My Blog List

Wednesday, September 28, 2011

ആരോമലുണ്ണി സീട്ടുവിനെ കൊന്നതാര്?

         കുറെ മുമ്പ് ഒരു പത്രത്തില്‍ ചിത്ര സഹിതം ഒരു വാര്‍ത്ത വന്നു. അസുഖം ബാധിച്ച് തീരെ വയ്യാതായി ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന അജ്ഞാതനായ ഒരു വൃദ്ധനെക്കുറിച്ചുള്ളതായിരുന്നു വാര്‍ത്ത. ദിവസങ്ങളോളം അവിടെ കിടന്ന ആ വൃദ്ധനെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിപ്പെട്ടായിരുന്നു വാര്‍ത്ത. (ഈ വാര്‍ത്ത വായിച്ച് ചിലര്‍ വൃദ്ധന് വേണ്ട സംരക്ഷണവും സഹായവും ചെയ്യുകയുണ്ടായി). ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ജില്ലാ റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഇതേക്കുറിച്ചു സംസാരിച്ചു. ആ വൃദ്ധന്റെ ഫോട്ടേയെടുത്ത് വാര്‍ത്തകൊടുത്ത റിപ്പോര്‍ട്ടര്‍ക്ക് വൃദ്ധനെ സഹായിക്കാനുള്ള ബാധ്യതയില്ലേ എന്നു ചോദിച്ചു. റിപ്പോര്‍ട്ടറുടെ ജോലി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണെന്നാണ് അദ്ദേഹം എനിക്കു നല്‍കിയ മറുപടി.
       വെയ്റ്റിംഗ് ഷെഡ്ഡുകളിലും പീടികത്തിണ്ണകളിലും മറ്റും കിടക്കുന്ന നിരാലംബരെ സഹായിക്കുക എന്ന തൊഴില്‍ ചെയ്യുന്ന ഒരു പ്രതേ്യക തൊഴില്‍ വിഭാഗം നമ്മുടെ നാട്ടിലുണ്ടോ? ഇപ്പോഴെന്തേ ഇങ്ങനെയൊരു ചോദ്യം എന്ന് സംശയിച്ചേക്കാം. ഒഡീഷക്കാരി സിസിലാമയി എന്ന അമ്മയുടെ ആരോമലുണ്ണിയും പതിനെട്ടുകാരനുമായ സീട്ടുവിന്റെ ദാരുണ മരണ വാര്‍ത്തയാണ് ഇങ്ങനെയൊരു ചോദ്യം ഉയരാന്‍ കാരണമായത്.
        സൗകര്യം കൂട്ടുന്നിന്റെ ഭാഗമായി ഈയിടെ ഞാന്‍ വീടുപണി ചെയ്യുകയുണ്ടായി. വെട്ടുകല്ലിറക്കിയത് അല്പം ദൂരെയായിരുന്നു. പ്‌ളസ്ടുവില്‍ പഠിക്കുന്ന എന്റെ മകന്‍ കല്ല് ചുമന്ന് കൊണ്ടുവരാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്നാണ് പറഞ്ഞത്. മേല്‍പ്പാറ വെട്ടിയ നല്ല ഭാരമുള്ള കല്ലുകളായിരുന്നു. അത് ചുമന്നു കൊണ്ടുവരിക എന്നത് അവനെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ ജോലിയാണെന്ന് എനിക്ക് തോന്നി. അവനെക്കൊണ്ട് അത് ചെയ്യിക്കാന്‍ എനിക്ക് തീരെ മനസ്സില്ലായിരുന്നു. അവന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞാന്‍ സമ്മതം നല്‍കി. ആ കല്ലുകളുടെ കയറ്റിറക്ക് ജോലികള്‍ ചെയ്തത് ആസാംകാരായ ബിട്ടു, അഗോണ്‍ എന്നീ കുട്ടികളായിരുന്നു. ഏറി വന്നാല്‍ എന്റെ മകനെക്കാള്‍ മൂന്നു വയസ്സ് കൂടും. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകന്‍ എങ്ങനെയാണോ അങ്ങനെത്തന്നെയായിരിക്കുമല്ലോ ബിട്ടുവിന്റെയും അഗോണിന്റെയും അച്ഛനമ്മമാര്‍ക്ക് അവരുടെ മക്കളും. ജീവിത സാഹചര്യം മറ്റൊന്നായതുകൊണ്ടാണ് അച്ഛനമ്മമാര്‍ കണ്ണെത്താത്ത ദൂരത്തേക്ക് ബുദ്ധിമുട്ടേറിയ ജോലി ചെയ്യാന്‍ തങ്ങളുടെ ആരോമലുകളെ പറഞ്ഞുവിട്ടത്. എന്റെ മകന്‍ കല്ലേറ്റിയപ്പോള്‍ എനിക്കുണ്ടായ പ്രയാസം, മക്കളുടെ ജോലിക്കാര്യം അറിഞ്ഞപ്പോള്‍ ബിട്ടുവിന്റെവിന്റെയും അഗോണിന്റെയും അച്ഛനമ്മമാര്‍ക്കുമുണ്ടായിക്കാണും. കുറെക്കഴിഞ്ഞാല്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടി വരുമല്ലോ. അവര്‍ ക്രമേണ അതിനോട് പൊരുത്തപ്പെടുകയും ചെയ്തിരിക്കും.
       വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് കഴിഞ്ഞ 12 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച സീട്ടുവിന്റെ വയസ്സ് കേവലം 18. ബിട്ടുവിനെക്കാളും അഗോണിനെക്കാളും ചെറുപ്പം. ശരാശരി മലയാളിയുടെ കുട്ടികളാണെങ്കില്‍ ക്രിക്കറ്റ് കളിച്ച് മൊബൈല്‍ വിളിച്ച് മെസ്സേജ് അയച്ച് നടക്കേണ്ട പ്രായം. ജീവിത പ്രയാസങ്ങള്‍കൊണ്ടുതന്നെയാണ് സിസിലാമയി എന്ന അമ്മ തന്റെ ആരോമലിനെ കൂലിപ്പണി ചെയ്യാന്‍ കേരളത്തിലേക്ക് വിട്ടത്. പക്ഷേ, ഒരു വാഹനം അവരുടെ ആരോമലിനെ അവരില്‍നിന്നു തട്ടിപ്പറിച്ച് കൊണ്ടുപോയി. ഗുരുതരമായ പരിക്കാണ് പറ്റിയതെങ്കിലും ഒരു പക്ഷേ സീട്ടു മരിക്കില്ലായിരുന്നു. സെപ്തംബര്‍ 13,14 തീയതികളില്‍ 'ദേശാഭിമാനി'പ്രസിദ്ധീകരിച്ച വാര്‍ത്ത ശരിയാണെങ്കില്‍ സീട്ടു ഇപ്പോഴും നമ്മോടൊപ്പം ഈ ലോകത്തുണ്ടാകുമായിരുന്നു. പ്രസ്തുത വാര്‍ത്തയില്‍ പറയുന്നത്: സര്‍ജിക്കല്‍ യൂണിറ്റിലും അനസ്‌തേഷ്യാ വിഭാഗത്തിലും വെന്റിലേറ്റര്‍ ഒഴിവുണ്ടായിട്ടും സീട്ടുവിനെ വാര്‍ഡിലേക്ക് മാറ്റി. കൃത്രിമശ്വാസം നല്‍കാന്‍ കൂടെയുണ്ടായിരുന്ന ഒരു ചെറിയ കുട്ടിയെ ഏല്‍പ്പിച്ചു. ആ കുട്ടി ഉറങ്ങിപ്പോയി. ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി. സീട്ടു മരിച്ചു. മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ അനാസ്ഥ നടന്നു. ആശുപത്രിക്കാര്‍ ബോധപൂര്‍വ്വം സീട്ടുവിനെ കൊന്നു എന്നൊന്നും പറയുന്നുന്നില്ല. എങ്കിലും ചോദിക്കുകയാണ് ആരാണ് പതിനെട്ടുകാരനായ ആ ആരോമലിനെ കൊന്നത്?
13 ന് 'ദേശാഭിമാനി'കൊടുത്ത വാര്‍ത്തയിലെ ഒരു ഭാഗം അതേപടി പകര്‍ത്തി നിര്‍ത്തട്ടെ. അതിങ്ങനെ: ''കൃത്രിമ ശ്വാസം നല്‍കവെ കൂട്ടിരിപ്പുകാരന്‍ ഉറങ്ങിപ്പോകുന്നതും ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി രോഗി മരിക്കുന്നതും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ജീവനക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ചാനല്‍ തിങ്കളാഴ്ച കാണിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത് ''

..........

Sunday, September 18, 2011

ചായ to ഷാര്‍ജ

സുതാര്യം മാസിക, സെപ്തംബര്‍ 2011

        മുത്തച്ഛന്‍ രണ്ട് ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു.
      ''വേണ്ട വല്ല്യച്ഛാ. എനിക്ക് ചായ വേണ്ട. ഷാര്‍ജ മതി ''
മുത്തച്ഛന്‍ നെറ്റി ചുളിച്ചു. അയാള്‍ പേരക്കുട്ടിയെ നോക്കി അടുത്തിരിക്കുന്നവര്‍ കേള്‍ക്കെത്തന്നെ പറയാന്‍ തുടങ്ങി.
       '' കാലം പോയ പോക്ക്. പ്പഴത്തെ കുട്ടികളടെ ഒരു കാര്യം. അവര്‍ക്ക് ചായയും കാപ്പിയുമൊന്നും പറ്റില്ല. ഷാര്‍ജ, ജിദ്ദ, ഷേക്ക്, ചിക്കു, ഷവര്‍മ. എന്തൊക്കെ കുണ്ടാമണ്ടികളാണ് ഇവര്‍ അകത്തേക്ക് കയറ്റി വിടണത്. എന്താ കുട്ടികളടെ വേഷം? ഇവന്റെ മുടിയിതാ വാവല് അടയ്ക്ക ഈമ്പിയ പോലെ. താടി കൊറ്റനാടിന്റെപോലെ. ടീഷര്‍ട്ടാണുപോലും! എന്തൊക്കെയാ അതില്‍ എഴുതി വെച്ചിരിക്കുന്നത്. എന്താ ട്രൗസറിന്റെയൊരു കോലം? ആകെ വള്ളിം ചരടും തൂങ്ങിക്കെടക്ക്വാ. ട്രൗസറ് മുഴുവന്‍ പോക്കറ്റുകളാ. ട്രൗസറ് അരേന്ന് കുറെ താഴോട്ട്. കാലിന് താഴെ നിലത്തഴിച്ചിട്ട്. മുളേടെ പുട്ടുംകുറ്റിക്ക് ചൂടി വരിഞ്ഞ് കെട്ട്യപോലെ കയ്യില്‍ നെറയെ ചരടുകള്‍!!''
      മുത്തച്ഛന്റെ അഭിപ്രായം കേട്ട് പേരക്കുട്ടി മിണ്ടാതിരിക്കുകയാണ്. അവനെന്തോ ആലോചിക്കുന്നതായി മുത്തച്ഛന് തോന്നി.
         ''എന്താ നിനക്കൊരു ആലോചന?''
         ''വല്ല്യച്ഛാ, ഞാന്‍ ആലോചിക്കയായിരുന്നു.......''
         ''എന്ത്? ഷാര്‍ജയുടെ മാഹാത്മ്യത്തെക്കുറിച്ചോ?''
         ''അല്ല, ചായയുടെ പാരമ്പര്യത്തെക്കുറിച്ച്......ഈ ചായ പണ്ടുമുതലേ നമ്മള്‍ കഴിച്ചിരുന്നില്ലല്ലോ. നെറ്റില്‍ നോക്കിയപ്പോള്‍ മനസ്സിലായത് ചൈനക്കാരാണ് ആദ്യം ചായ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ്. പിന്നേയ്, മുത്തച്ഛന്‍ പേന്റിന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത്. ടീച്ചര്‍ ഇന്നാളൊരു പ്രൊജക്ട് ചെയ്യാന്‍ തന്നിരുന്നു. അതില്‍ കേരളീയരുടെ പണ്ടത്തെ വേഷം, ഭാഷാ പ്രയോഗം, ഭക്ഷണം എന്നിവയൊക്കെ എഴുതണമായിരുന്നു. അതിനുവേണ്ടി ചില പുസ്തകങ്ങള്‍ വായിക്കുകയും നെറ്റില്‍ തപ്പുകയുമൊക്കെ ചെയ്തു. ഓരോരോ കാര്യം കണ്ടപ്പോഴും വായിച്ചപ്പോഴും അത്ഭുതവും ചിരിയും വന്നു''
         ഒന്നു നിര്‍ത്തി അവന്‍ വീണ്ടും തുടര്‍ന്നു.
        '' അല്ലാ, ഞാനൊന്നു ചോദിച്ചോട്ടെ. വല്ല്യച്ഛനെ പ്പൊ വല്ല്യച്ഛന്റെയൊരു വല്ല്യമുത്തച്ഛന്‍ കണ്ടാല്‍ എന്തായിരിക്കും പറയുക? ''
        ചോദ്യം കേട്ട് മുത്തച്ഛനൊന്നു ഞെട്ടി. മുത്തച്ഛന്റെ തല താഴ്ന്നു.
     '' കുറച്ചൊക്കെ തെറ്റുണ്ടാകും. ന്നാലും ഞാന്‍ തന്നെ പറയാം വല്ല്യച്ഛാ. ഹൗ! ത്താപ്പൊ ഓന്റൊരു കോലം. ത്താണ് ഓന്റെ മൂക്കിന്റെ മോളില് രണ്ട് ചില്ല്. ചില്ലുമ്മെ രണ്ട് കോല്. കോല് ചെവീമ്മെ തിരികീക്കുണു. ന്റെ മുത്തപ്പായ്യാളേ, ത്താപ്പൊ ഓന്റെ കാല്‌മ്മെ. ചെരുപ്പ്ടാന്‍ ഓനാരാ കോലോത്തെ തമ്പ്രാനൊ. ഓനാരാ തുക്കിടി സായ്‌പ്പൊ കുപ്പായിട്ട് ഞെളിയാന്‍. ഓന്റൊരു പുളിച്ചിത്തരം കണ്ടിലെ. മുണ്ടങ്ങനെ നീട്ടി ഉട്ത്തക്കണു. കച്ചേരീലെ ബല്ല്യ അധികാരീനെപ്പോലെ. എത്താ ഓന്റെ മുമ്പിലെ ചില്ലും കുറ്റീല് ഒരു മണ്ണുംബെള്ളെത്തിന്റെ നെറള്ള ഒരു ബെള്ളം. എത്തൊക്കെ കുത്തിക്കലക്ക്യ ബെള്ളാണാവോ ഇയ്റ്റങ്ങള് മോന്തണത്. പച്ചെള്ളും കഞ്ഞീന്റെ ബെള്ളൊന്നും പറ്റൂലേ ഇയ്റ്റങ്ങക്ക്! ഹൗ! ബല്ലാത്തൊരു കലികാലം!!''
..............