My Blog List

Thursday, December 15, 2011

ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ


        ഞാന്‍ 09.07.2008 ലെ 'കേരളശബ്ദം'വാരിക, 'മക്തബ്'സായാഹ്ന ദിനപത്രം എന്നിവയില്‍ എഴുതിയ ലേഖനമാണിത്. ഇത് 08.10.2010 ന് ബ്‌ളോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ ബ്‌ളോഗ് തുടങ്ങി ഉടനെ പോസ്റ്റ് ചെയ്തതാണിത്. അതൊകൊണ്ടായിരിക്കണം കൂടുതല്‍ പേര്‍ ലേഖനം വായിക്കാതിരുന്നത്. ഈയിടെ ഞാനും ഗാന്ധിജിയില്‍ പ്രചോദനം കൊള്ളുന്ന ഫെസ്ബുക്കറായ ശ്രീ:വേണു ഗോപാലും തമ്മില്‍ ചെറുതായൊരു സംവാദമുണ്ടായി.  അപ്പോള്‍ എനിക്കു തോന്നി ഈ ലേഖനം പുന:പ്രസിദ്ധീകരിക്കണമെന്ന്. ആയതിനാല്‍ പ്രസ്തു ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു.   പ്രസ്തുത സംവാദം താഴെ കൊടുക്കുന്നു. 

                       ..................


Sankaranarayanan Malappuram ശ്രീ: വേണു ഗോപാല്‍ എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റുമോ? ഞാന്‍ ഗാന്ധിസത്തെ എതിര്‍ക്കുന്ന കൂട്ടത്തിലാണ്.
Venu Gopal ഗാന്ധി പറഞ്ഞ നല്ല ചിന്തകളെ സ്വീകരിക്കെണ്ടതല്ലേ?
Sankaranarayanan Malappuram അതെ, നല്ലത് ആരുപറഞ്ഞാലും സ്വീകരിക്കണം. ഗാന്ധിജിയുടെ സത്യസന്ധതയും മനസ്സിലുള്ളത് തുറന്ന് പറയുകയും എഴുതുകയും ചെയ്യുന്ന നിലപാടുകളും അംഗീകരിക്കേണ്ടതു തന്നെ.
Venu Gopal പിന്നെ എന്താണ് ഗാന്ധിയന്‍ ചിന്തകളില്‍ തെറ്റായി തോന്നിയത് എന്ന് ശങ്കരേട്ടന്‍ എന്നെ ഒന്ന് ധരിപ്പിക്കുക . നാടിന്റെ വിഭജനം ഒഴികെ മറ്റൊന്നും തെറ്റായി എനിക്ക് തോന്നിയിട്ടില്ല ...
Sankaranarayanan Malappuram ഗാന്ധിസത്തിന്റെ അടിത്തറ കിടക്കുന്നത് ചാതുര്‍വര്‍ണ്യ ജാതി നിയമത്തിലാണ്. വര്‍ണ വ്യവസ്ഥ നിലനിര്‍ത്തണമെന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നത്. അച്ഛന്റെ തൊഴില്‍ മകന്‍ ചെയ്യണമെന്നും അതു ചെയ്യാതിരുന്നാല്‍ പാപിയാകുമെന്നും, ഒരു തോട്ടിയായി ജനിച്ചവന്‍ തോട്ടിപ്പണി ചെയ്യണമെന്നൊക്കെ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. മദ്ധ്യപ്രദേശില്‍ ഡോ:ഖാരെ എന്ന ബ്രാഹ്മണന്റെ നേതൃത്വത്തില്‍ രൂപികരിച്ച മന്ത്രിസഭയില്‍ മനുഷ്യ സ്‌നേഹിയായ അദ്ദേഹം അഗ്നിഭോജ് എന്ന പട്ടികജാതിക്കാരനെ മന്ത്രിയാക്കി. ഇദ്ദേഹത്തെ ഗാന്ധിജിയുടെ ആവശ്യപ്രകാരം മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. താന്ന ജാതിക്കാരന്‍ താന്ന ജാതിക്കാരനായി ജനിക്കാന്‍ കാരണം മുന്‍ജന്മ കര്‍മ്മ ഫലമാണെന്നും അടുത്ത ജന്മത്തില്‍ നല്ല ജാതിയില്‍ ജനിക്കാന്‍ കുലത്തൊഴില്‍ ചെയ്യണമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാന്ധിജി ഇങ്ങനെ ചെയ്തത്.

  • വേണുഗോപാല്‍ ബ്‌ളോഗ്‌പോസ്റ്റില്‍ എഴുതിയ കമന്റ്‌: കാര്യ കാരണ സഹിതം ചൂണ്ടിക്കാട്ടിയ ഈ തെളിവുകള്‍ ....
    നന്നായി പങ്കു വെച്ചു.... ആശംസകള്‍                                .................

                 ബ്രിട്ടീഷ് മേധാവത്വത്തില്‍ നിന്നു ഇന്ത്യയെ മോചിപ്പിച്ച വ്യക്തികളില്‍ എന്തുകൊണ്ടും പ്രമുഖന്‍ ഗാന്ധിജിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളേ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ. ചെയ്ത കാര്യങ്ങള്‍, അതു ശരിയായാലും തെറ്റായാലും അദ്ദേഹം തുറന്നു പറയുകയും എഴുതുകയും ചെയ്തു.
        പക്ഷേ, ഗാന്ധിജിക്ക് ഗുരുതരമായ ഒരു തെറ്റു പറ്റി. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന് അദ്ദേഹം വിശ്വസിച്ചുപോയി. ഇതു പക്ഷേ, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയായിരുന്നില്ല എന്നതും സത്യം തന്നെ. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ചുണ്ടാക്കിയതാണല്ലോ ജാതി വ്യവസ്ഥ. ഈ ചാതുര്‍വര്‍ണ്യത്തിലെ (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍) മൂന്നാം വര്‍ണ്ണത്തില്‍പ്പെട്ട വൈശ്യനായിരുന്നു ഗാന്ധിജി. ഈ വൈശ്യനാണ് ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തിനുവേണ്ടി വാദിച്ചത്. ഇതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗാന്ധിജിക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമില്ലായിരുന്നുവെന്ന് പറഞ്ഞത്.
                                       പെരിയാര്‍ ഇ.വി.രാമസ്വാമി
         ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന മാനവ വിരുദ്ധ നിലപാടിനെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പെരിയോര്‍ ഇ.വി.രാമസ്വാമി നായക്കര്‍ കോണ്‍ഗ്രസ്സില്‍ നിന്നു 1925 ല്‍ രാജി വച്ച് ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കിയത് ഗാന്ധിജിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു. ശ്രീനാരായ ഗുരുവും കുമാരനാശാനുമൊക്കെ മിതമായ ഭാഷയില്‍ ഗാന്ധിജിയെ ചോദ്യം ചെയ്തപ്പോള്‍ സഹോദരനയ്യപ്പന്‍ കടുത്ത ഭാഷയിലാണ് ഗാന്ധിജിയെ ചോദ്യം ചെയ്തത്. എന്നാല്‍, ഗാന്ധിജിയെ ഏറ്റവും ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്ത വ്യക്തി ബാബാ സാഹേബ് ഡോ: ബി.ആര്‍.അംബേദ്കറാണ്. ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രത്തെ അതി സൂക്ഷ്മമായി വിശകലനം ചെയ്ത് അതിന്റെ ദോഷ വശങ്ങള്‍ വളരെ വ്യക്തമായിത്തന്നെ അദ്ദേഹം തുറന്നുകാട്ടി. '' ഗാന്ധിയും കോണ്‍ഗ്രസ്സും അയിത്ത ജാതിക്കാര്‍ക്കെന്തു ചെയ്തു'' എന്ന അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. (ഇതു വായിച്ചാല്‍ ഏഴാം തരം പാഠപുസ്തകത്തിനെതിരെ തെരുവിലിറങ്ങിയ കെ.എസ്.യു.ക്കാര്‍ ബോധംകെട്ടു വീഴും. ഈ ഗ്രന്ഥം കേന്ദ്ര സര്‍ക്കാരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നുത്). ജാതിയെ സംബന്ധിച്ച് ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ഗാന്ധിസത്തിന്റെ ഈ വശം കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്.
ജാതി മുതലായവ ഉണ്ടാക്കിയത് കലിയുഗ ബ്രാഹ്മണരാണെന്ന് സ്വാമി വിവേകാനന്ദന്‍ പോലും പറഞ്ഞിട്ടുണ്ട്. ഈ ജാതി വ്യവസ്ഥയാണ് ഇന്ത്യയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. നുണക്കഥകള്‍ പറഞ്ഞ് മണ്ണില്‍ പണിയെടുക്കുന്നവരുടെ പക്കലുണ്ടായിരുന്ന ഭൂമി മുഴുവന്‍ ബ്രാഹ്മണന്‍ സ്വന്തമാക്കി. ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് ഭൂമി 'ബ്രഹ്മസ്വ'ങ്ങളും ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് ഭൂമി 'ദേവസ്വ'ങ്ങളുമാക്കി. മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളെ അടിമകളാക്കി. അവരുടെ ചോരയും നീരു വിയര്‍പ്പും ഊറ്റിക്കുടിച്ച് അവര്‍ (ത്രൈവര്‍ണികര്‍; ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യന്മാര്‍) മദിച്ചു രസിച്ചു സുഖിച്ചു ജീവിച്ചു.
പശുക്കള്‍ക്ക് ഗോത്വം എന്ന ജാതിയുള്ളതുപോലെ മനുഷ്യര്‍ക്ക് മനുഷ്യ ജാതി മാത്രമേയുള്ളുവെന്നും ബ്രാഹ്മണര്‍ തുടങ്ങിയ ജാതികളില്ലെന്നും ശ്രീനാരായണ ഗുരു പറയുകയുണ്ടായി. ബ്രാഹ്മണിസത്തെക്കുറിച്ച് ഏറ്റവുമധികം പഠിച്ച വ്യക്തിയായ ഡോ: ബി.ആര്‍.അംബേദ്കര്‍ പറഞ്ഞു (ഡോ: അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 17, പേജ് 62,63): '' ഇന്ത്യയിലെ അടിമ വര്‍ഗ്ഗത്തില്‍പ്പെട്ട സാധാരണ മനുഷ്യര്‍ ഇത്രത്തോളം പതിതരും ഇത്രത്തോളം ഹതാശരും ആയിരിക്കുന്നതിന്റെ കാരണം പൂര്‍ണ്ണമായും ബ്രാഹ്മണരും അവരുടെ ദര്‍ശനവുമാണ്.....ഇന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷണ്ഡന്മാരും ചൈതന്യ ശൂന്യരും പൗരുഷ ഹീനരും ആയിട്ടുണ്ടെങ്കില്‍ അത് അവരെ യുഗങ്ങളായി സമ്പൂര്‍ണ്ണ നിരായുധീകരണത്തിനിരയാക്കിയ ബ്രാഹ്മണ നയത്തിന്റെ ഫലമാണ്.''
          എന്നാല്‍, ഗാന്ധിജിയുടെ അഭിപ്രായം ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെയുള്ളതായിരുന്നു. ഗാന്ധജി പറഞ്ഞു (യംഗ് ഇന്ത്യ, 19.03.1925): '' മനുഷ്യരാശിയിലെയും ഹിന്ദുമതത്തിലെയും ഏറ്റവും ശ്രേഷ്ഠമായ ഒരു പുഷ്പമാണ് ബ്രാഹ്മണന്‍. ആ പുഷ്പത്തിന്റെ നാശത്തിനു വഴി തെളിക്കുന്ന ഒന്നും തന്നെ ഞാന്‍ ചെയ്യുകയില്ല''. 'ശ്രഷ്ഠമായ പുഷ്പത്തിന്റെ'താഴെയുള്ള 'മുള്ളുകള്‍' മുള്ളുകളായത് അവര്‍ ചെയ്ത മുന്‍ജന്മ കര്‍മ്മഫലം കൊണ്ടായിരുന്നുവെന്ന അഭിപ്രായമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. ആയതിനാല്‍ 'മുള്ളുകള്‍' മുന്‍ജന്മ കര്‍മ്മഫലം അനുഭവിച്ചുതീര്‍ക്കണമെന്നും ഗാന്ധിജി പറഞ്ഞു. ഓരോ ജാതിക്കാരും അവരവരുടെ പൂര്‍വ്വീകര്‍ ചെയ്യുന്ന ജോലികള്‍ തന്നെ നിര്‍ബന്ധമായും ചെയ്യണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിജി പറയുന്നത് നോക്കുക: ''പൂര്‍വ്വീകരുടെ പരമ്പരാഗതമായ തൊഴില്‍ ചെയ്തു നാം ഓരോരുത്തരും നമ്മുടെ ആഹാരാവശ്യങ്ങള്‍ സമ്പാദിക്കണമെന്നാണ് വര്‍ണ നിയമം അനുശാസിക്കുന്നത്‌ന്. അത് നമ്മുടെ അവകാശങ്ങളെയല്ല, കര്‍ത്തവ്യങ്ങളെയാണ് നിര്‍വ്വചിചിക്കുന്നത് ''.
         ജാതി വിവേചനവും ജാതി സമ്പ്രദായവും ദൈവ ചൈതന്യത്തിനെതിരാണെങ്കിലും ഗാന്ധജി അതില്‍ യുക്തിയും ശാസ്ത്രീയതയും കണ്ടു. ഗാന്ധജി പറഞ്ഞ (യംഗ് ഇന്ത്യ, 23.04.1925): '' യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായതുകൊണ്ട് ഞാന്‍ വര്‍ണാശ്രമത്തെ പിന്താങ്ങുന്നു...ജനനത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആശാസ്യമായ പ്രക്രിയാ വിഭജനമാണ് വര്‍ണാശ്രമം എന്നു ഞാന്‍ വിചാരിക്കുന്നുന്നു. തൊട്ടുകൂടായ്മക്കെതുരായിരുന്നു ഗാന്ധിജി എന്ന കാര്യം ശരി തന്നെ. പക്ഷേ, അയിത്തം അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ (ജാതി സമ്പ്രദായത്തെ) നിലനിര്‍ത്തുകയും ചെയ്യണമെന്നതായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഗാന്ധിജി പറയുന്നത് നോക്കുക ( യംഗ് ഇന്ത്യ, 13.08.1925): '' അയിത്തത്തെ അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ അതിന്റെ സ്ഥാനത്ത് പുനരാനയിക്കുകയുമാണ് സമുദായ പ്രവര്‍ത്തകര്‍ ചെയ്യേണ്ട കര്‍ത്തവ്യം''. ജാതി നിയമം ലംഘിച്ചാല്‍ ആ വ്യക്തി ഹിംസിക്കപ്പെടുമെന്നും ഗാന്ധിജി പറഞ്ഞു. '' ഹിന്ദു ധര്‍മ്മമനുസരിച്ച് ഒരാള്‍ ഏതു വര്‍ണ്ണത്തില്‍ ജാതനായോ അതാണ് അയാളുടെ വര്‍ണ്ണം. എന്നാല്‍, ആ വര്‍ണ്ണത്തോട് കൂറു കാണിക്കാതിരിക്കുന്നതുകൊണ്ട് അയാള്‍ സ്വയം ഹിംസിക്കുകയുയിരിക്കും ചെയ്യുന്നത്. അങ്ങനെ അയാള്‍ അധ:പതിക്കുകയും ഒരു പതിതനായിത്തീരുകയും ചെയ്യും (യംഗ് ഇന്ത്യ, 24.11.1997). ഒരു ജാതിക്കാരന് മറ്റൊരു ജാതിക്കാരന്റെ ജോലി ചെയ്യാം. പക്ഷേ, ആ പണി ചെയ്ത് കൂലി വാങ്ങരുത്. അരി വാങ്ങേണ്ടത് 'കുലത്തൊഴില്‍' ചെയ്തുകൊണ്ടു തന്നെ വേണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, 24.11.1927): '' പണം ഉണ്ടാക്കണമെന്നുള്ള വിചാരം കൂടാതെ സേവനത്തെ മാത്രം ഉദ്ദേശിച്ച് ബുദ്ധിയുള്ള ഏതൊരു മരപ്പണിക്കാരനും വക്കീല്‍പ്പണിയില്‍ ഏര്‍പ്പെടുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ല''. ഒരേ മാതാപിതാക്കളുടെ മക്കള്‍ എല്ലാവരും ഒരേ താല്‍പര്യക്കാരും ഒരേപോലെ കഴിവുള്ളവരുമാവില്ലല്ലോ. പിന്നെന്തുകൊണ്ട് ഇങ്ങനെയൊരു വാദം എന്ന ചോദ്യത്തിന് ഗാന്ധിജി ഇങ്ങനെ മറുപടി നല്‍കി (യംഗ് ഇന്ത്യ, 24.11.0927): '' എന്റെ പിതാവ് ഒരു വ്യാപാരിയായിരിക്കവേ എനിക്ക് ഒരു സൈനികന്റെ വൈഭവമാണുള്ളതെങ്കില്‍ ഒരു ഭടനെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുകയും അതേ സമയം എന്റെ ഉപജീവനത്തിനുള്ള വക വ്യാപാരം കൊണ്ട് സമ്പാദിക്കുകയും വേണം''.
             കക്കൂസ് വൃത്തിയാക്കുന്ന ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ കുഞ്ഞ് തീട്ടം കോരാനുള്ള കൈക്കോട്ടും ബക്കറ്റും കൊണ്ടല്ല ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരിക. ജനിക്കുമ്പോള്‍ എല്ലാവരും തുല്യതാണ്. എല്ലാം ദൈവത്തിന്റെ മക്കള്‍. തൊലിയുടെ നിറം എന്തായാലും ചോരയുടെ നിറം ചുവപ്പ് തന്നെ. ഗാന്ധിജിയിലെ അന്ധമായ ചാതുര്‍വര്‍ണ്യ മതബോധം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചു (ഹരിജന്‍, 06.03.1937): '' വര്‍ണ്ണ നിയമം വൈദഗ്ദ്ധ്യത്തിനു ക്ഷതം പറ്റാതെയുള്ള കാത്തു സൂക്ഷിക്കലാണ്. ഞാനൊരു തോട്ടിയാണെങ്കില്‍ എന്തുകൊണ്ട് എന്റെ പുത്രന് ആ ജോലി ചെയ്യാന്‍ പാടില്ല...ഒരു തോട്ടിയായി ജനിച്ചവന്‍ ഒരു തോട്ടിയുടെ ജോലി ചെയ്തു ഉപജീവനത്തിനു വേണ്ടത് സമ്പാദിക്കണം ''.
            ഗാന്ധിസത്തിന് എന്തെല്ലാം നല്ല വശങ്ങളുണ്ടെങ്കിലും അതിന്റെ സാമൂഹിക അടിത്തറ നിന്ദ്യും നീചവും തികൃഷ്ടവുമായ ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥയാണ്. ഇതു അംഗീകരിക്കുവാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാധിക്കുകയില്ല. അച്ഛന്റെ തൊഴില്‍ തന്നെ മക്കള്‍ ചെയ്താല്‍ തൊഴില്‍ മത്സരം ഉണ്ടാകില്ലെന്നാണ് ഗാന്ധിജിയുടെ വാദമെന്ന് ഒരാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു: '' ഇത് ജാതി ഉണ്ടാക്കിയവരുടെ വുദമാണ്. ജാതിയുടെ സകല ഗുണങ്ങളും ലഭിക്കുന്നവര്‍ ഇങ്ങനെ പറയും. മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കുവേണ്ടിയല്ലല്ലോ ''.
ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന നിലപാടിനെക്കുറിച്ച് ഏ.കെ.ജി.ക്കുണ്ടായിരുന്ന അഭിപ്രായം ഡോ: കെ.പ്രശോഭന്‍ 'ശ്രീനാരായണ ഗുരുവിന്റെ സ്വാധീനത മലയാള കവിതയില്‍' എന്ന പുസ്തകത്തില്‍ ഇങ്ങനെ വിലയിരുത്തുന്നു-'ഹരിജന്‍' മാസിക, പുറം 27): '' ഏ.കെ.ഗോപാലനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായത്തില്‍ വര്‍ണ്ണം, ജാതി ഇവയെപ്പറ്റി ഗാന്ധിജി പുലര്‍ത്തിയിരുന്നത് ഇരുതല വാദമായിരുന്നു എന്നാണ്. ഗാന്ധിജിയുടെ അയിത്തോച്ചാടന പരിപാടി പോലും രാഷ്ട്രീയത്തിനുള്ള അത്താണിയായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു''.
                                            കണ്ണൂരിലെ എ.കെ.ജി പ്രതിമ
വെളിച്ചം കാണാത്ത ഇത്തരം ചരിത്ര സത്യങ്ങള്‍ പഠിക്കാനും പഠിച്ചതിനു ശേഷം കുട്ടികളെ പഠിപ്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. ഏഴാം തരക്കാര്‍ മാത്രമല്ല, എല്ലാ തരക്കാരും പഠിക്കേണ്ട പാഠങ്ങളാണിവ.

                                                            ..................

Saturday, December 03, 2011

മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്ക

    കണ്ണ് കാണില്ല, ചെവി കേള്‍ക്കില്ല, സംസാരിക്കില്ല. ഇത്തരമൊരു വ്യക്തിയെ വളരെ അപൂര്‍വ്വമായേ കാണാന്‍ സാധിക്കുകയുള്ളു. മുണ്ടുപറമ്പില്‍ ഇത്തരത്തില്‍ പെട്ട ഒരു വ്യക്തിയുണ്ട്. പരേതയായ കുഞ്ഞാത്തുമ്മയുടെയും പരേതനായ കുന്നത്തൊടി അലവിക്കുട്ടിയുടെയും ഏഴ് മക്കളില്‍ പെട്ട നാല് ആണ്‍ മക്കളിലെ മൂന്നാമത്തെയാള്‍. യഥാര്‍ത്ഥ പേര് കാദര്‍. നാട്ടുകാര്‍ക്കെല്ലാം കാദറ്കാക്ക .
    കള്ളിമുണ്ട്/വെള്ളമുണ്ട്, ബനിയന്‍; ചിലപ്പോള്‍ കുപ്പായവും. ഇതാണ്
കാദറ്കാക്ക
യുടെ വേഷം. കയ്യില്‍ ഒരു മുട്ടന്‍ വടിയുമുണ്ടായിരിക്കും. ഇങ്ങനെയുള്ള കാദറ്കാക്കയെ കാണാത്തവര്‍ മുണ്ടുപറമ്പിലുണ്ടാവില്ല. ശബ്ദ മുണ്ടാക്കിയാണ് നടക്കുക. മുഖത്തെപ്പോഴും പുഞ്ചിരിയായിരിക്കും. മുട്ടന്‍വടി കൊണ്ട് തട്ടിയും മുട്ടിയും കുത്തിയുമൊക്കെയാണ് വഴി മനസ്സിലാക്കുക. മുണ്ടുപറമ്പിന്റെ എല്ലാ മുക്കും മൂലയും കാദറ്കാക്കയ്ക്കറിയാം.
     
കാദറ്കാക്കയ്ക്ക് വോട്ടുണ്ട്. റേഷന്‍ കാര്‍ഡില്‍ പേരുമുണ്ട്. കാദറ്കാക്ക ഇപ്പോള്‍ താമസിക്കുന്നത് അദ്ദേഹത്തിന്റെ അനുജന്‍ പരേതനായ മുഹമ്മദിന്റെ മകന്‍ കുന്നത്തൊടി അലവിക്കുട്ടിയുടെ കൂടെയാണ്.  കാദറ്കാക്കയ്ക്ക് സ്വന്തമായൊരു മുറിയുണ്ട്. പുറത്ത് പോകുമ്പോള്‍ മുറി പൂട്ടിയാണ് പോവുക. ഇതൊക്കെ വളരെ കൃത്യമായി ചെയ്യാന്‍ കാദറ്കാക്കയ്ക്ക് സാധിക്കും. പക്ഷെ, ഒരിക്കല്‍ ഒരബദ്ധം സംഭവിച്ചു. കാദറ്കാക്ക കുളിക്കാനായി വരമക്കല്‍ കടവിലേക്ക് പോകാറുണ്ടായിരുന്നു. ഒരു ദിവസം കുളി കഴിഞ്ഞ് തിരിച്ചുവന്ന് വാതില്‍ തുറക്കാനായി താക്കോല്‍ തപ്പിനോക്കി. താക്കോല്‍ കണ്ടില്ല. ഒച്ചപ്പാടും ബഹളവും. ദേഷ്യം വന്നാല്‍ വല്ലാതെ ഒച്ചയുണ്ടാക്കും. മുട്ടന്‍ വടികൊണ്ട് അടിക്കുകയും ചെയ്യും. അലവിക്കുട്ടിയുടെ മക്കള്‍ താക്കോല്‍ തിരയാനായി പുഴയിലേക്ക് പോയി. അതിനിടയില്‍ താക്കോല്‍ കാദറ്കാക്കയുടെ വീട്ടില്‍ എത്തിയിരുന്നു. കുളിക്കാന്‍ കടവിലേക്ക് ഇറങ്ങുന്നതിന് മുമ്പ് താക്കോല്‍ വരമക്കല്‍ ഹംസ ഹാജിയുടെ വീട്ടില്‍ ഏല്പിക്കാറുണ്ട്. അന്ന് എന്തുകൊണ്ടോ താക്കോല്‍ തിരിച്ചുവാങ്ങാന്‍ മറന്നതായിരുന്നു.
            മല്‍പ്പിടുത്തും, അടി, കരച്ചില്‍
   
കാദറ്കാക്ക പൊട്ടിക്കരഞ്ഞ ഒരു സംഭവമുണ്ടായി. അനുജന്‍ (പരേതനായ) മുഹമ്മദിനോട് എന്തോ ദേഷ്യം തോന്നി. ബഹളം വെച്ച് അനുജനെ കൈകളാല്‍ കെട്ടി വരിഞ്ഞു. അനുജന്‍ ഞെരിപിരികൊണ്ടു. ഒച്ചവെച്ചു കരഞ്ഞു. ബഹളംകേട്ട് കാദറ്കാക്കയുടെ മൂത്താപ്പയുടെ മകനായ (പരേതനായ) കുഞ്ഞാലി ഓടിച്ചെല്ലുകയും കാദറ്കാക്കയെ അടിക്കുകയും കാദറ്കാക്ക അനുജനെ വരിഞ്ഞു മുറക്കിയ കൈ വിടുകയും ചെയ്തു. ശേഷം അടിച്ചയാളുടെ ശരീരം തടവി നോക്കി. (ഇങ്ങനെയാണ് കാദറ്കാക്ക ആളെ തിരിച്ചറിയുന്നത്). അടിച്ചയാള്‍ മൂത്താപ്പയുടെ മകനും തറവാട്ടു വകയില്‍ ഏട്ടനുമായ ആളാണെന്ന് ബോദ്ധ്യമായി. ഈ ജ്യേഷ്ഠനോട്
കാദറ്കാക്കയ്ക്ക് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. കാദറ്കാക്ക കരയാന്‍ തുടങ്ങി. കരയലെന്നു പറഞ്ഞുകൂടാ. ചങ്കുപൊട്ടിയുള്ള കരച്ചില്‍. തറവാട്ടു വകയിലുള്ള അനുജനാണെങ്കിലും സ്വന്തം മകനെപ്പോലെ സ്‌നേഹിക്കുന്ന കാദറ്കാക്കയെ ആ ജ്യേഷ്ഠന്‍ ആദ്യമായാണ് അടിക്കുന്നത്. അനുജന്റെ കരച്ചില്‍ കണ്ട് സഹിക്കവയ്യാതെ ജ്യേഷ്ഠനും കരഞ്ഞു. പിന്നീടതൊരു കൂട്ടക്കരച്ചിലായിമാറി. ഇക്കാര്യം വിവരിക്കുമ്പോള്‍ കുഞ്ഞാലിക്കയുടെ മകന്‍ കുന്നത്തൊടി മുഹമ്മദിന്റെ ശബ്ദം സങ്കടം കൊണ്ട് ഇടറിയിരുന്നു.
         നെല്ല് കുത്തും, വെള്ളം കോരും
  
കാദറ്കാക്ക വീട്ടിലെ ഒരുവിധം പണികളൊക്കെ ചെയ്യുമായിരുന്നു. പെണ്ണുങ്ങള്‍ നെല്ലു കുത്തുമ്പോള്‍
കാദറ്കാക്കയും അതില്‍ പങ്ക് ചേരും. നെല്ല്കുത്തുകാരിപ്പെണ്ണുങ്ങളെ വെല്ലുന്ന രീതിയില്‍ നെല്ല് കുത്തുകയും ചെയ്യും. കിണറ്റില്‍ നിന്ന് വെള്ളം കോരിക്കൊണ്ടുവരും. വൈക്കോല്‍ ഉണ്ടയില്‍ നിന്ന് വൈക്കോലെടുത്ത് കന്നുകള്‍ക്ക് നല്‍കും. ഇങ്ങനെ മിക്ക വീട്ടുജോലികളും കാദറ്കാക്ക ചെയ്തിരുന്നു.
      പുതിയ കുപ്പായം വേണമെങ്കിലും തുണി വേണമെങ്കിലും ആംഗ്യത്തിലൂടെ അറിയിക്കും. മുണ്ടുപറമ്പിലെ മിക്ക വ്യക്തികളെയും അറിയാമായിരുന്നു. അവരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതും ആംഗ്യ ഭാഷ തന്നെ. ചായ ആറ്റുന്നതും പപ്പടം പരത്തുന്നതും തയ്യല്‍ മെഷീന്‍ ചവിട്ടുന്നതും സാധനസാമഗ്രികള്‍ പൊതിയുന്നതുമൊക്കെ ആംഗ്യത്തിലൂടെ കാണിച്ചാണ് ഇക്കാര്യം അറിയിക്കുക.
    പോലീസിന്റെ കാര്യം പോലും
കാദറ്കാക്കയ്ക്ക് അറിയാമായിരുന്നു. കൈകള്‍ തലയ്ക്കിരുവശവും വെച്ചു കാണിക്കും. (മുമ്പ് പോലീസുകാരുടെ തൊപ്പിയില്‍ മരംകൊത്തിയുടെ തല പോലെയുള്ള രണ്ട് മുനകളുണ്ടായിരുന്നു). ഒരു കയ്യിനുമേലെ മറ്റേ കൈ x ആകൃതിയില്‍ വെച്ച് കാണിച്ചാല്‍ ആളെ അറസ്റ്റ് ചെയ്ത് കയ്യാമം വെച്ചു എന്ന് മനസ്സിലാക്കാം. മറ്റുള്ളവര്‍
കാദറ്കാക്കയെ വിവരമറിയിക്കുന്നതും കൈകളും കൈവിരലുകളും പിടിച്ച് പ്രത്യേക ആംഗ്യ സൂചനകള്‍ നല്‍കിയാണ്.
                  നോമ്പും കുളിയും
    ദിനചര്യകളൊക്കെ ചെയ്യും. കുളിക്കാന്‍ പലപ്പോഴും പുഴയില്‍ പോകാറുണ്ട്. കുളത്തിലും (തൊണ്ടിയില്‍ക്കുളം) പോകും. നിസ്‌കാരം അതേപടി ചെയ്യാനറിയില്ല. എങ്കിലും തന്റേതായ രീതിയില്‍
കാദറ്കാക്ക നിസ്‌ക്കരിക്കുകയും ചെയ്തിരുന്നു. വീട്ടിലെ ഒരുക്കങ്ങള്‍ 'കണ്ടാല്‍' നോമ്പുകാലമടുത്തെന്ന് കാദറ്കാക്ക മനസ്സിലാക്കും. ആദ്യമൊക്കെ എല്ലാ നോമ്പുകളും നോല്‍ക്കുമായിരുന്നു. ഒരുതവണ ഏതോ തെറ്റിദ്ധാരണയില്‍ രണ്ട് ദിവസം മുമ്പ് തന്നെ നോമ്പ് നോറ്റുതുടങ്ങിയ കാര്യം അനുജന്റെ മകന്‍ അലവിക്കുട്ടി പറയുകയുണ്ടായി.
      പണം എണ്ണി കണക്കാക്കാനും അറിയും. 10 രൂപയുടെ നോട്ട് കയ്യില്‍ കൊടുത്താല്‍ അത് തപ്പിനോക്കി പത്ത് രൂപയാണെന്ന് വിരലുകള്‍ കൊണ്ട് ആംഗ്യം കാണിച്ച് അറിയിക്കും. നോമ്പ് കാലം തുടങ്ങുന്നത് അറിയുന്നതുപോലെ കൊയ്ത്തു കാലം തുടങ്ങുന്നതും അറിയാമായിരുന്നു. കൊയ്ത്ത് നീണ്ടാല്‍, നെല്ലിന്‍കറ്റ 'കാണാതി'രുന്നാല്‍
കാദറ്കാക്ക ബഹളം കൂട്ടും.
       1975ല്‍ 18 കോല്‍ ആഴമുള്ള കിണറ്റിലേക്ക് വീണു. ഊരയ്ക്ക് കാര്യമായ പരിക്കുപറ്റി. അതിനുശേഷം യാത്ര കുറച്ചു. ഇപ്പോള്‍ അധികം ദൂരമൊന്നും പോകാറില്ല. എങ്കിലും അങ്ങാടിയില്‍ പോകാറുണ്ട്. മുണ്ടുപറമ്പ് കയറ്റത്തിലുള്ള ആലിയുടെ കടവരെ ഇപ്പോഴും പോകാറുണ്ട്.
  
കാദറ്കാക്കയ്ക്ക് വികലാംഗ പെന്‍ഷനുണ്ട്. ഇത് പോസ്റ്റോഫീസില്‍ പോയി എണ്ണിക്കണക്കാക്കി വാങ്ങുന്നതും
കാദറ്കാക്ക തന്നെ. അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആംഗ്യത്തിലൂടെ അറിയിക്കും. ഗ്ലൂക്കോസ് കുത്തിവെക്കാനായി സൂചി കയറ്റുന്നത് ആംഗ്യത്തിലൂടെ കാണിച്ചാണ് ഇക്കാര്യം അറിയിക്കുക.

      റേഷന്‍കാര്‍ഡ് പ്രകാരം
കാദറ്കാക്കയ്ക്ക് 84 വയസ്സ്. പക്ഷേ, 'മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്കയ്ക്ക്' ഇതിലേറെ പ്രായമുണ്ടെന്നാണ് കാദറ്കാക്കയെ അടുത്തറിയുന്നവരായ ചിലര്‍ പറഞ്ഞത്.
     (2004 ല്‍, മുണ്ടുപറമ്പ് എ.എം.യു.പി.സ്‌കൂളിന്റെ പ്‌ളാറ്റിനം ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണിക(പടവുകള്‍)യില്‍
മുണ്ടുപറമ്പുകാരനായ
ഞാന്‍ എഴുതിയ പരിചയക്കുറിപ്പാണിത്. മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്ക 29.07.2005 ന് മുണ്ടുപറമ്പുകാരില്‍ നിന്ന് എന്നെന്നേക്കുമായി യാത്ര പറഞ്ഞ് പോയി. മുണ്ടുപറമ്പുകാരുടെ സ്വന്തം കാദറ്കാക്കയുടെ പാവന സ്മരണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ!)
.....................