My Blog List

Wednesday, August 10, 2011

സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!

പുതിയ 'ജാതിവാദ' പോസ്റ്റാണിത്. ഈ ലക്കം 'പച്ചക്കുതിര'മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം. സചിത്ര ലേഖനമാണ്. സ്‌കാന്‍ ചെയ്ത് കൊടുക്കാനൊന്നും എനിക്കറിയില്ല. താല്‍പര്യമുള്ളവര്‍ 'പച്ചക്കുതിര'വാങ്ങി വായിച്ചാലും.
പച്ചക്കുതിര മാസിക , ആഗസ്റ്റ് 2011
 
ചരിത്രം ഇങ്ങനെ പഠിപ്പിക്കരുത്
       കേരളീയ കലാരൂപത്തിന്റെ അടയാളത്തെപ്പറ്റി പറഞ്ഞാല്‍ ഒരു ശരാശരി മലയാളിയുടെ തലയിലെത്തുക ഒരു കഥകളിത്തലയാണ്. മതസൗഹാര്‍ദ്ദത്തിന്റെ ചിഹ്നമാണെങ്കില്‍ ഒരു പള്ളീലച്ഛനും ഒരു മുസ്ല്യാരും പൂണൂലിട്ടൊരു നമ്പൂതിരിയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ചിത്രമായിരിക്കും തലയിലെത്തുക. കേരളത്തിലെ കൂടുതല്‍ ജനങ്ങള്‍ ആസ്വദിക്കുന്നതോ മനസ്സിലാക്കുന്നതോ കളിക്കുന്നതോ കാണുന്നതോ ആയ കലാരൂപമല്ല കഥകളി. ജാതികൊണ്ടും സമ്പത്തുകൊണ്ടും മേല്‍ത്തട്ടില്‍ നിന്നിരുന്ന ഒരു ജനവിഭാഗം മാത്രമാണ് കഥകളി ആടിയിരുന്നതും കഥകളിയാട്ടം കണ്ടിരുന്നതും. സമൂഹത്തില്‍ ആധിപത്യം സ്ഥാപിച്ച വരേണ്യ വര്‍ഗ്ഗക്കാര്‍ മാത്രം ആസ്വദിച്ചിരുന്ന ഈ കലാരൂപത്തിലെ കഥകള്‍ക്ക് സാധാരണ ജനജീവിതവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ചാതുര്‍വര്‍ണ്യ ജാതിവ്യവസ്ഥയുടെ നാലു ചുമരുകളില്‍ ഒതുങ്ങി നില്‍ക്കുന്ന കഥകളാണ് കഥകളിയിലുള്ളത്. ഇവിടെയുണ്ടായിരുന്ന നാടന്‍ കലകളില്‍ നിന്നു ഉരുത്തിരിഞ്ഞുണ്ടായതാണ് കഥകളി എന്ന കലാരൂപമെങ്കിലും ഇതിന് അദ്ധ്വാനമായോ വിയര്‍പ്പുമായോ യാതൊരു ബന്ധവുമില്ല. 'നേരം പോയ് നേരം പോയ് പൂക്കൈത മറപറ്റി/കാനാക്കോഴി കൊളക്കോഴി തത്തിത്തത്തിച്ചാടുന്നേ'എന്ന് കര്‍ഷകത്തൊഴിലാളി നെഞ്ചു പിളര്‍ന്നുകൊണ്ടു പാടുന്ന പാട്ടിന്റെ മൂല്യമുണ്ടോ കഥകകളിപ്പാട്ടുകള്‍ക്ക്? അല്ലെങ്കില്‍, മോഹിനി നാട്ടിലുള്ള മോഹനന്മാരെയെല്ലാം മാടി വിളിച്ച് പാടുന്ന പാട്ടുകള്‍ക്കും? ഇങ്ങനെയൊക്കെയാണെങ്കിലും കഥകളിത്തല കേരളത്തിന്റെ പൊതുതലയായി മാറി!
         ഇതുതന്നെയാണ് 'മതസൗഹാര്‍ദ്ദ'ചിഹ്നത്തിലെ പൂണൂലിട്ട നമ്പൂതിരിയുടെ കാര്യവും. പൂണൂലിട്ട നമ്പൂതിരിയും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല. കാരണം, ഏറിവന്നാല്‍ കേരളത്തിലെ ഒരു ശതമാനം ആള്‍ക്കാര്‍ക്കുപോലും പൂണൂലിടാന്‍ അവകാശമില്ല. നേരെമറിച്ച്, ഞാറു നടുന്നതോ നെല്ലു കൊയ്യുന്നതോ ആയ ചെറുമിയുടെ/പുലയിയുടെ ചിന്ഹമാണെങ്കില്‍ അതൊരു ജനകീയ ചിഹ്നമാണെന്നു പറയാം. കാരണം, എതൊരാള്‍ക്കും (ആണിനും പെണ്ണിനും) ചെയ്യാന്‍ അവകാശമുള്ള ജോലിയാണിത്. മാത്രമല്ല കഥകളിയും മോഹനന്മാരെ മാടിവിളിക്കുന്ന മോഹിനിയുടെ ആട്ടവും കുച്ചിപ്പുടിച്ചിയുടെ നോട്ടവും മണവാട്ടിയുടെ മദനപ്പൂമണവുമൊന്നുമില്ലെങ്കിലും എല്ലാവര്‍ക്കും തിന്നണമല്ലോ. അതുകൊണ്ട് അന്നത്തിന്റെ അടയാളമായ ഞാറു നടീലിനും കൊയ്ത്തിനും മറ്റും ഒരു പ്രതേ്യക മേന്മ തന്നെ അവകാശപ്പെടാനുണ്ട്. ഞാറു നടാനും നെല്ലു കൊയ്യാനും മറ്റും മാത്രമായി ദൈവം ആരെയും സൃഷ്ടിച്ചിട്ടില്ല. എല്ലാവര്‍ക്കും എല്ലാ തൊഴിലും പറ്റും. ചെറുമിയുടെ ഗര്‍ഭപാത്രത്തിന്‍ നിന്നു കുഞ്ഞ് അരിവാളുമായല്ലല്ലോ പുറത്തു വരുന്നത്. നമ്പൂതിരിയും ക്രിസ്ത്യാനിയും തിയ്യനും തങ്ങളും തരകനും നായരും നമ്പ്യാരും വാര്യരും യുക്തിവാദിയുമൊക്കെ ഈ പണി ചെയ്താല്‍ ആരും തടുക്കാന്‍ വരില്ല.
            ഭൂരിപക്ഷത്തിന്മേലുള്ള ന്യൂനപക്ഷ മേല്‍ക്കോയ്മയെ 'ദേശീയം' എന്നു വിശേഷിപ്പിക്കുന്ന ഈ നീചമായ അവസ്ഥ അടിസ്ഥാനമാക്കിത്തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തുവരുന്നത്. കോഴിക്കോട് സര്‍വകലാശാലയുടെ ചരിത്ര വിഭാഗവും സംസ്ഥാന പുരാവസ്തു വകുപ്പും പെരിന്തല്‍മണ്ണ നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പ്രാദേശിക ചരിത്ര പഠന ക്യാമ്പിന്റെ ഭാഗമായി കുറച്ച് മുമ്പ് നടന്ന 'പൈതൃക സര്‍വെ'യെയും ഈ കൂട്ടത്തില്‍പ്പെടുത്താവുന്നതാണ്.
           എന്താണാവേ ഈ 'പൈതൃകം'? അഞ്ചു ഗ്രൂപ്പുകളായി കേന്ദ്രീകരിച്ചു നടത്തിയ ഈ സര്‍വെയില്‍ അങ്ങാടിപ്പുറം തരകന്‍ ഹൈസ്‌കൂള്‍, പുഴക്കാട്ടിരിയിലെ എം.പി.നാരായണ മേനോന്റെ വീട്, പെരിന്തല്‍മണ്ണ ഹൈസ്‌കൂള്‍, പാതായ്ക്കര മന, പുലാമന്തോള്‍ മൂസ്സതിന്റെ വീട് എന്നിവയാണ് ഉള്‍പ്പെടുത്തിയത്. ഈ അഞ്ചും ചേര്‍ന്നതായിരിക്കും 'പൈതൃകം'?! നമ്പൂതിരിക്കും മൂസ്സതിനും മേനോനും തരകനും മാത്രമേ പെരിന്തല്‍മണ്ണ താലൂക്കില്‍ ചരിത്രമുള്ളൂ? ഒരു പക്ഷേ 'പൈതൃക'ത്തിന് കാലഗണന നിശ്ചയിച്ചു കാണും. ജന്മിത്ത കാലഘട്ടത്തില്‍ സമ്പത്തും അധികാരവും ഉണ്ടായിരുന്ന സവര്‍ണരെ അടിസ്ഥാനമാക്കിയായിരിക്കണം 'പൈതൃകം'നിശ്ചയിച്ചിട്ടുണ്ടാവുക? കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരെ പഠനത്തില്‍ പരാമര്‍ശിക്കുന്നതിനാല്‍ മുസ്ലീങ്ങളെ പരിഗണിച്ചു എന്നു പറയാവുന്നതാണ്.
           കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിശ്ചയിച്ച 'പൈതൃക മാനദണ്ഡം' ഇത്തരത്തിലുള്ളതായതുകൊണ്ടാണ് ഒറിജിനല്‍ 'പൈതൃകവാദി'കള്‍ക്ക് കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിക്കാതിരിക്കുന്നത്. ജന്മിത്ത കാലഘട്ടത്തിലെ നാട്ടുപ്രമാണിമാരില്‍ ഒതുക്കി നിര്‍ത്താമോ ഈ നാടിന്റെ പൈതൃകം? നമ്പൂതിരിയും മൂസ്സതും മേനോനും തരകനും അല്ലാത്തവര്‍ക്കൊന്നും ചരിത്രമില്ലേ? പൂണൂല്‍ ധരിച്ച നമ്പൂതിരിയിലും കഥകളിത്തലയിലും മാത്രം ഒതുക്കി നിര്‍ത്തുന്ന ഈ ചരിത്ര പഠനങ്ങളെയും അതിനു ചുക്കാന്‍ പിടിക്കുന്നവരെയും തിരിച്ചറിയേണ്ടതുണ്ട്.
     സവര്‍ണരുടെ ചരിത്രത്തെയാണ് കോഴിക്കോട് സര്‍വ്വകലാശാല 'പൈതൃത ചരിത്രം' അഥവാ പൊതു ചരിത്രമാക്കിയിരിക്കുന്നത്. പാതായ്ക്കര മനയെപ്പോലെയോ പുലാമന്തോള്‍ മൂസ്സിനെപ്പോലെയോ നാലുകെട്ടും നടുമുറ്റവും ആമ്പല്‍ക്കുളവുമൊക്കെയുള്ള അവര്‍ണരില്ലെങ്കില്‍, എന്തുകൊണ്ട് ഇത്തരമൊരു പ്രതിഭാസം നാട്ടിലുണ്ടായി എന്നതിന്റെ ചരിത്രം വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയേണ്ടതല്ലേ? ഈ മണ്ണില്‍ അദ്ധ്വാനിച്ച, ഉരുട്ടി വിഴുങ്ങാനുള്ള ധാന്യങ്ങളും പച്ചക്കറികുളുമൊക്കെ ഉണ്ടാക്കിയ, ഈ നാട്ടിലെ പച്ചപ്പ് മുഴുവനും ഉണ്ടാക്കിയ, ജീവിത സൗകര്യങ്ങള്‍ക്കുള്ള എല്ലാ സാധന-സാമഗ്രികളും ഉണ്ടാക്കിയ ചെറുമക്കള്‍ക്കും കണക്കന്മാര്‍ക്കും പാണര്‍ക്കും ആശാരിക്കും മൂശാരിക്കും തട്ടാനും തിയ്യനുമൊന്നും പെരിന്തല്‍മണ്ണയില്‍ ചരിത്രമില്ലേ? നാട്ടിലെ വലിയൊരു ജനവിഭാഗത്തിന്റെ സ്ഥാനം എങ്ങനെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായി? ഇതു മനസ്സിലാക്കാനുള്ള ചരിത്ര ബോധവും മാനവികതയും ഇല്ലാത്തവരാണോ സവര്‍വ്വകലാശാലയിരിക്കുന്നത്? എങ്കില്‍ അവര്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ എന്തു യോഗ്യതയാണുള്ളത്? ഇവര്‍ ശമ്പളമായി വാങ്ങുന്ന നികുതിപ്പണത്തിലെ ബഹുഭൂരിപക്ഷവും പിരിച്ചെടുക്കുന്നത്, ഇവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞവരും 'പൈതൃക'മില്ലാത്തവരുമായ അവര്‍ണ ജനവിഭാഗങ്ങളുടെതാണ്. ഇവരുണ്ണുന്ന ഓരോ വറ്റിലും ഇവിടുത്തെ അവര്‍ണന്റെ വിയര്‍പ്പ് അടങ്ങിയിട്ടുണ്ട്.
         'പൈതൃത ചരിത്രകാരന്മാര്‍' ആയ ഇക്കൂട്ടരുടെ വര്‍ഗ്ഗക്കാര്‍ തന്നെയാണ് കുട്ടികള്‍ക്കുള്ള പാഠ പുസ്തകങ്ങള്‍ രചിക്കുന്നതും. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറങ്ങിയ ഏഴാം തരം ചരിത്ര പാഠപുസ്തകത്തെക്കുറിച്ച് ഏറെ വിവാദം ഉണ്ടായല്ലോ. ഈ വിവാദത്തിന്റെ പിന്നിലുണ്ടായിരുന്ന ശക്തി കേരളത്തിലെ പള്ളി-പണിക്കര്‍ ശക്തികളായിരുന്നു. കൂട്ടത്തില്‍ കഥയറിയാതെ ചിലര്‍ ആടിയെന്നതും സത്യമാണ്. അടുത്തകാലത്തിറങ്ങിയ ഏറ്റവും നല്ല ചരിത്രപാഠങ്ങളാണ് ഈ പാഠഭാഗങ്ങളിലുണ്ടായിരുന്നത്. സവര്‍ണപാത്രം കൊണ്ട് മറച്ചു വച്ച പല സത്യങ്ങളും ഈ പാഠത്തിലൂടെ പുറത്തു വന്നു. 'മനുഷ്യത്വം വിളയുന്ന ഭൂമി'എന്ന തലക്കെട്ടില്‍ 17-ാം പേജില്‍ വന്ന പാഠഭാഗം ദേശീയതയുടെ കുപ്പായം കൊണ്ട് മറച്ച ഇന്ത്യന്‍ സവര്‍ണ ഭീകര മുഖം തുറന്നു കാണിക്കുന്നതാണ്. 'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന പ്രതിജ്ഞയ്ക്ക് താഴെ 'പൊതുകിണറില്‍ നിന്ന് വെള്ളമെടുത്തതിന് ദലിതനെ ചുട്ടുകൊന്നു' എന്ന വാര്‍ത്താ ഭാഗം ഇന്ത്യന്‍ 'ദേശീയത'യുടെ കാപട്യത്തെ പരസ്യമായി തുറന്നു കാണിക്കുന്നു.
           സംവരണത്തിനെതിരെ സവര്‍ണ മൂരാച്ചികള്‍ കുരച്ചു ചാടാറുണ്ടല്ലോ. എന്തുകൊണ്ടാണ് പട്ടികജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുമൊക്കെ സംവരണമേര്‍പ്പെടുത്തി, എങ്ങനെയാണ് അവര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിറകിലായത് എന്നു തെളിയിക്കുന്ന ഒരു ചാര്‍ട്ട് 18-ാം പേജിലുണ്ടായിരുന്നു. 1924 ല്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ജി.എല്‍.പി.സ്‌കൂളില്‍ ചേര്‍ന്ന കുട്ടികളുടെ ലിസ്റ്റാണിത്. അതിലുള്ള കുട്ടികളുടെ പേരു വിവരങ്ങള്‍ ഇതാ:
1. ശങ്കര വാര്യര്‍                                  ഹിന്ദു, വാരിയര്‍
2. കുട്ടികൃഷ്ണ വാര്യര്‍                            ഹിന്ദു, വാര്യര്‍
3. ബാലകൃഷ്ണന്‍ അരിമ്പ്ര നായര്‍      ഹിന്ദു, നായര്‍
4. രാഘവന്‍ നായര്‍                           ഹിന്ദു, നായര്‍
5. വേലായുധന്‍ നായര്‍                      ഹിന്ദു, നായര്‍
6. രാമന്‍ നായര്‍                                  ഹിന്ദു, നായര്‍
7. വേലായുധന്‍ നായര്‍                      ഹിന്ദു, നായര്‍
8. ഗോപാലന്‍ നായര്‍                        ഹിന്ദു, നായര്‍
9. നാരായണിയമ്മ                             ഹിന്ദു, നായര്‍
10. ദേവകിയമ്മ                                  ഹിന്ദു, നായര്‍
11. മാധവിയമ്മ                                  ഹിന്ദു, നായര്‍
12.തായിക്കുട്ടി വാരസ്യാര്‍                  ഹിന്ദു, വാര്യര്‍
13. കല്യാണി പണിക്കത്തിയാര്‍       ഹിന്ദു, നായര്‍
14. ഇത്തായി അമ്മ                            ഹിന്ദു, നായര്‍
15. ലക്ഷ്മി അമ്മ                                  ഹിന്ദു, നായര്‍
16. കഞ്ഞികൃഷ്ണന്‍                              ഹിന്ദു, നായര്‍
17. രാമന്‍കുട്ടിപ്പണിക്കര്‍                  ഹിന്ദു,പണിക്കര്‍,കണിശന്‍
18. അയ്യപ്പുണ്ണി                                   ഹിന്ദു, തട്ടാന്‍
19. ചെക്കു                                           ഹിന്ദു, തിയ്യന്‍
20. കുഞ്ഞിക്കുട്ടിയമ്മ                        ഹിന്ദു, നായര്‍
21. പത്മനാഭന്‍ നായര്‍                    ഹിന്ദു, നായര്‍
22. പാറു ചെട്ടിച്ചി                              ഹിന്ദു, ചെട്ടി
23. മീനാക്ഷി                                      ഹിന്ദു, ചെട്ടി
          ഈ 23 പേരില്‍ 18 പേരും സവര്‍ണരാണ്. നായന്മാരുടെ ജനസംഖ്യയ്ക്ക് തുല്യം വരുന്നവരാണ് മലപ്പുറത്ത് പട്ടികജാതിക്കാര്‍. ഒരൊറ്റ പട്ടികജാതിക്കാരും ഇക്കൂട്ടത്തിലില്ല. മലപ്പുറത്തെ ഭൂരിപക്ഷ സമുദായം മുസ്ലീങ്ങളാണ്. മുസ്ലീങ്ങളും ഈ പട്ടികയില്‍ വന്നിട്ടില്ല. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അയിത്തവും വിലക്കുമൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തികവും വിശ്വാസപരവുമായ കാരണങ്ങളാലുമാണ് അവര്‍ സ്‌കൂളില്‍ പോകാതിരുന്നത്. പിന്നാക്കക്കാരുടെയും പട്ടികജാതിക്കാരുടെയും കാര്യത്തില്‍ സാമ്പത്തികത്തെക്കാളേറെ സാമൂഹികം തന്നെയായിരുന്നു കാരണം. ഈ സത്യം കുട്ടികള്‍ മനസ്സിലാക്കുന്നത് സവര്‍ണ വര്‍ഗ്ഗീയവാദികളില്‍ പേടിയുണ്ടാക്കി. ഇവരുടെ പേടി കണ്ട് ഭയന്ന് സര്‍ക്കാര്‍ ഈ പാഠ ഭാഗം പുസ്തകത്തില്‍നിന്നൊഴിവാക്കി. ഈ പാഠഭാഗം വീണ്ടും ഉള്‍പ്പെടുത്തണമെന്ന ആവശ്യം അതി ശക്തമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു.
            സവര്‍ണ മൂരാച്ചികള്‍ക്ക് ഇഷ്ടപ്പെടാത്ത മറ്റൊന്ന് ഹൃദയ ശുദ്ധിയുള്ളവരും മനുഷ്യ സ്‌നേഹമുള്ളവരുമായ ദേവകി നിലയങ്ങോട് എന്ന നമ്പൂതിരി സ്ത്രീ എഴുതിയ ലേഖനത്തിലെ ഒരു പാഠഭാഗമാണ്. 'എച്ചില്‍'എന്ന തലക്കെട്ടിലുള്ള പാഠഭാഗത്ത് നമ്പൂതിരിമാരുടെ വീടുകളില്‍ അടുക്കളജോലി ചെയ്തിരുന്ന നായര്‍ സ്ത്രീകളുടെ 'ഊണി'നെക്കുറിച്ചുള്ളതാണ്. അവരത് എഴുതിയത് നായന്മാരെ അവഹേളിക്കാന്‍ വേണ്ടിയായിരുന്നില്ല. നമ്പൂതിരിമാരുടെ സംസ്‌കാരത്തെ തുറന്നുകാണിക്കുവാന്‍ വേണ്ടിയായിരുന്നു. ആ പാഠ ഭാഗം ഇങ്ങനെ:
           ''അകത്തേക്കു കടന്നാല്‍ അവരെ കാത്തിരിക്കുന്നത് നിറയെ നിവര്‍ത്തിയിട്ട എച്ചിലിലകളാണ്. അന്തര്‍ജനങ്ങള്‍ ഭക്ഷണം കഴിഞ്ഞ് ബാക്കിയിട്ടതും എടുത്തു മാറ്റാതെ കിടക്കുന്നതുമായ വാഴയിലകള്‍. അവര്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അതില്‍ ചിതറിക്കിടപ്പുണ്ടാകും. ആ ഇലകളുടെ മുമ്പിലാണ് അവര്‍ ചെന്നിരിക്കുക. അതിലാണ് അവര്‍ക്ക് ചോറും കറികളും വിളമ്പുക. ചിലര്‍ ചെന്നിരുന്ന ഉടനെ ഇലയൊന്നു മറിച്ചിടും; എച്ചിലില്ലാത്ത ഭാഗത്ത് ഉണ്ണാന്‍ വേണ്ടി. അപ്പോഴവര്‍ക്ക് കിട്ടുന്നതോ? ചാണകം തേച്ചു മെഴുകിയതും അനേകം കാലുകളുടെ പൊടിയേറ്റു കിടന്നതുമായ ഭാഗമാണ്. മറ്റു ചിലര്‍ ഇലയിലെ എച്ചില്‍ സാധനങ്ങള്‍ എല്ലാം ഒരു വശത്തേക്ക് മാറ്റി ചോറു വിളമ്പാനുള്ള സ്ഥലം തെളിയിച്ചെടുക്കും. ചില ഇലകള്‍ പായസത്തില്‍ മുങ്ങിക്കുളിച്ചിരിക്കും. അവ എന്തു ചെയ്താലും ശരിയാവുകയില്ല. വൃത്തിയുള്ള ഒരില തേടിപ്പിടിച്ച് ഉണ്ണാന്‍ അവര്‍ക്ക് അനുവാദവും സാവകാശവുമുണ്ടായിരുന്നില്ല. എച്ചിലില വൃത്തിയാക്കിയോ കമഴ്ത്തിയോ ഒരുക്കുന്നതിനു മുമ്പു തന്നെ വിളമ്പുകാര്‍ വരിവരിയായി എത്തുകയായി. ഘോഷത്തോടെ വിളമ്പാന്‍ തുടങ്ങും. ഒന്നിനും ഒരു കുറവുമില്ല. എല്ലാം സമൃദ്ധിയായി. മറ്റുള്ളവര്‍ക്കുള്ള അതേ ഭക്ഷണം, അതേ വിളമ്പല്‍ തന്നെ. പക്ഷേ, ഒരു നിര്‍ബന്ധമുണ്ട്-ആ എച്ചിലിലകളില്‍ത്തന്നെ അവരതെല്ലാം ഉണ്ടു കൊള്ളണം''.    ഇപ്പോള്‍ വലിയ ആഢ്യത്വം പറയുന്ന നായന്മാരുടെ പണ്ടത്തെ അവസ്ഥ ഇങ്ങനെയൊക്കെയായിരുന്നു എന്നു കുട്ടികള്‍ മനസ്സിലാക്കുമെന്നറിഞ്ഞപ്പോഴുണ്ടായ അങ്കലാപ്പില്‍ നിന്നാണ് ഈ പാഠഭാഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.
          'പ്രത്യക്ഷ രക്ഷാ ദൈവ സഭ'എന്ന പേരിലുള്ള പാഠഭാഗം പള്ളിക്കാരായ സവര്‍ണ ക്രിസ്ത്യാനികളെയും ചൊടിപ്പിച്ചു. ജാതി പീഡനം സഹിക്ക വയ്യാതെയാണ് അവര്‍ണര്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമായത്. മതം സ്വീകരിച്ചു വന്ന അവര്‍ണരെ ഒരു പരിധിവരെ ഉള്‍ക്കൊള്ളാന്‍ മുസ്ലീങ്ങള്‍ക്കു സാധിച്ചു എന്ന കാര്യം ശരി തന്നെ. എന്നാല്‍, എല്ലാവരും ആദം-ഹവ്വാ ദമ്പതിമാരുടെ മക്കളാണെന്നു പുറമേക്ക് പ്രസംഗിക്കുന്ന മുസ്ലീങ്ങളിലും ജാതി ചിന്ത ശക്തമായി നിലനില്‍ക്കുന്നുണ്ട്. ജാതിയുടെ ഉയര്‍ച്ച-താഴ്ചയനുസരിച്ച് നിലപാടുകളിലും ഉയര്‍ച്ച താഴ്ചകളുണ്ടായി. മുസ്ലീങ്ങള്‍ അവര്‍ണ ജനവിഭാഗങ്ങളോടെടുക്കുന്ന നിലപാട് തല്‍ക്കാലമവിടെ ചര്‍ച്ച ചെയ്യുന്നില്ല. സ്വന്തം സമുദായക്കാരായി വിശേഷിപ്പിക്കുന്ന ബാര്‍ബര്‍മാരോടെടുക്കുന്ന നിലപാടുതന്നെ പരിശോധിച്ചു നോക്കാം. ബാര്‍ബര്‍മാരോട് പ്രത്യക്ഷ വിരോധമില്ലെങ്കിലും പരോക്ഷമായി അവരെ സാധാരണ മുസ്ലീങ്ങള്‍ വേറിട്ട രീതിയില്‍ത്തന്നെയാണ് ഇപ്പോഴും കാണുന്നത്. മലപ്പുറത്തെ മുസ്ലീം ബാര്‍ബര്‍മാരെ 'ഒസ്സാന്‍'എന്നാണ് സംബോധന ചെയ്യാറ്. ഇവരുമായി സാധാരണ മുസ്ലീങ്ങള്‍ വിവാഹ ബന്ധം നടത്താറില്ല. 'ചെരക്കാന്‍ പൊയ്ക്കൂടെ','വടിക്കാന്‍ പൊയ്ക്കൂടെ' എന്ന് കൂടുതല്‍ പ്രയോഗിക്കുന്നത് സിനിമാക്കാരും മിമിക്രിക്കാരുമൊക്കെയാണെങ്കിലും ഈ വൃത്തികെട്ട പ്രയോഗങ്ങള്‍ നടത്തുന്നതില്‍ സാധാരണ മുസ്ലീങ്ങള്‍ ഒട്ടും പിന്നിലല്ല. മതം മാറിയ മത്സ്യത്തൊഴിലാളി സമൂഹത്തെയും താഴ്ന്നവരായിത്തന്നെയാണ് കണക്കാക്കാറ്. 'പൂസ്ലാന്മാര്‍'(പുതുതായി ഇസ്ലാം സ്വീകരിച്ചവര്‍ എന്ന് അര്‍ത്ഥം)എന്നാണ് അവരെ സംബോധന ചെയ്യാറ്. ഇവരുമായും സാധാരണ മുസ്ലീങ്ങള്‍ വിവാഹ ബന്ധത്തിലേര്‍പ്പെടാറില്ല. എന്നാല്‍ ക്രിസ്ത്യാനികളുടെ കാര്യം വളരെ ഭീകരമാണ്. മതം സ്വീകരിച്ചവരുടെ ജാതിയുടെ ഉയര്‍ച്ച-താഴ്ചകള്‍ അനുസരിച്ചു തന്നെയാണ് അവര്‍ അവര്‍ണരോട് പെരുമാറുന്നത്. ക്രിസ്ത്യാനിയായ പുലയനെ 'പു.ക്രി'എന്നും ക്രിസ്ത്യാനിയായ പറയനെനെ '.ക്രി'എന്നും മറ്റുമാണ് സംബോധന ചെയ്തിരുന്നത്. അവര്‍ക്ക് വേണ്ടി 'പുലപ്പള്ളി'കളും 'പറപ്പള്ളി'കളും ഉണ്ടാക്കി. സാധാരണ പുലയരുടെ തോളില്‍ ബ്രാഹ്മണ മതം നല്‍കിയ ഒരു നുകമേ ഉണ്ടായിരുന്നുള്ളു. 'പു.ക്രി'യായ പുലയന് ബ്രാഹ്മണ മതം നല്‍കിയ നുകത്തിനു പുറമെ ക്രിസ്ത്യന്‍ നുകവും കിട്ടും. ഇത് ജീവിതത്തില്‍ അനുഭവിച്ച വ്യക്തിയാണ് പറയ സമുദായത്തില്‍ ജനിച്ച പൊയ്കയില്‍ ശ്രീ: കുമാരഗുരു ദേവന്‍. ജാതി പീഡനം സഹിക്ക വയ്യാതെ കുമാരന്‍ യോഹന്നാനായി. അതോടെ, പീഡനം രണ്ടു ഭാഗത്തുനിന്നുമായി. ഇതില്‍ പ്രതിഷേധിച്ച് ബൈബിള്‍ കത്തിച്ച് യോഹന്നാന്‍ വീണ്ടും കുമാരനായി. തുടര്‍ന്ന് ശ്രീ:കുമാര ഗുരു ദേവനായി. ഈ മഹാത്മാവ് സ്ഥാപിച്ച സംഘടനയാണ് 'പ്രത്യക്ഷ രക്ഷാ ദൈവ സഭ'. ഈ ഗുരുവിനോട് സവര്‍ണ ക്രിസ്ത്യാനികള്‍ക്ക് പകയുണ്ടാവുക സ്വാഭാവികം. ഇതുകൊണ്ടാണ് അവര്‍ ഏഴാം തരം പാഠ പുസ്തകത്തിനെതിരെ തെരുവിലിറങ്ങിയത്. സവര്‍ണ വര്‍ഗ്ഗീയ മനസ്സുള്ള ഇത്തരം ക്രിസ്ത്യന്‍ മൂരാച്ചികളെ തുറന്നു കാണിക്കുന്ന കഥയാണ് ടി.കെ.സി.വടുതല എഴുതിയ 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ!' എന്ന കഥ. (1891 മുതല്‍ 1991 വരെയുള്ള 100 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച 100 കഥകള്‍ ഡി.സി.ബുക്‌സ് പുസ്തകമാക്കിയിരുന്നു (100 വര്‍ഷം 100 കഥ). വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരില്‍ നിന്നു തുടങ്ങി പി.സുരേന്ദ്രനില്‍ അവസാനിക്കുന്ന 100 സാഹിത്യകാരന്മാരുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിരവധി ആസ്വാദകരുടെ സഹകരണത്തോടെ കെ.അയ്യപ്പപ്പണിക്കര്‍, എം.കെ.സാനു, കെ.പി.അപ്പന്‍, ആര്‍.നരേന്ദ്ര പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് 100 കഥകള്‍ തെരഞ്ഞെടുത്തത്. ഇതിലെ 29-ാമത്തെ കഥയാണ്, 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ!' എന്ന കഥ).
         ഇക്കൊല്ലത്തെ പത്താം തരം ചരിത്ര പുസ്തകത്തിലുമുണ്ട് സര്‍ക്കാര്‍ വക സവര്‍ണ പാഠങ്ങള്‍. കഴിഞ്ഞ കൊല്ലത്തെ പുസ്തകത്തില്‍ അയ്യങ്കാളി, ശ്രീനാരായണ ഗുരു, വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരെ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ സന്ദേശം നല്‍കിയെന്നു പറയുന്നു. ചട്ടമ്പി സ്വാമികളുമായി ശ്രീനാരായണ ഗുരുവിനെ കൂട്ടിക്കെട്ടിയിട്ടിയിരുന്നില്ല. എന്നാല്‍ ഇക്കൊല്ലത്തെ പുസ്തകത്തില്‍ അത്തരമൊരു പണി പാഠപുസ്തകക്കാര്‍ ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അവര്‍ണരായ വിപ്‌ളവകാരികളുടെ കഴിവുകളെ താഴ്ത്തിക്കെട്ടുന്ന പരിപാടി പണ്ടേയുള്ളതാണ്. സവര്‍ണന്റെ സ്വാധീനമുണ്ടായിരുന്നു അല്ലെങ്കില്‍ അച്ഛന്‍ ബ്രാഹ്മണനായിരുന്നു എന്നു തുടങ്ങിയ കള്ളക്കഥകളുണ്ടാക്കും. ഒന്നിനും പറ്റിയില്ലെങ്കില്‍ തൂറിത്തോല്‍പ്പിക്കുക എന്ന നിലപാടാണിത്. ശ്രീനാരായണ ഗുരുവിനോടും ഇതേ നിലപാടുതന്നെയാണ് സവര്‍ണ മൂരാച്ചികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനെയൊന്നും ചോദ്യം ചെയ്യാതിരുന്നാല്‍, കുറച്ചു കഴിഞ്ഞാല്‍ ഒരു പക്ഷേ മഹാത്മാ അയ്യങ്കാളി നടപ്പിലാക്കിയത് ഏതോ അയ്യരുടെ കര്‍മ്മ പരിപാടികളാണെന്ന് സവര്‍ണ മൂരാച്ചികളായ ചരിത്രകാരന്മാര്‍ തട്ടിവിടും.
        ഇക്കൊല്ലത്തെ പുസ്തകത്തില്‍ പറയുന്നത് (പേജ് 125)നോക്കുക: ''അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കുന്നതിനു ശ്രമിച്ചവരില്‍ പ്രമുഖനാണ് ചട്ടമ്പി സ്വാമികള്‍. വേദ പഠനത്തിനും ഈശ്വരാരാധനയ്ക്കും അബ്രാഹ്മണ വിഭാഗങ്ങള്‍ക്കൊക്കെയും അവകാശമുണ്ടെന്ന തന്റെ കൃതിയിലൂടെ അദ്ദേഹം പ്രചരിപ്പിച്ചു. ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കിയത് ശ്രീനാരായണ ഗുരുവാണ്''
            ഈ പുസ്തകത്തിന്റെ ഇംഗ്‌ളീഷ് പതിപ്പില്‍ 'Sree Narayan Guru gave practical expression to the ideas and position of Chattampi Swami' എന്നാണ് എഴുതിയിരിക്കുന്നത്. ചട്ടമ്പി സ്വാമികളുടെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ശ്രീനാരായണ ഗുരു പ്രായോഗിക രൂപം നല്‍കിയെന്ന്. ഇംഗ്‌ളീഷിലായപ്പോള്‍ കുറച്ചുകൂടി സവര്‍ണത കൂടി. ചട്ടമ്പി സ്വാമികള്‍ ഇല്ലായിരുന്നെങ്കില്‍ ശ്രീനാരായണ ഗുരുവും ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം!
          സുന്ദരമായ സവര്‍ണ നുണയാണിത്. അബ്രാഹ്മണ ജാതികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കിയിട്ടില്ല ചട്ടമ്പി സ്വാമികള്‍. നായന്മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആശയത്തിന്റെ പടച്ചട്ട നല്‍കി എന്നു പറയാവുന്നതാണ്. ഇങ്ങനെ പറയുമ്പോള്‍ ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ എന്തായിരുന്നുവെന്നു പരിശോധിക്കേണ്ടതുണ്ട്. അച്ഛന്റെ സ്‌നേഹം കിട്ടാതെ വളര്‍ന്ന കുട്ടിയാണ് ചട്ടമ്പി സ്വാമികള്‍. താമരശ്ശേരി ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയായിരുന്നു അച്ഛന്‍. അമ്മ ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്ങേമ്മപ്പിള്ള. നമ്പൂതിരിക്ക് നായര്‍ സ്ത്രീകളിലുണ്ടാകുന്ന കുട്ടികള്‍ക്ക് യാതൊരു മാനുഷിക പരിഗണനകളും അച്ഛന്‍ നമ്പൂതിരിമാര്‍ നല്‍കിയിരുന്നില്ല. അച്ഛന്‍ ആഢ്യ നമ്പൂതിരിയായിട്ടും സ്വാമികള്‍ വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഇന്നത്തെ സെക്രട്ടറിയേറ്റിന്റെ പണി നടക്കുമ്പോള്‍ മണ്ണു ചുമക്കാന്‍ പോയിട്ടുണ്ടത്രെ ചട്ടമ്പി സ്വാമികള്‍. ഇതുകൊണ്ടു തന്നെ ബ്രാഹ്മണരോട് ചട്ടമ്പി സ്വാമികള്‍ക്ക് വെറുപ്പായിരുന്നു. ബ്രാഹ്മണര്‍ പടച്ചുണ്ടാക്കിയ നുണകളെ സ്വാമികള്‍ അതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്തു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയതാണെന്നും കേരളം ബ്രാഹ്മണരുടെ സ്വന്തമാണെന്നുമുള്ള ബ്രാഹ്മണ നുണകളെ സ്വാമികള്‍ ചോദ്യം ചെയ്തു. പക്ഷേ, കേരളം കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പി സ്വാമികള്‍ പറഞ്ഞില്ല. മറിച്ച് പറഞ്ഞത്, കേരളം നായന്മാരുടെ സ്വന്തമാണെന്നാണ് (പ്രാചീന മലയാളം, അദ്ധ്യായം 6, പേജ് 75). പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനും മറ്റും ക്രിസ്ത്യാനികളെ എതിര്‍ത്തു എന്നത് ശരി തന്നെ. അവരുടെ സവര്‍ണ നിലപാടിനെയാണ് എതിര്‍ത്തത്. എന്നാല്‍ ചട്ടമ്പി സ്വാമികള്‍ തന്റെ കൃതിയായ 'ക്രിസ്തുമതച്ഛേദന'ത്തില്‍ ക്രസ്ത്യാനികളെക്കറിച്ച് വളരെ മോശമായ പരാമര്‍ശങ്ങളാണുള്ളത്. വളരെ നിന്ദ്യമായാണ് യേശുക്രിസ്തുവിനെ ഈ പുസ്തകം വിശേഷിപ്പിച്ചിരിക്കുന്നത്.
''ജാതി ഭേദം മതദേ്വഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരദേ്വന വാഴുന്ന
മാതൃകാ സ്ഥാനമാണിത്''
എന്നും,
'ഒരു ജാതി; ഒരു മതം; ഒരു ദൈവം മനുഷ്യന്'എന്നും,
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'എന്നും,
ശിവനെയും ശ്രീബുദ്ധനെയും യേശുക്രിസ്തുവിനെയും മുഹമ്മദ് നബിയെയുമൊക്കെ പരാമര്‍ശിച്ച്
''പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ?
പരമേശ പവിത്ര പുത്രനോ?
കരുണാവാന്‍ നബി മുത്തുരത്‌നമോ?''എന്നൊക്കെ അനുകമ്പയോടെ പറയുകയും പാടുകയും ചെയ്ത ശ്രീനാരായണ ഗുരു 'ചട്ടമ്പി സ്വാമികളുടെ നിലപാടുകള്‍ക്ക് പ്രായോഗിക രൂപം നല്‍കി'എന്നു പറയുന്നത് ഒരിക്കലും മാപ്പു നല്‍കാന്‍ പാടില്ലാത്ത കുറ്റമാണ്. ഈ വൃത്തികെട്ട പരാമര്‍ശം പാഠഭാഗത്തില്‍ നിന്നു ഉടനടി നീക്കം ചെയ്യേണ്ടതാണ്.
ശ്രീനാരായ ഗുരുവിന്റെ ഗുരു ചട്ടമ്പി സ്വാമികള്‍!
      ചട്ടമ്പി സ്വാമികള്‍ ശ്രീനാരായണ ഗുരുവിന്റെ ഗുരുവാണെന്നും ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ കാല്‍ക്കല്‍ വീണിട്ടുണ്ടെന്നുമുള്ള സവര്‍ണ ഗീര്‍വാണങ്ങള്‍ പണ്ടുമുതലേയുണ്ട്. ഇതിന്റെ പൊള്ളത്തരം തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി.നേതാവും മുസ്ലീങ്ങളും അവര്‍ണ ക്രിസ്ത്യാനികളുമടക്കമുള്ള പിന്നാക്കക്കാര്‍ക്ക് ഉദേ്യാഗ സംവരണം ലഭിക്കാനായി 'നിവര്‍ത്തന പ്രക്ഷോഭം'സംഘടിപ്പിച്ച വ്യക്തിയുമായ സി.കേശവന്‍ തുറന്നുകാണിക്കുന്നത് നോക്കുക(ജീവിത സമരം, സി.കേശവന്‍, പേജ് 258): ''ഒരു സ്‌കൂളിന്റെ ഉദ്ഘാടനത്തിനു ചട്ടമ്പി സ്വാമികളും സന്നിഹിതനായിരുന്നു. അദ്ദേഹം വരുമ്പോള്‍, വളരെക്കാലം സ്‌കൂളിന്റെ മാനേജരായിക്കഴിഞ്ഞ മാന്യന്റെ വീട്ടില്‍ നാരായണ ഗുരു വിശ്രമിക്കുകയാണ്. ചട്ടമ്പി സ്വാമികള്‍ വരുന്നതുകണ്ട് നാരായണ ഗുരു പറയുകയാണ്:''ചട്ടമ്പി വരുന്നു. ഒരു കസേര നീക്കിയിടൂ''. നാരായണ ഗുരു എണീറ്റില്ല. സാഷ്ടാംഗ നമസ്‌കാരം ചെയ്തില്ല. വലുതായ സൗഹൃദവും ബഹുമാനവും പരസ്പരമുള്ള രണ്ട് ഉന്നത വ്യക്തികളുടെ പെരുമാറ്റമായിരുന്നു അവരുടേത്. പക്ഷേ, ഇയ്യിടെ ചട്ടമ്പി സ്വാമി ശതാബ്ദി സ്മാരക ഗ്രന്ഥത്തില്‍ ഒരു വിദ്വാന്‍കുട്ടി കാച്ചിവിട്ടിരിക്കുന്നതു കണ്ടു. തയ്ക്കാട്ടെവിടെയൊ വച്ച് ചട്ടമ്പി സ്വാമി തിരുവടികളെ കണ്ടമാത്രയില്‍ ശ്രീനാരായണ ഗുരു സ്വാമികള്‍ സാഷ്ടാംഗം നിലംപതിച്ച് ചട്ടമ്പി സ്വാമിപാദങ്ങളില്‍ തലമുട്ടിച്ചു കഴിഞ്ഞുവെന്നും, ചട്ടമ്പി സ്വാമികള്‍ ''ഛീ ഛീ''എന്ന് അപ്പോള്‍ നാരായണ ഗുരുവിനെ ശാസിച്ചു എന്നും, പിന്നെ തലയില്‍ കൈവച്ചനുഗ്രഹിച്ചെന്നും, നാരായണ ഗുരു കണ്ണീര്‍ വാര്‍ത്തെന്നും മറ്റും മറ്റും. ഞാന്‍ മേല്പറഞ്ഞ സംഭവം നടക്കുന്നതിനടുത്താണ് ഈ സംഭവം നടന്നത്. അതാണ് വിശേഷം! ഇത്തരം 'നിപുണമായ'പച്ചപ്പൊളി നാണമില്ലാതെ എഴുതാനും പരസ്യപ്പെടുത്താനും മുതിരുന്നവരെ ഏഭ്യന്മാരെന്നല്ലാതെ എന്തു പറയാനാണ്!''
      മേല്‍പ്പറഞ്ഞ പുസ്തകങ്ങളിലെല്ലാം ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം ഗാന്ധിജി ഇടപെട്ട് അവര്‍ണര്‍ക്ക് തുറന്നു കൊടുത്തു എന്ന അര്‍ത്ഥത്തിലാണ് മിക്കവരും എഴുതാറ്. പത്താം തരത്തിലെ പുസ്തകത്തില്‍ പറയുന്നത് ഗുരുവായൂര്‍ ക്ഷേത്രം അയിത്തജാതിക്കാര്‍ക്ക് തുറന്നു കൊടുക്കാന്‍ സത്യഗ്രഹം സഹായം ചെയ്തു എന്നാണ്. 1932 ല്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍ത്തി വച്ച സമരത്തിന്റെ ഫലമായി 14 കൊല്ലം കഴിഞ്ഞ് 1946 ല്‍ ഗുരുവായൂരില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം ലഭിച്ചെന്ന്! ഗുരുവായൂര്‍ സത്യഗ്രഹത്തിനുള്ള ക്രെഡിറ്റ് നല്‍കേണ്ടവരില്‍ ഒന്നാമന്‍ എ.കെ.ജി.യാണ്. 1931 നവംബര്‍ 1 നാണ് ഗുരുവായൂരില്‍ എ.കെ.ഗോപാലന്‍ ക്യാപ്റ്റനായി സത്യഗ്രഹം ആരംഭിച്ചത്. ഗാന്ധിജി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 1932 ഒക്‌ടോബര്‍ 22 ന് സമരം പിന്‍വലിച്ചു. പിന്നീട് 1946 ലാണ് ഗുരുവായൂര്‍ ക്ഷേത്രം അയിത്ത ജാതിക്കാര്‍ക്ക് തുറന്നുകൊടുത്തത്. നിര്‍ണ്ണായക ഘട്ടം വന്നപ്പോള്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല അതിനെതിരെ നിലപാടെടുക്കുകയും ചെയ്തു. ഇതേക്കുറിച്ച് ഡോ:ബി.ആര്‍.അംബേദ്കര്‍ ഇങ്ങനെ പറയുന്നു (ഡോ:അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16, പേജ് 233): 1933-ല്‍ മി.ഗാന്ധി രണ്ടു പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തു. ഒന്ന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനമായിരുന്നു. മറ്റൊന്ന് കേന്ദ്ര നിയമസഭയില്‍ മി.രംഗയ്യര്‍ അവതരിപ്പിച്ച ക്ഷേത്രപ്രവേശന ബില്‍ പാസ്സാക്കുന്ന കാര്യമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം ഒരു നിശ്ചിത തീയതിക്കുള്ളില്‍ അയിത്തജാതിക്കാര്‍ക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ താന്‍ മരണംവരെ ഉപവസിക്കുമെന്ന് മി.ഗാന്ധി പ്രഖ്യാപിച്ചു. എന്നാല്‍ മി.ഗാന്ധി നിര്‍ദ്ദേശിച്ച തീയതിക്കു ശേഷവും ക്ഷേത്രം തുറക്കപ്പെട്ടില്ല. പക്ഷേ ഉപവാസം നടത്തുമെന്ന പ്രതിജ്ഞ മി.ഗാന്ധി നിറവേറ്റിയില്ല. ആശ്ചര്യമെന്നു പറയട്ടെ തന്റെ പ്രതിജ്ഞക്കു ശേഷം പതിമൂന്നു വര്‍ഷം പിന്നിട്ടിട്ടും ഗുരുവായൂര്‍ ക്ഷേത്രം തുറന്നു കിട്ടാന്‍ അദ്ദേഹം ഒന്നും ചെയ്തില്ല. ക്ഷേത്രപ്രവേശന ബില്ലിന് അവതരണാനുമതി ലഭിക്കാന്‍ മി.ഗാന്ധി ഗവര്‍ണര്‍ ജനറലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ബില്‍ പാസ്സാക്കി എടുക്കാന്‍ പ്രതിജ്ഞാബദ്ധമായ കോണ്‍ഗ്രസ്സ് പാര്‍ട്ടി ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിധേയമാക്കണമെന്ന ഘട്ടം എത്തിയപ്പോള്‍ അതിനെ അനുകൂലിക്കാന്‍ വിസമ്മതിച്ചു. ബില്‍ ഹിന്ദുക്കളെ പ്രകോപിക്കുന്നതാണെന്നും ബില്ലിനെ കോണ്‍ഗ്രസ്സ് അനുകൂലിച്ചാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുമെന്നും ബോധ്യമായതാണ് കാരണം. മി.രംഗയ്യര്‍ക്ക് വലിയ മന:ക്‌ളേശം വരുത്തി വച്ചുകൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ദേഹത്തെ കൈയൊഴിഞ്ഞു. ബില്‍ അകാല മൃത്യുവിന് ഇരയാവുകയും ചെയ്തു. മി.ഗാന്ധി ഇക്കാര്യം ഗൗരവമായി എടുത്തില്ല. അദ്ദേഹം കോണ്‍ഗ്രസ്സ് നിലപാട് സാധൂകരിക്കാന്‍ ശ്രമിക്കുകയും ഉണ്ടായി.''
           വൈക്കം സത്യഗ്രഹത്തെക്കുറിച്ചും പത്താം തരം ചരിത്ര പാഠപുസ്തകത്തിലുണ്ട്. പൊതുവെ പറയുന്ന നുണ ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. ''ഒടുവില്‍ 1925 മാര്‍ച്ചില്‍ ഗാന്ധിജി നേരിട്ട് വൈക്കത്ത് എത്തുകയും അധികാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന നാലു റോഡുകളില്‍ മൂന്നെണ്ണം എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു''. പച്ചക്കള്ളമാണ് ഈ പ്രസ്താവന. 1925 മാര്‍ച്ച് 30 ന് തുടങ്ങി 1925 നവംബര്‍ 23 നാണ് വൈക്കം സത്യഗ്രഹം അവസാനിച്ചത്. 1925 മാര്‍ച്ചില്‍ ഗാന്ധിജി വൈക്കത്ത് വന്നു എന്ന കാര്യം ശരിതന്നെ. പക്ഷേ, സമര കാരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നേടിയിരുന്നില്ല. പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ അനുവാദമുള്ള ക്ഷേത്ര റോഡിലൂടെ തങ്ങളെയും നടക്കാന്‍ അനുവദിക്കണമെന്നാണ് അയിത്തജാതിക്കാര്‍ ആവശ്യപ്പെട്ടത്. (ഈ അയിത്തജാതിക്കാരുടെ വിയര്‍പ്പും ചോരയും ലയിച്ചു ചേര്‍ന്ന റോഡാണത്. വൈക്കം ക്ഷേത്രവും നിര്‍മ്മിച്ചതും അയിത്തജാതിക്കാര്‍ തന്നെ. വൈക്കത്തപ്പന്റെ വിഗ്രഹമുണ്ടാക്കിയതും അയിത്തജാതിക്കാരന്‍ തന്നെ. പക്ഷേ, എല്ലാം കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് 'ശുദ്ധ'മാക്കി അയിത്തജാതിക്കാരെ ആട്ടിയകറ്റും. എന്നാല്‍ അയിത്തജാതിക്കാര്‍ക്ക് ഒരു 'ഉപകാരം' ക്ഷേത്ര ഭരണാധികാരികള്‍ ചെയ്തിരുന്നു. അയിത്തജാതിക്കാര്‍ക്ക് 'ദക്ഷിണ' സമര്‍പ്പിക്കാനുള്ള 'അവകാശം'. അവരുടെ തുട്ടിന് അയിത്തമില്ലായിരുന്നു! അയിത്തജാതിക്കാര്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തി മതിലില്‍ സ്ഥാപിച്ച 'തീണ്ടല്‍പ്പലക'യുടെ താഴെയായിരിക്കും ഭണ്ഡാരം ഉണ്ടാവുക). എന്നാല്‍ ആ വഴി തുറന്നുകൊടുത്തില്ല. നാലു വഴികളില്‍ ഒരു വഴി അയിത്തജാതിക്കാര്‍ക്ക് തുറന്ന് കൊടുത്തു. 'അഹിന്ദുക്കള്‍ക്ക് സഞ്ചരിക്കുന്ന അതിര്‍ത്തിവരെയും അയിത്തജാതിക്കാര്‍ക്കും സഞ്ചരിക്കാം'എന്നായിരുന്നു അരുളപ്പാടുണ്ടായത്. ഇവിടെ മറ്റൊരു സത്യം ഒളിഞ്ഞു കിടക്കുന്നു. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നടക്കാന്‍ സവര്‍ണ ഭരണകൂടം അനുമതി നല്‍കിയ റോഡിലൂടെ 'വിശാല ഹിന്ദുക്കളായ'ചെറുമനും പുലയനും ഈഴവനുമൊന്നും പ്രവേശനം നല്‍കിയിരുന്നില്ല എന്ന സത്യം. ഈ സത്യമൊക്കെ കുട്ടികള്‍ മനസ്സിലാക്കിയാല്‍ കുഴപ്പമല്ലേ! വൈക്കം സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥ ചരിത്രമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. അതില്‍ ജാതി ചിന്ത മനസ്സില്‍ സൂക്ഷിക്കുന്ന സവര്‍ണരില്‍ പ്രതിഷേധമുണ്ടാക്കുമെന്നു ഭയപ്പെടേണ്ടതില്ല. അല്ലാത്തപക്ഷം ഈ സവര്‍ണ പാഠം പാഠപുസ്തകത്തില്‍ നിന്നു പിന്‍വലിക്കുകയെങ്കിലും വേണം!
           നമ്മുടെ നാടിന്റെയും നാട്ടാരുടെയും ചരിത്രം എഴുതുന്നത് ചരിത്രത്തില്‍ ജയിച്ചവരുടെ പ്രതിനിധികളാണ്. ഇതുകൊണ്ടുതന്നെ ചരിത്രത്തില്‍ തോറ്റവര്‍ക്ക് ചരിത്രപുസ്തകങ്ങളില്‍ സ്ഥാനമില്ല. അവര്‍ക്ക് 'പൈതൃക'മില്ലല്ലോ! അവര്‍ണ ജനതയുടെ സംസ്‌കാരങ്ങളെയും, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മിടുക്കു തെളിയിച്ച അവര്‍ണ വിപ്‌ളവകാരികളെയും അംഗീകരിക്കുവാന്‍ സവര്‍ണ ചരിത്രകാരന്മാര്‍ തയ്യാറല്ല. നീയല്ലെങ്കില്‍ നിന്റെ തന്തയാണ് അരുവിയിലെ വെള്ളം കലക്കിയതെന്ന് പണ്ടൊരു ചെന്നായ ചെമ്മരിയാട്ടിന്‍കുട്ടിയോട് പറഞ്ഞുവല്ലോ. ഇതിന്റെ മറ്റൊരു രൂപമാണ് അവര്‍ണ വിപ്‌ളവകാരികളുടെ കാര്യത്തില്‍ സവര്‍ണ ചരിത്രകാരന്മാര്‍ പ്രയോഗിക്കുന്നത്. 'നീ ബ്രാഹ്മണനല്ലെങ്കില്‍ നിന്റെ തന്ത ബ്രാഹ്മണന്‍; നീ നായരല്ലെങ്കില്‍ നിന്റെ കുരു നായര്‍' എന്ന നിലപാട്. ഏറെ പുരോഗമിച്ചു എന്നു പറയുന്ന കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ. പക്ഷേ, ഇതൊന്നും വിളിച്ചു പറയരുത്! വിളിച്ചു പറഞ്ഞാല്‍ ജാതിവാദിയാകും!!
.......................

60 comments:

paarppidam said...

ഭാഗികമായേ വായിച്ചിട്ടുള്ളൂ എങ്കിലും വായിച്ചിടത്തോളം താങ്കള്‍ പറയുന്നതിനോട് യോജിക്കുന്നു. ചരിത്രം എന്നത് ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം മേന്മയായി എടുത്തു കാണിക്കാന്‍ ഉള്ളതല്ല. ആ കാലഘട്ടത്തിലെ എല്ലാ മനുഷ്യരേയും ജീവിതാവസ്ഥയേയും പരിഗണിക്കേണ്ടതുണ്ട്. (ഭാക്കി മുഴുവന്‍ വായിച്ചിട്ട്)

അബ്ദുൽ കെബീർ said...

വളരെ ശക്തവും വസ്തു നിഷ്ടവുമായ അപഗ്രഥനം.
പഴശിരാജവരെ മഹാനായ സ്വാതന്ത്ര്യ സമര പോരാളിയായ കാലമാണു.നുണകൾക്കു വല്ലാത്ത മൈലേജു തന്നെ ..
സുഗതനു ന്മനസ്സിൽ തട്ടി അഭിനന്ദനങ്ങൾ

vettathan said...

നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു പരാജയം വിദ്യാഭ്യാസം ഏറും തോറും ജാതി ചിന്തയും കൂടുന്നു എന്നതാണ്.അറുപത്തൊന്നു വര്‍ഷത്തെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്‌.ഇവിടെ എല്ലാവര്ക്കും ജാതി ചിന്തയുണ്ട്.പക്ഷെ വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരന്റെ വര്‍ഗ്ഗീയത നാവിനപ്പുറത്തെയ്ക്ക്‌ നീളാറില്ല.വിദ്യാ സമ്പന്നന്റെ നാവില്‍ സര്‍വ്വമത സാഹോദര്യവും മനസ്സില്‍ ചീഞ്ഞളിഞ്ഞ വര്‍ഗ്ഗീയ,ജാതി ചിന്തകളുമാണ്.ഹൈന്ദവ ഐക്യത്തെ കുറിച്ചു വാചാലനാകാറുള്ള സുഹൃത്തിനോട് ഒരിക്കല്‍ പറയേണ്ടി വന്നു."ശ്രീധരാ,നസ്രാണിയെ കൂടെ കൂട്ടിയാലും അവര് നിന്നെയൊന്നും (ഈഴവന്‍) ഒരിക്കലും കൂടെ കൂട്ടില്ല."
ഒരു പാഠഭേദം ഉണ്ട്.കൂട്ടും- വോട്ടിനും മറ്റുള്ളവരെ തല്ലാനും.

Subair said...

ലൈക്‌..

ajith said...

വിളിച്ചുപറഞ്ഞാല്‍ ജാതിവാദിയാകും. അങ്ങിനെയാണ് ഇതുവരെ നടന്നിട്ടുള്ളത്.

ചുമട്ടുകാരൻ said...

പോയകാല ചരിത്രസംഭവബഹുലതയൊക്കെ നന്നായിട്ടൊണ്ട് ... വര്‍ത്തമാനകാലത്തെ അവര്‍ണ്ണവിപ്ളവകാരികള്‍ ആരെങ്കിലും ഉണ്ടെങ്കില്‌ ഒന്നു പറഞ്ഞുതന്നാ ഉപകാരായി... ചുമട്ടുകാരിക്കടെ പ്രശ്നങ്ങള്‌ ഒന്നു ബോധിപ്പിക്കാര്‍ന്ന് .... മുന്നേ പറഞ്ഞേച്ചു പോയ ത്രിമൂര്‍ത്തികള്‌ക്കടെ പിന്‍മുറക്കാരെപ്പറ്റി അറിഞ്ഞാ കൊള്ളാമായിരുന്നു... വിശദമായി വായിക്കാന്‍ സമയക്കൊറവ് കൊണ്ട് പറ്റീല്ല.... പിന്നീട് വായിക്കാം... തല്‍ക്കാലം ഞാനെന്റെ ചുമടുമായി പോകട്ടെ......

ajith said...

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോരുമൊക്കെയായ ബഹുഭൂരിപക്ഷത്തിന്റെ ചരിത്രവും പൈതൃകവുമൊക്കെ ആര്‍ക്ക് വേണം! നുണകൊണ്ട് കോട്ടകളുണ്ടാക്കുന്ന ചരിത്രകാരന്മാര്‍ പുതുതലമുറയേയും ഈ ഗീബത്സിയന്‍ വിദ്യയിലൂടെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനിടയില്‍ ഇതുപോലുള്ള ലേഖനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

Unknown said...

tracking

Unknown said...

:)

Baiju Elikkattoor said...

വളരെ വസ്തുനിഷ്ടമായ ലേഖനം. അഭിനന്ദനങ്ങള്‍!

പൈമ said...

ചെറുമിയുടെ ഗര്‍ഭപാത്രത്തിന്‍ നിന്നു കുഞ്ഞ് അരിവാളുമായല്ലല്ലോ പുറത്തു വരുന്നത്.

കുറച്ചു വായിച്ചു പിന്നെ വായിച്ചു കൊള്ളാം ഇഷ്ട്ടപെട്ടു..അര്‍ത്ഥവത്തായ പോസ്റ്റ്‌

shahir chennamangallur said...

എഴുതുന്നവന്റെ താല്പര്യവും അറിവുകേടും ചേര്‍ന്നാണ് ചരിത്രം നിര്‍മിക്കപ്പെടുന്നത്.

ശ്രീനാഥന്‍ said...

കേരളസമൂഹം കടന്നു പോയ, പലരും (സൌകര്യപൂർവ്വം) മറന്നു കഴിഞ്ഞ, മറക്കാൻ പാടില്ലാത്ത പലതും ഓർമിപ്പിച്ചു താങ്കൾ, നന്ദി.

Cv Thankappan said...

സത്യസന്ധമായ അഭിപ്രായങ്ങള്‍ തുറന്നടിച്ചു പറഞ്ഞതിന് എന്‍റെ
അഭിനന്ദനങ്ങള്‍!

ചാർ‌വാകൻ‌ said...

പച്ചകുതിരയിൽ വായിച്ചിരുന്നു.നന്നായിരിക്കുന്നു.പിന്നീട് വരാം.

ചാർ‌വാകൻ‌ said...

):

സത്യാന്വേഷി said...

നമ്മുടെ ടെക്സ്റ്റ് ബുക്കുകളുടെ നിര്‍മാതാക്കള്‍ പ്രധാനമായും ശാസ്ത്രസാഹിത്യ പരിഷത്തുകാരാണെന്നറിയാമല്ലോ. അവര്‍ കമ്യൂണിസ്റ്റുകാരാണെന്നു (അതും സി പി എമ്മുകാര്‍) പറയേണ്ടതില്ലല്ലോ. അവര്‍ക്ക് ജാതിയില്ല., വര്‍ഗമേയുള്ളൂ. അതവരുടെ കാഴ്ച്ചപ്പാടിന്റെ അഥവാ അവര്‍ സ്വീകരിച്ചിട്ടുള്ള പ്രത്യയശാസ്ത്രത്തിന്റെ-മാര്‍ക്സിസത്തിന്റെ-തകരാറാണ്. അവര്‍ ഭൂരിപക്ഷവും സവര്‍ണര്‍ കൂടിയായാല്‍.... അതാണ് പാഠപുസ്തകങ്ങളില്‍ സംഭവിക്കുന്നത്.
നാരായണഗുരുവിനെ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാക്കി ചിത്രീകരിച്ചതില്‍ രോഷം കൊള്ളുന്ന സി കേശവന്മാര്‍ എസ് എന്‍ ഡി പിയില്‍ അന്യം നിന്നു പോയി. പകരം തമ്പുരാക്കന്മാരുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിക്കുന്ന വെള്ളാപ്പള്ളി നടേശന്മാരാണിന്ന് അവിടെയുള്ളത്. ശ്രീപപ്പനാവന്റെ സമ്പത്ത് തൊട്ടുപോയാല്‍ ദൈവകോപമുണ്ടാകും എന്നുള്ള ദേവപ്രശ്നത്തിന്റെ വക്താക്കളായ അത്തരക്കാരുടെ കാലത്ത് ഇത്തരം പാഠപുസ്തകങ്ങള്‍ ഉണ്ടായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടൂ.

Kadalass said...

ചരിത്ര സത്യങ്ങൾ പുറത്തുവരട്ടെ.....
കഴിഞ്ഞ തലമുറക്ക് വരെ വ്യക്തമായി ബോധ്യമുണ്ടായിരുന്ന ചരിത്ര യാഥാർത്ഥ്യങ്ങൾ.....
പുതിയ തലമുറയെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു.....

സത്യാന്വേഷി said...

പ്രിയ ശങ്കരനാരായണന്‍ ,
പോസ്റ്റുകള്‍ ഫെയ്സ് ബുക്കിലേക്കും മറ്റും ഷെയര്‍ ചെയ്യാനുള്ള ഷെയര്‍ ബട്ടണുകള്‍ ദയവായി ചേര്‍ക്കുക.
Dashboard-Design-Add a Gadget-Share it എന്ന കണക്കിന് അതു ചെയ്യാവുന്നതാണ്. ചിലപ്പോള്‍ ആദ്യം Share it എന്ന Gadget കണ്ടില്ലെന്നു വരും. അപ്പോള്‍ Add a Gadget എടുത്ത് സൈഡിലെ More Gadgets ക്ലിക്കു ചെയ്താല്‍ മതി.

നിസ്സഹായന്‍ said...

ഈ പോസ്റ്റിനു് ഹൃദയംഗമായ നന്ദിയും അഭിനന്ദനങ്ങളും !!! ചരിത്രനിര്‍മാണത്തിലും സാംസ്ക്കാരിക-വിദ്യാഭ്യാസ പാഠങ്ങളിലും നെറികെട്ട രീതിയില്‍ അട്ടിമറി നടത്തി സത്യത്തെ വികൃതമാക്കുന്ന സവര്‍ണതയ്ക്കെതിരെ പ്രതിഷേധിക്കാനും തിരുത്തിക്കാനും അവര്‍ണര്‍ക്കെങ്ങിനെ കഴിയും ?

സത്യാന്വേഷി പറഞ്ഞ പോലെ ഇന്ന് അവര്‍ണരെ കൂട്ടിക്കൊടുത്ത് പിമ്പ്കൂലി വാങ്ങുന്ന വെള്ളാപ്പള്ളി നടേശന്മാരാണു് അവര്‍ണസംഘടനകളുടെ നേതൃസ്ഥാനത്തു വിരാജിക്കുന്നത്. ഇത് എസ്.എന്‍.ഡി.പിയുടെ മാത്രം ഗതികേടല്ല, എല്ലാ അവര്‍ണ സംഘങ്ങളുടെയും അവസ്ഥയാണു്. വിജയിച്ചാലും ഇല്ലെങ്കിലും ആവുന്ന രീതിയില്‍ ഈ അനീതിക്കെതിരെ പോരാടുവാനും സര്‍ക്കാരിനെക്കൊണ്ട് തെറ്റു തിരുത്തിക്കാനും മനുഷ്യത്വമുള്ളവര്‍ സംഘടിക്കേണ്ടിയിരിക്കുന്നു. അതിനു തയ്യാറാകുന്നവര്‍ ഒരു കൂട്ടായ്മ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഈയുള്ളവന്‍ അത്തരം നീക്കങ്ങളില്‍ സജീവമായി പങ്കെടുക്കുവാന്‍ തയ്യാര്‍. ശങ്കരേട്ടന്റെ ഭാഗത്തു നിന്നും നിര്‍ദേശങ്ങളും നേതൃത്വവും ഉണ്ടാകുമെന്നു പ്രതീക്ഷിക്കട്ടെ !?

എന്റെ ഇമെയില്‍ :-zeesaji@gmail.com
മൊബൈല്‍ : 08129069444

സത്യാന്വേഷി said...

നിസ്സഹായന്റെ നിര്‍ദേശം നല്ലതു തന്നെ. ഏറ്റവും ചുരുങ്ങിയത് നെറ്റിസണ്‍സിന്റെയെങ്കിലും കൂട്ടായ്മ ഉണ്ടാകുന്നതു നല്ലതു തന്നെ. ശങ്കരനാരായണന്‍ മുന്‍കൈയെടുക്കട്ടെ.

chithrakaran:ചിത്രകാരന്‍ said...

വളരെ നല്ല ലേഖനം.
പച്ചക്കുതിര വാങ്ങിത്തന്നെ വായിച്ചു.
ഇത്തരം ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും കലാ കൌമുദിയിലും കൂടി പ്രസിദ്ധീകരിക്കാനാകട്ടെ എന്നാശംസിക്കുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

കൂട്ടായ്മയൊക്കെ വേണം, നല്ലതുതന്നെ. വളരെയധികം ആലോചിച്ച് ചെയ്യേണ്ട കാര്യമാണ്. ഇതിന് നിശ്ചിതമായ ഒരു കര്‍മ്മ പരിപാടി വേണം. കാര്യങ്ങള്‍ ഉപരിപ്‌ളവമായിക്കൂട. ഈ വിഷയത്തില്‍ യോജിക്കുന്നവര്‍ക്കുതന്നെ വ്യത്യസ്ത നിലപാടുകളും രീതികളുമല്ലേ ഉള്ളത്? ഇതെല്ലാം ചര്‍ച്ച ചെയ്ത് ഒരു പൊതു തീരുമാനം (അത് കുറച്ച് പ്രയാസമാണ്) എടുക്കണം. അല്ലാതുള്ള വെറും കൂട്ടായ്മകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇതിന് എന്നെ നേതാവാക്കാന്‍ പറ്റില്ല. പുറമേക്ക് പ്രകടമായി കാണുന്ന അനീതികളെയും മറ്റു കൊള്ളരുതായ്മകളെയും ഉള്ള തെളിവുകള്‍ വച്ച് ചോദ്യം ചെയ്യുക എന്ന പണി മാത്രമേ ഞാന്‍ എഴുത്തിലൂടെ ചെയ്യുന്നുള്ളൂ. ഈ വിഷയങ്ങളില്‍ എന്റെ പഠനവും വായനയും വളരെ പരിമിതമാണ്. ഉന്നയിക്കുന്ന വിഷയത്തിന് ഒരു താത്ത്വിക രൂപം നല്‍കാന്‍ എനിക്ക് സാധിക്കാറില്ല. ഇതിന് കഴിവുള്ള ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവരാണ് ഇതിന് നേതൃത്വം നല്‍കേണ്ടത്.

ChethuVasu said...

എഴുതി പുലിവാല് പിടിച്ചോ ശങ്കരേട്ടാ.? :-)

MINI.M.B said...

ആകെ ഞെട്ടിപ്പോയി.

ശങ്കരനാരായണന്‍ മലപ്പുറം said...

പുലിവാല് പുടിച്ചിട്ടൊന്നുമില്ല മോനേ, ചെത്തുകാരാ! ഈ വിഷയത്തില്‍ എന്നെക്കാളുമൊക്കെ ചരിത്രബോധമുള്ള വ്യക്തിയാണ് താങ്കളെന്ന് താങ്കളെഴുതുന്ന കമന്റുകളില്‍ നിന്നു എനിക്ക് ബോധ്യമായിട്ടുണ്ട്. എന്തു കുന്തത്തിനാണ് താങ്കള്‍ നാലഞ്ച് ബോളോഗുകള്‍ തുടങ്ങിയിരിക്കുന്നത്? മണ്ഡലി ബാധിച്ച തെങ്ങല്ലാതെ വേറൊന്നും കാണുന്നില്ല. താങ്കളുടെ കഴിവുകള്‍ എന്തുകൊണ്ടാണ് താങ്കള്‍ പ്രയോജനപ്പെടുത്താതിരിക്കുന്നത്?

hafeez said...

വളരെ പ്രസക്തമായ ലേഖനം....

സത്യാന്വേഷി said...

>>ഈ വിഷയത്തില്‍ യോജിക്കുന്നവര്‍ക്കുതന്നെ വ്യത്യസ്ത നിലപാടുകളും രീതികളുമല്ലേ ഉള്ളത്? ഇതെല്ലാം ചര്‍ച്ച ചെയ്ത് ഒരു പൊതു തീരുമാനം (അത് കുറച്ച് പ്രയാസമാണ്) എടുക്കണം.<<<
ഇപ്പറഞ്ഞതു ശരിയാണ്. പൊതുവില്‍ ദലിത്-ബഹുജന്‍ നിലപാടുള്ളവര്‍ക്കു തന്നെ പല കാര്യത്തിലും വളരെയധികം അഭിപ്രായാന്തരമുണ്ട്. പക്ഷേ നിരന്തരമായുള്ള നേരിട്ടിടപെടലിലൂടെ മാത്രമേ ആ അന്തരങ്ങള്‍ ഇല്ലാതാക്കാനും ഐക്യം ശക്തമാക്കാനും സാധിക്കൂ. നേതൃത്വവും സംഘടനാ സംവിധാനവും താത്ത്വികരൂപം നല്‍കലും മറ്റുമൊക്കെ പലരും നടത്തിക്കൊണ്ടിരിക്കുന്ന കാര്യമാണ്. അത്തരം പരിപാടികളോടും സംഘടനകളോടും സഹകരിക്കാനും ഇത്തരം കൂട്ടായ്മ ഉണ്ടാവേണ്ടതല്ലേ?

‍ആയിരങ്ങളില്‍ ഒരുവന്‍ said...

എന്റെ ചിറകൊടിഞ്ഞ ജീവിതങ്ങൾ എന്ന ബ്ലോഗിലെ കമന്റ് വഴിയാണ്‌ ഞാൻ ഇവിടെ എത്തുന്നത്.. വായിക്കേണ്ട ഒന്നാണ്‌ ഇതെന്ന് തോന്നി.. വായിച്ചു.. ഒരു വലിയ മാറ്റത്തിന്‌ തുടക്കമിടാൻ പോന്ന വിധം ചിന്താർ‍ഹമായ കാര്യങ്ങളാണ്‌ താങ്കൾ വസ്തുനിഷ്ഠമായി പറഞ്ഞിരിക്കുന്നത്.. നിസ്സഹായനും സത്യാന്വോഷിയുമൊക്കെ പറഞ്ഞത് പോലെ മനുഷ്യത്വമുള്ളവര്‍ സംഘടിക്കേണ്ടിയിരിക്കുന്നു... മറ്റുള്ളാവരുടെയുമൊക്കെ അഭിപ്രായങ്ങൾ അറിയാൻ താൽ‍പര്യമുണ്ട്.. ആശംസകൾ..!!

ശങ്കരനാരായണന്‍ മലപ്പുറം said...

ഈ അഭിപ്രായം ഈ പോസ്റ്റിന്റെ വിഷയവുമായി ബന്ധപ്പെട്ടതല്ല. അവിചാരിതമായാണ് ഞാന്‍ 'ആയിരങ്ങളില്‍ ഒരുവന്‍' എന്ന വ്യക്തിയുടെ ബ്‌ളോഗില്‍ എത്തിയത്. കഷ്ടപ്പെടുന്നവരെ നേരിട്ട് സഹായിക്കാന്‍ പറ്റിയില്ലെങ്കിലും സഹായങ്ങളിലേക്ക് കണ്ണിചേര്‍ത്തു കൊടുക്കുന്നത് ('ആയിരങ്ങളില്‍ ഒരുവന്‍' സ്വയം വ്യക്തമാക്കുന്നതും ഇതുതന്നെ) മഹത്തായ കാര്യം തന്നെ. ഇത്തരമൊരു നല്ല കാര്യം ചെയ്യുന്ന ഈ വ്യക്തിയെ അഭിനന്ദിക്കാതെ വയ്യ. നമ്മുടെ പ്രിയ സഹോദരന്‍ രാജേഷ് ലാലിനെയും കൊച്ചുമോള്‍ അല്‍ഫോന്‍സയെയും മറ്റും നിങ്ങളും പരിചയപ്പെടുക. http://vaartha.blogspot.com/

പാര്‍ത്ഥന്‍ said...

ഭരണകർത്താക്കൾ എന്നും ഭരണകർത്താക്കൾ തന്നെ. പണ്ട് (അതായത് ഇന്നത്തെ സോഷ്യലിസ്റ്റുകളുടെ ഭാഷയിൽ) സവർണ്ണരായ രാജാക്കന്മാരായിരുന്നു. ക്ഷത്രിയർ പോലുമല്ലാത്ത രാജാക്കന്മാരുടെ കഥകൾ പലരും മറന്നുപോകുന്നു, ചരിത്രവും.

ഭരിക്കുന്നവരുടെ നിലനില്പിന്ന് എന്തു ചരിത്രവും സൃഷ്ടിക്കാൻ അവർക്കു കഴിയും. ബ്രിട്ടീഷുകരുടെ ചരിത്രരചനാരീതി നമ്മുടെ നെഹറുജി പിന്തുടർന്നപ്പോൾ തന്നെ നമുക്ക് തെറ്റു പറ്റി.

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം ഓർമ്മ വരുന്നു. അന്നൊന്നും ആ സംഭവത്തിന്റെ പൊരുൾ മനസ്സിലായിട്ടുണ്ടായിരുന്നില്ല.

ഖലീഫ ഉമറിന്റെ ഭരണകാലത്തെ ഒരു സംഭവം വിവരിക്കുന്നതായിരുന്നു ആ പാഠഭാഗം. അതിൽ വാതിലിന്റെ മറവിൽ നിൽക്കുന്ന ഒരു സ്ത്രീയുടെപകുതി മാത്രം കാണുന്ന ഒരു രേഖാചിത്രം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പുതിയ ഷീറ്റ് ഈ പേജിന്റെ മുകളിൽ ഒട്ടിക്കാൻ കൊണ്ടുവന്നു. ആ ചിത്രം അങ്ങിനെ വരയ്ക്കാൻ പാടില്ലായിരുന്നുവത്രെ. ഒരു ഇസ്ലാം പെണ്ണ് തലയിൽ തട്ടമിടാത്ത ചിത്രമായിരുന്നു അത്. അനിസ്ലാമികമായ ഒരു ചിത്രം മാറ്റാനുള്ള സ്വാധീനം അന്നും കോണിക്കാർക്കുണ്ടായിരുന്നു. അവർണ്ണരായ ബഹുഭൂരിപക്ഷമുള്ള ഈഴവരെ ഒന്നിപ്പിക്കാനും ആശയം സ്വരൂപിക്കാനും ഇന്നത്തെ രാഷ്ട്രീയം സമ്മതിക്കില്ല. ശ്രീനാരായണഗുരു അവർക്ക് വെറും സിമന്റ്നാണുവാണ്. പ്രതിഷേധവുമായി ഒരിടത്തുനിന്നും ആരും വരില്ല.

vettathan said...

കൂട്ടായ്മയുടെ ഒരു ദോഷം അത്‌ സ്ഥാപിത താല്പര്യക്കാര്‍ കയ്യടക്കും എന്നതാണ്. പോരെങ്കില്‍ നമുക്കെല്ലാം സ്വൊന്തം അഭിപ്രായങ്ങള്‍ ഉള്ളവരാണ്.രാഷ്ട്രീയമായും സാമൂഹ്യമായും പല അഭിപ്രായം ഉള്ളവര്‍ക്ക് ഈ കാര്യത്തിലും വളരെ നാള്‍ ഒന്നിച്ചു പോകാന്‍ കഴിയില്ല.ആളുകളെ സത്യം ഓര്മിപ്പിക്കാം.വീണ്ടും വീണ്ടും.

Anonymous said...

"ഇവിടെയുണ്ടായിരുന്ന നാടന്‍ കലകളില്‍ നിന്നു ഉരുത്തിരിഞ്ഞുണ്ടായതാണ് കഥകളി എന്ന കലാരൂപമെങ്കിലും ഇതിന് അദ്ധ്വാനമായോ വിയര്‍പ്പുമായോ യാതൊരു ബന്ധവുമില്ല."

ചുരുങ്ങിയ പക്ഷം അതിന്റെ പരിശീലനത്തിനെങ്കിലും അദ്ധ്വാനമായോ വിയര്‍പ്പുമായോ അല്പം ബന്ന്ധം കാണില്ലേ.

“ചെറുമിയുടെ ഗര്‍ഭപാത്രത്തിന്‍ നിന്നു കുഞ്ഞ് അരിവാളുമായല്ലല്ലോ പുറത്തു വരുന്നത്.“

ഇത് കഥകളിക്കാരനും പൂണൂലിട്ടവനു ബാധകമല്ലേ ചേട്ടാ...

ജന്മിയുടെ കയ്യില്‍നിന്നും കിട്ടിയ ഭൂമി തിരിച്ചു പുതിയ ജന്മിമാരുടെ കയ്യിലെത്തിയതിനേക്കുറിച്ചും, ഭൂരിപക്ഷ(?) പിന്നോക്കക്കരെ ന്യൂനപക്ഷ മുന്നോക്കര്‍ ഇപ്പോലും ഭിരിക്കുന്നതിനേക്കുറിച്ചുമൊക്കെ ചിന്തിക്കേണ്ടതിനും അതിനെതിരെ നീങേണ്ടതിനും പകരം ജാതി വാത ചിന്തകളുമായി നടന്നാല്‍ നിന്നിടത്തു തന്നെ നില്‍ക്കും. ചില പിന്നോക്കക്കാര്‍ രണ്ട് ജില്ല കൊണ്ട് കേരളം മുഴുവന്‍ നേടിയത് കണ്ടു പഠിക്ക്... കൂടെ അവരുടെ ഇടയില്‍ ഇതിലധികം ‘ജാതി’ കളുണ്ടെന്നും മനസ്സിലാക്ക്...
അവര്‍ ഇങ്ങനെ പഴങ്കഥ പറഞ്ഞിരിക്കുകയല്ല.

ChethuVasu said...

പ്രിയ ശങ്കരേട്ടന് ,


കുന്തം വിഴുങ്ങി യിരിക്കുകയാണ് ശങ്കരേട്ടാ .... :-)

സമയം ഒട്ടും ..ഇല്ല.. ഒരു ബ്ലോഗ്‌ എഴ്തുമ്പോള്‍ അല്പം ഉത്തരവാദിത്വവും വായനക്കാരോട് സംവദിക്കാനുള്ള സമയവും ഒക്കെ വേണമല്ലോ ..അതെല്ലേ മര്യാദ ..ഇപ്പോഴത്തെ വാസുവിന്റെ തിരക്കിടയില്‍ ഒന്നിനും സമയമില്ല .. ചെത്ത്‌ കഴിഞ്ഞിട്ട് ബ്ലോഗെഴുതാന്‍ സമയമില്ല എന്ന് പണ്ടാരോ പറഞ്ഞ മാതിരി ... സത്യം.. ! :-)

ശങ്കരേട്ടന്റെ എഴുത്ത് ( സാമൂഹ്യ വിമര്‍ശനവും , സാഹിത്യവും) ഒരേ പോലെ ഏറെ ഇഷ്ടമാണ് എന്ന് സന്ദര്ഭ വഷാ പറഞ്ഞു കൊള്ളട്ടെ ..എല്ലാ ആശംസകളും ..!

സത്യാന്വേഷി said...

@Anonymous,
>>>>ജന്മിയുടെ കയ്യില്‍നിന്നും കിട്ടിയ ഭൂമി തിരിച്ചു പുതിയ ജന്മിമാരുടെ കയ്യിലെത്തിയതിനേക്കുറിച്ചും<<<
എന്നെഴുതിയത് ഒന്നു വിശദീകരിക്കാമോ? ഏതാണ് പുതിയ ജന്മിമാര്‍ ?കേരളത്തില്‍ ആരുടെ പക്കലാണ് ഏറ്റവുമധികം ഭൂസ്വത്തുള്ളത് ? സമുദായം തിരിച്ചു പറയാമോ ?

>>>ഭൂരിപക്ഷ(?) പിന്നോക്കക്കരെ ന്യൂനപക്ഷ മുന്നോക്കര്‍ ഇപ്പോലും ഭിരിക്കുന്നതിനേക്കുറിച്ചു...<<<<
ആരാണു ഭൂരിപക്ഷം ?ആരാണു ന്യൂനപക്ഷം ?ഏതു ന്യൂനപക്ഷമാണ് ഭൂരിപക്ഷത്തെ ഭരിക്കുന്നത് ?ഇക്കാര്യങ്ങള്‍ കൂടി ഒന്നു വിശദീകരിക്കാമോ?

>>>>പകരം ജാതി വാത ചിന്തകളുമായി നടന്നാല്‍ നിന്നിടത്തു തന്നെ നില്‍ക്കും.<<<

ആരാണു നിന്നിടത്തു തന്നെ നില്‍ക്കുന്നത് ?അവര്‍ണരാണോ ?

ആണെങ്കില്‍ അതു ശരിയല്ല. അവരുടെ മുന്‍ഗാമികള്‍ " ജാതി വാത ചിന്തകളുമായി നടന്ന"തിനാലാണ് അവരിന്ന് ഇത്രടമെങ്കിലും എത്തിയത്.അതുകൊണ്ടാണ് താങ്കളെപ്പോലുള്ള അനോണി(മേനോ)ന്മാര്‍ക്ക് ഒരു വ്യാജ ഐഡി പോലുമുണ്ടാക്കി ഇക്കാര്യങ്ങള്‍ പറയാനുള്ള ധൈര്യമില്ലാതെ പോയതും ശങ്കരനാരായണനെപ്പോലുള്ളവര്‍ ധീരമായി സത്യം വിളിച്ചുപറയുന്നതും.ബാക്കി മുകളിലെ ചോദ്യങ്ങള്‍ക്കു താങ്കളുടെ മറുപടി വന്നതിനുശേഷം തരാം.

സുശീല്‍ കുമാര്‍ said...

ഉജ്വലമായ ലേഖനം. ആദ്യമായി അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. പോസ്റ്റിന്റെ തുടക്കത്തില്‍ കൊടുത്ത രണ്ടാമത്തെ വാക്യം ഞാന്‍ ഒന്നു തിരുത്തട്ടെ. ഇത് ജാതിവാദപോസ്റ്റല്ല, ഒന്നാം തരം ജാതിവിരുദ്ധ പോസ്റ്റുതന്നെയാണ്‌. വിളിച്ചുപറയേണ്ട സത്യങ്ങളെ വ്യക്തമായും കൃത്യമായും വിളിച്ചുപറഞ്ഞിരിക്കുന്നു. ദേവകി നിലയങ്ങോടിന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന സമയത്തുന്നെ വായിച്ചിരുന്നു.

നായന്മാരുടെ ജാതിമഹിമയില്‍ നിരന്തരം അഭിമാനിച്ചുകൊണ്ടിരിക്കുന്ന എന്റെ ഒരു സഹപ്രവര്‍ത്തകയോട്, നായര്‍ ചാതുര്വര്‍ണ്യത്തില്‍ ഏത് വിഭാഗമാണെന്ന് ചോദിച്ചപ്പോള്‍ കുറച്ച് കുറച്ചിലോടെ പറഞ്ഞു. 'ശൂദ്രന്‍'. ശൂദ്രന്‌ കല്പ്പിക്കപ്പെട്ട പണി എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോള്‍ അതും അവര്‍ക്കറിയാം- 'ദാസ്യപ്പണി'. എന്നാലും അത് പാടത്ത് അന്നമുണ്ടാക്കുന്ന കര്‍ഷകത്തൊഴിലാളിയുടെ 'ജാതി'യേക്കാളും മേന്മയുള്ള 'ജാതി'യാണവര്‍ക്ക് എന്നതാണല്‍ഭുതം.

ശങ്കരേട്ടന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞത് വിമര്‍ശനം ഉണ്ടാകുമെന്നാണ്‌. വിമര്‍ശിച്ചോളാം എന്ന് ഞാനും പറഞ്ഞു. എന്നാല്‍ വിമര്‍ശിക്കാന്‍ പഴുതൊന്നും കാണുന്നില്ലല്ലോ സങ്കരേട്ടാ.

തോര്‍ത്തുമുണ്ടും അതിനടിയില്‍ അറ്റം തൂങ്ങുന്ന കോണകവും തലയിലൊരു പാളത്തൊപ്പിയുമായിരുന്നു എന്റെ കാരണവന്മാരുടെ 'കേരളീയവേഷം'. ചകിരിച്ചോറിന്റെ മണമുള്ള മേനിയും ഒറ്റമുണ്ടും ബ്ലൗസും കാരണവത്തിമാരുടെയും. എന്നാല്‍ കേരളപ്പിറവിയില്‍ കേരളീയവേഷം എന്ന് ഘോഷിക്കുന്നതോ കസവുമുണ്ടും കസവുസാരിയുമൊക്കെ. ഇത് പൊതുബോധമായി നിലനില്‍ക്കുന്നു. അവര്‍ണന്റെ പുതുതലമുറക്കാര്‍ പലരും സവര്‍ണതയുടെ ഊട്ടുപുരയും കാവല്പുരയുമായ അമ്പലസംസ്കാരത്തിന്റെ അടിമകളും. ഇതിനെതിരെ ശബ്ദിക്കാന്‍ ശബ്ദമില്ലാത്ത ജാതിവാദികളുടെ നിലപാടില്‍ കടുത്ത വിമര്‍ശനമുണ്ട്. ആ വിമര്‍ശനം ഏറ്റു വാങ്ങിയാലും.

പിന്നെയൊരു വിമര്‍ശനമുള്ളത്
"നമ്പൂതിരിയും ക്രിസ്ത്യാനിയും തിയ്യനും തങ്ങളും തരകനും നായരും നമ്പ്യാരും വാര്യരും യുക്തിവാദിയുമൊക്കെ ഈ പണി ചെയ്താല്‍ ആരും തടുക്കാന്‍ വരില്ല"
എന്ന വരിയിലാണ്‌. ആഭിപ്രായത്തില്‍ അഭിപ്രായവ്യത്യാസമില്ല;ഇതിനുള്ളില്‍ യുക്തിവാദിയെ തിരുകിക്കയറ്റിയതിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്. അധ്വാനിക്കാതെ ജീവിച്ച സവര്‍ണമൂരാച്ചികളില്‍ ഒരു നല്ല വിഭാഗം യുക്തിവാദികളായിരുന്നു എന്നുതോന്നും ഇതുവായിച്ചാല്‍. വ്യക്തമാക്കിയാലും. പക്ഷേ ഈ ചര്‍ച്ച ആവഴിക്ക് തിരിച്ചുവിടാന്‍ എനിക്ക് യാതൊരുദ്ദേശവുമില്ലെന്നും അറിയിക്കുന്നു.

ലേഖനത്തിന് ഇന്നാ പിടിച്ചോ ഒരു അഭിവാദ്യം കൂടി.

സുശീല്‍ കുമാര്‍ said...

നാരായണഗുരുവിനെ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാക്കി ചിത്രീകരിച്ചതില്‍ രോഷം കൊള്ളുന്ന സി കേശവന്മാര്‍ എസ് എന്‍ ഡി പിയില്‍ അന്യം നിന്നു പോയി. പകരം തമ്പുരാക്കന്മാരുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിക്കുന്ന വെള്ളാപ്പള്ളി നടേശന്മാരാണിന്ന് അവിടെയുള്ളത്. ശ്രീപപ്പനാവന്റെ സമ്പത്ത് തൊട്ടുപോയാല്‍ ദൈവകോപമുണ്ടാകും എന്നുള്ള ദേവപ്രശ്നത്തിന്റെ വക്താക്കളായ അത്തരക്കാരുടെ കാലത്ത് ഇത്തരം പാഠപുസ്തകങ്ങള്‍ ഉണ്ടായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടൂ

>>>>സത്യാന്വേഷിയുടെ ഈ അഭിപ്രായത്തോടും യോജിക്കുന്നു.

സുശീല്‍ കുമാര്‍ said...

നാരായണഗുരുവിനെ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാക്കി ചിത്രീകരിച്ചതില്‍ രോഷം കൊള്ളുന്ന സി കേശവന്മാര്‍ എസ് എന്‍ ഡി പിയില്‍ അന്യം നിന്നു പോയി. പകരം തമ്പുരാക്കന്മാരുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിക്കുന്ന വെള്ളാപ്പള്ളി നടേശന്മാരാണിന്ന് അവിടെയുള്ളത്. ശ്രീപപ്പനാവന്റെ സമ്പത്ത് തൊട്ടുപോയാല്‍ ദൈവകോപമുണ്ടാകും എന്നുള്ള ദേവപ്രശ്നത്തിന്റെ വക്താക്കളായ അത്തരക്കാരുടെ കാലത്ത് ഇത്തരം പാഠപുസ്തകങ്ങള്‍ ഉണ്ടായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടൂ

>>>>സത്യാന്വേഷിയുടെ ഈ അഭിപ്രായത്തോടും യോജിക്കുന്നു.

Anonymous said...

നോം എന്തായീ കാണ്‍ ണേ! തമ്മീ കണ്ടാ കീരീം പാമ്പും പോലിരുന്ന സത്യാന്വേഷിയും നിസ്സഹായനും തമ്മീ തമ്മീ പൊറം ചോരിയാന്‍ തൊടങ്ങ്യോ? ദൈവാതീനം. കൂടെ സുസീല്‍ കുമാറിന്റെ യോജിക്കലുമുണ്ടല്ലോ! ദൈവാതീനം. അല്ലാണ്ടെന്താ പറ്യാ? ആ.. നടക്കട്ട് നടക്കട്ട്...

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി ഏത് പേരില്‍ എഴുതിയാലും ശരി, എഴുതുന്നത് യോജിക്കാവുന്ന കാര്യമാണെങ്കില്‍ യോജിക്കുക എന്നതാണെന്റെ രീതി. അത് ശങ്കരേട്ടന്‍ എഴുതിയാലും വിമര്‍ശിക്കേണ്ടത് വിമര്‍ശിക്കുകയും യോജിക്കേണ്ടതിനോട് യോജിക്കുകയും ചെയ്യും. നിസ്സഹായനും അതേ നിലപാടിലായിരിക്കും എന്ന് എനിക്ക് തോന്നുന്നു. അനോണി ബുദ്ധിമുട്ടേണ്ടതില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

വാതിലടച്ച് കുണ്ടി കാട്ടുന്നത് നോക്കരുത്'എന്നൊരു നാടന്‍ പ്രയോഗമുണ്ട്. വാതിലടച്ച് കുണ്ടി കാട്ടുന്നത് എന്തിന് മറ്റുള്ളവര്‍ ഒളിഞ്ഞുനോക്കാന്‍ പോകണം? ഇനി വാതിലടക്കാതെയാവും ചിലര്‍ കുണ്ടി കാട്ടുക. അതും നോക്കാന്‍ പോകേണ്ട കാര്യമില്ല. എന്റെ വീട് മലപ്പുറം ഗവ:കോളേജിനടുത്താണ്. മുമ്പിവിടെയായിരുന്നു സിവില്‍ സ്റ്റേഷന്‍. അവിടെ ജോലി ചെയ്തിരുന്ന ഒരു ഹംക്ക് ഡ്രൈവറുടെ കാര്യമാണ് പറയുന്നത്. ഈ ഹംക്കിന്റെ ഓഫീസര്‍ കുറച്ച് വൈകിയേ ഓഫീസില്‍ നിന്നിറങ്ങുകയുള്ളൂ. ആ സമയത്ത് ഹംക്ക് പുറത്ത് കടകളിലൊക്കെ ചെന്ന് ലാത്തിയടിച്ചിരിക്കും. നാലര-അഞ്ച് മണിയായാല്‍ മന്ദമന്ദം ഓഫീസിലേക്ക് തിരിക്കും. ആ സമയത്ത് ജീവനക്കാര്‍ പുറത്തേക്കൊഴുകിത്തുടങ്ങും. പെണ്ണുങ്ങളുടെ കൂട്ടത്തെക്കണ്ടാല്‍ ഹംക്ക് മുണ്ടിന്റെ ഒരു തല പൊക്കിപ്പിടിക്കും. ഹംക്ക് കോണകം ഉപയോഗിക്കാറില്ല. സാമാനം പെണ്ണുങ്ങളെ കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മനോരോഗവും ഞരമ്പുരോഗവും ബാധിച്ച ഇത്തരക്കാരെ ഉപദേശിച്ചിട്ടോ ഇത്തരക്കാരോട് തര്‍ക്കിച്ചിട്ടോ യാതൊരു കാര്യവുമില്ല. അവരെ അവരുടെ പാട്ടിനു വിടണം. അതുകൊണ്ട് സത്യാനേ്വഷിയോടും സുശീല്‍ കുമാറിനോടും ഒരഭ്യര്‍ത്ഥന-ഇത്തരം മനോ/ഞരമ്പുരോഗികളുമായി തര്‍ക്കിക്കാന്‍ വിലപ്പെട്ട സമയം ഉപയോഗിക്കരുത്.
"നമ്പൂതിരിയും ക്രിസ്ത്യാനിയും തിയ്യനും തങ്ങളും തരകനും നായരും നമ്പ്യാരും വാര്യരും" എന്നിങ്ങനെയുള്ള ജാതിക്കാരെ പറഞ്ഞ കൂട്ടത്തില്‍'യുക്തിവാദി'കളെ ഉള്‍പ്പെടുത്തിയത്, ജാതിയിലും മതത്തിലും വിശ്വാസമില്ലാത്ത കൂട്ടര്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്, സുശീല്‍കുമാര്‍.

സത്യാന്വേഷി said...

@പ്രിയ ശങ്കരനാരായണന്‍ ,
അനോണി എന്ന പേരില്‍ ഇവിടെ കമന്റുന്ന നമ്പൂരാര് (സംഭാഷണം അങ്ങനെ മാറ്റിയതിനാല്‍ നമ്പൂരാരെന്നു കരുതട്ടെ മേനോനെ? ) പ്രകടിപ്പിക്കുന്ന അഭിപ്രായം പൊതു സമൂഹത്തില്‍ മേധാവിത്വമുള്ള ഒന്നാണ്. അതുകൊണ്ട് അതവഗണിക്കുന്നതില്‍ കാര്യമില്ല. സത്യം, നീതി, ചരിത്രം എന്നിവ അവര്‍ണ ജനസമൂഹത്തിന്റെ കൂടെയായതിനാല്‍ ഇത്തരക്കാര്‍ക്ക് പരസ്യമായി നമ്മോടെതിരിട്ടു നില്‍ക്കാനുമാവില്ല. അതുകൊണ്ടല്ലേ എന്റെ ചെറിയ ഒരു കമന്റ് വന്നപ്പോളേക്കും അനോണി തലയില്‍ മുണ്ടിട്ടോടിയത്. അയാളുടെ പ്രതികരണമനുസരിച്ച് ഡോസ് കൂട്ടാമെന്നു കരുതിയാണ് ആദ്യം വളരെ മയത്തില്‍ ഇടപെട്ടത്. ഇതിനൊക്കെ അതുമതി.കൂടിയ വിഷങ്ങള്‍ ഈ ബൂലോകത്തില്‍ വേറെയുണ്ട്. പൂരോഗാമികളും യാഥാസ്ഥിതികരും ദേശീയവാദികളുമൊക്കയായി.അവര്‍ മൌനവാത്മീകത്തില്‍ നിന്നു പുറത്തേക്കു വരാന്‍ ധൈര്യമില്ലാത്തവരാണ്. യുക്തിവാദികളില്‍ എന്തുകൊണ്ട് സുശീല്‍ മാത്രം ഇത്തരം കാര്യങ്ങളോടു പോസിറ്റീവായി പ്രതികരിക്കുന്നു എന്നു കൂടി ചിന്തിക്കുക. മറ്റുള്ളവരുടെ നിശ്ശബ്ദതക്ക് ഒരര്‍ഥവുമില്ലെന്നാണോ?

സത്യാന്വേഷി said...

" വാതിലടച്ച് കുണ്ടി കാട്ടുന്നത് "അവസാനിപ്പിക്കാന്‍ ഒരു വഴിയുണ്ട്. അനോണി ഓപ്ഷന്‍ എടുത്തുകളയുക.
Dashboard-Settings-Comments-Who can comment എന്നത് Anyone എന്നതു മാറ്റി Registered users എന്നാക്കി മാറ്റുക. ഉടന്‍ ഇതു ചെയ്യുക. അപ്പോളും വ്യാജ ഐഡി ഉണ്ടാക്കി വരാനുള്ള വഴിയുണ്ട്. അതു പക്ഷേ പ്രശ്നമില്ല.

nasthikan said...

മിസ്റ്റര്‍ ശങ്കരനാരായണന്‍,

ഈ ലേഖനം വളരെ നന്നായിട്ടുണ്ട്. താങ്കളെപ്പോലുള്ളവരുടെ ഈ ശ്രമം വളരെ അഭിനന്ദനാര്‍ഹമാണ്‌. നിര്‍ഭയം തുടരുക.

ശങ്കരനാരായണന്‍ മലപ്പുറം said...

മൗനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയാം സത്യാനേ്വഷി. 'നിഷ്പക്ഷത' എന്നത് മിക്കപ്പോഴും മര്‍ദ്ദകന്റെ/അസത്യത്തിന്റെ/അധര്‍മ്മത്തിന്റെ പക്ഷം നില്‍ക്കുന്ന പക്ഷമാണ്. ഇതുപോലെത്തന്നെയാണ് 'മൗന'ത്തിന്റെ കാര്യവും. 'മൗനം സവര്‍ണന് ഭൂഷണം'എന്ന് ഞാന്‍ മുമ്പൊരു ലേഖനത്തില്‍ പ്രയോഗിച്ചിട്ടുണ്ട്.

Anonymous said...

good.............
if u like my blog plz follow and support me!

ജയരാജ്‌മുരുക്കുംപുഴ said...

avassarochithamaya post........ aashamsakal.....

സുശീല്‍ കുമാര്‍ said...

>>>> ഏതെങ്കിലും ഒരു ബ്ലോഗില്‍ വരുന്ന ഒരു പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കാത്തവരെല്ലാം 'സവര്‍ണ'രാണെന്ന് കരുതുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ഒന്നാമത് ഒരു ബ്ലോഗിലെ ലേഖനം എല്ലാവരുടെയും കണ്ണില്‍ പെടണമെന്നില്ല, കാണുന്നവരെല്ലാം അഭിപ്രായം പറയണമെന്നുമില്ല. 'സവര്‍ണാനുകൂല' നിലപാടെടുക്കുന്നവരെ 'സവര്‍ണ'നാക്കൂ. വഴിയെപോകുന്നവരെയൊക്കെ മുദ്രയടിക്കുന്നത് യുക്തിയല്ല.

//ചാട്ടവാര്‍// said...

ശങ്കരേട്ടാ, നല്ല പോസ്റ്റ്.കാമ്പുള്ള ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നന്ദി.

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ സുശീല്‍,
എന്റെ വീക്ഷണത്തിലെ 'സവര്‍ണ'രില്‍ ജന്മംകൊണ്ട് അവര്‍ണരായവരും വരും. എന്നാല്‍ ജന്മംകൊണ്ട് സവര്‍ണരായ ചിലര്‍ വരികയുമില്ല. ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സജി മരൂര്‍ ഈഴവനാണ്. മുമ്പ് പ്രസിഡണ്ടായിരുന്ന രണ്ടുപേര്‍ പട്ടികജാതിക്കാരായതിന്റെ പേരില്‍ അയിത്തംകാണിച്ച ഈ പുണ്യാഹവീരന്‍ മനസ്സുകൊണ്ട് സവര്‍ണനാണ്. കവി പണ്ഡിറ്റ് കെ.പി.കറുപ്പന്റെ കാലത്തെ ടി.കെ.കൃഷ്ണമോനോനും കഥാകൃത്ത് സി.അയ്യപ്പന്റെ കാലത്തെ ബ്രഹ്മദത്തനും (ജന്മംകൊണ്ട് നമ്പൂതിരി) മനസ്സുകൊണ്ട് സവര്‍ണരല്ല. (ദലിത് സമുദായക്കാരനായ സി.അയ്യപ്പന്‍ എന്ന കഥാകൃത്തിനെ അധികമാരും കേട്ടുകാണില്ല. ഇത്തരം തമസ്‌കരണങ്ങളെക്കുറിച്ച് ബ്രഹ്മദത്തന്‍ 'മാതൃഭൂമി'വാരികയില്‍ എഴുതിയിരുന്നു). 'മൗനം സവര്‍ണന് ഭൂഷണം'എന്ന പ്രയോഗം ഞാന്‍ മുമ്പൊരു ലേഖനത്തില്‍ പ്രയോഗിച്ചതാണ്. ഇപ്പോള്‍ ഈ പോസ്റ്റില്‍ ഇങ്ങനെ എഴുതിയത് വ്യക്തമായ (തെളിയിക്കാന്‍ സാധിക്കാത്തത്) തെളിവുകളുടെ അടിസ്ഥാനത്തിലുമാണ്. കുറഞ്ഞൊരു യുക്തി ബോധത്തോടെ മൗസ് ഉപേയാഗിച്ച് എന്റെ ബ്‌ളോഗിലൊരു തക്കോര്‍ദ്വാര ശസ്ത്രക്രിയ നടത്തിയാല്‍ സുശീലിനുതന്നെ ഇക്കാര്യം ബോധ്യമാകും.

nasthikan said...

നാസ്തികനായ ഞാന്‍ സവര്‍ണനോ അതോ 'മൂല'മുള്ള അവര്‍ണനോ? പറഞ്ഞുതരൂ മാലോകരേ....

ഈ ബ്ലോഗില്‍ പാര്‍ത്ഥന്‍ എന്ന പേരില്‍ കമന്റിട്ട ഒരു സവര്‍ണമനസ്കന്റെ ബ്ലോഗില്‍ ഒരു രണ്ടുമൂന്ന് കമന്റിട്ടപ്പോള്‍ നാസ്തികന്റെ കമന്റൊക്കെ മൂപ്പര്‌ വിഴുങ്ങിക്കളഞ്ഞു. കാരണം പറഞ്ഞതിങ്ങനെ:"നാസ്തികന്റെ കമന്റുകൾ കണ്ടല്ലൊ എല്ലാവരും. ചൊറിച്ചിലിന്റെ ‘മൂലവും’ മനസിലാക്കാം."

ചൊറിച്ചിലുള്ള ഈ ചൊറിയന്‍ വിഭാഗം ഏതെന്ന് മനസ്സിലായല്ലോ മാലോകരേ.... ഈ ഏഭ്യനൊക്കെ ആരാ നമ്മുടെ സവര്‍ണ ബ്ലോഗില്‍ കയറി കമന്റാന്‍ എന്ന് സാരം.

ഇനിയത്തെ കാര്യം മഹാ കഷ്ടമെന്ന് പറയാതെ വയ്യ. മിസ്റ്റര്‍ എന്‍ എം ഹുസ്സൈന്‍ എന്നുപേരായ ഒരു ഇസ്ലാമിക മൗലികവാദിയുടെ ബ്ലോഗില്‍ കയറി കമന്റിയപ്പോള്‍ നാസ്തികന് മറ്റൊരു സ്ഥാനപ്പേരാണ്‌ ചാര്‍ത്തിക്കിട്ടിയത്: യുക്തിവാദത്തിന്റെ "കാര്യവാഹക്". മനസ്സിലായിക്കാണുമല്ലോ മാലോകരെ 'ചൊറിച്ചിലിന്റെ മൂലം'.

അതൊക്കെ അവിടെ നില്‍ക്കട്ടെ, നാസ്തികന്‍ സ്വന്തം ബ്ലോഗില്‍ കനപ്പെട്ട(with BLOCK letters) ഒരു പോസ്റ്റാണ്‌ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതില്‍ ഇപ്പറയുന്ന സത്യാന്വേഷിയാകട്ടെ, ശങ്കരനാരായണനാകട്ടെ, സുശീല്‍ കുമാറാകട്ടെ, പാര്‍ത്ഥനാകട്ടെ ഒരൊറ്റ കമന്റുമൊട്ട് ഇട്ടിട്ടുമില്ല ഇന്നേവരെ. അതിനാല്‍ മേല്പറഞ്ഞവരെല്ലാം സവര്‍ണരായി മുടിഞ്ഞുപോകട്ടെ. നാസ്തിക ദൈവം നീനാള്‍ വാഴട്ടെ.

Anonymous said...

"ഒരു വ്യാജ ഐഡി പോലുമുണ്ടാക്കി ഇക്കാര്യങ്ങള്‍ പറയാനുള്ള ധൈര്യമില്ലാതെ പോയതും "

തന്നേ തന്നേ അസത്യാന്വേഷി, നിസ്സഹായം, ചര്‍വാകം തുടങ്ങിയ പേരുകളിട്ട് ബ്ലൊഗ്ഗിയാല്‍ ഭയങ്കര ധൈര്യക്കാരാകും...

പിന്നെ ഈ കള്ള പേരുകളില്‍ ഒരു പ്രത്യേക വിഭാഗ്ഗക്കാരെ ഭിന്നിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത് ഏതു വിഭാഗത്തില്‍ പെട്ടവരാണെന്നു ബ്ലോഗുവായനക്കാര്‍ക്ക് അറിയാവുന്നതും അതേക്കുറിച്ചു പലരും ബ്ലോഗ്ഗിയിട്ടുള്ളതുമാണ്.

പോസ്റ്റിട്ടയാള്‍ അനോണികള്‍ എഴുതുന്നതി കുഴപ്പമില്ല ലക്ഷേ ചീയല്‍ ഗേള്‍സ് സമ്മതിക്കില്ല. ചീയര്‍ ഗേള്‍സ് എന്നും അങ്ങനെ തന്നെയായിരിക്കും...

Anonymous said...

“ഹംക്ക് “ ഡ്രൈവറുടെ കാര്യം നോക്കതെ എങ്ങനെ കണ്ടുപിടിച്ചോ ആവോ?

എന്തെരോ എന്തോ.. ഏതായാലും ചില “സനോണി അനോണി“ ഡ്രൈവറന്മാര്‍ ഒരു ജില്ലച്ചേട്ടനെ പിടിച്ചു നേതാവാക്കാന്‍ നോക്കുന്നതും അങ്ങോര്‍ ഓടി രക്ഷപെടുന്നതും ഈയിടെ “ഏതൊ ഒരു ബ്ലോഗ്ഗില്‍“ കണ്ടിരുന്നു....

പാര്‍ത്ഥന്‍ said...

കമന്റുകളൊന്നും മൂലത്തിലൊതുക്കുന്ന പതിവില്ല നാസ്തികാ.

നാസ്തികനായതുകൊണ്ട് വർണ്ണാതീതനാകണമെന്നില്ല; വർണ്ണവിദ്വേഷിയേ ആകാവൂ എന്നുമില്ല.

അവർണ്ണൻ - സവർണ്ണൻ . അർത്ഥം അറിയാതെയുള്ള പ്രയോഗം. അതാണ് അരോചകം.

നാസ്തികന്റെ കമന്റിന്റെ മുകളിൽ ഉള്ള ശങ്കരേട്ടന്റെ കമന്റ് സമാധാനപൂർവ്വം വായിക്കുക.

nasthikan said...

ഓം പാര്‍ത്ഥായ നമ:

ഇഷ്ടമില്ലാത്ത കമന്റുകള്‍ പാര്‍ത്ഥന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അത് മൂലത്തിലൊതുക്കിയോ എന്നറിയില്ല. 'മൂലപ്രയോഗം' പാര്‍ത്ഥന്റെ മഹാമനസിന്‌ സ്വന്തം. ഇനിയാ സവര്‍ണന്‍-അവര്‍ണന്‍ അര്‍ത്ഥമിങ്ങ് പോരട്ടെ. "അവര്‍ണതയില്‍ സവര്‍ണത ആരോപിക്കുമ്പോള്‍ അത് തേങ്ങാക്കുലയാകുന്നു. തേങ്ങാക്കുലയില്‍ സവര്‍ണത ആരോപിക്കുമ്പോള്‍ അത് മാങ്ങാക്കുലയാകുന്നു." ഹല്ല പിന്നെ....

പാര്‍ത്ഥന്‍ said...

@ nasthikan:

ഗൂഗിളമ്മച്ചി അനുവദിച്ച താങ്കളുടെ 12 കമന്റുകൾ ഇപ്പോഴും വളിച്ച ചിരിയുമായി അവിടെ കിടപ്പുണ്ട്. ബാക്കിയുണ്ടെങ്കിൽ തെളിവോടുകൂടി എന്റെ ബ്ലോഗിൽ അറിയിക്കുക. സംവാദം അവിടെയാകാം.

ഫ്രീ ആയിട്ട് വേദാന്തം പഠിപ്പിക്കുന്ന ഗുരുകുലം അടച്ചുപൂട്ടി. ഇപ്പോൾ സ്വാശ്രയ കോളേജാണ് നടത്തുന്നത്. ഫീസ് ഇത്തിരി കൂടുതലാവും. ‘കമ്മീഷൻ‘ തീരുമാനിച്ചതല്ലെ. വാങ്ങാതെ പറ്റ്വോ.

ഇനീപ്പൊ പാർത്ഥന്റെ വായേന്ന് ഫ്രീ ആയിട്ട് കിട്ടണംന്ന്ച്ചാ ഇതാ ഇവിടെ ഇത്തിരി ഉച്ഛിഷ്ടം (പഴയ 5 പോസ്റ്റുകൾ) കിടക്കുന്നുണ്ട്. ആവോളം കുടിച്ചോളൂ. ദഹനക്കേടുണ്ടായാൽ കുറ്റം പറയരുത്.

അഭിപ്രായം അവിടെ പറഞ്ഞാൽ മതി.

nasthikan said...

പാര്‍ത്തുവേ, അത് പാര്‍ത്തു മൂലത്തിലാക്കാത്ത പന്ത്രണ്ട്. ബാക്കി കെമന്റൊക്കെ എന്തുചെയ്തുവെന്നാണേ അടിയന്‍ ചോദിച്ചത്.

ശങ്കരനാരായണേട്ടോ. ക്ഷമിച്ചോളണേ, ഈ പാര്‍ത്തൂന്റെ സൂക്കേട് കണ്ട് പറഞ്ഞുപോയതാ. ഈ ബ്ലോഗ്‌ നാസ്തികനായിട്ട് അലങ്കോലമാക്കണില്ല.
നിര്‍ത്തി, ദാ ഇവടെ നിര്‍ത്തി. പാര്‍ത്തൂന്റെ ചാതുര്‍ വര്‍ണ്യമാഹത്മ്യം ഒന്ന് വായിക്കാമ്പോവാ. കമന്റ് അവിടെതന്നെ മതീന്നാ ഉത്തരവ്‌...

ശങ്കരനാരായണന്‍ മലപ്പുറം said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. അടുത്ത പോസ്റ്റ് നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!

ജാനകി.... said...

പച്ചകുതിരയിൽ വായിച്ചിരുന്നു..
ഒരുപാട് ആഴങ്ങളിലേയ്ക്കൊന്നും കറ്റക്കാതെ എനിക്കു പറയുവാനുള്ളത് ഇത്ര മാത്രം
ഇവിടെ എന്റെ എന്റെ അമ്മായിഅഛൻ എസ് എൻ ഡി പി യുടേ ബോർഡ് മെംബർ ആണ്..
പ്രസ്ഥാനം ഒരു ഭ്രാന്തായി കൊണ്ടു നടക്കുന്ന ആൾ.., അദ്ദേഹം ഇതൊരു ഭയങ്കര വിഷയമായി ഇവിടെ അവതരിപ്പിച്ചിരുന്നു.. ചട്ടമ്പി സ്വാമികൾ ഇല്ലായിരുന്നെങ്കിൽ ശ്രീനാരായണഗുരു ഉണ്ടകുമായിരുന്നില്ല എന്ന രീതിയുള്ള ചിന്തയും ഉറപ്പിക്കലുമൊക്കെ അവർണ്ണന്റെ മനസ്സിലുറങ്ങിക്കിടക്കുന്ന വിധേയബോധം ഒരാവശ്യവുമില്ലാതെ ഉണർന്നതിന്റെ ഫലമായിട്ടാ‍ണ് എന്നാണ് എനിക്കു തോന്നിയത്. ഒരു മോഷ്ടാവിനു, തന്നെ എല്ലവരും നോക്കുന്നത് മോഷ്ടാവാണെന്നു തിരിച്ചറിഞ്ഞിട്ടാണൊ..” എന്ന തോന്നലുണ്ടാവില്ലെ അതു പോലെ...

അല്ലെങ്കിൽ തന്നെ ഇവിടെ ഗുരുവിന് എന്താണു സ്ഥാനം..? നടേശന്റെ ഒരു ആയുധം .. അത്രയേ ഉള്ളു.. വിഗ്രഹാരാധന വേണ്ട എന്നു പറഞ്ഞ അദ്ദേഹത്തിന്റെ തന്നെ വിഗ്രഹമുണ്ടാക്കി പരിഹസിക്കുന്നതല്ലേ...?..കള്ളു ചെത്തുവാനും വിൽക്കുവാനും കുടിക്കുവാനും പാടില്ല എന്നു അദ്ദേഹത്തിന്റെ പേരിൽ അധികാരത്തിൽ കയറിയിരിക്കുന്ന നടേശൻ അബ്കാരിയായിരിക്കുന്നതെന്തിനാണ്..? ഒരു പ്രസ്ഥാനവും പൊക്കി കൊണ്ടു നടന്നില്ലെങ്കിലും സാധാരണമനുഷ്യന്റെ മനസ്സിൽ അദ്ദേഹത്തിനു സ്ഥാനമുണ്ട്..അതു പുസ്തകത്തിലെന്നല്ല എവിടെ എന്തെഴുതിവച്ചാലും മാറുന്നതുമല്ല... എസ് എൻ ഡി പി പ്രസ്ഥാനം ഒരു കള്ളനാണയം തന്നെയാണ്. ഒരു ബോർഡ് മെമ്പറുടെ മരുമകളായിരുന്നു തന്നെ ഞാൻ പറയും എനിക്ക് ഗുരുവിൽ വിശ്വാസമുണ്ട്., അദ്ദേഹം പറഞ്ഞും എഴുതിയും വച്ച നനമകളിലും... പ്രസ്ഥാനത്തോട് കൂറ് തീരെയില്ലെന്നും... ഈ പ്രസ്ഥാനത്തെ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞുവെന്നും.

ശങ്കരനാരായണന്‍ മലപ്പുറം said...

എനിക്ക് മന:പ്രായസമില്ല സുശീല്‍ കുമാര്‍. വ്യക്തികളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ സാധിക്കുന്നതില്‍ സന്തോഷമാണുള്ളത്. 'മലപ്രയാസം'എന്നാണ് ഞാന്‍ പ്രയോഗിച്ചത്. അതിന്റെ വ്യംഗ്യം സുശീലിന് മനസ്സിലായില്ല അല്ലേ? സുശീലിന്റെ കമന്റുകള്‍ക്ക് മറുപടിയുണ്ട്. അത് താമസിയാതെ തരാം.