My Blog List

Monday, February 20, 2012

'ക്ഷത്രിയന്‍'കാക്കനാടന്റെ 'കോഴി'!

ഉത്തരകാലം വെബ് മാഗസിന്‍ 20.02.2012
     കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ മതംമാറ്റം ചിലര്‍ വല്ലാതെ ആഘോഷിക്കുകയുണ്ടായി. 16 കൊല്ലം ഇസ്ലാമിനെ പഠിച്ച ശേഷമാണ് അവര്‍ ഇസ്ലാമായത് എന്നാണ് പറഞ്ഞിരുന്നത്. ഇതിലൊരു സത്യവും ഉണ്ടായിരുന്നില്ല. എന്തെന്നാല്‍, അവര്‍ മതം മാറുന്നതിന് ആറു മാസം മുമ്പ് സവര്‍ണ സവര്‍ണ സംഘടനയായ 'തപസ്യ'യുടെ പരിപാടിയില്‍ നടത്തിയ പ്രസംഗം 30.03.1998 ലെ 'മാധ്യമം' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ''ഇവിടെ ജനിച്ചു വളര്‍ന്ന ഹിന്ദു മതം അവഗണിക്കപ്പെട്ടതായി അവര്‍ പറഞ്ഞു. ചിലപ്പോള്‍ സര്‍ക്കാര്‍ വരെ പീഡിപ്പിച്ചു. സെക്കുലര്‍ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഹിന്ദു വിരോധമാണെന്ന് ഭരിച്ച സര്‍ക്കാര്‍ വരെ ജനങ്ങളെ പഠിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്തു നിന്നു വന്ന മതങ്ങളെ ആചരിച്ചു; സ്വീകരിച്ചു. ഇത് നന്നായി. എന്നാല്‍ ഇവിടെ വളര്‍ന്നതു കൊണ്ട് ഹിന്ദു മതത്തെ അവഗണിക്കാന്‍ ശ്രമിച്ചു''. 
     വേദി ഏതാണോ അതിനനുസരിച്ച് സംസാരിക്കുക എന്നതിലപ്പുറമുള്ളൊരു രാഷ്ട്രീയമൊന്നും അവര്‍ക്കില്ല. എങ്കിലും അവര്‍ പാവമായിരുന്നു. അവര്‍ക്ക് ഒരാള്‍ ജീവിതം കൊടുക്കാമെന്നു പറഞ്ഞു. അവരത് വിശ്വസിച്ചു. ആ ആഗ്രഹം നിറവേറ്റാനായി അവര്‍ മതം മാറി. ഇതു മാത്രമാണ് സംഭവിച്ചത്. ഇതേക്കുറിച്ച് അവര്‍തന്നെ പറഞ്ഞത് ('മാതൃഭൂമി' വാരാന്തപ്പതിപ്പ്, 16.01.2005)നോക്കുക: ''ഞാന്‍ ഞാന്‍ തന്നെയായിരുന്നു കുറെക്കാലം. അപ്പൊ കുറച്ച് പ്രേമമൊക്കെ വന്നു. കുറച്ചുകാലമായി വിധവയായി ജീവിക്കുന്നു. അങ്ങനെയിരിക്കുമ്പൊ സ്‌നേഹം തരാന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലേ, അയാളെ വിശ്വസിച്ചു. പെണ്ണിന് എപ്പോഴും ഒരു രക്ഷകന്‍ വേണം. അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍ തയ്യാറാവില്ലേ? എങ്കിലും അയാളൊരു ഭീരുവായിരുന്നു. ഞാന്‍ കാണിച്ച ധൈര്യം അയാള്‍ കാണിച്ചില്ല. എന്നെപ്പോലെ ധീരയായ ഒരു പെണ്ണിന് ഒരു ഭീരുവിനെ സ്‌നേഹിക്കാന്‍ കഴിയ്വോ? ഞാന്‍ പുലിയാണെങ്കില്‍ അയാളൊരു കോലാടാ. അയാള്‍ ഭീരുവാണെന്നറിഞ്ഞേപ്പിന്നെ എന്തു പ്രേമം? ഞാനയാളെ സ്വതന്ത്രനാക്കി. ഞാനും സ്വതന്ത്രയായി'' നിസ്‌ക്കരിക്കുമ്പോള്‍ പോലും അവരുടെ മനസ്സില്‍ ആ കാമുകനായിരുന്നു. ('കപ്പലുകളുടെ ഊത്തം'എന്ന കവിതയില്‍ അവര്‍ ഇങ്ങനെ പാടിയിട്ടുണ്ട്. പ്രാര്‍ത്ഥനയുടെ വേളയിലും/എന്റെ കണ്‍കോണില്‍/അവന്‍ പ്രത്യക്ഷപ്പെടുന്നു,/മനുഷ്യന്‍ ദൈവം വിധിച്ച ഭാര്യയാണെങ്കിലും/എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍/അജ്ഞരായ ജനം ആക്രോശിക്കുന്നു/എന്നിട്ടും അവനു മൗനം മാത്രം/പ്രേമം ഇത്ര നിസ്സാരമോ?-02.08.2002 ന് കേരളത്തിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന് സമ്മാനിക്കാന്‍ ഏല്‍പ്പിച്ചതെന്നു പറയപ്പെടുന്ന ഈ പ്രണയ കവിത പ്രസിദ്ധീകരിച്ചത് 08.07.2010 ലെ 'കേരള ശബ്ദം' വാരികയാണ്). കമലാ സുരയ്യ പറഞ്ഞത് ശരിയാണെങ്കില്‍, ആ 'കോലാട്' അവരെ അതിക്രൂരമായി വഞ്ചിച്ചു. അതില്‍ അവര്‍ അളവറ്റ് ദു:ഖിക്കുകയും ചെയ്തു.
     മാധവിക്കുട്ടിയുടെ മതംമാറ്റത്തിന്റെ രാഷ്ട്രീയം ഇത്രയേയുള്ളു. മതം മാറിയതിനുശേഷം അവര്‍ നടത്തിയ ഒരുപാട് പ്രസ്താവനകളില്‍നിന്നു ഇതു ശരിക്കും ബോധ്യമാകും. ഒരിക്കല്‍ അവര്‍ ഇങ്ങനെകൂടി(മാതൃഭൂമി,06.06.2003)പറഞ്ഞു:''മതം സാര്‍സുപോലെ വിഷലിപ്തമാണെന്ന് എഴുത്തുകാരി കമലാ സുറയ്യ അഭിപ്രായപ്പെട്ടു. എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. പക്ഷേ, എത്രയോ വിഷപ്പല്ലുകള്‍ ഉള്ളതാണ് മതമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. ദൈവത്തിന്റെ അറിവില്‍ മതമില്ല. ദൈവത്തിന്റെ പദാവലിയില്‍ സ്‌നേഹം എന്ന ഒന്നേയുള്ളൂ. മതം മാറുമ്പോള്‍ തനിക്ക് പക്വത ഉണ്ടായിരുന്നില്ലെന്നും കമലാ സുറയ്യ 'മാതൃഭൂമി'യോട് പറഞ്ഞു. ജീവിതം ഒരു പരീക്ഷണശാലയായിരുന്നു. മതം മാറ്റവും ഒരു പരീക്ഷണമായിരുന്നു. മതം വളര്‍ത്തുന്നത് വിദേ്വഷമാണെന്ന് ഈ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു. പുരോഹിത വര്‍ഗ്ഗത്തിനു മുന്നില്‍ ദൈവം ക്ഷയിച്ചുപോയി. മതം അവരുടെ ഉപജീവനമാര്‍ഗ്ഗം മാത്രമാണ്. മതത്തിന്റെ ഭാരമായി താനിപ്പോള്‍ പര്‍ദ്ദ ധരിക്കാറില്ലെന്നും സുറയ്യ പറഞ്ഞു'''
   എന്നാല്‍ കമലാസുരയ്യയുടെ മതംമാറ്റം ഇന്ത്യന്‍ മതേതരത്തിനു വേണ്ടി നടത്തിയ ബലികര്‍മ്മമാണെന്നു പറയാനും ആളുണ്ടായി എന്നതാണ് ദു:ഖകരമായ സത്യം. കേരള സാഹിത്യ അക്കാദമി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളില്‍ വച്ച് 23.06.2010 ന് യുവ സാഹിത്യ ശില്പശാല നടത്തുകയുണ്ടായി. ശില്പശാലയുടെ ഭാഗമായി 'കമലാ സുരയ്യാ സ്മൃതി' എന്ന പരിപാടിയുമുണ്ടായിരുന്നു. ശ്രീമതി: സോണിയ ഇ.പ.യാണ് 'കമലാ സുരയ്യാ സ്മൃതി' നടത്തിയത്. കമലാ സുരയ്യയെ വാനത്തിനുമപ്പുറം പുകഴ്ത്തിയ അവര്‍ സുരയ്യയുടെ മതം മാറ്റം മതേതരത്വത്തിനു വേണ്ടി നടത്തിയ ബലിയാണെന്നുകൂടി തട്ടിവിടുകയുണ്ടായി. 

    ഇതുതന്നെയാണ് പല സാഹിത്യ-സാംസ്‌കാരിക-നായകന്മാരുടെയും നായികമാരുടെയും കാര്യം. പലരുടെയും രചനകളും മറ്റും മഹത്തരമാണ്. ഇതില്‍ തര്‍ക്കമൊന്നുമില്ല. ഇതുകൊണ്ടാണല്ലോ അവര്‍ക്ക് ആരാധകരുണ്ടാകുന്നതും അംഗീകരിക്കപ്പെടുന്നതും അവാര്‍ഡുകള്‍ക്കും മറ്റും അവര്‍ അര്‍ഹരാകുന്നതും. പക്ഷേ, അവര്‍ തങ്ങളുടെ പ്രായോഗിക വ്യക്തി ജീവിതത്തിലെടുക്കുന്ന നിലപാടുകള്‍ പലപ്പോഴും പുരോഗമപരമാകാറില്ല. ഈയിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടനും ഇത്തരമൊരു നിലപാടുണ്ടായിരുന്ന വ്യക്തിയായിരുന്നു. കമ്മ്യൂണിസ്റ്റ് വിശ്വാസങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന 'ഉഷ്ണമേഖല'എന്ന നോവല്‍ കാക്കനാടന്‍ എഴുതിയത് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പറ്റിയ അപചയത്തെ തുറന്നു കാണിക്കുന്ന നോവലായ 'കോഴി' എഴുതിയതുകൊണ്ട് അദ്ദേഹം ഒറിജനല്‍ കമ്മ്യൂണിസ്റ്റുകാരനുമാകുന്നില്ല. അദ്ദേഹത്തിനു താല്പര്യം ജന്മിത്വത്തോടായിരുന്നു എന്നതാണ് സത്യം. ഇത് ഊഹമല്ല. കാക്കനാടന്‍ തന്നെ പറഞ്ഞതാണ്. 'ഉഷ്ണമേഖല'വായിച്ചപ്പോള്‍ 'നമ്മുടെ ആള്‍'എന്നു ചിലര്‍ കരുതി. 'കോഴി'വായിച്ചപ്പോള്‍ 'നമ്മുടെ ആള്‍'എന്നു മറ്റു ചിലരും കരുതി. എന്നാല്‍ രണ്ടുകൂട്ടര്‍ക്കും തെറ്റി. തെറ്റ് മനസ്സിലാക്കാന്‍ 2004 സെപ്തംബര്‍ ലക്കം 'പച്ചമലയാളം'മാസികയോട് കാക്കനാടന്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചാല്‍ മതി. കാക്കനാട്ടെ രാജവംശത്തില്‍ ജനിച്ച താങ്കളെങ്ങനെയൊരു കമ്മ്യൂണിസ്റ്റുകാരനായി എന്ന ചോദ്യത്തിന് കാക്കനാടന്‍ നല്‍കിയ മറുപടി ഇങ്ങനെ: ''ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് ആരു പറഞ്ഞു. എന്റെ അച്ഛനും സഹോദരങ്ങളും കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. എനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പില്ല. പിന്നെ ഒരു കാര്യം പറയാതെ വയ്യ. എന്നോട് ആരെങ്കിലും സ്വകാര്യമായി ചോദിച്ചാല്‍ ഞാന്‍ പറയുന്ന മറുപടി ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നല്ല സോഷ്യല്‍ സിസ്റ്റം ഫ്യൂഡലിസമാണെന്നാണ്. ഈ മറുപടിയില്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ജന്മി കുടിയാന്‍ ബന്ധം ഇന്നത്തെ എംപ്‌ളോയി എംപ്‌ളോയര്‍ ബന്ധത്തെക്കാള്‍ കുറച്ചുകൂടി ഇന്റിമേറ്റ് ആയിരുന്നു. ഒരു തറവാടെടുത്താല്‍, അവിടുത്തെ കാരണവര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവിടുത്തെ പണിക്കാരുടെ മൂപ്പനായിരിക്കും. കാരണവന്മാരുടെ അനന്തരവന്മാരുപോലും തലപ്പുലയന്മാരെ വളരെ ബഹുമാനത്തോടുകൂടിയാണ് കാണുന്നത്. അതൊനു സൗഹൃദത്തിന്റെ കാലമായിരുന്നു. അല്ലാതെ രൂപ-അണ ബന്ധത്തില്‍ മാത്രം ഒതുങ്ങിനിന്ന ബന്ധമായിരുന്നില്ല. ഫ്യൂഡലിസത്തിന് അതിന്റെതായ സൗന്ദര്യമൊക്കെയുണ്ടായിരുന്നു. ഫ്യൂഡലിസത്തിന്റെ ഒരു ഭാഗമായിരുന്നല്ലോ നാട്ടുരാജാവും നാടുവാഴിയുമൊക്കെ. ഞാനൊരു ക്ഷത്രിയനാണ്. ക്ഷത്രിയനെന്നു വച്ചാല്‍ യോദ്ധാവ്. ഞാന്‍ പല കമ്മ്യൂണിസ്റ്റുകാരെയും ആരാധിച്ചിരുന്നത് യോദ്ധാക്കളായിട്ടാണ്. കാരണം അവര്‍ നമുക്ക് വേണ്ടി പടപൊരുതുന്നവരാണെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍''.
                                       
    2006 ല്‍ പശ്ചിമ ബംഗാളില്‍ ഗതാഗത വകുപ്പു മന്ത്രിയായിരുന്ന സുഭാഷ് ചക്രവര്‍ത്തി അന്ന് പറഞ്ഞത്,'ഒന്നാമതായി ഞാനൊരു ഹിന്ദുവാണ്. ബ്രാഹ്മണനുമാണ്. ഇതിനുശേഷമാണ് കമ്യൂണിസ്റ്റാവുന്നത്' എന്നായിരുന്നു. താന്‍ ബ്രാഹ്മണനാണ് എന്ന് സ്വയം അഭിമാനിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരനാകാന്‍ സാധിക്കില്ല. ഞാന്‍ ഒരു ദലിതനാണ്; ഞാന്‍ ഒരു പിന്നാക്കക്കാരനാണ് എന്നു പറയുന്നതുപോലെയല്ല ഒരാള്‍ ഞാന്‍ ബ്രാഹ്മണനാണ്; ഞാന്‍ ക്ഷത്രിയനാണ് എന്നു പറയുന്നത്. ദലിതനെ ദലിതനാക്കിയതും പിന്നാക്കക്കാരനെ പിന്നാക്കക്കാരനാക്കിയതും ഇന്ത്യയില്‍ ബ്രാഹ്മണരുണ്ടാക്കി ക്ഷത്രിയരെക്കൊണ്ട് നടപ്പില്‍ വരുത്തിയ ചാതുര്‍വര്‍ണ്യ ജാതി നിയമത്തിന്റെ ഫലമായാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഞാന്‍ ബ്രഹ്മണനാണ്; ഞാന്‍ ക്ഷത്രിയനാണ് എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാരന്‍ 'ഫ്രെഡറിക് കമ്മ്യൂണിസ്സ്' അല്ല 'ഫ്യൂഡല്‍ കമ്മ്യൂണിസ്റ്റ്' ആണ്. 'ഫ്യൂഡല്‍ കമ്മ്യൂണിസ്റ്റായ' സുഭാഷ് ചക്രവര്‍ത്തി പറഞ്ഞതുതന്നെയാണ് കാക്കനാടനും പറഞ്ഞത്. സുഭാഷ് ചക്രവര്‍ത്തി വ്യക്തമായി പറഞ്ഞില്ല, കാക്കനാടന്‍ വളരെ വ്യക്തമായിത്തന്നെ പറഞ്ഞു. സുഭാഷ് ചക്രവര്‍ത്തി എന്ന 'ഫ്യൂഡല്‍ കമ്മ്യൂണിസ്റ്റ്' ഇപ്പോഴും സി.പി.എം. പക്ഷത്തുനിന്ന് മാര്‍ക്‌സിസം വിളമ്പുന്നുണ്ട്! 

                                സുഭാഷ് ചകവര്‍ത്തി            
    താനൊരു 'ഒറിജിനല്‍ കമ്മ്യൂണിസ്റ്റ്' ആണ് എന്ന ഭാവത്തിലും കാക്കനാടന്‍ സംസാരിക്കുന്നുണ്ട്. കാക്കനാടന്‍ 'പച്ചമലയാള'ക്കാരനോട് പച്ചമലയാളത്തില്‍ പറയുന്നത് നോക്കുക: ''കമ്മ്യൂണിസ്റ്റുകാര്‍ നമ്മളെ രക്ഷിക്കാന്‍ വന്നവരാണ്. എല്ലാം ത്യജിച്ചിട്ട് സമൂഹത്തെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ് എന്നൊക്കെയായിരുന്നു എന്റെ രൂഢമൂലമായ വിശ്വാസം. ഇന്ന് ഇത്തരം വിശ്വാസങ്ങളില്‍ എനിക്ക് മതിപ്പില്ല. അന്നുണ്ടായ എന്റെ കമ്മ്യൂണിസ്റ്റ് വിശ്വാസം ആദ്യം ഉലഞ്ഞു തുടങ്ങിയത് ഇ.എം.എസിന്റെ ആദ്യ മന്ത്രിസഭ കേരളത്തില്‍ വന്നപ്പോഴാണ്. ഈ ചരിത്ര സംഭവം എന്നില്‍ പാര്‍ട്ടിയോടുള്ള അകല്‍ച്ചയ്ക്ക് കാരണമായി......ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഈ.എം.എസിന്റെ നേതൃത്വത്തില്‍ വന്നുകഴിഞ്ഞപ്പോള്‍, അവരുടെ ശരിക്കുള്ള സ്വഭാവം എല്ലാവര്‍ക്കും വ്യക്തമായി. അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിനോടൊപ്പം ചോട്ടാ സഖാക്കളുടെ മുഷ്‌ക്കും അന്നേ അവര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനെ സെല്‍ഭരണം എന്നൊക്കെ അന്നു വിളിച്ചിരുന്നു. ഇതൊക്കെ കാണേണ്ടിവന്നപ്പോള്‍ എനിക്ക് പാര്‍ട്ടിയോടുള്ള താല്പര്യം നശിച്ചു''.
       ഇടതുപക്ഷത്തു നിന്നുകൊണ്ട് ഇടതുപക്ഷത്തിന്റെ പല നിലപാടുകളെയും വിമര്‍ശിക്കുന്നവരുടെ കൂട്ടത്തിലാണ് ഈ ലേഖകനും. ഇന്ത്യന്‍ ജാതി സാഹചര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടല്ല പാര്‍ട്ടിയുടെ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത് എന്ന വിമര്‍ശനമാണ് ഞങ്ങള്‍ക്കുള്ളത്. 'ജയ് ഭീം കോമ്രേഡ്'എന്ന ഡോക്യൂമെന്ററിയിലൂടെ പ്രശസ്ത ചലച്ചിത്രകാരന്‍ ആനന്ദ് പട്‌വര്‍ധന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഈ നിലപാടിനെ തുറന്നുകാണിക്കുന്നുണ്ട്. പ്രകാശ്കാരാട്ട് പാര്‍ട്ടിയുടെ തലപ്പത്ത് വന്നതിനുശേഷം ഇതിനായുള്ള ചെറിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ പട്ടിക ജാതിക്കാരുടെ പ്രതേ്യക സമ്മേളനം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ നടത്തിയതും ഈയടുത്ത കാലത്ത് തമിഴ്‌നാട്ടിലെ സേലത്തുള്ള രാമന്‍കോളനിയിലെ ഗാന്ധിമഹാന്‍ സ്ട്രീറ്റിലുള്ള ജാതിമതില്‍ ഡി.വൈ.എഫ്.ഐ.ക്കാരുടെ സമരത്തെത്തുടര്‍ന്ന് റവന്യു വകുപ്പ് ഉദേ്യാഗസ്ഥന്മാര്‍ പൊളിച്ചതുമൊക്കെ ഈ വളര്‍ച്ചയുടെ ഭാഗമായി കാണാവുന്നതാണ്. സുനാമിത്തിരകള്‍ ആഞ്ഞടിക്കേണ്ടിടത്ത് ഇത് കുഞ്ഞോളങ്ങളെ ഉണ്ടാക്കുന്നുള്ളുവെങ്കിലും ഇതു സ്വാഗതാര്‍ഹമാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ പണ്ടത്തെപ്പോലെയുള്ള ഏകാധിപത്യമില്ല. പാര്‍ട്ടിയില്‍ ജനാധിപത്യം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 

                                      
     ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി പാര്‍ട്ടിയുടെ നയങ്ങള്‍ മാറ്റണമെന്ന അഭിപ്രായമുള്ള വ്യക്തിയാണ് താന്‍ എന്ന മട്ടില്‍ കാക്കനാടന്‍ 'പച്ചമലയാള'ക്കാരനോട് പറഞ്ഞിട്ടുള്ളത് നോക്കുക: ''മാര്‍ക്‌സ് പറഞ്ഞ മാര്‍ക്‌സിസവും ഇവിടുത്തെ മാര്‍ക്‌സിസവും തമ്മില്‍ ഒരു ബന്ധവുമില്ല......ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കുണ്ടായ ഏറ്റവും വലിയ തകരാറ് എന്താണെന്നുവച്ചാല്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായി അതിനെ വ്യാഖ്യാനിക്കാന്‍ കഴിയാതെപോയി എന്നുള്ളതാണ്. മാവോസേതൂങ്ങിന്റെ വിജയം അതാണ്. ചൈനയെ മനസ്സിലാക്കിയ ഒരാള്‍ക്ക് മാത്രമേ അതിനനുസരിച്ച് അവിടെ മാര്‍ക്‌സിസം നടപ്പാക്കാന്‍ കഴിയുകയുള്ളു.....കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയില്‍ എന്തെങ്കിലും നടപ്പില്‍ വരുത്തണമെങ്കില്‍ ആദ്യം അവര്‍ ഇന്ത്യയുടെ പാരമ്പര്യം എന്താണെന്ന് മനസ്സിലാക്കണം. അതിന് ശ്രമിച്ചവരായിരുന്നില്ല ഇന്ത്യയിലെ മുതിര്‍ന്ന കമ്മ്യണിസ്റ്റ് നേതാക്കള്‍. അതാണ് ഇന്ത്യയില്‍ കമ്മ്യൂണിസം പരാജയപ്പെടാന്‍ കാരണം. അല്ലെങ്കില്‍ ഇത്രയും തൊഴിലാളികളും മറ്റുമുള്ള ഒരു രാജ്യത്ത് കമ്മ്യൂണിസം വളര്‍ച്ചയില്ലാതെ പോയതെങ്ങനെ?.....നമ്മുടെ രാജ്യത്തിലെ മണ്ണും കമ്മ്യൂണിസത്തിന് വേരോടാന്‍ പറ്റിയത് തന്നെയാണ്. എവിടെ ചൂഷണം ഉണ്ടോ അവിടെ മാര്‍ക്‌സിസം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ അതു നടപ്പിലാക്കുന്ന രീതി ഈ നാടിനെ മനസ്സിലാക്കിക്കൊണ്ടുവേണം എന്നേയുള്ളൂ........അതെ, നമുക്കിവിടെ ഈ.എം.എസ്., ഡാങ്കേ, അജയ്‌ഘോഷ്, രണദിവെ എന്നിവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ കള്‍ച്ചറും മാര്‍ക്‌സിസവും തമ്മില്‍ സമന്വയപ്പെടുത്താന്‍ ഇവര്‍ക്കാര്‍ക്കും കഴിയാതെപോയി എന്നത് ചരിത്ര സത്യമാണ്''
     മനുഷ്യരെ നിന്ദ്യവും നീചവും നികൃഷ്ടവുമായി ചൂഷണം ചെയ്ത ഫ്യൂഡല്‍ വ്യവസ്ഥയില്‍ സൗന്ദര്യവും സൗഹൃവും ഇന്റിമസിയും കാണുന്ന കാക്കനാടനാണ് ഇങ്ങനെയും പറഞ്ഞത് എന്നതുകൊണ്ടു തന്നെ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയുള്ള വാചകക്കസര്‍ത്തുക്കളായേ ഇവയെ കണക്കാക്കാന്‍ സാധിക്കുകയുള്ളു. താന്‍ ഒരു ക്ഷത്രിയയനാണെന്ന് അവകാശപ്പെടുന്ന കാക്കനാടന്‍ തന്റെ ക്ഷത്രിയ-രാജ പാരമ്പര്യം മറ്റു പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

                                          
     ഒരു രചന പ്രസിദ്ധീകൃതമായാല്‍ അത് വായനക്കാരന്റേതായി മാറും. 'കോഴി'എന്ന നോവല്‍ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കാക്കനാടന്‍ അദ്ദേഹത്തിന്റെതായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സമയത്ത് ഇ.എം.എസിന്റെ മൂന്ന് അനന്തരവന്മാര്‍ കോഴി വളര്‍ത്തല്‍ തുടങ്ങിയപ്പോള്‍ വെറുതെ ഒരു രസത്തിന് എഴുതിയതാണ് 'കോഴി'എന്നാണ് കാക്കനാടന്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിലെ വലിയ ജന്മികളായിരുന്ന ഈ നമ്പൂതിരിമാര്‍ കോഴിക്കച്ചവടത്തിലേക്ക് വരുന്നതിന്റെ പരിഹാസ്യത ഒന്നു വെളിപ്പെടുത്തിയാതാണെന്നും കാക്കനാടന്‍ അഭിപ്രായപ്പെടുകയുണ്ടായി. അതെന്തായാലും, എഴുത്തുകാരനെ മാറ്റിനിര്‍ത്തി ഈ കൃതി വായിച്ചാല്‍ ഏറെ രസമുള്ള നോവലാണിത്. നമുക്ക് 'കോഴി'യെ ചെറുതായൊന്നു പോസ്റ്റുമോര്‍ട്ടം ചെയ്തുനോക്കാം.
     കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങള്‍ നശിക്കാന്‍(?) ഉണ്ടായ കാരണം, 'തമ്പുരാക്കന്മാര്‍ താറഴിച്ച പെണ്ണുങ്ങള്‍ക്ക് തങ്കക്കട്ടി എറിഞ്ഞുകൊടുത്തതുകൊണ്ടാണ്' എന്നാണ് 'കോഴി'പറയുന്നത്. (പി.ഗോവിന്ദപ്പിള്ളയ്ക്ക് ഈ വചകം വളരെയധികം ഇഷ്ടപ്പെട്ടു എന്ന കാര്യവും കാക്കനാടന്‍ വ്യക്തമാക്കിയിട്ടുണ്ട്). ഐക്കര മഠത്തിലെ ഉണ്ണിയായ ദേവദത്തനാണ് നോവലിലെ മുഖ്യ കഥാപാത്രം. ദേവദത്തന്‍ കോഴിക്കൃഷി ചെയ്യുന്നതും കോഴിക്കൃഷി തകരുന്നതും അവസാനം ദേവദത്തന്‍ ഒരു കോഴിയെപ്പോലെ കൂവാന്‍ തുടങ്ങതുമാണ് കഥ.
     റാങ്കോടെ ബിരുദം നേടിയ ദേവദത്തന് കമ്മ്യൂണിസത്തോട് താല്‍പര്യം തോന്നി. ദേവദത്തന്‍ മാര്‍ക്‌സിസം പഠിക്കാന്‍ തുടങ്ങി. 'മാര്‍ക്‌സിസമേ രക്ഷയുള്ളൂ...ന്നാച്ചാല് കമ്മ്യൂണിസമല്ലാതെ വേറെ ഒരു മാര്‍ഗ്ഗവുമില്ല'എന്ന അവസ്ഥയിലെത്തി ദേവദത്തന്‍. ഒരു ദിവസം മാളികപ്പുരയില്‍ ഒറ്റയ്ക്കുറങ്ങിക്കിടന്ന ദേവദത്തന്‍ ഉച്ചത്തില്‍ അലറി''തച്ചുടയ്ക്കണം''. ദേവദത്തന്‍ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. ''ലോക തൊഴിലാളി വര്‍ഗ്ഗം ഒത്തൊരുമിക്കുന്നതും ചൂഷകവര്‍ഗ്ഗത്തിനെതിരെ സമരം ചെയ്യുന്നതും ദേവദത്തന്‍ സ്വപ്നം കണ്ടു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതാവ് താനാണ്; കൂട്ടത്തില്‍ ചെറുമരും പാവപ്പെട്ടവരും. ആ സ്വപ്നത്തിനുശേഷം ദേവദത്തന് തോന്നി, തകര്‍ന്ന ഐക്കരമഠത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള ഏക മാര്‍ഗ്ഗം മാര്‍ക്‌സിസമാണെന്ന്''
ഐക്കര മഠത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കമ്മ്യൂണിസമേ മാര്‍ഗ്ഗമുള്ളൂ എന്ന് ചിന്തിച്ച ദേവദത്തന്‍ തന്റെ പഠനം പിന്നെയും തുടര്‍ന്നു. വായിച്ചപ്പോള്‍ പുസ്തകങ്ങളുടെ താളുകളില്‍ നിന്ന് മാര്‍ക്‌സും ലെനിനും ഇറങ്ങി വന്നു. മാവോ ഇറങ്ങി വന്നു. ചോപ്പ് കൊടി പിടിച്ച തൊഴിലാളി വര്‍ഗ്ഗം ഇറങ്ങി വന്നു. അവരുടെ നേതാവ് താനാണെന്ന് ദേവദത്തന് തോന്നി. ആര്യന്‍ തിരുമേനിയുടെ മാത്രമല്ല, മാര്‍ക്‌സിന്റെയും ലെനിനിന്റെയും മാവോയുടെയും അനന്തരാവകാശിയാണെന്ന് തോന്നി. ഐക്കര മഠത്തിലെ കുഞ്ഞ് ആ കൊടി പിടിച്ചെങ്കിലേ ആര്യന്റെ മനയ്ക്ക് ആധുനിക ലോകത്തില്‍ സ്ഥാനം കിട്ടൂ. നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാന്‍ ഈ ഒരു മാര്‍ഗ്ഗമേയുള്ളുവെന്ന് ദേവദത്തന് തോന്നി.
    ഇന്ത്യയിലെ/കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച അപചയം തുറന്നു കാണിക്കുന്ന നോവല്‍ തന്നെയാണിത്. ജന്മിത്വത്തിനും അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സംഘടിക്കുന്നതിനായി കമ്മ്യൂണിസത്തിന്റെ വിത്തുകള്‍ വിതറുന്നത് ചിത്രീകരിക്കുന്നതാണല്ലോ കാക്കനാടന്റെ 'ഉഷ്ണമേഖല'എന്ന നോവല്‍. 'കോഴി'കമ്മ്യൂണിസത്തിനു സംഭവിച്ച അപചയവും തുറന്നു കാണിക്കുന്നതും. കമ്മ്യൂണിസ്റ്റ് നാട്യക്കാര്‍ക്ക് വേണ്ടി ഒരു നോവലെഴുതുക. യഥാര്‍ത്ഥ കമ്മ്യൂണിസം സ്വപ്നം കാണുന്നവര്‍ക്കുവേണ്ടി വേറെ നോവലെഴുതുക. തന്റെ ആത്മസംതൃപ്തിക്കു വേണ്ടി വേറെ നോവലെഴുതുക. ഇതാണ് കാക്കനാടന്‍ ചെയ്തിട്ടുള്ളത്. പല എഴുത്തുകാരുടെയും രീതി ഇതൊക്കെത്തന്നെയാണ്. തുടക്കത്തില്‍ സൂചിപ്പിച്ച, കമലാ സുരയ്യയുടെ കാര്യവും ഇങ്ങനെത്തന്നെ. വിശ്വാസികളെ വിശ്വസിപ്പിക്കാന്‍ പര്‍ദ്ദയെ മഹത്വവല്‍ക്കരിക്കുക. അവിശ്വാസികളെ വിശ്വസിപ്പിക്കാന്‍ മതം സാര്‍ക്‌സ് പോലെ വിഷലിപ്തം എന്നു പറയുക-ഇങ്ങനെയൊക്കെത്തന്നെയാണല്ലോ മാധവിക്കുട്ടിയും പറഞ്ഞിട്ടുള്ളത്.

                                   
      കാക്കനാടന്‍ തന്റെ ആത്മ സംതൃതിക്കുവേണ്ടി എഴുതിയ കൃതി 'ക്ഷത്രിയ'നാണ്. പൂര്‍ത്തികരിക്കാത്ത നോവലാണ് ക്ഷത്രിയന്‍. 'ക്ഷത്രിയന്‍ എന്നു കേട്ടാല്‍ തിളച്ചിരുന്നു ചോര കാക്കനാടനില്‍!' പൂഞ്ഞാര്‍ രാജവംശത്തിന്റെ വംശ വേരുകളെക്കുറിച്ചു പറയുമ്പോള്‍ കാക്കനാടന്റെ ക്ഷാത്ര തേജസ്സ് ആകെയൊന്നു ഉണരും എന്നാണ് 'മലയാള മനോരമ'(അക്ഷരം, 17.04.2005)പറഞ്ഞിട്ടുള്ളത്. പൂഞ്ഞാര്‍ രാജവംശത്തിന്റെ പിന്‍മുറക്കാരനാണ് താനെന്നാണ് കാക്കനാടന്‍ പറയുന്നത്. പ്രതേ്യക സാഹചര്യങ്ങളില്‍, മറ്റൊരു സമുദായത്തില്‍ നിന്നു വിവാഹം കഴിക്കുന്ന വ്യക്തിക്ക് മുതുമുത്തച്ഛന്മാരുടെ ഗുണങ്ങള്‍ കിട്ടുമെന്ന് ഏതോ മന:ശ്ശാസ്ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ടെന്നും അതു വായിച്ചു താനും അവകാശപ്പെടുന്നത് താനൊരു ക്ഷത്രിയനാണെന്നുമാണ് കാക്കനാടന്റെ നിലപാട്. 'ക്ഷത്രിയന്‍'എഴുതിക്കഴിഞ്ഞാല്‍ താന്‍ മരിക്കുമെന്നും കാക്കനാടന്‍ പറഞ്ഞിട്ടുണ്ട്. ഈ മരണം സങ്കടത്തിന്റെ മരണമല്ല; ജീവിതാഭിലാഷം പൂര്‍ത്തിയാകുമ്പോഴുണ്ടാകുന്ന സന്തോഷത്തിന്റെ മരണമാണെന്ന് കാക്കനാടന്‍ 'പച്ചമലയാള'ത്തില്‍ പറഞ്ഞത് വായിച്ചാല്‍ ബോധ്യമാകും. അതിങ്ങനെ:
    ''ഒരു ഫൈറ്റിംഗ് സ്പിരിറ്റുള്ള ഏതൊരാളിനെയും ഞാന്‍ ബഹുമാനിക്കുന്നു. ഇത്തരത്തിലുള്ള ബഹുമാനത്തിന്റെ, ശക്തിയുടെ പ്രതീകമാണ് എന്റെ ക്ഷത്രിയന്‍ നോവല്‍. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ അവന്റെ ഭൂതകാലമനേ്വഷിച്ച് സഞ്ചരിക്കുന്നു. അവന് അവന്റെ കുടുംബ ചരിത്രങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്. അവന്റെ അപ്പൂപ്പനപ്പൂപ്പന്മാര്‍ നാടുവാഴികളായിരുന്നു എന്നൊക്കെ അവന്‍ തിരിച്ചറിയുന്നു. ഒടുവില്‍ അയാളാരാണെന്ന് തിരിച്ചറിയുകയും ആ നിമിഷം അയാള്‍ മരിച്ചു വീഴുകയും ചെയ്യുന്നു. ഈ സത്യം തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കേണ്ട കാര്യമില്ലല്ലോ''.
     നോവലിലെ ഈ കഥാപാത്രം കാക്കനാടന്‍തന്നെയാണ്. ശാസ്ത്ര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരാളുടെ വേര് അനേ്വഷിച്ച് ചെന്നാല്‍ അത് കുരങ്ങിലും ശാസ്ത്രത്തിലുമാണ് ചെന്നെത്തുക. ഒരു ക്രിസ്തീയ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് ആദാമിലും ഹവ്വയിലും ചെന്നു നില്‍ക്കും. 'ക്ഷത്രിയ'നിലെ നായകന്‍ ഏതു വിശ്വാസിയായാലും തന്റെ യഥാര്‍ത്ഥ വേര് കണ്ടെത്തിയില്ല എന്നതാണ് സത്യം. നോക്കൂ, രാജവംശ മഹിമയില്‍ എത്രമാത്രമാണ് കാക്കനാടന്‍ ആനന്ദം കൊള്ളുന്നത്! ഒരു മനുഷ്യസ്‌നേഹിയെ സംബന്ധിച്ചിടത്തോളം താന്‍ ഒരു ഫ്യൂഡല്‍ രാജവംശത്തിന്റെ കണ്ണിയാണെന്നതില്‍ എന്താണ് ഇത്രമാത്രം അഭിമാനിക്കാനുള്ളത്? 'ഉഷ്ണമേഖല'എന്ന നോവലില്‍ വിവരിച്ച പ്രകാരം ജന്മികള്‍ വഴി രാജാക്കന്മാര്‍ നടത്തിയ തിന്മകളുടെ പേരിലോ? 'കോഴി'യിലൂടെ ദേവദത്തന്‍ എന്ന തിരുമേനിയെ പരിഹസിക്കുന്ന കാക്കനാടന്‍ 'ക്ഷത്രിയ'നിലൂടെ സ്വയം ദേവദത്തനായി മാറി എന്നതാണ് വാസ്തവം. തന്റെ വംശവേര് ഏതെങ്കിലും പുലയ വംശത്തിലാണെന്ന് കണ്ടെത്തിയാല്‍ കാക്കനാടന്‍ അതില്‍ അഭിമാനം കൊള്ളുമായിരുന്നോ? അഥവാ, അഭിമാനംകൊണ്ടാല്‍ത്തന്നെ, 'പുലയന്‍ എന്നു കേട്ടാല്‍ കാക്കനാടന്റെ പുലത്തേജസ്സ് ആകെ ഒന്നുണരും'എന്ന് ഏതെങ്കിലുമൊരു പത്രക്കാരന്‍ എഴുതുമായിരുന്നോ?
     പുന്നപ്ര-വയലാറില്‍ കമ്മ്യൂണിസ്റ്റ് സമര സഖാക്കള്‍ വെടിയേറ്റ് മരിച്ചുവീണു രക്തസാക്ഷികളായി. അവരെ അതി ക്രൂരമായി വെടി വെച്ച് കൊന്നത് അന്നത്തെ ഭരണാധികാരിയായിരുന്ന തിരുവിതാംകൂര്‍ രാജാവ് ബാലരാമ വര്‍മ്മയുടെ പോലീസായിരുന്നു. ജന്മിത്വത്തിനെതിരായിരുന്നു പുന്നപ്ര-വയലാര്‍ സമരം. ഈ സമര സഖാക്കളുടെ രക്തസാക്ഷിത്വത്തില്‍ കാക്കനാടന്‍ ദര്‍ശിച്ചിരുന്നത് ഫ്യൂഡലിസത്തിന്റെ സൗന്ദര്യമായിരിക്കും!
    ഇപ്പറഞ്ഞതിനൊക്കെ വിരുദ്ധമായി, കാക്കനാടന്‍ കമ്മ്യൂണിസ്റ്റ് പക്ഷത്തുനിന്ന് പറഞ്ഞത് പലര്‍ക്കും ചൂണ്ടിക്കാണിക്കാനുണ്ടാകും. ശരിതന്നെയാണ്. പക്ഷേ, ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മാനവികതയുടെ പക്ഷത്തുനിന്നു പറഞ്ഞ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കാരണം, കമ്മ്യൂണിസ്റ്റുകാര്‍ മാനവികതയുടെ പക്ഷത്തുനിന്നുതന്നെയാണല്ലോ സംസാരിക്കേണ്ടത്. അപ്പറഞ്ഞത് പാടിപ്പുകഴ്‌ത്തേണ്ട യാതൊരു കാര്യവുമില്ല. നേരെമറിച്ച്, കമ്മ്യൂണിസ്റ്റുകാരനായ ഒരാള്‍ ജന്മിത്വത്തെ പാടിപ്പുകഴ്ത്തുകയും ക്ഷത്രിയ രക്തത്തില്‍ ദുരഭിമാനം കൊള്ളുകയും ചെയ്താല്‍ അതിനെ ചോദ്യം ചെയ്യുകതന്നെ വേണം.
വാല്‍ക്കഷണം: '' സാധാരണ മാര്‍ക്‌സിസ്റ്റുകാര്‍ പറയും ഞാന്‍ ബി.ജെ.പി.യാണെന്ന്. ബി.ജെ.പിക്കാര്‍ പറയും മാര്‍ക്‌സിസ്റ്റാണെന്ന്. അതുകൊണ്ട് എന്റെ വഴി ഏതാണ്ട് ശരിയാണെന്ന ധൈര്യത്തില്‍ കഴിയുകയാണ്''. കവി വിഷ്ണു നാരായണന്‍ നമ്പൂതിരി പറഞ്ഞത് (മലയാള മനോരമ,ഞായറാഴ്ച, 30.05.1999).
                            .............                                 

Tuesday, February 07, 2012

അണ്ണാ ഹസാരെ അന്നു ഓടിയില്ലായിരുന്നെങ്കില്‍!

മക്തബ് സായാഹ്ന ദിനപത്രം 02.02.2012.

        നമുക്ക് തിരിച്ചുകിട്ടിയ മഹാനാണ് അണ്ണാ ഹസാരെ! ഈ മഹാനെ നമുക്ക് എങ്ങനെയാണ് മടക്കിക്കിട്ടിയത് എന്നതിനെക്കുറിച്ച് 15.01.2012 ലെ 'കേരളശബ്ദം'വാരികയില്‍ സനല്‍ ഇടമറുക് വിവരിക്കുന്നുണ്ട്. മുംബൈ നിവാസികള്‍ക്ക് ഏറെ പരിചിതനാണ് ഖയിര്‍നാര്‍ എന്ന ഉദേ്യാഗസ്ഥന്‍. ബ്രിഹാന്‍ മുംബെയ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു ജി.ആര്‍.ഖയിര്‍നാര്‍. രാഷ്ട്രീയ മുതലാളിമാരുടെയും മാഫിയാ സംഘങ്ങളുടെയും ബിസിനസ്സ് കുത്തകകളുടെയും ഭീഷണികളെ വെറും പുല്ലായി കണക്കാക്കിയ ധീരനായിരുന്നു ഖയിര്‍നാര്‍. കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച ഈ മാഫിയാ സംഘങ്ങള്‍ക്കെതിരെ വളരെ ശക്തമായ നിലപാടാണ് അദ്ദേഹമെടുത്തത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അദ്ദേഹം ഇടിച്ചുനിരപ്പാക്കുകതന്നെ ചെയ്തു. ധീരനും സത്യസന്ധനുമായ ഈ ഉദേ്യാഗസ്ഥന് ഒരു വീരനായകന്റെ സ്ഥാനമാണ് മുംബെയിലെ സാധാരണക്കാര്‍ നല്‍കുന്നത്. അഴിമതിവിരുദ്ധനായ ഒരാള്‍ക്ക് സ്വാഭാവികമായും അഴിമതികള്‍ക്കെതിരെ രംഗത്തു വരുന്ന വ്യക്തികളോട് അടുപ്പം തോന്നുമല്ലോ. അങ്ങനെയാണ് ഡല്‍ഹിയില്‍ അഴിമതി വിരുദ്ധ സമരം നടത്തുന്ന അണ്ണായോട് ഖയിര്‍നാറിന് ഇഷ്ടം തോന്നിയത്. അദ്ദേഹം അണ്ണായെ ചെന്നു കാണുകയും സമരത്തിന് പിന്തുണ നല്‍കുകയും ചെയ്തു.
                                      
       അദ്ദേഹം നമ്മുടെ അണ്ണായുമായി പല കാര്യങ്ങളും സംസാരിച്ചു. കൂട്ടത്തില്‍, അണ്ണാ ആരോഗ്യം ശ്രദ്ധിക്കണമെന്നും അണ്ണായുടെ ജീവിന്‍ രാജ്യത്തിനു വിലപ്പെട്ടതാണെന്നും അണ്ണായെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. സ്വന്തം ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്നും അത് രാഷ്ട്രത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും നന്നായി തിരിച്ചറിഞ്ഞിട്ടുള്ള ആള്‍ എന്ന നിലയില്‍ പണ്ടൊരവസരത്തില്‍ സ്വജീവന്‍ രക്ഷിച്ച കഥ അണ്ണാ ഉത്സാഹത്തോടെ ഖയിര്‍നാറിനോട് വിശദീകരിച്ചു. 1965 ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധകാലം. അണ്ണാ അക്കാലത്ത് സൈന്യത്തിലെ ഡ്രൈവറായി സേവനമനുഷ്ഠിക്കുകയാണ്. ജവാന്മാരെ വഹിച്ചുകൊണ്ടുള്ള ഒരു വാഹനം യുദ്ധവേളയില്‍ ഓടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാക് സൈനികര്‍ ആ വാഹനത്തിനുനേരെ വെടിയുതിര്‍ത്തു. സ്വന്തം ജീവന്റെ വില അറിയാമായിരുന്ന അണ്ണാ വാഹനത്തെയും ജവാന്മാരെയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അങ്ങനെ ജീവന്‍ രക്ഷിച്ചതുകൊണ്ടാണ് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്യാന്‍ തനിക്കു പറ്റുന്നത് എന്ന് അണ്ണാ അവകാശപ്പെടുകയുണ്ടായി.
                               ജി.ആര്‍.ഖയിര്‍നാര്‍              
           അതെ, ശരിതന്നെ. അന്ന് അണ്ണാ ഓടാതിരുന്നെങ്കില്‍ ഇന്ന് നമുക്ക് ഈ അണ്ണായെ, അഴിമതിക്കെതിരെ പോരാടാന്‍ കിട്ടില്ലായിരുന്നു! പക്ഷേ, ഖയിര്‍നാറിന് ഈ വെളിപ്പെടുത്തില്‍ ഇഷ്ടപ്പെട്ടില്ല. തന്നോടൊപ്പം ഉണ്ടായിരുന്ന പടയാളികളെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ ശ്രമിക്കാതെ അവരെ ശത്രുസേനയുടെ വെടിയുണ്ടകള്‍ക്ക് വിട്ടുകൊടുത്ത് സ്വജീവിതം സംരക്ഷിച്ച അണ്ണാ ഹസാരെ കടുത്ത ഭീരുവാണെന്നാണ് പിന്നീട് ഖയിര്‍നാര്‍ അഭിപ്രായപ്പെട്ടത്. ഖയിര്‍നാറിന് അങ്ങനെ പറഞ്ഞാല്‍ മതി. ത്യാഗത്തിന്റെ വില ത്യാഗികള്‍ക്കേ അറിയൂ. അന്ന് അണ്ണാ മണ്ടാതിരുന്നെങ്കില്‍ കിരണ്‍ ബേഡിയെപ്പോലുള്ളവര്‍ക്ക് കൂട്ടുകൂടാന്‍ ആരെ കിട്ടും. അതെ, കള്ള യാത്രാപ്പടി വാങ്ങിയത് വെളിച്ചത്തായപ്പോള്‍ അത് തിരിച്ചടച്ച് മാതൃക കാണിച്ച സത്യസന്ധയായ കിരന്‍ ബേഡിക്ക് അഴിമതി വിരുദ്ധ സമരം നടത്താന്‍ ആരാണ് വേദിയൊരുക്കിക്കൊടുക്കുക!?
           തന്റെ ഗ്രാമമായ റെലെഗാന്‍ സിദ്ദിയിലെ ദലിതര്‍ക്കും മറ്റും അണ്ണാ നല്ല നല്ല കാര്യങ്ങളാണ് ഉപദേശിച്ചുകൊണ്ടിരിക്കുന്നതും അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. ദലിതരെ മറ്റുള്ളവര്‍ വെറുക്കാന്‍ കാരണം അവരുടെ ഭക്ഷണ രീതികളും ജീവിതരീതികളുമൊക്കെയാണെന്നാണ് അണ്ണാ പറയുന്നത്. വളരെ വാസ്തവം! പരിപ്പും നെയ്യും പശുവിന്‍പാലും അണ്ടിപ്പരിപ്പും തങ്കഭസ്മവുമൊന്നും കഴിക്കാതെ അതുമിതം വാരിവലിച്ചു തിന്നുന്നത് ശരിയോ? പാടത്തും പറമ്പിലും മറ്റും പണിയെടുത്ത് മുഷിഞ്ഞ വസ്ത്രങ്ങളുമായി നടക്കുന്നത് മാന്യതയാണോ?
           ''ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, ഒഴു തട്ടാന്‍, ഒരു കുംഭാരന്‍......എന്നിങ്ങനെ വര്‍ണാശ്രമധര്‍മ്മം പാലിക്കപ്പെടണമെന്നത് ഗാന്ധിജിയുടെ ഒരു സ്വപ്നമായിരുന്നു. ഓരോരുത്തരും അവരവരുടെ തൊഴിലും ധര്‍മ്മവും അനുസരിച്ചുവേണം പ്രവൃത്തി ചെയ്യാന്‍. സ്വാശ്രയ ഗ്രാമത്തിന്റെ സൃഷ്ടി ഇങ്ങനെയാണ്. റെലഗാന്‍ സിദ്ദിയില്‍ ഞങ്ങള്‍ അനുവര്‍ത്തിക്കുന്നതും ഇതേ മാതൃകയാണ്''. തന്റെ ഗ്രാമഭരണത്തെപ്പറ്റി അണ്ണാ നടത്തിയ അഭിപ്രായമാണിത്. നോക്കൂ, അണ്ണാ എത്രമാത്രം നല്ല കാര്യങ്ങളാണ് പറയുന്നത്! കന്നുപൂട്ടാന്‍ പൊലയര്, ഞാറുനടാനും കൊയ്യാനും ചെറുമര്, തേങ്ങയിടാന്‍ തിയ്യര്, തങ്കത്താലി പണിയാന്‍ തട്ടാന്മാര്, അരമന പണിയാന്‍ ആശാരിമാര്. രാജാക്കന്മാരാകാനും മന്ത്രിമാരാകാനും കാര്യസ്ഥന്മാരാകാനും അതുവഴി മേല്‍പ്പറഞ്ഞവരുടെ അദ്ധ്വാനഫലങ്ങള്‍ അനുഭവിക്കാനും അവരുണ്ടാക്കിയത് അണ്ണാക്കുതൊടാതെ വിഴുങ്ങാനും അണ്ണാ ഹസാരെമാരും കിരണ്‍ ബേഡിമാരും! നല്ല കാര്യംതന്നെ! സ്വാശ്രയ ഗ്രാമമെന്ന് വിളിക്കുന്ന, അണ്ണായുടെ ഈ ആശയം നടപ്പിലായാല്‍ പിന്നെ നാട്ടില്‍ യാതൊരു കച്ചറയുമില്ല.
            അണ്ണാ പറയുന്ന, 'സ്വാശ്രയ ഗ്രാമം' അഥവാ 'സ്വയം പര്യാപ്ത ഗ്രാമം' എന്ന ആശയത്തെക്കുറിച്ച് മാര്‍ക്‌സ് 1853-ല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ''പുറമേക്ക് നിരുപദ്രവമെന്നു തോന്നിക്കുന്ന ശാലീനങ്ങളായ ഈ ഗ്രാമ സമുദായങ്ങളായിരുന്നു എക്കാലവും പൗരസ്ത്യ സ്വേച്ഛാധിപത്യത്തിന്റെ അടിയുറച്ച അസ്ഥിവാരമായി നിലകൊണ്ടിരുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. മനുഷ്യന്റെ മനസ്സിനെ അന്ധവിശ്വാസത്തിന്റെ കരുവാക്കുകയും പാരമ്പര്യ നിയമങ്ങള്‍ക്ക് അടിമപ്പെടുത്തുകയും അതിന്റെ മുഴുവന്‍ മഹിമയും ചരിത്രശേഷിയും നഷ്ടപ്പെടുത്തി, ഏറ്റവും സങ്കുചിതമായ അതിരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തിയിരുന്നത് ഈ ഗ്രാമസമൂഹങ്ങളായിരുന്നു എന്ന വസ്തുതയും നാം വിസ്മരിക്കരുത്. ഏതെങ്കിലും ഒരു ചെറുതുണ്ടു ഭൂമിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് സാമ്രാജ്യങ്ങള്‍ മണ്ണടിയുന്നതും വിവരിക്കാനാവാത്തതരം ക്രൂരതകള്‍ നടത്തുന്നതും വന്‍നഗരങ്ങളിലെ ജനതയെ കശാപ്പു ചെയ്യുന്നതും ഒരു പ്രകൃതികോപം എന്നതില്‍ കവിഞ്ഞ യാതൊരു പരിഗണനയും കൂടാതെ കൈയുംകെട്ടി നോക്കി നില്‍ക്കുകയും അതേസമയം ഏതെങ്കിലും ആക്രമണകാരിയുടെ ദൃഷ്ടയില്‍പ്പെട്ട് അവന്‍ തന്റെമേല്‍ ചാടിവീഴാന്‍ തുടങ്ങിയാല്‍ സ്വയം നിസ്സഹായനായി കുമ്പിട്ടു നില്‍ക്കുകയും ചെയ്തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കാന്‍ പാടില്ല. മറുവശത്ത് അന്ത:സാരശൂന്യവും നിഷ്‌ക്രിയവുമായ ഈ നിലനില്‍പ്പ് വന്യവും ലക്ഷ്യരഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചുവിടുകയും നരഹത്യയെത്തന്നെ ഹിന്ദുസ്ഥാനിലെ ഒരു മതചടങ്ങാക്കി മാറ്റുകയും ചെയ്തുവെന്നതും മറക്കാന്‍ പാടുള്ളതല്ല. ജാതിവ്യത്യാസങ്ങളും അടിമത്തവും ഈ ചെറുസമൂഹങ്ങളുടെ തീരാശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനു പകരം അവനെ ബാഹ്യസാഹചര്യങ്ങളുടെ അടിമയാക്കുകയാണ് ചെയ്തതെന്നും സ്വയം വികസികമായ ഒരു സമൂഹികാവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതിദത്തമായ തലവിധിയാക്കിക്കൊണ്ട് മൃഗപ്രായമായ പ്രകൃതി പൂജയ്ക്ക് ജന്മം നല്‍കിയെന്ന വസ്തുതയും നാം വിസ്മരിക്കാന്‍ പാടില്ല. ഈ അധ:പതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാന്‍ എന്ന കുരങ്ങന്റെയും ശബല(കാമധേനു എന്ന പശുവിന്റെയും)യുടെയും മുന്നില്‍ സാഷ്ടാംഗം പ്രണാമം ചെയ്യിപ്പിച്ചു'' 
         മാര്‍ക്‌സിന്റെ ഈ ആശയം മിക്ക കമ്മ്യൂണിസ്റ്റുകാര്‍ക്കും മനസ്സിലാകാതിരുന്നത് ഭാഗ്യം! മനസ്സിലായിരുന്നെങ്കില്‍ അവര്‍ അണ്ണായെ പിന്തുണയ്ക്കില്ലായിരുന്നു. അണ്ണാ ഹസാരെയുടെ സമരത്തിനുള്ള ഇന്ത്യന്‍ ഇടതുപക്ഷബാന്ധവം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു.
                                ...................