാരണം, ജാതിയും അതുമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും ക്രൂരമായ വിവേചനങ്ങളും അതിലേറെ ക്രൂരമായ ശിക്ഷാനിയമങ്ങളുമൊന്നും ഉണ്ടാക്കിയത് അവര്‍ണരും ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരുമല്ല. ഇതെല്ലാം ഉണ്ടാക്കിയത് ബ്രാഹ്മണരാണ്. (ജാതി മുതലായവ സൃഷ്ടിച്ചത് ബ്രാഹ്മണരാണെന്നുള്ള, സ്വാമി വിവേകാനന്ദന്റെ അഭിപ്രായം ശ്രദ്ധിക്കുക). ഇങ്ങനെയാണെങ്കിലും ബ്രാഹ്മണര്‍ അതിക്രമങ്ങള്‍ നേരിട്ട് (പണ്ടും ഇന്നും) ചെയ്യില്ല. അവര്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുകയേയുള്ളൂ. ക്ഷത്രിയരെ രാജാവാക്കിക്കൊണ്ടു തന്നെ അവര്‍ രാജ്യത്ത് ബ്രാഹ്മണ നിയമം നടപ്പിലാക്കും. രാജാവ് നിത്യവും രാവിലെ എഴുന്നേറ്റ് വേദ പണ്ഡിതരും നീതിശാസ്ത്ര പണ്ഡിതരുമായ ബ്രാഹ്മണരെ വന്ദിക്കുകയും അവരുടെ ആജ്ഞയ്ക്കു വധേയമായി പ്രവര്‍ത്തിക്കുകയും വേണമെന്നാണ് 'മനുസ്മൃതി'യില്‍(07:37)പറയുന്നത്. 

        ഈ ഐ.ടി.യുഗത്തിലും, ബ്രാഹ്മണരുണ്ടാക്കിയതും നിന്ദ്യവും നീചവും നികൃഷ്ടവുമായ വര്‍ണ നിയമ സംസ്‌കാരത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന ദുരന്തപൂര്‍ണ്ണമായ കാഴ്ചകളാണ് ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സംസ്‌കരാത്തിന്റെ ബലിയാടുകളായ വിഭാഗക്കാരില്‍പ്പെട്ടവര്‍ പോലും ഈ വിഷമാണ് ചീറ്റിക്കൊണ്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടന്ന 'പുണ്യാഹം' തളി ഇതാണ് തെളിയിക്കുന്നത്. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് 'കേരള ശബ്ദം' വാരികയിലും 'മക്തബ്'സായാഹ്ന പത്രത്തിലും എഴുതിയിരുന്നു. (പ്രസ്തുത ലേഖനം 03.12.2010 ന് പോസ്റ്റ് ചെയ്തിരുന്നു). മുമ്പത്തെ പ്രസിഡണ്ടുമാര്‍ പട്ടികജാതിക്കാരായതിന്റെ പേരില്‍ ഓഫീസ് മുറിയില്‍ 'പുണ്യാഹം' തളിച്ച സജി മാരൂര്‍ എന്ന കോണ്‍ഗ്രസ്സുകാരന്‍ ഈഴവ സമുദായക്കാരനാകാനും സാധ്യതയുണ്ടെന്ന് എനിക്ക് നേരിയ സംശയമുണ്ടായിരുന്നു.   2011 ജനുവരി ലക്കം 'പച്ചക്കുതിര' മാസികയില്‍ രാജേഷ് കെ. എരുമേലി എഴുതിയ ലേഖനം വായിച്ചപ്പോള്‍ ഈ സംശയം പത്തനംതിട്ട കടന്നു. സജി മാരൂര്‍ ഈഴവന്‍ തന്നെയാണെന്ന് ബോധ്യമായി. തിരുവിതാംകൂറിലെ ഈഴവര്‍ക്കു സമാനമായ ജാതിയാണ് മലബാറിലെ തിയ്യര്‍. മലബാറിലെ തിയ്യനായ ഞാന്‍ ഇക്കാര്യത്തില്‍ ലജ്ജിക്കുന്നുവെന്നൊന്നും പറയുന്നില്ല; അതിന്റെ ആവശ്യവുമില്ലല്ലോ. എനിക്ക് പറയാനുള്ളത് മാനവികത എന്ന സംസ്‌കാരത്തിന്റെ ചെറിയൊരംശം പോലും രക്തത്തിലില്ലാത്ത സജി മാരൂരിനെപ്പോലെയുള്ള 'ഈഴവ ബ്രാഹ്മണ'രെക്കുറിച്ചാണ്--'ഈഴവ/തിയ്യ ബ്രാഹ്മണ' ചരിത്രത്തെക്കുറിച്ചാണ്.
           ഈഴവരടക്കമുള്ള പിന്നാക്ക ജാതിക്കാര്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും പൊതുവഴി നടക്കാന്‍ അനുവാദമില്ലാതിരുന്ന കാലഘട്ടം. അക്കാലത്ത് (1925) തിരുവനന്തപുരം ശ്രീമൂലം പ്രജാസഭയില്‍ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ഈഴവരടക്കമുള്ള അവര്‍ണര്‍ക്ക് പൊതുവഴി നടക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള 'സഞ്ചാര സ്വാതന്ത്ര്യ പ്രമേയം'. പല സവര്‍ണരും പ്രമേയത്തെ പിന്‍താങ്ങി. പക്ഷേ, പ്രമേയം ഒരു വോട്ടു കാരണം തള്ളപ്പെട്ടു. ഈ വോട്ടിന്റെ ഉടമ ഒരു പരമേശ്വരനായിരുന്നു. ഈഴവനായ പരമേശ്വരന്‍. മറ്റെന്തോ പദവി കിട്ടാനാണ് പരമേശ്വരന്‍ ഈ കൊടുംചതി ചെയ്തത്.
   കേരളത്തില്‍ വളരെ അപൂര്‍വ്വമായുള്ള ജനകീയ ദൈവങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലുള്ള പറശ്ശിനിക്കടവിലെ മുത്തപ്പന്‍. തിയ്യരും പെരുമണ്ണാന്മാരുമാണ് മുത്തപ്പന്റെ അമ്പലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുത്തപ്പനെ കാണാന്‍ എല്ലാവര്‍ക്കും അനുവാദമുണ്ട്. അഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ട്. 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'എന്ന ബോര്‍ഡ് മുത്തപ്പന്റെ അമ്പലത്തില്‍ വച്ചിട്ടില്ല. തെയ്യം കെട്ടിയാടല്‍ അവിടുത്തെ ഒരു പ്രധാന ചടങ്ങാണ്. പെരുമണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരാണ് തെയ്യം കെട്ടിയാടാറ്. മുമ്പ് തീര്‍ത്തും ജാതിവൃത്തത്തിനുള്ളില്‍ ഒതുങ്ങി നിന്നിരുന്ന തെയ്യമാടല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ആകാമെന്നും ആരുടെ വീട്ടിലും ആകാമെന്നുമുള്ള അവസ്ഥ വന്നിട്ടുണ്ട്. പക്ഷേ, കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ ചില 'തിയ്യബ്രാഹ്മണര്‍'ക്കിത് പിടിച്ചില്ല. അവിടെയുള്ള ശ്രീകുറുമ്പാ ക്ഷേത്രത്തിലെ ഭാരവാഹികളായ ഈ 'തിയ്യബ്രാഹ്മണര്‍' രാമപ്പെരുമണ്ണാന്‍ എന്ന തെയ്യം കലാകാരന് ഭ്രഷ്ട് കല്‍പ്പിച്ചു. ഈ കലാകാരന്‍ ചെയ്ത തെറ്റ് പുലയന്റെ വീട്ടില്‍ തെയ്യമാടാന്‍ തീരുമാനിച്ചു എന്നതായിരുന്നു. പക്ഷേ, രാമപ്പെരുമണ്ണാന്‍ ഉശിരുള്ള കലാകാരനായിരുന്നു. 'തിയ്യബ്രാഹ്മണ'രുടെ വിലക്കുകള്‍ക്ക് അദ്ദേഹം തന്റെ മൂക്കിലെ ഒരു രോമത്തിന്റെ വിലപോലും കല്‍പിക്കാതെ പുലയന്റെ വീട്ടില്‍ തെയ്യം കെട്ടിയാടുകതന്നെ ചെയ്തു. 
         സവര്‍ണരില്‍ നിന്നുള്ള ജാതി പീഢനം അനുഭവിക്കുമ്പോള്‍ തന്നെ തങ്ങളെക്കാള്‍ താഴ്ന്നവരായി കണക്കാക്കിയിരുന്ന ജാതിക്കാരോട് അയിത്തം കാണിക്കുന്നതില്‍ ഏറെ മിടുക്കുള്ളവരാണ് 'ഈഴവ ബ്രാഹ്മണര്‍'. രാജ്യത്തെ പല പാഠശാലകളിലും ഈഴവര്‍ക്ക് പ്രവേശനം നല്‍കുന്നില്ല എന്നു 'ഈഴവ മെമ്മോറിയലില്‍'പരാതിപ്പെട്ടവര്‍ തന്നെയാണ് സ്‌കൂള്‍ പ്രവേശനം ലഭിച്ച ദലിത് കുട്ടികള്‍ക്കു നേരെ തിരിഞ്ഞത്. 1915 ല്‍ പുലയപ്പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനെതിരെ നായന്മാര്‍ പുലയര്‍ക്കെതിരെ കലാപം അഴിച്ചു വിട്ടു. കലാപത്തില്‍ കുറെ 'ഈഴവ ബ്രാഹ്മണ'രും നായന്മാര്‍ക്കൊപ്പം ചേര്‍ന്നു. അയ്യന്‍കാളി വിപ്‌ളവ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. അയ്യന്‍ കാളി ഈ വിവരം അറിഞ്ഞു. അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ചെന്നു കണ്ടു. ഇതേക്കുറിച്ച് നാരായണഗുരുസ്വാമി എന്ന പുസ്തകത്തില്‍ (പേജ് 237,237) എം.കെ.സാനു ഇങ്ങനെ വിവരിക്കുന്നു:''.....കാര്യങ്ങള്‍ ഈവഴിക്കു നീങ്ങിയപ്പോള്‍, സമുദായോദ്ധാരകനായ അയ്യന്‍കാളി സജീവമായി രംഗത്തു വന്നു. ആ സമയത്ത് സ്വാമികള്‍ അരുവിപ്പുറത്ത് വിശ്രമിക്കുകയായിരുന്നു. അതുകൊണ്ട് സ്വാമിയെ സന്ദര്‍ശിക്കാന്‍ അയ്യന്‍കാളിക്ക് എളുപ്പം കഴിഞ്ഞു. അദ്ദേഹം സ്വാമിയെ വിവരങ്ങളെല്ലാം ധരിപ്പിച്ചു. എല്ലാം ശാന്തമായി കേട്ടതിനുശേഷം പുലയ സമുദായം അനുഭവിക്കുന്ന പരാധീനതകളില്‍ സ്വാമി ഖേദം പ്രകടിപ്പിച്ചു. എത്രയുംവേഗം ആ പരാധീനതകള്‍ അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ അയ്യന്‍കാളിയെ ഉപദേശിക്കുകയും ചെയ്തു. നായര്‍-പുലയ ലഹളയില്‍ ഈഴവ പ്രമാണിമാര്‍ കൈക്കൊണ്ട നിലപാട് സ്വാമിയെ വിസ്മയിപ്പിച്ചില്ല. ആ പ്രമാണിമാരെ അദ്ദേഹത്തിന് നല്ലവണ്ണം അറിയാമായിരുന്നു. എങ്കിലും, തന്റെ ധര്‍മ്മത്തെക്കുറിച്ച് അദ്ദേഹം ഒട്ടും സന്ദേഹിച്ചില്ല. ഈഴവ പ്രമാണികളേയും എസ്.എന്‍.ഡി.പി.പ്രവര്‍ത്തകരേയും അദ്ദേഹം ആളയച്ചു വരുത്തി. തന്റെ സൗമേ്യാദാരമായ സന്ദേശമെന്തെന്ന് അവരെ വീണ്ടും ഓര്‍മ്മിപ്പിച്ചു. അതനുസരിച്ച്, പ്രതേ്യക സ്പര്‍ദ്ധയൊന്നും കൂടാതെ മനുഷ്യത്വത്തിന്റെ ത്രാണത്തിനായി പരിശ്രമിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ആ ഉദ്‌ബോധനം തല്‍ക്കാലത്തേക്കു ഫലിച്ചു. പുലയപ്പെണ്‍കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് പിന്നീട് അവര്‍ തടസം സൃഷ്ടിക്കാന്‍ മുതിര്‍ന്നില്ല''.
     1916 ല്‍ തിരുവനന്തപുരത്തിനടുത്ത് മുട്ടത്തറ എന്ന സ്ഥലത്ത് കൂടിയ പുലയസമാജ യോഗത്തില്‍ ഗുരു സംബന്ധിക്കുകയും തന്റെ ഏകജാതി സന്ദേശത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ദലിത് കുട്ടികളെ ഗുരു ശിവഗിരിയില്‍ എടുത്തു വളര്‍ത്തിയിരുന്നു. 'ഈഴവ ബ്രാഹ്മണരായ' പല എസ്.എന്‍.ഡി.പി.ക്കാര്‍ക്കും ഇതു ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പുലനും മറ്റും ഉണ്ടാക്കിയതും തൊട്ടതും തിന്നാന്‍ അവരുടെ മനസ്സനുവദിച്ചിരുന്നില്ല. ഇവരുടെ ഉള്ളിലുള്ള അയിത്ത മനസ്സ് ഗുരുവിനറിയാമായിരുന്നു. ഭക്ഷണം വിളമ്പുമ്പോള്‍ ഗുരു ബോധപൂര്‍വ്വം പറയുമായിരുന്നു, 'ഈ കറിയുണ്ടാക്കിയത് പുലയന്‍; ചോറു വിളമ്പുന്ന ഈ കുട്ടി പറയന്‍' എന്നൊക്കെ. ഇതിലൂടെ ഗുരു ജാതിത്തണ്ടന്മാരായ ഈഴവ പ്രമാണികളെ മനുഷ്യത്വം പഠിപ്പിക്കുകയായിരുന്നു.
      'ഈഴവ ബ്രാഹ്മണര്‍' അല്ലെങ്കിലും മനുഷ്യത്വത്തിന്റെ മഹത്വം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത മറ്റു ചിലരുണ്ടായിരുന്നു. ഒരിക്കല്‍ അത്തരത്തില്‍പ്പെട്ടൊരാള്‍, 'പുലയ-പറയക്കുട്ടികളെ ശിവഗിരിയില്‍ കൊണ്ടുവന്നു ഗുരു മനുഷ്യരാക്കി' എന്നു പറഞ്ഞപ്പോള്‍ ഗുരു തിരുത്തി. 'തെറ്റ്, ഇവര്‍ ആദ്യമേ മനുഷ്യരാണ്; മറ്റുള്ളവര്‍ ഇത് അംഗീകരിക്കുന്നില്ല എന്നു മാത്രം' എന്നാണ് ഗുരു ഇതിനു മറുപടിയായി പറഞ്ഞത്.
'ഈഴവ ബ്രാഹ്മണരുടെ' തനിനിറം പുറത്തു ചാടിയ മറ്റൊരു സന്ദര്‍ഭം എം.കെ. സാനുവിന്റെ പുസ്തകത്തില്‍ (പേജ് 238-241) വിവരിക്കുന്നതിങ്ങനെ: ''തിരുവനന്തപുരത്തിനടുത്ത് ഈഴവരുടെ വകയായുളള ഒരു ക്ഷേത്രത്തിന്റെ അവകാശികള്‍ തമ്മില്‍ തര്‍ക്കം നടന്നു. ഇതു പരിഹരിക്കാനായി അവര്‍ ഗുരുവിനെ കൂട്ടിക്കൊണ്ടു പോയി. ഗുരു അവരുമായി ചര്‍ച്ച നടത്തുമ്പോള്‍, പുറത്ത് കുറെ പുലയര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരെ അകത്ത് പ്രവേശിപ്പിക്കുന്നതില്‍ വിരോധമുണ്ടോ എന്ന് ഗുരു രണ്ടു കൂട്ടരോടും ചോദിച്ചു. പുലയരായതിനാല്‍ പറ്റില്ലെന്നായിരുന്നു രണ്ടു കൂട്ടരുടേയും മറുപടി. ഇതു കേട്ട ഗുരു അവിടെനിന്ന് എഴുന്നേറ്റ് പോകാന്‍ ഭാവിച്ചു. അപ്പോള്‍ എല്ലാവരും കൂടി 'ഞങ്ങളുടെ വഴക്ക് പറഞ്ഞ് അവസാനിപ്പിച്ചില്ലല്ലോ സ്വാമി' എന്നു ചോദിച്ചു. 'നിങ്ങള്‍ തമ്മില്‍ വഴക്കില്ലല്ലോ. ആ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ നല്ല യോജിപ്പാണല്ലോ കാണിക്കുന്നത്. പിന്നെ വേറെ ആരം യോജിപ്പിക്കേണ്ട കാര്യമില്ലല്ലോ' എന്നു പറഞ്ഞ് ഗുരു തിരിച്ചുപോയി.

   'ഈഴവ ബ്രാഹ്മണര്‍'ക്ക് ശ്രീനാരായണ ഗുരുവിനെ പേടിയായിരുന്നു. പക്ഷേ, സഹോദരനയ്യപ്പനെപ്പോലെയുള്ളവരെ 'ഈഴവ ബ്രാഹ്മണര്‍' പേടിച്ചിരുന്നില്ല. 'ഈഴവ ബ്രാഹ്മണ'രുടെ കടുത്ത എതിര്‍പ്പുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയനായ വ്യക്തിയാണ് ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന സഹോദരനയ്യപ്പന്‍. 'ജാതിയില്‍ എനിക്ക് താഴെയും മേലെയും ആരുമില്ല; കൊട്ടാരത്തില്‍പ്പോലും'എന്നു പ്രഖ്യാപിച്ച സഹോദരന്‍ കെ.അയ്യപ്പന്‍.
        1917 മെയ് 29 ന് എറണാകുളം ജില്ലയിലെ ചെറായിയിലെ തുണ്ടിടപറമ്പ് എന്ന സ്ഥലത്തു വച്ച് സഹോദരനയ്യപ്പന്റെ നേതൃത്വത്തില്‍ നടത്തിയ 'മിശ്രഭോജന പ്രസ്ഥാനം'കേരള സ്വാതന്ത്ര്യ സമര ചരിത്രത്തിലെ (ഒരു രാജ്യം മറ്റൊരു രാജ്യത്തിനെ ഭരിക്കുന്നത് മാത്രമാണ് അസ്വാതന്ത്ര്യം എന്നു വിശ്വസിക്കുന്നവര്‍ക്കിതു മനസ്സിലാകില്ല) ഒരു പ്രധാനപ്പെട്ട സംഭവമാണ്. സ്ഥലത്ത് ഏതാനും ഈഴവരും, തൊടുന്നതുപോലും പാപമാണെന്നു വിശ്വസിക്കുന്ന പുലയ സമുദായത്തില്‍പ്പെട്ടവരുമായ വള്ളോനെന്നും ചാത്തനെന്നും പേരായ രണ്ടു കുട്ടികളും എത്തി. പുലയക്കുട്ടികളെക്കൊണ്ട് ഭക്ഷണം വിളമ്പിച്ചു. ആ ഭക്ഷണം പുലയക്കുട്ടികളോടൊപ്പമിരുന്ന് എല്ലാവരും കഴിച്ചു. പിറ്റേ ദിവസം ചെറായി ഇളകി മറിഞ്ഞു. ചെറായിയില്‍ ഈഴവര്‍ക്കൊരു സംഘടനയുണ്ടായിരുന്നു. അറുപിന്തിരിപ്പന്മാരും വിജ്ഞാന ഘാതകരുമായ ഈഴവരുടെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ഈ സംഘടയുടെ പേര് നല്ല രസകരമായ പേരായിരുന്നു-'വിജ്ഞാന വര്‍ദ്ധിനി സഭ'. ഈ സഭക്കാര്‍ ഇളകി മറിഞ്ഞ് കോമരം തുള്ളി. സഭയുടെ ഭാരവാഹികള്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടി. മിശ്രഭോജനത്തില്‍ പങ്കെടുത്ത ഇരുപത്തിരണ്ട് ഈഴവ കുടുംബങ്ങളെ അവര്‍ സഭയില്‍ നിന്നു പുറത്താക്കുകയും അവര്‍ക്ക് ഭ്രഷ്ട് കല്പിക്കുകയും ചെയ്തു. ഈ കോമരം തുള്ളലിനെക്കുറിച്ച് 'സംഘചരിതം' എന്ന ഓട്ടംതുള്ളലില്‍ 'പുലയനയ്യപ്പന്‍'('മിശ്രഭോജനം എന്ന പരീക്ഷ' ജയിച്ച വകയില്‍ വിജ്ഞാന വര്‍ദ്ധിനിക്കാര്‍ സഹോദരനയ്യപ്പന് ഇങ്ങനെയൊരു 'ബിരുദം' നല്‍കിയിരുന്നു) ഇങ്ങനെ പാടി:
            ഇളകിമറിഞ്ഞിതു പിറ്റേ ദിവസം
            ജനതയശേഷം ബഹളം ബഹളം!
            പുലയരൊടീഴവരൊരുമിച്ചുണ്ടത്
            ശരിയല്ലെന്നു ശഠിച്ചു ജനങ്ങള്‍.
            ചന്തകള്‍ ബോട്ടുകളടിയന്ത്രങ്ങള്‍
            വണ്ടികളെന്നിവയീവാദത്തില്‍
            രംഗമതായതു, രണ്ടാളൊക്കില്‍
            ചൊല്ലാനുള്ളൊരു വാര്‍ത്തയിതായി.
            കെട്ടിയണിഞ്ഞഥ ചെത്താന്‍ കയറും
           കുട്ടിച്ചേട്ടന്‍ പാതിത്തെങ്ങില്‍
           ഇഴജന്തുപ്പടി താഴെ നോക്കി 
           പഴിപറയുന്നു പുലച്ചോന്മാരെ
    യോഗത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി 'പുലയനയ്യപ്പനെ' ആക്രമിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അണ്ടിക്കറ ഒഴിക്കുകയും ഉറുമ്പിന്‍കൂട് എറിയുകയും ചെയ്തു. ശ്രീനാരായണ ഗുരു മിശ്രഭോജനത്തിന് എതിരാണെന്ന നുണ പറഞ്ഞ് വിജ്ഞാന വര്‍ദ്ധിനിക്കാര്‍ നോട്ടീസിറക്കി. കൊല്ലവര്‍ഷം 1093 മിഥുന മാസം 05 ന് ഇറക്കിയ നോട്ടീസിന്റെ (സഹോദരന്‍ കെ.അയ്യപ്പന്‍, എം.കെ.സാനു, പേജ് 82) തുടക്കം ഇങ്ങനെ: '' പൂജ്യരായ ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങള്‍ ഈയിടെ ഇവിടെ (ഗൗരീശ്വര ക്ഷേത്ത്രില്‍) എഴുന്നള്ളി ഏഴു ദിവസം വിശ്രമിക്കുകയും ഇന്നു കാലത്ത് കൊയിലൊണ്‍ വഴി സുഖവാസ സ്ഥലമായ കുറ്റാലത്തേക്ക് പുറപ്പെടുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ പല കാര്യങ്ങളും തിരുമനസ്സറിയിച്ച കൂട്ടത്തില്‍ പുലയരൊന്നിച്ചു നടന്ന പന്തിഭോജനത്താല്‍ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ദോഷത്തെയും ക്ഷേത്രസ്ഥാപനം മുതലായതുകള്‍ മൂലം സമുദായത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന ഗുണഗണങ്ങളെയും കുറിച്ച് ദൃഷ്ടാന്ത സഹിതം തിരുമനസ്സറിയിക്കുകയും മിശ്രഭോജനക്കാരെ ഒന്നിച്ചു ചേര്‍ക്കുന്ന ഇവിടത്തെ സഹോദര സംഘത്തിന്റെ അനൗചിത്യത്തേയും അനാദരവിനേയും അനുകമ്പയില്ലായ്മയേയും കുറിച്ച് തിരുമനസ്സുകൊണ്ട് വ്യസനപൂര്‍വ്വം പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു''
       ഈ വിവരം 'പുലയനയ്യപ്പന്‍'അറിഞ്ഞു. ഗുരു ഒരിക്കലും ഇങ്ങനെ പറയില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും അയ്യപ്പന് കടുത്ത സങ്കടമുണ്ടായി. അദ്ദേഹം തന്റെ ഗുരുവിനെ കാണാന്‍ തീരുമാനിച്ചു. ഇതേക്കുറിച്ച് നാരായണ ഗുരുസ്വാമി എന്ന പുസ്തകത്തില്‍ (പേജ് 259, 260) എം.കെ.സാനു വിവരിക്കുന്നത് നോക്കുക. 
'.... സ്വാമി മിശ്രഭോജനത്തിനെതിരാണെന്ന് ഇതിനകം ചില കുബുദ്ധികള്‍ പറഞ്ഞു പരത്തി. അതുകൊണ്ട് വേഗത്തില്‍ അയ്യപ്പന്‍ സ്വാമിയെ ചെന്നു കണ്ടു. സ്വാമി എല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു. സൗമ്യമായ മന്ദഹാസത്തോടുകൂടി സ്വാമി തന്റെ വാത്സല്യ ഭാജനത്തെ സ്വാഗതം ചെയ്തു. മിശ്രഭോജനത്തെക്കുറിച്ച് അഭിനന്ദനത്തോടെ സംസാരിച്ചു. ഒടുവില്‍ സ്വാമി ഇങ്ങനെ അവസാനിപ്പിച്ചു. 'എതിര്‍പ്പ് കണ്ട് അയ്യപ്പന്‍ വിഷമിക്കേണ്ട, ഇത് വലിയൊരു പ്രസ്ഥാനമായി വളരും. ഒരു കാര്യം ഓര്‍മ്മിച്ചാല്‍ മതി, ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം'. 
        എതിരാളികളുടെ എതിര്‍പ്പ് പിന്നെയും തുടര്‍ന്നപ്പോള്‍ സഹോദരന്‍ വീണ്ടും ഗുരുവിനെ ചെന്നു കണ്ടു. ഗുരുവിനോട് ഒരു സന്ദേശം എഴുതിത്തരുവാന്‍ സഹോദന്‍ ആവശ്യപ്പെട്ടു. 'മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അനേ്യാന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.' എന്നുളള ഒരു 'മഹാസന്ദേശം' സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി ഗുരു സഹോദരന് നല്‍കി.
         ഈഴവരടക്കമുള്ള അവര്‍ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രമേയത്തെ എതിര്‍ത്തു തോല്‍പ്പിച്ച ഈഴവനായ പരമേശ്വരന്റെ, പുലയപ്പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിച്ചതിന്റെ പേരില്‍ നായന്മാര്‍ക്കൊപ്പം ചേര്‍ന്ന് പുലയര്‍ക്കെതിരെ കലാപം നയിച്ചവരുടെ, പുലയന്റെ വീട്ടില്‍ തെയ്യം കെട്ടിയാടിയതിന് രാമപ്പെരുമണ്ണാന് ഭ്രഷ്ട് കല്‍പിച്ചവരുടെ, അയിത്തത്തിന്റെ പേരില്‍ ഈഴവ ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം നിഷേധിച്ചവരുടെ, പുലയരോടൊപ്പമിരുന്ന് മിശ്രഭോജനം നടത്തിയതിന്റെ പേരില്‍ ഈഴവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും മിശ്രഭോജനത്തിന് നേതൃത്വം നല്‍കിയ സഹോദരനയ്യപ്പനെ ആക്രമിക്കുകും അവഹേളിക്കുകയും പുലയനയ്യപ്പനെന്നു വിളിക്കുകയും ചെയ്തവരുടെയുമൊക്കെ രക്തമാണ് ഏനാദിഗംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സജി മാരൂരിന്റെ ഞരമ്പുകളിലൂടെ ഓടുന്നത്. അയിത്തം കാണിച്ച അവര്‍ണനായ ഈ അഭിനവ സവര്‍ണനെതിരെ വിപ്‌ളവകേരളം വളരെ തണുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏതാനും പ്രതിഷേധ പരിപാടികളില്‍ കാര്യം ഒതുക്കിയാല്‍പ്പോരല്ലോ. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളാണ് അവഹേളിക്കപ്പെട്ടിരിക്കുന്നത്. ഈ വിവരം പത്രസമ്മേളനത്തിലൂടെ മറ്റുള്ളരെ അറിയിച്ചത് പട്ടികജാതിക്കാരായ മുന്‍ പ്രസിഡണ്ടുമാരും കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. ഇതെന്താ കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നം മാത്രമാണോ? ഇക്കാര്യത്തില്‍ കര്‍ഷക സംഘത്തിനൊന്നും പറയാനില്ലേ? സി.പി.എം.ന്റെ രണ്ട് അംഗങ്ങളെ അപമാനിച്ചു എന്നു പറഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ മൊത്തം സി.പി.എം.കാരെ അപമാനിച്ചു എന്നാണ് അര്‍ത്ഥം. സി.പി.എം.കാരെ മാത്രമല്ല മാനവികതയില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയെയും അപമാനിക്കുന്നതിന് തുല്യമാണിത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ഇത് പാര്‍ട്ടിയുടെ ഒരു അഭിമാനപ്രശ്‌നമായി ഏറ്റെടുത്ത് കടുത്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ 'ദേശീയ'പത്രങ്ങളൊന്നും ഈ സംഭവം ഒരു വലിയ വാര്‍ത്തയായി കൊടുത്തിട്ടില്ല. പ്രതി കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടു മാത്രമല്ലിത്. ഒരു തരം 'വര്‍ഗ്ഗ താല്‍പര്യ'മാണിത്. പട്ടികജാതിക്കാരെ അപമാനിക്കുന്നതൊന്നും ഇക്കൂട്ടര്‍ക്ക് വാര്‍ത്തയാകാറില്ല. 1998 ല്‍ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ പുതുതായി ചാര്‍ജ്ജെടുത്ത ഒരു ബ്രാഹ്മണ ജഡ്ജി, പിന്‍ഗാമി പട്ടികജാതിക്കാരനായതിന്റെ പേരില്‍ കോടതിമുറി ഗംഗാജലം തളിച്ച് ശുദ്ധികലശം നടത്തി. ഈ വാര്‍ത്ത കേരളത്തിലെ മിക്ക പത്രങ്ങള്‍ക്കും വാര്‍ത്തയായില്ല. അതങ്ങനെയാണ്. പത്രത്തില്‍ വലിയ വെണ്ടയ്ക്ക നിരത്തണമെങ്കില്‍ പ്രതിസ്ഥാനത്തു വരുന്നത് പട്ടികജാതിക്കാരായിരിക്കണം! കേരളത്തിലെ ഈഴവരുടെ മൊത്തക്കുത്തക ഏറ്റെടുത്ത വെള്ളാപ്പള്ളി നടേശന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലേ?
      പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജീവിത സാഹചര്യം വളരെയേറെ ദുര്‍ഘടങ്ങള്‍ നിറഞ്ഞതാണ്. ഇലയും മുള്ളുമാണ് സമൂഹമെങ്കില്‍ ഇലയുടെ സ്ഥാനമാണ് ഇക്കുട്ടര്‍ക്കുള്ളത്. തെറ്റു ചെയ്താല്‍ ജാതി സ്വഭാവം കാണിച്ചെന്നു പറയും. ശരി ചെയ്താല്‍ നല്ലപിള്ള ചമയുകയാണെന്നും ആളാവുകയാണെന്നും പുളിയാവുകയാണെന്നും പറയും. എങ്ങനെയായാലും ഇലയ്ക്കു തന്നെ ദോഷം. മാത്രമല്ല, മറ്റ് മിക്ക സമുദായങ്ങളില്‍പ്പെട്ടവരും തെറ്റു ചെയ്താല്‍ ആ തെറ്റിന്റെ ഉത്തരവാദിയായി ആ വ്യക്തിയെ മാത്രമേ കണക്കാക്കുകയുള്ളു. എന്നാല്‍, തെറ്റ് പട്ടികജാതി/വര്‍ഗ്ഗക്കാരാണ് ചെയ്യുന്നതെങ്കില്‍ ആ സമൂഹത്തെ മൊത്തംതന്നെ തെറ്റുകാരായി ചിത്രീകരിക്കും. റിട്ട.ചീഫ് ജസ്റ്റിസ് കെ.ജി.ബാകൃഷ്ണന്‍ അഴിമതി നടത്തിയോ ഇല്ലയോ എന്നു പറയാന്‍ ഞാനാളല്ല. പക്ഷേ, ഇദ്ദേഹം ചെയ്തു എന്നു പറയുന്ന അഴിമതി ഇദ്ദേഹം ജനിച്ച ജാതിക്കുകൂടി ചാര്‍ത്തിക്കൊടുക്കുന്നുണ്ട് പലരും. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഇദ്ദേഹത്തിന്റെ അഴിമതി പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെകൂടി (മാധ്യമം, 28.12.2010) പറഞ്ഞു: ''കെ.ജി.ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോള്‍ രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ള ജനവിഭാഗത്തില്‍ നിന്ന് ഒരാള്‍ നീതിന്യായ വ്യവസ്ഥയുടെ ഉന്നത പീഠത്തില്‍ എത്തിയതില്‍ എല്ലാവരും സന്തോഷിച്ചു. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ 'ബാലകൃഷ്ണ യുഗം'ആരംഭിച്ചുവെന്ന് താന്‍ വിശേഷിപ്പിച്ചത്''. എന്തിനാണ് 'സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിനെ'നെക്കുറിച്ച് പറഞ്ഞത്? താഴെ തട്ടിലുള്ള ഏറ്റവും കറുത്ത ആള്‍ എന്ന യോഗ്യത വച്ചാണോ കെ.ജി.ബാലകൃഷ്ണനെ ചീഫ് ജസ്റ്റിസ് ആക്കിയത്? ചീഫ് ജസ്റ്റിസ്സാകാനുള്ള യോഗ്യതയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഇദ്ദേഹം ആ സ്ഥാനത്തെത്തിയത്. അല്ലാതെ, ആരുടെയും ഔദാര്യം കൊണ്ടല്ല. എല്ലാവരും സന്തോഷിച്ചു എന്നു പറയുന്നു. അങ്ങനെ എല്ലാവരും സന്തോഷിക്കില്ല. ഒരു പട്ടികജാതിക്കാരന്‍ ഉന്നത സ്ഥാനത്ത് എത്തിയാല്‍ എല്ലാവരും സന്തോഷിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഈ നൂറ്റാണ്ടെങ്കിലും കഴിയേണ്ടിവരും. ഒരു ദലിതന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസായാല്‍ എങ്ങനെയാണ് 'ദലിത് യുഗം' ആരംഭിക്കുക? ആത്മാര്‍ത്ഥതയില്ലാത്ത 'ഹരിജന പ്രേമ ഗീര്‍വാണങ്ങള്‍' മാത്രമാണിത്. അതി ഭീകര അഴിമതി നടത്തിയ മറ്റു പലരുമുണ്ടല്ലോ ഇവിടെ; തെളിയിക്കപ്പെട്ട അഴിമതികള്‍ തന്നെ. അവരെയൊന്നും ബ്രാഹ്മണ പാരമ്പര്യത്തില്‍ നിന്നു വന്നയാള്‍, ക്ഷത്രിയകുലജാതന്‍, വൈശ്യവിഭാഗത്തില്‍ പിറന്നവന്‍, അയ്യര്‍ വര്‍ഗ്ഗക്കാരന്‍, റാവു കുടുംബത്തിലുള്ളയാള്‍ എന്നൊന്നും പറഞ്ഞു കേള്‍ക്കാറില്ലല്ലോ. അതുണ്ടാകില്ല. അവരൊക്ക വ്യക്തികള്‍ മാത്രം! ദലിതരുടെ കാര്യം വരുമ്പോള്‍ മാത്രം വ്യക്തികള്‍ സമുദായങ്ങളായി മാറും!! പട്ടികജാതി/വര്‍ഗ്ഗക്കാരുടെ ജീവിതപ്പാതയില്‍ നിറയെ മുള്ളുകളും മുരടുകളും ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളും മാത്രമല്ല കണ്‍മുമ്പില്‍ നിന്നു കരയുകയും കാണാതെ വന്ന് കഴുത്ത് ഞരിക്കുകയും ചെയ്യുന്ന ചതിയന്മാരുമാണുള്ളത്. ഇത് മറ്റുള്ളവരെക്കാളേറെ തിരിച്ചറിയേണ്ടത് പട്ടികജാതി/വര്‍ഗ്ഗക്കാരാണ്. 
...........




Thursday, March 10, 2011

അവനവളിസം



          '' അല്ലെങ്കിക്കാണാ ബസ്സങ്ങനെ ചീറിപ്പായണു. കാത്തു നിന്നാ ഒറ്റൊരെണ്ണും വരൂല ''
ശരിയാണ്! നമ്മള്‍ ബസ്സ് കയറാന്‍ സ്റ്റോപ്പിലെത്തിയാല്‍ ഉടനെ ബസ്സ് വന്നു കൊള്ളണം. നമ്മള്‍ക്ക് യാത്രയൊന്നുമില്ലെങ്കില്‍ വണ്ടികളൊന്നും റോഡിലൂടെ ഓടരുത്! മറ്റുള്ളവരുടെ കാര്യം നമ്മളെന്തിനു നോക്കണം ? നമ്മള്‍ യാത്ര ചെയ്യാത്ത സമയങ്ങളില്‍ ഓടുന്ന വണ്ടികളില്‍ യാത്രക്കാരുണ്ടെന്നും ചിലപ്പോള്‍ അവരും കുറച്ചു സമയം കാത്തു നിന്നിട്ടായിരിക്കണം ബസ്സില്‍ കയറിയിട്ടുണ്ടാവുകയെന്നും മറ്റും ഇപ്പറയുന്നവര്‍ ഓര്‍ക്കാറില്ല. നമ്മളുടെ കാര്യം പെട്ടെന്നു തന്നെ നടക്കണം. അതു സാധിക്കാതെ വന്നാല്‍ നാടും മോശം, നാട്ടുകാരും മോശം, ഭരണവും മോശം, വ്യവസ്ഥിതിയും മോശം.
         അമ്മാവന്‍ ടൗണിലെത്തി. അമ്മാവന് അത്യാവശ്യമായി എങ്ങോട്ടോ പോകണം. പരിചയക്കാരന്‍ പയ്യന്റെ ഓട്ടോ കിട്ടണം. പക്ഷേ, അവനെ സ്റ്റാന്റില്‍ കാണുന്നില്ല. '' ഹൗ ! എപ്പൊ നോക്കിയാലും ഓന് ഓട്ടംതന്നെയോട്ടം !! മ്മക്കൊരു ട്രിപ്പിന് ഓനെക്കിട്ടൂലാ !!!''. അതെ, ആ പയ്യന്‍ ബാങ്കില്‍ നിന്നും ലോണും വാങ്ങി ഓട്ടോ വാങ്ങിയത് അമ്മാവന് ഓടാന്‍ വേണ്ടി മാത്രമാണ്. വല്ലപ്പോഴും ട്രിപ്പ് വിളിക്കുന്ന അമ്മാവനെ കാത്ത് അവന്‍ എങ്ങോട്ടും ട്രിപ്പ് പോകാതെ ഓട്ടോ മൂട് തിരിച്ചിട്ട് സ്റ്റാന്റില്‍ നിര്‍ത്തിയിടണം!
           മഴക്കാലമാണ്. മകന്റെ കല്യാണത്തലേന്നു മുതല്‍ കല്യാണം കഴിയുന്നതു വരെ മഴ പെയ്യാതിരിക്കാന്‍ പ്രാര്‍ത്ഥനയും വഴിപാടുകളും നടത്തി. ഏതായാലും കല്യാണം കഴിയുന്നതു വരെ മഴ പെയ്തില്ല. പന്തല് പൊളിച്ചു കഴിഞ്ഞപ്പോള്‍ മാനത്ത് മഴക്കാറ് കണ്ടു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു: '' പെയ്‌തോട്ടെ, പെയ്‌തോട്ടെ. ഇനി ഇടീം വെട്ടി മതിയാവോളം പെയ്‌തോട്ടെ! '' അതെ, സ്വന്തം മകന്റെ കല്യാണം കഴിഞ്ഞു! ഇനി നാട്ടില്‍ കല്യാണങ്ങളൊന്നുമില്ല!! എത്ര മാത്രം സ്വാര്‍ത്ഥമാണീ ചിന്ത. ആനുകൂല്യങ്ങളെക്കുറിച്ച് മാത്രമേ നമ്മള്‍ ചിന്തിക്കാറുള്ളൂ. കര്‍ത്തവ്യങ്ങളുടെ നേരെ നാം കണ്ണടയ്ക്കും. പൗര ബോധം എന്ന ഗുണം നമുക്ക് നന്നേ കുറവാണ്. നമ്മള്‍ വിദേശികളെ കുറ്റം പറയാന്‍ വലിയ മിടുക്കു കാണിക്കാറുണ്ട്. എന്നാല്‍, പൗര ബോധം അവരില്‍ നിന്നു വേണം നാം പഠിക്കാന്‍ എന്നതാണ് വാസ്തവം.
           മുറി അടിച്ചു വൃത്തിയാക്കല്‍, ഭക്ഷണം പാകം ചെയ്യല്‍, തുണി അലക്കല്‍ എന്നിവയ്ക്കു കൂടി മാത്രമല്ല ചന്തി കഴുകാന്‍ ഒരു യന്ത്രം ഉണ്ടെങ്കില്‍ അതും നമുക്ക് വേണം. എന്നാല്‍ കറന്റ് ബില്ല് കൊടുത്തു കൂടാ! (എന്നാല്‍ വെറും ബഡായികള്‍ പറയാനായി മൊബൈല്‍ റീ ചാര്‍ജ്ജ് കൂപ്പണുകള്‍ വാങ്ങാന്‍ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കും). ഫാനുകള്‍ ആവശ്യമില്ലാതെ കറങ്ങിയാലും ബള്‍ബുകള്‍ ആവശ്യമില്ലാതെ എരിഞ്ഞാലും അതൊന്നു നിര്‍ത്താന്‍ നമുക്ക് മനസ്സ് വരില്ല. ഈ ചിന്താഗതി ഏറെയുള്ളത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലാണ്. നമ്മളല്ലല്ലോ, പണം മുടക്കുന്നത് സര്‍ക്കാരല്ലേ എന്നാണ് ചിന്താഗതി. (സര്‍ക്കാര്‍ എന്നത് അന്യന്മാരാണല്ലോ!). ഓഫീസില്‍ എത്തിയാല്‍ എല്ലാ ലൈറ്റുകളും ഫാനുകളും ഓണാക്കണമെന്നത് നിയമമാണെന്നാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഈ നിലപാടിലെ തെറ്റ് ചൂണ്ടിക്കാണിക്കുവാനോ ആവശ്യമില്ലാത്ത ലൈറ്റോ ഫാനോ ഓഫാക്കുവാനോ മറ്റുള്ളവര്‍ തയ്യാറുമല്ല. ഇതൊക്കെ ഒരു പ്രതേ്യക വിഭാഗം ആള്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണെന്നാണ് അവരുടെ ചിന്ത.
           തിന്നേടത്ത് വിസര്‍ജ്ജിക്കുന്നത് ശരിയല്ല എന്ന കാര്യം ശരി തന്നെ. ഛര്‍ദ്ദിച്ചത് തിന്നുന്നതും ശരിയല്ല എന്നത് മറ്റൊരു ശരി. തിന്നേടത്ത് വിസര്‍ജ്ജിക്കുന്നത് പോലെത്തന്നെ വൃത്തികെട്ട പരിപാടിയാണ,് തിന്നതിന്റെ ബാക്കിയും അത് പൊതിഞ്ഞു കൊണ്ടു വന്ന കടലാസും കവറും പഴത്തൊലിയും മറ്റും തിന്നേടത്ത് വലിച്ചെറിയുന്നതും. അത് എടുത്തു മാറ്റേണ്ട ബാധ്യത നമുക്കില്ല. (ആണുങ്ങളുടെ കാര്യത്തില്‍) വീട്ടിലാണെങ്കില്‍ ഇതൊക്കെ അമ്മയോ പെങ്ങളോ ചെയ്യണം; (പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും കാര്യത്തില്‍) ഓഫീസിലാണെങ്കില്‍ സ്വീപ്പറോ പ്യൂണോ ചെയ്യണം-ഇതാണ് പൊതുവെയുള്ള നിലപാട്.
          ബസ്സ് കാത്തു നില്‍ക്കുമ്പോഴുണ്ടാകുന്ന പ്രാകിപ്പറയല്‍ നേരത്തേ സൂചിപ്പിച്ചുവല്ലോ. ഇനി ബസ്സില്‍ കയറിയാലോ? ഇങ്ങനെ പോകുന്നു ആഗ്രഹം- കയറിപ്പറ്റണം; ചാരി നില്‍ക്കാന്‍ ഇടം കിട്ടണം; ഏതെങ്കിലുമൊരു സീറ്റു കിട്ടണം; സൗകര്യപ്രദമായ സീറ്റു കിട്ടണം. അതു കിട്ടിയാലോ? രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റില്‍ താന്‍ മാത്രം ഇരുന്നാല്‍ മതിയെന്ന ഭാവത്തോടെ മലമ്പുഴ പൂന്തോട്ടത്തിലെ യക്ഷി ഇരിക്കും പോലെയായിരിക്കും ഇരുത്തം.
          തന്റെതായ വൃത്തത്തില്‍ മാത്രം കറങ്ങിച്ചിന്തിക്കുന്ന-ഇതിനെ അവനവളിസം എന്നു വിശേഷിപ്പിക്കാം-പ്രവണത ഏതു രംഗത്തു നോക്കിയാലും കാണാന്‍ സാധിക്കും. പഞ്ചായത്തില്‍ ജോലി ചെയ്യുന്നയാളുടെ പരാതി താലൂക്കിലും ജില്ലയിലും തലസ്ഥാനത്തും ഉള്ളവര്‍ തരികിടക്കാരാണെന്നാണ്. മുകളിലുള്ളവരുടെ തോന്നല്‍ കീഴ് ഘടകങ്ങളിലുള്ളവര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ്. പഞ്ചായത്തിലുള്ളയാള്‍ തലസ്ഥാനത്തെത്തിയാല്‍ സ്വഭാവം മാറും. മുമ്പ് പറഞ്ഞതിന്റെ നേര്‍ വിപരീതം വിളമ്പാന്‍ തുടങ്ങും. തലസ്ഥാനത്തുള്ളയാള്‍ പഞ്ചായത്തിലെത്തിയാലും ഇതു തന്നെയാണ് സംഭവിക്കുക. എവിടെയാണോ ഇരിക്കുന്നത് അതു തന്നെയാണ് ലോകം, അതു തന്നെയാണ് സത്യം, അതു തന്നെയാണ് ശരി. അവനവളിസം എന്ന ഈ ചിന്താഗതി നാം ഉപേക്ഷിക്കേണ്ടതല്ലേ ?

വാല്‍ക്കഷ്ണം:- പണ്ടൊരു പെണ്ണ് ഇങ്ങനെ ആഗ്രഹിച്ചുവത്രെ. സ്വര്‍ഗ്ഗത്തില്‍ ഞാനും ന്റെ കെട്ടേ്യാനും മാത്രം ! പിന്നെ പണ്ടണ്ടാക്കാന്‍ ഒരു തട്ടാന്‍! തേങ്ങയിടാന്‍ ഒരു തിജ്ജനും!
..........