My Blog List

Sunday, November 20, 2011

മുലനികുതിയും 'വാറ്റും'

കേരളശബ്ദം വാരിക,17.04.2005.

    '' പെണ്ണിനു മുല വളര്‍ന്നാല്‍ മുലക്കരവും ആണിനു പണിയെടുക്കുവാന്‍ ശേഷിയുണ്ടായാല്‍ തലക്കരവും മാന്യന്മാര്‍ പിരിച്ചെടുത്തിരുന്നു. ഇതിനോടെല്ലാം പ്രതിഷേധിച്ച് ഒരു പെണ്ണ്, മുലയറുത്ത് ഇലയില്‍ വച്ചു കൊടുത്തു. ആ ധീരയുടെ പിതാവ് 'ഇന്നാ ചുട്ടു തിന്നോ'എന്നു പറഞ്ഞ് സ്വന്തം മകന്റെ തലവെട്ടി മുമ്പിലിട്ടു കൊടുത്തു. അയാളെ ചട്ടമ്പികളും കൊന്നു''. എഴുത്തുകാരനായ നാരായന്‍ 'ദേശാഭിമാനി'യില്‍ എഴുതിയ 'കാട്ടിലെ ഓണം' എന്ന ലേഖനത്തിലുള്ളതാണിത്.
           അതെ, അവര്‍ണ്ണ സ്ത്രീകളുടെ മുലകള്‍ക്കുപോലും നികുതി പിരിച്ചുവന്നിരുന്ന ഒരു സമ്പ്രദായം തിരുവിതാംകൂറിലെ 'ധര്‍മ്മ രാജാക്കന്മാര്‍' വാണരുളിയ ഈ നാട്ടില്‍ ഉണ്ടായിരുന്നു. ചേര്‍ത്തലയിലെ ഒരു ഈഴവ യുവതിയാണ് നിന്ദ്യവും നീചവും നികൃഷ്ടവുമായ ഈ തെമ്മാടിത്തത്തെ ധീരമായി എതിര്‍ത്ത് രക്തസാക്ഷിയായത്. മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ചാന്നാര്‍ സമരത്തിനൊന്നും നമ്മുടെ ചരിത്രത്തില്‍ സ്ഥാനമില്ല. ചാന്നാട്ടികള്‍ തമ്പുരാട്ടികളല്ലല്ലോ. 'കുമ്മാന്‍ കുളം' പുലയര്‍ വെട്ടിയ കുളമാണ്. മാറു മറയ്ക്കാന്‍ വേണ്ടി പുലയ സ്ത്രീകള്‍ നടത്തിയ സമരം സംബന്ധിച്ചുണ്ടായ കേസ്സ് ജയിപ്പിച്ചതിന് ഫീസ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫീസിനു പകരമായി പുലയര്‍ കുത്തിയ കുളമാണ് 'കുമ്മാന്‍ കുളം'. തമ്പ്രാക്കള്‍ തണല്‍ മരം വെച്ചു പിടിപ്പിച്ചത് (അവര്‍ നോക്കി നില്‍ക്കുകയേ ചെയ്തിട്ടുള്ളൂ. മരം വെച്ചു പിടിപ്പിച്ചത് മണ്ണില്‍ പണിയെടുക്കുന്ന അവര്‍ണ ജനവിഭാഗം തന്നെയായിരുന്നു) വല്ല്യ ചരിത്രമാകുമ്പോള്‍ ഈ വീര ചരിത്രമൊക്കെ സവര്‍ണ പാത്രം കൊണ്ട് മൂടപ്പെട്ടു കിടക്കുകയാണ്. 'വാറ്റ്'എന്ന പേരിലുള്ള നികുതി വിവാദമായിരിക്കുന്ന ഈ സാഹചര്യത്തില്‍ രാജഭരണക്കാലത്തെ നികുതി സമ്പ്രദായങ്ങളെക്കുറിച്ചൊന്നു പരിശോധിച്ചാല്‍, ഇന്നത്തെ 'വാറ്റ്' ഒരു വിഷയമേ അല്ലെന്നും പണ്ട് പൊന്നു തമ്പുരാക്കന്മാര്‍ ജനങ്ങളുടെ രക്തം വാറ്റുകയും ഊറ്റുകയുമായിരുന്നെന്ന് ബോധ്യമാകും.


ടി.മുരളിയുടെ ചിത്രകാരന്‍ ബ്‌ളോഗില്‍ നിന്നെടുത്ത് 'ദേശാഭിമാനി' കൊടുത്ത ചിത്രം.




       സിനിമകളിലും സീരിയലുകളിലും സ്ഥിരമായി കാണുന്ന ചില കാഴ്ചകളുണ്ട്. തകര്‍ന്ന ഇല്ലങ്ങള്‍, ഇടിഞ്ഞ കൊട്ടാരങ്ങള്‍, നിലംപൊത്താറായ നാലുകെട്ടുകള്‍, കാടുമൂടിയ തുളസിത്തറ, ഇല്ലങ്ങളിലും കൊട്ടാരങ്ങളിലും നാലുകെട്ടുകളിലും കഴിഞ്ഞിരുന്നവരുടെ ദു:ഖങ്ങള്‍, അവരുടെ കഷ്ടപ്പാടുകള്‍, അവര്‍ക്ക് കിടപ്പാടമില്ലാത്തതിന്റെ ദു:ഖം, അവരുടെ പട്ടിണി. 
        ഇവരുടെ ദു:ഖങ്ങളെ ദു:ഖങ്ങളായിത്തന്നെ കാണണം. പക്ഷേ, ഇവര്‍ക്കു മാത്രമല്ലല്ലോ ദു:ഖമുള്ളത്. സവര്‍ണരിലെ ന്യൂനപക്ഷം അനുഭവിക്കുന്ന ഈ ദു:ഖങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവര്‍ അവര്‍ണ്ണരിലെ വലിയൊരു വിഭാഗം അനുഭവിക്കുന്ന യാതനകളെ ക്യാമറയില്‍ പകര്‍ത്താറില്ല. അവര്‍ണ്ണരിലെ ഏതാനും സമ്പന്നരെ മാത്രമേ കാണാറുള്ളൂ ഇവര്‍.
      പണ്ട് സ്വത്തും അധികാരവുമൊക്കെ നമ്പൂതിരിമാരിലും മറ്റും ആയിരുന്നു എന്ന കാര്യം ശരി തന്നെ. അതിലും വലിയൊരു ശരികൂടിയുണ്ട്. അതിലും പണ്ട് ഇവയെല്ലാം ഇന്നാട്ടിലെ ദലിതരുടെ പക്കലായിരുന്നുവെന്ന സത്യം. തമ്പ്രാക്കളുടെ കാര്യപരിപാടിയിലെ മുഖ്യയിനം ഉണ്ണുക; ഉറങ്ങുക; ഗര്‍ഭമുണ്ടാക്കുക എന്നിവയായിരുന്നുവെന്ന് വി.ടി.ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ. അധ്വാനിക്കാതെ സ്വത്തുണ്ടാക്കാന്‍ സാധിക്കില്ല. അധ്വാനിക്കാതെ സ്വത്തുണ്ടാക്കിയവര്‍ ആരായാലും അവരുണ്ടാക്കിയ സ്വത്ത് തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണ്. (ഈ തത്ത്വം ഈ കാലഘട്ടത്തിനും ബാധകമാണ്. മിക്ക മുതലാളിമാരുടെയും ചരിത്രം പരിശോധിച്ചാല്‍ അവര്‍ മുതലാളിമാരായത് കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളപ്പണ ഇടപാട്, കളളനോട്ടി, കൈക്കൂലി തുടങ്ങിയ തട്ടിപ്പുകളിലൂടെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും). ദേവന്(ക്ഷേത്രത്തിന്) ദാനം നല്‍കിയാലും ബ്രാഹ്മണന് ദാനം നല്‍കിയാലും മോക്ഷം കിട്ടുമെന്ന് പറഞ്ഞ് അവര്‍ണ്ണരുടെ പക്കലുള്ള സ്വത്തെല്ലാം തട്ടിയെടുത്ത് ബ്രഹ്മസ്വവും ദേവസ്വവുമാക്കി. ഇതിന് ചരിത്രത്തില്‍ ധാരാളം തെളിവുകളുണ്ട്.
       തിരുവല്ലാ ക്ഷേത്രത്തിന് ഭൂമി ദാനം നല്‍കിയവരുടെ പേരുകള്‍ നോക്കുക(കേരള പരശുരാമന്‍ പുലയ ശത്രു,ദലിത് ബന്ധു എന്‍.കെ.ജോസ്, പേജ് 56,67): ഇടൈചേരി ചേന്നന്‍ കേശവന്‍, പള്ളത്ത് ഇക്കിയമ്മൈ, പള്ളത്ത് കുന്റ നിരവി, പള്ളത്ത് കുന്റര്‍ കോവിന്നന്‍, പൊന്നിയക്ക നായന്‍, കീഴ്മലൈ നാട്ടുകണ്ടന്‍ കുമരന്‍, കോമാക്കോട്ടു നായര്‍, കോയിര്‍പുറത്ത് ചേന്നന്‍ കുമരന്‍, ചെന്നിത്തലൈ ഈരായ ചേകരന്‍, പള്ളിവരുത്തി താമോദരന്‍ കോതൈ. തൃക്കൊടിത്താനം ക്ഷേത്രത്തിലേക്ക് ഭൂമി ദാനം നല്‍കിയവരുടെ പേരുകള്‍ നോക്കുക: തെഞ്ചേരി ചേന്നന്‍, മൂത്തൂറ്റു തേവന്‍ ഈരാമന്‍, കീഴ്മലൈനാട്ടു മാളു വാക്കോന്‍, മുളങ്കാട്ട് ഇയക്കല്‍ കോവിന്തന്‍, ഞാവക്കാട്ട് എതിരന്‍ കവിരന്‍. പേരുകൊണ്ടുതന്നെ ഇക്കൂട്ടരെല്ലാം അവര്‍ണ്ണരോ അബ്രാഹ്മണരോ ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ക്ഷേത്രങ്ങള്‍ക്ക് ദാനം കിട്ടിയ ഭൂമിയെല്ലാം കൈകാര്യം ചെയ്തിരുന്നത് ബ്രാഹ്മണരായ ഊരാളന്മാരായിരുന്നു. ക്രമേണ ഈ വസ്തുക്കളുടെ ഏറിയ പങ്കും ഇക്കൂട്ടരുടെ പക്കലായിമാറി. ബ്രാഹ്മണരുടെ കൈകളിലേക്ക് ഭൂസ്വത്ത് വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഈ 'ഭൂദാനം'. എന്തിനധികം പറയുന്നു, ബ്രാഹ്മണര്‍ തന്നെ തുളുനാട്ടില്‍ നിന്നും മറ്റും കേരളത്തിലേക്ക് കുടിയേറി വന്നവരാണല്ലോ.
     ബ്രാഹ്മണര്‍ ഭൂസ്വാമിമാരായത് ഇങ്ങനെയാണ്. പക്ഷേ, ഇക്കൂട്ടര്‍ കൈക്കലാക്കിയ ഭൂമിക്കും വസ്തുവകകള്‍ക്കുമൊന്നും നികുതിയില്ലായിരുന്നു. എല്ലാ നികുതി ഭാരങ്ങളും അബ്രാഹ്മണരുടെ, പ്രതേ്യകിച്ചും അവര്‍ണ്ണരുടെ തലയിലാണ് കെട്ടിയേല്‍പ്പിച്ചിരുന്നത്. നമ്മുടെ തനിമയും പൊലിമയും സംസ്‌കാരവും പൈതൃകവുമൊക്കെ നഷ്ടപ്പെട്ടുപോയി എന്നാണല്ലോ ചിലര്‍ വിളിച്ചു കൂവുന്നത്. 'മഹത്തായ സംസ്‌കാര'ത്തിലെ മുലനികുതിയെക്കുറിച്ച് തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. മുലനികുതിക്കു പുറമെ മറ്റു പല നികുതികളും ഉണ്ടായിരുന്നു. ഇവയെക്കുറിച്ചു ചെറുതായൊന്നു പരിശോധിച്ചുനോക്കാം.
      എല്ലാവിധ ജോലിക്കാരില്‍നിന്നും നികുതി ഈടാക്കിയിരുന്നു. തെങ്ങ്, പന ഇവയില്‍ കയറി ജോലിയെടുക്കുന്നവരില്‍നിന്ന് 'തളക്കാണം', 'ഏണിക്കാണം', 'ഈഴംപുട്ചി' എന്നീ നികുതികള്‍ ഈടാക്കിയിരുന്നു. മണ്‍പാത്രം ഉണ്ടാക്കുന്നവരില്‍നിന്നു 'ചെക്കിറ', സ്വര്‍ണപ്പണിക്കാരില്‍നിന്നു 'തട്ടാരപ്പാട്ടം', തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ', അലക്കുകാരില്‍നിന്നു 'വണ്ണാരപ്പാറ', മീന്‍പിടുത്തക്കാരില്‍നിന്നു 'വലക്കരം' തുടങ്ങിയ നികുതികള്‍ ഈടാക്കിയിരുന്നു. കള്ളുചെത്തുന്ന കത്തിക്ക് 'കത്തി'എന്ന നികുതിയും ചാരായം വാറ്റുന്ന ചട്ടിക്ക് 'ചട്ടി'എന്ന നികുതിയും കൊടുക്കണമായിരുന്നു. 
        ആഭരണം ധരിക്കാന്‍ 'മേനിപ്പൊന്ന്' അഥവാ 'അടിയറ' എന്ന നികുതി കൊടുക്കണം. 1818 മേടം 19-ാം തീയതിവരെ തിരുവിതാംകൂറിലെ നായന്മാര്‍ക്ക് സ്വര്‍ണാഭരണം ധരിക്കണമെങ്കില്‍ നികുതി കൊടുക്കണമായിരുന്നു. വീട് മേയാനും കല്യാണത്തിനു പന്തലിടാനും 'രാജഭോഗം' നല്‍കണം. അവര്‍ണ്ണന്‍ മേല്‍മീശ വയ്ക്കണമെങ്കില്‍ രാജാവിന് 'മീശക്കാഴ്ച'നല്‍കണം. മോതിരമിടാനും തലയില്‍ ഉറുമാല്‍ കെട്ടാനും രാജാവിന് 'കാഴ്ച'സമര്‍പ്പിക്കണം. കല്യാണം കഴിക്കാനും നികുതിയുണ്ടായിരുന്നു. 'പൊലിപ്പൊന്ന്' എന്നായിരുന്നു പേര്. ഒരു ജോലിയും ചെയ്യാന്‍ വയ്യാത്ത ബലഹീനരെപ്പോലും വെറുതെ വിട്ടിരുന്നില്ല പൊന്നു തമ്പുരാക്കന്മാര്‍! ആ പാവങ്ങളില്‍നിന്നു 'ഏഴ'എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.
          വേറെ പേരുകളിലും ധാരാളം നികുതികളുണ്ടായിരുന്നു. 'തപ്പ്', 'പിഴ', 'പുരുഷാന്തരം', 'പുലയാട്ട്‌പെണ്ണ്', 'അറ്റാലടക്കം', 'പേരിക്കല്‍', 'അയ്മുല', 'രക്ഷാഭോഗം', 'ചെങ്ങാതം', 'ചൊങ്കൊമ്പ്', 'കണ്ണടപ്പള്ളി', 'ആനപ്പിടി', 'കിണറ്റിലെ പന്നി', 'കൊമ്പ്', 'കുറവ്', 'വാല്', 'തോല്', 'അറ', 'തുറ', 'തുലാക്കൂലി', 'അല്‍പ്പാത്തിച്ചുങ്കം' തുടങ്ങിയ നികുതികള്‍.
ഒരു പറമ്പിലുള്ള തെങ്ങുകളില്‍ 100 ന് 3 വീതം രാജാവിനവകാശപ്പെട്ടതായിരുന്നു. ഇവയ്‌ക്കെല്ലാം പുറമെ ആവശ്യം വരുമ്പോള്‍ അവര്‍ണ്ണരില്‍നിന്ന് പ്രതേ്യക നികുതികളും ഈടാക്കിയിരുന്നു. 1754 ല്‍ യുദ്ധച്ചെലവുകള്‍ക്കായി തിരുവിതാംകൂര്‍ രാജാവ് ചാന്നാന്മാരുടെ തലയെണ്ണി ഒരു പ്രതേ്യക നികുതി പിരിക്കുകയുണ്ടായി.
    സ്ഥാനമാനങ്ങള്‍ നല്‍കിയും രാജാക്കന്മാര്‍ വരുമാനം ഉണ്ടാക്കിയിരുന്നു. 'തമ്പി', 'ചെമ്പകരാമന്‍', 'കര്‍ത്താവ്', 'കയ്മള്‍' തുടങ്ങിയ സ്ഥാനങ്ങളായിരുന്നു നായന്മാര്‍ക്ക് നല്‍കിയിരുന്നത്. ഈഴവര്‍ക്ക് 'ചാന്നാന്‍', 'പണിക്കന്‍', 'തണ്ടാന്‍', 'നാലുപുരക്കാരന്‍', 'മണ്ണാളിപ്പണിക്കന്‍', 'വീട്ടുകാരന്‍' എന്നീ സ്ഥാനങ്ങളാണ് നല്‍കിയിരുന്നത്. കണക്കര്‍ക്ക് 'എളയ കണക്കന്‍'. വേലന്മാര്‍ക്ക് 'വേലപ്പണിക്കന്‍'. വാലന്മാര്‍ക്ക് 'മൂപ്പന്‍', 'വലിയ അരയന്‍'. പുലയര്‍ക്ക് 'ഓമനക്കുറപ്പന്‍','വള്ളോന്‍'. മുസ്ലീങ്ങള്‍ക്ക് 'കാദി', 'മുസ്ലിയാര്‍'-എവയൊക്കെയായിരുന്നു സ്ഥാനപ്പേരുകള്‍.
   'മഹത്തായ സംസ്‌കാര'ത്തില്‍ പൊന്നുതമ്പുരാക്കന്മാര്‍ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുകയായിരുന്നെന്ന് പറഞ്ഞാല്‍ അതില്‍ അതിശയം കാണേണ്ടതില്ല. ഈ ചോരയൂറ്റിനെക്കുറിച്ച് റവ:മറ്റിയര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. 'ഈ കൗതുകകരമായ പട്ടിക പരിശോധിച്ചാല്‍ രാജ്യത്തിന്റെ മുന്‍കാല സ്ഥിതിയെക്കുറിച്ചും വ്യാപാരം, വ്യവസായം, സാമൂഹിക സ്വാതന്ത്ര്യം, കുടുംബക്ഷേമം എന്നിവയില്‍ എന്തുമാത്രം ദയനീയമായി ഇടപെട്ടിരുന്നു എന്നതിനെക്കുറിച്ചും ശരിയായ സൂചന ലഭിക്കും. നികുതി പിരിക്കാവുന്ന എല്ലാറ്റിന്റെ മേലും നികുതി ചുമത്തിയിരുന്നു. ഓരോ വിശേഷാവസരവും അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളില്‍നിന്ന്, അവര്‍ ക്‌ളേശിച്ചുണ്ടാക്കിയ ആദായം പിഴിഞ്ഞെടുക്കാനുള്ള സന്ദര്‍ഭമായി ഉപയോഗിക്കുകയും ചെയ്തു. ഈ നികുതികളില്‍നിന്നുള്ള വരുമാനമാകട്ടെ ബ്രാഹ്മണര്‍ക്കുവേണ്ടിയും ക്ഷേത്രങ്ങള്‍ക്കുവേണ്ടിയും ആഘോഷങ്ങള്‍ക്കുവേണ്ടിയും പൊടിപൂരമായി ദുര്‍വിനിയോഗം ചെയ്തു '. നികുതിയിലൂടെയുള്ള ഈ ചോരയൂറ്റലിനെയും ചോരവാറ്റലിനെയും താരതമ്യം ചെയ്യുമ്പോള്‍ 'വാറ്റ്'ഒന്നുമല്ലെന്ന് തോന്നിപ്പോകും.
   കടപ്പാട്:-1. കേരള ചരിത്രപഠനങ്ങള്‍-വേലായുധന്‍ പണിക്കശ്ശേരി. 2. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍.
     ('വാറ്റ്'എന്ന പേരിലുള്ള നികുതി ഏര്‍പ്പെടുത്തിയ കാലത്ത് എഴുതിയ ലേഖനമാണിത്. മാറ് മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ 'ചാന്നാര്‍സമര'ത്തെക്കുറിച്ച് 26.07.2009 ലെ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ ടി.എം.മന്‍സൂര്‍ ഒരു ലേഖനമെഴുതിയിരുന്നു. ആ ലേഖനത്തില്‍ ടി.മുരളിയുടെ ചിത്രകാരന്‍ ബ്‌ളോഗില്‍നിന്നെടുത്ത പടവും കൊടുത്തിരുന്നു. ആ പടമാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. ഇന്ന് കേരളത്തിലുള്ളത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ഭരണകൂടമാണെങ്കിലും ജനാധിപത്യം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരില്‍ പലരും രാജാടിമത്ത മനോഭാവവും ഫ്യൂഡല്‍ മാടമ്പി സംസ്‌കാരവും കാണിക്കുന്ന ഈ സാഹചര്യത്തില്‍ പണ്ടത്തെ 'രാജനീതി'എന്തെന്നു മനസ്സിലാക്കാന്‍ ഈ ലേഖനം കുറച്ചെങ്കിലും സഹായിക്കുമെന്നു പ്രതീക്ഷിക്കട്ടെ).
..................

Tuesday, November 15, 2011

ബീറ്റല്‍ മോള്‍ പ്രസവിച്ചതും 11.11.11 ന്


       'ഐശ്വര്യമായ' ഒരു പ്രസവം 11.11.11.11 ന് നടന്നതായി പറയുന്നതു കേട്ടു. സിസേറിയന്‍ വഴിയാണത്രെ ഈ പ്രസവം നടന്നത്. ഇതു തെറ്റോ ശരിയോ എന്തുമാകട്ടെ. ഇതില്‍ അത്ര വലിയ കാര്യമൊന്നുമില്ല. 11.11.11 മാത്രമല്ല ഓരോ നിമിഷവും ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂ. ഒരു പ്രതേ്യക സമയത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതില്‍ കാര്യമൊന്നുമില്ല. ഓര്‍മ്മിക്കാന്‍ എളുപ്പമുണ്ടാകുമെന്നു മാത്രം. ഇതു ബീറ്റല്‍ മോളുടെ കാര്യത്തിലും ബാധകമാണ്. എന്നാലും, 11.11.11 വലിയ ചര്‍ച്ചാവിഷയമായതുകൊണ്ട് മാത്രമാണ് 11.11.11 ന് ബീറ്റല്‍ മോള്‍ പ്രസവിച്ച കാര്യം എടുത്തു പറഞ്ഞത്.
    ബീറ്റല്‍മോള്‍ കറുത്തിട്ടാണ്. അവിടവിടെയായി വെളുപ്പുമുണ്ട്. 11.11.11 ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പ്രസവിച്ചത്. ഇരട്ടപ്രസവമായിരുന്നു. ഒരുപെണ്ണും ഒരാണും. കാഴ്ചയില്‍ രണ്ടുപേര്‍ക്കും ബീറ്റല്‍മോളുടെ മുഖച്ഛായ തന്നെ.
      കുട്ടികളെ കാണാനായി ഞാനും മുഹമ്മദലി മാഷും മാഷിന്റെ മകന്‍ സാബിത്തും 12.11.11 നാണ് പോയത്. ബീറ്റല്‍മോളുടേത് മാത്രമല്ല, അവിടെ തലേദിവസങ്ങളില്‍ രണ്ടു പ്രസവങ്ങള്‍ വേറെയും നടന്നിരുന്നു. കിടങ്ങഴിക്കാരത്തിയും കിടങ്ങഴിക്കാരത്തിയുടെ മകളും പ്രസവിച്ചിരുന്നു. അമ്മ 09.11.11 നും മകള്‍ 10.11.11 നും പ്രസവിച്ചു. ഒരു വീട്ടില്‍ മൂന്നു പ്രസവം തുടര്‍ച്ചയായി! വല്ലാത്തൊരു സന്തോഷമുള്ള കാര്യം തന്നെയല്ലേ!! പക്ഷേ, ഒരു സങ്കടവും ഉണ്ടായി. കിടങ്ങഴിക്കാരത്തി പ്രസവിച്ചത് രണ്ടു പെണ്ണിനെയും രണ്ടു ആണിനെയുമായിരുന്നു. ഇതിലൊരാണ്‍കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടു. കിടങ്ങഴിക്കാരത്തിയുടെ പേരക്കുട്ടി പെണ്‍കുഞ്ഞാണ്. കുട്ടികളെയും അമ്മമാരെയും മറ്റു നാല് അംഗങ്ങളെയും കണ്ട് രാജന്‍-ഗീതാ ദമ്പതിമാര്‍ തന്ന ചായയും കഴിച്ച് ഞങ്ങള്‍ പുല്‍പ്പറ്റ നാലുസെന്റുകോളനിയില്‍നിന്നു തിരിച്ചു.
     വായനക്കാര്‍ക്ക് ഓര്‍മ്മയുണ്ടോ മേല്‍ സൂചിപ്പിച്ച ദമ്പതിമാരെ? ഞാന്‍ മുമ്പെഴുതിയ
മൗലവിയും അല്‍ഫോന്‍സാ മോളും എന്ന പോസ്റ്റില്‍ ഇവരുടെ ജീവിത പ്രയാസങ്ങളെക്കുറിച്ചും അവരെ സാമ്പത്തികമായി സഹായിക്കുന്ന മൗലവിയെക്കുറിച്ചും എഴുതിയിരുന്നു. മഞ്ചേരിക്കടുത്ത പുല്‍പ്പറ്റ പഞ്ചായത്തിലെ നാലുസെന്റ് കോളനിയിലെ ചെറിയൊരു കൂരയിലാണ് രാജനും ഭാര്യ ഗീതയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇവര്‍ക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ മാസംതോറും മൗലവി 1000 രൂപ വീതം നല്‍കുന്നുണ്ട്. ഈ തുക എത്തിച്ചുകൊടുക്കുന്നത് ഞാനാണ്. ഇതുകൊണ്ട് ഒരു കുടുംബത്തിന് ജീവിക്കാന്‍ സാധിക്കില്ലല്ലോ. ജീവിത മാര്‍ഗ്ഗത്തിനുള്ള എന്തെങ്കിലും ഏര്‍പ്പാടു ചെയ്യാന്‍ രാജനെ സഹായിക്കാമെന്ന് മൗലവി പറഞ്ഞ കാര്യം ഞാനും സുഹൃത്ത് വി.കെ.ബാലകൃഷ്ണനും രാജനെ അറിയിച്ചു. ആടുകൃഷി ചെയ്യാമെന്ന് രാജന്‍ ഞങ്ങളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജന് ഏഴ് ആടുകളെ വാങ്ങിച്ചു നല്‍കി. ആടുകളെ വാങ്ങുന്നതിന് മുമ്പ് അവയ്ക്ക് കൂടുണ്ടാക്കി. മൗലവി പറയുന്നതില്‍ ശരികാണുന്ന മൂന്നുപേരാണ് ഇതിനുള്ള പണം ചെലവാക്കിയത്.
     നല്ല മരംകൊണ്ട് അത്യവശ്യം വലിയ ആട്ടിന്‍കൂടാണ് നിര്‍മ്മിച്ചത്. ആയതിനാല്‍ 30,000 ത്തിലേറെ രൂപ ഇതിനു തന്നെ ചെലവു വന്നു. ഏഴ് ആടുകള്‍ക്ക് 47,700 രൂപ വില വന്നു. മാസത്തില്‍ 1000 രൂപ വീതം നല്‍കുന്നത് നിബന്ധനകള്‍ക്ക് വിധേയമല്ല. എന്നാല്‍ ആട്ടിന്‍കൂടിനും ആടുകള്‍ക്കും ചെലവാക്കിയ സംഖ്യ ചില വ്യവസ്ഥകള്‍ക്ക് വിധേയമായാണ് നല്‍കിയത്. ആടുകള്‍ പ്രസവിച്ചുണ്ടാകുന്ന കുട്ടികളെ വില്‍ക്കുമ്പോള്‍ അതിന്റെ 25 ശതമാനം പണം മുടക്കിയവര്‍ക്കു നല്‍കണം. ഈ തുക മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍വേണ്ടിയാണ് ചെലവഴിക്കുക.
    ഇതിന്റെയടിസ്ഥാനത്തിലാണ് രാജന്‍-ഗീതാ കുടുംബത്തിന് ആടുകളെ നല്‍കിയത്. ഏഴെണ്ണത്തില്‍ അഞ്ചെണ്ണം നാടന്‍ ഇനങ്ങളും ഒരെണ്ണം യമുനാപുരിയും മറ്റൊരെണ്ണം ബീറ്റല്‍ ഇനത്തിലുള്ളതുമായിരുന്നു. 22,000 രൂപയ്ക്ക് വാങ്ങിയ ഈ ബീറ്റല്‍ മോളാണ് 11.11.11 ന് രണ്ടു കുട്ടികളെ പ്രസവിച്ചത്. കിടങ്ങഴിയില്‍നിന്നു വാങ്ങിയ അമ്മയും മകളും അതിനു മുമ്പും പ്രസവിച്ചു.
     കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ മൗലവി നല്‍കിയ രണ്ടര ലക്ഷത്തിലേറെ രൂപ ഞാന്‍ പലര്‍ക്കായി നല്‍കിയിട്ടുണ്ട്. (ഇതില്‍ അവസാനം നല്‍കിയത് ഞാന്‍ പരിചയമുള്ള ഒരു കുട്ടിയുടെ ഉപ്പയ്ക്കാണ്. ക്യാന്‍സര്‍ രോഗിയായ അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് 1000 രൂപ നല്‍കി). ഇതില്‍ മുക്കാല്‍ ലക്ഷം രൂപയാണ് വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കിയത്. ബാക്കി സംഖ്യ നിരുപാധികമായാണ് നല്‍കിയത്. നമ്മള്‍, ബ്‌ളോഗര്‍മാരുടെ കൂട്ടത്തിലുള്ള ജിത്തുവിന്റെ കാര്യം അറിയുമല്ലോ. അറിയാത്തവര്‍ 'ആയിരങ്ങളില്‍ ഒരുവന്‍' എഴുതിയ
ഈ പോസ്റ്റ് വായിക്കുക. ജിത്തുവിന്റെയും ബ്‌ളോഗ് സുഹൃത്തുക്കളുടെ സ്വപ്നം മിനിഞ്ഞാന്ന് (13.11.11)പൂവണിഞ്ഞു. ജിത്തു ഇന്നലെ ഒരു കടയുടെ ഉടമയായി. ഞാനും അവിടെ പോയിരുന്നു; ഉദ്ഘാടന സമയത്ത് എത്താന്‍ സാധിച്ചില്ല. ഉച്ചയ്ക്കാണ് എത്തിയത്. കട ഒന്നുകൂടി വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടുന്ന തുക വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാമെന്ന് മൗലവി പറഞ്ഞിട്ടുണ്ട്. മൗലവി ജിത്തുവുമായി സംസാരിക്കുകയും ചെയ്തു.
   അങ്ങനെ മഞ്ചേരിക്കടുത്ത പുല്‍പ്പറ്റ അഞ്ചുസെന്റു കോളനിയിലെ രാജന്‍-ഗീതാ ദമ്പതികളുടെ കുടുംബം രക്ഷപ്പെടട്ടെ! കോഴിക്കോട് ജില്ലയിലെ പന്തീരാംകാവ് പാലാഴിയിലെ ജിത്തുവും കുടുംബവും രക്ഷപ്പെടട്ടെ!! നമ്മളെല്ലാവരും രക്ഷപ്പെടട്ടെ!!!

..............  

Wednesday, November 09, 2011

പൈതൃകം


മക്തബ് സായാഹ്ന ദിനപത്രം 04.11.2011

   ''മുത്തശ്ശീ, എണീറ്റു നടക്കാന്‍ പോലും വയ്യാത്ത മുത്തശ്ശിയെന്തിനാണിങ്ങനെ വെറുതെ 'ഊണ് കഴിക്കാത്തോരില്ലല്ലോ; ഊണ് കഴിക്കാത്തോരില്ലല്ലോ; ഊണ് കഴിക്കാത്തോരില്ലല്ലോ' എന്ന് ദിവസവും രാത്രി സിറ്റൗട്ടില്‍ ചെന്നുനിന്ന് വിളിച്ചു പറയുന്നത്?'' 
      ''മോനേ വിഷ്ണൂ, നമ്മടെ തറവാടിനൊരു പൈതൃകവും പാരമ്പര്യവുമൊക്കെയുണ്ട്. അത് നമ്മള്‍ കെടാതെ കാത്തു സൂക്ഷിക്കണം. നെന്റെ മുതുമുത്തച്ഛന്മാര്‍ ആരായിരുന്നൂന്നാ നെന്റെ വിചാരം? പണ്ടുമുതലേ തറവാട്ടിലുള്ള ശീലാണുണ്ണീയിത് ''
    ''ശരിതന്നെ മുത്തശ്ശി. എന്നാലും കാലത്തിനനുസരിച്ച് ചില മാറ്റങ്ങളൊക്കെ ആയിക്കൂടെ? മുത്തശ്ശീന്റെ സൗണ്ട് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് കൃത്യ സമയത്ത് പറഞ്ഞ് കേള്‍പ്പിച്ചാല്‍പ്പോരേ''
       പേരക്കിടാവിന്റെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങി അതിന് സമ്മതിച്ച മുത്തശ്ശി പേരക്കിടാവിനോടായി പറഞ്ഞു. 
  ''മോനേ വിഷ്ണൂ, നീ മൊബൈലില്‍ സിനിമാപ്പാട്ടു കേള്‍ക്കണപോലെ ഭയങ്കര ശബ്ദത്തില്‍ വെക്കരുത് കെട്ടോ. നേരിയ ശബ്ദത്തിലേ ആകാവൂ. അതാ തറവാട്ടിന്റെ പൈതൃകമുണ്ണീ! ''
.............