My Blog List

Wednesday, May 23, 2012

മലബാര്‍ അവഗണന !

കേരളശബ്ദം വാരിക, 20.05.2012.
 
മലബാര്‍ അവഗണനാ വാദം വിഘടന വാദം

       2000 ത്തില്‍ ഞാന്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ആസ്ഥാനത്ത് ആറുമാസം ജോലി ചെയ്തിട്ടുണ്ട്. മലപ്പുറത്ത് ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും മലപ്പുറത്തെ മുസ്ലീങ്ങള്‍ ഇപ്പോഴും 'മലപ്പുറംകത്തി'യുമായി നടക്കുകയാണെന്നും അമുസ്ലീങ്ങള്‍ക്ക് മലപ്പുറത്ത് ജീവിക്കാന്‍ സാധിക്കില്ലെന്നുള്ളൊരു ധാരണ തെക്കന്‍ കേരളത്തിലെ പലര്‍ക്കും അന്നും ഉണ്ടായിരുന്നതായി അവരുടെ സംസാരങ്ങളില്‍നിന്നു എനിക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അമുസ്ലീങ്ങള്‍ക്ക് മലപ്പുറത്തു ജീവിക്കാന്‍ പ്രതേ്യക പ്രയാസങ്ങളൊന്നും ഇല്ലെന്നും ഇതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും നിരന്തരം പറഞ്ഞിട്ടും പലര്‍ക്കും അത് അംഗീകരിക്കുവാന്‍ സാധിച്ചില്ല. മലപ്പുറത്തെക്കുറിച്ച് ഇങ്ങനെയൊരു ധാരണയുണ്ടായത് സവര്‍ണ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ്. എന്നാല്‍, തെറ്റായ ഈ ധാരണകള്‍ ശരിയാക്കി മാറ്റാനുള്ള ചില അണിയറ പ്രവര്‍ത്തനങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ കേരളത്തിന്റെ മുഖ്യ ധാരയില്‍നിന്ന് വേര്‍തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുവരുന്നു എന്നു വേണം മനസ്സിലാക്കാന്‍. മലബാര്‍ അവഗണിക്കപ്പെടുന്നു എന്ന പേരു പറഞ്ഞാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത്. മലബാര്‍ അവഗണനയെന്ന മുദ്രാവാക്യം അടിസ്ഥാനപരമായി വിഘടനവാദമാണ്. കാരണം, ഇങ്ങനെയൊരു അവഗണനയില്ലതന്നെ.
       കേരളത്തിന്റെ ഇപ്പോഴത്തെ 'മഹാരാജാവ്' ഉമ്മന്‍ ചാണ്ടിയാണ്. ഇതുകൊണ്ടുതന്നെ തിരുവിതാകൂര്‍ മഹാരാജാവ് എന്നതൊരു സങ്കല്‍പം മാത്രമാണ്. 1949 നവംബര്‍ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ചു. 1956 നവംബര്‍ ഒന്നിന് ഇതിനോടുകൂടി മലബാറും ചേര്‍ന്നു. ഇതോടെ മുമ്പുണ്ടായിരുന്ന ഈ മൂന്നു പ്രദേശങ്ങളും ഇന്ന് ഒരു സങ്കല്‍പം മാത്രമാണ്. ഇതുകൊണ്ടുതന്നെ മലബാറിനെ വേര്‍തിരിച്ചെടുത്ത് അവഗണയും പരിഗണനയും പറയുന്നതില്‍ യാതൊരു യുക്തിയുമില്ല.
      മലബാര്‍ ജില്ലയില്‍ പത്ത് താലൂക്കുകളായിരുന്നു മുമ്പുണ്ടായിരുന്നത്. ചിറക്കല്‍, കോട്ടയം(മലബാര്‍),കുറുമ്പനാട്, വയനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പാലക്കാട്, പൊന്നാനി, ബ്രിട്ടീഷ് കൊച്ചി എന്നിങ്ങനെ. പണ്ടത്തെ മലബാറിന്റെ അതിര്‍ത്തി നിര്‍ണയിച്ചാല്‍ അത് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചേറ്റുവ പാലം വരെ എത്തും. കാരണം മലബാറിലുണ്ടായിരുന്ന ബ്രിട്ടീഷ് കൊച്ചി എന്ന പ്രദേശം ചേറ്റുവ പാലത്തിനിപ്പുറമാണ്. മാത്രമല്ല മലബാര്‍ ബോംബെവരെയും എത്തിയേക്കും. എന്തെന്നാല്‍, മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ടുമുണ്ട്. 1792 മാര്‍ച്ച് 18 ന് ശ്രീരംഗപട്ടം സന്ധിയെത്തുടര്‍ന്ന് ടിപ്പുവിന്റെ അധീനതയിലുണ്ടായിരുന്ന മലബാര്‍ പ്രദേശങ്ങള്‍ മുഴുവന്‍ ബ്രീട്ടിഷ് അധീനതയിലാവുകയും ഈ പ്രദേശങ്ങള്‍ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തിരുന്നു. മലബാറിന്റെ പൂര്‍വ്വ പാരമ്പര്യം നിലനിര്‍ത്തണമെന്നൊരു വാദമുണ്ടായാല്‍ ആകെ സുയിപ്പാകും. വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഏതാനും ഭാഗങ്ങളും ഏറനാട് താലൂക്ക് പൂര്‍ണമായും ലയിപ്പിച്ചാണ് 1969 ജൂണ്‍ 16 ന് മലപ്പുറം ജില്ല രൂപീകരിച്ചത്.
         മലബാറില്‍ ആകെ ഇത്ര മെഡിക്കല്‍ കോളേജുകള്‍ ഉള്ളപ്പോള്‍ തിരു-കൊച്ചിയില്‍ അത്ര മെഡിക്കല്‍ കോളേജുകളുണ്ട്. തിരു-കൊച്ചിയില്‍ അത്ര ആനബസ്റ്റേഷന്‍ ഉള്ളപ്പോള്‍ മലബാറില്‍ ഇത്ര ആനബസ്റ്റേഷനെയുള്ളൂ എന്നൊക്കെപ്പറഞ്ഞാണ് സോളിഡാരിറ്റി മലബാര്‍ വിവേചനത്തെപ്പറ്റി പറയുന്നത്. മലബാറിനെ തിരു-കൊച്ചിയുമായി താരതമ്യം ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതെങ്ങനെ? തിരു-കൊച്ചിയെ തിരുവിതാംകൂറും കൊച്ചിയുമായിത്തന്നെ കാണണം. ഓരോ ജില്ലയും കൃത്യമായി ഏതു മേഖലയില്‍ വരുമെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉദാഹരണത്തിന് ഇപ്പോഴത്തെ ഇടുക്കിയുടെ കുറെ ഭാഗങ്ങള്‍ കൊച്ചിയിലും കുറച്ച് ഭാഗങ്ങള്‍ തമിഴ്‌നാട്ടിലും കുറച്ച് ഭാഗങ്ങള്‍ തിരുവിതാംകൂറിലുമാണ് ഉണ്ടായിരുന്നത്. ഒരു ഏകദേശ ധാരണവച്ച് കണക്കാക്കിയാല്‍ തിരുവിതാംകൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളും കൊച്ചിയില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ മൂന്നു ജില്ലകളും മലബാറില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ 6 ജില്ലകളുമാണ് വരിക. തിരു-കൊച്ചിയിലെ 8 ജില്ലകളുടെ വികസനത്തെ മലബാറിലെ ആറു ജില്ലകളിലെ വികസനവുമായി താരതമ്യം ചെയ്ത് മലബാറിനെ അവഗണിച്ചുവെന്നു പറയുന്നത് ഏട്ടന് അനിയനെക്കാള്‍ വയസ്സ് കൂടുതലാണെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നതുപോലുള്ള മണ്ടത്തരമാണ്.
    മലബാറിന്റെ കേന്ദ്രമായി കണക്കാക്കുന്നത് മലപ്പുറത്തിനെയാണല്ലോ. മലബാറിന്റെ വികസത്തെക്കുറിച്ച് പറയുമ്പോള്‍ മലപ്പുറം ജില്ലയുടെ വികസനം എന്താണെന്നു നോക്കിയാല്‍ മതി.
    കൂടുതല്‍ ആശുപത്രികളും ഡോക്ടര്‍മാരുമാണ് ആരോഗ്യത്തിന്റെ മാനദണ്ഡമെങ്കില്‍, അതില്‍ മലപ്പുറം ഒട്ടും പിറകിലല്ല എന്നു മാത്രമല്ല ഏറെ മുന്നിലുമാണ് എന്നതാണ് വാസ്തവം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം 2010 ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു പട്ടികയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഈ പട്ടികയനുസരിച്ച് കാര്യങ്ങളൊന്നു പരിശോധിച്ചു നോക്കാം.
         അലോപ്പതി ചികിത്സാ രംഗത്ത് ഡിസ്‌പെന്‍സറികള്‍, ലെപ്രസി/ടി.ബി.സെന്ററുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തുള്ളത് ആകെ 1254 സ്ഥാപനങ്ങളാണുള്ളത്. അതായത് സംസ്ഥാനത്തെ ജില്ലാ ശരാശരി 90. എന്നാല്‍ മലപ്പുറത്തിന് 120 സ്ഥാപനങ്ങളുണ്ട്. ഇവകളിലെ ബഡ്ഡുകളുടെ ജില്ലാ ശരാശരി 2644 ആകുമ്പോള്‍ ജില്ലയ്ക്കുള്ളത് 3705 ആണ്. മെഡിക്കല്‍ ഓഫീസര്‍, ദന്ത ഡോക്ടര്‍, വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ജെ.പി.എച്ച്.എന്‍(എ.എന്‍.എം.എസ്), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികളുടെ എണ്ണത്തിന്റെ ജില്ലാ ശരാശരി യഥാക്രമം 276,5,69,113,397,250,61 ആകുമ്പോള്‍ ജില്ലയ്ക്കുള്ളത് യഥാക്രമം 307,7,98,137,590,335,83 ആണ്. എല്ലാം ജില്ലാ ശരാശരിക്ക് മേലെ. ജെ.പി.എച്ച്.എന്‍(എ.എന്‍.എം.എസ്)ജീവനക്കാരുടെ എണ്ണം ജില്ലാ ശരാശരിയുടെ ഒന്നര ഇരട്ടിയോളമുണ്ട് മലപ്പുറം ജില്ലയ്ക്ക്. സീനിയര്‍ നഴ്‌സ്, ജൂനിയര്‍ നഴ്‌സ് എന്നിവയിലാണ് ജില്ല പിറകിലുള്ളത്. (പട്ടികയിലെ 23 മുതല്‍ 33 വരെയുള്ള കോളങ്ങള്‍ നോക്കുക)
        ആയുര്‍വ്വേദ ആശുപത്രികളുടെ ജില്ലാ ശരാശരി 8 ആകുമ്പോള്‍ മലപ്പുറത്തിനുള്ളത് 11 ആണ്. അയുര്‍വ്വേ ഡിസ്‌പെന്‍സറികളുടെ ജില്ലാ ശരാശരി 53 ഉം ജില്ലയ്ക്കുള്ളത് 68 ഉം. ഹോമിയോ ആശുപത്രി/ ഡിസ്‌പെന്‍സറികളുടെ ജില്ലാ ശരാശരിയും മലപ്പുറത്തിന്റെ സ്ഥാനവും ഏകദേശം തുല്യം തന്നെ. (പട്ടികയിലെ 34 മുതല്‍ 37 വരെയുള്ള കോളങ്ങള്‍ പരിശോധിക്കുക).

       ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ജില്ല മലപ്പുറമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗന്‍വാടി കേന്ദ്രങ്ങളുള്ള ജില്ലയും മലപ്പുറമാണ്. സംസ്ഥാന ശരാശരിയുടെ ഒന്നര ഇരട്ടിയിലേറെ അംഗന്‍വാടി കേന്ദ്രങ്ങളുണ്ട് ജില്ലയില്‍. എയ്ഡഡ് ഹൈസ്‌കൂള്‍, എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ കോഴ്‌സുകളുടെ എണ്ണം, എയ്ഡഡ് ആര്‍ട്‌സ് സയന്‍സ് കോളേജ് തുടങ്ങിയ ഏതാനും രംഗത്ത് മാത്രമാണ് ജില്ല ശരാശരിയെക്കാള്‍ പിറകിലുള്ളത്. സംസ്ഥാനത്ത് ആകെ 11 സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുള്ളതില്‍ ഒന്ന് മലപ്പുറത്താണ്. സംസ്ഥാനത്ത് 3 എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുള്ളതില്‍ ഒന്നും മലപ്പുറത്തില്ല. 105 അണ്‍ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളുള്ളതില്‍ 5 എണ്ണം മലപ്പുറം ജില്ലയിലാണ്. സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, എയ്ഡഡ് എല്‍.പി.സ്‌കൂള്‍, സര്‍ക്കാര്‍ യു.പി.സ്‌കൂള്‍, എയ്ഡഡ് യു.പി.സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹയര്‍ സെക്കന്ററി ബാച്ചുകള്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍, സി.ബി.എസ്.സി സ്‌കൂള്‍ എന്നീ മേഖലകളിലെ ജില്ലാ ശരാശരി യഥാക്രമം 182,284,68,134,72,54,49,432,19,50,55 ആകുമ്പോള്‍ മലപ്പുറത്തിനുള്ള സ്ഥാനം യഥാക്രമം 348,477,109,222,86,83,69,864,24,86,66 എന്നിങ്ങനെയാണ്. ജില്ലാ ശരാശരിയുടെ ഏകദേശം രണ്ടിരട്ടിയാണ് മലപ്പുറത്ത് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകള്‍! എയ്ഡഡ് എല്‍.പി.സ്‌കൂളുകളുടെ എണ്ണവും എയ്ഡഡ് യു.പി.സ്‌കൂളുകളുടെ എണ്ണവും ജില്ലാ ശരാശരിയുടെ ഒന്നര ഇരട്ടിയിലേറെ വരും. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബാച്ചുകളുടെ എണ്ണം ജില്ലാ ശരാശരിയുടെ ഇരട്ടിയാണ്. (പട്ടികയിലെ 4 മുതല്‍ 22 വരെയുള്ള കോളങ്ങള്‍ നോക്കുക).
        സംസ്ഥാനത്ത് ആകെ 4227 ഷെഡ്യൂള്‍ഡ്-വാണിജ്യ ബാങ്കുകള്‍ ഉള്ളതില്‍ 304 എണ്ണം മലപ്പുറത്തിനുണ്ട്. പൊതുമരാമത്ത് വകുപ്പ് പരിരക്ഷിക്കുന്ന റോഡുകളുടെ ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ജില്ല പിറകില്ല. ഇത് ജില്ലാ ശരാശരിയിലും കുറച്ച് അധികമാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ടാര്‍ ചെയ്ത റോഡുകളുടെ ദൈര്‍ഘ്യം ജില്ലാ ശരാശരി 1583 കി.മീറ്ററാകുമ്പോള്‍ ജില്ലയ്ക്കുള്ളത് 1643 കി.മീറ്ററാണ്. നിര്‍വ്വഹണത്തിലുള്ള ജല വിതരണ പദ്ധതികളുടെ എണ്ണത്തിലും ജില്ല ശരാശരിയെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. കെ.ആര്‍.ഡബ്‌ള്യുയു.എസ്.എ മുഖേന നിര്‍വ്വഹണം നടത്തിയ ജല വിതരണ പദ്ധതികളുടെ ജില്ലാ ശരാശരി 265 ഉള്ളപ്പോള്‍ മലപ്പുറത്തിന്റെ സ്ഥാനം 874 ആണ്. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളുടെ ജില്ലാ ശരാശരി 361 ഉം മലപ്പുറത്തിനുള്ളത് 438 എണ്ണവുമാണ് (പട്ടികയിലെ 38 മുതല്‍ 43 വരെയുള്ള കോളങ്ങള്‍ നോക്കുക).
    പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം(31.03.2010 ല്‍ അവസാനിക്കുന്നത്-താല്‍ക്കാലിക കണക്ക്) പരിശോധിച്ചാല്‍ നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള വാഹനങ്ങളുടെ ജില്ലാ ശരാശരി 18416 ഉം മലപ്പുറത്തിനുള്ളത് 25506 എണ്ണവുമാണ്. ജില്ലാ ശരാശരിയുടെ ഒന്നേക്കാല്‍ ഇരട്ടിയിലും അധികമാണിത്. സംസ്ഥാനത്ത് ആകെ 43753 സ്റ്റേജ് ക്യാരേജ് ബസ്സുള്ളതില്‍ 4417 എണ്ണം മലപ്പുറത്താണ്. ഓട്ടോ റിക്ഷകളുടെ കാര്യത്തില്‍ ജില്ലയുടെ പ്രാധിനിത്യം സംസ്ഥാന ശരാശരിയുടെ രണ്ടര ഇരട്ടിയിലേറെയാണ് (പട്ടികയിലെ 44 മുതല്‍ 46 വരെയുള്ള കോളങ്ങള്‍ നോക്കുക).
സര്‍ക്കാര്‍ പോസ്റ്റുകള്‍ അനുവദിക്കുന്നതിനോടും മലപ്പുറത്തിനോട് അവഗണന കാണിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെ 267291 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. ജില്ലാ ശരാശരി 19092. മലപ്പുറത്തിന്റെ പ്രാതിനിധ്യം 22698 ആണ്. (പട്ടികയിലെ കോളം 47 നോക്കുക).
         ഇങ്ങനെ നോക്കിയാല്‍ ഒരു കാര്യത്തിലും മലപ്പുറം ജില്ല പിറകിലെല്ലന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജില്ലയെ അവഗണിക്കുന്നില്ലെന്നും മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല മിക്ക കാര്യങ്ങളിലും മലപ്പുറം ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നും ജില്ല കൂടുതല്‍ പരിഗണിക്കപ്പെടുന്നെന്നുമുള്ളതാണ് വാസ്തവം.
       സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പരിശോധിച്ചാലും മലപ്പുറം ജില്ല മുന്നില്‍ത്തന്നെ. ഗള്‍ഫ് മലയാളികളുടെ കാര്യം പരിശോധിച്ചാല്‍ മലപ്പുറം ജില്ലതന്നെയാണ് മുന്നിട്ടു നില്‍ക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും. നോര്‍ക്കയുടെയും ഇന്ത്യന്‍ ഓവര്‍സീസ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ സാമൂഹിക ശാസ്ത്രജ്ഞന്മാരായ പ്രൊ:എസ്. ഇരുദയരാജനും പ്രൊ: കെ.സി.സ്‌കറിയാസും നടത്തിയ 2008 ലെ 'മൈഗ്രേഷന്‍ മോണിറ്ററിംഗ് സര്‍വ്വെ' പറയുന്നത്, 2008 ല്‍ ഗള്‍ഫില്‍ പോയ മലയാളികളുടെ എണ്ണത്തില്‍ മലപ്പുറത്തിന്റെ പ്രാതിനിധ്യം 15.7 ശതമാനമാണെന്നാണ്. തൊട്ടടുത്ത് നില്‍ക്കുന്നത് തിരുവനന്തപുരമാണ്-14.1 ശതമാനം. ഏറ്റവും കുറവ് പ്രാതിനിധ്യം 'തിരു-കൊച്ചിയിലെ'ഇടുക്കി ജില്ലയ്ക്കാണ്-0.3 ശതമാനം. ആകെയുള്ള 3,34,000 പ്രവാസികളില്‍ 21.9 ശതമാനവും മലപ്പുറം ജില്ലക്കാരാണ്.
      1935 ല്‍ സാമൂഹിക വിപ്‌ളവകാരിയായ സി.കേശവന്റെ നേതൃത്വത്തില്‍ ഈഴവരും മുസ്ലീങ്ങളും ലത്തീന്‍ ക്രിസ്ത്യാനികളും ചേര്‍ന്നാണ് നിവര്‍ത്തന പ്രക്ഷോഭം നടത്തിയത്. ജാതിവാഴ്ചക്കാരായിരുന്ന തിരുവിതാംകൂറിലെ ജനവിരുദ്ധ ഭരണാധികാരികളോട് സാമൂഹിക നീതിയും അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നു ആട്ടിയകറ്റപ്പെട്ടവര്‍ക്ക് ഭരണാധികാരത്തില്‍(സര്‍ക്കാരുദേ്യാഗങ്ങളില്‍)അര്‍ഹമായ പങ്കും നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മഹത്തായ ആ പ്രക്ഷോഭം വിജയിച്ചു. ഐതിഹാസികമായ ആ പ്രക്ഷോഭത്തിനിട്ട പേരുതന്നെയാണ് (രണ്ടാം നിവര്‍ത്തന പ്രക്ഷോഭം) യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവച്ചു, 'മലബാര്‍ അവഗണന' എന്നു പേരിട്ടു നടത്തുന്ന പരിപാടിക്കും ഇട്ടിരിക്കുന്നത്. ഇത് തീര്‍ത്തും അപലപനീയമാണ്.
      കൂടുതല്‍ നേടിയ നേട്ടങ്ങള്‍ വളരെ ബോധപൂര്‍വ്വം മറച്ചുവച്ച് കുറഞ്ഞ അളവിലുള്ള ഇല്ലായ്മകളെ പൊലിപ്പിച്ച് കാണിച്ചു നടത്തുന്ന ഈ നിലപാട് ഒരുതരം വിഘടനവാദമാണ്. ഈ വിഘടനവാദത്തിന് നിര്‍ഭാഗ്യവശാല്‍ സി.പി.എമ്മും പരോക്ഷമായ പിന്തുണ നല്‍കിയിരിക്കുകയാണ്. മലബാര്‍ അവഗണന എന്ന, സോളിഡാരിറ്റിയുടെ കള്ള പ്രചാരണത്തെ സി.പി.എം. ശരി വയ്ക്കുകയാണ്. 01.03.2012 ലെ 'ദേശാഭിമാനി'വായിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. 'മലബാര്‍ വികസനം പഠിക്കാന്‍ പ്രതേ്യക കമ്മീഷനെ നിയോഗിക്കണം: കെ.ജെ.തോമസ്'എന്ന വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: ''മലബാര്‍ വികസനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പ്രതേ്യക കമീഷനെ വെക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ.തോമസ്. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോടഞ്ചേരിയില്‍ സംഘടിപ്പിച്ച തിരുവമ്പാടി ഏരിയാ സെമിനാര്‍ 'മലബാര്‍ കുടിയേറ്റം;ചരിത്രവും വര്‍ത്തമാനവും'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുക്കൊച്ചിയെ അപേക്ഷിച്ച് മലബാറില്‍ വികസനം ഉണ്ടാകുന്നില്ല. ഇവിടെ പൊതുവായ വികസനം ആവശ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മലബാറിന്റെ വികസന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സകല മേഖലകളിലും മലബാര്‍ പുറകിലാണ്''.
      ''എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മലബാറിന്റെ വികസന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സകല മേഖലകളിലും മലബാര്‍ പുറകിലാണ്''എന്നാണല്ലോ സി.പി.എം. സംസ്ഥാ ന കമ്മിറ്റി അംഗം കെ.ജെ.തോമസ് പറഞ്ഞത്. മലര്‍ന്നു കിടന്നു തുപ്പുന്നതുപോലുള്ള നിലപാടല്ലേയിത്? 1956 ല്‍ കേരള സംസ്ഥാനം രൂപീകരിച്ചതിനുശേഷം 28 കൊല്ലം കേരളം ഭരിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഇതില്‍ സി.അച്യുതമേനോന്‍ ഭരിച്ച 7 വര്‍ഷത്തെ ഒഴിവാക്കിയാല്‍ 21 കൊല്ലം കേരളം ഭരിച്ചത് സി.പിഎം.കാരായ ഈ.എം.എസ്.നമ്പൂതിരിപ്പാടും ഈ.കെ.നായനാരും വി.എസ്.അച്യുതാനന്ദനുമാണ്. ഇതില്‍ 16 കൊല്ലം മലബാറുകാരായ ഈ.എം.എസ്.നമ്പൂതിരിപ്പാടും ഈ.കെ.നായനാരുമാണ് കേരളം ഭരിച്ചത്. ആര് ഏതു പ്രദേശക്കാരോട് അവഗണന കാണിച്ചെന്നാണ് സി.പി.എം.നേതാവ് കെ.ജെ.തോമസ് പറയുന്നത്?
     ഇനി മലബാറിന്റെ ഭാഗമെന്ന് കണക്കാക്കാവുന്ന 6 ജില്ലകളിലെ ശരാശരി വികസനത്തെ സംസ്ഥാനത്തിന്റെ ജില്ലാ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ പലതിലും പിറകിലാണെന്ന കാര്യം ശരി തന്നെ. എന്നാല്‍, ഈ മലബാര്‍ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആലപ്പുഴ ജില്ല മലബാറിനെക്കാളും പിറകിലാണ്. ജനസംഖ്യയുടെ കാര്യത്തില്‍ മലബാര്‍ ശരാശരിയുടെ (2442698) അടുത്താണ് ആലപ്പുഴയുടെ ജനസംഖ്യ(2121943). ജനസംഖ്യ മാനദണ്ഡമാക്കാതിരുന്നാല്‍ പല മേഖലകളിലും മലബാറിനെക്കാള്‍ പിറകിലാണ് ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ (പട്ടിക നോക്കുക).
     ഇനി, മലബാര്‍ അവഗണിക്കപ്പെടുന്നു എന്നതൊരു സത്യമാണെങ്കില്‍ ആരാണതിനു ഉത്തരവാദി? മാറിമാറി ഭരിച്ച സര്‍ക്കാരുകളെ പ്രതിനിധാനം ചെയ്ത എം.എല്‍.എ മാരും എം.പി. മാരുമാണ് ഇതിനു ഉത്തരവാദികള്‍. ഇക്കാലമത്രയും കഴിവുകെട്ട ജനപ്രതിനിധികളെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തയച്ചത് എന്നല്ലേ ഇതിനര്‍ത്ഥം? ഈ വാദം സോളിഡാരിറ്റി അംഗീകരിക്കും. ഇതുതന്നെയാണ് അവരുടെ ഉള്ളിലിരിപ്പും! ഈ വാദം തന്നെയാണോ സി.പി.എം, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കുമുള്ളത്?
    'നിവര്‍ത്തനം'എന്ന വാക്കിന് ശബ്ദതാരാവലിയില്‍ വിട്ടുനില്‍ക്കല്‍, പങ്കെടുക്കാതിരിക്കല്‍, പിന്‍തിരിയല്‍, തിരിയെപ്പോരല്‍ എന്നൊക്കെയാണ് അര്‍ത്ഥം. 'ഒന്നാം നിവര്‍ത്തന പ്രക്ഷോഭം' എന്ന് സോളിഡാരിറ്റിക്കാര്‍ വിശേഷിപ്പിക്കുന്ന പ്രക്ഷോഭത്തിന് ആ പേര് തികച്ചും യോജിച്ചതായിരുന്നു. കാരണം, മനുഷ്യനെ തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായി വിഭജിച്ചു ഭരിക്കുന്ന രാജഭരണത്തിലെ അനീതിക്കെതിരായിരുന്നു ആ സമരം. ആ അര്‍ത്ഥത്തില്‍ അത് ഭരണത്തില്‍ നിന്നു വിട്ടു നില്‍ക്കലും പിന്തിരിയലുമൊക്കെയായിരുന്നു. അതൊരു 'വിഘടന വാദം' തന്നെയായിരുന്നു. ഫ്യൂഡല്‍ രാജിനെതിരെയുള്ള ജനകീയ ജനാധിപത്യ സമരം. ഇന്ന് ഇത്തരമൊരു വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നു മാത്രമല്ല ഇത് ജനാധിപത്യ വിരുദ്ധമായ വാദവുമാണ്. ആര് ആരില്‍നിന്നു വിട്ടുനില്‍ക്കണമെന്നാണ് സോളിഡാരിറ്റി പറയുന്നത്? ഇല്ലാത്ത മലബാര്‍ അവഗണനയെന്നു വിശേഷിപ്പിക്കുന്ന ഒരു പരിപാടിക്ക് ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത പ്രയോഗമാണ് 'നിവര്‍ത്തനം' എന്നത്. ഇതുകൊണ്ടാണ് സോളിഡാരിറ്റിയുടെ, വസ്തുതാ വിരുദ്ധമായ മലബാര്‍ അവഗണനാ വാദത്തെ വിഘടനവാദം എന്നു വിശേഷിപ്പിച്ചത്.
                     ...................


Tuesday, May 01, 2012

ജമാഅത്ത് സ്മൃതി


ബാലയാ വാ യുവത്യാ വാ 

വൃദ്ധയാ വാപി യോഷിതാ 

ന സ്വാതന്ത്രേ്യണ കര്‍ത്തവ്യം 

കിഞ്ചിത് കാര്യം ഗൃഹേഷ്വപി             

       ബാലയോ യുവതിയോ വൃദ്ധയോ ആരായാലും സ്ത്രീ സ്വഗൃഹത്തില്‍ പോലും ചെറിയ കാര്യമായാലും, തന്നിഷ്ടം പ്രവര്‍ത്തിക്കരുത് എന്ന് മനുസ്മൃതിയില്‍ (5:147) പറയുന്നുണ്ട്. ഇതില്‍നിന്നു തന്നെ മനു എത്രമാത്രം സ്ത്രീവിരുദ്ധനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല സ്ത്രീവിരുദ്ധങ്ങളായ ഒട്ടേറെ ശ്‌ളോകങ്ങള്‍ വേറെയുമുണ്ട് മനുസ്മൃതിയില്‍. 2:67, 3:9,11, 5:148,151,154, 8:77, 9:2,15,16,17,18,30,33,46,47 എന്നീ ശ്‌ളോകങ്ങള്‍ ഉദാഹരണം.         പക്ഷേ, മനുസ്മൃതിയെക്കുറിച്ചു പറയുമ്പോള്‍ 'ന:സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി'എന്ന ശ്‌ളോകം മാത്രമാണ് ചര്‍ച്ചചെയ്യപ്പെടാറ്. മനുസ്മൃതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമൊക്കെ ഈ ശ്‌ളോകത്തെക്കുറിച്ചേ പറയാറുള്ളൂ. ഇതുകൊണ്ടുതന്നെ ഈ ശ്‌ളോകത്തിന് പുതിയപുതിയ വ്യാഖ്യാനങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്. മനുസ്മൃതിയിലെ (9:3)പ്രസ്തുക ശ്‌ളോകം ഇങ്ങനെ: 

പിതാ രക്ഷതി കൗമാരേ  

ഭര്‍ത്താ രക്ഷതി യൗവനേ 

രക്ഷന്തി സ്ഥവിരേ പുത്രാ 

ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി                   

       കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രന്മാരും സ്ത്രീയെ രക്ഷിക്കണം. സ്ത്രീ സ്വാതന്ത്യം അര്‍ഹിക്കുന്നില്ല. എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്നാല്‍ സ്വാതന്ത്ര്യം എന്നതിന് സ്വന്തമായി തന്ത്രം ചെയ്യുക, അതായത് പ്രയാസപ്പെട്ട് പണി ചെയ്യുക എന്നതാണ് ഇതിനര്‍ത്ഥമെന്നും ഇത് ലക്ഷ്യമാക്കുന്നത് സ്ത്രീയെ കഷ്ടപ്പെടുത്താന്‍ പാടില്ല എന്നുമൊക്കെയാണ് ഭാരതീയ വിചാര കേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരനെപ്പോലെയുള്ളവര്‍ പറഞ്ഞിട്ടുള്ളത്. വേഷം മാറിയ ഇന്റര്‍നെറ്റ് മനുവാദികളും ഇതുതന്നെയാണ് പറയുന്നത്. മനുസ്മൃതി വ്യാഖ്യാനിച്ച സിദ്ധിനാഥാനന്ദ സ്വാമി ഇതിനു നല്‍കിയ വ്യാഖ്യാനം, 'സ്ത്രീ അനാഥയായിരിക്കാന്‍ പാടില്ല'എന്നാണ്. ഈ വ്യാഖ്യാനം അവസരത്തിനൊത്ത് വളച്ചൊടിച്ചതാണ്. ഈ ശ്‌ളോകം ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ടുമാത്രമാണ് ഇങ്ങനെ വ്യാഖ്യാനിച്ചതെന്ന് വ്യക്തം. കാരണം, സ്ത്രീ വിരുദ്ധങ്ങളായ മറ്റു ശ്‌ളോകങ്ങള്‍ക്കൊക്കെ ശരിയായിത്തന്നെയാണ് സിദ്ധിനാഥാനന്ദ സ്വാമി വ്യാഖ്യാനം നല്‍കിയിരിക്കുന്നത്. മനുസ്മൃതിക്ക് മാത്രമല്ല മറ്റു പുരാണ ഗ്രന്ഥങ്ങള്‍ക്കും ഇങ്ങനെ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നുണ്ട്. വാല്മീകീ രാമായണത്തിലെ ഒരു ശ്‌ളോകം(അയോദ്ധ്യാ കാണ്ഡം, സര്‍ഗ്ഗം 52,ശ്‌ളോകം 89, മഹാകവി വള്ളത്തോളിന്റെ പദാനുപദ തര്‍ജ്ജമ-ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട് പ്രാര്‍ത്ഥിക്കുന്നത്) നോക്കുക: 

ആയിരം മദ്യകുംഭത്താല്‍ 

മാംസാന്നത്താലുമാസ്ഥയാ 

ദേവീ, പൂജിക്കുവന്‍ നിന്നെ,

പുരേ തിരിയെവന്ന ഞാന്‍            

    ഇതിലെ മദ്യകുംഭത്തിന് 'തീര്‍ത്ഥജലം' എന്നും മാംസാന്നത്തിനെ 'വിശിഷ്ട്യ ഭോജ്യം'എന്നുമാണ് എഴുത്തുകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് തര്‍ജ്ജമ കൊടുത്തിരിക്കുന്നത്.            രാമന്റെ കഥ വാല്മീകി വളരെ സത്യസന്ധമായും സുന്ദരമായുമാണ് പറഞ്ഞിരിക്കുന്നത്. ആര്‍ക്കും അതില്‍ വെള്ളം ചേര്‍ക്കാനുള്ള അവകാശമില്ല. വെള്ളം ചേര്‍ക്കുന്നവര്‍ക്ക് അവരുടേതായ സ്ഥാപിത താല്‍പര്യങ്ങളുണ്ട്. ഇത് മനുവാദികളുടെ മാത്രം കുത്തകയല്ല. പല ഇസ്ലാമിക പ്രസ്ഥാനങ്ങളും ഈ വഴിക്കുണ്ട്. ഇസ്ലാമിന്റെ മഹത്വം സ്ഥാപിക്കേണ്ടത് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാകണം. പകരം ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാകരുത്. അങ്ങനെ പറഞ്ഞാല്‍തന്നെ അത് സത്യസന്ധമായിരിക്കണം. നുണ പറയരുത്. ഇങ്ങനത്തെ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നതില്‍ ഏറെ മിടുക്കുള്ളൊരു വ്യക്തിയാണ് മുജാഹിദുകാരനായ എം.എം.അക്ബര്‍. അദ്ദേഹം എഴുതിയ 'മോക്ഷത്തിന്റെ മാര്‍ഗ്ഗം'എന്ന പുസ്തകത്തില്‍ (പേജ് 18,19) വൃത്തികെട്ടവന്‍ എന്നു അര്‍ത്ഥം വരുന്ന മ്‌ളേച്ഛ എന്ന വാക്കിന് 'വിദേശി'എന്നും എല്ലാം തിന്നുന്നവര്‍ എന്നു അര്‍ത്ഥം വരുന്ന സര്‍വ്വംഭക്ഷി എന്ന വാക്കിന് 'പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കുന്നവര്‍' എന്നുമാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്.            വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പുതിയ അര്‍ത്ഥം കണ്ടെത്തുന്നതില്‍ ഇതിലേറെ മിടുക്കുള്ളവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന ശ്‌ളോകത്തിന് പി.പരമേശ്വരന്‍ നല്‍കുന്ന വ്യാഖ്യാനം തന്നെയാണ് ജമാഅത്തെ ഇസ്ലാമി നേതാവായ അബ്ദുര്‍ റഹ്മാന്‍ പെരിങ്ങാടിയും നല്‍കുന്നത്. അബ്ദുര്‍ റഹ്മാന്‍ പെരിങ്ങാടി 1998 മാര്‍ച്ച് 15 ന് 'മാധ്യമം' ദിനപത്രത്തിലെഴുതിയ കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന മഹല്‍വാക്യം മുഖലേഖനത്തില്‍ ഉദ്ധരിച്ചത് വേണ്ടത്ര അവധാനതയോടെ ആയോ? സ്ത്രീയെ കുട്ടിക്കാലത്ത് പിതാവും യൗവനകാലത്ത് വരനും വാര്‍ദ്ധക്യകാലത്ത് മക്കളും സംരക്ഷിക്കണമെന്ന ഉദ്‌ബോധനത്തിനു ശേഷമാണ് ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന പ്രസ്താവനയുള്ളത്. ഇവിടെ സ്വാതന്ത്ര്യം എന്ന പദത്തിന് നാം മലയാളത്തില്‍ ഇന്ന് വ്യവഹരിക്കുമ്പോലുള്ള സാധാരണ സാരമല്ല ഉള്ളത്. മറിച്ച് സ്വാതന്ത്ര്യം എന്ന സംസ്‌കൃതപദം അക്കാലത്ത് ഉപയോഗിച്ചത് തൊഴില്‍ എന്ന അര്‍ത്ഥത്തിലായിരുന്നു. ഈ വസ്തുത വിശദീകരിച്ചുകൊണ്ട് ശ്രീ:എം.പി.നാരായണപിള്ള എഴുതിയിരുന്നു. പ്രസ്തുത വാക്യം തെറ്റായിട്ടുദ്ധരിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. സ്ത്രീ വെളിയില്‍ ഉദേ്യാഗത്തിന് ഇറങ്ങി തെണ്ടിത്തിരിയേണ്ടതില്ല എന്ന തരക്കേടില്ലാത്ത ആശയം മാറ്റിമറിക്കുന്നത് ശരിയല്ലല്ലോ'         സ്വാതന്ത്ര്യത്തിന് പുതിയ അര്‍ത്ഥം തേടാന്‍ പെരിങ്ങാടി എം.പി.നാരായണപ്പിള്ളയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. പട്ടികജാതിക്കാരും മുസ്ലീങ്ങളും കൂട്ടുചേര്‍ന്ന് ഒ.ബി.സികള്‍ക്കെതിരെ മുന്നണിയുണ്ടാക്കണമെന്നു പറഞ്ഞ് 'കലാകൗമുദി'യില്‍ ലേഖനം(കാന്‍ഷിറാമില്‍നിന്നു മദനി പഠിക്കേണ്ടത് എന്ന തലക്കെട്ടില്‍)എഴുതിയ വ്യക്തിയാണ് എം.പി.നാരായണപ്പിള്ള. ഇതുകൊണ്ടാണോ പെരിങ്ങാടിക്ക് പിള്ളയെ ഇഷ്ടമായതെന്നറിയില്ല. ഏതായാലും പി.പരമേശ്വരന്റെ ഉള്ളിലുള്ളതുതന്നെയാണ് പെരിങ്ങാടിക്കുമുള്ളത്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധങ്ങളായ മറ്റു ശ്‌ളോകങ്ങള്‍ക്ക് എന്താണാവോ പെരിങ്ങാടി അര്‍ത്ഥം കണ്ടിരിക്കുന്നത്?        ഏതായാലും മനുസ്മൃതിയിലെ ശ്‌ളോകത്തെ അനുകൂലിക്കുന്ന പി.പരമേശ്വരന്‍ ജോലി ചെയ്യുന്ന സ്ത്രീകളെ മടക്കി വിളിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ പി.പി.എ.പെരിങ്ങാടി ഇങ്ങനെയും പറഞ്ഞു. പ്രസ്തുത കുറിപ്പില്‍ പറയുന്നത് നോക്കുക: 'ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചുവിളിച്ച് പുരുഷന്മാര്‍ക്ക് തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടുവളരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും'. എങ്ങനെയുണ്ട് ജമാഅത്ത് സ്മൃതി? സവര്‍ണ മനുവാദികളെപ്പോലെത്തന്നെ അപകടകാരികളാണ് ജമാഅത്ത് മനുവാദികളും എന്ന സത്യം തിരിച്ചറിയുകതന്നെ വേണം.

                              ..................