My Blog List

Friday, April 29, 2011

മൗലവി തന്ന ഇരുപതിനായിരം

       ഞാന്‍ മലപ്പുറത്ത് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന കാലം. അന്ന് മുഖ്യമന്ത്രി എ.കെ.ആന്റണിയാണ്. പട്ടിണി കിടക്കുന്ന എത്രയോ പട്ടികജാതിക്കാരെയും പട്ടികവര്‍ഗ്ഗക്കാരെയുമൊക്കെ കണ്ടില്ലെന്ന് നടിച്ച് പട്ടിണി കിടക്കുന്ന ഏതാനും നമ്പൂതിരിമാരുടെ സങ്കടങ്ങള്‍ പര്‍വ്വതീകരിച്ചുകൊണ്ട് എ.കെ.ആന്റണി കുടമാളൂരില്‍ ഒരു കാപട്യ പ്രസംഗം നടത്തുകയുണ്ടായി. എ.കെ.ആന്റണിയുടെ ഈ സവര്‍ണ മനസ്സിനെ ചോദ്യം ചെയ്ത് 'എ.കെ.ആന്റണി കുടമാളൂരില്‍ കണ്ട കാഴ്ചകള്‍'എന്ന തലക്കെട്ടിലൊരു ലേഖനം ഞാന്‍ 'സമീക്ഷ'യില്‍ എഴുതുകയുണ്ടായി. ആ ലേഖനം 'സമീക്ഷ'യിലേക്ക് പോസ്റ്റു ചെയ്തു ഓഫീസിലേക്ക് തിരിച്ചു പോവുകയായിരുന്നു ഞാന്‍. ഓഫീസ് സമയം പാലിക്കുന്നതില്‍ ഒരുതരം തീവ്രവാദ നിലപാട് സ്വീകരിച്ചിരുന്നതിനാല്‍ 2 മണിക്ക് ഓഫീസിലെത്താന്‍ വേണ്ടി, പൊതുവെ നീളക്കൂടുതലുള്ള കാല് അതിലേറെ നീട്ടി വലിച്ച് നടക്കുകയായിരുന്ന ഞാന്‍. അപ്പോഴാണ് മലപ്പുറം കെ.എസ്.ആര്‍.ടി.സി.ക്ക് മുമ്പിലുള്ള പൊതുപൈപ്പിന്റെ മുമ്പില്‍ ഒരു വൃദ്ധന്‍ കുമ്പിട്ടു നില്‍ക്കുന്നതു കണ്ടത്. വേഷം വെള്ളക്കുപ്പായം മാത്രം. ഞാനയാളെ ഒന്നു നോക്കുക മാത്രം ചെയ്ത് ഓഫീസ് ലക്ഷ്യമാക്കി കുറച്ച് മുമ്പോട്ടേക്കു നടന്നു. മനസ്സിലൊരു തിരയിളക്കം അനുഭവപ്പെട്ടു. ഞാനവിടെ നിന്നു. യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുന്നവരുടെ വേദനകള്‍ക്കെതിരെ നിലപാടെടുത്ത മുഖ്യമന്ത്രി എ.കെ.ആന്റണിയെ അതിരൂക്ഷമായി വിമര്‍ശിച്ചെഴുതിയ ലേഖനം പോസ്റ്റു ചെയ്ത് വരുന്ന ഞാന്‍ ഇതുപോലൊരു കാഴ്ച കണ്ടിട്ട് അത് ഗൗനിക്കാതെ പോകുന്നത് തെറ്റല്ലേയെന്ന് എന്റെ മനസ്സ് അല്പം ലാഘവത്തോടെ എന്നോട് ചോദിച്ചു. ഒരു അര്‍ദ്ധ മനസ്സോടെ ഞാന്‍ തിരിച്ചു നടന്ന് ആ വൃദ്ധന്റെ മുന്നിലെത്തി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്തോ പ്രശ്‌നത്തിന്റെ പേരില്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ കാണാന്‍ വന്നതായിരുന്നു അദ്ദേഹം. ഒരു ഹോട്ടലില്‍ നിന്നു ഊണു കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളകി. വയറിളകി മലിനമായ അടിവസ്ത്രവും മുണ്ടും ഊരി കയ്യില്‍ പിടിച്ച് വെള്ളമില്ലാത്ത പൈപ്പിന്റെ മുന്നില്‍ നില്‍ക്കുകയാണ് ആ പാവം വൃദ്ധന്‍. വളരെയധികം ഇറക്കമുള്ള കുപ്പായം വൃദ്ധന്റെ നഗ്നതയെ മറച്ചിരുന്നു മനസ്സില്ലാ മനസ്സോടെ ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് കെ.എസ്.ആര്‍.ടി.സി.യുടെ മൂത്രപ്പുരയിലേക്ക് പോയി. പൈപ്പില്‍ നിന്നു ചിരട്ടയില്‍ വെള്ളമെടുത്ത് ഞാന്‍ ഒഴിച്ചു കൊടുക്കുകയും അദ്ദേഹം മലിനപ്പെട്ട ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുകയും ചെയ്തു. മലിനപ്പെട്ട വസ്ത്രങ്ങളും ഒരുവിധം കഴുകി വൃത്തിയാക്കി അത് ഉണക്കാനിട്ടു. ഞാന്‍ അദ്ദേഹത്തിനോട് യാത്ര പറഞ്ഞ് ഓഫീസിലേക്ക് പോവുകയും ചെയ്തു.
       സത്യം പറയാമല്ലോ, എന്റെ ഉള്ളിന്റെയുള്ളിലുള്ള കാരുണ്യമല്ല എന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. അങ്ങനെയായിരുന്നുവെങ്കില്‍ ആ വൃദ്ധനെ കണ്ടയുടനെ മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ എത്തുമായിരുന്നു. പ്രസംഗവും(എഴുത്തും)തമ്മില്‍ ബന്ധം വേണ്ടേ എന്ന ചെറിയ തോന്നലാണ് എന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. എന്നിലുള്ള മോശക്കാരനെ നന്നാക്കിക്കൊണ്ടുവരുന്നതില്‍ ഇതുപോലുള്ള സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. ഞാനെഴുതിയ ചില കൊച്ചുകഥകളും ലേഖനങ്ങളും എനിക്കുനേരെ ചിലപ്പോള്‍ കണ്ണുരുട്ടാറുണ്ട്. എന്നിലൊരു അഹങ്കാരമുണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതില്‍ 'ഞാനാരാ മോന്‍'എന്ന്. ഈ അഹങ്കാരം ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ട്. ഇതിന് എന്നെ പ്രേരിപ്പിച്ചത് ഒരു മൗലവിയുമായുള്ള ബന്ധമാണ്.
            ഈ മൗലവിയുടെ ഒരുപാട് പണം എന്റെ കൈ വഴി പാവങ്ങളിലെത്തിയിട്ടുണ്ട്. എല്ലാ മാസവും മൗലവി എനിക്ക് 1000 രൂപ തരാറുണ്ട്. അപകടത്തില്‍പ്പെട്ട് കിടക്കുന്ന രണ്ടു വ്യക്തികള്‍ക്ക് 500 വീതം നല്‍കാനാണിത്. ഈ രണ്ടു കുടുംബങ്ങള്‍ ഏതാണെന്നൊന്നും മൗലവിക്കറിയില്ല. രണ്ടും അമുസ്ലീം കുടുംബങ്ങളാണ്.  മുണ്ടുപറമ്പിലെ മാതൊടി  ബാലന്‍  വഴിയാണ് ഈ പണം അവരിലെത്തുന്നത്. ഇതിലൊരാള്‍ക്ക് ഇതുവരെയായി 19,000 രൂപയും രണ്ടാമത്തെ ആള്‍ക്ക് 15,000 രൂപയും നല്‍കി. ഈ മാസം വിഷുവായതിനാല്‍ അടുത്ത മാസത്തേക്കുള്ളതുകൂടി കൂട്ടി 1000 രൂപ വീതം കൊടുക്കാമെന്ന് ഞാന്‍ ബാലനോട് പറഞ്ഞു. ബാലന്‍ അവര്‍ക്ക് 1000 വീതം നല്‍കുകയും ചെയ്തു. പിന്നീട് ഞാനൊന്നു ചിന്തിച്ചു നോക്കി. 'മൗലവി തരാനും ശങ്കരനാരായണന്‍ കൊടുക്കാനും' എന്ന രീതി ശരിയല്ലല്ലോ. മറ്റൊരു കൂട്ടര്‍ക്ക് കൊടുക്കാനുള്ള സഹായധനമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൗലവി തന്ന 20,000 രൂപ അപ്പോഴും എന്റെ ബാഗില്‍ കിടക്കുന്നുണ്ടായിരുന്നു. പണിയൊന്നും ചെയ്യാതെ വലിയ സംഖ്യ പെന്‍ഷന്‍ വാങ്ങുന്ന എനിക്കും വലപ്പോഴുമൊരു സഹായം ചെയ്തുകൂടെ? ചിന്തിച്ചപോലെത്തന്നെ ചെയ്യാന്‍ തീരുമാനിക്കുകയും ഇക്കാര്യം ഞാന്‍ ബാലനോട് പറയുകയും ചെയ്തു. ഇനി പറയുന്നത് മൗലവി തന്ന ആ 20,000 രൂപയെക്കുറിച്ചാണ്. 
  ദാന-ധര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണ്. അതിന് ജാതിയും മതവുമൊന്നും നോക്കാന്‍ പാടില്ല. മുസ്ലീങ്ങളെയല്ല, മനുഷ്യരെയാണ് ഖുര്‍ആന്‍ സംബോധന ചെയ്യുന്നത്. ആയതിനാല്‍ ഇക്കാര്യത്തില്‍ മനുഷ്യരെയാണ് പരിഗണിക്കേണ്ടത് എന്നാണ് മൗലവി പറയാറ്. സക്കാത്ത് ചെയ്യുന്നതിന് മതം പരിഗണിക്കുന്നത് ദൈവീക മാര്‍ഗ്ഗത്തിനെതിരാണെന്നും അവര്‍ യഥാര്‍ത്ഥ മനുഷ്യരല്ലെന്നും മൗലവി ഖുര്‍ആന്‍ സമര്‍ത്ഥിച്ചുകൊണ്ടുതന്നെ പറയാറുണ്ട്. റമദാന്‍ മാസത്തില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ള സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ, ഇങ്ങനെ ഒഴിവാക്കുന്ന നോമ്പിന് സക്കാത്തിന്റെ രൂപത്തിലുള്ള പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് മൗലവി എന്നെ 20,000 രൂപ ഏല്‍പ്പിച്ചത്. 10,000 സ്വന്തം കുടുംബത്തിന്റെ വകയായും 10,000 മറ്റൊരു കുടുംബത്തിന്റെ വകയായും.
      ആദിവാസികള്‍ക്ക് വസ്ത്രങ്ങളും അരിയും മറ്റും നല്‍കണമെന്നു പറഞ്ഞാണ് 20,000 എന്നെ ഏല്‍പ്പിച്ചത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്നിലെ മൈലാടിയില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. ഞാന്‍ രണ്ടു തവണ മൈലാടിയില്‍ പോയിട്ടുണ്ട്. അവരോട് സ്‌നേഹമുള്ള ഒരു കുടുംബം മൈലാടിയുടെ താഴ്‌വാരത്ത് താമസിക്കുന്നുണ്ട്. കുന്നത്ത് പരമേശ്വരേട്ടന്റെ കുടുംബം. ആള്‍ വേഴക്കോട് എസ്.എന്‍.ഡി.പി. ശാഖയുടെ ഭാരവാഹിയും ഗുരുദേവ ക്ഷേത്രത്തിന്റെ പൂജാരിയും നടത്തിപ്പുകാരനുമാണ്. (ഈ എസ്.എന്‍.ഡി.പി.ക്കാരന്‍  'തിയ്യ ബ്രാണ്ഹ്മണന്‍' അല്ല. ഒരു സാധാ എസ്.എന്‍.ഡി.പി.ക്കാരന് ആദിവാസികളെ സ്‌നേഹിക്കാനെങ്ങനെ സാധിക്കും? അയിത്തത്തിന്റെ പേരില്‍ ചാണകം തളിച്ച നീചന്മാരുടെ നീച മനസ്സുകള്‍ക്കെതിരെ ഒരു പ്രതിഷേധ യോഗം കഴിഞ്ഞ 25 ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയില്‍ നടക്കുകയുണ്ടായി. അത് സംഘടിപ്പിച്ചത് പരമേശ്വരേട്ടനാണ്). 
        കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്ന് ആദിവാസികള്‍ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങി. ഞാനും പരമേശ്വരേട്ടനും പരമേശ്വരേട്ടന്റെ മക്കളായ അനിമോളും ഇന്ത്യാമോളും (അനിമോളുടെ നാലു വയസ്സുകാരന്‍ മകന്‍ സനുട്ടനും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്കുള്ള ഒഴിവു സമയം നോക്കി സനുട്ടന്റെ അച്ഛനും ഉദ്യോഗസ്ഥനുമായ സുരേഷും കാല്‍ മണിക്കൂര്‍ സമയം ഞങ്ങളോടൊപ്പം ചെലവിട്ടു) ചേര്‍ന്നാണ് തുണികള്‍ വാങ്ങിയത്. അനിമോള്‍ക്ക് കോളനിയിലെ എല്ലാ കുടുംബങ്ങളെക്കുറിച്ചും ഓരോ വ്യക്തികളെക്കുറിച്ചും വ്യക്തമായി അറിയാമായിരുന്നു. അനിമോള്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ഞങ്ങള്‍ തുണികള്‍ വാങ്ങിയത്. കുട്ടികള്‍ ആരുടെതായാലും കുട്ടികള്‍ തന്നെ. അതുകൊണ്ട് സനുട്ടനും വാങ്ങി ഒരു ട്രൗസറും കുപ്പായവും. തുണികള്‍ക്ക് മാത്രം 15,000 രൂപയിലേറെയായി. ഇനി ചുരിദാറും മറ്റും തുന്നിക്കണം. അതിന് ഒരു ടൈലറെ പരമേശ്വരേട്ടന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് 5 കിലോ വീതം അരിയും കുറച്ച് പരിപ്പും ഒരു കൂട് പപ്പടവും നല്‍കണം. താമസിയാതെ തന്നെ അത് വിതരണം ചെയ്യും.
        തുണി വാങ്ങിയ കാര്യവും ഇതുവരെ ചെലവായ സംഖ്യ സംബന്ധിച്ച കണക്കും ഞാന്‍ മൗലവിയെ ബോധ്യപ്പെടുത്തി. എന്റെ കയ്യിലെ ബില്ലുകള്‍ കണ്ടപ്പോള്‍, 'ബില്ലും കണക്കുമൊന്നും എനിക്ക് കാണേണ്ട. അവര്‍ക്ക് കൊടുക്കാനുള്ളത് അവര്‍ക്ക് കൊടുക്കുക. നിര്‍ബന്ധമായും കുറച്ച് അരിയും നല്‍കണം. 20,000 ത്തിലധികമെത്രയായാലും ചോദിച്ചു വാങ്ങണം' എന്നാണ് മൗലവി പറഞ്ഞത്.
             വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയാന്‍ പാടില്ലെന്നാണ് പറയാറ്. പക്ഷേ, കൊടുത്ത കാര്യങ്ങള്‍ പലതുമിവിടെ പറഞ്ഞു. ഇതില്‍ തെറ്റില്ലെന്നാണ് എന്റെ പക്ഷം. ഞാന്‍ കൊടുത്ത കാര്യം ഞാന്‍ തന്നെ പറഞ്ഞു. ചില കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ ചില 'തെറ്റുകള്‍' ചെയ്യേണ്ടി വരും. ഇതിനെ അത്തരത്തിലുള്ളൊരു 'തെറ്റായി' പരിഗണിച്ച് ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മൗലവി ചെയ്ത കാര്യങ്ങള്‍ മൈക്ക് കെട്ടി മൗലവി തന്നെ വിളിച്ചു പറഞ്ഞാലെ തെറ്റാവുകയുള്ളു. ഞാനതു പറഞ്ഞാല്‍ തെറ്റാകില്ല. മാത്രമല്ല, ഇത്തരം ചില അപൂര്‍വ്വ സത്യങ്ങള്‍ മറ്റുള്ളവര്‍ അറിയുക തന്നെ വേണം. യഥാര്‍ത്ഥ ശരി എന്താണെന്ന് തെറ്റിനെ ശരിയായി കാണുന്നവര്‍ തിരിച്ചറിയണം. ബ്‌ളോഗിണിമാരും ബ്‌ളോഗര്‍മാരും എന്തു പറയുന്നു? 
.....................


"പുണ്യം ചെയ്യാന്‍ കാശിയില്‍ പോകേണ്ടതില്ല; ആദിവാസികള്‍ക്ക് ഗുണം ചെയ്താല്‍ മതി "
     നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള വസ്ത്രങ്ങളും അരിയും ആദിവാസികള്‍ക്ക് 02.05.2011 ന് വൈകുന്നേരം വിതരണം ചെയ്തു. ഔപചാരിക ചടങ്ങുകളൊന്നും തന്നെയുണ്ടായിരുന്നില്ല. മൈലാടിയിലെ മക്കളില്‍ ഏറ്റവും പ്രായം കൂടിയ വലിയ ചിരുത എന്നുപേരായ വല്ല്യമ്മയ്ക്കാണ് ആദ്യ വിതരണം നടത്തിയത്. 17 കുടുംബങ്ങളിലായി ചെറിയ കുട്ടികളടക്കം 63 പേരാണ് കോളനിയിലുള്ളത്. ചുരിദാറിനും ബ്‌ളൗസിനും വാങ്ങിയ തുണികള്‍ തുന്നാനായി ഏല്‍പ്പിച്ചു. അളവുകളെടുക്കാനായി പെണ്‍ ടൈലറും സ്ഥലത്തെത്തിയിരുന്നു. പരമേശ്വരേട്ടനും ഭാര്യ വിജയലക്ഷ്മിച്ചേച്ചിയും അനിമോളും ഇന്ത്യാമോളുമൊക്കെച്ചേര്‍ന്ന്, പേരെഴുതി പ്രത്യേകം കവറുകളിലാക്കി വച്ചിരുന്ന തുണികളും വസ്ത്രങ്ങളും ഞങ്ങളെല്ലാവരും ചേര്‍ന്ന് മൈലാടിലെ മക്കള്‍ക്ക് വിതരണം ചെയ്തു. 19,055 രൂപയാണ് ആകെ ചെലവ് വന്നത്. ബാക്കി പണം മൈലാടിയിലെ മക്കള്‍ക്ക് വേണ്ടി ചെലവഴിക്കാനായി പരമേശ്വരേട്ടനെ ഏല്പിച്ചിട്ടുണ്ട്. 
       മൈലാടിയിലെ ഈ മക്കള്‍ക്ക് പരമേശ്വരേട്ടന്റെ വീടുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. പരമേശ്വരേട്ടന്റെ മക്കള്‍ക്കും ഭാര്യ വിജയലക്ഷ്മിച്ചേച്ചിക്കും ആദിവാസികളോട് പൊതു സമൂഹത്തിന് പൊതുവെയുള്ള അറപ്പല്ല അനുകമ്പയാണുള്ളത്. മറ്റു വ്യക്തികളോ സംഘടനകളോ വിതരണം ചെയ്യുന്ന സാധനങ്ങള്‍ പരമേശ്വരേട്ടന്‍ വഴി വാങ്ങുന്നതിലാണ്‌  മൈലാടിയിലെ മക്കള്‍ക്ക് സന്തോഷം. പരമേശ്വരേട്ടന്റെ അമ്മയായ കുഞ്ഞിപ്പെണ്ണമ്മ മരിക്കാറായപ്പോള്‍ മകനെ അടുത്തു വിളിച്ച് മകന് അവസാനമായി ഒരു ആശിര്‍വാദം നല്‍കി. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരമ്മയുടെ തത്ത്വോപദേശമായി കണക്കാക്കാവുന്ന ആ ആശിര്‍വാദവരികളാണ് ഈ കുറിപ്പിന്റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്നത്. അമ്മയുടെ പടം ചുമരില്‍ തൂക്കിയിട്ടിരുന്നു. പടത്തിന്റെ താഴെ എന്തോ എഴുതിയത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അത് വായിച്ചശേഷം, അമ്മയുടെ ഫോട്ടോയ്ക്ക് താഴെ ഈ വരികള്‍ എഴുതാനുണ്ടായ സാഹചര്യം എന്താണെന്ന് പരമേശ്വരേട്ടനോട്  ചോദിക്കുകയും പരമേശ്വരേട്ടന്‍ ആ സാഹചര്യം എനിക്ക് വിവരിച്ചു തരികയും ചെയ്തു. അങ്ങനെയാണ് ഞാനിക്കാര്യം അറിയുന്നത്. ഒരു ശരാശരി അമ്മ ഇങ്ങനെ പറയില്ല. ''അയ്റ്റങ്ങള് നന്നാവൂലെടാ. യ്യ് വെറുതെ കയ്യിലെ കാശ് അയ്റ്റങ്ങക്ക് ചെലവാക്കേണ്ട''എന്നേ ഒരു ശരാശരി അമ്മ പറയുകയുള്ളൂ. പക്ഷേ, കരുണയുടെ അര്‍ത്ഥം തീര്‍ത്തും ഉള്‍ക്കൊണ്ട ഒരമ്മയായിരുന്നു അത്. ഇത്തരം അമ്മമാരും ഇതുപോലുള്ള മക്കളും മരുമക്കളും പേരമക്കളും ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ള മൗലവിമാരുമൊക്കെയാണ് നാടിന് ആവശ്യം. 
       'ആദിവാസികള്‍ക്കു ഗുണം ചെയ്താല്‍ മതി' എന്ന് വലിയ മനസ്സിന്റെ ഉടമയായ ആ അമ്മ പറഞ്ഞത്, അവര്‍ കണ്ട മൈലാടി എന്ന ചെറിയ ലോകത്തിലെ അവസ്ഥ വച്ചാണ്. ഇതിന്റെ ആന്തരാര്‍ത്ഥം, 'കഷ്ടപ്പെടുന്നവര്‍ക്ക് ഗുണം ചെയ്താല്‍ മതി' എന്നാണ് എന്നുകൂടി പറഞ്ഞു നിര്‍ത്തട്ടെ.
..................

Tuesday, April 26, 2011

'ഹിമാറാമിന' ഹരിതയില്‍


     30.03.2011 ന് പ്രസിദ്ധീകരിച്ച, ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ! എന്ന കഥ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ഹരിതയില്‍ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. ശ്രീ: അബൂബക്കര്‍ പത്രാധിപരായ ഈ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലേക്ക് കഥകളും കവിതകളുമൊക്കെ അയച്ചുകൊടുക്കാവുന്നതാണ്. 'ഹിമാറാമിന'യെ മണ്ടയ്ക്ക് ഞൊട്ടി ശ്രീ: അബൂബക്കര്‍ പ്രകടിപ്പിച്ച അഭിപ്രായം ഇങ്ങനെ: അബൂബക്കര്‍ said...
നന്മകള്‍ നേരുന്നു....
വളരെ വലി ആശയങ്ങള്‍........
ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് (സ) ന്റെ വചനങ്ങള്‍ ഓര്‍മ്മ വരും "എല്ലാവരും നിശ്കളങ്കമായാണ് പ്രസവിക്കപ്പെടുന്നത്, അവന്‍റെ അച്ഛനമ്മമാരാണ് കൃസ്ത്യാനിയും ജൂതനും മുസ്‍ലിമുമാക്കിമാറ്റുന്നത്"
"അഥവാ, ഇപ്പറഞ്ഞ തിയ്യനും മീന്‍ വില്‍പ്പനക്കാരനും ബാര്‍മറുമെല്ലാം ഇവന്റെ അച്ഛനമ്മമാരില്‍ നിന്ന് കൈവരിക്കുന്നത് തന്നെ.
      നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു.  നിങ്ങളെ പല ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ വലിയ ഭക്തരാണ് " എന്ന ഖുര്‍ആന്‍ വചനവും മഹത്വരം, ഇതേ ആശയം നല്‍കുന്നതും അതിനാല്‍ നമുക്കൊന്നിച്ച് പൊരുതാം ജാതിക്കതീതമായ നാടിനും രാജ്യത്തിനും വേണ്ടി. ഊട്ടിയുറപ്പിക്കാം ഇന്ത്യക്കാരന്റെ പൗര ബോധം...

www.harithaonline.com  
  കൂരിരുട്ടിലും ഇത്തരം മിന്നാമിന്നി വെളിച്ചങ്ങള്‍ എപ്പോഴുമെനിക്ക് ലഭിക്കാറുണ്ട്. 'നഞ്ഞ് നാനാഴി വേണ്ട എന്നു പറഞ്ഞതുപോലെ നല്ലതും നാനാഴി വേണ്ട' എന്ന് ഞാന്‍ മുമ്പൊരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിവിടെയും കുറിക്കുന്നു.

Saturday, April 16, 2011

ശീലം തന്നെയാണ് താരം!

      'പച്ചക്കുതിര'മാസിക, ഏപ്രില്‍, 2011

    (ഞാനെഴുതിയ മീന്‍മണത്തിന്റെ രാഷ്ട്രീയം വായിച്ചിരുന്നുവല്ലോ. അതിന് ശ്രീ:ജോര്‍ജ്ജ് ജേക്കബ്,കുന്നുമ്മല്‍ മലപ്പുറം എന്നയാള്‍ ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍ മറുപടി എഴുതുകയുണ്ടായി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് വെജിറ്റേറിയനായതുകൊണ്ടാണ് ചോവത്തിയുടെ വീട്ടിലെ പിറന്നാള്‍ സദ്യയില്‍ വിളമ്പിയ മീന്‍കറി കണ്ടപ്പോള്‍ ഓക്കാനം വന്നതെന്നും മറ്റും മറുപടിയില്‍ എഴുതിയിരുന്നു. ശീലങ്ങളെ നിലപാടുകളായി കണക്കാക്കരുതെന്നും മറ്റുമാണ് മറുപടിയില്‍ പറഞ്ഞത്. അതിനുള്ള മറുപടിയാണിത്)

         'മീന്‍ മണത്തിന്റെ രാഷ്ട്രീയ'ത്തെക്കുറിച്ച് 'പച്ചക്കുതിര'യില്‍ ഞാനെഴുതിയതിനെ പരാമര്‍ശിച്ച് 2011 ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍ ജോര്‍ജ്ജ് ജേക്കബ്, കുന്നുമ്മല്‍, മലപ്പുറം എഴുതിയത് വായിച്ചു. ശീലമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ജോര്‍ജ്ജ് ജേക്കബ് പറഞ്ഞിരിക്കുന്നത്. ഇതു ശരിയാണെന്ന് എനിക്കും തോന്നുന്നു. 
        കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇറച്ചിയും മീനും കഴിക്കാത്ത ആളാണെന്ന് ജോര്‍ജ്ജ് ജേക്കബ് എഴുതിയത് വായിച്ചപ്പോഴാണ് മനസ്സിലായത്. കള്ളും ചാരായവുമൊക്കെ കഴിക്കുന്നവര്‍ സ്വാഭാവികമായും ഇറച്ചിയും മീനുമൊക്കെ കഴിക്കുന്ന ശീലക്കാരായിരിക്കും എന്നായായിരന്നു ധാരണ. മദ്യഷാപ്പുകളില്‍ പോയി മദ്യപിച്ചിട്ടില്ലെങ്കിലും ധാരാളം കള്ള്/ചാരായ ഷാപ്പുകളില്‍ ഞാന്‍ പോയിട്ടുണ്ട്. കള്ളിന്റെയും/ചാരായത്തിന്റെയും മീനിന്റെയും ഇറച്ചിയുടെയും കഞ്ചാവിന്റെയും ബീഡിയുടെയുമൊക്കെച്ചേര്‍ന്ന ഒരു പ്രതേ്യക ഗന്ധം നിറഞ്ഞതാണ് കള്ള്/ചാരായ ഷാപ്പുകള്‍. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലുണ്ടായിരുന്ന കള്ളുഷാപ്പില്‍ ഉച്ചയ്ക്ക് ഊണും ഉണ്ടായിരുന്നു. ഞാന്‍ പല തവണ അവിടെനിന്ന് ഊണ് കഴിച്ചിട്ടുണ്ട്. കള്ളും ചാരായവും കഞ്ചാവും ബീഡിയുമൊന്നും എനിക്ക് ശീലമല്ലെങ്കിലും മദ്യ ഷാപ്പുകളിലെ ഈ ചൂര് എന്നില്‍ ഓക്കാനം വരുത്താതിരുന്നത് എന്റെ 'ചൂര്ശീലം' കൊണ്ടായിരിക്കണം! കാരണം, എന്റെ അച്ഛന്‍ കള്ളുചെത്തുകാരനും ചാരായംവാറ്റുകാരനും ബീഡിവലിക്കാരനുമായിരുന്നു. ഏട്ടന്മാര്‍ക്കുമുണ്ടായിരുന്നു ഈ ശീലങ്ങളൊക്കെ. ഇതല്ലല്ലോ ചുള്ളിക്കാടിന്റെയും ജോര്‍ജ്ജ് ജേക്കബിന്റെയുമൊക്കെ അവസ്ഥ. തനി പച്ചക്കറിഭോജിയായ/പച്ചക്കറിഭോജിയായിരുന്ന ഇക്കൂട്ടര്‍ക്ക് കള്ള്/ചാരായ ഷാപ്പിനകത്തെത്തിയാന്‍ ഓക്കാനം വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 'കൂലി കിട്ടിയാല്‍ നേരെ ചാരായഷാപ്പിലേക്കോടും' എന്നു പറഞ്ഞ (ചിദംബരസ്മരണ, പേജ് 127)ചുള്ളിക്കാട് എത്രമാത്രം ഓക്കാനിച്ചും വിഷമിച്ചുമായിരിക്കണം ചാരായം അകത്താക്കിയിട്ടുണ്ടാവുക? 
       'മാതൃഭൂമി'ആഴ്ചപ്പതിപ്പില്‍ (06.02.2011) കെ.പി.രാമനുണ്ണി എഴുതിയ, 'മീന്‍ ഒരു ഭീഷണിക്കഥ?!' എന്ന കഥയിലെ നായികയും അമ്പലവാസിയുമായ അനിതക്കുട്ടി മീന്‍ ശീലമാക്കുന്നതിനു വേണ്ടി കഷ്ടപ്പെടുന്ന കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. കഥയിലെ നായകനായ ഫിറോസ് ബാബുവാണ് അനിതക്കുട്ടിയെ മീന്‍തീറ്റ പഠിപ്പിക്കുന്നത്. തുടക്കത്തില്‍ അനിതക്കുട്ടിക്ക് മീന്‍ ഓക്കാനമുണ്ടാക്കിയത് അവരുടെ കുറ്റംകൊണ്ടല്ല. കുട്ടിക്കാലം മുതല്‍ അനിതക്കുട്ടി ശീലിച്ച ശീലംകൊണ്ടു തന്നെ. 'പഥേര്‍ പാഞ്ചാലി'എന്ന സിനിമയിലെ കഥാപാത്രമായ ബ്രാഹ്മണ സ്ത്രീ കറി വയ്ക്കാനായി മീന്‍ നന്നാക്കുന്ന രംഗമുണ്ട്. ഈ രംഗം (മുപ്പത്തഞ്ചു വര്‍ഷം മുമ്പ്) കണ്ടതിനു ശേഷം എന്റെ ചിന്ത ഓക്കാനിച്ചു കൊണ്ടേയിരുന്നു. കാരണം (കേട്ട) ശീലം തന്നെ. ബ്രാഹ്മണര്‍ മീന്‍ കഴിക്കില്ലെന്നതായിരുന്നു കേട്ട ശീലം. പിന്നീട് വേദങ്ങളും ഇതിഹാസങ്ങളും മനുസ്മൃതിയും ചാണക്യശാസ്ത്രവുമൊക്കെ വായിച്ചപ്പോള്‍ ബ്രാഹ്മണരുടെ മുഖ്യ ആഹാരം ഇറച്ചിയും മീനുമൊക്കെയായിരുന്നുവെന്നു മനസ്സിലായി. അതോടെ ആ ഓക്കാനം നിന്നു. അനിതക്കുട്ടിയുടെ അമ്മേടെ അമ്മേടെ അമ്മേടെ.................അമ്മമ്മമാര്‍ക്ക് മീന്‍ ഓക്കാനം ഉണ്ടാക്കിയിരുന്നില്ല. കാരണം അവര്‍ക്കത് ശീലമായിരുന്നു. പിതൃക്കള്‍ക്കുപോലും അവര്‍ മീന്‍ നല്‍കിയിരുന്നു. പിതൃക്കള്‍ക്ക് ഏറെ ഇഷ്ടം മുതുക്കന്‍ വെള്ളാടിന്റെ ഇറച്ചിയാണെങ്കിലും വാള മുതലായ മീനുകളുടെ മാംസം നല്‍കിയാല്‍ പിതൃക്കള്‍ രണ്ടു മാസം തൃപ്തികൊള്ളുമെന്നാണ് 'മനുസ്മൃതി'യില്‍(3:268)പറഞ്ഞിട്ടുള്ളത്. ഫിറോസ് ബാബുവില്‍ നിന്നു മീന്‍തിന്നല്‍ പരിശീലിച്ച അനിതക്കുട്ടി പിന്നീട് ആര്‍ത്തിയോടെ മീന്‍ തിന്നുന്നത് ശീലമാക്കി. ഫിറോസ് ബാബുവിന്റെ വിരലുകളെക്കാള്‍ അവന്റെ ചുണ്ടുകള്‍ക്കാണ് കൂടുതല്‍ 'കെമിസ്ട്രി'യെന്നു മനസ്സിലാക്കിയ അനിതക്കുട്ടി ഫിറോസ് ബാബു ചുണ്ടില്‍ വച്ച് വിമലീകരിച്ച ('വിമലീകരിച്ച'എന്നാണ് കഥാകൃത്ത് പ്രയോഗിച്ചിരിക്കുന്നത്. ഇന്ന് അമ്പലവാസികള്‍ക്ക് അശുദ്ധമായ മീന്‍ മാപ്‌ളച്ചെക്കന്റെ-'മാപ്‌ളച്ചെക്കന്‍' എന്ന പ്രയോഗം കഥാകൃത്തിന്റേത്-ചുണ്ടില്‍ തട്ടിയാല്‍ ശുദ്ധമാകുമെന്നായിരിക്കുമോ കഥാകൃത്ത് അര്‍ത്ഥമാക്കിയിട്ടുണ്ടാവുക? തൈലാദിവസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ടു തൊടീച്ചെടക്കക്കാം എന്നു പറഞ്ഞതുപോലെ!) ഐലക്കഷണം അവന്റെ പല്ലിനിടയില്‍നിന്നു കടിച്ചെടുക്കാന്‍ പോലും ശീലിച്ചു അനിതക്കുട്ടി എന്ന അമ്പലവാസി!
        കഥാകൃത്ത് കെ.പി.രാമനുണ്ണി ഈ കഥയിലൂടെ തന്റെ ചില ശീലങ്ങള്‍ തെറ്റിച്ചിരിക്കുന്നു. 'ലൗ ജിഹാദി'നെതിരെ ശബ്ദിക്കുന്നവരുടെ എതിര്‍പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരനാണ് കെ.പി.രാമനുണ്ണിയെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍, ഈ കഥ (എന്റെ വായനയില്‍) നല്‍കുന്ന പാഠം മറിച്ചാണ്. കെ.പി.രാമനുണ്ണി ശീലം തെറ്റിച്ചോ? അതോ ഇതുതന്നെയായിരുന്നോ യഥാര്‍ത്ഥ ശീലം? ചരിത്രകാരനായ ഡോ: എം.ഗംഗാധരനും അടുത്തകാലംവരെ ഇതേ ശീലമായിരുന്നു. ഇപ്പോള്‍ ഇദ്ദേഹവും ശീലം തെറ്റിച്ചിരിക്കുന്നു. 'ലൗ ജിഹാദ്' വിഷയത്തില്‍ ഇദ്ദേഹം 'കേസരി'യില്‍ (20.12.2009) എഴുതിയത്, ജപ്പാനില്‍ കമ്മ്യൂണിസ്റ്റുകളും മുസ്ലീങ്ങളും ഇല്ലാത്തതു കൊണ്ടാണ് അവര്‍ക്ക് ഭാഗ്യം കൈവന്നത് എന്നാണ്. അതോ എന്റെ ശീലക്കേടുകളാണോ എന്നെ ഇങ്ങനെയെക്കെ ചിന്തിപ്പിക്കുന്നത്? 
    ശീലം തന്നെയാണ് താരം! എനിക്കും ചില ശീലങ്ങളൊന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കമ്മ്യണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായിട്ടും പല ശീലങ്ങളും മാറ്റാന്‍ ഈ.എം.എസ്.നമ്പൂതിരിപ്പാടിന് സാധിച്ചില്ല. ഗാന്ധിജിക്കും പല ശീലങ്ങളും മാറ്റാന്‍ സാധിച്ചില്ല. ചുള്ളിക്കാടിന് മീന്‍കറി കൂട്ടാതിരിക്കലാണ് ശീലമെങ്കില്‍ പൊതുസ്ഥലത്തു വച്ച് ഭക്ഷണം കഴിക്കാതിരിക്കലായിരുന്നു ഗാന്ധിജിക്ക് ശീലം. മല-മൂത്ര വിസര്‍ജ്ജനം പോലെ രഹസ്യമായിത്തന്നെയാണ് ഭക്ഷണം കഴിക്കേണ്ടതും എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. സി.പി.ഐ.നേതാവായ കൊളാടി ഗോവിന്ദന്‍ കുട്ടി കുടുംബത്തിന്റെയും നാട്ടുകാരുടെയും ഐശ്വര്യത്തിനായി തേങ്ങ എറിഞ്ഞുടക്കല്‍ പരിപാടി (പന്തീരായിരം) നടത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാരനായിട്ടും തറവാടിന്റെ 'തേങ്ങാശീലം' മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാല്‍, വി.ടി.ഭട്ടതിരിപ്പാടും എ.കെ.ജി.യും ഗാന്ധിജിയുടെ സമുദായക്കാരനായ രാം മനോഹര്‍ ലോഹ്യയും മറ്റും അവരുടെ 'തറവാട്ശീലങ്ങള്‍' എതാണ്ടെല്ലാം ഒഴിവാക്കി. 'തറവാട്ശീലങ്ങള്‍' ഒഴിവാക്കിയ ഇക്കൂട്ടരോട് എനിക്ക് ആദരവ് തോന്നുന്നത് എന്റെ ശീലത്തിലെ ശീലക്കേടുകള്‍ കൊണ്ടാകാം!
         പെരുമണ്ണ പാടത്ത് ഞാറ് നടുന്ന സ്ത്രീകള്‍ (എല്ലാവരും ദലിതരാണ്) എന്നോട് അവര്‍ക്ക് മുമ്പുണ്ടായ ചില അനുഭവങ്ങള്‍ ഈയിടെ വിവരിക്കുകയുണ്ടായി. ചില ദിവസങ്ങളില്‍ അവര്‍ക്ക് തമ്പുരാന്റെ വീട്ടിലെ കളപ്പുരയില്‍ വച്ച് ഭക്ഷണം നല്‍കും. ഇലയില്‍ 'ശാസ്ത്രീയമായി' വിളമ്പിയ ഭക്ഷണം അവര്‍ തിന്നുന്നതു കാണാന്‍ തമ്പുരാട്ടികളും കുട്ട്യോളും നോക്കി നില്‍ക്കും. 'ശാസ്ത്രീയമായി'തിന്നാനറിയാത്ത അവരുടെ കാട്ടിക്കൂട്ടലുകള്‍ കണ്ട് തമ്പുരാട്ടികളും കുട്ട്യോളും പരിഹസിച്ച് ചിരിക്കുമത്രെ. അതെ, ശീലം തന്നെയാണ് താരം! തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കുട്ടേ്യാളും 'ശാസ്ത്രീയമായി' നക്കാന്‍ മാത്രം ശീലിച്ചപ്പോള്‍ കുറമ്പയും കാളിയും പാറുവും കാര്‍ത്ത്യാനിയുമൊക്കെ 'ശാസ്ത്രീയമായി' നടാനെ പഠിച്ചിട്ടുള്ളൂ!  
       കവിതയിലെ 'കവിത'കണ്ടാല്‍ മതി എന്ന, ജോര്‍ജ് ജേക്കബിന്റെ അഭിപ്രായത്തില്‍ ശരിയുണ്ട്. ഞാനൊരു കവിയോ (പൂര്‍ണ്ണ അര്‍ത്ഥത്തില്‍) കവിതാ ആസ്വാദകനോ അല്ല. ഇതുകൊണ്ടായിരിക്കണം ചുള്ളിക്കാടിന്റെ കവിതയിലെ 'കവിത' എനിക്കു മനസ്സിലാകാതെ പോയത്. ഉപമകള്‍കൊണ്ടും ഉല്‍പ്രേക്ഷകള്‍കൊണ്ടും ജീവിക്കുന്ന ഒരു പ്രാസംഗികന്‍ ഒരിക്കല്‍, ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ വിശേഷിപ്പിച്ചത് വേശ്യാലയം എന്നായിരുന്നു. ഒരു രാഷ്ട്രീയ നേതാവ് അതിനു മറുപടി പറഞ്ഞു. 'നിങ്ങളെപ്പോലുള്ളവര്‍ പഠിപ്പിച്ച സ്ഥാപനമല്ലേ അതങ്ങനെയേ വരൂ'എന്നായിരുന്നു മറുപടി. അതിനു മറുപടിയായി 'ഉല്‍പ്രേക്ഷക്കാരന്‍' പറഞ്ഞത്, ' വേശ്യാലയം എന്ന വാക്കിന് ആ അര്‍ത്ഥം കാണരുതെന്നും ഞാനുദ്ദേശിച്ച വേശ്യയുടെ ആന്തരാര്‍ത്ഥത്തിന്റെ ഗൂഢാര്‍ത്ഥമെന്തെന്നാല്‍....'എന്നോ മറ്റോ ആയിരുന്നു. അതിന് ഈ രാഷ്ട്രീയ നേതാവ് നല്‍കിയ മറുപടി, ഞങ്ങള്‍ സാധാരണക്കാര്‍ മലയാളം എം.എ.ക്കാരല്ലെന്നും വേശ്യാലയം എന്നതിന് സാധരണക്കാര്‍ മനസ്സിലാക്കിയ അര്‍ത്ഥം വച്ചാണ് അഭിപ്രായം പറഞ്ഞതെന്നുമായിരുന്നു. പ്രത്യക്ഷ വായനയില്‍, വാക്കുകള്‍ക്ക് സാധാരണമായി ഉപയോഗിക്കുന്ന അര്‍ത്ഥം വച്ചാണ് ചുള്ളിക്കാടിന്റെ കവിതയെ വിലയിരുത്തിയത്. കവിതയിലെ 'കവിത'കാണാന്‍ സാധിക്കാതെ പോയതില്‍ വിഷമമുണ്ട്. 
           മീന്‍കാരികള്‍ക്ക് മുല്ലപ്പൂമണം ഇഷ്ടമാണെന്നുകൂടി പറഞ്ഞു നിര്‍ത്തട്ടെ. ഞാനെഴുതിയതോ ജോര്‍ജ്ജ് ജേക്കബ് എഴുതിയതോ വായിക്കുന്നതിനുമുമ്പുതന്നെ ജനറ്റ് ക്‌ളീറ്റസ് എന്ന മീന്‍കാരിയമ്മ പറഞ്ഞത് ( 2010 ഡിസംബര്‍ ലക്കം 'പച്ചക്കുതിര') 'എനിക്ക് മുല്ലപ്പൂവിന്റെയൊക്കെ മണം ഇഷ്ടമാണ്' എന്നാണ്.
...................

Monday, April 11, 2011

റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ?




     'ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!'എന്ന 'കഥ'എഴുതാന്‍ എന്നെ പ്രേരിപ്പിച്ച, 'കാര്യം കാണാന്‍'എന്ന കഥ എഴുതിയത് താങ്കളാണെന്നറിയച്ചതില്‍ സന്തോഷം. താങ്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. താങ്കളുടെ നിലപാട് ശരിയെന്ന് താങ്കള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിമര്‍ശനത്തില്‍ വിഷമിക്കേണ്ടതില്ല. താങ്കള്‍ക്ക് തോന്നിയത് താങ്കളെഴുതി; എനിക്ക് തോന്നിയത് ഞാനുമെഴുതി. 'ലക്കും ദിനക്കും വലിയ ദീന്‍'എന്നാണല്ലോ ഖുര്‍ആനില്‍ (109:06) പറഞ്ഞിട്ടുള്ളത്. താങ്കള്‍ക്ക് തോന്നുന്നത് ഇനിയും താങ്കള്‍ക്കെഴുതാം. എനിക്കു തോന്നുന്നത് ഞാനുമെഴുതും. 'ഹിമാര്‍'എന്ന പ്രയോഗം മാത്രമല്ല, താങ്കളുടെ കഥയിലെ പിന്‍കുറിപ്പുംകൂടിയാണ് എന്നെ മറുകഥ എഴുതാന്‍ പ്രേരിപ്പിച്ചത്. പിന്‍കുറിപ്പിലെ പരാമര്‍ശം ഇതാരു കഥ മാത്രമല്ലെന്നും ഇതൊരു നാട്ടുനടപ്പുകൂടിയാണെന്നും സൂചന നല്‍കുന്നുണ്ട്. 
        തത്ത്വജ്ഞാനം വിളമ്പുകയല്ല. എന്റെ പരിമിതമായ അറിവ് വച്ച് പറഞ്ഞാല്‍, 'ഹിമാര്‍' എന്ന പ്രയോഗം തന്നെയാണ് 'കാഫര്‍'എന്നതിനേക്കാള്‍ ഉചിതം. 'കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം' എന്നു പറയുന്നതുപോലെ 'കാര്യം കാണാന്‍ കാഫിര്‍ക്കാലും പിടിക്കണം'എന്ന് പഴഞ്ചൊല്ലില്ലോ! പഴഞ്ചൊല്ലിന്റെ വാതില്‍ ആരും കുറ്റിയടിച്ച് സീല്‍ വച്ചിട്ടില്ല എന്ന കാര്യവും ശരി തന്നെ. അതുകൊണ്ട് പുതുചൊല്ലുകളും ആവാം. ഇന്നത്തെ പുതുചൊല്ല് നാളത്തെ പഴഞ്ചൊല്ല്! എന്നാലും 'കാഫിറി'നൊരു കുഴുപ്പമുണ്ട്. കഥയിലെ രാമനൊരിക്കലും കാഫറാവില്ല. ഖുര്‍ആന്‍ ദൈവ വചനമായി അംഗീകരിച്ചവര്‍ എന്നു വിശേഷിപ്പിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിലേ 'കാഫിര്‍' ഉണ്ടാവുകയുള്ളൂ. 
     ഖുര്‍ആനിന്റെ മൊത്തം ആശയംകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കാത്തവര്‍, ഖുര്‍ആന്‍ സ്വീകരിക്കുകയും നബിവചനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ ദൂതന്‍മാരില്‍ ചിലരെ സ്വീകരിക്കുകയും മറ്റു ചിലരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, ഖുര്‍ആന്‍ സൂക്തങ്ങള്‍ ചിലത് സ്വീകരിക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്നവര്‍, മക്കയിലവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ സ്വീകരിക്കുകയും മദീനയിലുള്ളത് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍-ഇവരൊക്കെയാണ് സത്യനിഷേധികള്‍ അഥവാ കാഫിര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ള കാര്യം. ആമിനത്താത്തയും സൈദാലിക്കയും ഒരുപക്ഷേ ഇക്കൂത്തില്‍പ്പെട്ടാലും രാമനൊരിക്കലും കാഫറാവുകയില്ല. ഖുര്‍ആന്‍ അംഗീകരിക്കുകയോ അംഗീകരിക്കുന്നുവെന്നവകാശപ്പെടുകയോ ചെയ്യുന്ന ആളല്ലല്ലോ രാമന്‍. ആയതിനാല്‍ 'കാഫിറി'നെക്കാളും ഉചിതമായ പ്രയോഗം 'ഹിമാര്‍'എന്നുതന്നെയാണ് എന്നാണ് എന്റെ പക്ഷം.

മിസ്റ്റര്‍:OAB/ഒഎബി & മറ്റു ചിലര്‍
 

   താങ്കളുടെ നിലപാടിനോട് വിയോജിക്കുന്നു. കൂലിപ്പണിക്കാരടക്കമുള്ള എല്ലാവരും ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. ജന്മനാ ആരും കൂലിപ്പണിക്കാരോ ഉദേ്യാഗസ്ഥരോ കണ്ടക്ടറോ ഗള്‍ഫുകാരോ ആകുന്നില്ല. ഞാന്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറായി പെന്‍ഷന്‍പറ്റിയ ആളാണ്. എന്റെ ഒരനുജന്‍ കൂലിപ്പണിക്കാരനാണ്. ഒരനിയന്‍ ഗള്‍ഫുകാരനാണ്. ഒരു ഏട്ടന്‍ ആദ്യം കൂലിപ്പണിക്കാരനായിരുന്നു. പിന്നീട് മിലിട്ടറിക്കാരനായി. മറ്റൊരു ഏട്ടന്‍ തെങ്ങുകേറ്റവും കള്ളുെചത്തും ചാരായ/കള്ളുഷാപ്പിലെ പണിയും ചെയ്തിട്ടുണ്ട്. നാട്ടുകാരെ മുഴുവനും സ്വന്തക്കാരായി കണക്കാക്കാന്‍ എനിക്കു സാധിക്കില്ലെങ്കിലും എന്റെ സഹോദരങ്ങളെയെങ്കിലും എനിക്ക് സ്വന്തക്കാരായി കണക്കാക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഉദേ്യാഗസ്ഥനായതിന്റെ പേരില്‍ ഇന്നെനിക്ക് ബ്‌ളോഗെഴുതിയിരുന്നാലും ബഡായി പറഞ്ഞിരുന്നാലും നികുതിപ്പണം പെന്‍ഷന്‍ വകയില്‍ കിട്ടുന്നുണ്ട്. എന്റെ ഈ അവസ്ഥയും കൂലിപ്പണിക്കാരനായ അനിയന്റെ അവസ്ഥയും ഞാന്‍ താരതമ്യം ചെയ്യുന്നുണ്ട്. ഇതുകൊണ്ടുകൂടിയായിരിക്കണം മിക്കവര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എനിക്കെഴുതേണ്ടി വരുന്നത്. വീടുപണി ചെയ്യിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഞാനിപ്പോള്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. സെന്‍ട്രിങ്ങിന് തട്ടടിക്കാന്‍ നാളെ (വെള്ളിയാഴ്ച) വരാമെന്നു ഉറപ്പു പറഞ്ഞവര്‍ വന്നത് ശനിയാഴ്ചയാണ്. (ഇതിനു മുമ്പും ഇങ്ങനെ പറഞ്ഞ് പല തവണ പറ്റിച്ചിട്ടുണ്ട്). ശനിയാഴ്ച വന്നവരുടെ കൂട്ടത്തിലുള്ളവനും എനിക്കു നേരത്തെ പരിചയമുള്ളവനുമായ റഹീമിനോട്, 'വെള്ളിയാഴ്ച എന്തേ വരാതിരുന്നത്' എന്നു ചോദിച്ചു. 'നാട്ടിലെ പള്ളിയില്‍ കൂടാന്‍'എന്നാണവന്‍ മറുപടി പറഞ്ഞത്. വ്യാഴം കഴിഞ്ഞാല്‍ വെള്ളിയാണെന്ന് ഇന്നലെ അറിയുമായിരുന്നില്ലേ എന്നും എന്തുകൊണ്ട് വരാന്‍ സാധിക്കാത്ത വിവരം വിളിച്ചു പറഞ്ഞില്ലെന്നും രാവിലെ ഭക്ഷണമൊക്കെ ഒരുക്കി വച്ച് ആളെ പറ്റിച്ചിട്ട് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട് യാതൊരു കാര്യമില്ലെന്നും നിങ്ങളെപ്പോലുള്ളവരുടെ പ്രര്‍ത്ഥന പടച്ചോന്‍ കേള്‍ക്കില്ലെന്നുമൊക്കെ ഞാനവനോട് പറഞ്ഞു. അത് കേട്ട് അവന്‍ തല താഴ്ത്തി നിന്നു. മോശമായി സംസാരിച്ചതിന്റെ പേരില്‍ എനിക്ക് പിന്നീട് സങ്കടവും വന്നു.

    ഞാന്‍ എന്റെ മക്കളെ മാത്രമേ സ്വന്തം മക്കളായി കണക്കാക്കുന്നുള്ളൂ. പക്ഷേ, റഹീമിന്റെ ബാപ്പയ്ക്കും ഉമ്മയ്ക്കും അവന്‍ സ്വന്തം മകന്‍ തന്നെയാണല്ലോ. ഈ സത്യമെങ്കിലും എനിക്ക് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ. ദേഷ്യം വന്ന് അല്പം മോശമായി സംസാരിച്ചാലും മനസ്സിന്റെ കോണില്‍ സ്‌നേഹത്തിന്റെ ഒരു തരി ആ കുട്ടിയോട് കാണിക്കാതിരിക്കാനെങ്ങനെ സാധിക്കും? ഞാനെന്റെ ഭാര്യയോട് പറഞ്ഞു റഹീമിനെ മുലപ്പാല്‍ മണക്കുന്നുവെന്ന്. റഹീമിന്റെ പ്രായം കേവലം 19 വയസ്സ്. (വയസ്സ് 19 ആയെങ്കിലും അതിനനുസരിച്ച് മൂക്കിന് താഴെ രോമം വളര്‍ന്നിട്ടില്ല. ഇതു കാരണം കണ്ടാല്‍ ഒരു പൈതലിനെപ്പോലയേ തോന്നൂ). റഹീമിനെക്കാള്‍ 3 വയസ്സ് കൂടുതലുള്ള എന്റെ മകന്‍ ഫിസിയോ തെറാപ്പി എന്ന കോഴ്‌സ് പഠിക്കുകയാണ്. പുറമെയുള്ള ഒരാളെ സംബന്ധിച്ചെങ്കിലും എന്റെ മകനും റഹീമും തമ്മിലെന്താണ് വ്യത്യാസം? സാഹചര്യം നേരെ മറിച്ചായിരുന്നുവെങ്കില്‍ എന്റെ മകന്‍ സെന്‍ട്രിങ്ങ് പണിക്കും റഹീം ഫിസിയോ തെറാപ്പി പഠിക്കാനും പോകുമായിരുന്നില്ലേ? ഏറ്റവും ചുരുങ്ങിയത് ഞാന്‍ ഈ സത്യമെങ്കിലും അംഗീകരിക്കുന്നുണ്ട്.
       താങ്കള്‍ താങ്കളുടെ മക്കളോട് ഐട്ടിയും എഞ്ചിനിയറിംഗും പഠിക്കുന്നതിന് പകരം തളപ്പുണ്ടാക്കാന്‍ പറഞ്ഞു. ആത്മാര്‍ത്ഥതയോടെയാണോ താങ്കള്‍ ഇത് പറഞ്ഞത്? തളപ്പിന്റെ പാരമ്പര്യം എനിക്കുണ്ടായിട്ടുകൂടി ഞാന്‍ എന്റെ മക്കളോട് ഇങ്ങനെ പറഞ്ഞിട്ടില്ല;പറയുകയുമില്ല. മാത്രമല്ല തെങ്ങുകയറുന്ന പണിക്ക് യാതൊരു കാരണവശാലും ഞാനവരെ വിടുകയുമില്ല; അരമണിക്കൂറിന് ആയിരം കിട്ടിയാലും; പേരക്കുട്ടികള്‍ക്ക് സൗജന്യമായി സമ്മൂസ കിട്ടിയാലും; മരുമക്കള്‍ക്ക് സൗജന്യമായി മാക്‌സി കിട്ടിയാലും. 
  പണിക്കാര്‍ക്ക് ഭക്ഷണമൊരുക്കി വയ്ക്കുന്നതിന്റെ വെപ്രാളത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞു. വിയര്‍പ്പൊഴുക്കിയിട്ടല്ലേ അവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. അതിലെന്തു വെപ്രാളപ്പെടാനിരിക്കുന്നു. ഒന്നുരണ്ടുമാസമായി എന്റെ ഭാര്യയും ഞാനും പണിക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്നുണ്ട്. അവര്‍ക്ക് നേരത്തിന് ഭക്ഷണം കൊടുക്കണമല്ലോ. അതിനുവേണ്ടി ചില തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഇതില്‍ കവിഞ്ഞ വെപ്രാളമൊന്നും ഞങ്ങള്‍ അനുഭവിക്കുന്നില്ല. പണിയെടുത്ത് വിയര്‍ത്തു വരുന്നവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുക എന്ന കാര്യത്തില്‍ ഒരു പ്രതേ്യക തരം ആനന്ദമാണുണ്ടാകാറുള്ളത്. വിരുന്നു വന്ന് ബഡായി പറയുന്ന ബന്ധുക്കള്‍ക്ക് ബിരിയാണിയുണ്ടാക്കുമ്പോളുണ്ടാകാത്ത വെപ്രാളം പണിയെടുത്തവര്‍ക്ക് ഭക്ഷണമുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്നതെങ്ങനെ?
     കൂലിയുടെ കാര്യം. കൊടുക്കുന്നവരെ സംബന്ധിച്ച് വലിയ സംഖ്യയാണെങ്കിലും കിട്ടുന്നവരെ സംബന്ധിച്ച് അത്ര വലിയ ഭീകര സംഖ്യയൊന്നുമല്ല. ഇനി ഏറ്റവും കുറഞ്ഞ ജോലിയും എറ്റവും കൂടിയ വരുമാനവും കൂലിപ്പണിക്കാര്‍ക്കാണെങ്കില്‍, ഇങ്ങനെ അഭിപ്രായപ്പെടുന്നവര്‍ക്കെന്തുകൊണ്ട് ഈ 'നല്ല ജോലി'സ്വീകരിച്ചുകൂടാ? 
     ജോലിക്ക് ആളെ കിട്ടാത്തതിനെക്കുറിച്ച് പറയുന്നു. ശരിയാണ്, നാം തൊഴില്‍ രഹിതരെക്കുറിച്ച് പറയാറുണ്ട്. അന്യ സംസ്ഥാനങ്ങളിലെ ആള്‍ക്കാരിവിടെ ജോലി ചെയ്യുമ്പോള്‍ ഇവിടെ തൊഴിലില്ലായ്മ ഉണ്ടെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്ത്? ഈ അവസ്ഥയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. ജോലിയിലെ സുരക്ഷിതത്വമില്ലായ്മ; കൂലിപ്പണിയോടുള്ള സമൂഹിക മനോഭാവം; ജാതി വ്യവസ്ഥയും തൊഴിലും തമ്മിലുള്ള ബന്ധം-ഇങ്ങനെ ഒട്ടനവധി കാരണങ്ങള്‍. ഇതു പഠിച്ച് കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കാതെ ഇപ്പോള്‍ കൂലിപ്പണി ചെയ്യുന്നവരുടെ മേക്കിട്ടു കയറിയിട്ടെന്തു കാര്യം?
   'ഞാന്‍; നീ', 'പറയാന്‍ ഞാന്‍; കേള്‍ക്കാന്‍ നീ','പ്രസംഗിക്കാന്‍ ഞാന്‍; പ്രവര്‍ത്തിക്കാന്‍ നീ' എന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം. കളത്തിനു പുറത്തുനിന്നു കളത്തിനകത്തു നില്‍ക്കുന്നവരെ കുറ്റം പറയാന്‍ നാം വലിയ മിടുക്കാണ് കാണിക്കാറ്. ഞാന്‍ മുമ്പ് ജോലി ചെയ്ത ഓഫീസിലെ ഒരു ചെറുപ്പക്കാരന്‍ ഉദേ്യാഗസ്ഥന്മാരുടെ പായ്യാരം പ്രസംഗിച്ചു. കണ്ടക്ടര്‍ക്ക് എന്താ കൂലി; തെങ്ങുകയറ്റക്കാരന് എന്താ കൂലി; ആശാരിപ്പണിക്കാരന് എന്താ കൂലി എന്നൊക്കെ. ഉടനെ ഞാനൊരു കടലാസ്സ് കയ്യില്‍ കൊടുത്ത് രാജിക്കത്തെഴുതാന്‍ പറഞ്ഞു. മേല്‍പ്പറഞ്ഞ പണികളാണ് ഉദേ്യാഗപ്പണിയെക്കാള്‍ മെച്ചമെങ്കില്‍ ഉദേ്യാഗം രാജി വച്ച് അപ്പണിക്ക് പൊയ്ക്കൂടെ എന്നു ചോദിച്ചു. നല്ലൊരു തിജ്ജനെയും നല്ലൊരു മൂത്താശ്ശാരിയെയും സംഘടിപ്പിച്ചു തരാം; കെ.ടി.എസ്.മുതലാളിയെക്കണ്ട് ബസ്സില്‍ പണി വാങ്ങിത്തരാമെന്നും പറഞ്ഞു. ഇതുകേട്ട ആ പെറ്റിബൂര്‍ഷ്വയുടെ മോന്ത കനത്തു. ആ മോന്തയില്‍ നിന്നാണ് ഞാന്‍ 'കൂറ്'എന്ന കഥ എഴുതിയിത്. ആ കഥയിങ്ങനെ:




വാരാദ്യ മാധ്യമം, 07.01.2007.


കൂറ്

    ''അല്ലാ, സമയം പതിനൊന്നരയായല്ലോ. സൂപ്രണ്ടു സാറിന്നെന്തേ അര മണിക്കൂര്‍ വൈകി? ''
     ''ഒന്നും പറയേണ്ടെന്റെ സുരേഷേ. ചെറിയൊരു മരാമത്തു പണിയുണ്ടായിരുന്നു. മരപ്പണിക്കാരനെ കാത്തു കാത്തു മടുത്തു. ഇന്നാ അവന്‍ എഴുെന്നള്ളിയത്. എന്താ അവരുടെയൊക്കെയൊരു ഗമ. വന്നപ്പൊ സമയം ഒമ്പതു മണി കഴിഞ്ഞു. എത്രയാ കൂലിയെന്നോ മുന്നൂറ്റമ്പത്. ചെലവ് പുറമെ. പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു. ഇന്നു ചോറും സാമ്പാറും ഉപ്പേരിയും പപ്പടവുമൊന്നും പോരാ. മീന്‍ പൊരിച്ചതില്ലെങ്കില്‍ മോന്ത കനക്കും. എന്നാ പണി ചേയ്യേ്വാ. തട്ടിമുട്ടി നേരം കളയും. നാലുമണിയായാല്‍ വാച്ചില്‍ നോക്കാന്‍ തുടങ്ങും. അഞ്ചാവുന്നതിനു മുമ്പ് ഡ്രസ്സ് മാറാന്‍ തുടങ്ങും. ഒരു കൂറും ഇല്ലാത്ത സാധനങ്ങള്‍. ഒന്നും പറയാതിരിക്കുകയാ ഭേദം '''
..........................
..........................

' ങാ! ഞാനിന്ന് അര മണിക്കൂര്‍ നേരത്തേ ഇറങ്ങുകയാ. മൂന്നര മണിക്കുള്ള ബസ്സില്‍ പോകണം. അവന്‍ ഡ്രസ്സു മാറാന്‍ തുടങ്ങുന്നതിന് മുമ്പ് എത്തണം. ങാ, പിന്നൊരു കാര്യം. മിനിഞ്ഞാന്നും ഇന്നലെയും വന്ന ആ കക്ഷി സര്‍ട്ടിഫിക്കറ്റിന് ഇന്നും വന്നേക്കും. അപേക്ഷ കൊടുത്താലപ്പത്തന്നെ കിട്ടണമെന്നാ അവന്റെയൊക്കെ വിചാരം. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞേക്ക്. ഞാനിറങ്ങുന്നു ''

......................
    'കാര്യം കാണാന്‍'എന്ന കഥയ്ക്ക് ലഭിച്ച കമന്റുകളില്‍ നിന്നു നമ്മുടെ സമൂഹത്തിന്റെ പൊതുബോധം മനസ്സിലാക്കാവുന്നതാണ്. 33 പേര്‍ അഭിപ്രായമെഴുതിയില്‍ കൂതറHashim എന്ന ബ്‌ളോഗര്‍ മാത്രമാണ് ഹൃദയത്തില്‍ കൈ വച്ച് എഴുതിയത്.  ഇസ്മായില്‍ കുറുമ്പടി (തണല്‍)  എന്ന ബ്‌ളോഗര്‍ ഹൃദയത്തില്‍ പാതി കൈ വച്ചും എഴുതി. നമ്മുടെ സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഒന്നാംതരം തെളിവാണിത്. കുറെപ്പേര്‍ സ്ഥിരമായി കൂലിപ്പണി ചെയ്യാനും മറ്റു കുറെപ്പേര്‍ സ്ഥിരമായി കൂലിപ്പണി ചെയ്യിപ്പിക്കാനും എന്നാണ് മനസ്സിലിരുപ്പ്.
   സെന്‍ട്രിങ്ങ് പണിക്കാരനായ റഹീം കടലാസ്സില്‍ നിന്നു വെട്ടിയവനോ? കുറച്ചു നേരമെങ്കിലും അവനവളിസത്തില്‍ നിന്നു ഒഴിവായി നമുക്കൊന്ന് മാറി ചിന്തിക്കാം. റഹീം എന്റെ പൊന്നുമോനാണ്, അല്ലെങ്കില്‍ റഹീം എന്റെ കുഞ്ഞനുജനാണ്. ഇങ്ങനെയുള്ളൊരു പൊന്നുമോന്‍/കുഞ്ഞനുജന്‍ ആരാന്റെ വീട്ടില്‍ സെന്‍ട്രിങ്ങ് പണിക്ക് പോയാല്‍ അവന് 101 രൂപ കൂലിയും രണ്ടു നേരം കാടിവെള്ളവും കൊടുക്കണമെന്നാണോ പറയുന്നത്?

    പിന്‍കുറിപ്പ്: ഇന്നത്തെ സമ്പന്നന്‍ നാളെ വെറും യത്തീം. ഇതുപോലെ, ഇന്നത്തെ ബ്‌ളോഗര്‍ നാളത്തെ ബെഗ്ഗറാകില്ലെന്ന് ഉറപ്പിക്കാന്‍ പറ്റുമോ?
    .....................


Wednesday, April 06, 2011

മണിമുത്ത്! & ദാനം

സാഹിത്യശ്രീ മാസിക, 2011 ഫെബ്രുവരി


മണിമുത്ത്!


       പെട്ടിയില്‍ കിടക്കുന്ന വോട്ടുകള്‍ എണ്ണുന്നതിനു മുമ്പു തന്നെ പാര്‍ട്ടി അനുഭാവിയായ അവന്‍ തന്റെ പാര്‍ട്ടി തന്നെ വിജയിക്കുമെന്നുറപ്പിച്ചു. പാര്‍ട്ടിയുടെ കൊടിയുടെ നിറമുള്ള ചായം മുഖത്ത് വാരിത്തേച്ച് അതേ നിറമുള്ള വസ്ത്രങ്ങളും തൊപ്പിയുമൊക്കെ ധരിച്ച് കൊടിയും പിടിച്ച് എതിര്‍പ്പാര്‍ട്ടിക്കാരുടെ ഇടയിലൂടെ അവരെ വെല്ലുവിളിച്ചും അവര്‍ക്കെതിരെ ആക്രോശങ്ങള്‍ ചൊരിഞ്ഞും സൈലന്‍സര്‍ എടുത്തു മാറ്റിയ മോട്ടോര്‍ സൈക്കിളില്‍ അവന്‍ ചീറിപ്പാഞ്ഞു. അവനെ നേരിടാനായി ചെന്നവനെ തടഞ്ഞുകൊണ്ട് എതിര്‍പ്പാര്‍ട്ടിയുടെ നേതാവ് പറഞ്ഞു:
        ''വേണ്ട, വേണ്ട. ആ മുത്തിനെ ഒന്നും ചെയ്യല്ലേ! നാളെ മ്മളെ പാര്‍ട്ടീക്ക് വരാനുള്ള മണിമുത്താണവന്‍!!''
;;;;;;;;;;;
(വിമോചന സമരക്കാലത്ത്, 'പണ്ടത്തെപ്പണി ചെയ്യിക്കും; പാളേല്‍ കഞ്ഞി കുടിപ്പിക്കും; തമ്പ്രാനെന്നു വിളിപ്പിക്കും' എന്നു പാടിയ ഹിന്ദു/ക്രിസ്ത്യന്‍ സവര്‍ണ മൂരാച്ചികളുടെ വംശപരമ്പരയില്‍പ്പെട്ട സിന്ധു ജോയി എന്ന കപടനാട്യക്കാരിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതിനു മുമ്പ് എഴുതിയതാണ് ഈ കഥ)
..............


ഉണ്മ' മാസിക, 2011 ഏപ്രില്‍


ദാനം

       ''അമ്മേ, ഈ കറി പുളിച്ച് തീരെ കേടു വന്നൂലോ. ഞാനിത് പശൂന്റെ കാടീല് ഒഴിക്കട്ടേ''
    '' അയ്യോ! കഷ്ടായിട്ടൊ!! ഒരു തേങ്ങ മുഴുവനും അരച്ച്ണ്ടാക്ക്യ കറ്യാണത്. പശൂന്റെ കാടീല് ഒഴിക്കണ്ട കുട്ടീ. ചെലപ്പൊ അതിന് ദഹനക്കെട് വന്നാലോ? യ്യത് അപ്പൊറത്തെ ജാനകീനെ വിളിച്ച് കൊടുത്തള''
.............