My Blog List

Saturday, July 30, 2011

കര്‍ക്കടകവാവും കുറെ കഴുതകളും

റാന്‍ ഫെഡ് ശബ്ദം, സെപ്തംബര്‍, 2004
        ജൂലായ് 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടടുത്ത സമയം. ഒരു ഓഫീസിന്റെ മുന്നില്‍ കുറേപ്പേര്‍ നില്‍ക്കുന്നു. അവര്‍ അടഞ്ഞു കിടക്കുന്ന വാതില്‍ തുറക്കുന്നത് കാത്തു നില്‍ക്കുകയാണ്. രണ്ടു മണിക്ക് ചില ഉദേ്യാഗസ്ഥന്മാര്‍ വന്നിരിക്കും. വന്ന കാര്യം സാധിച്ചു കിട്ടാനായി ഉദേ്യാഗസ്ഥരെ സമീപിച്ച ആ പാവങ്ങള്‍ക്കു കിട്ടിയ മറുപടി 'ഇന്ന് ആള് കുറവാണ് നാളെ വന്നോളൂ' എന്നായിരിക്കും. പിറ്റേന്ന് രാവിലെ വന്ന് അടഞ്ഞു കിടക്കുന്ന വാതിലിനു മുന്നില്‍ കാത്തുനിന്നു മുഷിഞ്ഞതിനു ശേഷം ഉച്ചയ്ക്ക് കിട്ടിയ മറുപടി 'തിങ്കളാഴ്ച വന്നോളൂ' എന്നായിരിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി ഈ രണ്ടു ദിവസങ്ങളിലും ഓഫീസുകളിലെത്തിയ പലര്‍ക്കും ഈ അനുഭവം തന്നെയായിരിക്കും ഉണ്ടായിരിക്കുക.
     പൊതുജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിച്ചതിന്റെ കാരണക്കാരന്‍ കര്‍ക്കടക മാസത്തിലെ കറുത്ത വാവാണ്. കര്‍ക്കടകത്തിലെ കറുത്ത വാവ് വരുന്ന ദിവസം സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് ഉച്ചവരെ അവധിയാണ്. പിതൃക്കള്‍ക്ക് ബലിയിടാനെന്ന പേരില്‍ സര്‍ക്കാരുദേ്യാഗസ്ഥര്‍ക്ക് നല്‍കിയ സൗജന്യം. (മുമ്പ് ഉച്ചവരെ മാത്രമായിരുന്നു അവധി. പിതൃക്കള്‍ പരാതിപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല പിന്നീടിത് മുഴുവന്‍ദിന അവധിയാക്കിമാറ്റി). സാധാരണമായി വാവ് ഒരു ദിവസമാണ് വരിക. ഇക്കൊല്ലം ഇത് രണ്ടായി മാറി. ' രണ്ടാക്കി മാറ്റി 'എന്നതാണ് ശരിയായ പ്രയോഗം. പിറ്റേ ദിവസവും ഉച്ചവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അങ്ങനെ ഉദേ്യാഗസ്ഥന്മാര്‍ക്ക് ജൂലായ് പതിനാറിനും പതിനേഴിനും അവധി കിട്ടി. പ്രസ്തുത ദിവസങ്ങളില്‍ വിവിധ കാര്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തിയ പൊതുജനം കഴുതകളായി മാറുകയും ചെയ്തു. 'പൊതുജനം കഴുത' എന്ന പ്രയോഗം എത്ര ശരി! എന്താണ് ഈ 'കഴുതകള്‍' ചെയ്ത തെറ്റ്? ഇടത്തേ കയ്യിലെ ചൂണ്ടാണി വിരലില്‍ മഷിയടയാളം വച്ച് വോട്ട് ചെയ്തതോ?
        വിവിധ വകുപ്പുകളുണ്ടാക്കി ഉദേ്യാഗസ്ഥന്മാരെ നിയമിച്ചത് പൊതുജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ്. അല്ലാതെ, കുറെ പേര്‍ക്ക് ശമ്പളം (കൂട്ടത്തില്‍ കിമ്പളവും) കിട്ടാന്‍ വേണ്ടി മാത്രമല്ല. പൊതുജന സേവന കേന്ദ്രങ്ങളാവേണ്ട സര്‍ക്കാര്‍ ഓഫീസുകള്‍ ദിവസങ്ങളോളം അടച്ചിടുന്നത് കടുത്ത തെറ്റാണ്. സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്‍ ഏറിവന്നാല്‍ ജനസംഖ്യയുടെ മൂന്നു ശതമാനമേ വരികയുള്ളൂ. ഇവര്‍ സംഘടിതരാണെന്ന കാര്യം ശരി തന്നെ. എന്നു കരുതി അസംഘടിതരായ തൊണ്ണൂറ്റേഴ് ശതമാനക്കാരോട് എന്തു തോന്ന്യാസവും കാട്ടാമെന്നാണോ ഭരണകൂടം ധരിച്ചു വച്ചിരിക്കുന്നത്.
        സര്‍ക്കാര്‍ അവധി ആകെ ദിവസങ്ങളുടെ ഇരുപത്തിമൂന്നു ശതമാനത്തോളം വരും. ഈ വര്‍ഷത്തെ കാര്യം തന്നെയെടുക്കാം. നിലവിലുള്ള അവധികള്‍ 82. ഇതിനിടയില്‍ മറ്റു പല കാരണങ്ങള്‍ക്കുമായുള്ള അവധി. ഏറ്റവും ചുരുങ്ങിയത് 85 ദിവസമെങ്കിലും അവധിയായി വരും. പ്രവൃത്തി ദിവസം 280 മാത്രം. ഈ 280 ദിവസങ്ങളില്‍ ഒരു ശരാശരി സര്‍ക്കാരുദേ്യാഗസ്ഥന്‍ സ്വീകരിക്കുന്ന നിലപാടെന്താണ്? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'ദേശാഭിമാനി' 27.02.1990 ല്‍ എഴുതിയ മുഖപ്രസംഗം നോക്കുക:
        ''സ്വയം മാറാന്‍ നിങ്ങള്‍ തയ്യാറാകുന്നതാണ് ഭംഗി; അതല്ലെങ്കില്‍ ജനങ്ങള്‍ മുന്‍കൈ എടുത്ത് നിങ്ങളെ മര്യാദ പഠിപ്പിക്കുന്ന കാലം വിദൂരമല്ല''. സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്‍ നിറഞ്ഞ ഒരു സദസ്സിനെ നോക്കി കഴിഞ്ഞ ദിവസം മന്ത്രി പി.എസ്.ശ്രീനിവാസന്‍ തുറന്നടിച്ചു. ഭരണ പരിഷ്‌കാര വേദിയുടെയും കേരള ട്രഷറി സ്റ്റാഫ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
         ഈ ഭാഷയിലല്ലെങ്കിലും സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലും സര്‍ക്കാര്‍ ആപ്പീസുകളുടെയും മറ്റ് തൊഴില്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയുണ്ടായി. ജനങ്ങളോടും തൊഴിലിനോടും തൊഴിലെടുക്കുന്ന സ്ഥാപനത്തോടും പ്രതിബദ്ധതയുള്ള ഒരു തൊഴില്‍ സംസ്‌കാരം വളര്‍ത്തി എടുക്കാനാണ് സി.പി.ഐ.എം. ആഹ്വാനം ചെയ്തത്. സി.പി.ഐ.എം നിയമസഭാ സെക്രട്ടറി ഒ.ഭരതന്‍ നിയമസഭയില്‍ ഒരു പ്രസംഗത്തിലും ഇക്കാര്യം സൂചിപ്പിച്ചു.
        മറ്റേതൊരു തൊഴില്‍ മേഖലയെയും അപേക്ഷിച്ച് നിരുത്തരവാദിത്വം കൊടികുത്തി വാഴുന്ന ഒന്നാണ് സര്‍ക്കാര്‍ ആപ്പീസുകള്‍ എന്നു പറയുമ്പോള്‍ ആരും ചൊടിച്ചിട്ടു കാര്യമില്ല. സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന വികാരത്തോടെയാണോ ആപ്പീസുകളില്‍ തങ്ങള്‍ ജോലി നിര്‍വ്വഹിക്കുന്നത് എന്ന് ഓരോ ജീവനക്കാരനും നെഞ്ചില്‍ കൈ വെച്ച് നൂറു വട്ടം സ്വയം ചോദിക്കണം. ഉണ്ട് എന്നു മറുപടി കിട്ടുന്നവര്‍ തുലോം ചുരുക്കമായിരിക്കും എന്നു പറയേണ്ടി വന്നതില്‍ വേദനയുണ്ട്.
ഒരു ചെറിയ വിഭാഗത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക സംസ്‌കാരം തന്നെ വളര്‍ന്നു വന്നിരിക്കുന്നു. ഏറ്റവും കുറച്ചു പണിയെടുക്കുക എന്നതാണാ സംസ്‌കാരം. ഇക്കാര്യത്തില്‍ കക്ഷി വ്യത്യാസമോ സംഘടനാ വ്യത്യാസമോ ഒന്നും ബാധകമല്ല. ഏതു സര്‍ക്കാര്‍ വന്നാലും, രാജ്യത്ത് എന്തു സംഭവിച്ചാലും അതൊന്നും തങ്ങളുടെ ഈ ചിട്ട തിരുത്തിക്കാന്‍ പര്യാപ്തമല്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
          നിയമ പ്രകാരം കൃത്യമായി പണിയെടുത്താല്‍ കഷ്ടിച്ച് ആറു മണിക്കൂര്‍ മാത്രമാണ് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ പണിയെടുക്കേണ്ടത്. ഇത്ര കുറഞ്ഞ ജോലി സമയം മറ്റേതൊരു മേഖലയിലാണ് ഉള്ളതെന്ന് അവര്‍ ചിന്തിക്കണം. എന്നാല്‍ ഈ ചുരുങ്ങിയ സമയം പോലും സീറ്റില്‍ ഇരിക്കുവാനോ കൃത്യമായി ജോലി ചെയ്യുവാനോ ബഹുഭൂരിപക്ഷം ജീവനക്കാരും തയ്യാറില്ലെന്നത് സത്യം മാത്രമാണ്. ഭരണത്തിന്റെ സിരാകേന്ദ്രമാണ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്. എപ്പോള്‍ നോക്കിയാലും അകത്തുള്ളതില്‍ കൂടുതല്‍ ജീവനക്കാര്‍ ആപ്പീസ് വളപ്പിലുണ്ടാകും. ഇതൊക്കെ തുറന്നു പറയുമ്പോള്‍ ആരും നെറ്റി ചുളിച്ചിട്ടു കാര്യമില്ല. പറയാതിരിക്കാന്‍ വയ്യാത്ത വിധം എല്ലാ അതിര്‍ വരമ്പുകളും കടന്നു കഴിഞ്ഞിരിക്കുന്നു.
     സംസ്ഥാനത്തിന്റെ ഒരറ്റത്താണ് തലസ്ഥാനം. കാസര്‍ഗോട്ടു നിന്നും ഒരു കാര്യം തിരക്കി ഒരു സാധാരണക്കാരന്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റില്‍ എത്തിപ്പെടണമെങ്കില്‍ പെടുന്ന പാട് ചില്ലറയല്ല. എല്ലാ വൈതരണികളും കടന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുമ്പിലെത്തിയാല്‍ പലപ്പോഴും അവര്‍ക്കുണ്ടാകുന്ന അനുഭവം കയ്‌പ്പേറിയതായിരിക്കും.
        സര്‍ക്കാരാശുപത്രികളുടെ കാര്യമെടുക്കാം. അവശരായി ആശുപത്രിയിലെത്തുന്ന രോഗികളോട് തെണ്ടിപ്പട്ടികളോടെന്ന പോലെയാണ് മിക്ക ജീവനക്കാരും പെരുമാറുന്നത്. ഡോക്ടര്‍മാരേക്കാള്‍ മോശമായി പെരുമാറുന്നത് കീഴ് ജീവനക്കാരാണ് എന്നതാണ് അതിലേറെ കഷ്ടം. സാധാരണക്കാരായ അവര്‍ക്ക് തങ്ങളുടെ സഹജീവികളുടെ വേദന അറിയാന്‍ കഴിയാതെ പോകുന്നത് തൊഴിലാളി വര്‍ഗ്ഗ സംസ്‌കാരമല്ല. സംഘടനയുടെ ശക്തികൊണ്ടാണ് ഇവര്‍ രക്ഷപ്പെടുന്നത്. അല്ലെങ്കില്‍ പലതും സംഭവിക്കുമായിരുന്നു.
          എന്തിനധികം പറയണം ഒരു ജീവിത കാലം മുഴുവന്‍ ഇരുന്ന് പണിയെടുത്ത ഒരു ആപ്പീസിലേക്ക് പെന്‍ഷന്‍ പറ്റിയ ശേഷം ഒരാള്‍ കടന്നു ചെന്നാല്‍ അയാള്‍ക്കുണ്ടാകുന്ന അനുഭവം പോലും മറിച്ചാകുന്നില്ല. അപ്പോള്‍ ഇതു വ്യക്തികളുടെ സ്വഭാവത്തിന്റെ പ്രശ്‌നമല്ല. ആപ്പീസില്‍ നിന്നും ഇറങ്ങിയാല്‍ തീര്‍ത്തും മാന്യമായി പെരുമാറാന്‍ അറിയുന്നവരാണ് 99 ശതമാനവും. പക്ഷേ ആപ്പീസുകള്‍ക്കുള്ളിലെ അവരുടെ സംസ്‌കാരം ഒന്നു വേറെയാണ്. 'ശ്രീപത്മനാഭന്റെ തൊപ്പി തലയില്‍ കേറിയാല്‍ പെറ്റ തള്ളയെ ആണേലും ഇടിച്ചു പോകും' എന്ന് പണ്ടൊരു പോലീസുകാരന്‍ പറഞ്ഞ മാതിരിയാണ് സ്ഥിതി. കൈക്കൂലിയുടെ കാര്യം പറയുന്നില്ല. അതെല്ലാം ഒരവകാശം പോലെ ആയിത്തീര്‍ന്നിരിക്കയാണിന്ന്.
        മന്ത്രി ശ്രീനിവാസന്‍ പറഞ്ഞ മാതിരി ഇതിനൊരു മാറ്റം വരാതെ എന്ത് ഭരണ പരിഷ്‌കാരം നടപ്പിലാക്കിയിട്ടും കാര്യമില്ല. ജനങ്ങള്‍ക്കതില്‍ താല്പര്യവുമില്ല. ശത്രുക്കളെ എന്നവണ്ണം ജനങ്ങള്‍ തങ്ങളെ നോക്കിക്കാണുന്നത് തങ്ങള്‍ക്കു തന്നെ ഭൂഷണമാണോ എന്ന് ജീവനക്കാര്‍ ചിന്തിക്കണം. സംഘടനാപരമായ ചേരിതിരുവുകള്‍ തെറ്റു ചെയ്യുന്നവര്‍ക്ക് അഭയം നല്‍കാനുള്ള കേന്ദ്രങ്ങളാണോ എന്ന് സംഘടനാ നേതൃത്വങ്ങളും ചിന്തിക്കണം.''
     മരിച്ചവര്‍ക്കു വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നത് വ്യക്തിപരമായ കാര്യമാണ്. എന്റെ തറവാട്ടു വീട്ടിലും ഇത്തരമൊരു കര്‍മ്മം നടക്കുകയുണ്ടായി. ഞാനതില്‍ പങ്കെടുക്കുകയും ചെയ്തു. തീര്‍ത്തും വ്യക്തിപരവും കുടുംബപരവും. ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുന്നത് തെറ്റു തന്നെയാണ്.
       നിയന്ത്രിതാവധി എന്ന പേരിലൊരു അവധിയുണ്ട്. ചില സമുദായക്കാര്‍ക്കു മാത്രമായി നല്‍കുന്നത്. ഇതൊരിക്കലും അനുവദിച്ചുകൂടാ. ആയിരക്കണക്കിന് സമുദായങ്ങളുള്ള നാടാണ് ഇന്ത്യ. ഓരോ സമുദായത്തിനും ഓരോ നിയന്ത്രിതാവധി കൊടുത്താല്‍ സ്ഥിതിയെന്തായിരിക്കും? ആയതിനാല്‍ എല്ലാ നിയന്ത്രിതാവധികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുക. രണ്ടു ദിവസത്തിലധികം സര്‍ക്കാര്‍ ആപ്പീസുകള്‍ അടച്ചിട്ടുകൂടാ. ആയതിനാല്‍ ഇത്തരത്തിലുള്ള അവധികളെല്ലാം എടുത്തുകളയണം. പകരം കാഷ്വല്‍ അവധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. അത്തം തൊട്ടുതന്നെ ഓണം ആഘോഷിക്കുവാനാര്‍ക്കെങ്കിലും പൂതിയുണ്ടെങ്കില്‍ അവധിയെടുത്ത് അടിച്ചുപൊളിക്കട്ടെ. പെരുന്നാള്‍ ഒരാഴ്ച അടിച്ചുപൊളിക്കാന്‍ പൂതിയുള്ളവര്‍ ലീവെടുത്ത് അങ്ങനെ ചെയ്യട്ടെ. ക്രിസ്തുമസ്സും ഇങ്ങനെ അടിച്ചുപൊളിക്കാവുന്നതാണ്.
സര്‍ക്കാര്‍ വളരെ ഗൗരമായി പരിഗണിക്കേണ്ട വിഷയമാണിത്. ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം 'ജനങ്ങളുടെ മേലുള്ള ആധിപത്യം' എന്നല്ല.
                      ...........

36 comments:

Unknown said...

ശങ്ക്രേട്ടാ നന്നായി പറഞ്ഞു.പണ്ട് ട്രാൻസ്പോർട്ട് ജീവനക്കാർ ഇങ്ങനെയായിരുന്നു.അവർ മാറി.എൻ.ജി.ഒ മാരുടെ അഹങ്കാരം ഒരിക്കൽ നാട്ടുകാർ അവസാനിപ്പിക്കുമെന്നു കരുതാം.പ്രധാനപ്പെട്ട പാർട്ടികൾ നിലനിൽക്കുന്നതുതന്നെ എൻ.ജി.ഒ മാരുടെ സപ്പോർട്ടോടെയാണ്‌.

അനില്‍@ബ്ലോഗ് // anil said...

സർക്കാർ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞ വസ്തുതകൾ ഒഴിച്ചാൽ മറ്റുള്ളവയോട് യോജിക്കാനാവില്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണു, സർക്കാർ ഉദ്യോഗസ്ഥർ അടിമപ്പണി ചെയ്യുന്നവരല്ലാത്തതുകൊണ്ട് സാധാരണ ജനത്തിനെപ്പോലെ അവനും ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ ഉണ്ടാവും. അവർ കൂടി ഉൾപ്പെടുന്നതാണു ഈ "ജനം എന്ന കഴുതകൾ". എത്ര വലിയ അവധി ദിവസങ്ങളാണെങ്കിലും എല്ലാ എമർജൻസി സരവീസുകളൂം നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്, ചികിത്സ, പോലീസ്, ഫയർ, പബ്ൾൿ ട്രാസ്ൻപോർട്ട് അങ്ങിനെ അങ്ങിനെ. മാഷന്മാരുടെ സ്കൂൾ കലണ്ടർ എടുത്ത് വച്ച് വർഷത്തിൽ ഇത്ര ദിവസമെ പണിയെടുക്കുന്നുള്ളൂ, എന്നിട്ട് 365 ദിവസത്തെ ശമ്പള വാങ്ങി സർക്കാരിനെ മുടിപ്പിക്കുന്നു എന്ന് മുൻ മുഖ്യൻ ശീമാൻ ആന്റണി അവർകൾ പറഞ്ഞത് ഓർമ വരുന്നു. അതിന്റെ മറ്റൊരു വേർഷനാണ് ഇതിന്റെ ആശയവു എന്ന് തോന്നുന്നു.

anushka said...

വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റ്..ഞാന്‍ ഉബുണ്ടു ലിനക്സില്ല് ഗൂഗ്‌‌ള്‍ ക്രോം ഉപയോഗിച്ചാണ്‍ ഈ പോസ്റ്റ് വായിക്കുന്നത്..പക്ഷെ,എനിക്ക് ഇത് വായിക്കാനാകുന്നില്ല..കുറെ ചതുരക്കട്ടകള്‍ മാത്രമാണ്‍ കാണുന്നത്. എന്താണ്‍ കാരണമെന്ന് വിവരമുള്ളവര്‍ പറഞ്ഞു തരണം..കമന്റുകള്ല് വായിക്കാനാകുന്നുണ്ട്..

ശങ്കരനാരായണന്‍ മലപ്പുറം said...

എന്തു ചെയ്യണമെന്നു എനിക്കറിയില്ല മിസ്റ്റര്‍ vrajesh.

ശങ്കരനാരായണന്‍ മലപ്പുറം said...

ഞാനും അന്ന് അനില്‍@ബ്ലോഗ് // anil പറഞ്ഞ 'കഴുതക്കൂട്ട'ത്തില്‍പ്പെട്ട ആളായിരുന്നു; മലപ്പുറം ജില്ലാ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍, പ്രൈസ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍. (ഒരുപരിധിവരെ ഇപ്പോഴും ഇക്കൂട്ടത്തില്‍ തന്നെ. എന്തെന്നാല്‍ വലിയ ഉലുവ പെന്‍ഷനായി വാങ്ങുന്നുണ്ട്). പോസ്റ്റില്‍ സൂചിപ്പിച്ച ദിവസം ഓഫീസിലേക്ക് പോകുമ്പോള്‍ (2004 ല്‍ ഉച്ചവരെയായിരുന്നു അവധി. പിന്നീടാണ് 'ജനാധിപത്യ സര്‍ക്കാര്‍'അത് മുഴുദിവസമാക്കി മാറ്റിയത്) എംപ്‌ളോയ്‌മെന്റ് ഓഫീസിന്റെ വാതിലിന്റെ മുന്നില്‍ കുറെ കുട്ടികളും അവരോടൊപ്പം കുറച്ച് രക്ഷിതാക്കളും നില്‍ക്കുന്നതു കണ്ടു. അവരുടെ മുഖത്തെ നിസ്സഹായാവസ്ഥയും വിഷമവും ദേഷ്യവുമൊക്കെ കണ്ടപ്പോള്‍ പെറ്റതാണ് ഈ ലേഖനം. അനില്‍@ബ്ലോഗ് // anil സര്‍ക്കാരുദേ്യാഗസ്ഥ സങ്കുചിത വട്ടത്തിനുള്ളില്‍ കറങ്ങിക്കൊണ്ടാണ് സംസാരിക്കുന്നത്. ഇതിനുമുമ്പത്തെ എന്റെ പോസ്റ്റിലും പൊന്മളക്കാരന്റെ പോസ്റ്റിലും ഇട്ട കമന്റുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ഉദേ്യാഗസ്ഥരുടെ അവധികളുടെ കാര്യം പറയുമ്പോള്‍ പൊള്ളുന്നതെന്തിന്? ഇത്രമാത്രം അവധികളുള്ള മറ്റൊരു രാജ്യവും ലോകത്തിലില്ല. ഈ http://sugadhan.blogspot.com/2010/10/blog-post_5321.html പോസ്റ്റില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്.

Njanentelokam said...

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസ്ഥിതിയുടെ ഭാഗമാണ്.എല്ലാവരും മുതലെടുക്കുന്ന അതെ അളവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മുതലെടുക്കുന്നു. അവനും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നു. മറ്റുള്ളവയ്ക്ക് ചട്ടപ്പടി. അങ്ങിനെ ഉള്ളതിനെ ജനങ്ങളും കാത്തു നില്‍ക്കാന്‍ തയ്യാറാവൂ. നിയമത്തില്‍ ഇളവ്‌ വരുത്തി നേടേണ്ട കാര്യങ്ങള്‍ക്കാണ് അത് വേണ്ടി വരുന്നത്. ഇപ്പോള്‍ ജനങ്ങളുടെ ഒരു കാര്യവും സ്ഥിരമായി മുടക്കാനോന്നും കഴിയില്ല.അങ്ങിനെ ചെയ്‌താല്‍ ജനങ്ങള്‍ സംഘടിച്ചു ഓഫീസ് ഉപരോധിക്കും. ചില മോശപ്പെട്ട അനുഭവം വച്ച് എല്ലാത്തിനെയും സാമാന്യവല്‍ക്കരിക്കാന്‍ പറ്റുമോ? അപാകതകള്‍ ഇല്ലെന്നല്ല. ഉണ്ട് ജനങ്ങള്‍ക്ക്‌ വേഗത്തില്‍ സേവനം നല്‍കാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ ഇന്നുണ്ട് പക്ഷെ അത് കാര്യക്ഷമമായി നടപ്പില്‍ വരാതിരിക്കാന്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ് നോക്കുന്നത് അപ്പോള്‍ അവര്‍ക്ക് രേഖകളില്‍ തിരുത്തലുകള്‍ വരുത്തി കാര്യം സാധിക്കാന്‍ കഴിയാതെ വരും. അത് നടപ്പിലാക്കിയാല്‍ എന്ത് കൊണ്ട് സേവനം നല്‍കുന്നില്ല എന്ന ചോദ്യത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

kazhutha said...

താങ്കളുടെ ആശയങ്ങളോട് നൂറു ശതമാനം യോജിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞാന്‍. പക്ഷെ താങ്കള്‍ അത് പ്രകടിപ്പിക്കാന്‍ കണ്ടെത്തിയ സമയം ഹിന്ദുക്കള്‍ വ്രതം നോറ്റ് വാവുബലി ചെയ്യേണ്ട സമയത്ത് ആയത് തെറ്റായി പോയി. പക്ഷെ നിങ്ങളുടെ മാനസിക വികാരം എനിക്ക് മനസ്സിലാക്കാം. ആരുടെ എങ്കിലും വികാരങ്ങളെ വ്രണിപ്പിക്കുന്ന രീതിയില്‍ ബ്ലോഗുകള്‍ എഴുതിയാല്‍ അല്ലെ നിങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ ഒരു നൂറു കമ്മന്‍സ് എങ്കിലും കിട്ടുകയുള്ളൂ. അതിനു വേണ്ടി 'വഴിയെ പോകുന്നവര്‍ക്ക് എല്ലാം കൊട്ടാനുള്ള ഒരു ചെണ്ടയായി ഈ നാട്ടില്‍ ഹിന്ദു മതവും അതിന്‍റെ കുറേ 'വേണ്ടാത്ത' ആചാരങ്ങളും ഉണ്ടല്ലോ. ഇത്തരം പബ്ലിസിറ്റി പിടുത്തം മറ്റു മതങ്ങള്‍ക്ക് മേല്‍ കാണിക്കാതിരിക്കാനുള്ള ബുദ്ധി നിങ്ങള്‍ക്ക് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. കാരണം സ്വന്തം കയ്യും കാലും ഓളം വിലപ്പെട്ടതല്ലല്ലോ ആര്‍ക്കും വില കുറഞ്ഞ പബ്ലിസിറ്റി. ഇതിനെ കയ്യടിക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ചില 'ബുദ്ധിജീവികളും പരിഷ്കരണ വാദികളെയും' കിട്ടിയേക്കാം. ഇരിക്കട്ടെ സുഹൃത്തേ ഈ കഴുതയുടെ കൂടെ അഭിനന്ദനങ്ങള്‍. നൂറു കമ്മന്‍സ് കിട്ടുമ്പോള്‍ നന്നായി സന്തോഷിക്കുക, അതില്‍ അഭിമാനിക്കുക. ശുഭാശംസകള്‍...

അനില്‍@ബ്ലോഗ് // anil said...

മാഷെ,
തീർച്ചയായും ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെയാണ്. (ഇപ്പോൾ ലീവിലാണ്). താങ്കൾ ഈ പറയുന്ന കാറ്റഗറിയിൽ പെടാത്ത ആളാണു് ഞാൻ എന്നും എനിക്ക് നിസ്സംശയം പറയാനാവും, കഴിഞ്ഞ 15 വർഷത്തെ സരവീസ് കാലം മൊത്തം. ആഴ്ചയിൽ ഒരു ഞായറാഴ്ച മാത്രമാണ് ഓഫീസിൽ പോകാതിരിക്കുന്നത്, പകരം ആളെ അറേഞ്ച് ചെയ്യാനായില്ലെങ്കിൽ അന്നും പോയിട്ടുണ്ട്.

അഴിമതി സർക്കാർ മേഖലയിൽ ഉണ്ട്, അത് ഇല്ലായ്മ ചെയ്യാൻ അതിനകത്ത് നിന്നു പ്രവർത്തിക്കുക എന്നതാണ് ഞാനും താങ്കളും അടങ്ങുന്ന ഉദ്യോഗസ്ഥർ ചെയ്യെണ്ടത്, ആലോചിക്കേണ്ടത്. ഇതു തടയാൻ സ്വന്തമായി എന്തു ചെയ്യാൻ കഴിയും, മേലധികാരി എന്ന നിലയിൽ എന്തു ചെയ്യാൻ കഴിയും, സഹപ്രവർത്തകൻ എന്ന നിലയിൽ എന്തു ചെയ്യാൻ കഴിയും എന്നിങ്ങനെ. അല്ലാതെ അവരെ അന്യ ഗ്രഹ ജീവികളായി ചിത്രീകരിച്ച് കുറ്റം പറയുക മാത്രമല്ല.

അതും പോക്ട്ടെ, സർക്കാർ മേഖലയലെ അഴിമതി (ഉദ്യോഗസ്ഥർ, മന്ത്രിമാർ,ഒരോ വിഷയവുമായി ബന്ധപ്പെടുന്ന ജനങ്ങൾ തുടങ്ങിയവർ എല്ലാം അടക്കം ) പ്രതിരോധിക്കാൻ അവധി ദിവസം വെട്ടിച്ചുരുക്കണം എന്ന ന്യായം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രണ്ടും രണ്ട് സംഗതികളാണ്, അങ്ങിനെ തന്നെ അഡ്രെസ്സ് ചെയ്യപ്പെടുകയും വേണം. എന്നാലെ ഫലവത്തായി എന്തെങ്കിലും ചെയ്യാനാവൂ.

ഒന്നുകൂടെ, ഈ അവധി ദിവസങ്ങൾ ആരും സമരം ചെയ്ത് നേടിയതല്ല എന്നാണു എന്റെ അറിവു.

ajith said...

“ഒന്നുകൂടെ, ഈ അവധി ദിവസങ്ങൾ ആരും സമരം ചെയ്ത് നേടിയതല്ല എന്നാണു എന്റെ അറിവു.”

ഓരോ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ഭരണകൂടം (അതായത് രാഷ്ട്രീയക്കാര്‍) കൂട്ടിച്ചേര്‍ത്ത് പെരുകിയതാണീ അവധിദിവസങ്ങള്‍

Anonymous said...

സര്‍കാര്‍ ജീവനക്കാരുടെ
(ഞാനും അക്കൂട്ടത്തില്‍ പെട്ടതാണ്)
അവധികള്‍ എത്രയുണ്ടെന്ന്
ഒന്ന് കണക്കെടുത്താലോ

കാഷ്വല്‍ ലീവ് : 20
ഏണ്‍ഡ് ലീവ് : 33
ഹാഫ് പേലീവ് : 20

ഞായറാഴ്ച : 52
രണ്ടാം ശനി : 12
മറ്റ് അവധികള്‍ : 17

ആകെ 2011 ല്‍ 154 എണ്ണം.
പ്രവര്‍തിദിനങ്ങള്‍ 211 എണ്ണം.

ഇതു കൂടാതെ 8 പൊതുഅവധികള്‍
രണ്ടാം ശനി , ഞായര്‍ എന്നിവയില്‍ ചേര്‍ന്ന് നഷ്ടപ്പെട്ടിട്ടുണ്ട്.

അതുകൂടി കിട്ടിയിരുന്നെങ്കില്‍ !!!

അനില്‍@ബ്ലോഗ് // anil said...

ഏണ്ഡ് ലീവ് എത്ര പേർ എടുക്കുന്നു?

15 വർഷത്തിൽ ഞാൻ എടുത്തത് 30 ദിവസം.

ഹാഫ്പേ ലീവ് എത്രപേർ എടുക്കുന്നു?

ഞാൻ എടുത്തത് 0 (പൂജ്യം)

അതായത് അത് റഗുലർ അവധികൾ അല്ലെന്നർത്ഥം.

സോ ആകെ അവധി
52 ഞായർ,
12 രണ്ടാം ശനി,
മറ്റ് അവധികൾ 17
കാഷ്വൽ ലീവ് 20
അകെ അവധികൾ : 101

രാജഭരണം നിലനില്ക്കുന്ന യു എ ഇ യിലെ 2011 ലെ സർക്കാർ അവധി.

ശനി ഞായർ എന്നിവ 12 * 8 (ഏകദേശം)
മറ്റ് അവധികൾ : 16
ആകെ അവധികൾ: 112

പ്രവർത്തി സമയം: 8.00 മുതൽ 2.00 മണി വരെ.

ശങ്കരനാരായണന്‍ മലപ്പുറം said...

ഞാന്‍ പറഞ്ഞത് എല്ലാ ജീവനക്കാരുടെയും/ജീവനക്കാരികളുടെയും കാര്യമല്ല കെട്ടോ. അര്‍ഹതപ്പെട്ട ലീവുകള്‍പോലും എടുക്കാതെ ഓഫീസില്‍ പോകുന്നവരുണ്ട്‌. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് 'മാതൃഭൂമി'പത്രം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളെക്കുറിച്ച് പരമ്പര എഴുതിയിരുന്നു. ഈ വകുപ്പിലെ ഒരു ടൈപ്പിസ്റ്റമ്മായി പെറ്റ് ഒരാഴ്ച കഴിയുന്നതിനു മുമ്പുതന്നെ പ്രസവാവധികളെല്ലാം താമരക്കുഴിയിലേക്ക് വലിച്ചെറിഞ്ഞ് ഓഫീസില്‍ എത്തിയത്രെ!

അനില്‍@ബ്ലോഗ് // anil said...

രാജേഷിന്റെ ഒഫ്ഫിനു:
മലയാളം വായിക്കാൻ പറ്റാഞ്ഞത് ക്രോമിലെ എന്തോ ബഗ് ആയിരുന്നു എന്നു വേണം കരുതാൻ. പരീക്ഷിച്ചു നോക്കിയ എനിക്കും കിട്ടിയത് ചതുരക്കട്ട ആയിരുന്നു. എന്നാൽ ഫോണ്ട് മാറ്റി മീര ഇട്ടപ്പോൾ വായിക്കാൻ പറ്റി, തിരികെ അഞ്ജലിയെ തന്നെ ഇട്ടപ്പോഴും വായിക്കാൻ പറ്റുന്നുണ്ട്.

വി കെ ബാലകൃഷ്ണന്‍ said...

ഞാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദേ്യാഗസ്ഥനാണ്. കൊല്ലത്തില്‍ 33 ദിവസം ഞങ്ങള്‍ക്കുമുണ്ട് ഏണ്‍ഡ് ലീവ്. അത് എടുക്കുകയോ വിറ്റ് കാശാക്കുകയോ ചെയ്യാം. ഞാന്‍ അത് അധികവും വിറ്റ് കാശാക്കാറാണ് പതിവ്. ശ്രീ: അനില്‍ പ്രസ്തുത ലീവ് വിറ്റ് കാശാക്കുന്നില്ലായിരിക്കാം. ഒരു പക്ഷേ, ശ്രീ: അനിലിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ എന്തു സംഭവിക്കുമെന്നു നോക്കാം. 15 വര്‍ഷത്തില്‍ (15x33)495 ഏണ്‍ഡ് ലീവാണ് ഉണ്ടാവുക. ആകെ 30 ലീവ് എടുത്താല്‍ ബാക്കി 465 ലീവാണ് ഉണ്ടാവുക. അതായത് 15.5 മാസത്തെ (465/30) ലീവ്. മാസത്തില്‍ 10,000 രൂപ വെച്ച് കൂട്ടിയാല്‍ തന്നെ 1,55,000 രൂപ കിട്ടും. മിക്ക ജീവനക്കാരും ഇതു വിറ്റ് കാശാക്കാറാണ് ചെയ്യാറ്. അതായത് കൊല്ലത്തിലെ 12 മാസത്തിന് 13 മാസത്തെ ശമ്പളം!

അനില്‍@ബ്ലോഗ് // anil said...

കാശല്ലല്ലോ മാഷെ ഇവിടെ വിഷയം.
ലീവ് സറണ്ടർ ചെയ്യുന്നതൊക്കെ വേറെ വിഷയമാണ്.

ഇവിടെ യു എ ഇയിൽ ജോലി ചെയ്യുന്ന ശരാശരി ജോലിക്കാരനു വർഷത്തിൽ ഒരു മാസം ശമ്പളത്തോടെ അവധി ലഭിക്കുന്നു. നാട്ടിൽ പോകാൻ ഫ്ളൈറ്റ് ടിക്കറ്റും ലഭിക്കുന്നു (ചുരുങ്ങിയത് ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ എങ്കിലും ).

ഞാൻ പറഞ്ഞു വരുന്നതെന്തെന്നാൽ ഉദ്യോഗസ്ഥർക്ക് സന്തോഷത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നത് നല്ല ഹുമൻ റിസോഴ്സ് മാനേജ്മെന്റിന്റെ ഭാഗമാണ് എന്നാണ്. അസംതൃപ്തരായ തൊഴിലാളികളെ വച്ച് ഒരു സ്ഥാപനത്തിനും മുന്നോട്ട് പോകാനാവില്ല.

ശ്രീനാഥന്‍ said...

ശക്തമായ ലേഖനം.

തൃശൂര്‍കാരന്‍ ..... said...

സര്‍കാര്‍ ജോലിക്കാരും മനുഷ്യരല്ലേ! സര്‍കാര്‍ ജോലി ഉണ്ടെന്നു വച്ചു കൊല്ലത്തില്‍ 365 ദിവസവും ജോലി ചെയ്യണം എന്നാണോ?

പൈമ said...

വായിച്ചു ....ആശംസകള്‍ ...

ഗ്രീഷ്മയുടെ ലോകം said...

ശ്രീ ശങ്കരനാരായണന്‍,
സര്‍ക്കാര്‍ ഉദ്യോസ്ഥന്മാരക്കുറിച്ച് പൊതുവേ പറഞ്ഞ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ:
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് എത്ര അവുധി ആകാമേന്നാണ് തങ്കളുടെ നിഗമനം?
താങ്കള്‍ പറയുന്നത്ര അവുധി ദിവസങ്ങള്‍ സര്‍ക്കാര്‍ ജോലിക്കാരല്ലാത്ത തൊഴിലാളികള്‍ക്കും കൊടുക്കാമോ?
ഒരു ജോലിക്കാരന്‍ ഹാജരായില്ല എങ്കില്‍ തന്മൂലമുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ആരാണ്?
അതിനു മേല്‍നോട്ടം വഹിക്കുവാനും അപരാധികളെ ശിക്ഷിക്കുവാനും വകുപ്പില്ല എന്നാണോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദൈവമെ കേട്ടിട്ടു കൊതി ആകുന്നു

ഞങ്ങള്‍ക്ക്‌ അവധി ഇപ്രകാരം
എടുക്കാന്‍ സാധിക്കുന്നവ
Privilege Leave -25
ഇതില്‍ ഒരു കൊല്ലം എടുത്ത ലീവ്‌ എത്രയൊ അത്രയുമെ വില്‍ക്കാന്‍ പറ്റൂ.
കൂട്ടി വച്ച്‌ പിന്നീടു വില്‍ക്കുന്നതിനും പരിധി ഉണ്ട്‌ അധികമായാല്‍ ലാപ്സ്‌ ആകും
നാട്ടില്‍ പോയി വരുന്ന എനിക്കൊന്നും ഇതുവരെ ഒന്നു പൊലും വില്‍ക്കാന്‍ ബാക്കി വന്നിട്ടില്ല)
Sick Leave 15 അത്‌ എടുക്കണം എങ്കില്‍ ആശുപത്രിയില്‍ admit ആയിരിക്കണം തുക്കടാ ആശുപത്രി പോരാ തുക്കടാ രോഗവും പോരാ ( അതു ഞങ്ങള്‍ വേരിഫൈ ചെയ്യും).
Casual Leave 5 Festival Leave 3
കൂടാതെ ആണ്ടില്‍ 4 പ്രധാന അവധികളും സ്വാതന്ത്ര്യ ദിനം തുടങ്ങിയവ.
പിന്നെ ഇപ്പോള്‍ മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ കൂടി അവധി ആക്കി

എന്നാലും സര്‍ക്കാരിന്റെ ഒരു സുഖമെ അവിടെ എങ്ങാനും ഒഴിന്വുണ്ടോ പോലും?

ശങ്കരനാരായണന്‍ മലപ്പുറം said...

മിക്കവര്‍ക്കും പണം തന്നെയാണ് ശ്രീ: അനില്‍ പ്രശ്‌നം. അതുകൊണ്ടാണല്ലോ സര്‍ക്കാരുദേ്യാഗമുണ്ടായിട്ടും താങ്കള്‍ യു.എ.ഇ.യില്‍ പോയത്. താങ്കള്‍ താങ്കളുടെയും അതിലേറെ വരുമാനവും ലീവും ബോണസ്സുമടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെ വെച്ചാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്; ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പ്രയാസങ്ങളെ താരതമ്യപ്പെടുത്തിയല്ല.
കഠിനമായ കായികാദ്ധ്വാനം ചെയ്യുന്നവരുടെ കാര്യമവിടെയിരിക്കട്ടെ. എത്രയോ യുവതീ-യുവാക്കള്‍ തുണിക്കടകളിലും മറ്റു കടകളിലുമൊക്കെ ജോലി ചെയ്യുന്നുണ്ട്. അവരെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. പലര്‍ക്കും രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെയാണ് പണി. കൂലിയോ? പരമാവധി കൊടുത്താല്‍ മാസത്തില്‍ 6000 രൂപ. താങ്കള്‍ യു.എ.യിലെ കാര്യം പറഞ്ഞല്ലോ. ഞാന്‍ പരിചയമുള്ളൊരു കുട്ടി ഈയിടെ ഗള്‍ഫില്‍ പോയി. ആഴ്ചയില്‍ ഒരേയൊരു ദിവസം മാത്രമാണ് അവധി. ശമ്പളം കേവലം 10,000 രൂപ. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരെ മാത്രമേ മനുഷ്യരായി അംഗീകരിക്കുവെന്ന് വാശിയുണ്ടെങ്കില്‍, അംഗനവാടി ടീച്ചര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ശമ്പളവുമായൊന്നു താരതമ്യം ചെയ്തു നൊക്കൂ.
തട്ടിന്‍പുറത്തുനിന്ന് താഴെയിറങ്ങി ചിന്തിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

ജാനകി.... said...

ശങ്കരേട്ട...,
സർക്കാർ ജീവനക്കാർ ആരെപേടിക്കണം..?അവരുടെ മുതലാളി സർക്കാരാണ്..ഒരു പ്രൈവറ്റ് സ്ഥാപനമാണെങ്കിൽ ഭീഷിണിയോ പിരിച്ചു വിടുമെന്ന പേടിയോ ഒക്കെ ഉണ്ടാകും അല്ലാത്ത പക്ഷം ഇങ്ങിനെയൊക്കെ തന്നെ അങ്ങ് പ്രതീക്ഷിച്ചാൽ മതി...
പിന്നെ കർക്കിടകവാവ്- കാരണവന്മാരെ നേരാം വണ്ണം ബഹുമാനിച്ചും പരിപാലിച്ചും ഒക്കെ നോക്കി അവരെ സന്തോഷത്തോടെ മരിക്കാൻ അനുവദിച്ച മക്കളാണെങ്കിൽ എന്തിനാണു വേറേ ബലി.....

ശങ്കരനാരായണന്‍ മലപ്പുറം said...

വേണ്ട കവിതേ, ജാനകി പറഞ്ഞതുതന്നെ ശരി. ഇതുപോലുള്ള ആചാരങ്ങള്‍ വെറും കാട്ടിക്കൂട്ടലുകള്‍ മാത്രമാണ്. ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പിന്നെ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയിട്ട് എന്ത് പ്രയോജനം? സ്‌കൂളില്‍ പഠിക്കുമ്പോള്‍ പഠിച്ച ഒരു പദ്യം ഇന്നും ഓര്‍ക്കുന്നു. ഒരാള്‍ മരിച്ചു. അയല്‍വാസികളും ബന്ധുക്കളുമെല്ലാം തടിച്ചുകൂടി. 'മാവുവെട്ടുന്നു ചിലര്‍;വേലിതട്ടുന്ന ചിലര്‍/ആവതും വിധവയെ ആശ്വസിപ്പിക്കുന്നു ചിലര്‍'. ഒരാള്‍ ശവത്തിനു ചുറ്റും ഇടാന്‍ അരി ചോദിച്ചു. അപ്പോള്‍ വിധവ പറഞ്ഞു, 'അരിയുണ്ടായിരുന്നെങ്കിലങ്ങേര്‍ അന്തരിക്കയില്ലല്ലോ!'
വിശ്വാസങ്ങളെ എതിര്‍ക്കുകയല്ല കെട്ടോ. ചെയ്യുന്നവര്‍ അങ്ങനെ ചെയ്യട്ടെ. പക്ഷേ, ഹൃദയ ശുദ്ധിയുള്ളവര്‍ക്കുമാത്രമേ ഇതൊക്കെ ചെയ്യാന്‍ അര്‍ഹതയുള്ളൂ എന്നു മാത്രം പറയട്ടെ.

Villagemaan/വില്ലേജ്മാന്‍ said...

നമസ്കാരം ശങ്കര്‍ജി..


മതത്തിന്റെ പേരില്‍ ഉള്ള എല്ലാ അവധികളും നിര്‍ത്തലാക്കണം എന്നാണ് എന്റെ അഭിപ്രായം. ഇഷ്ട്ടമുള്ളവര്‍ സ്വന്തമായി അവധി എടുക്കട്ടെ. നടക്കാന്‍ പോകുന്നില്ല എന്നറിയാം!

അവധികളുടെ കാര്യം പറഞ്ഞപ്പോള്‍ താങ്കള്‍ ഒരു കാര്യം വിട്ടുപോയി. അവധി ഇല്ലാത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ വരുന്നതിന്റെയും പോകുന്നതിന്റെയും കഥ. പത്തുമണിക്ക് വന്നു അഞ്ചുമണിക്ക് പോകുന്ന എത്ര പേര്‍ ഉണ്ടാവും? സെക്രട്ടെരിയട്ടില്‍ പഞ്ചിംഗ് നടപ്പാക്കിയപ്പോള്‍ ഉണ്ടായ പുകില്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ.

കരീം മാഷ said...

അതോണ്ടാ ഞാൻ സർക്കാറു ജോലി രാജി വെച്ചത്.

ശങ്കരനാരായണന്‍ മലപ്പുറം said...

ഒരു ലേഖനത്തില്‍ എല്ലാം ചേര്‍ക്കാന്‍ സാധിച്ചെന്നുവരില്ലല്ലോ വില്ലേജ് മാന്‍. മുമ്പ് എഴുതിയ ചില ലേഖനങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് 'കൂറ്' എന്ന പേരിലൊരു കഥ എഴുതിയിട്ടുണ്ട്. അത് മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിതാ:
വാരാദ്യ മാധ്യമം, 07.01.2007.
കൂറ്
'' അല്ലാ, സമയം പതിനൊന്നരയായല്ലോ. സൂപ്രണ്ടു സാറിന്നെന്തേ അര മണിക്കൂര്‍ വൈകി? ''

'' ഒന്നും പറയേണ്ടെന്റെ സുരേഷേ. ചെറിയൊരു മരാമത്തു പണിയുണ്ടായിരുന്നു. മരപ്പണിക്കാരനെ കാത്തു കാത്തു മടുത്തു. ഇന്നാ അവന്‍ എഴുെന്നള്ളിയത്. എന്താ അവരുടെയൊക്കെയൊരു ഗമ. വന്നപ്പൊ സമയം ഒമ്പതു മണി കഴിഞ്ഞു. എത്രയാ കൂലിയെന്നോ മുന്നൂറ്റമ്പത്. ചെലവ് പുറമെ. പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു. ഇന്നു ചോറും സാമ്പാറും ഉപ്പേരിയും പപ്പടവുമൊന്നും പോരാ. മീന്‍ പൊരിച്ചതില്ലെങ്കില്‍ മോന്ത കനക്കും. എന്നാ പണി ചേയ്യേ്വാ. തട്ടിമുട്ടി നേരം കളയും. നാലുമണിയായാല്‍ വാച്ചില്‍ നോക്കാന്‍ തുടങ്ങും. അഞ്ചാവുന്നതിനു മുമ്പ് ഡ്രസ്സ് മാറാന്‍ തുടങ്ങും. ഒരു കൂറും ഇല്ലാത്ത സാധനങ്ങള്‍. ഒന്നും പറയാതിരിക്കുകയാ ഭേദം '''

..........................

..........................

' ങാ! ഞാനിന്ന് അര മണിക്കൂര്‍ നേരത്തേ ഇറങ്ങുകയാ. മൂന്നര മണിക്കുള്ള ബസ്സില്‍ പോകണം. അവന്‍ ഡ്രസ്സു മാറാന്‍ തുടങ്ങുന്നതിന് മുമ്പ് എത്തണം. ങാ, പിന്നൊരു കാര്യം. മിനിഞ്ഞാന്നും ഇന്നലെയും വന്ന ആ കക്ഷി സര്‍ട്ടിഫിക്കറ്റിന് ഇന്നും വന്നേക്കും. അപേക്ഷ കൊടുത്താലപ്പത്തന്നെ കിട്ടണമെന്നാ അവന്റെയൊക്കെ വിചാരം. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞേക്ക്. ഞാനിറങ്ങുന്നു ''
..................
കരീം മാഷേ, കഴിഞ്ഞ ദിവസം തോണിക്കടവത്ത് നൗഷാദിനെയും കൂട്ടുകാരന്‍ അബ്ദുറഹിമാനെയും കണ്ടിരുന്നു. ചായയും നെയ് വടയും വാങ്ങിച്ചു കൊടുത്തു.

Lipi Ranju said...

പോസ്റ്റ്‌ നന്നായി, ജാനകി പറഞ്ഞത് തന്നെയാണ് പറയാനുള്ളത്.

പുന്നകാടൻ said...

ഒരു സർക്കാർ ജോലി കിട്ടീട്ടു വേണം കൊറച്ചു നാളത്തേക്ക്‌ ഒന്നു ലീവ്‌ എടുക്കാൻ...

കൊമ്പന്‍ said...

ഇവന്മാരുടെ കാര്യത്തില്‍ ഒരുമാറ്റവും ഭൂമി മലയാളം നില നില്‍ക്കുന്നിടത്തോളം വരില്ല
വരാന്‍ നമ്മള്‍ സമ്മതിക്കില്ല

Echmukutty said...

വായിയ്ക്കാൻ വൈകി.ഉത്തരവാദിത്തമില്ലാത്ത അവകാശങ്ങളോടാണ് എല്ലാവർക്കും താല്പര്യം. ജോലിയിൽ മാത്രമല്ല ജീവിതമാകെത്തന്നെയും...

ലേഖനം നന്നായി. അഭിനന്ദനങ്ങൾ

ശാന്ത കാവുമ്പായി said...

ആരെ കുറ്റം പറയും?ആർ പറയും?സർക്കാരോ?അതിന്റെ തലപ്പത്തിരിക്കുന്നവരുടെ അഴിമതിക്കഥകൾ കേൾക്കാതെ ഒരു ദിവസം നമുക്കുറങ്ങാനാകുമോ?

sm sadique said...

.......ആയതിനാല്‍ ഇത്തരത്തിലുള്ള അവധികളെല്ലാം എടുത്തുകളയണം. പകരം കാഷ്വല്‍ അവധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. അത്തം തൊട്ടുതന്നെ ഓണം ആഘോഷിക്കുവാനാര്‍ക്കെങ്കിലും പൂതിയുണ്ടെങ്കില്‍ അവധിയെടുത്ത് അടിച്ചുപൊളിക്കട്ടെ. പെരുന്നാള്‍ ഒരാഴ്ച അടിച്ചുപൊളിക്കാന്‍ പൂതിയുള്ളവര്‍ ലീവെടുത്ത് അങ്ങനെ ചെയ്യട്ടെ. ക്രിസ്തുമസ്സും ഇങ്ങനെ അടിച്ചുപൊളിക്കാവുന്നതാണ്.“ ഇനി സർക്കാരിന്റെ കാര്യം” സർക്കാരു കാര്യം മുറപോലെ... ജനങ്ങളുടെ കാര്യം മുറയും നെറിയും തെറ്റി......

സുശീല്‍ കുമാര്‍ said...

അവനാന്റെ അപ്പനുമമ്മയ്ക്കും കര്‍മ്മം ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ കാഷ്വല്‍ ലീവ് എടുത്ത് ചെയ്യുന്നതാണുചിതം. ഇത് അവര്‍ ചോദിച്ചു വാങ്ങിയതൊന്നുമല്ല, പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയതല്ലേ? ഇനി വല്ല മതക്കാരും വല്ല അവധിയും ചോദിച്ചു വന്നാല്‍ അതും വാരിക്കോരി കൊടുക്കും. ഇതു തന്നെയാണ്‌ മതം ചോദിച്ചു വാങ്ങുന്ന/ മതത്തിനു കനിഞ്ഞു നല്‍കുന്ന അനര്‍ഹമായ പരിഗണന. ഇതുകൊണ്ടുതന്നെയാണ്‌ എല്ലാ മതക്കാരും നാട്ടാരുടെ മെക്കിട്ട് കയറുന്നതും.

സുശീല്‍ കുമാര്‍ said...
This comment has been removed by the author.
praveen mash (abiprayam.com) said...

നന്നായി

Anonymous said...

GOOD....
IF U LIKE MY BLOG PLZ FOLLOW AND SUPPORT ME!
MANJERI THANYA VEEDU...
PADIKYANU!
പരിചയപ്പെട്ടതിൽ സന്തോഷം!