My Blog List

Monday, January 24, 2011

മുസ്ലീം തെറാപ്പി!

ശങ്കരനാരായണന്‍ മലപ്പുറം 

      
       'തെറാപ്പി' എന്നു പറഞ്ഞാല്‍ രോഗ ചികിത്സ എന്നാണര്‍ത്ഥം. ഫിസിയോ തെറാപ്പി മുതല്‍ മ്യൂസിക്കല്‍ തെറാപ്പിവരെയുണ്ടല്ലോ. ഇതുപോലെ മുസ്ലീങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഒരു പ്രതേ്യക ചികിത്സാ രീതിയാണ് 'മുസ്ലീം തെറാപ്പി'. 'ക്രിസ്ത്യന്‍ തെറാപ്പി' യും ഉണ്ടായിരുന്നു. പക്ഷേ, 'മുസ്ലീം തെറാപ്പി'ക്കാണ് ഇന്ത്യയില്‍ ഏറെ പ്രചാരമുണ്ടായിരുന്നത്. ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു പ്രതേ്യക ചികത്സാ രീതിയാണിത്.
       ഇന്ന് ഒരു മുസ്ലീം പേരു കേട്ടാല്‍ തന്നെ മിക്കവരും നെറ്റിചുളിക്കും. ഇത്തരമൊരവസ്ഥ ഉണ്ടായതിന്റെ പ്രധാന കാരണക്കാര്‍ മുസ്ലീങ്ങളല്ല എന്ന കാര്യം ശരി തന്നെ. ഇതില്‍ മുസ്ലീങ്ങള്‍ക്കും പങ്കുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യം, എല്ലാ മനുഷ്യരും ആദം-ഹവ്വാ ദമ്പതിമാരുടെ സന്തതി പരമ്പരകളാണെന്ന മുസ്ലീം പാഠം മിക്ക മുസ്ലീങ്ങളും പഠിച്ചിട്ടില്ല എന്നതാണ്. അതെന്തുമാകട്ടെ, പണ്ട് സവര്‍ണരെ സംബന്ധിച്ചിടത്തോളമെങ്കിലും മുസ്ലീങ്ങള്‍ മോശപ്പെട്ടവരായിരുന്നില്ല എന്നു മാത്രമല്ല വളരെ തങ്കപ്പെട്ടവരുമായിരുന്നു. ഈഴവത്തിയുടെ മുലകള്‍ക്ക് 'മുലക്കര'വും അലക്കുകാരില്‍ നിന്നു 'വണ്ണാരപ്പാറ'യും സ്വര്‍ണ്ണപ്പണിക്കാരില്‍ നിന്നു 'തട്ടാരപ്പാട്ട'വും തുണിനെയ്ത്തുകാരില്‍ നിന്നു 'തറിക്കടമ'യും മീന്‍ പിടിക്കുന്നവരില്‍ നിന്നു 'വലക്കര'വും മീശ വയ്ക്കാന്‍ 'മീശക്കാഴ്ച'യും കല്യാണം കഴിക്കാന്‍ 'പൊലിപ്പൊന്നും' മാത്രമല്ല ഒരു പണിയും ചെയ്യാന്‍ വയ്യാത്ത ഏഴകളില്‍ നിന്നു 'ഏഴ' എന്നു പേരായ നികുതിയുമൊക്കെ വാങ്ങിയിരുന്ന തിരുവിതാംകൂറിലെ പൊന്നുതമ്പുരാക്കന്മാര്‍ മുസ്ലീങ്ങളില്‍ നിന്നു ഇതൊന്നും വാങ്ങിയിരുന്നില്ലെന്നു മാത്രമല്ല അവരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനികളോടുള്ള നിലപാടും ഇതുതന്നെയായിരുന്നു. ഡോ:പല്‍പ്പുവിന്റെ നേതൃത്വത്തില്‍ 1896 സെപ്തംബര്‍ 3-ാം തീയതി 13176 പേര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ച 'ഈഴവ മെമ്മോറിയലില്‍', ഈഴവര്‍ക്ക് പ്രവേശനം നല്‍കാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോഴുമുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. ദലിതരുടെ അവസ്ഥ ഇതിലേറെ ശോചനീയമായിരുന്നു. 1910 മാര്‍ച്ച് ഒന്നിന് മാത്രമാണ് തിരുവിതാംകൂറില്‍ പുലയര്‍ക്കും മറ്റും സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങുന്നത്. ഈ ഉത്തരവ് സാമൂഹ്യ മന:ശ്ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരാണെന്ന് ഒരു 'വിപ്‌ളവകാരി' പറയുകയുണ്ടായി. ഈ 'വിപ്‌ളവകാരി'യുടെ പേര് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള എന്നാണ്. എന്നാല്‍ മുസ്ലീങ്ങളുടെ കാര്യം ഇങ്ങനെയായിരുന്നില്ല. മുസ്ലീം പള്ളികളിലെ ഖാസിമാര്‍ക്കും ബാങ്ക്‌വിളിക്കാര്‍ക്കും അലവന്‍സ് നല്‍കിയിരുന്നത് സര്‍ക്കാര്‍ ഖജനാവില്‍നിന്നായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം ഒഴിവാക്കുന്ന മുസ്ലീങ്ങളെ ശിക്ഷിക്കുകയും അവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തവരാണ് നമ്മുടെ പണ്ടത്തെ പൊന്നു തമ്പുരാക്കന്മാര്‍ (കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, പി.കെ.ഗോപാലകൃഷ്ണന്‍).

          ലിംഗാഗ്രം മുറിക്കാത്തവരെ ആട്ടിയകറ്റിയപ്പോള്‍ ലിംഗാഗ്രം മുറിച്ചവരെ മാടി വിളിക്കുകയാണ് ചെയ്തിരുന്നത്. സവര്‍ണ മാടമ്പി വാഴ്ചക്കെതിരെ അതി ശക്തമായി ശബ്ദിച്ച വിപ്‌ളവ കവിയും ധീവര (മുക്കുവ) സമുദായക്കാരനുമായിരുന്ന പണ്ഡിറ്റ് കെ.പി.കറുപ്പന്‍ തന്റെ 'ജാതിക്കുമ്മി' എന്ന കൃതിയില്‍ ഇങ്ങനെ പാടുന്നു:

     ''അല്ലാ ഇവനിന്നൊരു പുലയനല്ലേ
      അള്ളാ മതം നാളെ സ്വീകരിച്ചാല്‍
      ഇല്ലാ തടസ്സമില്ലെല്ലായിടത്തും പോകാം
      ഇല്ലത്തും പോയിടാം യോഗപ്പെണ്ണേ, നോക്ക
     സുന്നത്തിന്‍ മാഹാത്മ്യം ജ്ഞാനപ്പെണ്ണേ!''
            മഹാകവി കുമാരാനാശാനും 'ദുരവസ്ഥ'യില്‍ ഇതേ കാര്യം പാടിയിട്ടുണ്ട്.
     ''എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ-
      രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
      ചിത്രമവനെത്തി ചാരത്തിരുന്നിടാം
      ചെറ്റും പേടിക്കേണ്ട നമ്പൂരാരേ!''
    ഇതുതന്നെയായിരുന്ന തിയ്യന്മാരുടെയും മറ്റും അവസ്ഥ. ഇന്ന്, വിശാല ഹിന്ദുവായ തിയ്യന്‍ അന്ന് വെറുക്കപ്പെട്ട ജന്തുവായിരുന്നു. ഇന്ന് വെറുക്കപ്പെടുന്ന മുസ്ലീം അന്ന് വിശേഷപ്പെട്ട ബന്ധുവായിരുന്നു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഇവിടെയുള്ള മുസ്ലീങ്ങളൊക്കെ ഇങ്ങനെയുണ്ടായവരാണ്. അതായത്, ഇവിടുത്തെ മുസ്ലീങ്ങളുടെ വല്ലിപ്പവല്ലിപ്പമാര്‍ പറങ്കോടനും നീലാണ്ടനും ചൂലനും ചാത്തനുമൊക്കെയാണ്; വല്ലിമ്മവല്ലിമ്മമാര്‍ കാളിയും കൊറ്റിയും കാരിച്ചിയും മുണ്ടിച്ചിയുമൊക്കെയാണ് എന്നര്‍ത്ഥം. പക്ഷേ, ഈ സത്യം അംഗീകരിക്കാന്‍ മിക്ക മുസ്ലീങ്ങളും തയ്യാറല്ല എന്നതാണ് വാസ്തവം. തങ്ങളെല്ലാം അറേബ്യയില്‍ നിന്നു വന്ന മാലിക് ദീനാറിന്റെയും കൂട്ടരുടെയും സന്തതി പരമ്പരകള്‍ മാത്രമാണെന്നാണ് പൊതുവെ മുസ്ലീങ്ങളുടെ ഭാവം. പുരോഗമനവാദികളുടെ കാര്യം പറയുകയാണെങ്കില്‍, പുറമേക്ക് അവര്‍ സാഹോദര്യമൊക്കെ പറയും. 'ഷഹോദരാ, എന്തൊക്കെ വിഷേഷങ്ങള്‍' എന്നൊക്കെ ചോദിക്കും. പക്ഷേ, യാഥാസ്ഥിതികരെന്നു വിശേഷിപ്പിക്കുന്നവരേക്കാള്‍ യാഥാസ്ഥിതികരാണിക്കൂട്ടൂര്‍. വാസ്തവത്തില്‍ യാഥാസ്തിതികരെന്നു വിശേഷിപ്പിക്കുന്നവരാണ് പുരോഗമനവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂടരെക്കാള്‍ വലിയ പുരോഗമനവാദികള്‍.       കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം കടലുണ്ടിപ്പുഴയിലെ ഒരു കുളിക്കടവിലുണ്ടായ ഒരു സംഭവം വിവരിക്കട്ടെ.

 ഇന്നത്തെപ്പോലെയായിരുന്നില്ല അന്നത്തെ സാമ്പത്തികാവസ്ഥ. വസ്ത്രങ്ങളൊന്നും അധികമുണ്ടാകില്ല. ഉള്ളത് ഉണക്കാനായി കുളിക്കുന്നതിനു മുമ്പ് അവ അലക്കി മണലില്‍ വിരിച്ചിടുന്ന പതിവുണ്ടായിരുന്നു. കുളിക്കാനെത്തിയ കൊറ്റിക്കുട്ടി (പട്ടികജാതിക്കാരി) അവരുടെ പാവാട ഉണക്കാനായി മണലില്‍ വിരിച്ചിട്ടിരുന്നു. മറ്റൊരു കുളിക്കാരനായ കോയക്കുട്ടി അയാളുടെ ട്രൗസറും മണലില്‍ വിരിച്ചിട്ടിരുന്നു. കാറ്റടിച്ചപ്പോള്‍ (കൊറ്റിക്കുട്ടി ഊതിയതായിരുന്നില്ല) കൊറ്റിക്കുട്ടിയുടെ പാവാട പാറി കോയക്കുട്ടിയുടെ ട്രൗസറിന്റെ മേലെ വീണു. ഇതു കണ്ടപ്പോള്‍ കോയക്കുട്ടിയുടെ 'മുസ്ലീം രക്തം' തിളച്ചു. അയാള്‍ കൊറ്റിക്കുട്ടിയെ, 'ചെറ്റേ, കണക്കേ്യ, കൊറ്റ്യേ, പട്ടേ്യ, പെര്‍ക്കേ്യ, പച്ചപ്പൊല്യാട്‌ച്ച്യേ' എന്നൊക്കെ തെറി വിളിച്ചു. കൊറ്റിക്കുട്ടി ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു. കോയക്കുട്ടിയുടെ കലിയൊന്നടങ്ങിയപ്പോള്‍ കൊറ്റിക്കുട്ടി വളരെ വിനീതയായി കോയക്കുട്ടിയോട് ചോദിച്ചു. '' അല്ല കോയക്കുട്ട്യാപ്‌ളേ ഇതിന് ങ്ങള്ത്ര ചൂടാകാന്‌ണ്ടോ. കാര്യംകൊണ്ട് പറഞ്ഞാ ങ്ങളും ഞാനും മച്ചുണ്യാനും മച്ചുണ്‍ച്ചിം അല്ലേ?''. അതെ, കുടുംബ പാരമ്പര്യ പ്രകാരം അവര്‍ ആങ്ങളയുടെയും പെങ്ങളുടെയും മക്കളായിരുന്നു. അതായത്, കോയക്കുട്ടിയുടെ മുറപ്പെണ്ണായിരുന്നു കൊറ്റിക്കുട്ടി. ഒന്നും മിണ്ടാന്‍ സാധിക്കാതെ, അന്തം വിട്ട് നാവില്‍ കുന്തം കയറിയതുപോലെ കുറേ നേരം അവിടെ നിന്നതിനു ശേഷം കോയക്കുട്ടി ട്രൗസറെടുത്ത് ഇടത്തെ തോളിലിട്ട് സ്ഥലംവിട്ടു. പുതിയ തലമുറയില്‍ ഏറെ മാറ്റം വന്നു എന്നതു ശരി തന്നെ. എന്നാല്‍, ഈ മാറ്റത്തിനും ചില സാമ്പത്തിക-ഓദേ്യാഗിക ബന്ധങ്ങളുമുണ്ട്. ഉയര്‍ന്ന ഉദേ്യാഗവും ഇതുകൊണ്ടുതന്നെ അത്യാവശ്യം കാശുള്ള ആളുമാണ് ചന്ദ്രന്‍. ചന്ദ്രനെ ചിലര്‍ സംബോധന ചെയ്യുന്നത് ഇങ്ങനെ: 'മ്മളെ ചാത്തന്റെ മകന്‍ ചന്ദ്രേട്ടന്‍!' മുസ്ലീം സമൂഹത്തിന് പൊതുവെയുള്ളത് ഒരു 'കോയക്കുട്ടിമനസ്സ്' തന്നെയാണെന്ന് ചുരുക്കും.
            'മുസ്ലീം തെറാപ്പി'യില്‍ ഉപയോഗിക്കുന്ന 'വസ്തു'വിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളും മാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ. ഈ 'വസ്തു'എങ്ങനെ 'മുസ്ലീം തെറാപ്പി'യില്‍ ഉപയോഗിക്കപ്പെടുന്നു എന്നു നോക്കാം. എങ്കിലോ പണ്ട്........അയിത്ത ജാതിക്കാരായ തിയ്യനോ പറയനോ പുലയനോ തൊടുന്ന വസ്തുക്കള്‍ അശുദ്ധമാകുമായിരുന്നു. അശുദ്ധമായ ആ വസ്തു ഏതെങ്കിലുമൊരു മുസ്ലീം തൊട്ടാല്‍ ശുദ്ധമാവുകയും ചെയ്യും. (ക്രിസ്ത്യാനി തൊട്ടാലും മതിയായായിരുന്നു. '' തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൗലോസിനെക്കൊണ്ട് തൊടീച്ചെടുക്കാം'' എന്നായിരുന്നു പ്രമാണം. ഈ പ്രമാണം പടച്ചുനടപ്പാക്കിയവര്‍ക്കൊരു പ്രണാമം!). സ്‌കൂളുകളില്‍ സവര്‍ണരായ മിക്ക അദ്ധ്യാപകരും അവര്‍ണക്കുട്ടികളെ കൈകൊണ്ട് മാത്രമല്ല ചൂരല്‍ക്കൊണ്ടും അടിക്കാത്തൊരു കാലമുണ്ടായിരുന്നു. അടിച്ചാല്‍ അവരില്‍നിന്നു തന്റെ ശരീരത്തിലേക്ക് അശുദ്ധം ചൂരലിലൂടെ ഓടിക്കയറി തനി പരിശുദ്ധമായ അവരുടെ പൊന്നുമേനി അയിത്തമാക്കുമെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ആയതിനാല്‍ ചൂരല്‍കൊണ്ട് എറിയുകയായിരുന്നു പതിവ്.

         ഇതുപോലെത്തന്നെ അവര്‍ണന്‍ തൊട്ടാല്‍ അശുദ്ധപ്പെടുന്ന വ്യക്തിയെ ഒരു മുസ്ലീം തൊട്ടാല്‍ ശുദ്ധമാകുമായിരുന്നു. ഇങ്ങനെ ചെയ്തിട്ടുള്ള വ്യക്തിയാണ് നമ്മുടെ ഗാന്ധിജി. ഗാന്ധിജിയുടെ വാക്കുകള്‍: ''വിദ്യാലയത്തില്‍ അയിത്തജാതിക്കാരെ തൊടാന്‍ പലപ്പോഴും ഇടയായിട്ടുണ്ട്. അത് അച്ഛനമ്മമാരില്‍നിന്ന് ഒരിക്കലും മറച്ചു വയ്ക്കുമായിരുന്നില്ല. അവിശുദ്ധമായ ആ സ്പര്‍ശനത്തിനു ശേഷം ദേഹശുദ്ധി വരുത്താന്‍ ഏറ്റവും പറ്റിയ കുറുക്കുവഴിയായി അതുവഴി കടന്നുപോകുന്ന മുസല്‍മാനെ തൊട്ടാല്‍ മതിയെന്ന് പറഞ്ഞ് തന്നിരുന്നു. അമ്മയോടുള്ള സ്‌നേഹാദരങ്ങളാല്‍ ഞാന്‍ പലപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്''. അശുദ്ധം മാറല്‍ ഒരു ചികിത്സാ രീതിയായി കണക്കാക്കാന്‍ സാധിക്കുകയില്ലല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട കാര്യം തന്നെ വിവരിക്കാം. അപ്പോള്‍ മാത്രമേ 'മുസ്ലീം തെറാപ്പി' എന്തെന്ന് ശരിക്കും വ്യക്തമാവുകയുള്ളൂ. 
    ഇതേക്കുറിച്ചും ഗാന്ധിജി നമുക്കു പറഞ്ഞു തന്നിട്ടുണ്ട്. ഗുജറാത്തിലെ കത്തിയവാദിലെ ഒരു ഗ്രാമത്തിലെ അവര്‍ണനും ധേദ് (തുണിനെയ്ത്ത് ജോലി ചെയ്യുന്നവര്‍) സമുദായക്കാരനുമായ ഒരദ്ധ്യാപകനുണ്ടായ അനുഭവത്തെക്കുറിച്ചാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ആ അദ്ധ്യാപകന്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് എഴുതിയ രണ്ടു കത്തുകളില്‍ വിവരിക്കുന്നത് (യങ് ഇന്ത്യ, 1927 മെയ് 5) നോക്കുക: 

കത്ത് 1

    '' നമസ്‌കാരം. ഈ മാസം അഞ്ചാം തീയതി എന്റെ ഭാര്യ പ്രസവിച്ചു. ഏഴാം തീയതി അവള്‍ക്ക് അസുഖം പിടിപെട്ടു. വയറിളകി. സംസാരശേഷി നഷ്ടപ്പെട്ടു. ശ്വാസ തടസ്സമുണ്ടായി. നെഞ്ചത്തു നീരു വന്നു. വാരിയെല്ലുകളില്‍ കടുത്ത വേദന അനുഭവപ്പെട്ടു. ഞാന്‍ ഡോക്ടറെ ചെന്നു വിളിച്ചു. അദ്ദേഹം പറഞ്ഞു: 'അസ്പൃശ്യന്റെ വീട്ടില്‍ ഞാന്‍ വരികയില്ല; ആ സ്ത്രീയെ ഞാന്‍ പരിശോധിക്കുകയുമില്ല'. ഞാന്‍ നഗര്‍ശേത്തിനെയും ഗാര്‍സിയ ദര്‍ബാറിനെയും സമീപിച്ച് സഹായം തേടി. അവര്‍ എന്നോടൊപ്പം വന്നു. ഡോക്ടര്‍ക്കു നല്‍കേണ്ട പ്രതിഫലം രണ്ടു രൂപയായിരുന്നു. നഗര്‍ശേത്ത് എനിക്കു വേണ്ടി ജാമ്യം നിന്നു. ഒടുവില്‍, രോഗിയെ വീടിനു പുറത്തുകൊണ്ടു കാണിക്കണമെന്ന വ്യവസ്ഥയില്‍ ഡോക്ടര്‍ വരാമെന്നു സമ്മതിച്ചു. അദ്ദേഹം വന്നു. പ്രസവിച്ചു രണ്ടു ദിവസം മാത്രം കഴിഞ്ഞ സ്ത്രീയെ ഞങ്ങള്‍ പുറത്തെത്തിച്ചു. ഡോക്ടര്‍ അദ്ദേഹത്തിന്റെ തെര്‍മോമീറ്റര്‍ അടുത്തു നിന്ന ഒരു മുസ്ലീമിന്റെ കൈയില്‍ കൊടുക്കുകയും അയാള്‍ അത് എനിക്കു നല്‍കുകയും ചെയ്തു. ഭാര്യയുടെ പനി അളന്നിട്ട് ഞാന്‍ അതു തിരികെ ആ മുസ്ലീമിനെത്തന്നെ ഏല്പിച്ചു. അയാളുടെ കൈയില്‍ നിന്ന് ഡോക്ടര്‍ അതു വാങ്ങി. സമയം എട്ടു മണിയോടടുത്തിരുന്നു. വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തെര്‍മോമീറ്റര്‍ പരിശോധിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു: 'അവര്‍ക്ക് ന്യുമോണിയയും ശ്വാസം മുട്ടലുമുണ്ട്'. എന്നിട്ട് അദ്ദേഹം മടങ്ങിപ്പോയി മരുന്നു കൊടുത്തയച്ചു. ഞാന്‍ ചന്തയില്‍ നിന്നു ചെറുചണവിത്തു (ലിന്‍ഡിസ്) വാങ്ങി. ഞങ്ങള്‍ അത് അരച്ച് രോഗിയുടെ ദേഹത്ത് പുരട്ടുകയും മരുന്നു കൊടുക്കുകയും ചെയ്തു. അവളെ പരിശോധിക്കാന്‍ ഡോക്ടര്‍ക്കു ദയ തോന്നിയില്ല. അകലെനിന്നു നോക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സ്വാഭാവികമായും പ്രതിഫലം രണ്ടു രൂപ ഞാന്‍ നല്‍കി. ഇതു ഗുരുതരമായ ഒരു രോഗമാണ്. എല്ലാം ഈശ്വരന്റെ കൈകളില്‍! 

കത്ത് 2

എന്റെ ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് അവള്‍ മരിച്ചു. അഭിപ്രായം പറയേണ്ട കാര്യമില്ല. തെര്‍മോമീറ്റര്‍ ശുദ്ധീകരിക്കാന്‍ മുസ്ലീമിന്റെ സഹായം വേണ്ടി വന്ന, നേരിട്ട് അതുപയോഗിക്കാന്‍ വിസമ്മതിച്ച, രണ്ടു നാള്‍ രോഗഗ്രസ്തയായിക്കിടന്ന സ്ത്രീയോട് പട്ടിയോടും പൂച്ചയോടും പെരുമാറുന്നതിനെക്കാള്‍ മോശമായി പെരുമാറിയ, അഭ്യസ്തവിദ്യനായ ഡോക്ടറുടെ മനുഷ്യത്വമില്ലായ്മയെപ്പറ്റി എന്തു പറയാന്‍? ഈ മനുഷ്യത്വമില്ലായ്മ സഹിക്കുന്ന സമൂഹത്തെപ്പറ്റി എന്തു പറയാന്‍? ചിന്തിക്കാം കരയാം, അത്രമാത്രം.
       ഇതാണ് മുസ്ലീമിനെ ഉപയോഗിച്ച് നടത്തുന്ന ചികിത്സാ രീതിയായ 'മുസ്ലീം തെറാപ്പി'. 'നമ്മുടെ പൈതൃകത്തിനും പാരമ്പര്യത്തിനും തനിമയ്ക്കുമൊക്കെ' കുറച്ചൊക്കെ കോട്ടം തട്ടിയതിനാല്‍ ഇത്തരം ചികിത്സാ രീതികള്‍ ഏതാണ്ടൊക്കെ ഇല്ലാതായി എന്നു പറയാം. ഇതു തിരിച്ചു പിടിക്കണമെന്നാണല്ലോ ചിലര്‍ വിളിച്ചു കൂവുന്നത്. അവരുടെ വിജയത്തിനു വേണ്ടി മഷി കുത്താന്‍ ചൂണ്ടുവിരല്‍ നീട്ടുന്നവരും വാളും വടിയും കത്തിയുമായി വെട്ടാനും തല്ലാനും കുത്താനും അതോടൊപ്പം വെട്ടുകൊള്ളാനും തല്ലുകൊള്ളാനും കുത്തുകൊള്ളാനുമൊക്കെ നിന്നുകൊടുക്കുന്നവരുമാകട്ടെ 'മുസ്ലീം തെറാപ്പി'ക്കു വിധേയരായരവരുടെ പിന്‍തലമുറക്കാരും!
.................

Wednesday, January 19, 2011

അവസരവാദ കലയുടെ ആശാനായ അഴീക്കോട്

പരിവര്‍ത്തനവാദി മാസിക- ഡിസംബര്‍,2010


ശങ്കരനാരായണന്‍ മലപ്പുറം

    ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയിലേക്ക് മാറുന്നത് അവസരവാദമല്ല. ശരി എന്നു വിശ്വസിച്ചത് തെറ്റാണെന്നും തെറ്റാണെന്ന് ധരിച്ചിരുന്നത് ശരിയാണെന്നും ബോധ്യപ്പെട്ട് പാര്‍ട്ടി മാറിയാല്‍ അതൊരിക്കലും അവസരവാദമാമില്ല. മറിച്ച്, കാര്യ ലാഭത്തിനു വേണ്ടിയാണെങ്കില്‍ അവസരവാദമാവുകയും ചെയ്യും. പ്രതേ്യക കാര്യം സാധിക്കാന്‍ വേണ്ടിയല്ലെങ്കില്‍ കൂടി, ഒരു പക്ഷത്തു നില്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി അന്ധമായി വാദിക്കുകയും പിന്നീട് ഏതോ പ്രശ്‌നത്തിന്റെ പേരില്‍ അവരോട് തെറ്റി എതിര്‍ ചേരിയില്‍ വന്ന് അവരെ അന്ധമായി ചീത്ത പറയുകയും ചെയ്യുന്നത് അവസരവാദമാണ്. ഇത്തരത്തില്‍പ്പെട്ട ഒന്നാം നമ്പര്‍ അവസരവാദിയായിരുന്നു നമ്മളെ നോക്കി ചിരിച്ചു കൊണ്ട് മരിച്ച പ്രൊഫ: എം.എന്‍.വിജയന്‍ (വിജയന്‍ മാഷിന്റെ മരണം വളരെ സുന്ദരമായൊരു മരണമായിരുന്നു. ഇക്കാര്യത്തില്‍ വളരെ ഭാഗ്യവാനായിരുന്നു അദ്ദേഹം). സാമാന്യ മര്യാദാ ബോധം ഉള്ളയാള്‍ ചെയ്യാന്‍ പാടില്ലാത്ത പണിയാണ് ഇദ്ദേഹം 'ദേശാഭിമാനി' വാരികയുടെ പത്രാധിപ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്തത്. 'ദേശാഭിമാനി' വാരികയുടെ പത്രാധിപസ്ഥാനത്തിരുന്നു കൊണ്ട് തന്നെ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അതി രൂക്ഷമായി വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന 'പാഠ' ത്തിന്റെ പത്രാധിപരായി. ഇതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം മാന്യന്മാര്‍ക്കു ചേര്‍ന്നതായിരുന്നില്ല. '' ഞങ്ങള്‍ 'പാഠ'ത്തിലൂടെ പറയാന്‍ ശ്രമിച്ചത് പാര്‍ട്ടിക്കാര്യങ്ങളല്ല; ജനങ്ങളുടെ കാര്യങ്ങളാണ്. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ് എന്ന് വിമാനത്തില്‍ പറന്നു വന്ന് വിളിച്ചു പറഞ്ഞാല്‍ പോരാ'' എന്നൊക്കെയായിരുന്നു തട്ടിവിട്ട ഗീര്‍വാണങ്ങള്‍ (മാതൃഭൂമി വാരിക,14.10.2007). ഇതിന്റെ അര്‍ത്ഥം 'ദേശാഭിമാനി' ജനങ്ങളുടെ കാര്യം പറയുന്ന പ്രസിദ്ധീകരണമല്ല എന്നാണ്. പിന്നെ എന്തിനാണ് എം.എന്‍.വിജയന്‍ ജനവിരുദ്ധമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ പത്രാധിപച്ചുമതല കെട്ടിപ്പിടിച്ച് കിടന്നത് ? രാജി വച്ച് മാന്യമായി പുറത്ത് പോകണമായിരുന്നു. നാവ് എങ്ങോട്ടും വളയ്ക്കാവുന്ന സാധനമാണ് എന്നു കരുതി പറയുന്നതെന്തും ന്യായമാവില്ലല്ലോ. 
             തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന്‍ എന്ന അദ്ധ്യാപകനെ, ക്‌ളാസ് മുറിയില്‍ കൊച്ചു കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്ന സംഭവത്തെ (കൊല്ലാനായി തെരഞ്ഞെടുത്ത പശ്ചാത്തലത്തെ)ഒരൊറ്റ സി.പി.എം. കാരനും ന്യായീകരിച്ചിട്ടില്ല. എന്നാല്‍, എം.എന്‍. വിജയന്‍ ഇതിനെ ന്യായീകരിച്ച് ഘോരഘോരം പ്രസംഗിച്ചു. ഇതേക്കുറിച്ച് കെ.വേണു ഇങ്ങനെ അഭിപ്രായപ്പെട്ടു (മാതൃഭൂമി വാരിക, 21.10.2007): ''അതിനെ ന്യായീകരിച്ച് അദ്ദേഹമെഴുതിയത് കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് അദ്ദേഹത്തോട് കടുത്ത വെറുപ്പാണ് തോന്നിയത് ''. അതെ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ച പാഠം പത്രാധിപര്‍ അന്ന് സി.പി.എമ്മിന്റെ എതിരാളിളെ പാഠം പഠിപ്പിക്കുകയായിരുന്നു. പാര്‍ട്ടിക്കാരെക്കാള്‍ വലിയ പാര്‍ട്ടി ഭക്തി അദ്ദേഹം കാണിച്ചു. മറു കണ്ടം ചാടിയപ്പോള്‍ കാണിച്ചു കൊണ്ടിരുന്നതും ഈ അന്ധമായ (വിരോധ) ഭക്തി തന്നെയായിരുന്നു. അല്ലാതെ അതില്‍ സാംസ്‌കാരികവും രാഷ്ട്രീയവുമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ രാഷ്ട്രീയമെന്നു വിളിക്കാമെങ്കില്‍ ഈ രാഷ്ട്രീയത്തെയാണ് അവസരവാദ രാഷ്ട്രീയം എന്നു വിളിക്കേണ്ടത്. 
           എന്നാല്‍, എം.എന്‍.വിജയനെ കടത്തി വെട്ടുന്ന ഒരു സൂപ്പര്‍ അവസരവാദിയുണ്ട് കേരളത്തില്‍. സാംസ്‌കാരിക നായകനായി വിശേഷിപ്പിക്കപ്പെടുന്ന ഡോ: സുകുമാര്‍ അഴീക്കോടാണ് ഈ വ്യക്തി. ഇതു തെളിയിക്കാനായി വിവരിക്കുന്ന കാര്യങ്ങളില്‍ വായനക്കാര്‍ക്ക് വിശ്വാസക്കുറവുണ്ടെങ്കില്‍ ആ ധാരണ മാറ്റാന്‍ ഒരു ചെറിയ നിര്‍ദ്ദേശം വയ്ക്കാം. ഈ വ്യക്തിയുടെതായി പത്രങ്ങളില്‍ വരുന്ന വാക്കുകള്‍ മുറിച്ചെടുത്തു സൂക്ഷിക്കുക. കുറച്ചു കാലം കഴിഞ്ഞ് അവ ഒരാവര്‍ത്തി വായിക്കുക. പിന്നെ യാതൊരു സംശയവും വരില്ല. ആടിനെ പട്ടിയാക്കാനും ആ പട്ടിയെ പിന്നെ ആടാക്കാനും ആ ആടിനെ ആമയാക്കാനും ആമയെ പിന്നെ ആമാടയാക്കാനും കഴിവുള്ള വ്യക്തിയാണ് ഡോ: സുകുമാര്‍ അഴീക്കോട് എന്നു ശരിക്കും ബോധ്യമാവും. 
കമ്മ്യൂണിസ്റ്റ് വിരോധ ചിന്തകള്‍ 
      കുരങ്ങനില്‍ നിന്നു മനുഷ്യന്‍ രൂപപ്പെട്ടുവെന്ന പരിണാമവാദം ഡാര്‍വിന്‍ കണ്ടുപിടിച്ചതാണ്. എന്നാല്‍, മനുഷ്യന്‍ മൃഗമാവുകയും വീണ്ടും മനുഷ്യനാവുകയും ചെയ്യുന്ന ഒരു പരിണാമ സിദ്ധാന്തം അഴീക്കോട് പണ്ടൊരിക്കല്‍ കണ്ടു പിടിച്ചിട്ടുണ്ട്. ഈ സിദ്ധാന്തം 1978 ലെ 'ദേശാഭിമാനി' വാര്‍ഷികപ്പതിപ്പില്‍ പ്രൊഫ: എം.കെ.സാനു ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. ആ സിദ്ധാന്തം ഇങ്ങനെ: '' മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും. മൃഗം അധ:പതിച്ചാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റാകും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് അധ:പതിച്ചാല്‍ കേരള കമ്മ്യൂണിസ്റ്റാകും. കേരള കമ്മ്യൂണിസ്റ്റ് അധ:പതിച്ചാല്‍ മുണ്ടശ്ശേരിയാകും'' 
      ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരിയെ മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും മാര്‍ക്‌സിനെയുമൊക്കെ അതി ശക്തമായ ഭാഷയില്‍ അഴീക്കോട് വിമര്‍ശിച്ചിട്ടുണ്ട്. കലയും മാര്‍ക്‌സിസവും (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്-20.10.1955) എന്ന ലേഖനത്തില്‍ അഴീക്കോട് ഇങ്ങനെ എഴുതി: '' ജീവിതത്തിന്റെ സമഗ്ര പ്രതിഭാസങ്ങളെ ഉള്ളടക്കുന്ന സത്യമാണ് അത് (മാര്‍ക്‌സിസം) എന്നു വാദിക്കണമെങ്കില്‍ ആധുനികമായ പല വിജ്ഞാന പ്രവണതകളെയും നേരെ കണ്ണ് ഇറുക്കി അടയ്‌ക്കേണ്ടി വരും. ഇത്ര കൊടിയ വിജ്ഞാന ഹത്യ നടത്തിയിട്ടും മാര്‍ക്‌സിസത്തിന്റെ അപ്രമാദിത്വത്തെ സ്ഥാപിച്ചിട്ട് എന്തു സ്വരാജ്യമാണ് സിദ്ധിക്കുകയെന്ന് മനസ്സിലാകുന്നില്ല...കാറല്‍ മാര്‍ക്‌സിനെ സാഹസ കലാകാരനും കലാ വിമര്‍ശകനുമാക്കിത്തീര്‍ത്തുകൊണ്ട് കലയും മാര്‍ക്‌സിസവും പരസ്പര ബന്ധമുള്ളതാണെന്ന് സ്ഥാപിക്കാമെന്ന് ചിലര്‍ കരുതുന്നു. എത്ര മൂഡമായ വിശ്വാസം! മാര്‍ക്‌സ് എഴുതിയ ഗ്രന്ഥങ്ങള്‍ അത്യുത്തമമായ കലാസൃഷ്ടികളാണത്രെ!''
         1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചപ്പോള്‍ അതിനെ പരാമര്‍ശിച്ച് അഴീക്കോട് ഇങ്ങനെ എഴുതി (മാതൃഭൂമി ആഴ്ചപ്പതിപ്പ്- 1957 സെപംബര്‍ 11 ) ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ വിജയം നാളെ ഇന്ത്യയുടെ തന്നെ ഐക്യത്തിനും നിലനില്പിനും ദോഷകരമായി ഭവിക്കും.......ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് കക്ഷിയെ അവിശ്വാസ്യമെന്നും അസത്യാത്മകമെന്നും അല്ലാതെ മറ്റൊരു രീതിയില്‍ ആര്‍ക്കും വിശേഷിപ്പിക്കുക സാധ്യമല്ല''
    അവസരവാദം എന്ന വാദത്തിലപ്പുറമൊരു വാദം ഇക്കാര്യത്തില്‍ അഴീക്കോടിനില്ല. മുണ്ടശ്ശേരിയെ ചീത്ത പറഞ്ഞു അതേ നാവുകൊണ്ടു തന്നെ മുണ്ടശ്ശേരിയെ വാനോളം പുകഴ്ത്താനും അഴീക്കോടിന്റെ നാവ് തയ്യാറായി. 2003 ആഗസ്റ്റില്‍ മുണ്ടശ്ശേരിയുടെ ജന്മദിനാഘോഷങ്ങള്‍ കേരള സാഹിത്യ അക്കാദമി ഹോളില്‍ നടന്നു. അതില്‍ അഴീക്കോട് മുണ്ടശ്ശേരിയെ പ്രകീര്‍ത്തിച്ച സംസാരിക്കുകയുണ്ടായി (2004 സെപ്തംബര്‍ ലക്കം സാഹിത്യ ചക്രവാളത്തില്‍ അത് ചേര്‍ത്തിട്ടുണ്ട്). മാധുര്യമൂറുന്നതും ആസ്വാദ്യവുമായ കിഴങ്ങു പോലെയുള്ള മനുഷ്യനാണ് മുണ്ടശ്ശേരി എന്നുവരെ അഴീക്കോട് തട്ടി വിട്ടു. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയെ രണ്ടാം മുണ്ടശ്ശേരി എന്നു വിശേഷിപ്പിക്കുയും ചെയ്തു.
         ഇതൊക്കെ പണ്ടത്തെ കാര്യം. പിന്നീട് സത്യം തിരിച്ചറിഞ്ഞ് നിലപാട് മാറ്റിയില്ലേ എന്ന മറു ചോദ്യമുയര്‍ന്നേക്കാം. എന്നാല്‍ ഈ ചോദ്യം വെറുതെയാണ്. 2001 ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റപ്പോള്‍ അഴീക്കോട് പ്രകടിപ്പിച്ച അഭിപ്രായം നോക്കുക: ''ഇടതുമുന്നണി കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടു. അവരുടെ മൃഗീയത സംസ്ഥാനത്തെ ചോരക്കളമാക്കി. അവര്‍ ജനങ്ങളില്‍നിന്നകന്ന് ദന്തഗോപുരങ്ങളില്‍ ഇരിക്കുകയായായിരുന്നു''
എഴുത്തും അവസരവാദവും
   1944 ലാണത്രെ അഴീക്കോട് എഴുത്തു തുടങ്ങിയത്. അവസരവാദവും അന്നു തന്നെ തുടങ്ങിയിട്ടുണ്ടാവും. സത്യം, ദയ, സ്‌നേഹവും സാഹോദര്യം തുടങ്ങിയ ഗുണങ്ങളെ വിളംബരം ചെയ്യുന്നതും മനുഷ്യര്‍ക്ക് എന്നും ഗുണപാഠമായി നിലനില്‍ക്കുന്നതുമായ സൂക്തങ്ങളൊന്നും അഴീക്കോടില്‍ നിന്നുണ്ടായിട്ടില്ല. ഉല്‍പ്രേക്ഷകളും ഉപമകളും അലങ്കാരങ്ങളും കൊണ്ടുള്ള വെറും കസര്‍ത്തു കളികള്‍ മാത്രമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. 
        കോണ്‍ഗ്രസ്സുകാരെ ചീത്ത പറയുന്നത് അഴീക്കോടിന്റെ സ്ഥിരം സ്വഭാവമൊന്നുമല്ല. അവരെ നിരന്തരം ചീത്ത പറയുമ്പോള്‍ അവര്‍ അഴീക്കോടിനെ പ്രസംഗിക്കാന്‍ വിളിക്കില്ല. അങ്ങനെയിരിക്കെ ഒരു ദിവസം വിളിക്കും. അഴീക്കോട് ക്ഷണം രണ്ടു കയ്യും നീട്ടി സ്വീകരിക്കും. അവിടെപ്പോയി കോണ്‍ഗ്രസ്സുകാര്‍ക്കു വേണ്ടി കുഴലൂത്തു നടത്തുകയും ചെയ്യും. 1989 ല്‍ നെഹ്‌റു ജന്മശതാബ്ദിയൊടനുബന്ധിച്ച് ആലപ്പുഴ വച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നെഹ്‌റു സിമ്പോസിയത്തിലെ പ്രസംഗം നോക്കുക: '' ഈ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ്സുകാര്‍ അവരുടെ സമ്മേളനങ്ങളില്‍ എന്നെ വിളിച്ചിട്ടില്ല. അത് ആരുടെ കുറ്റം? കോണ്‍ഗ്രസ്സുകാര്‍ എന്തേ എന്നെ വിളിക്കാതിരിക്കുന്നത് ? കോണ്‍ഗ്രസ്സുകാര്‍ വിളിക്കുന്നില്ലെങ്കിലും ഇതാ ഞാന്‍ വിളിക്കുന്നു എന്ന് തച്ചടി (തച്ചടി പ്രഭാകരന്‍) പറയുകയല്ലായിരുന്നോ? ഒന്നു രണ്ടു രാഷ്ട്രീയ യോഗത്തിനൊഴികെ എല്ലാറ്റിലും പോകുമെന്ന് ഞാന്‍ അമ്മയോട് സത്യം ചെയ്തതാണ്. ഞാനും കോണ്‍ഗ്രസ്സില്‍പ്പെടും. കാരണം അമ്മയുള്ള കാലത്ത് ഞാന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു''
      അഴീക്കോടിന്റെ അവസരവാദത്തെ ചോദ്യം ചെയ്താല്‍ അദ്ദേഹം ഞഞ്ഞാപിഞ്ഞ പറയുകയും ചെയ്യും. ഇപ്പോള്‍ അതി ശക്തമായി മാര്‍ക്‌സിസം പ്രസംഗിക്കുന്ന ഇദ്ദേഹം അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെയും അവരുടെ കിരാതമായ അടിയന്തിരാവസ്ഥാ വാഴ്ചകയെയും സ്തുതിച്ച് എഴുതുകയുണ്ടായി. 1976 ല്‍ വീക്ഷണത്തിന്റെ ഒന്നാം വാര്‍ഷികപ്പതിപ്പില്‍ 'പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യണം' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ നിന്ന്:       '' ഇന്നത്തെ അടിയന്തരാവസ്ഥയെ ഒന്നു പരിശോധിച്ചു നോക്കുക. സ്വാതന്ത്ര്യം നേടിയതിനു ശേഷം കൈവന്ന അവസരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ആര്‍ത്ഥികവും ഭരണപരവും സാമൂഹ്യവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നാം പരാജയപ്പെട്ടുകൊണ്ടേയിരുന്നപ്പോള്‍ ഉണ്ടായി വന്ന പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യന്‍ ജനത കൈക്കൊണ്ട ധീരവ്രതത്തിന്റെ പേരാണ് അടിയന്തരാവസ്ഥ. നേരത്തെ വിവരിച്ചതു പോലെ, ഇനി നമുക്ക് അവസരം കിട്ടില്ല; ഇത് അവസാനത്തെ അവസരം! '' ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്നു പോയപ്പോള്‍, ''ഞാന്‍ ഒരിക്കലും അടിയന്തരാവസ്ഥയ്ക്കനുകൂലമായി എഴുതിയിട്ടല്ല ''എന്നു അഴീക്കോട് വിളിച്ചു പറയുകയുണ്ടായി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തെളിവുമായി രംഗത്തു വന്നപ്പോള്‍ 'ഛെ!, ഈ കള്ളുകുടിയനുമായൊക്കെ സംസാരിക്കാന്‍ ഗാന്ധിയനായ എന്നെ കിട്ടില്ല. ' എന്നു ഞഞ്ഞാപിഞ്ഞാ പറഞ്ഞ് തടി തപ്പുകയാണ് അഴീക്കോട് ചെയ്തത്. എന്നാല്‍ ഇതൊന്നും വിശദമായി തുറന്നു കാണിക്കാനുള്ള ചങ്കൂറ്റം നമ്മുടെ പത്ര മാധ്യമങ്ങള്‍ക്കില്ലാ എന്നതാണ് ദു:ഖകരമായ സത്യം. അഴീക്കോടിനെ അവര്‍ക്ക് പേടിയാണ്. അടിയന്തിരാവസ്ഥയെ ന്യായീകരിച്ചിട്ടില്ല എന്നു നുണ പറഞ്ഞ അഴീക്കോടിനെതിരെ തെളിവുകള്‍ നല്‍കിയെങ്കിലും അവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ മിക്ക പത്ര മാധ്യമങ്ങളും തയ്യാറായില്ല. ഇതേക്കുറിച്ച് ബാല ചന്ദ്രന്‍ ചുള്ളിക്കാട് കെ.എം.ചുമ്മാറിന് ഇങ്ങനെ എഴുതി: '' ഈ കള്ള ദൈവങ്ങള്‍ക്ക് പത്രമാധ്യമങ്ങളില്‍ വലിയ സ്വാധീനമുണ്ട് '' 
ഇപ്പോള്‍ അഴീക്കോടും എം.പി.വീരേന്ദ്രകുമാറും തമ്മില്‍ വലിയ ലോഹ്യമാണ് കാണിക്കുന്നത്. ഈയിടെ, അഴീക്കോടിന്റെ തത്ത്വമസിയെ വാനോളം പുകഴ്ത്തി വീരേന്ദ്രകുമാര്‍ പ്രസംഗിക്കുകയുണ്ടി. വീരേന്ദ്രകുമാറിനെ പുകഴ്ത്തി അഴീക്കോടും സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇത് പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന പരിപാടി മാത്രമാണ്. കുറച്ചു കാലം മുമ്പ് ഇവര്‍ കീരിയെയും പാമ്പിനെയും പോലെയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചീത്ത പറഞ്ഞു. വീരേന്ദ്രകുമാറിന്റെ രാമന്റെ ദു:ഖം എന്ന കൃതി തന്റെ ഗുരുവിന്റെ ദു:ഖം എന്ന കൃതി കട്ടെഴുതിയതാണെന്നു വരെ പറഞ്ഞു അഴീക്കോട്. എന്നാല്‍ ഈ അഴീക്കോട് തന്നെയാണ് വീരേന്ദ്രകുമാറിന്റെ രാമന്റെ ദു:ഖം എന്ന കൃതി പ്രകാശനം ചെയ്തത്. അന്ന് വീരേന്ദ്രകുമാറിനെ വാഴ്ത്തി അഴീക്കോട് തട്ടിവിട്ട ഗീര്‍വാണങ്ങള്‍ നോക്കുക: ''തുരുത്തുകള്‍ അതിജീവിക്കുന്ന സാഗരത്തിന്റെ കഥയാണ് രാമന്റെ ദു:ഖം. പേന എവിടെ പിടിക്കണമെന്നറിയാത്തവരുടെ ഇടയില്‍ വീരേന്ദ്രകുമാര്‍ പേന പിടിക്കേണ്ടിടത്ത് പിടിക്കുകയും അത് ശക്തമായി ഉപയോഗിക്കുകയും ചെയ്യുന്നത് വയനാടന്‍ മലകളുടെ പരിപാവനത കൊണ്ടാകണം. ഗന്ധകം കുഴിച്ചെടുക്കുന്ന ഖനിയില്‍ സ്വര്‍ണ്ണം കണ്ടെുത്തുമ്പോഴുള്ള ആഹ്‌ളാദമാണ് ഇദ്ദേഹത്തിന്റെ രചനകള്‍ കാണുമ്പോള്‍ ഉണ്ടാകുന്നത്'' 
നട്ടെല്ല് എന്ന ഗുണം
      ഇങ്ങനെയൊക്കൊ സംസാരിക്കാന്‍ അപാരമായ നട്ടെല്ലു തന്നെ വേണം. ഇതു സുകുമാര്‍ അഴീക്കോടിനു തീര്‍ച്ചയായും ഉണ്ട്. മാത്രമല്ല നട്ടെല്ലിന്റെ ഗുണത്തെക്കുറിച്ച് ഗീര്‍വാണമടിക്കാനുള്ള കഴിവും ഇദ്ദേഹത്തിനുണ്ട്. 1963 ല്‍ 'ജാഗ്രത'യില്‍ എഴുതിയ ലേഖനത്തില്‍ അഴീക്കോട് എഴുതിയത് നോക്കുക: '' നമ്മുടെ ഇടയിലുള്ള വിദ്വാന്മാര്‍-ഇവരാണല്ലോ ബുദ്ധിജീവികള്‍ എന്ന വിശേഷപ്പേരില്‍ അറിയപ്പെടുന്ന വര്‍ക്ഷം-നട്ടെല്ലില്ലാത്തവരോ, ഉണ്ടെങ്കില്‍ തേഞ്ഞു തേഞ്ഞ് നാരു പോലെയായ നട്ടെല്ലു മാത്രം ഉള്ളവരോ ആണ്. ചതുരന്മാരാകയാല്‍ തങ്ങളുടെ ചാപല്യങ്ങളും ഗുണമാണെന്ന് അവര്‍ വാക്കു വഴി പ്രകടിപ്പിക്കും......നാവും നട്ടെല്ലും തമ്മിലാണ് ഇന്ത്യയിലെ ബുദ്ധിജീവികള്‍ക്കിടയിലെ ഇന്നത്തെ ഏറ്റവും വലിയ മാനസിക സംഘട്ടനം നടക്കുന്നത്. നട്ടെല്ല് എന്താണെന്ന് വായനക്കാരന് അറിയാം-വിശ്വാസ ധീരധ തന്നെ. ഈ നാവോ? അതാണ് അവസരവാദം. ഏറ്റവും കൊടിയ അവസരവാദികള്‍ ഇന്നാട്ടിലെ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും തലപ്പത്ത് കയറി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. പിന്നെ എങ്ങനെ ഉണ്ടാകും ഇവിടെ നട്ടെല്ല് ''
ശങ്കരക്കുറുപ്പും അഴീക്കോടും
       അവസരവാദം കൊണ്ടു നടക്കുന്ന ആള്‍ വളരെ രസകരമായി അവസരവാദത്തെ വിമര്‍ശിച്ച് സംസാരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം നോക്കുക (ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകത്തില്‍ നിന്ന്): '' ചിലര്‍ അതിനും മുതിര്‍ന്നു. കേരളത്തില്‍ അത്തരക്കാരുടെ ഇടയിലാണ് ശങ്കരക്കുറുപ്പിനെ കണ്ടു മുട്ടുക. ആ താളത്തിന് കുതിച്ചു കുതിച്ചു അദ്ദേഹം പലപ്പോഴും കമ്മ്യൂണിസത്തിന്റെയും അതു വഴി റഷ്യയുടെയും ചൈനയുടെയും ആരാധകനോ ഗായകനോ ഒക്കെ ആയിത്തീരുകയും ചെയ്തു. ധൈഷണികവും വികാരപരവുമായ സത്യസന്ധതയുടെ അഭാവത്തില്‍ നിന്നോ ആന്തരമായ ആശയോല്‍ഗ്രഥനത്തിന്റെ പോരായ്മ മൂലമോ കവിയ്ക്ക് വീക്ഷണഭംഗം സംഭവിക്കാം. ശങ്കരക്കുറുപ്പിന്റെ ഗാന്ധി-മാര്‍ക്‌സിസ്റ്റ് പ്രേമം അത്തരമൊരു രോഗമാണ്. രാഷ്ട്രീയ രംഗത്തിലാണെങ്കില്‍ നഗ്നമായി അവസരവാദിത്വം എന്നാണ് ഇതിനെ പറയുക. കുറുപ്പിന്റെ വീക്ഷണ ചാഞ്ചല്യം രാഷ്ട്രീയമായ അവസരവാദിത്വത്തോളം വികസിച്ചു ചെന്നു. അതെത്ര ചീത്തയാക്കാമോ അത്ര ചീത്തയായ മട്ടില്‍ അദ്ദേഹം പ്രയോഗിക്കുകയും ചെയ്തു. എന്നു വെച്ചാല്‍ കമ്യൂണിസ്റ്റ് പത്രത്തിന് എഴുതിക്കൊടുക്കുന്ന കവിതയില്‍ കമ്യൂണിസവും ദേശീയ പത്രത്തിന് എഴുതിക്കൊടുക്കുന്നതില്‍ അഹിംസാ പ്രേമവും വേര്‍തിരിച്ചു പ്രകടിപ്പിക്കുന്നതുവരെയുള്ള അവസരവാദത്തിന്റെ അതിസൂക്ഷ്മമായ പ്രയോഗ ചാതുര്യം മുഴുക്കെ കുറുപ്പ് തന്റെ കവിതകളില്‍ കൈക്കൊണ്ടു പോന്നു.........ശ്രേഷ്ഠമായൊരു വ്യക്തിത്വത്തിന്റെ ഹീനമായൊരു ദൗര്‍ലഭ്യം ഉടുതുണിയുരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് ശങ്കരക്കുറുപ്പിന്റെ ഈ അവസരവാദ നിലപാടില്‍ നാം കാണുന്നത്.......കവിയായാല്‍ തന്നോടുതന്നെയെങ്കിലും പൊരുത്തം വേണ്ടേ?'' 
      ഈ ചോദ്യം അഴീക്കോടിനോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്. എന്നിരുന്നാലും ഇങ്ങനെയൊക്കെ ചോദിക്കാന്‍ അഴീക്കോടിനും അവകാശമുണ്ട് എന്ന കാര്യം ശരി തന്നെ. പക്ഷേ, ഒരു കണ്ണാടിക്കു മുമ്പില്‍ നിന്നു കൊണ്ടു പറഞ്ഞാലേ ഇതിനു വിലയുള്ളൂവെന്നു മാത്രം.
    ശങ്കരക്കുറുപ്പിനെ ഇത്രമാത്രം ആക്ഷേപിച്ചു സംസാരിച്ച അഴീക്കോട് ജി.ശങ്കരക്കുറുപ്പ് മരിച്ചപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തി ലേഖനമെഴുതി. ശങ്കരക്കുറുപ്പിനെ മഹാകവിയെന്നു വിളിക്കാന്‍ തയ്യാറാവാത്ത അഴീക്കോട് ആ ലേഖനത്തില്‍ മഹാകവി എന്ന പ്രയോഗം ധാരാളമായി ഉപയോഗിച്ചു. ഈ വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിച്ചപ്പോള്‍ അഴീക്കോട് അതിനു നല്‍കിയ മറുപടി (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 1986 മാര്‍ച്ച് 2-8) ഇങ്ങനെ: '' അത്ര വലിയ വൈരുദ്ധ്യമൊന്നും ഇതിലില്ല. ആദ്യത്തേത് വിമര്‍ശന കൃതിയാണ്. അതില്‍ വളരെ സൂക്ഷിച്ചാണ് വാക്കുപയോഗിക്കുന്നത്. രണ്ടാമത് പറഞ്ഞത് ഒരു ചരമ ലേഖനമാണ്. ആ ലേഖനത്തിലെ 'മഹാകവി' എന്ന പദത്തിന് 'ജനങ്ങള്‍ മഹാകവി എന്നു വിളിക്കുന്ന' എന്നാണര്‍ത്ഥം. ജനങ്ങളുടെ ആ വിളിയെ ഞാന്‍ നിഷേധിക്കുന്നില്ല എന്നു മാത്രമേ ആ പ്രയോഗത്തിന് താല്പര്യമുള്ളു''. ഇപ്പറഞ്ഞതിന്റെയര്‍ത്ഥം ജി.ശങ്കരക്കുറുപ്പിനെ മഹാകവിയായി അഴീക്കോട് അംഗീകരിക്കുന്നില്ല എന്നാണല്ലോ. ഈ മറുപടിയിലൂടെ, അഴീക്കോട് ശങ്കരക്കുറുപ്പിനെ ഒന്നു കൂടി അവഹേളിക്കുകയല്ലേ ചെയ്തത്? 
അഴീക്കോടിന്റെ പൊരുത്തം 
      'തന്നോടുതന്നെയെങ്കിലും പൊരുത്തം ഉള്ള' അഴീക്കോട്, 1959 ഓഗസ്റ്റ് 30 ന് എറണാകുളത്ത് ചേര്‍ന്ന സാഹിത്യ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ എഴുതിയത് നോക്കുക: ''കമ്യൂണിസത്തിന്റെ ഉദയത്തോടു കൂടി കൊലപാതകവും വഞ്ചനയും തുടങ്ങി. എന്തനീതിയും സുബദ്ധമാണെന്ന ഒരു തോന്നല്‍ നാടാകെ പരന്നിരിക്കുന്നു. ഇത് വ്യാപിച്ചു കഴിഞ്ഞാല്‍ സുസ്ഥിരവും പ്രശാന്തവുമായ സമുദായ ജീവിതം അസാദ്ധ്യമായിരിക്കും. അതിനാല്‍ കമ്യൂണിസത്തിന്റെ തത്വശാസ്ത്രം ചമയല്‍ ബുദ്ധിജീവികള്‍ അങ്ങേയറ്റത്തോളം എതിര്‍ക്കണം.....തത്ത്വശാസ്ത്രത്തോട് കമ്യൂണിസം ചെയ്ത അതിക്രമത്തിന് തുല്യമായിട്ട് മറ്റൊന്ന് സംസ്‌കാര ചരിത്രത്തിലുണ്ടായിട്ടില്ല. സിദ്ധാന്ത ഭ്രാന്തിനെ തത്ത്വ ശാസ്ത്രമാക്കിയവരാണ് കമ്യൂണിസ്റ്റുകാര്‍.......ഒരു കപട ലോകത്തിന്റെ അന്ധകാരത്തിലേക്ക് കമ്യൂണിസം നമ്മെ നീക്കിക്കൊണ്ടു പോകുമ്പോള്‍ വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒഴുക്കിനനുസരിച്ചു ഒലിച്ചുപോയാല്‍ മതിയോ?''
           പുരോഗമന കലാ സാഹിത്യത്തെ വിമര്‍ശിച്ച ആള്‍ പിന്നീട് വയലാര്‍ അവാര്‍ഡ് രണ്ടു കയ്യും നീട്ടി വാങ്ങി. പുകഴ്ത്തലിന്റെ ചൂടാറുന്നതിന് മുമ്പു തന്നെ ഇകഴ്ത്തകയും വീണ്ടും പുകഴ്ത്തുകയും ചെയ്യും. മുഖ്യ മന്ത്രി വി.എസ്. അച്യുതാനന്ദനെ പുകഴ്ത്തി കേരള ശബ്ദത്തില്‍ അഭിമുഖം കൊടുത്തു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മാഫിയയുടെ പിടിയിലാണെന്നു വരെ പറഞ്ഞു. ശക്തമായ എതിര്‍പ്പു വന്നപ്പോള്‍ മലക്കം മറിഞ്ഞു. അഭിമുഖ സംഭാഷണം അപ്പാടെ നിഷേധിച്ചു. പിന്നെ മൊഴിഞ്ഞു: ''അച്യുതാനന്ദന്‍ എന്റെ ജ്യേഷ്ഠനാണ്, പിണറായി വിജയന്‍ എന്റെ അനുജനാണ്.'' ഇനി, സോണിയാഗാന്ധി തന്റെ മച്ചുനച്ചിയാണെന്ന് അഴീക്കോട് പറയും എന്ന സംശയം ഈ ലേഖകനിലുണ്ടായിരുന്നു. ഈ സംശയം മാറി. ഇതിനെയും കടത്തി വെട്ടി അഴീക്കോട് സോണിയാ ഗാന്ധിയെ പുകഴ്ത്തിയ വാര്‍ത്ത പത്രങ്ങളില്‍ വരികയുണ്ടായി. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും മഹത്വമുള്ള രണ്ടു സ്ത്രീകളിലൊരാളാണ് സോണിയാ ഗാന്ധിയെന്നും അവര്‍ അങ്ങനെയെന്നും ഇങ്ങനെയെന്നുമൊക്കെപ്പറഞ്ഞുള്ള പുകഴ്ത്തല്‍ 23.08.2009 ലെ പത്രങ്ങളില്‍ അച്ചടിച്ചു വന്നിട്ടുണ്ട്. അനുജന്മാരുടെ കൂട്ടത്തില്‍ ഈയിടെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രനെയും കൂട്ടിയിട്ടുണ്ട്!
           കെ.കരുണാകരനെ ചീത്ത പറയാഞ്ഞാല്‍ ഉറക്കം വരാത്ത രാവുകളുണ്ടായിരുന്നു അഴീക്കോടിന്. ഹോമിയോപ്പതിക്കാരുടെ സമ്മേളനത്തില്‍ പോയി അതേക്കുറിച്ച് കാര്യമായൊന്നും പറയാതെ കെ.കരുണാകരനെ ചീത്തപറഞ്ഞ വ്യക്തിയാണ് അഴീക്കോട്. അമിത വേഗതയില്‍ കെ. കരുണാകരന്‍ കാറില്‍ പറന്നപ്പോള്‍ അഴീക്കോട് പറഞ്ഞു: 'അന്തകന്‍ മഹിഷമേറി വരുന്നു' ഇ്രതമാത്രം കുരുണാകര വിരോധം വിളമ്പിയ അഴീക്കോട് 2000 ത്തിലെ ശിവഗിരി തീര്‍ത്ഥാടന സമ്മേളന പന്തലില്‍ വച്ച് അദ്ദേഹത്തെ നോക്കി പറഞ്ഞത്-രാഷ്ട്രീയത്തിലെ സംന്ന്യാസി വര്യനാണ് ഈ ഇരിക്കുന്ന കെ.കരുണാകരന്‍ എന്നാണ്. കെ.കരുണാകരനെപ്പോലെയുള്ള ഒരു വ്യക്തിയെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ നല്ല നട്ടെല്ലിന്റെ ഉടമയ്ക്കു മാത്രമേ സാധിക്കുകയുള്ളൂ.
കെ.പി.അപ്പന്‍'പൊയ്‌ക്കോ' എന്നു പറഞ്ഞതെന്തിന്?
         23.12.2009 ലെ (കെ.പി.അപ്പന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍) കേരളകൗമുദിയില്‍ കെ.പി.അപ്പനെ അനുസ്മരിച്ച് അഴീക്കോട് ലേഖനമെഴുതി. അതിന്റെ തുടക്കം ഇങ്ങനെ: ''ജീവിച്ചിരുന്ന കാലത്ത് സാഹിത്യത്തിന്റെ കാവല്‍ക്കാരനെപ്പോലെ എഴുത്തിനെ ഉപയോഗിച്ചിരുന്ന പ്രൊഫ: കെ.പി. അപ്പന്‍ അതേ സമയം തന്റെ പരിചയ വലയങ്ങളില്‍പ്പെട്ട എല്ലാവരെയും ഉള്ളറിഞ്ഞു കൊണ്ട് സ്‌നേഹിക്കുകയും ചെയ്തു... എന്റെ അനുഭവം വച്ച് പറഞ്ഞാല്‍ സാഹിത്യ വിവേചനത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന നിഷ്‌കര്‍ഷ എന്തിന്റെ മുമ്പിലെങ്കിലും അല്പം അയവ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് സ്‌നേഹത്തിന്റെ മുമ്പിലായിരുന്നു. എന്നെ സ്‌നേഹിക്കാന്‍ വേണ്ടി എന്റെ സാഹിത്യത്തെ മറികടന്ന ഒരാളാണ് കെ.പി.അപ്പന്‍...അപ്പന്‍ ആസന്നമരണനായി ആശുപത്രിയില്‍ എല്ലും തോലുമായി കിടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ഇരുവര്‍ക്കും വളരെ വലിയ പ്രയാസം ഉണ്ടാക്കിയ സന്ദര്‍ഭം. എന്നെ അങ്ങനെ വികാരപ്പെട്ടവനായി അതിനു മുന്‍പ് അദ്ദേഹം കണ്ടിരിക്കില്ല. പതുക്കെ അദ്ദേഹം എന്നോട് പറഞ്ഞു: ''മാഷ് പൊയ്‌ക്കോ''
'മാഷ് പൊയ്‌ക്കോ' എന്നു കെ.പി.അപ്പന്‍ പറഞ്ഞത് മറ്റെന്തെങ്കിലും ഓര്‍ത്തിട്ടായിരിക്കുമോ? (വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടല്ലോ). ഒരു പക്ഷേ, അപ്പന്റെ ചിന്ത 1986 ലേക്ക് പോയിക്കാണും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍( 1986 മാര്‍ച്ച് 2-8) അഴീക്കോട് തന്നെക്കുറിച്ചു പ്രകടിപ്പിച്ച അഭിപ്രായം ആ പാവം ഓര്‍ത്തുവോ? പ്രസ്തുത അഭിപ്രായം ഇങ്ങനെ: '' കെ.പി.അപ്പന് സാഹിത്യ ഗവേഷണം എന്താണെന്ന് നിശ്ചയമില്ല. അപ്പന്‍ എഴുതുന്ന വാക്യങ്ങള്‍ പത്തു തവണ ശുദ്ധീകരിച്ചാലേ ഗവേഷണ ശൈലിയാകൂ''. ഈ നിലപാടുകള്‍ വൈരുദ്ധ്യമല്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ അതിനുള്ള മറുപടി അഴീക്കോട് ഇങ്ങനെ പറഞ്ഞേക്കാം-''ജീവിച്ചിരുന്ന കാലത്ത് സാഹിത്യത്തിന്റെ കാവല്‍ക്കാരനെപ്പോലെ എഴുത്തിനെ ഉപയോഗിച്ചിരുന്നു' എന്നു പറഞ്ഞത് ജനങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു എന്നര്‍ത്ഥത്തിലാണ്. ജനങ്ങളുടെ ആ വിശ്വാസത്തെ ഞാന്‍ ആദരിക്കുന്നുവെന്നു മാത്രം''.
          കഷ്ടിച്ച് പെട്രോളടിക്കാനുള്ള പണം കൊണ്ടാണ് താന്‍ ജീവിക്കുന്നതെന്ന് ഇദ്ദേഹം പറയുകയുണ്ടായി. അപ്പോള്‍ പെന്‍ഷന്‍ വകയിയും ലേഖനമെഴുത്തിന്റെ വകയിലും റോയല്‍റ്റി വകയിലും കിട്ടുന്ന പണം എന്താണാവോ ചെയ്യുന്നത്? പണത്തിനു വേണ്ടിയാണെങ്കില്‍ മറ്റെന്തെങ്കിലും ചെയ്തു കൂടേയെന്നും എതെങ്കിലും ഒരു പത്രത്തിന്റെ എഡിറ്ററായിക്കൂടെ എന്നും അടുത്ത കാലത്ത് ചോദിക്കുകയുണ്ടായി ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 07.06.2009). പത്രത്തിന്റെ എഡിറ്ററായിരുന്നുവല്ലോ അഴീക്കോട്. വര്‍ത്തമാനം എന്ന പത്രത്തിന്റെ. വര്‍ത്തമാനത്തില്‍ നിന്ന് മാസാമാസം ശമ്പളവും കാറും യാത്രാപ്പടിയുമൊക്കെ വാങ്ങി 'ദാരിദ്ര്യം'പ്രസംഗിക്കുന്നത് ശരിയല്ലെന്ന അഭിപ്രായ പ്രകടനം (എ.പി.കുഞ്ഞാമു 20.06.2008 ലെ മാധ്യമം ദിനപത്രത്തിലെഴുതിയത്) ഇതിനോട് ചേര്‍ത്തു വായിക്കുക.
        കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. അവര്‍ക്ക്, സാഹിത്യ രംഗത്തും സാംസ്‌കാരിക രംഗത്തും കലാ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ വേണ്ടതിലും അപ്പുറമുണ്ട്. പിന്നെയും എന്തിനാണ് അവസരവാദ കലയുടെ ആശാനായ അഴീക്കോടിനെ സി.പി.എം. തോളിലേറ്റി നടക്കുന്നത്? തഞ്ചവും തരവും നോക്കി അഭിപ്രായം മാറ്റി മാറ്റി പറയുന്ന ഒരു വ്യക്തിക്കെന്തിനാണ് ഇത്രമാത്രം മഹത്വം കല്പിക്കുന്നത്? (ഇങ്ങനെയൊക്കെ ചോദിക്കാന്‍ ഈ ലേഖകന് എന്തവകാശം എന്ന ചോദ്യത്തിനും പ്രസക്തിയുണ്ടെന്ന് സമ്മതിക്കുന്നു). ''വാസ്തവത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഒരു സുപ്പീരിയര്‍ അഡൈ്വസറാണ് ഞാന്‍'' ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 07.06.2009) എന്നു പറയാന്‍ മാത്രമുള്ള സ്വാതന്ത്ര്യം സി.പി.എം. അവസരവാദ കലയില്‍ അഗ്രഗണ്യനായ ഡോ: സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ളൊരു വ്യക്തിക്ക് നല്‍കാമോ ?
വാല്‍ക്കഷ്ണം:- അഴീക്കോടിനെ ഇനിയും മനസ്സിലാക്കാത്തവരോട് ഒരഭ്യര്‍ത്ഥന. മോഹന്‍ ലാലിനെതിരെ അഴീക്കോട് തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങള്‍ പത്രങ്ങളില്‍ അച്ചടിച്ചു വരുന്നത് സൂക്ഷിച്ചു വയ്ക്കുക. ഏറെ കാലം കഴിയുന്നതിനു മുമ്പ് തന്നെ മോഹന്‍ ലാലിനെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഗീര്‍വാണങ്ങളും പത്രങ്ങളില്‍ അച്ചടിച്ചു വരും. എന്നിട്ട് അവ രണ്ടും താതമ്യം ചെയ്യുക. അപ്പോള്‍ എന്താണ് അഴീക്കോട് എന്നു തീര്‍ത്തും ബോധ്യമാവും.
.................

Wednesday, January 12, 2011

മീന്‍മണത്തിന്റെ രാഷ്ട്രീയം

'പച്ചക്കുതിര' മാസിക-ജനുവരി,2011

ശങ്കരനാരായണന്‍ മലപ്പുറം

               ബസ് കണ്ടക്‌റുടെ ജാതി അല്ലെങ്കില്‍ മതം ഏതെന്നു ചോദിച്ചാല്‍ അതിനു വ്യക്തമായ ഉത്തരം കിട്ടില്ല. ബസ് കണ്ടക്ടര്‍ക്ക് ഒരു നിശ്ചിത ജാതിയില്ല എന്നതു തന്നെ കാരണം. ബസ് കണ്ടക്ടറില്‍ നായാടിയും നമ്പൂതിരിയും എമ്പ്രാന്തിരിയും ഭട്ടതിരിയും നായരും വിളക്കില നായരും ചക്കാലനായരും തിയ്യനും കാവുതീയ്യനും പാണനും പറയനും പുലയനും ചെറുമനും ക്രിസ്ത്യാനിയും മുസ്ലീമും ജാതിമതത്തിലൊന്നും വിശ്വസിക്കാത്ത യുക്തിവാദികളുമുണ്ട്. ഇതുപോലെത്തന്നെ ഡ്രൈവര്‍, പ്‌ളംബര്‍, ഇലക്ട്രീഷ്യന്‍, പെയ്ന്റര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും ജാതിയില്ല. ഇക്കൂട്ടരിലും മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളൊക്കെ ഉണ്ടാകും. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഈ തൊഴിലുകളൊന്നും ഉണ്ടായിരുന്നില്ല. അഥവാ ജാതിവ്യവസ്ഥയില്‍പ്പെട്ട തൊഴിലുകളല്ല ഇവയൊന്നും. ഇതുകൊണ്ടാണ് ഈ തൊഴിലുകളില്‍ ജാതേ്യതരം കണ്ടത്. കുറെയൊക്കെ സാമൂഹിക മാറ്റങ്ങള്‍ വന്ന ഈ സാഹചര്യത്തില്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറുടെ ജാതിയേതെന്നു ചോദിച്ചാല്‍ ഇതിനും ജാതിയില്ല എന്ന ഉത്തരമാണ് കിട്ടുക. മുകളില്‍ സൂചിപ്പിച്ച വിഭാഗക്കാരൊക്കെ ഈ ഓഫീസര്‍മാരായും ഉണ്ട്.
             എന്നാല്‍ ബാര്‍ബറുടെ ജാതി അല്ലെങ്കില്‍ മതം ഏതെന്നു ചോദിച്ചാല്‍ ഇതിനു വ്യക്തമായ ഉത്തരമുണ്ട്. ഈ ജോലി വിവിധ മതങ്ങളിലെ നിശ്ചിത ജാതിക്കാര്‍ മാത്രമാണ് ചെയ്യുന്നത്. കള്ളുചെത്തുന്നവരുടെയും തേങ്ങയിടുന്നവരുടെയും ജാതിയേതെന്നു ചോദിച്ചാല്‍ ഇതിനും വ്യക്തമായ ഉത്തരമുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വന്ന തൊഴിലാളികളെ ഒഴിവാക്കിയാല്‍ ഞാറു പറിക്കല്‍, ഞാറു നടീല്‍ തുടങ്ങിയ കൃഷിപ്പണിക്കാര്‍ക്കും കൃത്യമായ ജാതിയുണ്ട്. ഇതുപോലെ മീന്‍വില്പനക്കാരുടെ ജാതി ചോദിച്ചാലും ഇതിനും വ്യക്തമായ ഉത്തരം കിട്ടും. ഈ തൊഴിലുകള്‍ക്കെല്ലാം പ്രദേശങ്ങള്‍ക്കനുസരിച്ച് ചില മാറ്റങ്ങളുണ്ട്. മലപ്പുറത്ത് തെങ്ങുന്ന കയറുന്ന ജോലി ചെയ്യുന്നത് തിയ്യന്മാരാണ്. എന്നാല്‍ കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പരവ സമുദായക്കാരാണ് ഈ ജോലി ചെയ്യാറ്. മലബാറില്‍ മീന്‍കച്ചവടം ചെയ്യുന്നത് മുസ്ലീങ്ങളാണ്; മുസ്ലീം പുരുഷന്മാര്‍ മാത്രം. എന്നാല്‍ തിരുവനന്തപുരത്ത് ചില പ്രതേ്യക ജാതിയിലോ വിഭാഗത്തിലോപെട്ട സ്ത്രീകളും മീന്‍ വില്‍പന നടത്തുന്നു.
            ഒരു കണ്ടക്ടറെയും പ്‌ളംബറെയും പെയ്ന്ററെയും താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറെയും ആക്ഷേപിച്ചാല്‍ ആ വ്യക്തിയെ അല്ലെങ്കില്‍ ആ ജോലിയെ മാത്രമാണ് ആക്ഷേപിക്കുന്നത്. എന്നാല്‍ ബാര്‍ബര്‍പ്പണിയെയോ മീന്‍വില്‍പ്പന ജോലിയെയോ ആക്ഷേപിച്ചാല്‍ അത് ഒരു സമൂഹത്തിനെ മൊത്തം ആക്ഷേപിക്കുന്നതിന് തുല്യമായിരിക്കും. എടാ നിനക്കൊന്നു കണ്ടക്ടറുടെ പണിക്ക് അല്ലെങ്കില്‍ പെയ്ന്റിംഗ് പണിക്ക് അതുമല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറുടെ പണിക്ക് പൊയ്ക്കൂടെ എന്നു ചോദിക്കുന്നതുപോലെയല്ല, എടാ നിനക്ക് മത്തിക്കച്ചവടത്തിനു പൊയ്ക്കൂടെ അല്ലെങ്കില്‍ ചെരക്കാന്‍ പൊയ്ക്കൂടെ എന്നൊക്കെ ചോദിക്കുന്നത്. കാരണം ഈ തൊഴിലുകള്‍ക്കെല്ലാം ജാതിയുണ്ട്.
സമൂഹത്തില്‍ ഏറ്റവുമധികം ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുന്ന തൊഴില്‍ ജാതി വിഭാഗം ബാര്‍ബര്‍മാരാണ്. സിനിമാക്കാരും സീരിയലുകാരും മിമിക്രിക്കാരുമൊക്കെ ഇക്കാര്യത്തില്‍ ഒരുതരം മത്സരം തന്നെ നടത്താറുണ്ട്. ചെരക്കുക, ചെരണ്ടുക, വടിക്കുക എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍ ജോലിയെ ആക്ഷേപിക്കുന്ന പദപ്രയോഗങ്ങളുള്ള സിനിമകള്‍ എത്രയോ ഉണ്ട്. 'യോദ്ധ' എന്ന സിനിമയില്‍ ഒരു 'ഭയങ്കര തമാശ'യുണ്ട്. മലയാളമറിയാത്ത ഒരു കൊച്ചു കുട്ടിയെക്കൊണ്ട് അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ (ജഗതി ശ്രീകുമാര്‍) 'അമ്പട്ടന്‍' എന്നു വിളിപ്പിച്ച് 'തമാശ'പറയിപ്പിക്കുന്നുണ്ട് മറ്റൊരു കഥാപാത്രം (മോഹന്‍ ലാല്‍). ബാര്‍ബര്‍മാരെ ആക്ഷേപിച്ച് വിളിക്കുന്ന ഒരു പ്രയോഗമാണ് 'അമ്പട്ടന്‍'. ഇതറിയാത്തവരല്ല ഈ സിനിമയെടുത്തവരും സിനിമയില്‍ അഭിനയിച്ചവരും. മാത്രമല്ല, ഇവരെയൊക്കെ സുന്ദരന്മാരാക്കുന്നത് ഈ 'അമ്പട്ടനും'മറ്റുമല്ലേ? ഈ പ്രയോഗം വഴി 'യോദ്ധ'യുടെ ആള്‍ക്കാര്‍ നിന്ദ്യവും നീചവും നികൃഷ്ടവുമായ ജാതി വ്യവസ്ഥയ്‌ക്കെതിരെ രംഗത്തു വന്ന ശ്രീബുദ്ധനെയും പരോക്ഷമായി ആക്ഷേപിക്കുന്നുണ്ട്. എന്തെന്നാല്‍ സിനിമയിലെ ഈ കൊച്ചു കുട്ടിക്ക് ബുദ്ധമത സന്ന്യാസി വിഭാഗവുമായി ബന്ധമുണ്ട്.
       ഇങ്ങനെ ആക്ഷേപിക്കപ്പെടുന്ന മറ്റൊരു തൊഴില്‍ ജാതിയാണ് മീന്‍ വില്പനക്കാരും അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരും. മീന്‍, മീന്‍മണം, മീന്‍കാരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്നിലൊരുതരം വൈകാരികതയുണ്ടാകാറുണ്ട്. കാരണം ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ നാലോ അഞ്ചോ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 'മീന്‍കാരിയും പൂക്കാരിയും ഒരു സവര്‍ണ കഥാകാരിയും' എന്ന തലക്കെട്ടില്‍ 1999 ല്‍ എഴുതിയ ലേഖനം എന്റെ ബ്‌ളോഗില്‍ (http://www.sugadhan.blogspot.com/) പോസ്റ്റ് ചെയ്തത് കഴിഞ്ഞ മാസം 18 നാണ്. 1998 ലാണ് 'മീന്‍ മണം' എന്നെ 'പിടികൂടുന്നത്'. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ 'തളിര്'മാസികയില്‍ (1998 ഡിസംബര്‍ ലക്കം) സുമംഗല എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാട് എഴുതിയ 'മീന്‍കാരി' എന്ന കഥയാണ്് 'മീന്‍ മണത്തിന്റെ രാഷ്ട്രീയ'ത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കഥാകാരിയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഞാന്‍ 1999 ഫെബ്രുവരി 01-15 ലക്കം 'സമീക്ഷ'യില്‍ ലേഖനമെഴുതി.
             മീന്‍ വില്‍ക്കുന്ന സ്ത്രീക്ക് ഉറക്കം വരണമെങ്കില്‍ മീന്‍മണം നിര്‍ബന്ധം എന്നു സ്ഥാപിക്കുന്ന കഥയായിരുന്നു ഇത്. നാണി എന്നു പേരായ മീന്‍കാരിയുടെ മീനൊന്നും വിറ്റു തീര്‍ന്നില്ല. നേരം വൈകി. കാറ്റും മഴയും വന്നു. ഇതുകാരണം വീട്ടിലെത്താന്‍ സാധിക്കില്ല. അവര്‍ അടുത്ത കണ്ട വീട്ടുകാരോട് അഭയം ചോദിച്ചു. അമ്പലത്തിലേക്ക് പൂമാലയുണ്ടാക്കിക്കൊടുക്കുന്ന ലക്ഷ്മി വാരസ്യാരുടെ വീടായിരുന്നു അത്. അവര്‍ മീന്‍കാരിക്ക് കിടക്കാന്‍ ഇടം കൊടുത്തു. തൊട്ടടുത്ത മുറിയിലെ കൊട്ടകളില്‍ പൂവുകളുണ്ടായിരുന്നു. പൂവിന്റെ മണം കാരണം മീന്‍കാരിക്ക് ഉറക്കം വന്നില്ല. പൂവിന്റെ മണം മീന്‍കാരിക്ക് മനംപുരട്ടലുണ്ടായി. ഇങ്ങനെപോയാല്‍ താന്‍ മരിച്ചുപോകുമെന്നു മീന്‍കാരിക്ക് തോന്നി. അവരൊരു സൂത്രം ചെയ്തു. മീന്‍കൊട്ട തലയില്‍ കമഴ്ത്തി വച്ചു. മീന്‍മണം കിട്ടിയപ്പോള്‍ അവര്‍ക്ക് ഉറക്കം വന്നു. അവര്‍ സുഖമായി ഉറങ്ങി. (അപ്പുറത്തെ മുറിയില്‍ അമ്പലത്തിലേക്ക് കൊടുക്കാനുള്ള പൂവാണെന്ന ധാരണയൊന്നുമില്ലാതെ മീന്‍കൊട്ട തലയില്‍ വച്ച് സുഖമായി കിടുന്നുറങ്ങുന്ന മീന്‍കാരി സംസ്‌കാര ശൂന്യ തന്നെ! യാതൊരു സംശയവുമില്ല!!) പിറ്റേന്ന് രാവിലെ വാരസ്യാരോട് നന്ദി പറഞ്ഞ് മീന്‍കാരി വീട്ടിലേക്ക് തിരിച്ചു. പക്ഷേ, മീന്‍നാറ്റം കാരണം വാരസ്യാര്‍ അപ്പോഴും മൂക്കുപൊത്തി നില്‍ക്കുകയായിരുന്നു. ഇതാണ് കഥയുടെ ചുരുക്കം. ഈ കഥയില്‍ നാണി എന്നു പേരായ മീന്‍കാരി സംസ്‌കാരശൂന്യയും ലക്ഷ്മി വാരസ്യാര്‍ (ഈ പേരില്‍തന്നെയുണ്ടല്ലോ ഒരൈശ്വര്യം!) എന്ന പൂക്കാരി സംസ്‌കാര സമ്പന്നയുമാണെന്ന് സ്ഥാപിക്കുകയാണ് കഥാകാരി. കഥാകാരിക്ക് കറ കളഞ്ഞ ജാതി ചിന്തയുണ്ട് എന്ന മസസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങളൊന്നും നടത്തേണ്ടതില്ല. മീന്‍കാരിയെ 'അവള്‍' എന്നും പൂക്കാരിയെ 'അവര്‍' എന്നും കഥാകാരി സംബോധന ചെയ്തതില്‍ നിന്നുതന്നെ ഇതു വ്യക്തമാകുന്നുണ്ട്.
           വലിയൊരു കഥാകാരനല്ലെങ്കിലും ധാരാളം കൊച്ചു കഥകള്‍ ഞാനും എഴുതിയിട്ടുണ്ട്. ഭാവനയില്‍ നിന്നാണല്ലോ കഥ വരുന്നത്. പക്ഷേ, ഈ ഭാവനയിലും വേണ്ടേ കുറച്ചൊക്കെ പൊരുത്തങ്ങള്‍? നാണി എന്നു പേരായ മീന്‍കാരി മീന്‍കൊട്ട തലയില്‍ കമഴ്ത്തി സുഖമായി കിടന്നുറങ്ങിയെന്നാണല്ലോ കഥാകാരി പറയുന്നത്. ഇല്ല, അവര്‍ക്കൊരിക്കലും സുഖമായി ഉറങ്ങാന്‍ സാധിക്കില്ല. കാരണം അവരവിടെ വിരുന്നു ചെന്നതായിരുന്നില്ല. രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്ത അമ്മയ്ക്ക്/ഭാര്യയ്ക്ക്/സഹോദരിക്ക്/മകള്‍ക്ക് എന്തു പറ്റി എന്നോര്‍ത്ത് അവരുടെ വീട്ടുകാര്‍ അങ്ങ് ദൂരെ വേവലാതിയോടെ കഴിയുകയാണ്. അവരുടെ വേവലാതിയെ ഓര്‍ത്ത് സ്വാഭാവികമായും മീന്‍കാരിക്കും കടുത്ത വേവലാതിയുണ്ടാകും. ഇങ്ങനെ വേവലാതിപ്പെടുന്ന കടലമ്മയുടെ മകളുടെ മനസ്സില്‍ തിരകള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കും. അവര്‍ക്കൊരിക്കലും സുഖമായി ഉറങ്ങാന്‍ സാധിക്കുകയില്ല. കഥാകാരിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ 2010 ഡിസംബര്‍ ലക്കം 'പച്ചക്കുതിര'യില്‍ മീന്‍കാരിയായ ജനറ്റ് ക്‌ളീറ്റസ് എന്ന അമ്മ പറഞ്ഞ വര്‍ത്തമാനങ്ങള്‍ സി.പി.അജിത പകര്‍ത്തിയെഴുതിയിട്ടുണ്ട്. ഈ അമ്മയോട് ചോദിച്ചാല്‍ അവര്‍ പഞ്ഞുതരും കാര്യങ്ങള്‍.
         മീന്‍കാരിയെ ആക്ഷേപിക്കുവാന്‍ കഥാകാരിയെക്കാള്‍ മിടുക്കു കാണിച്ചത് കഥയ്ക്ക് ചിത്രം വരച്ച സിബി ജോസഫ് എന്ന ചിത്രകാരനാണെന്ന് പറയാവുന്നതാണ്. കാരണം, കഥാകാരി കഥയില്‍ പറയുന്നത്, മീന്‍കാരിക്ക് കിടക്കാന്‍ ഇടം കൊടുത്ത ചായ്പിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് പൂവട്ടികള്‍ വച്ചിരിക്കുന്നത് എന്നാണ്. പക്ഷേ, ചിത്രകാരന്‍ കഥാകാരിയോട് സമ്മതം ചോദിക്കാതെ തന്നെ മീന്‍കാരിയെ പിടിച്ചുകൊണ്ടു വന്ന് പൂവട്ടികള്‍ക്കിടയില്‍ കിടത്തുകയും മീന്‍ പൂവട്ടികള്‍ക്കരികെ ചൊരിയിപ്പിക്കുകയും ചെയ്തു! 
                 കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ബന്ധപ്പെട്ടും ഒരു 'മീന്‍മണവും പൂമണവും' ഉണ്ടായിട്ടുണ്ട്. ''പക്ഷേ, ചെമ്മീന്‍ കിള്ളുന്നതിനിടയിലും/വരും ജന്മത്തില്‍ മുല്ല പൂക്കുന്ന മണം പിടിക്കാന്‍/കൊച്ചീക്കാരത്തി കൊച്ചു പെണ്ണിനു കഴിയും'' എന്ന് 'ഭാഷാപോഷിണി'യിലെഴുതിയ കവിതയില്‍ ചുള്ളിക്കാട് പാടിയിട്ടുണ്ട്. ഈ ജന്മത്തില്‍ത്തന്നെ മൂല്ല പൂക്കുന്ന മണം പിടിക്കാന്‍ ചെമ്മീന്‍ കിള്ളുന്നവര്‍ക്കു സാധിക്കില്ലേ എന്നു ചോദിച്ച് ഈ നിലപാടിനെ എ.കെ. രവീന്ദ്രന്‍ ചോദ്യം ചെയ്തപ്പോള്‍ അതിനൊരു മറുപടി യും ചുള്ളിക്കാട് നല്‍കിയിരുന്നു. സദാനന്ദന്‍ മുതലാളി എന്ന പേരായ ഒരു ചോവന്റെ വീട്ടില്‍ നിന്ന് പിറന്നാള്‍ സദ്യയുണ്ട കാര്യം ചുള്ളിക്കാട് 'ചിദംബര സ്മരണ'യില്‍ വിവരിക്കുന്നുണ്ട്. വിഭവങ്ങളുടെ കൂട്ടത്തില്‍ ഇറച്ചിയും മീനും കണ്ടപ്പോള്‍ തനിക്ക് വിഷമം വന്നുവെന്ന് ചുള്ളിക്കാട് പറയുന്നുണ്ട്. കൂലി കിട്ടിയാല്‍ ദിവസവും ചാരായക്കടയിലേക്ക് ഓടുന്ന, വിപ്‌ളവകാരിയായ ചുള്ളിക്കാടിന് ആ സമയത്ത് ഓര്‍മ്മയില്‍ തെളിഞ്ഞത് ഗണപതിയും നിലവിളക്കും ചന്ദനക്കുറിയുമൊക്കെയാണ്. മാത്രമല്ല, സദാനന്ദന്‍ മുതലാളിയുടെ വീട്ടിലെ 'വിലകൂടിയ ചില്ലു ഗ്‌ളാസ്സില്‍ തങ്ങിനിന്ന മീന്‍മണവും എന്നെ വിഷമിപ്പിച്ചു' എന്നും ചുള്ളിക്കാട് പറയുന്നുണ്ട്.
                സുമംഗലയുടെ കഥയില്‍ ഞാന്‍ ജാതീയത കണ്ടു എന്ന് പ്രേമാ ജയകുമാര്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെഴുതുകയുണ്ടായി. കഥയിലുള്ള ജാതീയത ചൂണ്ടിക്കാണിച്ചതിലല്ല കഥയില്‍ ജാതീയത കുത്തിത്തിരുകിയതിലാണ് പ്രേമാ ജയകുമാര്‍ ശരി കണ്ടത്. പ്രേമാ ജയകുമാറിനെ കുറ്റം പറഞ്ഞുകൂടാ. ഒരു കൂട്ടരുടെ ശരി മറ്റൊരു കൂട്ടര്‍ക്ക് ശരിയാകണമെന്നില്ലല്ലോ.
             'ജയ്ഹിന്ദ്' ചാനലില്‍ മിമിക്രി താരമായ സുബി 'ചാളമേരി' എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൊതുവെ കാണാന്‍ തമാശയുള്ള പരിപാടിയായിരുന്നുവെന്ന കാര്യം ശരി തന്നെ. പക്ഷേ, മീന്‍മണവും ചാളയും മീന്‍കാരിയും കടപ്പറവുമൊക്കെ ഇടയ്ക്കിടയ്ക്ക് കടന്നു വന്നു. മീന്‍ വില്‍പ്പക്കാരെയും അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന തൊഴില്‍ ജാതി വിഭാഗത്തെയും വല്ലാതെ ആക്ഷേപിക്കുന്ന ഒട്ടേറെ പദപ്രയോഗങ്ങള്‍ പരിപാടിയില്‍ മിമിക്രി താരം പറയുകയും അവരെക്കൊണ്ട് മറ്റുള്ളവര്‍ പറയിപ്പിക്കുകയുമുണ്ടായി. 'ചാളമേരി' എന്ന പ്രയോഗം തന്നെ ആക്ഷേപാര്‍ഹമാണല്ലോ!
       'ജയ്ഹിന്ദ്' ചാനലില്‍ നിന്ന് നമുക്ക് ഏറെ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, 'കൈരളി'യുടെ കാര്യം ഇങ്ങനെയല്ലല്ലോ. ചാനലുകളിലെ പരിപാടികള്‍ ഞാന്‍ സ്ഥിരമായി കാണാറില്ല. കണ്ട പരിപാടികളില്‍ വച്ചു തന്നെ ധാരാളം പറയാനുണ്ട്. അപ്പോള്‍ സ്ഥിരമായി കണ്ടാല്‍ എന്തായിരിക്കും അവസ്ഥ? ഇടതുപക്ഷ ചാനലില്‍ നിന്നു ഇങ്ങനെയൊക്കെ വന്നാല്‍ പിന്നെ വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ എന്താണ് വ്യത്യാസം? 
        'കോമഡിയും മിമിക്‌സും പിന്നെ ഞാനും' എന്ന പരിപാടിയില്‍ (03.11.2007), ഒരാള്‍ സിനിമാറ്റിക്‌സ് ഡാന്‍സ് ചെയ്യുകയാണ്. കൈകൊണ്ടുള്ള ആക്ഷന്‍ ഒരു പ്രതേ്യക രീതിയിലായിരുന്നു. കത്രികകൊണ്ട് മുടി മുറിക്കുന്ന രീതിയില്‍. ഇതുകണ്ട് മറ്റൊരാള്‍ പറഞ്ഞത്, 'അപ്പോള്‍ ഇതായിരുന്നു പണി!' എന്നായിരുന്നു. മീന്‍കാര്യം പറയട്ടെ. 'അയ്യെടി മനമേ' എന്നൊരു പരിപാടിയുണ്ടായിരുന്നു. 12.04.2008 ലെ ഒരു പരിപാടിയില്‍ ഒരു 'മീന്‍കാരന്‍' കടന്നു വന്നു. പുതുപ്പണക്കാരനായി വിശേഷിപ്പിച്ച തങ്കപ്പന്‍ മുതലാളി എന്നയാള്‍ മുറ്റത്തെ തുളസിത്തറയെ പ്രദക്ഷിണം വച്ച് തുളസിയില നുള്ളിയെടുത്ത് ചെവിയില്‍ വയ്ക്കുന്നു. ഇതു കണ്ട ഒരാളുടെ കമന്റ്-'ഇയാള്‍ക്ക് പണ്ട് മീന്‍ വില്‍പനയായിരുന്നുവെന്നാണല്ലോ കേട്ടത്'. അതെ, തുളസിയിലയും മുല്ലപ്പൂവുമൊന്നും മീന്‍കാരന്മാര്‍ക്കും മീന്‍കാരികള്‍ക്കും പറഞ്ഞതല്ല! ഇതിനൊക്കെ അവകാശമുള്ളവര്‍ മറ്റു ചിലരാണല്ലോ!! 
     നമ്മള്‍ ജീവിക്കുന്നത് ഐ.ടി.യുഗത്തിലാണ്. ഒരു വിരല്‍ത്തുമ്പിലൂടെ ലോകത്തിന്റെ ഗതിയറിയാന്‍ പറ്റുന്ന അവസ്ഥ. പക്ഷേ, ഈ ഐ.ടി.യുഗത്തിലും നമുക്കുള്ളത് അയിത്ത മനസ്സു തന്നെ. 'അയ്യടി മനമേ!'യിലെ മറ്റൊരു 'തമാശ'കൂടി നോക്കാം. പ്രത്യക്ഷത്തില്‍ ഒരു വ്യക്തിയെ പരിഹസിച്ചുകൊണ്ട് പരോക്ഷമായി ഒരു ജനവിഭാഗത്തെത്തന്നെ ആക്ഷേപിക്കുന്നതെങ്ങനെയെന്നു നോക്കാം. ദിവസം 09.12.2007. സമയം രാത്രി 9 മണിക്കും 9.30 നും ഇടയില്‍. ഗീര്‍വാണമടിക്കുന്ന ഒരു കഥാപാത്രം. ഈ കഥാപാത്രം നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ ചോദിക്കുന്നു: 'അച്ഛന്‍ നമ്പൂതിരിയെ കമ്പ്യൂട്ടറില്‍ കാണുമോ?'. ഇതിന് മറ്റൊരാള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായം. 'അയ്യോ! അട്ടപ്പാടിയില്‍ നമ്പൂതിരിമാരുണ്ടോ?' മീന്‍കാരികള്‍ക്കും മറ്റും എതിരെയുള്ള 'മീനമണത്തിന്റെ രാഷ്ട്രീയം' പഠിക്കാന്‍ ഇടതു ചാനല്‍ തന്നെ നമുക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്നു! 
.................... 



Wednesday, January 05, 2011

മദ്യവര്‍ഗ്ഗ കഥ-കാരണം

'സാഹിത്യശ്രീ' മാസിക ഡിസംബര്‍, 2010


ശങ്കരനാരായണന്‍ മലപ്പുറം

ഗ്‌ളാസ്‌മേറ്റ്‌സായിരുന്നു അവര്‍ അഞ്ചുപേരും.
അന്നും അവര്‍ പതിവുപോലെ ഒത്തുകൂടി.
അവര്‍ക്കന്ന് കരണം മറിയാനുള്ള കാരണം കിട്ടിയില്ല.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ കാരണങ്ങളുണ്ടായിരുന്നു.
വരാനുള്ള ദിവസങ്ങളിലും കാരണങ്ങളുണ്ട്.
പവിത്രന്റെ പുത്തന്‍പുരയുടെ പാലുകാച്ചല്‍.
സക്കീറിന്റെ സഹോദരന്റെ സുന്നത്ത്.
അനുവിന്റെ അമ്മായീടെ അടിയന്തിരം.
മുനീറിന്റെ മുറപ്പെണ്ണിന്റെ ആദ്യ മെന്‍സസ്സ്.
മാര്‍ട്ടിന്റെ മകളുടെ മനസ്സമ്മതം.
അജിത്തിന്റെയച്ഛന്റെ അസ്ഥി പെറുക്കല്‍.
അങ്ങനെ പലതും.
ഇന്നിന്റെ കാരണം കിട്ടാതവര്‍ വലഞ്ഞു.
ഒടുവില്‍ ഒരുവനൊരുപായം പറഞ്ഞു.
കാരണം കിട്ടാത്തതു തന്നെ കാരണം.
അതു നമുക്കു കാരണമാക്കാം.
അങ്ങനെ അവര്‍
കാരണം കിട്ടാത്ത കാരണം കാണിച്ച്
കരണം മറിയാനുള്ള കുപ്പി വാങ്ങി.

.............

Saturday, January 01, 2011

ശ്രീനാരായണ ഗുരുവും ജനുവരി ഒന്നും

ശങ്കരനാരായണന്‍ മലപ്പുറം 


എല്ലാവര്‍ക്കുമെല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!

       ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമാണല്ലോ ശിവഗിരി. ഡിസംബര്‍ 30, 31, ജനുവരി 01 തീയതികളില്‍ ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം നടത്തിവരാറുണ്ട്. ശ്രീനാരായണ ഗുരുതന്നെയാണ് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം നടത്തുന്നതിന് അനുമതി നല്‍കിയത്. ഇതിനു കാരണമായ സംഭവത്തെക്കുറിച്ചു വിവരിക്കട്ടെ. ഇതേക്കുറിച്ച് എന്റേതായ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തുന്നില്ല. ഗുരുവും ഗുരുഭക്തരായ രണ്ടുപേരും തമ്മില്‍ നടത്തിയതും ശിവഗിരി തീര്‍ത്ഥാടനം തുടങ്ങാന്‍ കാരണമായതുമായ സംഭാഷണം താഴെ കൊടുക്കുന്നുണ്ട്. പ്രസ്തുത സംഭാഷണത്തില്‍ നിന്നുതന്നെ അക്കാലത്തെ സാമൂഹികാവസ്ഥയുടെ ഒരു ഏകദേശ ചിത്രം ലഭിക്കും. 'ശ്രീനാരായണ ഗുരുവും ജനുവരി ഒന്നും' എന്നു തലക്കെട്ടു കൊടുത്തതിന്റെ അര്‍ത്ഥവും വായനയില്‍ നിന്നു ബോധ്യമാകും. 
               1928 ജനുവരി 15-ന്‌ തീയതി കോട്ടയത്തെ നാഗമ്പടം ക്ഷേത്രത്തില്‍ ഗുരു വിശ്രമിക്കുകയായിരുന്നു. കോട്ടയം ടി.കെ.കിട്ടന്‍ റൈട്ടര്‍, വല്ലഭശ്ശേരില്‍ ഗോവിന്ദന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെ ഭക്തജനങ്ങള്‍ ഗുരുവിനെ സന്ദര്‍ശിക്കുകയും ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രസ്തുത സംഭാഷണത്തില്‍ നിന്ന്:
             ഗുരു: എന്താ വൈദ്യന്‍, വിശേഷിച്ച് റൈട്ടറുമായിട്ട്?
         വൈദ്യന്‍: റൈട്ടര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ച് അനുവാദ കല്‍പന വാങ്ങിക്കാനുണ്ട്.
             ഗുരു: എന്താണ്. പറയാമല്ലോ.
     വൈദ്യന്‍: കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ട് എഴുതിവെച്ചിരിക്കുകയാണ്. കല്‍പിച്ചാല്‍ റൈട്ടര്‍ വായിച്ചുകൊള്ളും.
          റൈട്ടര്‍: ശിവഗിരി തീര്‍ത്ഥാടനം (എന്നു വായിച്ചു)
       ഗുരു: തീര്‍ത്ഥാടനമോ? ശിവഗിരിയോ? കൊള്ളാം! നമ്മുടെ കുഴല്‍വെള്ളത്തില്‍ കുളിക്കാം. ശാരദാ ദേവിയെ വന്ദിക്കുകയും ചെയ്യാം. നല്ല കാര്യം. വായിക്കണം. കേള്‍ക്കട്ടെ.
    റൈട്ടര്‍: കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പിച്ച് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
       ഗുരു: വര്‍ക്കല ജനാര്‍ദ്ദനം പുണ്യസ്ഥലമാണല്ലോ. അതിനടുത്ത് ശിവഗിരികൂടി പുണ്യസ്ഥലമാകുമോ?
       റൈട്ടര്‍: ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ല. അല്ലാതെ പോകുന്നവര്‍ക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്. തൃപ്പാദങ്ങള്‍ കല്‍പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും. കല്‍പന ഉണ്ടായാല്‍ മതി.
              ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടറും വൈദ്യനും വിശ്വസിക്കുന്നു അല്ലേ?
വൈദ്യന്‍: ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.
       ഗുരു: അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ മൂന്നുപേരായി. മതിയാകുമോ?
         വൈദ്യന്‍: കല്‍പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും മറ്റ് അധ:കൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.
      ഗുരു: വിശ്വാസമായല്ലോ, കൊള്ളാം. അനുവാദം തന്നിരിക്കുന്നു.
              തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് ഏതു മാസം/തീയതി/ആഴ്ച/നക്ഷത്രം ആയിരിക്കണമെന്ന ചോദ്യത്തിന് ഗുരു നല്‍കിയ മറുപടിയിങ്ങനെ: '' തിര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി''. സംഭാഷണത്തിനിടയില്‍, തീര്‍ത്ഥാടകര്‍ രുദ്രാക്ഷമാല ധരിക്കണമോ എന്ന ചോദ്യത്തിന് ഗുരു പറഞ്ഞ രസകരമായ മറുപടിയിങ്ങനെ: '' വേണ്ടാ, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടിക്കുന്നത് നന്നായിരിക്കും. ഗുണമുണ്ടാകാതിരിക്കയില്ല''. തീര്‍ത്ഥാടകര്‍ പാലിക്കേണ്ടത് ശ്രീബുദ്ധന്റെ 'പഞ്ചശുദ്ധി'കളായ ശരീരശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയാണെന്നും തീര്‍ത്ഥാടകര്‍ ധരിക്കേണ്ടത് മഞ്ഞ വസ്ത്രമാണെന്നും ഗുരു നിര്‍ദ്ദേശിക്കുകയുണ്ടായി. 
              ഗുരുവിന്റെ മഹാസമാധിക്കുശേഷം  1933 ജനുവരി ഒന്നിനാണ് ആദ്യത്തെ ശിവഗിരി തീര്‍ത്ഥാടനം തുടങ്ങിയത്. ടി.കെ.കിട്ടന്‍ റൈട്ടര്‍, പി.വി.രാഘവന്‍ തുടങ്ങി അഞ്ചുപേരായിരുന്നു ആദ്യത്തെ തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്.
...............