മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദനോട് തോറ്റ ലതികാ സുഭാഷ് എന്ന കോണ്‍ഗ്രസ്സുകാരിയുടെ പ്രസ്താവന 15.05.2011 ലെ 'മാധ്യമ'ത്തില്‍ വായിക്കുകയുണ്ടായി. ബി.ജെ.പി.അടക്കമുള്ള വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു ലഭിച്ചതുകൊണ്ടാണ് വി.എസ്.ജയിച്ചതെന്നാണ് ലതികാ സുഭാഷ് പറഞ്ഞിരിക്കുന്നത്. ബി.ജെ.പി.വര്‍ഗ്ഗീയ കക്ഷി തന്നെ. കോണ്‍ഗ്രസ്സും കപട ഇടതുപക്ഷക്കാരും പറയുന്നതുപോലെ ഭൂരിപക്ഷ വര്‍ഗ്ഗീയ കക്ഷിയല്ല. ന്യൂനപക്ഷ വര്‍ഗ്ഗീയ കക്ഷിയാണ് ബി.ജെ.പി. അതായത്, ഇന്ത്യന്‍ ജനസംഖ്യയില്‍ ഏറി വന്നാല്‍ 15 ശതമാനം വരുന്ന സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സവര്‍ണ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രസ്ഥാനം. ഇതു പറയാനുള്ള ആര്‍ജ്ജവം ലതികാ സുഭാഷിന്റെ പാര്‍ട്ടി കാണിക്കുന്നില്ല. മാത്രമല്ല ഇതിനുള്ള അര്‍ഹതയും കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല. കാരണം കേരളത്തിലെ ഏറ്റവും വലിയ സാമുദായിക കക്ഷി കോണ്‍ഗ്രസ്സാണ്. സവര്‍ണ ഹിന്ദുക്കളുടെയും സവര്‍ണ ക്രിസ്ത്യാനികളുടെയും താല്‍പര്യത്തിനപ്പുറമുള്ള ഒരു താല്‍പര്യവും കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല. ഇതുകൊണ്ടു തന്നെ ഇന്റര്‍നെറ്റിലെ ബ്‌ളോഗ് എഴുത്തുകാരികൂടിയായ ലതികാ സുഭാഷിന്റെ ആരോപണങ്ങള്‍ വെറും ഭോഷ്‌ക്ക്(നുണ)മാത്രമാണ്. ലതികാ സുഭാഷിനെപ്പോലുള്ളവരുടെ വര്‍ഗ്ഗീയ വിരുദ്ധവാദങ്ങള്‍ സവര്‍ണ സുന്ദര നുണകള്‍ (സുഭോഷ്‌ക്കിതങ്ങള്‍) മാത്രമാണെന്നു വിലയിരുത്തുകയാണിവിടെ.
അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും നല്ല കോണ്‍ഗ്രസ്സ് പ്രസിഡണ്ടാണ് സോണിയാ ഗാന്ധി എന്നു (നിലവിലുള്ള അറിവു വച്ച്) വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സോണിയാ ഗാന്ധിക്ക് എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും (ജാതേ്യതരത്വം എന്നതാണ് ശരിയായ പ്രയോഗം. മതസൗഹാര്‍ദ്ദത്തിന് കാര്യമായ കുഴപ്പമൊന്നുമില്ലിവിടെ. ജാതിസൗഹാര്‍ദ്ദമാണ് നമ്മുടെ നാട്ടില്‍ തീരെ ഇല്ലാത്തത്. ഇവിടെ ഉണ്ടെന്നു പറയുന്ന മതവിരോധങ്ങള്‍ കൃത്രിമമായി പടച്ചുണ്ടാക്കിയതാണ്. ദലിത്-പിന്നാക്ക ജനവിഭാഗങ്ങളെ വളരെ തന്ത്രപൂര്‍വ്വം പറ്റിക്കാന്‍ സവര്‍ണ മൂരാച്ചികള്‍ പടച്ചുണ്ടാക്കിയത്) മാനവികയുടെയും മഹത്വം ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെക്കാള്‍ ഏറെ ഉള്‍ക്കൊള്ളുന്ന വ്യക്തിയാണവര്‍. സമൂഹത്തില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്ന പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കു നേരെ കൊഞ്ഞനം കുത്തി സമൂഹത്തിന്റെ ഉന്നത സ്ഥാനത്ത് കയറിപ്പറ്റിയിരിക്കുന്ന നായന്മാരുടെ 'കഷ്ടപ്പാടുകള്‍' പഠിക്കാന്‍ കേന്ദ്രമന്ത്രിയെ നിയോഗിക്കുക, സെന്‍സസില്‍ നിന്നു ജാതിയുടെ കണക്കെടുപ്പ് വേണ്ടെന്ന് വയ്ക്കുക തുടങ്ങി കുറെ സവര്‍ണ അജണ്ടകള്‍ അവര്‍ നടപ്പിലാക്കി എന്നതൊന്നും മറന്നുകൊണ്ടല്ല പറയുന്നത്. എങ്കിലും അവരില്‍ നീതിയുടെയും മനുഷ്യത്വത്തിന്റെയും അംശമുണ്ട്.
എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കാര്യം ഇങ്ങനെയല്ല. അവര്‍ പണ്ടുമുതലേ സവര്‍ണ താല്പര്യങ്ങളുടെ മൊത്തക്കച്ചവടക്കാരാണ്. പുറമേക്ക് സോഷ്യലിസവും ജനാധിപത്യവും മതേതരത്വവുമൊക്കെ പറഞ്ഞാലും അവരുടെ പൊതു നയം സവര്‍ണത തന്നെയാണ്. നൂറു ശതമാനം എന്നൊന്നും പറയുന്നില്ല-90 ശതമാനമെങ്കിലും. 45 ശതമാനം വീതം തിരുവിതാംകൂറിലെ സവര്‍ണ ഹിന്ദു-ക്രിസ്ത്യന്‍ താല്‍പര്യം. 4 ശതമാനം മുസ്ലീം താല്‍പര്യം. 5 ശതമാനം ഈഴവ താല്‍പര്യം. 1 ശതമാനം പട്ടികജാതി/വര്‍ഗ്ഗ താല്‍പര്യം.
ഇതു മനസ്സിലാക്കാല്‍ ചരല്‍കുന്നില്‍ ക്യാമ്പ് കൂടി ഗവേഷണം നടത്തേണ്ടതില്ല. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഭരണത്തില്‍ കോണ്‍ഗ്രസ്സ് നല്‍കുന്ന പങ്കാളിത്തം മനസ്സിലാക്കിയാല്‍ മതി. ഐക്യ കേരളം വന്നതിനുശേഷം 10 കോണ്‍ഗ്രസ്സ് മന്ത്രിസഭകളാണ് രൂപീകരിച്ചത്. ഏതു വിരുതനും ഒരമളിയെങ്കിലും പറ്റുമല്ലോ. അങ്ങനെ സോഷ്യലിസം പ്രസംഗിക്കുന്ന നമ്മുടെ കോണ്‍ഗ്രസ്സിനും പറ്റി കൂട്ടരേ ഒരമളി. 1962 ല്‍ ഈഴവനായ ആര്‍.ശങ്കറിനെ അവര്‍ മുഖ്യമന്ത്രിയാക്കിക്കളഞ്ഞു! അക്കിടി മനസ്സിലാക്കിയ അവര്‍ പിന്നെ ഒരൊറ്റ ചോവനെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് അടുപ്പിച്ചില്ല. മുമ്പത്തെ പട്ടം താണുപിള്ളയടക്കം 9 തവണയും സവര്‍ണരെത്തന്നെ മുഖ്യമന്ത്രിമാരാക്കി. 5 തവണ ഹിന്ദു സവര്‍ണര്‍ക്കും 4 തവണ ക്രിസ്ത്യന്‍ സവര്‍ണര്‍ക്കും അവസരം നല്‍കി. പട്ടികജാതിക്കാര്‍ക്ക് പുറത്തേക്ക് വിളമ്പിയത് 'ഇമ്മിണിബല്ല്യ പൂജ്യം' അവസരമാണ്. നിയമസഭയില്‍ സ്പീക്കറുടേത് വലിയ സ്ഥാനമാണ്. ഇക്കാര്യത്തിലും പട്ടികജാതിക്കാര്‍ക്ക് നല്‍കിയ അവസരം 'ഇമ്മിണിബല്ല്യ പൂജ്യം'തന്നെ. ഒരൊറ്റ മന്ത്രിസഭകളിലും ഒന്നിലേറെ പട്ടികജാതിക്കാരെ കോണ്‍ഗ്രസ്സ് മന്ത്രിമാരാക്കിയിട്ടില്ല. ബാബാസാഹേബ് ഡോ: ബി.ആര്‍.അംബേദ്കര്‍ സവര്‍ണ മൂരാച്ചികളുമായി പടപൊരുതി നേടിയെടുത്ത അവകാശം വഴി മാത്രം എം.എല്‍.എ.മാരായവരില്‍നിന്ന് ഒന്നു കെടക്കട്ടെ പൊലയനും എന്നു 'ദയ' തോന്നി മാത്രമാണ് ഒരാളെയെങ്കിലും മന്ത്രിമാരാക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ സവര്‍ണ മുഖം ഒന്നുകൂടി വെളിവാക്കുന്നതാണ് രാജ്യസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ അവരെടുത്ത നിലപാട്. 1952 നു ശേഷം ഇതുവരെയായി 31 അവസരങ്ങള്‍ കോണ്‍ഗ്രസ്സിനു കിട്ടി. ഇതില്‍ 2 അവസരം (ടി.കെ.സി.വടുതല, കെ.കെ.മാധവന്‍) മാത്രമാണ് കോണ്‍ഗ്രസ്സ് പട്ടികജാതിക്കാര്‍ക്ക് നല്‍കിയത്. ഈ അവഗണന ചൂണ്ടിക്കാണിച്ചപ്പോള്‍ അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ടായ തെന്നല ബാലകൃഷ്ണപ്പിള്ള പറഞ്ഞത് സംവരണമില്ലാതെയും രണ്ടു സ്ഥാനം കൊടുത്തില്ലേ (സൂചകം മാസിക, ആഗസ്റ്റ് 2004) എന്ന 'പിള്ളവാദ'മാണ് അവതരിപ്പിച്ചത്. ഈ 'പിള്ളവാദം'അവതരിപ്പിച്ച തെന്നല ബാലകൃഷ്ണപ്പിള്ള 3 അവസരം വാങ്ങി (30.07.91-02.04.92, 03.04.92-02.04.98, 22.04.03-21.04.09) രാജ്യസഭാ എം.പി.യായി!
ഹിന്ദു സവര്‍ണരുടെ ജനസംഖ്യ ഏറിവന്നാല്‍ 16 ശതമാനവും ഈഴവരുടേത് 23 ശതമാനവും പട്ടികജാതി/വര്‍ഗ്ഗക്കാരുടേത് 10 ശതമാനവുമാണ്. ഈയൊരു വസ്തുത മനസ്സിലാക്കി വേണം കാര്യങ്ങളെ വിലയിരുത്തേണ്ടത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണമുണ്ടായതുകൊണ്ടു മാത്രം ജനസംഖ്യാനുപാതമായി എം.എല്‍.എ., എം.പി.സ്ഥാനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അതി കഠിനമായ വിവേചനമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് പണ്ടും ഇന്നും കാണിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ നിയമസഭയിലെ സാമുദായിക പ്രാധിനിത്യം സംബന്ധിച്ച കണക്ക് കൈവശമില്ല. 10-ാം നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 36 എം.എല്‍.എ.മാരാണുണ്ടായിരുന്നത്. ഹിന്ദു സവര്‍ണര്‍ 12 പേരുണ്ടായിരുന്നപ്പോള്‍ പട്ടികജാതിക്കാര്‍ 4 പേരും ഈഴവര്‍ 6 പേരുമാണുണ്ടായിരുന്നത്. ക്രിസ്ത്യന്‍ സവര്‍ണര്‍ക്കുമുണ്ടായിരുന്ന 12 സ്ഥാനങ്ങള്‍; മുസ്ലീങ്ങള്‍ക്ക് 2 ഉം.
ഇതുവരെയായി 9 കോണ്‍ഗ്രസ്സ് കേന്ദ്ര മന്ത്രിസഭകളാണ് രൂപീകരിച്ചിട്ടുള്ളത്. 24 മലയാളികളെ കോണ്‍ഗ്രസ്സ് കേന്ദ്രമന്ത്രിമാരാക്കി. കൊടുത്തു പട്ടികജാതിക്കാരന് (കെ.ആര്‍.നാരായണന്‍) ഒരു സ്ഥാനം! ഈഴവര്‍ക്ക് നല്‍കിയത് 2 സ്ഥാനങ്ങള്‍. എന്നാല്‍ ഹിന്ദു സവര്‍ണര്‍ക്ക് 8 സ്ഥാനങ്ങളും ക്രിസ്ത്യാനികള്‍ക്ക് 9 സ്ഥാനങ്ങളും നല്‍കി. ഇതാണ് കോണ്‍ഗ്രസ്സിന്റെ സോഷ്യലിസം! ഈ സോഷ്യലിസം തകര്‍ന്നാല്‍, അതായത് പട്ടികജാതിക്കാര്‍ക്കു നല്‍കിയ ഒന്ന് രണ്ടായാല്‍, ഈഴവര്‍ക്കു നല്‍കിയ രണ്ട് മൂന്നായാല്‍, ഹിന്ദു സവര്‍ണരുടെ എട്ട് ഏഴായാല്‍, ക്രിസ്ത്യാനികളുടെ ഒമ്പത് എട്ടായാല്‍ സന്തുലനം തകരുമെന്നാണ് കോണ്‍ഗ്രസ്സുകാരനായ ഒരു നായര്‍ ഈയിടെ പ്രസ്താവിച്ചിരിക്കുന്നത്. നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നു ഊര്‍ജ്ജം കൈകൊണ്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രിയായ കെ.സി.വേണുഗോപാല്‍ എന്ന നായരാണ് ഈ സവര്‍ണ സന്തുലനവാദം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ (മാധ്യമം, 24.01.2011): ''കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയില്‍ എന്‍.എസ്.എസിന്റെ സഹായവും തനിക്കുണ്ടായെന്ന് കെ.സി.വേണുഗോപാല്‍. മന്ത്രിസഭയിലായാലും പാര്‍ലമെന്റിലായാലും നിയമസഭയിലായാലും സാമുദായിക സന്തുലിതാവസ്ഥ പരിഗണിക്കാറുണ്ട്. അത്തരമൊരാവശ്യം എന്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അത് തന്റെ മന്ത്രിസഭാ പ്രവേശത്തിന് കാരണമായി.''
ജനസംഖ്യാനുപാതം വച്ചാണെങ്കില്‍ 10 സവര്‍ണരുടെ സ്ഥാനത്ത് 20 പിന്നാക്കക്കാര്‍ വേണം; 7 പട്ടികജാതി/വര്‍ഗ്ഗക്കാരും വേണം. എന്നാല്‍, മന്ത്രിമാരെയും മറ്റും നിയമിക്കുന്ന കാര്യത്തിലുള്ള അവസ്ഥ തലകുത്തനെയാണെന്നാണ് കണക്കുകള്‍ വിളിച്ചു പറയുന്നത്. വായില്‍ തോന്നിയ പ്രസ്താവനകള്‍ നടത്തുന്നതുപോലെയല്ലല്ലോ കണക്കിന്റെ കാര്യം. ഒരു പ്രൈമറി സ്‌കൂള്‍കുട്ടിക്കുപോലും മനസ്സിലാകുന്ന കണക്കുകളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇത്തരമൊരു സത്യം നിലനില്‍ക്കുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ സവര്‍ണ സന്തുലനം കുറഞ്ഞുവെന്ന അര്‍ത്ഥത്തില്‍ പ്രസ്താവനയിറക്കാന്‍ കടുത്ത ഒരു സമുദായ വാദിക്കേ സാധിക്കുകയുള്ളൂ. മന്ത്രിസഭയിലും പാര്‍ലമെന്റിലും നിയമസഭയിലുമൊക്കെയുള്ള സവര്‍ണ മേധാവത്വത്തിന് അല്പം കോട്ടം തട്ടുമ്പോഴേക്കും ബേജാറാകുന്ന മന്ത്രി വേണുഗോപാലിനെപ്പോലെയുള്ളവര്‍ പ്രസംഗിക്കുന്ന സോഷ്യലിസം സവര്‍ണ സോഷ്യലിസമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഇത്ര കറ കളഞ്ഞ സവര്‍ണ സന്തുലന വാദം പറയാന്‍ ഒരു കോണ്‍ഗ്രസ്സുകാരനു ധൈര്യം വരുന്നതെന്തുകൊണ്ട്? കാരണം, വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമാക്കിയ ദലിത്-പിന്നാക്കക്കാരുടെ ബുദ്ധി ഇപ്പോഴും പിന്നാക്കമായി നിലനില്‍ക്കുന്നുവെന്ന് സവര്‍ണ മൂരാച്ചികള്‍ക്ക് നല്ലപോലെ അറിയാം. നൂറ്റാണ്ടുകളായി നിലനിന്ന സവര്‍ണ മേധാവിത്വം അവരുടെ ബുദ്ധിയെ പിന്നാക്കമാക്കുകയും മനസ്സിനെ സവര്‍ണാടിമത്തത്തിലാക്കുകയും ചെയ്തു. ക്രൂരമായ അവഗണന കാണിക്കുന്നുവെന്ന് 'ചോവനും പൊലയനും' ബോധ്യമുണ്ടായാല്‍പ്പോലും അവര്‍ കമാന്ന് മിണ്ടില്ല. മിണ്ടിയാല്‍ തങ്ങളെ ജാതിവാദികളായി ചിത്രീകരിക്കുമെന്ന് ഈ മരമണ്ടന്മാര്‍ വിശ്വസിക്കുന്നു. കടുത്ത ജാതി വിവേചനം കാണിക്കുന്നത് വിളിച്ചു പറയുന്നത് ജാതിവാദമായി വിശേഷിപ്പിക്കുന്നുവെങ്കില്‍ ആ വിശേഷണത്തെ ഒരു അലങ്കാരമായല്ലേ കണക്കാക്കേണ്ടത്?
കോണ്‍ഗ്രസ്സിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങളും ഇക്കൂട്ടരോട് ഹൃദയാഭിമുഖ്യമുള്ള മുന്നാക്ക വിഭാഗക്കാരും മന്ത്രി വേണുഗോപാലിനോടു മാത്രമല്ല കേന്ദ്രമന്ത്രി ഏ.കെ.ആന്റണിയോടും ഇപ്പോള്‍ കേരള മോചന യാത്ര നടത്തിയ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടുമൊക്കൊ ചോദ്യങ്ങള്‍ ചോദിക്കണം. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് പൊട്ടും പൊടിയും നല്‍കി ജനസംഖയില്‍ ന്യൂനപക്ഷം വരുന്ന സവര്‍ണര്‍ക്ക് കുന്നുകണക്കിന് വാരിക്കോരിക്കൊടുക്കുന്നതാണോ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സോഷ്യലിസമെന്നു ചോദിക്കണം. അധികാരാവകാശങ്ങള്‍ കുത്തകയാക്കി വച്ചുകൊണ്ടിരിക്കുന്നവരും അത് വിട്ടുകൊടുക്കില്ലെന്നു പറയുന്നവരുമായ എന്‍.എസ്.എസിനെപ്പോലെയുള്ള സംഘടനകളുടെ താല്‍പര്യ സംരക്ഷണത്തെയാണോ സോഷ്യലിസം എന്നു വിളിക്കുന്നതെന്നു ചോദിക്കണം. കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കാന്‍ എന്‍.എസ്.എസിനെങ്ങനെ ധൈര്യം വരുന്നു എന്നു ചോദിക്കണം. രാജ്യസഭയിലേക്ക് എല്ലാ പാര്‍ട്ടിക്കാരും കൂടി 69 വ്യക്തികളെ പറഞ്ഞയച്ചപ്പോള്‍ പട്ടികജാതിക്കാരുടെ അവസരം ടി.കെ.സി.വടുതല, കെ.കെ.മാധവന്‍, പി.കെ.കുഞ്ഞച്ചന്‍ എന്നിവരില്‍ ചുരുങ്ങിയതെന്തെന്നു ചോദിക്കണം. ഏകെ.ആന്റണിക്ക് 4ഉം കെ.കരുണാകരന്‍, തെന്നല ബാലകൃഷ്ണപ്പിള്ള എന്നിവര്‍ക്ക് 3 വീതവും എം.എം.ജേക്കബ്, പി.ജെ.കുര്യന്‍ എന്നിവര്‍ക്ക് 2 വീതവും അവസരം നല്‍കിയപ്പോള്‍ ഡോ:എം.എ.കുട്ടപ്പനെപ്പോലെയുള്ളവര്‍ക്ക് രാജ്യസഭയില്‍ ഒരൊറ്റ അവസരവും നല്‍കാത്തതെന്തുകൊണ്ടെന്നു ചോദിക്കണം. രാജ്യസഭയില്‍ എന്തുകൊണ്ടാണ് പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണം നടപ്പിലാക്കാത്തത് എന്നും ചോദിക്കണം. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കാന്‍ പട്ടികജാതിക്കാരും മറ്റും പദവികള്‍ പിടിച്ചു വാങ്ങാന്‍ സവര്‍ണരും എന്നതാണോ കോണ്‍ഗ്രസ്സിന്റെ നയമെന്നു ചോദിക്കണം.
എന്‍.എസ്.എസ്. പറയുന്നത് കുത്തകയാക്കി വച്ചത് കൊടുക്കില്ലെന്നാണ്. അവര്‍ണ സംഘടനകള്‍ ആവശ്യപ്പെടുന്നത് കവര്‍ന്നെടുത്തത് തിരിച്ചു നല്‍കണമെന്നാണ്. ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും എന്‍.എസ്.എസിന്റെ ആവശ്യങ്ങളെ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വം എന്‍.എസ്.എസിന്റെ മുമ്പില്‍ കീഴടങ്ങുന്നു? എന്‍.എസ്.എസിന്റെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞാല്‍ പിന്നാക്ക-ദലിത് സംഘടനകളുടെ ആവശ്യം തള്ളികളയുമെന്നാണ് അര്‍ത്ഥം. കാരണം ഇരുകൂട്ടരുടെയും ആവശ്യം പരസ്പര വിരുദ്ധങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍.എസ്.എസിന്റെ ആവശ്യം പരിഗണിക്കുമെന്ന് പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് ധൈര്യം വന്നതെന്തുകൊണ്ട്? സാമൂഹികനീതിയുടെ കാഴ്പ്പാടില്‍ കാര്യങ്ങളെ വിലയിരുത്തിയാല്‍ കെ.സി.വേണുഗോപാല്‍ ജനാധിപത്യത്തിന്റെയും മാനവികതയുടെയും മഹത്വം ഉള്‍ക്കൊള്ളുന്ന വ്യക്തിയല്ല. പക്ഷേ, അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണ്. ആ സ്ഥാനത്തിന് വലിയ വിലയുണ്ട്. ആ സ്ഥാനത്തെ ഇന്ത്യയിലെ ഒരോ പൗരനും ബഹുമാനിക്കുക തന്നെ വേണം. ഇങ്ങനെ ആദരണീയമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയായ കെ.സി.വേണുഗോപാല്‍ എന്‍.എസ്.എസ്.ആസ്ഥാനം സന്ദര്‍ശിക്കാന്‍ (പിടിച്ചടക്കിയവരെയല്ല പിടിച്ചടക്കപ്പെട്ടവരെയാണ് കാണേണ്ടതെന്ന സത്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ) അനുമതി ചോദിച്ചപ്പോള്‍ 'സമയമായില്ല'എന്നു പറഞ്ഞ് ഊര്‍ജ്ജ മന്ത്രിയെ ധിക്കരിക്കാന്‍ മാത്രമുള്ള ഊര്‍ജ്ജം എന്‍.എസ്.എസിന് എവിടെനിന്നു കിട്ടി എന്നു തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് ചോദിക്കേണ്ടതുണ്ട്.
ഇതുപോലുള്ള ചോദ്യങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ടുതന്നെ ചോദിക്കണം. പാര്‍ട്ടി വിട്ടുപോയി മറ്റു ജാതിസംഘടനകള്‍ വഴി ചോദിക്കാന്‍ പാടില്ല. കോണ്‍ഗ്രസ്സിന്റെ അകത്തുനിന്നു തന്നെ പോരാടണം. (വിപ്‌ളവകാരിയായ സി.കേശവന്‍ കോണ്‍ഗ്രസ്സിന്റെ നേതാവായിക്കൊണ്ടു തന്നെയാണ് 'നിവര്‍ത്തന പ്രക്ഷോഭം' നടത്തി പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നേടിക്കൊടുത്തത്). അങ്ങനെ, കേരളത്തിലെ കോണ്‍ഗ്രസ്സിനെ സവര്‍ണജാതി ദുര്‍ഭൂതത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കണം. കാര്യങ്ങളെല്ലാം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ധരിപ്പിക്കുകയും വേണം. കാരണം സോണിയാജിക്ക് വേണുഗോപാലിന്റെയും ഏ.കെ.ആന്റണിയുടെയും രമേശ് ചെന്നിലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മനസ്സല്ല ഉള്ളത്. അവര്‍ക്ക് ജനാധിപത്യത്തിലും മാനവികതയിലും വിശ്വാസമുണ്ട്.
കുറച്ച് യുക്തിവാദംകൂടി പറയട്ടെ. ഇന്ത്യയില്‍ ഏതു വിപ്‌ളവ പ്രസ്ഥാനങ്ങള്‍ വന്നാലും അതിനെ തകര്‍ക്കാന്‍ ഏറെ മിടുക്കുള്ളവരാണ് സവര്‍ണ മൂരാച്ചികള്‍. ബ്രാഹ്മണ മതത്തിന്റെ നീചതകള്‍ക്കെതിരെ രംഗത്തു വന്ന ബുദ്ധമതത്തെ അതിനകത്തു കയറി അവര്‍ തകര്‍ത്തുകളഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയടക്കം ഇന്ത്യയിലെ എല്ലാ വിപ്‌ളവ പ്രസ്ഥാനങ്ങള്‍ക്കും ഈ ബാധയേറ്റിട്ടുണ്ട്. യുക്തിവാദി പ്രസ്ഥാനവും ഇക്കൂട്ടത്തില്‍പ്പെടുന്നു. ചുരുക്കം ചില യുക്തിവാദികളൊഴിച്ചാല്‍ മറ്റുള്ള യുക്തിവാദികളെല്ലാം സവര്‍ണ യുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണ്. 7 സവര്‍ണ മന്ത്രി, 2 ഈഴവ മന്ത്രി, 1 പട്ടികജാതി മന്ത്രി എന്നൊക്കെ കേട്ടാല്‍, 'ഞങ്ങളില്ലാ ഹൈന്ദവ രക്തം; ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം; ഞങ്ങളിലില്ലാ മുസ്ലീം രക്തം; ഞങ്ങളിലുള്ളത് മാനവ രക്തം' എന്നു പറയുന്ന അവരിലെ മിക്കവരുടെയും 'മാനവ രക്തം'തിളയ്ക്കും. ഛായ്! ജാതി -മത-ദൈവ നിഷേധം പറയുന്നതിനു പകരം ജാതിക്കുവേണ്ടി വാദിക്കുകയോ! പാവപ്പെട്ടവനു സംവരണം നല്‍കണമെന്നു പറയുന്നതിനു പകരം ജാതിക്കു സംവരണം നല്‍കണമെന്നു വാദിക്കുകയോ!! എന്നൊക്കെ അവര്‍ ആക്രോശിക്കും. ('ജാതിവാദികള്‍' പടപൊരുതി നേടിയെടുത്ത സംവരണാവകാശം കട്ടെടുത്ത് അവരില്‍ പലരും സര്‍ക്കാര്‍ ശമ്പളം പറ്റുന്നുവെന്നത് വേറെ കാര്യം). യുക്തിവാദികള്‍ അവരുടെ ആശാനായി വിശേഷിപ്പിക്കുന്ന സഹോദരന്‍ കെ.അയ്യപ്പന്‍ (ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന സഹോദരനയ്യപ്പന്‍ എന്ന വിപ്‌ളവകാരി) പറഞ്ഞത് (സഹോദരന്‍ എന്ന വിപ്‌ളവകാരി, എഡിറ്റര്‍: ജി.പ്രിയദര്‍ശനന്‍, പേജ് 176-178) സവര്‍ണ/സവര്‍ണാടിമത്ത യുക്തിവാദികള്‍ അറിയുക:
'' സമുദായ പ്രാതിനിധ്യം ജനകീയ ഭരണ തത്വത്തിന് എതിരായിട്ടുള്ള ഏര്‍പ്പാടാണെന്നാണു ആക്ഷേപം. ഇത് അടിസ്ഥാനമില്ലാത്ത ഒരു പ്രസ്താവന മാത്രമാണ്. ജനകീയ ഭരണമെന്നുവെച്ചാല്‍ ജനങ്ങള്‍ ജനങ്ങളെത്തന്നെ ഭരിക്കുന്ന ഏര്‍പ്പാടാണല്ലോ. ജനങ്ങളെ ഭരിക്കുന്നവര്‍ ജനങ്ങളുടെ പ്രിതിനിധികളാകണമെങ്കില്‍ ഭിന്ന സമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളില്‍ നിന്നും കഴിയുന്നതും ഉദ്യോഗസ്ഥന്മാരും നിയമസഭാ മെമ്പര്‍മാരും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ചില സമുദായങ്ങള്‍ മറ്റു സമുദായങ്ങളെ ഭരിക്കുന്നതായി വരും. അതു ജനകീയ ഭരണമല്ല. സമുദായഭരണമാണ്.
സമുദായ പ്രാതിനിധ്യത്തിന്റെ ആവശ്യകത തെളിയിക്കാന്‍ അതിന് എതിരായും അനുകൂലമായും വാദിക്കുന്നത് ആരെല്ലാമെന്നു നോക്കിയാല്‍ മതി. സമുദായ പ്രാതിനിധ്യ വിരോധികള്‍ എല്ലാം പ്രായേണ ചില സമുദായങ്ങളില്‍പ്പെട്ടവരാണ്. സമുദായ പ്രാതിനിധ്യത്തിന് അനുകൂലികള്‍ എല്ലാം പ്രായേണ അതുപോലെ വേറെ ചില സമുദായങ്ങളില്‍പ്പെട്ടവരാണ്. ചില സമുദായങ്ങള്‍ മാത്രം ജനകീയ ഭരണ സംഗതി അറിയുന്നവും നോക്കുന്നവരും, മറ്റു സമുദായങ്ങള്‍ അത് അറിയാത്തവരും നോക്കാത്തവരും ആണെന്നു വരുന്നതെങ്ങനെ? ഇരുകൂട്ടരും അവരവരുടെ സമുദായ താല്‍പര്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്നു എന്നാണ് ഇതില്‍നിന്ന് അനുമാനിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ ഏതു താല്‍പര്യമാണു ന്യായമായിട്ടുള്ളത് എന്നു മാത്രമെ പിന്നെ നോക്കാനുള്ളൂ. സമുദായ പ്രാതിനിധ്യ വാദികള്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്നാണ് പറയുന്നത്. അത് അന്യായമാകാന്‍ തരമില്ല. നേരെമറിച്ച് സമുദായ പ്രാതിനിധ്യ വിരോധികളുടെ വാദം ഫലിച്ചാല്‍ പ്രാതിനിധ്യം ചില സമുദായങ്ങള്‍ക്കേ കിട്ടുകയുള്ളൂ എന്ന് അനുഭവംകൊണ്ടു തെളിഞ്ഞിരിക്കുന്നു. അതു പരമാര്‍ത്ഥത്തില്‍ അവരുടെ കുത്തക പാലിക്കാനുള്ള ശ്രമമായിട്ടേ എടുക്കാനുള്ളൂ. സമുദായ പ്രാതിനിധ്യവാദികളെ അവരുടെ വിരോധികള്‍ സമുദായവാദികളെന്നു പറയാറുണ്ട്. വാസ്തവത്തില്‍ അവര്‍ സമുദായവാദികളല്ല, അവര്‍ സര്‍വ്വ സമുദായവാദികളായ യഥാര്‍ത്ഥ ജനകീയവാദികളാണ്. സുദായ പ്രാതിനിധ്യ വിരോധികളാകട്ടെ സര്‍വ്വസമുദായ വാദത്തെ എതിര്‍ത്തു സമുദായകുത്തകകളെ താങ്ങുന്ന തനി സമുദായവാദികളാണ് ''
രാജഭരണം നടക്കുമ്പോള്‍ തുരുവിതാംകൂറില്‍ 1936 ല്‍ തന്നെ ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി. തിരു-കൊച്ചിയിലെ ആക്ടിംഗ് മുഖ്യമന്ത്രിയായിരുന്ന, എസ്.എന്‍.ഡി.പി.നേതാവായിരുന്ന സി.കേശവന്‍ നടത്തിയ 'നിവര്‍ത്തന പ്രക്ഷോഭം'വഴിയാണ് ഇതു ലഭിച്ചത്. ഈ വിപ്‌ളവകാരിയുടെ മരണത്തെക്കുറിച്ച് യുക്തിവാദി പ്രസിദ്ധീകരണമായ 'യുക്തി'എഴുതിയ കുറച്ച് കാര്യങ്ങള്‍കൂടി 'ജാതിവിരോധി'കളായ ഇന്നത്തെ യുക്തിവാദികള്‍ മനസ്സിലാക്കുക. അതിങ്ങനെ:
'' ശ്രീ: സി.ശേവന്‍ 7.7.1969 വെളുപ്പിനു 3 മണിക്ക് 78-ാമതു വയസ്സില്‍ മയ്യനാട്ടുള്ള സ്വവസതിയായ തോപ്പില്‍ വീട്ടില്‍വച്ച് വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം യാതൊരുവിധ മതകര്‍മ്മങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ വിധേയമാക്കാതെ കുഴിച്ചിടുകയാണുണ്ടായതെന്നുള്ള കാര്യം പ്രത്യേകം സ്മരണീയമാണ്......1949-ല്‍ തിരുവനന്തപുരത്തു രൂപീകരിച്ച യുക്തിവാദി സംഘടനയുടെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 'ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയു'മെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇവിടുത്തെ അന്തരീക്ഷത്തെ സംഭ്രാന്തമാക്കിയ കാര്യം ഞങ്ങള്‍ അനുസ്മരിക്കട്ടെ. അങ്ങനെ സകല ദേവാലയങ്ങളും നശിച്ച് അന്ധവിശ്വാസം പൂര്‍ണ്ണമായിത്തന്നെ തിരോധനം ചെയ്തുകാണണമെന്നാഗ്രഹിച്ച മഹാനായ ആ മനുഷ്യവാദിയുടെ കാലടികളെ പിന്തുടരാന്‍ കേരളത്തിലെ ഇന്നത്തെ യുക്തിവാദികളുടെ കര്‍ത്തവ്യം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാകുന്നു. ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും ശ്രീ: കേശവനെപ്പോലുള്ള പ്രക്ഷോഭകാരികളുടെ പ്രയത്‌ന ഫലമായുളവായതാണെന്ന ബോധം നമ്മെ കൂടുതല്‍ ആദര്‍ശധീരരും കര്‍ത്തവ്യോത്സുകരുമാക്കിത്തീര്‍ക്കേണ്ടതാണ് ''.
പിന്‍കുറിപ്പ്:- കാണാനുള്ള പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലേ. ഉടനെത്തന്നെ കോണ്‍ഗ്രസ്സ് മന്ത്രിസഭ നിലവില്‍ വരും. അതില്‍ മുഖ്യമന്ത്രി,(ഉപ മുഖ്യമന്ത്രിയുണ്ടെങ്കില്‍ അതും), മന്ത്രിമാര്‍, സ്പീക്കര്‍, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധിനിത്യം നല്‍കുന്നത് ആര്‍ക്കാണെന്നു പരിശോധിച്ചാല്‍ കാര്യം നല്ലപോലെ മനസ്സിലാക്കാന്‍ സാധിക്കും.
.......................
203 comments:
1 – 200 of 203 Newer› Newest»പ്രസക്തമായ നിരീക്ഷണങ്ങൾ. അവസരോചിതം.
"ചുരുക്കം ചില യുക്തിവാദികളൊഴിച്ചാല്‍ മറ്റുള്ള യുക്തിവാദികളെല്ലാം സവര്‍ണ യുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണ്" എന്ന പ്രസ്ഥാവന എത്രത്തോളം സത്യസന്ധവും ശരിയായ പഠനത്തിന്റെ അടിസ്ഥാത്തില്‍ ഉള്ളതുമാണ് എന്ന കാര്യത്തിൽ സംശയമുണ്ട്. ഒരു പക്ഷേ എന്റെ അനുഭവക്കുറവുകൊണ്ടായിരിക്കാം.
യുക്തിവാദികളിലും സവർണ മനോഭാവമുള്ളവരും സവർണാടിമത്തമുള്ളവരും ഉണ്ട് എന്നു പറഞ്ഞാൽ അത് സത്യമായിരിക്കും. എന്നാൽ ചുരുക്കം ചിലരൊഴിച്ച് എല്ലാവരും അങ്ങനെയാണ് എന്ന നിരീക്ഷണത്തെന്റെ സ്രോതസ്സ് വ്യക്തമാക്കിയാൽ ഉപകാരപ്രദമായിരിക്കും.
ജാതീയമായ അടിമത്തത്തിന്റെ സാമൂഹ്യപശ്ചാത്തലം വിസ്മരിക്കുന്നവരാണ് യുക്തിവാദികൾ എന്ന് എനിക്ക് തോന്നുന്നില്ല. ജാതി ഒരു സാമൂഹ്യയാഥാർത്ഥ്യവും ജാതീയമായ വിവേചനം ചരിത്രവും വർത്തമാനവുമാണ്. അതുകൊണ്ടുതന്നെ ജാതിസംവരണത്തെ യുക്തിവാദിസംഘം അനുകൂലിക്കുന്നു.
പക്ഷേ, പരിശോധിക്കേണ്ട വസ്തുത അവർണരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈഴവ-തീയാദികൾക്കിടയിലെ സവർണ ബോധത്തിന്റെ ശതമാനവുമായി തട്ടിച്ചുനോക്കിയാൽ യുക്തിവാദികൾക്കിടയിലെ സവർണബോധം അത്രയ്ക്ക് വരുമോ എന്നതാണ്.
കണക്കന്റെയും ചെറുമന്റെയും പുലയന്റെയും മുന്നിൽ മതവിശ്വാസിയായ തീയൻ സവർണൻ തന്നെയാണ്. പണിയനുമുന്നിൽ കുറിച്യനും സവർണൻ തന്നെ.
contd..
"സവർണന്റെ ബോധത്തെ" ആവേശപൂർവ്വം തോളിലേറ്റാനാണ് ഇന്ന് കൂടുതൽ അവർണനും താല്പര്യം. ജാതിവാദികൾ പടപൊരുതിനേടിയ(?) സംവരണാനുകൂല്യം വഴി നിയമനം നേടി സർക്കാർ ശമ്പളം പറ്റുന്ന യുക്തിവാദികളുടെ കാര്യം അവിടെ നില്ക്കട്ടെ, ജാതീയമായ സംവരണത്തിലൂടെ നിയമനം നേടിയ ‘യുക്തിവാദിയല്ലാത്ത’ അവർണരിൽ ജോലി കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ, വന്ന വഴിമറക്കുന്നവർ എത്രയേറെയുണ്ടെന്ന് പരിശോധിക്കുന്നതു നന്നായിരിക്കും.
ഇത് യുക്തിവാദികളെ വിലയിരുത്തിയതിലുള്ള ഇഷ്ടക്കേട് കൊണ്ട് പറഞ്ഞതല്ല. അവരെയും വിമർശനാത്മകമായിത്തന്നെ വിലയിരുത്തണം. ഒപ്പം തന്നെ സവർണബോധമുള്ള അവർണനെയും സവർണബോധമില്ലാത്ത സവർണനെയും തിരിച്ചറിയുകയും വേണം.
പ്രസക്തമായ നീരീക്ഷണങ്ങൾ.ശ്രീ.സുശീൽ കുമാർ,യുക്തിവാദിയാകുമ്പോൾ തന്നെ സാമൂഹ്യ-രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ഉൾക്കോള്ളുന്നതിൽ സന്തോഷം.
വർഗ സമരം നടന്ന് തൊഴിലാളിവർഗ്ഗ സർവാധിപത്യം സ്ഥാപിക്കുന്നതോടൊപ്പം മാത്രം പരിഹരിക്കാവുന്നതാണ് ഇവിടുത്തെ ജാതി വിഷയമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന വിവിധയിനം കമ്മ്യൂണിസ്റ്റുകളും,ജാതിയൊരു വിഷയമാക്കുന്നതാണ് കേരളത്തിലെ പ്രശ്നമെന്നു പറയുന്ന യുക്തിവാദികളും(രണ്ടിലും മേജർ വിഭാഗം സാമ്പത്തിക സംവരണ വാദികളാണ്.യുക്തിരേഖയിൽ കലാനാഥൻ എഴുതിയ മുഖപ്രസംഗം നോക്കുക.ടിയാൻ ഇതുരണ്ടുമാണ്)
പ്രാതിനിദ്ധ്യ ജനാധിപത്യത്തെ ഇന്ത്യയിലെ സമകാലീക വിഷയമാക്കുന്നതാണ്,ദലിത്-ബഹുജന രാഷ്ട്രീയ അടിത്തറ.ഇത് നിലനിൽക്കുന്ന ദേശീയ രാഷ്ട്രീയ സങ്കല്പനങ്ങളെ അടിമുടി ഉലക്കുന്നുണ്ട്.അതുകൊണ്ടാണ് ലതിക സുഭാഷ് അങ്ങനെ പറയുന്നത്,ഇത് ഏതു നേതാക്കൾക്കും പറയാവുന്നതാണ്.കാരണം തങ്ങളുടെ അസ്തിത്വം മത/ജാതി വിമുക്തമാണന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്.
(തുടരും)
ആധുനിക ജനാധിപത്യ പ്രക്രിയയിൽ,സംവരണമെന്ന നിയമ പരിരക്ഷകൊണ്ടു മാത്രം അധികാരത്തിലെത്തിയവരാണ് ദലിതർ.എന്നാൽ ഈ പരിരക്ഷയില്ലാതെ,സംഘബലമില്ലാതെ,യാതൊരു പരിഗണനയും പൊതുസമൂഹം നൽകാത്ത ചില ജാതി സമൂഹങ്ങൾ ഇവിടെ നിലനിൽക്കുന്നു.ഉദാ:വിശ്വകർമ്മജർ.ഏതാണ്ട് പ്ന്ത്രണ്ട് ശതമാനമാണവരെന്ന് അവരുടെ നേതാക്കൾ പറയുന്നു.കേരളത്തിൽ എത്ര മന്ത്രിമാരുണ്ടായേന്ന്,എത്ര എമ്മെല്ലേ മാരുണ്ടായെന്ന് അറിയാവുന്നവർ പറയുക.ഗണകന്മാർ(ജോത്സ്യർ),എഴുത്തശ്ചന്മാർ.ധീവരന്മാർ..എന്നിങ്ങനെ പോകുന്ന അന്തരാള ജാതികളെ മറക്കു പിന്നിൽ ഒളിപ്പിച്ചാണ് ഇത്രകാലവും തുടർന്നും രാഷ്ട്രിയം കളിക്കുന്നത്.പക്ഷേ ജാതി ഒരു യാഥാർഥ്യമാണുതാനും.
കാലങ്ങളോളം നേതാക്കളുടെ പെട്ടിചുമന്ന്,അവർക്കു ബോധ്യം വരുന്നമുറക്ക് ചിലരെ ‘എമ്മെല്ലെ’ആക്കാറുണ്ട്.ഇവരെ ചട്ടുകമായല്ലാതെ ഒരിക്കലും നമ്മൾ കാണില്ല.
ഉദാ:ആദിവാസി ഭൂ മാരണ ബില്ലു വന്നപ്പോൾ,കേരള നിയമസഭയിലെ 139 പേരും പിന്താങ്ങി.(ഗൌരിയമ്മ ഒഴികെ).
ഈഴവർക്ക് പതിനാലു ശതമാനവും,മുസ്ലീമിന്.-പന്ത്രണ്ടു ശതമാനവും കിട്ടുന്ന നാട്ടിൽ,ആശാരിക്കു മൂന്നു ശതമാനവും,അവശക്രൈസ്തവന് ഒരു ശതമാനവും,മുക്കുവന് അര ശതമാനവുമാണ് സംവരണ തോതെന്ന് പൊതുസമൂഹം അറിയേണ്ടതുണ്ട്.
പ്രിയ സുശീല്‍,
സവര്‍ണ മനസ്സുള്ള യുക്തിവാദികളുടെ കൃത്യമായ സ്റ്റാറ്റിസ്റ്റിക്‌സൊന്നും കയ്യിലില്ല. നേരിട്ടറിയാവുന്ന യുക്തിവാദികളിലേറെയും ഇക്കൂട്ടത്തില്‍പ്പെട്ടവര്‍ തന്നെ. (യുക്തിവാദികള്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് കുപ്പായമിട്ടവരും ഇക്കൂട്ടത്തില്‍പ്പെടും;സവര്‍ണര്‍ മാത്രമല്ല ഭൂരിഭാഗം അവര്‍ണരും ഇക്കൂട്ടില്‍പ്പെടും). യുക്തിവാദികളുടെ പൊതു ബോധം ഞാന്‍ മനസ്സിലാക്കിയിടത്തോളം സവര്‍ണമാണ്. (അതില്‍ സുശീല്‍കുമാര്‍, രാജഗോപാല്‍ വാകത്താനം തുടങ്ങിയ ചുരുക്കം ചിലര്‍ വ്യത്യസ്തമായി ചിന്തിക്കുന്നുണ്ട് എന്ന കാര്യം ശരി തന്നെ). സംഘത്തിന്റെ തലപ്പത്തണ്ടായിരുന്ന പവനനടക്കം ഈ ജനുസ്സില്‍പ്പെട്ടവരായിരുന്നു. ഇദ്ദേഹത്തെ വിമര്‍ശിച്ച് ഞാന്‍ പലതവണ എഴുതിയിട്ടുണ്ട്. ഈഴവരടക്കമുള്ള അവര്‍ണരിലെ സവര്‍ണ ബോധത്തെക്കുറിച്ചു പറഞ്ഞു. 18.03.2011 ന് ഞാനെഴുതിയ പോസ്റ്റ് http://sugadhan.blogspot.com/2011/03/blog-post_18.html വായിച്ചിരുന്നുവെങ്കില്‍ സുശീല്‍ ഇങ്ങനെ എഴുതുമായിരുന്നില്ല.
പക്ഷേ, ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ണരിലെ മാത്രമല്ല സവര്‍ണരിലെ ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരിലുമുള്ള സവര്‍ണ ബോധത്തിന്റെ അടിസ്ഥാനകാരണം ബ്രാഹ്മണിസമാണ്. ഇന്ത്യയില്‍ ജാതിമൂലമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഈ ഇസമാണ്. ഈ ഇസത്തിനെതിരെയുള്ള പോരാട്ടത്തില്‍ യുക്തിവാദികള്‍ അണിചേര്‍ന്നിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും മൗനം സവര്‍ണന് ഭൂഷണം എന്ന രീതിയില്‍ അതിനെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.
എല്ലാ സവര്‍ണരും സവര്‍ണവാദികളല്ലെന്നു സുശീല്‍ പറയാതെ തന്നെ ഞാന്‍ അംഗീകരിച്ചകാര്യമാണ്. പല എഴുത്തുകളിലും ഞാനിക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 24.09.2010 ന് ഞാതെഴുതിയ പോസ്റ്റ് http://sugadhan.blogspot.com/2010/09/blog-post_24.html സമര്‍പ്പിച്ചിരിക്കുന്നത് (ഒന്നാമത്തെ കമന്റ് നോക്കുക) തന്നെ ഇത്തരത്തില്‍ര്‍പ്പെട്ട മൂന്നു സവര്‍ണര്‍ക്കാണ്. ലാല്‍സലാം!
ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തഴയപ്പെടുന്ന അര്‍ഹരായവര്‍ ഇന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ജാതി-മത ശക്തികള്‍ അരയും തലയും മുറുക്കി താല്പര്യ സംരക്ഷണത്തിനായി രംഗത്തുള്ളപ്പോള്‍ അവരെ തൃപ്തിപ്പെടുത്തേണ്ട ബാധ്യതയോ, ഗതികേടോ വിപ്ലവരാഷ്ട്രീയ കക്ഷികള്‍ക്കുപോലും വന്നുചേരുന്നു എന്നുള്ളതാണ് വസ്തുത. ഏറെ ഗുണമുള്ള ജനാധിപത്യസംവിധാനത്തിന് ഇങ്ങനെ ചില ദോഷങ്ങളുമുണ്ട്. അവിടെ ജനങ്ങളൂടെ മനസ്സിലെ സങ്കുചിത ജാതി-മത ബോധത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കു കഴിയുന്നു.
സാമൂഹ്യമായ കാരണങ്ങളാല്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതോടൊപ്പം ജാതിക്കും മതത്തിനു എതിരായ പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്.
contd..
തീര്‍ത്തും നിഷ്കളങ്കമായ കുറച്ചു ചോദ്യം ചോദിക്കണമെന്നുണ്ട്.
മതം മാറുന്നത് പോലെ ജാതിയും മാറാന്‍ സാധിക്കില്ലേ?
ജാതീയതക്കെതിരെ ശബ്ദിക്കുന്നതിനേക്കാള്‍ ജാതി മാറ്റ സ്വാതന്ത്ര്യത്തിനു വേണ്ടി ശ്രമിക്കുന്നത് നന്നായിരിക്കില്ലേ?
ജന്മം കൊണ്ട് വിധിയെഴുതേണ്ടത് മാതൃത്വം മാത്രമല്ലേ?
താഴ്ന്ന ജാതി എന്ന പൊതുബോധത്തെ മറികടക്കാന്‍ ജാതി അഭിമാനത്തോടെ തുറന്നു സമ്മതിക്കുന്നത് ഗുണമാണോ ചെയ്യുക?
പോസ്റ്റ് സശ്രദ്ധം വായിച്ചു. ഒരഭിപ്രായം ചുമ്മാ പറഞ്ഞിട്ട് പോകാമെന്ന് തോന്നുന്നു. രണ്ട് മൂന്ന് പാര്‍ട്ടികളുടെ സംഘടനകളില്‍ കടന്നു കൂടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അടിക്കടി പാര്‍ട്ടി മാറുന്നവന്‍ എന്നൊരു പരിഹാസപ്പേരും എനിക്ക് ചാര്‍ത്തിക്കിട്ടിയിരുന്നു. ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഒരു പ്രത്യേകത ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. അതായത് കമ്മറ്റിയില്‍ നായരോ,നമ്പ്യാറോ, വാണിയനോ ഉണ്ടെങ്കില്‍ ഭാരവാഹി സ്ഥാനത്തേക്ക് അവരെയാണ് തീയ്യരായ അനുയായികള്‍ നിര്‍ദ്ദേശിക്കാറ്. ഞങ്ങളുടെ നാട്ടില്‍ തീയ്യരാണ് മഹാഭൂരിപക്ഷം. നമ്പ്യാര്‍ ഇരിക്കുന്ന ഒരു കമ്മറ്റിയില്‍ തീയ്യന്‍ നേതാവാകാനോ എന്ന അടിമമനോഭാവമാണ് തീയ്യരെ ഭരിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കണ്ണൂരിലെ നേതാക്കളില്‍ ഭൂരിഭാഗവും നമ്പ്യാര്‍മാരാണ്. പത്ത് തീയ്യനും ഒരു നമ്പ്യാറും ഉള്ള കമ്മറ്റിയില്‍ നമ്പ്യാറെ മാത്രമേ മറ്റ് തീയ്യര്‍ സെക്രട്ടരി ആക്കൂ എന്ന് ഉറപ്പ്. സഹതീയ്യന് എത്ര കഴിവ് ഉണ്ടായിട്ടും കാര്യമില്ല. ഞാന്‍ പൊതുവെ ജാതി പറയാറില്ല. ഈ ജാതിപ്പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലുള്ളത് പറയാതിരിക്കാനും കഴിഞ്ഞില്ല. ഞാനും ഒരു തീയ്യനാണ്.
'പിന്നോക്ക ജാതി'ക്കാരായതുകൊണ്ട് മാത്രം അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ ജാതീയമായി വീതം വെയ്ക്കപ്പെട്ടുകഴിഞ്ഞാല്‍ എല്ലാം ശുഭമായി എന്നു കരുതുന്നത് മൗഡ്യവും. 'കീഴ്ജാതി'ക്കാര്‍ക്ക് അധികാരം കിട്ടിയാല്‍ എല്ലാമായി എന്നു കരുതുന്നതിലര്‍ത്ഥമില്ല. ഭരിക്കുന്ന കക്ഷിയുടെ നയപരിപാടികള്‍ക്ക് ഇവിടെ അതിനേക്കാള്‍ പ്രാധാന്യമുണ്ട്. അടിസ്ഥാനവര്‍ഗത്തോടുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതയാണ് പരമപ്രധാനം. അതിന്റെ പ്രയോഗവല്‍ക്കരണവും.
“ബ്രാഹ്മണിസമാണ്. ഇന്ത്യയില്‍ ജാതിമൂലമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഈ ഇസമാണ്. ഈ ഇസത്തിനെതിരെയുള്ള പോരാട്ടത്തില്‍ യുക്തിവാദികള്‍ അണിചേര്‍ന്നിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും മൗനം സവര്‍ണന് ഭൂഷണം എന്ന രീതിയില്‍ അതിനെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.”
>>>> ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ വേരോട്ടമുള്ളതും ഒരേ നയപരിപാടികൾ ഉള്ളതുമായ ഒരു യുക്തിവാദി പ്രസ്ഥാനം നിലവിലില്ല എന്നതാണ് വസ്തുത.
ജാതിക്കെതിരായ പോരാട്ടത്തിലൂടെ വളർന്നുവന്നതാണ് തമിഴ്നാട്ടിലെ നാസ്തിക പ്രസ്ഥാനം. മഹാനായ പെരിയാറുടെ നേതൃത്വത്തിൽ വളർന്നുവന്ന തമിഴ്നാട്ടിലെ ദ്രാവിഡർ കഴകം ബ്രാഹ്മണ്യത്തിനെതിരായ നിരന്തരമായ പോരാട്ടത്തിലൂടെ ഒരു കേഡർ പ്രസ്ഥാനമായി മാറിയ തമിഴ്നാട്ടിലെ യുക്തിവാദികളുടെ സംഘടനയാണ്. ബ്രാഹ്മണ്യത്തിന്റെ വെളുപ്പിന്റെതിർ കറുത്ത കുപ്പായം യൂണിഫോമായി സ്വീകരിച്ച ദ്രാവിഡർ കഴകത്തിനു സമാനമായി ഇന്ത്യയിൽ മറ്റൊരു യുക്തിവാദി പ്രസ്ഥാനമുണ്ടോ എന്ന് സംശയമാണ്.
കേരളത്തിൽ സഹോദരൻ അയ്യപ്പനാണല്ലോ യുക്തിവാദി പ്രസ്ഥാനത്തിന്റെ വിത്തിട്ടത്. തമിഴ്നാട്ടിലെ സാഹചര്യത്തിൽ വളർന്നുവന്നതല്ല കേരളത്തിലെ പ്രസ്ഥാനമെന്നതിനാൽ നിലപാടുകളിൽ വ്യത്യാസമുണ്ടാകാം. പക്ഷേ അത് ബ്രാഹ്മണ ബോധം ഉൾക്കൊള്ളുന്നു എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ അത് സത്യത്തോട് നീതി പുലർത്തില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ജാതിവ്യവസ്ഥയുടെ സാമൂഹ്യപശ്ചാത്തലം ഉൾക്കൊള്ളാതെ ജാതിവിരുദ്ധത പറായുന്നത് കാപഠ്യമാണെന്നാണ് എന്റെ പക്ഷം.
ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത മത
സാമുദായിക ജല്പനങ്ങളെ മലയാളി ഒരു പരിധി
വരെ തള്ളിക്കളഞ്ഞു എന്നതാണു്. സോണിയാ
ഗാന്ധിയെക്കുറിച്ചു പറഞ്ഞതു ശരിയാണു്. മറ്റാരെ
ങ്കിലും രാജീവു് ഗാന്ധിയുടെ സഹധര്‍മ്മിണിയായിരു
ന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ചിതയുടെ ചൂടു ശമിക്കുന്നതിനു മുമ്പു തന്നെ പാര്‍ട്ടി പ്രസിഡണ്ടു
പദവിയും മറ്റധികാരങ്ങളും കൈയ്യടക്കിയേനെ
''പിന്നോക്ക ജാതി'ക്കാരായതുകൊണ്ട് മാത്രം അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ ജാതീയമായി വീതം വെയ്ക്കപ്പെട്ടുകഴിഞ്ഞാല്‍ എല്ലാം ശുഭമായി എന്നു കരുതുന്നത് മൗഡ്യവും'' സുശീല്‍ കുമാര്‍ ഉന്നയിച്ച ഈ സവര്‍ണ സംശയം പണ്ടുമുതലേ ഉണ്ടായിരുന്നു. ഈ സവര്‍ണ സംശയത്തിന്റെ പൊള്ളത്തരം തുറന്നു കാണിച്ചതില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ് കടുത്ത യുക്തിവാദിയായിരുന്ന സഹോദരന്‍ കെ.അയ്യപ്പന്‍. അദ്ദേഹം പറഞ്ഞ വാക്കുകള്‍ പോസ്റ്റില്‍ ചുകപ്പിച്ചു കൊടുത്തിട്ടുണ്ട്. അത് മൂന്ന് തവണയെങ്കിലും വായിക്കുക. കുറെ സംശയങ്ങള്‍ അതോടെ തീരും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ജാതി ശക്തികള്‍ക്ക് കീഴ്‌പ്പെടേണ്ടി വരുന്നു എന്നത് കുറെക്കാലമായി സവര്‍ണര്‍ നടത്തുന്ന സവര്‍ണക്കല്ലു പതിച്ച ഒരു സവര്‍ണ ഭീകര നുണയാണ്.
ഈ സവര്‍ണ ഭീകര നുണയെ പൊളിച്ചെഴുതി ഞാന്‍ മൂന്ന് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 2006 ല്‍ 'കേരളശബ്ദം'വാരികയിലെഴുതിയ ലേഖനം താമസിയാതെ പോസ്റ്റു ചെയ്യാം. സ്ഥാനാര്‍ത്ഥികളുടെ മതം നോക്കാറുണ്ട് എന്ന കാര്യം ശരി തന്നെ. പക്ഷേ, ആരുമിത് വലുതായി വിളിച്ചു കൂവാറില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ജാതി നോക്കാറില്ല. പക്ഷേ, സവര്‍ണരുടെ കാര്യത്തില്‍ നോക്കാറുണ്ട് എന്നതും സത്യമാണ്. നായന്മാരുടെ എണ്ണം കൂടിയ സ്ഥലങ്ങളില്‍ നായരെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കാറാണ് പതിവ്. തിരുവന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ അല്ലാതുള്ള സംഭവങ്ങള്‍ വളരെ കുറവാണ്. ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെങ്കില്‍ കേരളത്തില്‍ സവര്‍ണര്‍ നിയമസഭയും പാര്‍ലമെന്റും കാണില്ല. കാരണം, കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സവര്‍ണര്‍ ന്യൂനപക്ഷമാണ്. എന്നിട്ടും ഈ സവര്‍ണ നുണയിവിടെ ആവര്‍ത്തിക്കുന്നു. സുശീല്‍കുമാറിനെപ്പോലുള്ളവര്‍ പോലും അതേറ്റുപാടുകയും ചെയ്യുന്നു. നമ്മുടെ സമൂഹത്തെ ബാധിച്ച സവര്‍ണ വിഷത്തിന്റെ അളവ് എത്രമാത്രം ഭീകരമാണ് എന്നതിന്റെ ഒന്നാംതരം തെളിവാണിത്. കുഡ് നൈറ്റ്!
Too much politics
Not my interest
ഹഹഹ....
കിടിലന്‍ പോസ്റ്റ് !!!
ബസ്സിലും,ഫേസ് ബുക്കിലും, ട്വിറ്ററിലും ഈ പോസ്റ്റ് ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സമൂഹത്തില്‍ പൊതുവെ പ്രബുദ്ധരെന്നു കരുതുന്നവരായ യുക്തിവാദികളും,പുരോഗമന പ്രവര്‍ത്തകരും സവര്‍ണ്ണത എന്ന ഹൈന്ദവ വര്‍ഗ്ഗീയതയെക്കുറിച്ച് വികല ധാരണകള്‍ വച്ചുപുലര്‍ത്തുന്നവരാണ്. അതിന്റെ ഫലമായി സവര്‍ണ്ണതയുടെ ഹൈന്ദവ വര്‍ഗ്ഗീയ വിഷം അവര്‍ണ്ണരിലേക്കും, കമ്മ്യൂണിസറ്റുകളിലേക്കും,കലാ-സാംസ്ക്കാരിക പ്രവര്‍ത്തകരിലേക്കും മാന്യമായ സാംസ്ക്കാരിക നിലപാടായി സ്വീകരിക്കപ്പെടുന്നുണ്ട്.
ചിത്രകാരന്റെ പോസ്റ്റ് :
സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത !
നല്ല കിടിലൻ പോസ്റ്റ്. അഭിനന്ദനങ്ങൾ ശങ്കരേട്ടാ...
മാഷേ,
റെഫറന്‍സുകള്‍ ഉപ്യോഗിച്ച് റിസേര്‍ച്ച് ചെയ്തെഴുതിയ് ഈ പോസ്റ്റിനു വളരെ നന്ദി. മാഷു പറഞ്ഞതു പോലെ ഇതൊക്കെ ചോദിക്കണം. അതു പോലെ പ്രവര്‍ത്തിക്കണ. എന്നെ കഴിയുന്നതു ചെയ്യാനായി ഞാന്‍ ശ്രമിക്കുന്നുണ്ട്. ഈ പോസ്റ്റു വായിക്കുമല്ലൊ
പക്ഷെ ഇതൊരു കൂട്ടായ സംരംഭമായി മാറിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകു.
"Democracy is all about demography, rest of the talk is mere hypocrisy" - Vasu
ചര്‍ച്ച വീക്ഷിക്കുന്നു.
വായിച്ചു. ചര്‍ച്ചകള്‍ വായിച്ച് മനസ്സിലാക്കുന്നു
ഈ തരത്തിലുള്ള കിടിലന്‍ സാധനങ്ങള്‍ ഉണ്ടെങ്കില്‍ ഇനിയും പോരട്ടെ ശങ്കരേട്ടാ
എങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. ഒരു നാലഞ്ചു വര്ഷം മുന്‍പ് ഞാന്‍ ഒരു സംഘടനയുടെ ചെറിയൊരു ഉപഭോക്തൃ കമ്മിറ്റി രൂപീകരിക്കുന്നതിനു ഒരു നാട്ടില്‍ ചെന്നു. അവിടെ കൂടിയവരില്‍ 99% ആളുകളും അവര്‍ണ്ണര്‍ തന്നെ അതുകൊണ്ട് തന്നെ അവരില്‍ ആരെങ്കിലും ആയിരിക്കും ഭാരവാഹികളായി വരിക എന്നാണു ഞാന്‍ വിചാരിച്ചത് പക്ഷെ ആ ഏഴംഗ കമ്മറ്റിയില്‍ വന്നതോ ആ യോഗത്തില്‍ സംബന്ധിച്ച സവര്‍ണ്ണര്‍ മാത്രം. അതില്‍ ഏറ്റവും രസകരം വലിയ സന്തോഷത്തോടു കൂടി അവരുടെ പേര് നിര്‍ദേശിച്ചത് ഈ പാവങ്ങള്‍ തന്നെ. നുകം ഇപ്പോഴും പിടളിയില്‍ ഉണ്ട് എന്നുള്ള വിചാരം ഇവരില്‍ നിന്നിം മാറ്റുവാനുള്ള വഴിയാണ് ആദ്യം നമ്മള്‍ കണ്ടെത്തേണ്ടത് എങ്കില്‍ ആരുടേയും ഓശാരം ഇല്ലാതെ തന്നെ തനിക്ക് അവകാശപ്പെട്ടത് അവന്‍ ചോദിച്ചു വാങ്ങിക്കോലും. അല്ലാത്രത്തോളം കാലം വെറുതെ നാക്കിട്ടലക്കാമെന്നെയുള്ളൂ.
ചുരുക്കം ചില യുക്തിവാദികളൊഴിച്ചാല്‍ യുക്തിവാദികള്‍ സവര്‍ണയുക്തിവാദികളോ സവര്‍ണാടിമത്തയുക്തിവാദികളോ ആണെന്ന താങ്കളുടെ അഭിപ്രായം സമ്പൂര്‍ണമായും ശരിയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കേരളത്തിലെ യുക്തിവാദി പ്രസ്ഥാനങ്ങളില്‍ അണിനിരന്നിരിക്കുന്ന യുക്തിവാദികള്‍ അറിഞ്ഞും അറിയാതെയും സവര്‍ണ-ഹൈന്ദവമൂല്യങ്ങളുടെ സംരക്ഷകരാണ് എന്നതാണ് സത്യം.
@സുശീല്‍ കുമാര്‍ പി പി
"ചുരുക്കം ചില യുക്തിവാദികളൊഴിച്ചാല്‍ മറ്റുള്ള യുക്തിവാദികളെല്ലാം സവര്‍ണ യുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണ്" എന്ന പ്രസ്ഥാവന എത്രത്തോളം സത്യസന്ധവും ശരിയായ പഠനത്തിന്റെ അടിസ്ഥാത്തില്‍ ഉള്ളതുമാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒരു പക്ഷേ എന്റെ അനുഭവക്കുറവുകൊണ്ടായിരിക്കാം."
ഇത് താങ്കളുടെ അനുഭക്കുറവിനേക്കാള്‍ നിരീക്ഷണക്കുറവിനാല്‍ മനസ്സിലാകാതെ പോകുന്നതാണ്. ആദര്‍ശാത്മക നിലപാടെടുക്കുന്നവര്‍ നിഷ്ക്കളങ്കമായും ആര്‍ജ്ജവത്തോടെയും ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്കു പറ്റുന്ന അബദ്ധമാണ് ഇത്തരം വീഴ്ചകള്‍.
@ സുശീല്‍കുമാര്‍
"ജാതീയമായ അടിമത്തത്തിന്റെ സാമൂഹ്യപശ്ചാത്തലം വിസ്മരിക്കുന്നവരാണ് യുക്തിവാദികള്‍ എന്ന് എനിക്ക് തോന്നുന്നില്ല. ജാതി ഒരു സാമൂഹ്യയാഥാര്‍ത്ഥ്യവും ജാതീയമായ വിവേചനം ചരിത്രവും വര്‍ത്തമാനവുമാണ്. അതുകൊണ്ടുതന്നെ ജാതിസംവരണത്തെ യുക്തിവാദിസംഘം അനുകൂലിക്കുന്നു."
കേരളത്തിലെ മൂന്ന് യുക്തിവാദി സംഘങ്ങളില്‍ KYS മാത്രമാണ് ജാതിസംവരണത്തെ അനുകൂലിച്ചിട്ടുള്ളത്. എങ്കിലും സംവരണത്തിനെതിരെ കലാനാഥന്‍ മാഷിന്റെ മുഖപ്രസംഗവും ജാതിസെന്‍സസിനെതിരെയും ഉത്തരേന്ത്യന്‍ പൊളിറ്റിക്സില്‍ അവര്‍ണ-കീഴാള ജാതിപ്പാര്‍ട്ടികള്‍ അധികാരം കൈയ്യാളുന്നതിനെയും വിമര്‍ശിച്ചു കൊണ്ടുള്ള ലേഖനങ്ങള്‍ KYS ന്റെ ജിഹ്വയായ 'യുക്തിരേഖ'യില്‍ വന്നിരുന്നു. പിന്നീട് കലാനാഥന്‍ മാഷിന്റെ മുഖപ്രസംഗം സംഘത്തിന്റെ ഔദ്യോഗിക നയമല്ല എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാത്ത ഒരു ചെറിയ നിഷേധക്കുറിപ്പ് ഇറക്കി. രാജഗോപാല്‍ വാകത്താനത്തെയും ധനുവച്ചപുരം സുകുമാരനെയും വിളിച്ച് ഈയുള്ളവനും ചാര്‍വാകനും മറ്റു ചിലരും ശല്യമുണ്ടാക്കിയിട്ടാണ് ടി നിഷേധക്കുറിപ്പ് തന്നെ ഉണ്ടായതെന്ന് വിശ്വസിക്കുന്നു.
ഇടമറുകിന്റെയും ശ്രീനി പട്ടത്താനത്തിന്റെയും പ്രസ്ഥാനങ്ങള്‍ ജാതിസംവരണത്തിനും ജാതിസെന്‍സസിനും എതിരാണ്. എങ്ങിനെയായാലും KYS ഉള്‍പ്പെടുന്ന സംഘടനകളിലെ അണികള്‍ക്ക് ഇന്ത്യന്‍ സാമൂഹികാവസ്ഥയെക്കുറിച്ചോ സാമൂഹികനീതിയെക്കുറിച്ചോ അതിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ മാനങ്ങളെക്കുറിച്ചോ യാതൊരു പിടിപാടുമില്ലെന്ന് മാത്രമല്ല അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അവര്‍ക്കും നേതൃത്വത്തിനും ലവലേശം താല്പര്യവുമില്ലെന്നതാണ് സത്യം. ദൈവവിശ്വാസവും അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസാനാചാരങ്ങളും ഉണ്ടാക്കുന്ന ചില വിശ്വാസപ്രതിസന്ധികളും അതിനെതിരെയുള്ള സമരങ്ങളിലും മാത്രമാണ് ഇത്തരം സംഘടനകള്‍ക്ക് താല്പര്യം.
@ സുശീല്‍കുമാര്‍,
"പക്ഷേ, പരിശോധിക്കേണ്ട വസ്തുത അവര്‍ണരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈഴവ-തീയാദികള്‍ക്കിടയിലെ സവര്‍ണ ബോധത്തിന്റെ ശതമാനവുമായി തട്ടിച്ചുനോക്കിയാല്‍ യുക്തിവാദികള്‍ക്കിടയിലെ സവര്‍ണബോധം അത്രയ്ക്ക് വരുമോ എന്നതാണ്. കണക്കന്റെയും ചെറുമന്റെയും പുലയന്റെയും മുന്നില്‍ മതവിശ്വാസിയായ തീയന്‍ സവര്‍ണന്‍ തന്നെയാണ്. പണിയനുമുന്നില്‍ കുറിച്യനും സവര്‍ണന്‍ തന്നെ.
"സവര്‍ണന്റെ ബോധത്തെ" ആവേശപൂര്‍വ്വം തോളിലേറ്റാനാണ് ഇന്ന് കൂടുതല്‍ അവര്‍ണനും താല്പര്യം. ജാതിവാദികള്‍ പടപൊരുതിനേടിയ(?) സംവരണാനുകൂല്യം വഴി നിയമനം നേടി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന യുക്തിവാദികളുടെ കാര്യം അവിടെ നില്ക്കട്ടെ, ജാതീയമായ സംവരണത്തിലൂടെ നിയമനം നേടിയ ‘യുക്തിവാദിയല്ലാത്ത’ അവര്‍ണരില്‍ ജോലി കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ, വന്ന വഴിമറക്കുന്നവര്‍ എത്രയേറെയുണ്ടെന്ന് പരിശോധിക്കുന്നതു നന്നായിരിക്കും."
മുകളിലുള്ളവന്റെ ചവിട്ടു വാങ്ങുന്നതും താഴെയുള്ളവനെ ചവിട്ടിമെതിക്കുന്നതും ആനന്ദകരമാക്കിത്തീര്‍ക്കുന്ന ബ്രാഹ്മണ്യമാണ് ജാതിവ്യവസ്ഥയിലെ സവര്‍ണ- അവര്‍ണ-കീഴാളസ്വത്വങ്ങളുടെ പെരുമാറ്റസ്വഭാവങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ശങ്കരേട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. "അവര്‍ണരിലെ മാത്രമല്ല സവര്‍ണരിലെ ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരിലുമുള്ള സവര്‍ണ ബോധത്തിന്റെ അടിസ്ഥാനകാരണം ബ്രാഹ്മണിസമാണ്. ഇന്ത്യയില്‍ ജാതിമൂലമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഈ ഇസമാണ്."
അതുപോലെ ബ്രാഹ്മണിസത്തിനെതിരായ പോരാട്ടത്തില്‍ യുക്തിവാദികള്‍ അണിചേര്‍ന്നിട്ടില്ലെന്നു മാത്രമല്ല മൌനം പാലിക്കുകയും ചെയ്യുന്നു എന്ന ആരോപണവും സത്യമാണ്.
ശങ്കരേട്ടൻ,
ഞാൻ ഇവിടെ ഒരു പ്രതിപക്ഷത്തിന്റെ റോൾ നിർവഹിക്കാൻ വന്നതല്ല, മറിച്ച് എന്റെ ആദ്യ കമന്റിന്റെ ആദ്യവാചകത്തിൽ സൂചിപ്പിച്ചതുപോലെ ഈ പോസ്റ്റിന്റെ ശ്രദ്ദേയമായ നിരീക്ഷണങ്ങളെ അനുകൂലിച്ചുകൊണ്ടുതന്നെ വന്നതാണ്. പൊസ്റ്റിന്റെ പൊതുനിലപാടിനോട് യോജിക്കുമ്പോഴും ചില വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നു എന്നു മാത്രം.
ശങ്കരേട്ടൻ തന്നെ പറയുന്നു:-
"സവര്‍ണ മനസ്സുള്ള യുക്തിവാദികളുടെ കൃത്യമായ സ്റ്റാറ്റിസ്റ്റിക്‌സൊന്നും കയ്യിലില്ല."
>>> കൃത്യമായ യാതൊരു സ്റ്റാറ്റിസ്റ്റിക്സും കയ്യിലില്ലാതെ ഒരു കാര്യത്തെ സാമാന്യവല്ക്കരിക്കുന്നത് (ഒരു പക്ഷേ ആ കാര്യം ശരിയായായിരിക്കമെങ്കിൽ പോലും) ശരിയായ രീതിയല്ല.
വ്യത്യസ്ത സമുദായങ്ങൾ ജിവിക്കുന്ന ഒരു സമൂഹത്തിൽ ചിലർ മേല്കോയ്മ സ്ഥാപിക്കുകയും ചിലർ തഴയപ്പെടുകയും ചെയ്യുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിനു പരിഹാരം തഴയപ്പെടുന്നവന് സംവരണം ഏർപ്പെടുത്തുക തന്നെയാണ്. സംവരണം ജാതിയെ എല്ലാകാലവും നിലനിർത്തുന്നതിനായിരിക്കരുത്, മറിച്ച് അത് നിലവിലുള്ള ജാതീയമായ അവശത പരിഹരിക്കുന്നതിനായിരിക്കണം. ജാതി സംവരണം എല്ലാകാലവും ജാതിയെ നിലനിർത്തുന്നതിനും ജാതീയമായ അനാചാരങ്ങൾക്ക് വളം നല്കുന്നതിനും ആയിക്കൂടാ. സംവരണം കാലാകാലങ്ങളിൽ വ്യക്തമായ സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിൽ പുനപരിശോധിക്കപ്പെടണം.
Contd..
ജാതീയമായി വീതം വെച്ച് എല്ലാവർക്കും അർഹമായത് കിട്ടിക്കഴിഞ്ഞാൽ കാര്യമെല്ലാം ശുഭമായി എന്ന് കരുതുന്നതിലർത്ഥമില്ല എന്നാണ് ഞാൻ പറഞ്ഞത്. സംവരണത്തിലൂടെ കയ്യിൽ കിട്ടിയ അധികാരവും കൊണ്ട് നടപ്പാക്കുനത് അവരവരുടെ രാഷ്ട്രീയ പാര്‍ടിയുടെ പിന്തിരിപ്പൻ അജണ്ടതന്നെയാണെങ്കിൽ എന്ത് ഗുണം?
സഹോദരൻ അയ്യപ്പൻ പറഞ്ഞതിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാതെയല്ല ഞാൻ അഭിപ്രായം പറയുന്നത്. അദ്ദേഹം അഭിപ്രായം പറഞ്ഞ കാലഘട്ടത്തിന്റെ ജാതീയമായ വിവേചനം നിലനില്ക്കുന്നേടത്തോളം കാലം ആ അഭിപ്രായത്തിന് ഇന്നും പ്രസക്തിയുണ്ട്. ജാതിയെ എന്നും ഇതേ പടി നിലനിർത്താനാണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത് എന്ന് ഞാൻ കരുതുന്നില്ല.
ശങ്കരേട്ടനും നിസ്സഹായനും പറയുന്നു:-
അതുപോലെ ബ്രാഹ്മണിസത്തിനെതിരായ പോരാട്ടത്തില്‍ യുക്തിവാദികള്‍ അണിചേര്‍ന്നിട്ടില്ലെന്നു മാത്രമല്ല മൌനം പാലിക്കുകയും ചെയ്യുന്നു എന്ന ആരോപണവും സത്യമാണ്.
ഇതൊന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയാല്‍ ചര്‍ച്ച നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗുണകരമാകുമെന്ന് കരുതുന്നു.
യുക്തിവാദികള്‍ക്കാര്‍ക്കെങ്കിലും(ഏതെങ്കില്‍ ചില വ്യക്തികളുടെ കാര്യമല്ല) സവര്‍ണാനുകൂല- ബ്രാഹ്മണ ബോധാനുകൂല നിലപാട് ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയണെന്ന് ഞാന്‍ കരുതുന്നു.
തുറന്ന ചര്‍ച്ചയ്ക്കായി വിശദംശങ്ങളിലേക്ക് കടക്കുക. എന്നെ സംബന്ധിച്ച് ഇക്കാര്യത്തില്‍ യാതൊരു മുന്‍വിധിയുമില്ല.
"മുകളിലുള്ളവന്റെ ചവിട്ടു വാങ്ങുന്നതും താഴെയുള്ളവനെ ചവിട്ടിമെതിക്കുന്നതും ആനന്ദകരമാക്കിത്തീര്‍ക്കുന്ന ബ്രാഹ്മണ്യമാണ് ജാതിവ്യവസ്ഥയിലെ സവര്‍ണ- അവര്‍ണ-കീഴാളസ്വത്വങ്ങളുടെ പെരുമാറ്റസ്വഭാവങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ശങ്കരേട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. "അവര്‍ണരിലെ മാത്രമല്ല സവര്‍ണരിലെ ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരിലുമുള്ള സവര്‍ണ ബോധത്തിന്റെ അടിസ്ഥാനകാരണം ബ്രാഹ്മണിസമാണ്. ഇന്ത്യയില്‍ ജാതിമൂലമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഈ ഇസമാണ്."
>>>> നിലപാട് ശരിവെയ്ക്കുന്നു.
ചില കൊച്ചു അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കട്ടെ . "വര്‍ണ വ്യത്യാസം" എന്റെ വീക്ഷണത്തില്‍ ആപേക്ഷികമാണ്. ഒരു പുലയനോട് ഒരു തിയ്യന്‍ നേരിട്ടുള്ള ഒരു interactionil എങ്ങിനെയാണ് ഇടപെടുന്നത് എന്ന്നു ഞാന്‍ നിരീക്ഷിച്ചിട്ടുള്ളതാണ്. അതില്‍ വ്യക്തമായും സ്ഫഷ്ടമായും നിങ്ങള്‍ സൂചിപിച്ച സവര്‍ണ നിലപാടുകള്‍ കാണാം. പിന്നെ അത് ശൂദ്രനോട് ഇടയുംപോള്‍ പുലയനെ കൂട്ട് പിടിക്കുന്നത് പടക്ക് ആളെക്കൂട്ടുനതില്‍ കവിഞ്ഞു ഒന്നുമില്ല. ഇതേ നിലപാടാണ് ബ്രാഹ്മണ്യത്തെ നേരിടുന്ന ശൂദ്രന്റെതും. ഇവിടെ കാണുന്നത് മാടമ്പിതങ്ങളെ തകര്‍ക്കാനുള്ള വ്യഗ്രതെയെക്കാളേറെ മാടമ്പിയായിരിക്കുന്നവനെ കസേരയില്‍ നിന്നിറക്കി അവിടെ മറ്റൊരു മാടമ്പിയായി കയറി ഇരിക്കാനുള വ്യഗ്രതയാണ്. വെള്ളാപ്പിള്ളി നടെശഗുരു ആഗ്രഹിക്കുന്ന പോലെ. statistics വകുപ്പിലെ പ്രവര്‍ത്തി പരിചയത്തില്‍ നിന്ന് കിട്ടിയ കണക്കുകളുടെ ബലത്തില്‍ ലതിക സുഭാഷില്‍ നിന്നും സോണിയ ഗാന്ധിയിലുടെ വികസിച്ചു കോണ്‍ഗ്രസ് മന്ത്രിസഭാ രൂപികരണത്തില്‍ എത്തി നില്‍ക്കുന്ന ഈ കുറിപ്പില്‍ അടിമുടി നിഴലടിക്കുനത് അന്ധമായ നായര്‍ വിരോധം മാത്രമാണ് എന്ന് മനസ്സിലാക്കാന്‍ common sense മതി. ഒരു കാര്യം മനസ്സിലാക്കിയാല്‍ കൊള്ളാം, എല്ലാ നായന്മാരും സുകുമാരന്‍ നായര്‍മാരല്ല. അച്യുതാനന്ദനെ പോലെയുള്ള നേതാക്കന്മാരെ ആദരിക്കുനതും പിന്തുണയ്ക്കുന്നതും, നായരാണോ ഈഴവനാണോ എന്ന് നോക്കിയുമല്ല. പിന്നെ ഡോ. കുട്ടപനും , ആന്റണിയും കരുണാകരനും തമ്മിലുള്ള വ്യത്യാസം - അത് ജാതിയുടെ അന്ധമായിട്ടുള്ള വീക്ഷണത്തില്‍ മാത്രം കണ്ടാല്‍ പോരാ. അവിടെ മെറിറ്റ് (കഴിവ്), ജനപിന്തുണ, ആര്‍ജവം എന്ന് ചില കാര്യങ്ങള്‍ കൂടിയിട്ടുണ്ട്. കഴിവുള്ള നേതാക്കളും വ്യക്തികളും, ഈ കാലഘട്ടത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രം മാറ്റി നിരത്ത പെട്ടിട്ടില്ല. പണ്ടുണ്ടായിരിക്കാം.. പക്ഷെ ഇപ്പോള്‍ അയിത്തവും മറ്റും നില നിര്‍ത്താന്‍ വഴി മരുന്നിടുന്നത് അപകര്‍ഷതാബോധം മാത്രമുള്ള സങ്കുചിത മനസ്സുകളാണ്... ഇനി സോണിയ ഗാന്ധിയെ പറ്റി... ആയമ്മ അധികാര കൊതി ഇല്ലതതുകൊണ്ടോന്നുമല്ല മാറി നില്‍ക്കുന്നത്... കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുന്നത് കൊണ്ടാ... ഇവിടുത്തെ കോണ്‍ഗ്രസ് ഗോസായിമാര്‍ കൂടെനിക്കുന്നവന്മാരെ വിശ്വാസമില്ലാത്തത് കൊണ്ട് മദാമ്മയെ താങ്ങി നിര്‍ത്തി sainthood നല്‍കി രൂപകൂട്ടിലാക്കി വെച്ചിരിക്കുന്നത് കൊണ്ട് ആയമ്മക്ക് അവിടെ ഇരുന്നു മഹാറാണിയായി ഭരിക്കാന്‍ പറ്റുന്നു.. ഒരു ഭരണ ഘടന ഉതരവാദിതവുമില്ലതെ... അധികാരത്തിന്റെ എല്ലാ സുഖവും അനുഭവിച്ചു... ആ അവസ്ഥ ഒന്ന് മാറിനോക്കട്ടെ അപ്പോളറിയാം മദാമ്മയുടെ അധികാര മോഹം... ഇനി ആയമ്മയുടെ secular credentials ... ഷീല ദിക്ഷിട്നോട് ചോദിച്ചു നോക്ക് ... അവര് മനസ്സിലാക്കി തരും...
"ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തഴയപ്പെടുന്ന അര്‍ഹരായവര്‍ ഇന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ജാതി-മത ശക്തികള്‍ അരയും തലയും മുറുക്കി താല്പര്യ സംരക്ഷണത്തിനായി രംഗത്തുള്ളപ്പോള്‍ അവരെ തൃപ്തിപ്പെടുത്തേണ്ട ബാധ്യതയോ, ഗതികേടോ വിപ്ലവരാഷ്ട്രീയ കക്ഷികള്‍ക്കുപോലും വന്നുചേരുന്നു എന്നുള്ളതാണ് വസ്തുത. ഏറെ ഗുണമുള്ള ജനാധിപത്യസംവിധാനത്തിന് ഇങ്ങനെ ചില ദോഷങ്ങളുമുണ്ട്. അവിടെ ജനങ്ങളൂടെ മനസ്സിലെ സങ്കുചിത ജാതി-മത ബോധത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കു കഴിയുന്നു.
സാമൂഹ്യമായ കാരണങ്ങളാല്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതോടൊപ്പം ജാതിക്കും മതത്തിനു എതിരായ പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്. 'പിന്നോക്ക ജാതി'ക്കാരായതുകൊണ്ട് മാത്രം അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ ജാതീയമായി വീതം വെയ്ക്കപ്പെട്ടുകഴിഞ്ഞാല്‍ എല്ലാം ശുഭമായി എന്നു കരുതുന്നത് മൗഡ്യവും. 'കീഴ്ജാതി'ക്കാര്‍ക്ക് അധികാരം കിട്ടിയാല്‍ എല്ലാമായി എന്നു കരുതുന്നതിലര്‍ത്ഥമില്ല. ഭരിക്കുന്ന കക്ഷിയുടെ നയപരിപാടികള്‍ക്ക് ഇവിടെ അതിനേക്കാള്‍ പ്രാധാന്യമുണ്ട്. അടിസ്ഥാനവര്‍ഗത്തോടുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതയാണ് പരമപ്രധാനം. അതിന്റെ പ്രയോഗവല്‍ക്കരണവും."
ജാതിയുടെ പേരില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തഴയപ്പെടുന്നവര്‍ അവര്‍ണരും കീഴാളരുമാണെന്നതാണ് സത്യം. മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ തഴയപ്പെടുന്നുണ്ടെങ്കിലും അവര്‍ അവരുടെ സാമുദായിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് അര്‍ഹതപ്പെട്ടതില്‍ കുറച്ചെങ്കിലും പിടിച്ചു വാങ്ങുന്നു. സവര്‍ണരെപ്പോലെ മതേതരപ്പാര്‍ട്ടികളിലൂടെയും സ്വന്തം സമുദായികപ്പാര്‍ട്ടിയിലൂടെയും സവര്‍ണകൃസ്ത്യാനികള്‍ക്ക് അര്‍ഹമായതിലും കൂടുതല്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ നിലനില്‍ക്കുന്ന സവര്‍ണപൊതുബോധത്താല്‍ മുസ്ലീമിന്റെ പാര്‍ട്ടി വര്‍ഗീയപ്പാര്‍ട്ടിയായും കേരളാകാണ്‍ഗ്രസ്സുകാര്‍ ഒന്നാംതരം മതേതരപ്പാര്‍ട്ടിയായും കമ്മ്യൂണിസ്റ്റുകളും യുക്തിവാദികളും മാത്രമല്ല പൊതുജനങ്ങളാകെ കരുതുന്നു. അതായത് സവര്‍ണസ്വത്വ രാഷ്ട്രീയത്തിന് യാതൊരു കുഴപ്പവുമില്ല, എന്നാല്‍ അവര്‍ണരോ, കീഴാളരോ സ്വന്തം താല്പര്യങ്ങള്‍ക്ക് പരിഗണന കിട്ടാതെയും അധികാരത്തില്‍ പങ്കുകിട്ടാതെയും അവഗണിക്കപ്പെടുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയാല്‍ ആ സ്വത്വരാഷ്ട്രീയത്തെ ജാതിരാഷ്ട്രീയമായി അവഹേളിക്കാന്‍ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും പൊതുബോധവും മുന്നിലുണ്ട്. യുക്തിവാദികളെ സംബന്ധിച്ചു പറഞ്ഞാല്‍ അവര്‍ സവര്‍ണപക്ഷവാദികളാണെന്നതിന് വേറെ തെളിവിന്റെ ആവശ്യമില്ല.
@സുശീല്‍കുമാര്‍,
ഇന്ത്യയില്‍ ഹിന്ദുമതത്തെയും എതിര്‍ചേരിയിലെ മിഷണറി മതങ്ങളായ കൃസ്തുമതത്തെയും ഇസ്ലാമതത്തെയും ഒരേ തരത്തില്‍ മനസ്സിലാക്കുന്നതാണ് യുക്തിവാദികള്‍ക്കു പറ്റുന്ന സുപ്രധാന അബദ്ധം. ദൈവം ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ, മിഷണറി മതങ്ങളെല്ലാം അതിന്റെ വിശ്വാസികളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും മോക്ഷത്തിനും സമത്വാധിഷ്ഠിതമായ അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. മറിച്ച് ബ്രാഹ്മണരുള്‍പ്പെടുന്ന ഒരു ചെറുന്യൂനപക്ഷമായ സവര്‍ണവിഭാഗത്തിന്റെ ക്രൂരമായ ചുഷണവും സമഗ്രാധിപത്യവും നിലനിര്‍ത്താന്‍ വേണ്ടിയുണ്ടാക്കിയ വ്യവസ്ഥിതിയാണ് ഇന്ന് മതരൂപം ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുമതം. ഇന്ത്യന്‍ ജീവിതമണ്ഡലത്തില്‍ അടിമുടി നിറഞ്ഞു നില്ക്കുന്നത് ഈ സവര്‍ണതയുടെ ചൂഷണമൂല്യങ്ങളാണ്. ഇതിന്റെ പിടിയില്‍ മിഷണറി മതങ്ങള്‍ പോലും അടിപതറിപ്പോകുകയാണ്. ഹിന്ദുമതത്തിന്റെ നുകത്തിന്‍ കീഴില്‍ സഹസ്രാബ്ദങ്ങളായി എല്ലാത്തരത്തിലും അടിമത്തം പേറി ജീവിക്കുന്ന അവര്‍ണ-കീഴാളരെ വിമോചിപ്പിക്കുകയെന്ന പ്രാഥമിക ദൌത്യമായിരിക്കണം ഏത് വിമോചക-സാംസ്ക്കാരിക സംഘടനയും ലക്ഷ്യം വെയ്ക്കേണ്ടത്. ഈ ലക്ഷ്യം സ്വപ്നത്തില്‍ പോലുമില്ലാതെ ഏല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വിശ്വാസം മാത്രമാണെന്ന കേവലയുക്തി സ്വീകരിച്ചു കൊണ്ട് ഹിന്ദുത്വത്തെയും ഇസ്ലാമിസത്തെയും ക്രൈസ്തവതയേയും കാടടച്ചു വെടിവെക്കുന്ന യുക്തിവാദികള്‍ ഫലത്തില്‍ ചൂഷണാധിഷ്ടിതവും പ്രതിലോമസ്വഭാവമുള്ള സവര്‍ണ ഹിന്ദുമൂല്യങ്ങളെ സഹായിക്കുകയും ആപേക്ഷികമായി വിമോചനസ്വഭാവമുള്ള മിഷണറിമതങ്ങളെ തകര്‍ക്കുകയുമാണു ചെയ്യുന്നത്.
സോറി,
എന്റെ പൊസ്റ്റിലേക്കുള്ള ലിങ്ക് ശരിയാകാഞ്ഞ തിനാല്‍ ഒന്നു കൂടി കൊടുക്കുന്നു ഇവിടെ
സോറി,
എന്റെ പൊസ്റ്റിലേക്കുള്ള ലിങ്ക് ശരിയാകാഞ്ഞ തിനാല്‍ ഒന്നു കൂടി കൊടുക്കുന്നു ഇവിടെ
@ സുശീല്‍കുമാര്‍,
ഇവിടെ താങ്കളെ ഞാനും പ്രതിപക്ഷാംഗമായി കണക്കാക്കി എതിര്‍ക്കുകയല്ല ചെയ്യുന്നത്, മറിച്ച് സാമാന്യമായി യുക്തിവാദിസംഘാംഗങ്ങള്‍ക്കിടയില്‍ ആത്മവിമര്‍ശനങ്ങളില്ലാതെ, ശാസ്ത്രമാനദണ്ഡങ്ങള്‍ മാത്രമുപയോഗിച്ച് വിശകലനം ചെയ്താല്‍ മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി എന്നു വിചാരിക്കുന്ന കാര്യങ്ങള്‍ ഈ പോസ്റ്റില്‍ ഒതുങ്ങി നിന്നു കൊണ്ട് മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്യാന്‍ താങ്കള്‍ തയ്യാറാകുമെന്നു കരുതി മാത്രമാണ് ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്. വിരോധമില്ലെന്നു കരുതട്ടെ. താങ്കളുടെ താഴെക്കാണുന്ന ഈ വാചകം കണ്ടെതുകൊണ്ടാണ് ഇങ്ങനെ വിശദീകരിക്കുന്നത്. "ഞാന്‍ ഇവിടെ ഒരു പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കാന്‍ വന്നതല്ല,.........."
"അതായത് സവര്‍ണസ്വത്വ രാഷ്ട്രീയത്തിന് യാതൊരു കുഴപ്പവുമില്ല, എന്നാല്‍ അവര്‍ണരോ, കീഴാളരോ സ്വന്തം താല്പര്യങ്ങള്‍ക്ക് പരിഗണന കിട്ടാതെയും അധികാരത്തില്‍ പങ്കുകിട്ടാതെയും അവഗണിക്കപ്പെടുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കിയാല്‍ ആ സ്വത്വരാഷ്ട്രീയത്തെ ജാതിരാഷ്ട്രീയമായി അവഹേളിക്കാന്‍ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും പൊതുബോധവും മുന്നിലുണ്ട്. യുക്തിവാദികളെ സംബന്ധിച്ചു പറഞ്ഞാല്‍ അവര്‍ സവര്‍ണപക്ഷവാദികളാണെന്നതിന് വേറെ തെളിവിന്റെ ആവശ്യമില്ല."
>>>> സവര്‍ണ സ്വത്വരാഷ്ട്രീയത്തിന് യാതൊരു കുഴപ്പവുമില്ലെന്ന ബോധം ഏതായാലും യുക്തിവാദികളുടെയോ, കമ്മ്യൂണിസ്റ്റുകാരുടെയോ ബോധമല്ല. മനുഷ്യനു മേല്‍ മനുഷ്യന്‍ മേല്‍കോയ്മ സ്ഥാപിക്കുന്ന ഒരു വ്യവസ്ഥയെയും ഈ രണ്ടു കൂട്ടര്‍ക്കും അനുകൂലിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാംസ്കാരിക ഭൂമികയിലും ഈ രണ്ടു കൂട്ടരുടെയും മുഖ്യശത്രു സവര്‍ണ താല്പര്യം സംരക്ഷിക്കുന്ന സംഘപരിവര്‍ രാഷ്ട്രീയം തന്നെയാണ്.
മുസ്ലിം രാഷ്ട്രീയം വര്‍ഗീയവും കൃസ്ത്യന്‍ രാഷ്ട്രീയം വര്‍ഗീയമല്ലാത്തുമാകുന്നില്ല. സംഘപരിവാര്‍ രാഷ്ട്രീയം പ്രഥമമായി വര്‍ഗീയമാകുന്നു. അതിനെ എതിര്‍ക്കണം എന്നതുകൊണ്ട് 'വിമോചന'ന്യൂനപക്ഷ രാഷ്ട്രീയം തോളിലേറ്റാന്‍ സാധ്യമല്ല. ഇവരണ്ടും പരസ്പരം വളര്‍ത്തുന്ന പരസ്പര പൂരകമായ പിന്തിരിപ്പന്‍ ശക്തികളാണ്.
ജാതീയമായി സംഘടിച്ച് അധികാരം കയ്യിലാക്കാന്‍ ശ്രമിക്കുന്ന സവര്‍ണജാതി സംഘടനകളെ പ്രതിരോധിക്കാനാണ് ഇവിടെ ന്യൂനപക്ഷ മത-വര്‍ഗീയസംഘടനകള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞ് അവയെ താലോലിക്കാനിരുന്നാല്‍ അത് കൂടുതല്‍ അപകടമാകുകയേ ഉള്ളു. കാരണം പരസ്പരം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത് എന്നതുതന്നെ. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുന്നു.
എസ് എന്‍ ഡി പി പോലുള്ള സംഘടനകള്‍ അവര്‍ണന് അധികാരം കയ്യാളാന്‍ വേണ്ടിയോ, അവര്‍ണരിലെ സവര്‍ണന് മേനി കാണിക്കാന്‍ വേണിയോ ഇന്ന് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കണം. എന്‍ എസ്സെസ്സൂം എസ് എന്‍ ഡി പി യും ജാതി സംഘടനകള്‍ എന്ന നിലയില്‍ ഒരേ പോലെ എതിര്‍ക്കപ്പെടേണ്ടതാണ്. അവ ജീര്‍ണമായ അന്ധവിശ്വാസവും സവര്ണ സംസ്കാരവും തിരികെകൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഗുരുവിനെപ്പിടിച്ച് ദൈവമാക്കി ആരാധിക്കുന്ന പിന്തിരിപ്പന്മാരെകുറിച്ച് എന്തു പറായാന്‍!
എന്നാല്‍ പട്ടികജാതി-വര്‍ഗ സംഘടനകള്‍ ഈ ഗണത്തില്‍ പെടുന്നവയാണെന്ന് പറയാനാകില്ലെന്നാണ് എന്റെ പക്ഷം.
മലബാറിലെ തീയന്‍ ആവശ്യത്തിലധികം സവര്‍ണബോധവും സംസ്കാരവും പേറുന്നവനാണ് ശങ്കരേട്ടാ.
തീര്‍ച്ചയായും മുന്‍ വിധികളില്ലാത്ത ചര്‍ച്ച തന്നെയാണ് ഉദ്ദേശിക്കുന്നത്. കാരണം എനിക്കൊന്നും സങ്കുചിതമായി സ്ഥാപിക്കാനില്ല എന്നതുതന്നെ. യുക്തിവാദികള്‍ക്ക് കുഴപ്പങ്ങളുണ്ടെങ്കില്‍ അത് പൊതു വേദികളില്‍ പിച്ചിച്ചീന്തണം എന്ന അഭിപ്രായം തന്നെയാണെനിക്ക്.
ജാതി സംഘടനകള്‍ ജാതികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവയാണെങ്കില്‍ അത് സ്വീകാര്യമാകാം. എന്നാല്‍ അങ്ങനെയല്ല എന്നതാണ് അനിഷ്ട സത്യം. ഓരോ ജാതി സംഘടനയും ജാതിയെ എല്ലാകാലത്തേക്കും നിലനിര്‍ത്താന്‍ വേണ്ടി കച്ചകെട്ടിയിറങ്ങിയവരാണ്. അതിനായി അവ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമുദായങ്ങളില്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. "വിശാലഹിന്ദു"വിന്റെ കാര്യത്തില്‍ പലപ്പോഴും 'കീഴ്ജാതി'സംഘടനക്കാരും ആവേശം കൊള്ളുന്നത് കാണാം.
ശാങ്കരേട്ടാ എന്റെ അധികപസംഗം കൂടുന്നുണ്ടെങ്കില്‍ ക്ഷമിക്കണം.
@ സുശീല്‍കുമാര്‍,
ബ്രാഹ്മണിസത്തിനെതിരായുള്ള പോരാട്ടത്തില്‍ യുക്തിവാദികള്‍ അണിചേരാത്തതിനും മൌനം പാലിക്കുന്നതിനും താങ്കള്‍ ന്യായമായി പറയുന്നത്, "ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ വേരോട്ടമുള്ളതും ഒരേ നയപരിപാടികള്‍ ഉള്ളതുമായ ഒരു യുക്തിവാദി പ്രസ്ഥാനം നിലവിലില്ല എന്നതാണ് വസ്തുത." എന്നാണ്. നഞ്ചെന്തിനു നാനാഴി ? നിലവില്‍ ഇസ്ലാമിനെതിരെ ശക്തമായി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ യുക്തിവാദികള്‍ക്കു കഴിയുന്നുണ്ട്. എഴുതാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ജാതിവിവേചനം, ജാതിപീഢനം, അയിത്തം, ജാതിസ്പര്‍ദ്ധ തുടങ്ങിയ സവര്‍ണമൂല്യങ്ങളാല്‍ ഉണ്ടാകുന്ന സാമൂഹികസംഘര്‍ഷങ്ങളിലൊന്നും യുക്തിവാദി സംഘടനകള്‍ ഇടപെടാറില്ല. ഒരു ഉദാഹരണം മാത്രം പറയാം. പുലയസമുദായാംഗമായ ചിത്രലേഖയെ പയ്യന്നൂരില്‍ കീഴാളജാതിത്വത്തിന്റെ പേരില്‍ ഓട്ടോ ഓടിക്കാന്‍ അനുവദിക്കാതെ ഓട്ടോറിക്ഷ കത്തിച്ചു കളഞ്ഞും ഈഴവനെ കെട്ടിയതിന്റെ പേരില്‍ ദേഹോപദ്രവമേല്പിച്ചും അവരെയും ഭര്‍ത്താവിനെയും രാഷ്ട്രീയപ്പാര്‍ട്ടികളും സമൂഹവും പോലീസും ഒത്തൊരുമയോടെ പീഢിപ്പിച്ചപ്പോള്‍ യുക്തിവാദി സംഘടനകളേക്കാള്‍ വളരെ ചെറുതായ സാമൂഹിക പ്രസ്ഥാനങ്ങളും ഒറ്റപ്പെട്ട വ്യക്തിത്വങ്ങളുംവരെ കൂട്ടായി ചെറുക്കാനും പിന്തുണ പ്രഖ്യാപിച്ച് പോരാടുവാനും തയ്യാറായി. ആ സമയത്ത് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞ് യുക്തിവാദിസംഘത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയെയും വൈസ് പ്രസിഡന്റായ രാജഗോപാല്‍ വാകത്താനത്തെയും ഈയുള്ളവന്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്നത്തെ കഴിവിന് അനുസരിച്ച് ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അവരോ സംഘടനയോ പ്രതികരിച്ചില്ല. ഈയുള്ളയാള്‍ സ്വന്തം നിലയില്‍ പ്രതിഷേധസമരത്തില്‍ പങ്കെടുത്തു. ചിത്രകാരനും ചാര്‍വാകനും കൂടെയുണ്ടായിരുന്നു. ബ്രാഹ്മണ- സവര്‍ണമൂല്യങ്ങള്‍ക്കെതിരെ പോരാടുകയെന്നാല്‍ കുറഞ്ഞപക്ഷം ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധിക്കുകകൂടിയാണെന്നെങ്കിലും സുശീലിനെ ഈയുള്ളവന്‍ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ ? ഇതിനൊക്കെ ഇന്ത്യയൊട്ടാകെയുള്ള ബൃഹത് സംഘടനയുടെ ആവശ്യമുണ്ടോ ? വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കുന്നതിലൂടെയായിരിക്കും ഏതു ചെറുപ്രസ്ഥാനങ്ങളും വളര്‍ച്ച പ്രാപിക്കുന്നത്. യുക്തിവാദികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും വളര്‍ച്ചയില്ലായ്മയുടെ പ്രതിസന്ധി നേരിടേണ്ടി വരുന്നത് എന്തുകൊണ്ടാണെന്നതിന് കൂടുതല്‍ വിശദീകരണമാവശ്യമില്ല, മറിച്ച് അവര്‍ സവര്‍ണബോധത്തിനു കീഴ്പ്പെട്ടിരിക്കുന്നതിനാലാണ് പ്രതിഷേധങ്ങളില്‍ നിന്നും പിന്തിരിയുന്നത്. ഇതൊക്കെ യുക്തിവാദികള്‍ സവര്‍ണപക്ഷക്കാരാണെന്ന വാദത്തെ സാധൂകരിക്കുന്നതാണ്. (ബാക്കി പിന്നീട്)
Tracking....
ഇവിടെത്തന്നെയുണ്ട്, ചര്‍ച്ചകള്‍ അറിവ് നല്‍കുന്നു...
@ സുശീല്‍കുമാര്‍,
" 'പിന്നോക്ക ജാതി'ക്കാരായതുകൊണ്ട് മാത്രം അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ ജാതീയമായി വീതം വെയ്ക്കപ്പെട്ടുകഴിഞ്ഞാല്‍ എല്ലാം ശുഭമായി എന്നു കരുതുന്നത് മൗഡ്യവും. 'കീഴ്ജാതി'ക്കാര്‍ക്ക് അധികാരം കിട്ടിയാല്‍ എല്ലാമായി എന്നു കരുതുന്നതിലര്‍ത്ഥമില്ല. ഭരിക്കുന്ന കക്ഷിയുടെ നയപരിപാടികള്‍ക്ക് ഇവിടെ അതിനേക്കാള്‍ പ്രാധാന്യമുണ്ട്. അടിസ്ഥാനവര്‍ഗത്തോടുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതയാണ് പരമപ്രധാനം. അതിന്റെ പ്രയോഗവല്‍ക്കരണവും."
പിന്നോക്ക ജാതിക്കാരായതു കൊണ്ടുമാത്രമാണ് അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത്. അഥവാ ഉച്ചനീചത്വത്തോടുകൂടിയ ജാതിവ്യവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു തന്നെ അധികാരത്തില്‍ നിന്നും അറിവില്‍ നിന്നും സമ്പത്തില്‍ നിന്നും ബഹുഭൂരിപക്ഷത്തെ ആട്ടിയകറ്റാനും സവര്‍ണന്യൂനപക്ഷത്തിന് അവ തനിയെ അനുഭവിക്കാനുമാണ്. അല്ലാതെ വര്‍ണവ്യവസ്ഥയോ ജാതിവ്യവസ്ഥയോ കര്‍മസിദ്ധാന്തമോ ഭഗവാന്‍ പറഞ്ഞിട്ടോ തമാശയ്ക്കോ ഉണ്ടാക്കിയതല്ല. ഭഗവാന്റെ തലയില്‍ കെട്ടിവെച്ചാല്‍ ചോദ്യം ചെയ്യാതെ വിധേയപൂര്‍വം അനുഭവിച്ചു കൊള്ളും എന്നതാണ് സൂത്രം. അപ്പോള്‍ വിഭാവാധികാരങ്ങള്‍ നിഷേധിക്കാന്‍ ജാതിയുണ്ടാക്കിയപ്പോള്‍, ജനാധിപത്യവ്യവസ്ഥിതിയില്‍ വിഭവങ്ങള്‍ പങ്കുവെയ്ക്കപ്പെടേണ്ടത് ജാതിയമായി തന്നെയല്ലേ ? അതായത് പ്രാതിനിധ്യജനാധിപത്യമാണ് ഏറ്റവും നീതികരമായത്. മറിച്ചുള്ള യുക്തി എന്താണെന്നു സുശീലിനു ബോധ്യപ്പെടുത്താമോ ?
യുക്തിവാദികള്‍ സവര്‍ണപൊതുബോധത്തിനു കീഴ്പ്പെട്ടു പോയിരിക്കുന്നതിനാല്‍ ന്യൂനപക്ഷമായ സവര്‍ണര്‍ അധികാരത്തിന്റെയും വിഭങ്ങളുടെയും സിംഹഭാഗവും അനുഭവിക്കുമ്പോള്‍ അതിലടങ്ങിയ സവര്‍ണജാതി സമവാക്യം കാണാനാകാതെ, അവര്‍ണരും കീഴാളരും ഇതിനെ എതിര്‍ക്കുന്ന രാഷ്ട്രീയം പറയുമ്പോള്‍ അതിനെ മാത്രം ജാതിരാഷ്ട്രീയമായി അവഹേളിക്കുന്നത് യുക്തിക്കു നിരക്കുന്നതാണോ? നിലവില്‍ സവര്‍ണര്‍ അധികാര-വിഭവങ്ങളുടെ കുത്തകാവകാശം കാലങ്ങളായി നിലനിര്‍ത്തുന്നതിനെ യുക്തിവാദികള്‍ എതിര്‍ത്തിക്കുന്നുണ്ടോ ? ഇല്ല. മറിച്ച് അതിനെ പ്രതിരോധിക്കുന്നവരെ ജാതിവാദികളെന്ന പേരില്‍ സൈദ്ധാന്തികമായി എതിര്‍ക്കുന്നുമുണ്ട്. അതിനാല്‍ യുക്തിവാദികള്‍ ഫലത്തില്‍ സവര്‍ണതയ്ക്കൊപ്പമാണ്.
പ്രിയ ശങ്കരനാരായണന്‍,
പതിവുപോലെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍. ചര്‍ച്ചയും നന്നായി വരുന്നു. എന്നാല്‍ യുക്തിവാദികളുടെ സവര്‍ണത മാത്രമായി ചര്‍ച്ച ചുരുങ്ങുന്നില്ലേ എന്നൊരു സംശയം.
യുക്തിവാദികള്‍ മാത്രമല്ല, കമ്യൂണിസ്റ്റുകളും ശാസ്ത്രസാഹിത്യപരിഷത്തുകാരും തികഞ്ഞ സവര്‍ണവര്‍ഗീയവാദികളാണെന്ന നിലപാടാണ് പൊതുവില്‍ കേരളത്തിലെ ദലിത്-ബഹുജന്‍ പ്രസ്ഥാനങ്ങളുടേത്. ഇതെഴുതുന്നയാള്‍ തന്നെ നിരവധി പോസ്റ്റുകള്‍ ഇതു സംബന്ധമായി ഇട്ടിട്ടുണ്ട്. അതിനാല്‍ ആവര്‍ത്തിക്കുന്നില്ല.അത് അവര്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പംകൊണ്ടാണെന്ന തിരിച്ചറിവ് ഇവിടെ അവരെ വിമര്‍ശിക്കുന്ന ആളുകള്‍ക്കുണ്ടോ എന്ന സംശയമേ ഇക്കാര്യത്തിലുള്ളൂ.
ജാതിവ്യസ്ഥിതി എന്നാല്‍ ascending order of reverence and descending degree of contempt ആണെന്ന് ഡോ ബാബാസാബിബ് അംബേഡ്കര്‍ ശരിയായി നിരീക്ഷിച്ചിട്ടുണ്ട്. അത് അവര്‍ണരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും വരെ സ്വാംശീകരിച്ചിട്ടുമുണ്ട്. പക്ഷേ താങ്കള്‍ കൃത്യമായി ചൂണ്ടിക്കാണിച്ചതുപോലെ ബ്രഹ്മണിസമാണ് അതിന്റെ ആശയാടിത്തറ. അതുകൊണ്ടാണ് ബ്രാഹ്മണിസത്തിനെതിരെ പോരാട്ടത്തിന്റെ കുന്തമുന തിരിച്ചു വയ്ക്കുന്നത്.
ജാതി സംഘടനകള്‍ വിശേഷിച്ച് ഓ ബീ സീ സംഘടനകള്‍ ഈ തിരിച്ചറിവുള്ളവരല്ല. അവര്‍ക്ക് തികച്ചും സങ്കുചിതമായ ചില താത്പര്യങ്ങളേയുള്ളൂ. ജാതിവ്യവസ്ഥിതി എന്ന പുണ്യവംശീയതക്കെതിരായ മാനവിക നിലപാടൊന്നും അവര്‍ക്കില്ല. അതിനു കാരണം അവരുടെയും പ്രത്യയശാസ്ത്ര പരിമിതി തന്നെയാണ്. ഇന്‍ഡ്യയില്‍ ഇക്കാര്യത്തില്‍ നമുക്കാശ്രയിക്കാവുന്ന ചിന്തകള്‍ ഡോ അംബേഡ്കറുടേതാണ്. അതുപക്ഷേ ഓബീസീകള്‍ സ്വീകരിക്കുന്നില്ല. ദലിതരില്‍ത്തന്നെ മുഖ്യധാരാ ജാതിപ്പാര്‍ട്ടികളും ആ ചിന്തകള്‍ പിന്തുടരുന്നവരല്ല.
ജാതി എന്നത് ഒരു എഥ് നിക് ഐഡന്റിറ്റി ആണെന്ന കാഴ്ച്ചപ്പാട് മുന്നോട്ടുവച്ചിട്ടുള്ള ചില സാമൂഹിക ചിന്തകരുണ്ട്. ജാതിയല്ല, ജാതിവ്യവസ്ഥിതിയാണ് മാറേണ്ടത്, അഥവാ മാറ്റേണ്ടത് എന്നാണവര്‍ വാദിക്കുന്നത്. എന്നാല്‍ ജാതി ഇല്ലാതാകണം എന്ന നിലപാടാണ് അംബേഡ്കറൈറ്റുകളില്‍ത്തന്നെ പലരും മുന്നോട്ടുവയ്ക്കുന്നത്.
(തത്ക്കാലം ഇത്രമാത്രം.വിശദമായി പിന്നീട് ഇടപെടാം.)
@ സുശീല്‍കുമാര്‍,
"ഭരിക്കുന്ന കക്ഷിയുടെ നയപരിപാടികള്‍ക്ക് ഇവിടെ അതിനേക്കാള്‍ പ്രാധാന്യമുണ്ട്. അടിസ്ഥാനവര്‍ഗത്തോടുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതയാണ് പരമപ്രധാനം. അതിന്റെ പ്രയോഗവല്‍ക്കരണവും."
അടിസ്ഥാനവര്‍ഗത്തോടുള്ള പ്രത്യയശാസ്ത്ര പ്രതിബദ്ധതയാണ് പരമപ്രധാനമെങ്കില്‍ അടിസ്ഥാനവര്‍ഗം ഫലത്തില്‍ അവര്‍ണരും കീഴാളരുമാണ്. കമ്മ്യൂണിസ്റ്റുകള്‍ അടിസ്ഥാനവര്‍ഗമായി കാണുന്ന തൊഴിലാളി വര്‍ഗത്തെയാണ് സുശീല്‍ ഉദ്ദേശിക്കുന്നതില്‍ തൊഴിലാളികളെന്നുള്ള പൊതുസംവര്‍ഗത്തിനുള്ളിലും അതിഭീകരമായി പ്രവര്‍ത്തിക്കുന്നത് ജാതിയാണ്. ജാതിയുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും മുതിരാതെ വര്‍ഗസമരം എന്നത് എല്ലാത്തിനും പരിഹാരമായി കാണുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയിലെ ജാതിപ്രശ്നത്തെ ഒരിക്കലും പരിഹരിക്കാനാവില്ല. അതു പരിഹരിക്കാന്‍ അവര്‍ക്കു കഴിയാത്തതിനാല്‍ ഇന്ത്യയില്‍ ഒരിക്കലും രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ വളരുവാനും പോകുന്നില്ല. അതിനാല്‍ അടിസ്ഥാനവര്‍ഗത്തോടുള്ള കമ്മ്യൂണിസ്റ്റുകളുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും അതിന്റെ പ്രയോഗവല്‍ക്കരണവും അസംബന്ധങ്ങളാണ്.
കമന്റുകൾ വിഷയം മാറ്റുന്നുണ്ടോന്നൊരു ശങ്ക.
മൂന്നു ബ്ലോഗ് മീറ്റിലും പങ്കെടുക്കയും അവിടെവെച്ച് ,ലതികാ സുഭാഷുമായി സംസാരിച്ചിട്ടുണ്ട്.അവരുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോൾ പോലും,ബഹുമാനം തോന്നി.മിശ്രവിവാഹിതയാണന്നറിഞ്ഞപ്പോൾ കൂടുതലായി.
എല്ലാ ജയ/തോലവി യിലും കാരണങ്ങൾ വിശദീകരിക്കേണ്ടതുണ്ട്.ഈ തിരഞ്ഞെടുപ്പിൽ നേരിയഭൂരിപക്ഷത്തിന് യുഡീഫ് ജയിച്ചതിന്റെ കാരണം,ജാതിമത ശക്തികളുടെ ഒത്തുചേരലാണന്ന് കമ്മ്യൂണിസ്റ്റു നേതാവ്.അപ്പോൾ കഴിഞ്ഞപ്രവശ്യം 99 കിട്ടിയതോ സഖാവേ..?എന്നാരും ചോദിച്ചില്ല.
ഇവിടെ അതിലും പ്രസ്ക്തമായ് ഒരു കാര്യം മറന്നു പോകുന്നു.വ്യക്തികളുടെ വോട്ടിന് മൂല്യം ഒന്നാണങ്കിലും.,സമുദായ വോട്ടുകളുടെ കാര്യം അതല്ല.നായർ,ക്രിസ്ത്യൻ,മുസ്ലീം വോട്ടുകൾ ചെയ്യപ്പെട്ടു.ഇതുമാത്രമേ ചർച്ചയുള്ളൂ.ഏറ്റവും സംഘടിതരായ,വിഭവാദിഷ്ഠിത സമുദായങ്ങളാണിവ.മുന്നോക്കത്തിലും പിന്നോക്കത്തിലുമുള്ള നൂറായിരം സമുദായങ്ങളുടെ വോട്ട് ചർച്ചയാവുന്നില്ല.അതിനു മറയിടാൻ ഇടത്-വലത് നേതാക്കൾ പറയുന്നതാണ് ബിജേപി വോട്ട്.നേമത്ത് രാജഗോപാൽ ജയിച്ചേക്കുമന്നുവരെ തോന്നി.ഒരിക്കലുമത് ബിജേപ്പി വോട്ടല്ല.
@ സുശീല്‍കുമാര്‍,
"അതുപോലെ ബ്രാഹ്മണിസത്തിനെതിരായ പോരാട്ടത്തില്‍ യുക്തിവാദികള്‍ അണിചേര്‍ന്നിട്ടില്ലെന്നു മാത്രമല്ല മൌനം പാലിക്കുകയും ചെയ്യുന്നു എന്ന ആരോപണവും സത്യമാണ്. ഇതൊന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയാല്‍ ചര്‍ച്ച നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗുണകരമാകുമെന്ന് കരുതുന്നു."
ഇതിനുള്ള ഉദാഹരണമെന്ന നിലയിലാണ് ചിത്രലേഖ സംഭവം ഉദാഹരിച്ചത്. ഇതു സംബന്ധിച്ച പോസ്റ്റുകളുടെ ലിങ്കുകള്‍ കൊടുക്കുന്നു.
1) സി.പി.എമ്മിന്റെ ദളിതുപീഢനം !
2)ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാര്‍ഡ്യം.
3)വ്യക്തിബഹുമാനത്തിനായി ഒരു കണ്‍വെന്‍ഷന്‍
സുശീൽ,യുക്തിവാദികൾ മാത്രമല്ല.ദേശീയ വാദികളും,മാനവികതാ വാദികളും,ഗാന്ധിയന്മാരും,കമ്മ്യൂണിസ്റ്റുകളും..എന്നുവേണ്ട..വിശാല ഹിന്ദുക്കൾ വരെയുള്ള എല്ലാവരും ഒരുപോലെ അവകാശപ്പെടുന്നതാണ്,ഞങ്ങൾക്കു ‘ജാതി‘യില്ല എന്ന്.പക്ഷേ ജാതി എന്നത് ഒരു വൃത്തികെട്ട വ്യവസ്ഥയായി മാത്രമല്ല ഇന്നു നിലനിൽക്കുന്നത്,മറിച്ച് ഒരു രാഷ്ട്രീയ അവസ്ഥയാണ്.ഇത് കൃത്യമായി മൻസ്സിലാക്കിയത്,രാഷ്ട്രീയ കക്ഷികളാണ്.അതിലാൽ അവർക്കിത് സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിയും.പക്ഷേ യുക്തിവാദികൾക്ക് ഇതൊരിക്കലും ബോധ്യപ്പെടില്ല.ചില’ബോധ്യ’ങ്ങളിൽ മാത്രം തളക്കപ്പെട്ട ജന്മങ്ങൾ.ജാതി/മത/വർണ്ണ/വംശ വിഷയങ്ങളിൽ വിപുലമായി പ്രത്യശാസ്ത്ര പഠനങ്ങൾ നടത്തിയിട്ടുള്ളത് ഡോ.അംബേദ്ക്കറാണ്.കൂടുതൽ അംബേദ്ക്കറെ അറിയുക എന്നുമാത്രം ഇപ്പോൾ പറയുന്നുള്ളു.
ജാതി സഘടനകളാണ് ജാതി നിലനിർത്തുന്നതെന്ന്,എല്ലാ പുരോഗമനക്കരുടേയും വാദമാണ്.ജാതി സഘടനകൾ രൂപപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളെ മനസ്സിലാക്കാത്തതിനാലോ,അതോ മറച്ചു പിടിക്കുന്നതിനാലോ ആണ് ഇത്തരം വാദങ്ങൾ ഉയരുന്നത്.ഏതു ജാതിസമൂഹവും ആന്തരികമായി പരിവർത്തനപ്പെട്ടുകൊണ്ടാണ് നിലനിൽക്കുന്നത്.നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള യോഗക്ഷേമസഭ യുടെ പ്രവർത്തനം മുതൽ ആദിവാസി ഗോത്രമഹാസഭയുടെ ഭൂസമരങ്ങൾ വരെ പരിശോധിച്ചാൽ ഇതുകാണാൻ കഴിയും.വിഷയം വിപുലമായതിനാൽ കമന്റിൽ കൊള്ളില്ല.
@ സുശീല്‍കുമാര്‍,
"ശങ്കരേട്ടന്‍ തന്നെ പറയുന്നു:-
"സവര്‍ണ മനസ്സുള്ള യുക്തിവാദികളുടെ കൃത്യമായ സ്റ്റാറ്റിസ്റ്റിക്‌സൊന്നും കയ്യിലില്ല."
>>> കൃത്യമായ യാതൊരു സ്റ്റാറ്റിസ്റ്റിക്സും കയ്യിലില്ലാതെ ഒരു കാര്യത്തെ സാമാന്യവല്ക്കരിക്കുന്നത് (ഒരു പക്ഷേ ആ കാര്യം ശരിയായായിരിക്കമെങ്കില്‍ പോലും) ശരിയായ രീതിയല്ല.
യുക്തിവാദി സംഘടനകളിലെ അംഗങ്ങളുമായി അഭിപ്രായ സര്‍വെ നടത്തി നിഗമനത്തിലെത്തേണ്ട ആവശ്യമില്ല, ശങ്കരേട്ടന്‍ ഉന്നയിച്ച ആരോപണം സത്യമാണെന്നു മനസ്സിലാക്കാന്‍. കേരളത്തില്‍ സഹോദരന്‍ അയ്യപ്പന്‍ മുതല്‍ ഇന്നത്തെ യുക്തിവാദി സംഘടനകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഉള്ളടക്കവും അവര്‍ മുന്നോട്ടു വെയ്ക്കുന്ന വാദഗതികളും നോക്കിയാല്‍ മതി അവരുടെ പൊതുബോധവും സവര്‍ണമാണെന്നു മനസ്സിലാക്കാന്‍.
യുക്തിവാദികള്‍ യാന്ത്രികയുക്തിവാദികളാണെന്നും ദൈവം മുതലായവ ഉണ്ടാകാനിടയായ സമൂര്‍ത്ത ചരിത്രസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം അവ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അതിനാല്‍ വിശ്വാസത്തിനെതിരായി മാത്രം സമരം ചെയ്യുന്ന യുക്തിവാദികള്‍ മഠയന്മാരാണെന്നും 'കമ്മ്യൂണിസ്റ്റു യുക്തിവാദി'കള്‍ വിമര്‍ശിക്കുന്നു. ജാതിയും മതവും ദൈവവുമെല്ലാം വര്‍ഗസമരത്തിന്റെ മൂര്‍ദ്ധന്യതയില്‍ ഇല്ലാതായിക്കൊള്ളുമെന്നും അന്ധവിശ്വാസങ്ങളെന്ന പേരില്‍ അവയ്ക്കെതിരെ ബഹളമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുംകൂടി അവര്‍ പറയുന്നു. അതിനാല്‍ വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദികളായ തങ്ങളാണ് മുന്തിയതരം എന്നാണ് അവരുടെ വാദം.
ജാതി എന്നത് മാനസ്സികമായ വെറുമൊരു തോന്നല്‍ മാത്രമായതിനാല്‍ അതങ്ങ് കുടഞ്ഞുകളഞ്ഞാല്‍ മതി ജാതി ഇല്ലാതായിക്കൊള്ളുമെന്നു കരുതുന്ന യുക്തിവാദികളും ജാതിയാഥാര്‍ത്ഥ്യത്തെ വര്‍ഗസമരം കൊണ്ടു പരിഹരിക്കാമെന്നു കരുതുന്ന കമ്മ്യൂണിസ്റ്റുകളും ഫലത്തില്‍ മഠയന്മാരോ സവര്‍ണചൂഷണത്തിനു കുട പിടിക്കുന്നവരോ ആണ്. മഠയന്മാരല്ല, ബുദ്ധിമാന്മാരും തന്ത്രശാലികളും ആയതിനാല്‍ അവര്‍ രണ്ടാമതു പറഞ്ഞതു ചെയ്യുന്നുവെന്ന് ആക്ഷേപിച്ചാല്‍ അതില്‍ തെറ്റുണ്ടെന്നു തോന്നുന്നല്ല.
ജാതി ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കുകയും ഔദ്യോഗിക റെക്കോഡുകളില്‍ ഇല്ലെന്ന് എഴുതിവെയ്ക്കുകയും ജാതി ഒരു അന്ധവിശ്വാസം മാത്രമാണെന്നു കരുതുകയും ചെയ്താല്‍ ജാതി ഇല്ലാതാകുമോ ? യുക്തിവാദി നേതാക്കളുടെ പ്രസംഗത്തില്‍ കോരിത്തരിച്ച് യുക്തിവാദിസംഘങ്ങളില്‍ വരുന്ന പലപിന്നോക്കക്കാരും ദളിതരും ജാതിമൂലമുള്ള അവശത പരിഹരിക്കുവാന്‍ അര്‍ഹമായി കിട്ടേണ്ട സംവരണം പോലും വേണ്ടെന്നു വെയ്ക്കുന്ന മഠയത്ത നിലപാട് എടുക്കുന്നവരാണ്. ഫലത്തില്‍ അവര്‍ അവശരായ യുക്തിവാദികളായി തീരുന്നു. നേട്ടം സവര്ണന് !!
പ്രിയ സുശീല്‍ കുമാര്‍,
ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സുശീല്‍ കുമാര്‍ അടക്കമുള്ള പലര്‍ക്കുമുള്ളത്ര പ്രത്യയ ശാസ്ത്ര(എല്ലാ വിധത്തിലുമുള്ളത്) വിവരം എനിക്കില്ല എന്ന് പറയട്ടെ. ലഭ്യമായ വിവരങ്ങളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ എനിക്ക് ബോധ്യപ്പെട്ട വിവരങ്ങള്‍ പറയുകയും എഴുതുകയും മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇന്ത്യയിലെ ബ്രാഹ്മണിസത്തിന്റെ മൂലവേര് കണ്ടെത്തി അതില്‍ നിന്ന് അതിന്റെ ഇരകളെ എങ്ങനെ മോചിപ്പിക്കാം എന്ന പദ്ധതികള്‍ ഞാന്‍ ഇതുവെര അവതരിപ്പിച്ചിട്ടില്ല. എനിക്കതൊട്ടു അറിയുകയുമില്ല. അത് മനുഷ്യ സ്‌നേഹത്തില്‍ വിശ്വസിക്കുന്നവര്‍(അവര്‍ണര്‍ മാത്രമല്ല,ജന്മംകൊണ്ട് സവര്‍ണരായവരിലുമുണ്ട് മനുഷ്യ സ്‌നേഹികള്‍) ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്. ചര്‍ച്ച തമിഴകത്തേക്ക് കൊണ്ടു പോകേണ്ട കാര്യമില്ല. ലതികാ സുഭാഷിനെ ഞാന്‍ അറിയുകയില്ല. തുഞ്ചന്‍പറമ്പിലെ ബ്‌ളോഗേഴ്‌സ് മീറ്റില്‍ വച്ച് അവരെ കണ്ടിട്ടുണ്ട്. അവരുടെ ജാതിയേതെന്നും അറിയില്ല. സവര്‍ണ താല്‍പര്യപ്രസ്ഥാനമായ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ വക്താവായ അവര്‍ ഒരു പക്ഷേ സവര്‍ണവാദിയായിരിക്കാം. അല്ലാത്ത പക്ഷം തീര്‍ച്ചയായും സവര്‍ണാടിമത്ത മനോഭാവക്കാരിയും.
കേരളത്തിലെ കോണ്‍ഗ്രസ്സ് ഹിന്ദു-ക്രിസ്ത്യന്‍ സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനമാണെന്ന് (എനിക്കു ബോധ്യമായ) കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ലേഖനത്തില്‍ സമര്‍ത്ഥിച്ചു. അത് സുശീല്‍ കുമാര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. അത് താങ്കള്‍ വ്യക്തമാക്കണം. താങ്കളുടെ ഉത്തരം അംഗീകരിക്കുന്നില്ല എന്നാണെങ്കില്‍ ഈ വിഷയത്തില്‍ ഇനി ചോദ്യവും മറുപടിയും വേണ്ട. ഇതൊരുതരം ഏകപക്ഷീയമായ നിലപാടല്ലേ എന്നു ചോദിച്ചാല്‍ തല്‍ക്കാലം 'അതെ'എന്നു തന്നെ മറുപടി. കണ്‍മുമ്പില്‍ വച്ച് ചെമ്പരത്തിപ്പൂവ് പറിച്ച് കാണിച്ചു കൊടുത്തിട്ട് അത് ഹൃദയമാണ് എന്നു പറഞ്ഞാല്‍ പിന്നെന്തു ചെയ്യും? അംഗീകരിക്കുന്നു എന്നാണ് ഉത്തരമെങ്കില്‍ കുറച്ചു കൂടി കാര്യങ്ങള്‍.
ജാതി സംഘടനകളെക്കുറിച്ച് താങ്കള്‍ പ്രകടിപ്പിച്ച അഭിപ്രായത്തില്‍ എനിക്ക് എതിരഭിപ്രായമുണ്ട്. ഇപ്പോഴത്തെ എസ്.എന്‍.ഡി.പി. ഒരു സവര്‍ണാടിമത്ത പ്രസ്ഥാനമാണെന്ന കാര്യം ശരി തന്നെ. പക്ഷേ, സാമൂഹിക നീതിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവരുന്നയിക്കുന്ന വാദത്തെയും നാരായണപ്പണിക്കുരുടെ വാദത്തെയും ജാതിവാദമായി വിലയിരുത്തുന്നത് നിഷ്പക്ഷത ചമഞ്ഞ് മര്‍ദ്ദകന്റെ പക്ഷം ചേരുന്നതിന് തുല്യമാണ്. തല്‍ക്കാലം അതൊരു സവര്‍ണ പാത്രം കൊണ്ട് മൂടി വയ്ക്കുന്നു. താങ്കള്‍ പറഞ്ഞതു തന്നെ ശരിയെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. ഞാനും ഒരു ഇടതുപക്ഷ അനുഭാവി തന്നെ. എങ്ങനത്തെ ഇടതുപക്ഷ അനുഭാവി എന്ന് ബ്‌ളോഗില്‍ എന്നെക്കുറിച്ച് ഞാനെഴുത് വായിച്ചാല്‍ മനസ്സിലാകും. ഇടതുപക്ഷ പ്രസ്ഥാനത്തിനു മാത്രമേ ബ്രാഹ്മണിസത്തിനെതിരെ പോരാടാന്‍ സാധിക്കുകയുള്ളൂ എന്നാണ് എന്റെ ശക്തമായ അഭിപ്രായം. പക്ഷേ, ഇന്ത്യയിലെവിടെ ഇടതുപക്ഷ പ്രസ്ഥാനം? ഇന്ത്യയിലുള്ള ഇടതുപക്ഷം സവര്‍ണപക്ഷത്തല്ലേ പരോക്ഷമായി നിലയുറപ്പിച്ചിരിക്കുന്നത്. സുശീല്‍കുമാറിന്റെ സി.പി.ഐ.യും, സുശീലിന്റെ നാടായ പോന്നേംപാടത്തെ സി.പി.ഐ.ക്കാര്‍ ഉള്ളുകൊണ്ട് ഏറ്റവുമധികം വെറുക്കുന്ന സി.പി.എം.കാരുടെയും അവസ്ഥ ഇതല്ലേ?
യുക്തിവാദി നേതാവായ രാജഗോപാല്‍ വാകത്താനം പറയുന്നത് നോക്കുക (ശങ്കരനാരായണനെപ്പോലുള്ള ജാതിവാദികള്‍ പറഞ്ഞാലല്ലേ നുണയാവുകയുള്ളൂ. യുക്തിവാദി നേതാവ് പറയുമ്പോള്‍ അത് സത്യമായിരിക്കുമല്ലോ!).......''എന്നാല്‍ പാര്‍ലമെന്റില്‍ ഈ പ്രഖ്യാപനത്തെ-മണ്ഡല്‍ സംവരണം നടപ്പാക്കാനുള്ള വി.പി.സിംഗ് സര്‍ക്കാരിന്റെ തീരുമാനത്തെ- ആദ്യമെതിര്‍ത്തത് സി.പി.ഐ.യിലെ ഭോഗേന്ദ്രത് ധായാണ്. രണ്ടാമത് സി.പി.എം ലെ സോമനാഥ് ചാറ്റര്‍ജിയും. പിന്നീടാണ് കോണ്‍ഗ്രസ്സുകാരുടെ എതിര്‍പ്പുണ്ടാകുന്നത്. ഈ ബ്രാഹ്മണര്‍ രാഷ്ട്രീയ താല്‍പര്യങ്ങളേക്കാളുപരി സവര്‍ണ്ണ താല്പര്യത്തോടെയാണ് എതിര്‍ത്തത് എന്നു വ്യക്തം. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കുമുള്ളതാണെങ്കിലും ഇവരും, ബ്രാഹ്മണാധിപത്യമുള്ള ഇവരുടെ പാര്‍ട്ടികളും സംവരണത്തെ നഖശിഖാന്തം എതിര്‍ക്കുകയാണ് അന്നും ഇന്നും''-സംവരണത്തിന്റെ രാഷ്ട്രീയം, രാജ്‌ഗോപാല്‍ വാകത്താനം, സഹോദരന്‍ പ്രസിദ്ധീകരണം, പേജ് 31.
ഈ.എം.എസ്.നമ്പൂതിരിപ്പാടിനെ രാജഗോപാല്‍ വാകന്നാനം വിലയിരത്തുന്നത്(യുക്തിരേഖ, 1997 ഡിസംബര്‍, പേജ് 17,18) നോക്കുക:''മാര്‍ക്‌സിസത്തെ സി.പി.എമ്മില്‍ കൂടി കാണാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ ചരിത്രപരമായ വിഡ്ഢിത്തമാണ്. കാന്‍ഷിറാമില്‍ കൂടി അംബേദ്ക്കറെ കാണുന്നതുപോലെയുള്ള പരിഹാസ്യതയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ സിപി.ഐ.യോ ഒക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടകളാണെന്നു വിവക്ഷിക്കുന്നതും ഈ.എം.എസ്സിനെ ഉദ്ധരിച്ച് മാര്‍ക്‌സിസത്തെ വ്യാഖ്യാനിക്കുന്ന കസര്‍ത്തും തികച്ചും പ്രഹസനപരമാണ്.
ജാതി മത വിരുദ്ധ സമരത്തിനെതിരെ എന്നും അവസരവാദനിലപാടുകളും, മാര്‍ക്‌സിസ്റ്റു വിരുദ്ധ ആശയ പ്രചരണവും നടത്തിയിട്ടുള്ള ഈ.എം.എസിനെ ഉദ്ധരിച്ച്‌കൊണ്ട് അതൊക്കെ മാര്‍ക്‌സിസത്തിന്റെ തകരാറാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ആടിനെ പട്ടിയാക്കുന്ന നടപടിയാണ്. ഈ.എം.എസിന്റെ മാര്‍ക്‌സിസ്റ്റു വിരുദ്ധമായ ജാതി വിരുദ്ധ കാഴ്ച്ചപ്പാടുകളെ ആകും വിധം തുറന്നു കാണിക്കാനുള്ള കൊച്ചു ശ്രമങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട് എന്ന് യുക്തിരേഖ വായനക്കാര്‍ക്കെങ്കിലും അറിയാവുന്നതാണ്. ഈ.എം.സിന്റെ പുറത്തെ പൂണൂല്‍ മാത്രമേ പോയിട്ടുള്ളു എന്ന് അദ്ദേഹത്തിന്റെ ജീവിതം പഠിക്കുന്നവര്‍ക്കൊക്കെ അറിയാം. ഉള്ളിലെ പൂണൂല്‍ നിലനിര്‍ത്തുന്നതുകൊണ്ടു തന്നെയാണ് ആരാധനാപരമായ പുസ്തകങ്ങള്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് പുറത്തു വരുന്നത്''
സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും 'വര്‍ഗ്ഗ സിദ്ധാന്തം' യുക്തിവാദി നേതാവു തന്നെ നമുക്കു വിവരിച്ചു തന്നു. ഇനി യുക്തിവാദി നേതാവായിരുന്ന പി.വി.നാരായണന്‍ നായര്‍ എന്ന പവനനെക്കുറിച്ച് പറയാം. പരശുറാം എക്‌സ്പ്രസ്സിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കേരളത്തില്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍, എത്രയോ കാലം കേരളത്തില്‍ ജീവിച്ചിട്ടും പവനന്‍ പരുശുറാം എക്‌സ്പ്രസ്സിനെക്കുറിച്ച് കേട്ടിട്ടില്ല! എന്നാല്‍ കൂടുതല്‍ പേര്‍ക്കറിയാത്ത ഗുരുദേവ് എക്‌സ്പ്രസ്സിനെക്കുറിച്ച് പവനന്‍ പെട്ടെന്ന് കേട്ടു. അത് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള തീവണ്ടിയാണെന്ന് തെറ്റിദ്ധരിച്ച്, മത നേതാക്കളുടെ പേര് തീവണ്ടിക്കിടാന്‍ പാടില്ലെന്ന് പറഞ്ഞ് പവനന്‍ കേസ്സിനു പോയി. അതിരിക്കട്ടെ, പവനനെക്കുറിച്ച് രാജഗോപാല്‍ വാകത്താനം പറഞ്ഞതിനെക്കുറിച്ച് നോക്കാം. ശിവഗിരി പിടിച്ചെടുക്കുനുള്ള സവര്‍ണ വര്‍ഗ്ഗീയ മൂരാച്ചികള്‍ കോപ്പു കൂട്ടുന്ന കാലം. പവനനന്‍ ഇക്കൂട്ടര്‍ സംബന്ധിച്ച ഒരു യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ആര്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി മോഹനനും ഹിന്ദു മുന്നണി നേതാവ് കുമ്മനം രാജശേഖരനും പങ്കെടുത്ത വേദിയില്‍ പവനന്‍ പങ്കെടുക്കുകയും സവര്‍ണ ഫാസിസത്തിന്റെ പുറപ്പാടിനെ അപലപിച്ചില്ലെന്നു മാത്രമല്ല ഫലത്തില്‍ അതിനെ ആശീര്‍വദിക്കുകകൂടി ചെയ്തുവെന്ന് രാജഗോപാല്‍ വാകത്താനം യുക്തിരേഖയില്‍ (1998 ജനുവരി, പേജ് 24) എഴുതുകയുണ്ടായി.
സവര്‍ണരിലെ പാവങ്ങളെക്കുറിച്ച് പലരും വിളിച്ചുകൂവാറുണ്ടെങ്കിലും സവര്‍ണരുടെ ജനസംഖ്യാനുപാതമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെക്കൂടുതല്‍ ഉദ്യോഗങ്ങളാണ് സവര്‍ണര്‍ക്ക് ലഭിച്ചിട്ടുള്ളത്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ 'കേരള പഠന'ത്തില്‍ ഇക്കാര്യം കണക്കുകളോടെ വ്യക്തമാക്കുന്നുണ്ട്. അര്‍ഹതപ്പെട്ടത് ലഭിക്കാത്തവര്‍ക്ക് അത് കൊടുക്കണമെന്നല്ല അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ കിട്ടിയവര്‍ക്ക് കുറച്ചുകൂടി കൊടുക്കണമെന്നാണ് ലതികാ സുഭാഷിന്റെ പാര്‍ട്ടിയും സുശീല്‍കുമാറിന്റെ പാര്‍ട്ടിയും എതിര്‍പ്പാര്‍ട്ടിയുമൊക്കെ ഇപ്പോഴും പറയുന്നത്. ഇതേക്കുറിച്ച് രാജഗോപാല്‍ വാകത്താനം പറഞ്ഞത്(യുക്തിരേഖ, 2006 മാര്‍ച്ച്, പേജ് 17)നോക്കുക: ''15 % പോലും വരാത്ത കേരളത്തിലെ സവര്‍ണര്‍ സര്‍ക്കാര്‍ ഉദ്യോഗ രംഗത്ത് പകുതിയിലേറെ കയ്യടക്കി വെച്ചിരിക്കുന്നത് സംവരണീയര്‍ക്ക് കൊടുക്കാനുള്ളത് കൊടുത്തിട്ടാണോ? സംവരണീയര്‍ക്ക് കിട്ടിയതിന്റെ കണക്ക് പുറത്തു വന്നപ്പോഴാണ് അതിലെ അട്ടിമറി ബോധ്യപ്പെട്ടത്. ഇത് മറച്ചു വയ്ക്കാനുള്ള കള്ളക്കളിയാണ് എന്‍.എസ്.എസ്.നടത്തുന്നത്'' ഈ സത്യം നിലനില്‍ക്കുമ്പോഴും മുന്നാക്കക്കാര്‍ക്ക് കുറച്ചുകൂടി കൊടുക്കണമെന്നല്ലേ ഇടതിന്റെ പ്രകടപത്രികയില്‍ പറയുന്നത്?
ജാതി സംഘടനകള്‍ ബ്രാഹ്മണിസത്തിന്റെ ഇരകളെ രക്ഷിക്കില്ലെന്ന് സമ്മതിക്കുകയാണെങ്കില്‍ തന്നെ ഇടതുപക്ഷ/യുക്തിവാദക്കുപ്പായമണിഞ്ഞ മേല്‍പ്പറഞ്ഞ സവര്‍ണ മൂരാച്ചികളും അവരുടെ പിന്‍ഗാമികളും നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങള്‍ ബ്രാഹ്മണിസത്തിന്റെ ഇരകളെ രക്ഷിക്കുമെന്നാണോ സുശീല്‍കുമാര്‍ പറയുന്നത്. ഈ വാദം ദഹിക്കണമെങ്കില്‍ ദേശാഭിമാനിയുടെയും ജനയുഗത്തിന്റെയും യുക്തിരേഖയുടെയും ഓരോ കഷണം കടലാസ്സുകള്‍ കൂടി മുണുങ്ങേണ്ടിവരും.
ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നൊരു വര്‍ഗ്ഗീയവാദം ഇന്ത്യയിലില്ല സുശീല്‍. ഇന്ത്യയിലുള്ളത് ന്യൂപപക്ഷ വര്‍ഗ്ഗീയതകള്‍ മാത്രം. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നത് ഒരു ഇടതുപക്ഷ കപടവാദമാണ്. ബി.ജെ.പി. സവര്‍ണ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രസ്ഥാനമാണ്.
മലബാറിലെ തിയ്യരുടെ ജാതിചിന്തയെക്കുറിച്ച് സുശീല്‍ വീണ്ടും പറയുന്നു. ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഈഴവ/തിയ്യ ബ്രാഹ്മണരെക്കുറിച്ച് ഞാനെഴുതിയ പോസ്റ്റ് ഇനിയും വായിച്ചില്ലേ സുശീല്‍ മോനേ? ഇതേക്കുറിച്ച് സുശീലിനെക്കാളും കൃത്യമായ ബോധമുണ്ട് എനിക്ക്. എത്രയോ ലേഖനങ്ങളില്‍ ഞാനിക്കാര്യം എഴുതിയിട്ടുണ്ട്. മലബാറിലെ തീയ്യരെക്കാള്‍ വര്‍ഗ്ഗീയ മനസ്സുള്ളവരാണ് തിരുവിതാംകൂറിലെ ഈഴവര്‍. ഇക്കൂട്ടത്തില്‍പ്പെട്ട ഈഴവ ബ്രാഹ്മണരാണ് പട്ടികജാതിക്കാരൊടുള്ള അയിത്തത്തിന്റെ പേരില്‍ പുണ്യാഹം തളിയും ചാണകം തളിയും നടത്തിയത്.
നിങ്ങള്‍ കുറെ പ്പെരിങ്ങനെ ഇവിടെ കടിപിടി കൂടുന്നത് കണ്ടു ജാതിക്കോമരങ്ങള്‍ ചിരിക്കും എന്നല്ലാതെ വേറെ ഗുണം ഒന്നും ഇല്ല .... എല്ലാവരും തന്തങ്ങള്‍ ആണ് യഥാര്‍ത്ഥ ജാതി വിരുദ്ധര്‍ എന്ന് അവകാശപ്പെട്ടു മറ്റുള്ളവരെ കുറച്ചു കാണിക്കാന്‍ ശ്രമ്ക്കുന്നതല്ലാതെ വേറെ പ്രയോജനമുള്ള എന്തെങ്ങിലും ഈ ചര്‍ച്ച കൊണ്ട് നടക്കുന്നുണ്ട് എന്നും തോന്നുന്നില്ല .. എന്റെ അഭിപ്രായത്തില്‍ പൂര്‍ണമായി ജാതി ചിന്ത ഇല്ലാത്ത ആള്‍ക്കാരെ കണ്ടു മുട്ടന്‍ ബുദ്ധിമുട്ടാണ് ..അത്തരത്തിലുള്ള പ്രസ്ഥാനവും ഇല്ല തന്നെ .. ജാതി ചിന്ത എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ മട്ടവന്മാരെക്കള്‍ ജന്മനാ ഭയങ്കര സംഭവമാണ് എന്നാ ചിന്ത ...എല്ലാ ഗോത്രങ്ങളുടെയും അടിസ്ഥാന സ്വഭാവം ആണത് .. ബ്രാഹ്മണര്‍ എന്ന് പറയുന്നത് പല പഴയ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒരു കൂട്ടായ്മ ആണ് . ദളിതര്‍ എന്ന് പറയുന്നതും ..നായര്‍ എന്നും ഈഴവര്‍ എന്നും ഒക്കെ പറയുന്നതും പല ഗോത്ര വര്‍ഗ്ഗക്കാര്‍ തന്നെ .
ഇവിടത്തെ പ്രശ്നം അധികാര ശ്രേണിയില്‍ അത്തരക്കാര്‍ ചിലര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കയറിപ്പറ്റുകയും അധികാരം നില നിര്തനവശ്യമായ സെറ്റപുകള്‍ ഉണ്ടാക്കി വക്കുകയും ചെയ്തു എന്നതാണ് ..ആ സെട്ടപ്പുകളുടെ അടിസ്ഥാനം എന്ന് പറയുന്നത് ജാതിപരമായി ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന മേന്മ അല്ലെങ്കില്‍ മുന്തിയ കഴിവുകള്‍ എന്നാ മിഥ്യ ധാരണ ആണ് .. ആ ധാരണ ആണ് ഈ സംഭവത്തെ ഇങ്ങനെ നില നിര്‍ത്തുന്നത് .. ഈ ധാരണയെ പൊളിക്കാതെ ഇവിടെ ആ രു വിചാരിച്ചാലും ഇതൊന്നും മാറ്റാന്‍ പറ്റില്ല ..രസകരം ആയ വസ്തുത ഈ ധാരണ സവര്‍ണരില്‍ എന്നാ പോലെ മറ്റുള്ളവരിലും ഉണ്ട് എന്നതാണ് . ഇവിടത്തെ പ്രശനം എന്ന് പറയുന്നത് ഇവിടെയുള്ള ഒരു പുരോഗമന /ദളിത് വിപ്ലവ പോരാളികള്‍ ആരും ഈ ധാരണയെ മാറ്റിയെടുക്കാന്‍ പ്രായോഗികം ആയി ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് .. പകരം പലരും ദളിതര്‍ ജന്മനാ തന്നെ അവശര്‍ ആണെന്ന ആശയം ആണ് സമൂഹത്തിലും ദളിതരിലും അടിചെല്‍പ്പിക്കുന്നത് .. വിഡ്ഢിത്തം ആണത് .ഇതാണ് സവര്‍ണ ചിന്ത എന്നതിന്ടെ അടിസ്ഥാനം തന്നെ
പ്രായോഗികമായി എന്ന് പറഞ്ഞാല്‍ തങ്ങളുടെ കഴിവികള്‍ക്ക് വ്യക്സ്തമായ തെളിവുകള്‍ സ്ഥാപിച്ചെടുക്കുക എന്നതാണ് .അതായതു മത്സരബുദ്ധിയും ആത്മ വിശ്വാസവും ഉള്ള ഒരു തലമുറയെ ശ്രിഷ്ടിക്കുക , അവരിലൂടെ സമൂഹത്തിലെ മേല്‍ക്കൈ നേടിയെടുക്കുക എന്നതാണ് ..അങ്ങനെ നേടിയെടുത്ത മേല്‍ക്കൈ സ്വാഭാവികം ആയും ഒരിക്കലും നഷ്ടപ്പെടുകയും ഇല്ല ..
"ഇന്ത്യയിലെ സവര്‍ണ്ണരെ സമുദായങ്ങളെന്ന നിലയില്‍ അഭിസംബോധനചെയ്യാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കെന്നല്ല വിവിധ തരത്തിലും ഗുണത്തിലും പെട്ട മാര്‍ക്സിസ്റ്റുകള്‍ക്കുമാകില്ല. കാരണം മാര്‍ക്സിസത്തിന്റെ സൈദ്ധാന്തികവബോധം അവരെ അതിനനുവദിക്കില്ല. വര്‍ഗ്ഗസമരത്തിന്റെയും തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെയും ദര്‍ശനമായ മാര്‍ക്സിസം മുന്നോട്ടു വച്ചിട്ടുള്ള ചരിത്ര വികാസത്തെ സംബന്ധിച്ച സമീപനം സവര്‍ണ്ണാധിപത്യത്തെ മനസിലാക്കുന്നത് ഒരു 'പഴങ്കഥ'യായി മാത്രമാണ്. അതവരുടെ കൌശലംകൊണ്ടല്ല, മറിച്ച് മാര്‍ക്സിസത്തെ ദര്‍ശനമായി സ്വീകരിക്കുന്നവര്‍ക്ക് ജാതിയെ ഒരു പഴങ്കഥയായേ മനസിലാക്കാനാവൂ. ആധുനികപൂര്‍വ്വമായ ഒരു സമൂഹിക സംവിധാനത്തെപ്പറ്റിയെന്തിനാണ് ആധുനികരായ നമ്മള്‍ ഉല്‍ക്കണ്ഠപ്പെടുന്നത് എന്നതാണവരുടെ നിലപാട്. നാമിപ്പോള്‍ എല്ലാ പാരമ്പര്യമുദ്രകളും-ജാതിയുടെയും, വംശത്തിന്റെയും, പ്രദേശത്തിന്റെയും-ഒഴിച്ചു കളഞ്ഞ വര്‍ഗ്ഗങ്ങളായി മാറിയിരിക്കുന്നു. ഇങ്ങനെ വര്‍ഗ്ഗങ്ങളായി മാറുന്നതിനെ തടസപ്പെടുത്തുന്ന ആധുനിക പൂര്‍വ്വസംവിധാനമായ ജാതി ഫലത്തില്‍ വര്‍ഗ്ഗത്തെ ദുര്‍ബലപ്പെടുത്തി മൂലധനത്തിന് വിടു പണി ചെയ്യുന്നു. സി.പി.ഐ. മുതല്‍ നക്സലൈറ്റുകള്‍ വരെ ജാതിയെപ്പറ്റി പ്രചരിപ്പിക്കുന്നത് ഈ കഥയാണ്.
മാര്‍ക്സിസത്തിന്റെ വര്‍ഗ്ഗസങ്കല്പവും ചരിത്രപരമായ സാമൂഹിക വികാസസങ്കല്പനവുമാണ് മാര്‍ക്സിസം ദര്‍ശനമായി സ്വീകരിച്ച സവര്‍ണ്ണനെ വിമര്‍ശനാതീത മനുഷ്യനാക്കി നിലനിര്‍ത്തുന്നത്. അതായത് സവര്‍ണ്ണപുരുഷനെ ദേശസ്നേഹിയും, ദേശീയപൌരനും, തൊഴിലാളിവര്‍ഗ്ഗ പോരാളിയും വിപ്ലവകാരിയുമൊക്കെയായി അരങ്ങടക്കിവാഴാന്‍ സഹായിക്കുന്നത് മാര്‍ക്സിസത്തിന്റെ സൈദ്ധാന്തിക ഉപാധികള്‍ തന്നെയാണ്. സവര്‍ണ്ണപുരുഷനെതിരായ ഏതൊരു വിമര്‍ശനവും ദേശവിരുദ്ധവും തൊഴിലാളി വര്‍ഗ്ഗ വിരുദ്ധവുമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ മാര്‍ക്സിസത്തിന്റെ സംഭാവന വലുതാണ്. സവര്‍ണ്ണത്വവും പുരുഷാധിപത്യവും പ്രശ്നവല്ക്കരിക്കുന്നതിനെ 'സ്വയം കല്പിത പുരോഗമന സംവര്‍ഗ്ഗ'ങ്ങളാല്‍ പ്രതിരോധിക്കാമെന്നതാണ് മാര്‍ക്സിസ്റ്റാകുന്നതിലെ സുരക്ഷിതത്വം. മാര്‍ക്സിസത്തിന്റെ ഇന്ത്യന്‍ പ്രായോക്താക്കളിലെ അനിഷേധ്യമായ ബ്രഹ്മണ സാന്നിധ്യം മുമ്പു സൂചിപ്പിച്ച സൈദ്ധാന്തിക സുരക്ഷയുടെ ഉല്പന്നമാണ്. അതായത് ഇന്ത്യന്‍ ബ്രാഹ്മണര്‍ മാര്‍ക്സിസത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നില്ല മറിച്ച് മാര്‍ക്സിസം അവര്‍ക്ക് സുരക്ഷിത ഇടങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും അനുയോജ്യമായ സിദ്ധാന്തസാമഗ്രികള്‍ നല്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം."(ഊന്നലുകകള്‍ കൂട്ടിച്ചേര്‍ത്തത്.)
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സി പി എം എറണാകുളത്തു നടത്തിയ പട്ടികജാതി സമ്മേളനകത്തെ അധികരിച്ച് പ്രസിദ്ധ ദലിത് ചിന്തകനായ സണ്ണി എം കപിക്കാട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ് മുകളിലെ ഖണ്ഡിക. ഈ ഖണ്ഡികയും ലേഖനം മുഴുവനും "ഇടതുപക്ഷ പ്രസ്ഥാനത്തിനു മാത്രമേ ബ്രാഹ്മണിസത്തിനെതിരെ പോരാടാന്‍ സാധിക്കുകയുള്ളൂ എന്ന" "ശക്തമായ അഭിപ്രായ"മുള്ള ശങ്കരനാരായണന്‍ "മൂന്ന് തവണയെങ്കിലും വായിക്കേ"ണ്ടതാണ്;"ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സുശീല്‍ കുമാര്‍ അടക്കമുള്ള പലര്‍ക്കുമുള്ളത്ര പ്രത്യയ ശാസ്ത്ര(എല്ലാ വിധത്തിലുമുള്ളത്) വിവരം എനിക്കില്ല എന്ന് പറയട്ടെ."എന്ന മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെങ്കിലും.
” കേരളത്തില്‍ നാമെല്ലാം ഒരു ജാതിസമുദായത്തില്‍ ജനിച്ച് അതില്‍ ജീവിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും സഹജ പ്രതികരണങ്ങള്‍ സ്വരൂപിക്കുന്നതു ജാതിയാണെന്ന ദു:ഖസത്യം അംഗീകരിക്കാന്‍ നമ്മില്‍ മിക്കവര്‍ക്കും കഴിയാത്തവണ്ണം അത്ര രൂഢമൂലമാണ് ജാതിയുടെ സ്വാധീനം“(ജാതിവ്യവസ്ഥയും കേരള ചരിത്രവും ,1992 പേജ് 8)
പീ കെ ബാലകൃഷ്ണന്‍ -നുണയുടെ സവര്‍ണ സമതലങ്ങളില്‍ നേരിന്റെ കൊടുങ്കാറ്റുയര്‍ത്തിയ വിപ്ലവകാരി
മുകളില്‍ കാണുന്ന അനോണി കമന്റ് ആരുടേതാണെന്നറിയാന്‍ ആഗ്രഹിക്കുന്നു. വളരെ പ്രസക്തമായതും വസ്തുനിഷ്ടമായതുമാണ് അതിലെ കാഴ്ച്ചപ്പാടെന്ന് തോന്നുന്നു.
ഈ വിഷയത്തില്‍ ബസ്സില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബ്ലോഗുകള്‍ക്കു പുറത്തുള്ള സൈബര്‍ ലൊകത്തേക്കും വായനക്കാരുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാകേണ്ടതുണ്ട് എന്നതിനാല്‍ അതിന്റെ ലിങ്കുകള്‍ വായനക്കാരുടെ സൌകര്യാര്‍ത്ഥം ഇവിടെ നല്‍കേണ്ടതുണ്ട്. ചിത്രകാരന്‍ ചിലവ നല്‍കാം.ക്ലിക്കി വായിക്കുക, ഇടപെടുക.ഇതൊരു സാമൂഹ്യശാസ്ത്ര പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും,മാനവിക വികാസ സാദ്ധ്യതയുമാണ്. അതിലുപരി സാംസ്ക്കാരിക പ്രവര്‍ത്തനമാണ്. ലിങ്ക് :ബസ്സില്‍ മിനി ടീച്ചറുടേയും, ശങ്കരനാരായണന്‍ മലപ്പുരത്തിന്റേയും പോസ്റ്റുകള്‍ ചിത്രകാരന്‍ ഷെയര്‍ ചെയ്തപ്പോള്‍ നടന്ന ചര്‍ച്ചയിലേക്കുള്ള ലിങ്ക്
ഇതും വായിക്കേണ്ടതും അറിയേണ്ടതുമായ സമൂഹത്തിന്റെ ചിന്തകളുടെ കണ്ണാടിയാണ്:ദേവദാസിന്റെ ബസ്സിലെ ചര്‍ച്ച.
സവര്‍ണ മേധാവിത്വത്തിനെതിരെയുള്ള പോരുതലുകളൊന്നും തന്നെ focussed അല്ലാത്തത് കൊണ്ടാണ് ഈഴവര്‍ക്ക് താഴെയുള്ളവരുടെ അവസ്ഥ ഇന്നും ദാരുണമായി തുടരുന്നത് എന്നാണെനിക്ക് തോന്നുന്നത്. ഇടതോ വലതോ എന്നുള്ളത് കേരളതിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രസക്തമെയല്ല. രണ്ടു പേര്‍ക്കും വേണ്ടത് വോട്ടാണ്. അവര്‍ മനുഷ്യരെ കാണുന്നില്ലല്ലോ..വോട്ട് ബാങ്കുകള്‍ മാത്രമല്ലേ കാണുന്നുള്ളൂ. നായര്‍ക്കും ഈഴവനും, ക്രിസ്ത്യാനിക്കും തങ്ങളുടെ സംഘടിത ശക്തി ഈ രാഷ്ട്രീയ നേതൃത്വത്തിന് മുന്‍പില്‍ വേണ്ട പോലെ കാണിച്ചു കൊടുക്കാനറിയാം. ശക്തി പ്രകടനം, വന്‍പിച്ച സമ്മേളനം എന്നിങ്ങനെ ഇടയ്ക്കിടയ്ക്ക് സകല പത്രക്കാരെയും, ചാനലുകാരെയും വിളിച്ചു വരുത്തി കാണിക്കുന്നത്, 'ഞങ്ങളുടെ ശക്തി കണ്ടല്ലോ...കളി ഞങ്ങളോട് വേണ്ട..എന്നുള്ള താക്കീതാണ്. അല്ലാതെ സവര്‍ണ്ണര്‍ ആയതു കൊണ്ട് മാത്രം നായരും ക്രിസ്ത്യാനിയും ഭൂരിഭാഗം സ്ഥാന മാനങ്ങളും പിടിച്ചെടുക്കുന്നെന്നത് പൂര്‍ണമായും ശരിയല്ല. ഈഴവര്‍ക്ക് താഴെയുള്ള ഏതെങ്കിലും ജാതിക്കു തങ്ങളുടെ സംഘടിത ശക്തി കാണിക്കാന്‍ എപ്പോഴെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. സവര്‍ണ്ണര്‍ മനസ്സ് മാറിയിട്ട് തങ്ങള്‍ക്കു എല്ലാം നേടാമെന്ന് വിചാരിച്ചാല്‍ കീഴ്ജാതികാര്‍ ഒരു കാലത്തും ഒന്നും നേടാന്‍ പോകുന്നില്ല. പകരം തങ്ങളുടെ ശക്തി തിരിച്ചറിയുകയും അത് കാണിക്കേണ്ടത് പോലെ കാണിക്കുകയും ചെയ്താല്‍ മാത്രമേ ഈ നാട്ടില്‍ തല്‍ക്കാലം എന്തെങ്കിലും നടക്കൂ..അതിനു കീഴ്ജാതിക്കാര്‍ക്ക് മുന്‍പിലുള്ള ഏറ്റവും നല്ല മാതൃക ഈഴവര്‍ തന്നെയാണ്.
” കേരളത്തില്‍ നാമെല്ലാം ഒരു ജാതിസമുദായത്തില്‍ ജനിച്ച് അതില്‍ ജീവിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും സഹജ പ്രതികരണങ്ങള്‍ സ്വരൂപിക്കുന്നതു ജാതിയാണെന്ന ദു:ഖസത്യം അംഗീകരിക്കാന്‍ നമ്മില്‍ മിക്കവര്‍ക്കും കഴിയാത്തവണ്ണം അത്ര രൂഢമൂലമാണ് ജാതിയുടെ സ്വാധീനം“(ജാതിവ്യവസ്ഥയും കേരള ചരിത്രവും ,1992 പേജ് 8)
പീ കെ ബാലകൃഷ്ണന്‍ -നുണയുടെ സവര്‍ണ സമതലങ്ങളില്‍ നേരിന്റെ കൊടുങ്കാറ്റുയര്‍ത്തിയ വിപ്ലവകാരി
[ഈ കമന്റ് ഇന്നലെ ഇട്ടിരുന്നതാണ്. സ്പാമില്‍ പോയെന്നു തോന്നുന്നു]
ചെറുമനും കണക്കനും പുലയനും മുന്നില്‍ സവര്‍ണന്‍ ചമയുന്ന തീയനും ഈഴവനും അധികാരം കിട്ടിയാല്‍ ചെറുമനും കണക്കനും പുലയനുമെന്ത് നേട്ടം?
ജാതിയുടെ കണക്ക് പറഞ്ഞ് നായരും തീയരും മുസല്‍മാനും വാങ്ങിയ സ്വകാര്യ സ്കൂളുകളില്‍ ഒരു ജോലികിട്ടാന്‍ പണം തന്നെ വേണം ജാതി മതിയാകില്ല.
ജാതിക്കണക്ക് പറഞ്ഞ് ജാതിക്കോമരങ്ങള്‍ വാങ്ങിക്കൂട്ടുന്ന ആനുകൂല്യങ്ങള്‍ ജാതിയിലെ 'മേല്‍ജാതി'കള്‍ സ്വന്തമാക്കുന്നു.
നാരായണ ഗുരുവിനെ പൂജിക്കുന്ന ഈഴവന് അയ്യങ്കാളിയെയും അംബേദ്കറെയും അയിത്തമാണ്. ശങ്കരേട്ടന്‍ ഇതിന് അപവാദമാണെന്നറിയാം. അതുകൊണ്ട് കാര്യമില്ലല്ലോ.
വെള്ളാപ്പള്ളിക്ക് കള്ളുഷാപ്പുള്ളതുകൊണ്ട് നക്കാപ്പിച്ചയില്ലാത്ത ഈഴവന്‍ കഞ്ഞികുടിക്കുമോ?
സവര്‍ണബോധം ചുമക്കുന്ന യുക്തിവാദിയുണ്ടെങ്കില്‍ അയാള്‍ ആ പേരിനര്‍ഹനല്ല.
"കേരളത്തിലെ കോണ്‍ഗ്രസ്സ് ഹിന്ദു-ക്രിസ്ത്യന്‍ സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനമാണെന്ന് (എനിക്കു ബോധ്യമായ) കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ലേഖനത്തില്‍ സമര്‍ത്ഥിച്ചു. അത് സുശീല്‍ കുമാര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. അത് താങ്കള്‍ വ്യക്തമാക്കണം. താങ്കളുടെ ഉത്തരം അംഗീകരിക്കുന്നില്ല എന്നാണെങ്കില്‍ ഈ വിഷയത്തില്‍ ഇനി ചോദ്യവും മറുപടിയും വേണ്ട. ഇതൊരുതരം ഏകപക്ഷീയമായ നിലപാടല്ലേ എന്നു ചോദിച്ചാല്‍ തല്‍ക്കാലം 'അതെ'എന്നു തന്നെ മറുപടി. കണ്‍മുമ്പില്‍ വച്ച് ചെമ്പരത്തിപ്പൂവ് പറിച്ച് കാണിച്ചു കൊടുത്തിട്ട് അത് ഹൃദയമാണ് എന്നു പറഞ്ഞാല്‍ പിന്നെന്തു ചെയ്യും?"
ഇതു വ്യക്തമാക്കാത്ത സ്ഥിതിക്ക് ഈ വിഷയത്തില്‍ നമ്മള്‍ തമ്മിലുള്ള ചര്‍ച്ച ഇവിടെ വച്ച് നിര്‍ത്താം.
എല്ലാ ജാതികളും തുല്യമാണെന്ന കാഴ്ച്ചപ്പാട് വളരെ ഉപരിപ്ലവമായി തോന്നുന്നു. വസ്തുതാപരമായി സവര്‍ണ്ണതയാണ് ജാതി. അവര്‍ണ്ണത ജാതിയില്ലാത്തവരുടെ അസംഘടിതമായ കൂട്ടമാണ്. സവര്‍ണ്ണതക്കെതിരെ ആയിരക്കണക്കിനു കൊല്ലം സമരത്തിലും, കീഴടങ്ങലിനും,വീണ്ടും സമരത്തിനും വേണ്ടി നിലകൊണ്ടിട്ടുള്ള വര്‍ഗ്ഗീയതയില്ലാത്തതും, സെക്കുലറുമായ ഇന്ത്യന്‍ ഭൂരിപക്ഷ ജനതയാണ് അവര്‍ണ്ണര്‍. ഈ സാഹചര്യത്തില്‍ അവര്‍ണ്ണരേയും , സവര്‍ണ്ണരേയും സ്വന്തം അബദ്ധ വിശ്വാസങ്ങള്‍ക്കനുസരിച്ച് തുല്യമായി കണ്ട് ഒരേ നുകത്തില്‍ കെട്ടുന്നത് സവര്‍ണ്ണ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണ്. ആ കാഴ്ച്ചപ്പാടില്‍ നിന്നും പുറത്തുകടക്കാതെ സത്യത്തേയും അസത്യത്തേയും വേര്‍ത്തിരിച്ചു കണ്ട് ജാതിമത നിരപേക്ഷരാകാനാകില്ല.
സവര്‍ണ്ണരെ അവരുടെ ദുരഭിമാനങ്ങളില്‍ നിന്നും സത്യസന്ധമായ അഭിമാന നിര്‍മ്മിതിയിലൂടെ അവര്‍ണ്ണമായ സമത്വബോധത്തിലേക്ക് ഉയര്‍ത്തുകയാണു വേണ്ടത്.
ആ പ്രോസസ് നടക്കുംബോള്‍ അവര്‍ണ്ണരിലേ സവര്‍ണ്ണതയേയും താനെ ഇല്ലാതാക്കാനാകും. അയിത്തവും, ജാതി ചിന്തയും,ഭേദ ചിന്തയും നന്മയായി അവതരിപ്പിക്കപ്പെടുംബോഴാണ് അവര്‍ണ്ണരില്‍ ചിലരും ആ വഴിക്ക് ചലിക്കുന്നത്. അതില്ലാതാക്കാന്‍ സവര്‍ണ്ണതയെ സമൂഹം തള്ളിപ്പറഞ്ഞാല്‍ മാത്രം മതിയാകും.
സവര്‍ണ്ണ യുക്തിവാദികളും കമ്മികളുമൊക്കെ താഴെക്കൊടുത്ത അനോണിയുടെ കമന്റ് വിശകലനം ചെയ്തു സത്യസന്ധതയോടെ പഠിച്ചാല്‍ ചിലപ്പോള്‍ നഷ്ടപ്പെട്ട കാഴ്ച്ചശക്തി തിരിച്ചുകിട്ടാനിടയുണ്ട്.
..............................
Anonymous said...
"ഇന്ത്യയിലെ സവര്‍ണ്ണരെ സമുദായങ്ങളെന്ന നിലയില്‍ അഭിസംബോധനചെയ്യാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കെന്നല്ല വിവിധ തരത്തിലും ഗുണത്തിലും പെട്ട മാര്‍ക്സിസ്റ്റുകള്‍ക്കുമാകില്ല. കാരണം മാര്‍ക്സിസത്തിന്റെ സൈദ്ധാന്തികവബോധം അവരെ അതിനനുവദിക്കില്ല. വര്‍ഗ്ഗസമരത്തിന്റെയും തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെയും ദര്‍ശനമായ മാര്‍ക്സിസം മുന്നോട്ടു വച്ചിട്ടുള്ള ചരിത്ര വികാസത്തെ സംബന്ധിച്ച സമീപനം സവര്‍ണ്ണാധിപത്യത്തെ മനസിലാക്കുന്നത് ഒരു 'പഴങ്കഥ'യായി മാത്രമാണ്. അതവരുടെ കൌശലംകൊണ്ടല്ല, മറിച്ച് മാര്‍ക്സിസത്തെ ദര്‍ശനമായി സ്വീകരിക്കുന്നവര്‍ക്ക് ജാതിയെ ഒരു പഴങ്കഥയായേ മനസിലാക്കാനാവൂ. ആധുനികപൂര്‍വ്വമായ ഒരു സമൂഹിക സംവിധാനത്തെപ്പറ്റിയെന്തിനാണ് ആധുനികരായ നമ്മള്‍ ഉല്‍ക്കണ്ഠപ്പെടുന്നത് എന്നതാണവരുടെ നിലപാട്. നാമിപ്പോള്‍ എല്ലാ പാരമ്പര്യമുദ്രകളും-ജാതിയുടെയും, വംശത്തിന്റെയും, പ്രദേശത്തിന്റെയും-ഒഴിച്ചു കളഞ്ഞ വര്‍ഗ്ഗങ്ങളായി മാറിയിരിക്കുന്നു. ഇങ്ങനെ വര്‍ഗ്ഗങ്ങളായി മാറുന്നതിനെ തടസപ്പെടുത്തുന്ന ആധുനിക പൂര്‍വ്വസംവിധാനമായ ജാതി ഫലത്തില്‍ വര്‍ഗ്ഗത്തെ ദുര്‍ബലപ്പെടുത്തി മൂലധനത്തിന് വിടു പണി ചെയ്യുന്നു. സി.പി.ഐ. മുതല്‍ നക്സലൈറ്റുകള്‍ വരെ ജാതിയെപ്പറ്റി പ്രചരിപ്പിക്കുന്നത് ഈ കഥയാണ്.
മാര്‍ക്സിസത്തിന്റെ വര്‍ഗ്ഗസങ്കല്പവും ചരിത്രപരമായ സാമൂഹിക വികാസസങ്കല്പനവുമാണ് മാര്‍ക്സിസം ദര്‍ശനമായി സ്വീകരിച്ച സവര്‍ണ്ണനെ വിമര്‍ശനാതീത മനുഷ്യനാക്കി നിലനിര്‍ത്തുന്നത്. അതായത് സവര്‍ണ്ണപുരുഷനെ ദേശസ്നേഹിയും, ദേശീയപൌരനും, തൊഴിലാളിവര്‍ഗ്ഗ പോരാളിയും വിപ്ലവകാരിയുമൊക്കെയായി അരങ്ങടക്കിവാഴാന്‍ സഹായിക്കുന്നത് മാര്‍ക്സിസത്തിന്റെ സൈദ്ധാന്തിക ഉപാധികള്‍ തന്നെയാണ്. സവര്‍ണ്ണപുരുഷനെതിരായ ഏതൊരു വിമര്‍ശനവും ദേശവിരുദ്ധവും തൊഴിലാളി വര്‍ഗ്ഗ വിരുദ്ധവുമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ മാര്‍ക്സിസത്തിന്റെ സംഭാവന വലുതാണ്. സവര്‍ണ്ണത്വവും പുരുഷാധിപത്യവും പ്രശ്നവല്ക്കരിക്കുന്നതിനെ 'സ്വയം കല്പിത പുരോഗമന സംവര്‍ഗ്ഗ'ങ്ങളാല്‍ പ്രതിരോധിക്കാമെന്നതാണ് മാര്‍ക്സിസ്റ്റാകുന്നതിലെ സുരക്ഷിതത്വം. മാര്‍ക്സിസത്തിന്റെ ഇന്ത്യന്‍ പ്രായോക്താക്കളിലെ അനിഷേധ്യമായ ബ്രഹ്മണ സാന്നിധ്യം മുമ്പു സൂചിപ്പിച്ച സൈദ്ധാന്തിക സുരക്ഷയുടെ ഉല്പന്നമാണ്. അതായത് ഇന്ത്യന്‍ ബ്രാഹ്മണര്‍ മാര്‍ക്സിസത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നില്ല മറിച്ച് മാര്‍ക്സിസം അവര്‍ക്ക് സുരക്ഷിത ഇടങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും അനുയോജ്യമായ സിദ്ധാന്തസാമഗ്രികള്‍ നല്കുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം."(ഊന്നലുകകള്‍ കൂട്ടിച്ചേര്‍ത്തത്.)
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സി പി എം എറണാകുളത്തു നടത്തിയ പട്ടികജാതി സമ്മേളനകത്തെ അധികരിച്ച് പ്രസിദ്ധ ദലിത് ചിന്തകനായ സണ്ണി എം കപിക്കാട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ് മുകളിലെ ഖണ്ഡിക. ഈ ഖണ്ഡികയും ലേഖനം മുഴുവനും "ഇടതുപക്ഷ പ്രസ്ഥാനത്തിനു മാത്രമേ ബ്രാഹ്മണിസത്തിനെതിരെ പോരാടാന്‍ സാധിക്കുകയുള്ളൂ എന്ന" "ശക്തമായ അഭിപ്രായ"മുള്ള ശങ്കരനാരായണന്‍ "മൂന്ന് തവണയെങ്കിലും വായിക്കേ"ണ്ടതാണ്;"ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സുശീല്‍ കുമാര്‍ അടക്കമുള്ള പലര്‍ക്കുമുള്ളത്ര പ്രത്യയ ശാസ്ത്ര(എല്ലാ വിധത്തിലുമുള്ളത്) വിവരം എനിക്കില്ല എന്ന് പറയട്ടെ."എന്ന മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെങ്കിലും.
May 18, 2011 6:14 AM
" ജാതിയുടെ കണക്ക് പറഞ്ഞ് നായരും തീയരും മുസല്‍മാനും വാങ്ങിയ സ്വകാര്യ സ്കൂളുകളില്‍ ഒരു ജോലികിട്ടാന്‍ പണം തന്നെ വേണം ജാതി മതിയാകില്ല."
എന്നു യുക്തിവാദിയായ സുശീല്‍കുമാര്‍. ഈ വാദം പൊതുവില്‍ ഇടതുപക്ഷക്കാര്‍ ഉയര്‍ത്തുന്നതാണ്. ജാതിയുടെ കണക്ക് പറഞ്ഞ് നായരും തീയരും മുസല്‍മാനും വാങ്ങിയ സ്വകാര്യ സ്കൂളുകളില്‍ ഒരു ജോലികിട്ടാന്‍ യഥാക്രമം(പണമുള്ള) 'നായര്‍ക്കും തീയര്‍ക്കും മുസല്‍മാനും' അവസരമുണ്ടെന്ന വസ്തുതയാണ് ഇവിടെ സുശീലിനെപ്പോലുള്ളവര്‍ കാണാതെ പോവുന്നത്.'നായര്‍ക്കും തീയര്‍ക്കും മുസല്‍മാനും 'സ്ഥാപനങ്ങളില്ലെങ്കില്‍ പണമുണ്ടായിട്ടും ആ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് കാര്യമില്ല. അതാണ് ജാതിയടിസ്ഥാനത്തില്‍ വീതം വക്കണമെന്നു പറയുന്നതിന്റെ അടിസ്ഥാനം. മറ്റുള്ളവരുടെ സ്ഥാപനങ്ങളില്‍ ജാതി തന്നെ വേണം, പണം മതിയാകില്ല
(മുകളിലെ അനോണി തന്നെയാണ് ഇതും എഴുതുന്നത്. തത്ക്കാലം പേരു വെളിപ്പെടുത്തുന്നതില്‍ പ്രയാസമുണ്ട്. ചിത്രകാരന്‍ ക്ഷമിക്കുക)
valare prasakthavum, avassarochithavumaya post..... aashamsakal.............
ശങ്കരേട്ടന് പറയുന്നു:-
"കേരളത്തിലെ കോണ്‍ഗ്രസ്സ് ഹിന്ദു-ക്രിസ്ത്യന്‍ സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനമാണെന്ന് (എനിക്കു ബോധ്യമായ) കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ലേഖനത്തില്‍ സമര്‍ത്ഥിച്ചു. അത് സുശീല്‍ കുമാര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. അത് താങ്കള്‍ വ്യക്തമാക്കണം"
>>>> അംഗീകരിക്കുന്നു. കൂട്ടത്തില്‍ കോണ്‍ഗ്രസ്സ് മറ്റുചില താല്പര്യങ്ങളും കൂടി സംരക്ഷിക്കുന്നു എന്ന് കൂട്ടിച്ചേര്‍ക്കുന്നു.
Anonymous said...
" ജാതിയുടെ കണക്ക് പറഞ്ഞ് നായരും തീയരും മുസല്‍മാനും വാങ്ങിയ സ്വകാര്യ സ്കൂളുകളില്‍ ഒരു ജോലികിട്ടാന്‍ പണം തന്നെ വേണം ജാതി മതിയാകില്ല."
എന്നു യുക്തിവാദിയായ സുശീല്‍കുമാര്‍. ഈ വാദം പൊതുവില്‍ ഇടതുപക്ഷക്കാര്‍ ഉയര്‍ത്തുന്നതാണ്. ജാതിയുടെ കണക്ക് പറഞ്ഞ് നായരും തീയരും മുസല്‍മാനും വാങ്ങിയ സ്വകാര്യ സ്കൂളുകളില്‍ ഒരു ജോലികിട്ടാന്‍ യഥാക്രമം(പണമുള്ള) 'നായര്‍ക്കും തീയര്‍ക്കും മുസല്‍മാനും' അവസരമുണ്ടെന്ന വസ്തുതയാണ് ഇവിടെ സുശീലിനെപ്പോലുള്ളവര്‍ കാണാതെ പോവുന്നത്.
>>>> മേല്‍ കമന്റിലെ യഥാക്രമം ഞാന്‍ അങ്ങു വെട്ടിക്കളയുന്നു. ബാക്കി കാര്യങ്ങളോട് യോജിക്കുന്നു.
ഇത്തരം കമന്റുകള്‍ എഴുതുമ്പോള്‍ ഒരു കാര്യം കൂടി തിരിച്ചു ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണമുണ്ട്. എന്നാല്‍ എസ് എന്‍ ഡി പി ക്കാരും, മറ്റ് മത സംഘടനകളും നടത്തുന്ന സ്കൂളുകളില്‍ സംവരണം വേണമെന്ന്( എന്‍ എസ്സ് എസ്സുകാരുടെ സ്ഥാപനങ്ങളില്‍ വേണ്ടേന്ന് ഞാന്‍ പറഞ്ഞില്ല കെട്ടോ) പറയാന്‍ വെള്ളാപ്പള്ളിസ്റ്റുകള്‍ക്ക് നാവുണ്ടാകുമോ?
ശങ്കരേട്ടന് പോസ്റ്റില്‍ പറയുന്നു:-
"('ജാതിവാദികള്‍' പടപൊരുതി നേടിയെടുത്ത സംവരണാവകാശം കട്ടെടുത്ത് അവരില്‍ പലരും സര്‍ക്കാര്‍ ശമ്പളം പറ്റുന്നുവെന്നത് വേറെ കാര്യം)."
>>>> കേരളത്തിലെ ഏതൊക്കെ ജാതിവാദികളാണ് സംവരണത്തിനു വേണ്ടി പടപൊരുതിയതെന്ന് ഒന്ന് വ്യക്തമാക്കാമോ?
"അവര്‍ണരിലെ മാത്രമല്ല സവര്‍ണരിലെ ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരിലുമുള്ള സവര്‍ണ ബോധത്തിന്റെ അടിസ്ഥാനകാരണം ബ്രാഹ്മണിസമാണ്. ഇന്ത്യയില്‍ ജാതിമൂലമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഈ ഇസമാണ്"
>>> സവര്‍ണ ബോധമുള്ള അവര്‍ണന് ജാതീയമായ അവകാശമായി അധികാരം കിട്ടിയാല്‍ തന്നെ അവന്‍ അവനില്‍ 'താഴ്ന്നവന്റെ' അവകാശം സംരക്ഷിക്കുമെന്ന് എന്താണുറപ്പ്? ക്രീമിലെയര്‍ പരിധി വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തിനു മുകളിലാക്കണമെന്ന് വാദിക്കുന്ന വെള്ളാപ്പള്ളിവിലാസം സംഘടന ദളിദന്റെ അവകാശങ്ങളെക്കുറിച്ച് എന്ത് പറയുന്നു?
അടിസ്ഥാന വര്‍ഗമെന്ന് പറയുന്നവര്‍ മണ്ണില്‍ അധ്വാനിച്ച് അന്നമുണ്ടാക്കി ലോകത്തെ പോറ്റുന്നവരാണ്. അവരില്‍ ബഹുഭൂരിപക്ഷവും ഏത് വിഭാഗം ജനതയാണെന്ന്/ആയിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. അവരുടെ പേര് പറഞ്ഞ് അധികാരത്തില്‍ പങ്കുപറ്റാന്‍ കള്ളുകച്ചവടക്കാര്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.
ദലിതനും ജാതീയമായി പിന്നോക്കാവസ്ഥയുള്ളവനും സം വരണം വേണം; അവസരം ആനുപാതികമായി ലഭിക്കുന്ന കാലത്തോളം. പക്ഷേ, ഇതിന്റെ പേരില്‍ ജാതിയും അന്ധവിശ്വാസങ്ങളും വളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ ജാതിക്കോമരങ്ങളെ മുതലെടുക്കാന്‍ അനുവദിച്ചുകൂടാ.
ഞാന്‍ ധന്യയായി! സോഷ്യലിസം പ്രസംഗിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് സവര്‍ണ താല്പര്യ പ്രസ്ഥാനമാണെന്ന് സമ്മതിച്ചല്ലോ. യുക്തിവാദിയല്ലാത്ത ഞാന്‍ പറഞ്ഞ കാര്യം അംഗീകരിക്കുന്ന സ്ഥിതിക്ക് യുക്തിവാദി നേതാവായ രാജഗോപാല്‍ വാകത്താനം പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ താങ്കള്‍ക്ക് പ്രയാസം കാണില്ലല്ലോ. സി.പി.ഐ.നേതാവായ ഭോഗേന്ദ്ര ധാ, സി.പി.എം. നേതാക്കളായിരുന്ന സോമസാഥ് ചാറ്റര്‍ജി, ഈ.എം.എസ്.നമ്പൂതിരിപ്പാട്, ജ്യോതി ബസു, യുക്തിവാദി നേതാവായിരുന്ന പവനന്‍ തുടങ്ങിയവര്‍ക്കുണ്ടായിരുന്നത് സവര്‍ണ താല്പര്യങ്ങളായിരുന്നുവെന്ന് രാജഗോപാല്‍ വാകത്താനം പറഞ്ഞ കാര്യം താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ. 'രാജഗോപാല്‍ യുക്തിവാദം' സുശീല്‍ അംഗികരിക്കുന്നില്ലെങ്കില്‍ 'സുശീല്‍ യുക്തിവാദം' എന്താണെന്ന് സുശീല്‍ വ്യക്തമാക്കണം. ആജ്ഞയല്ല,അഭ്യര്‍ത്ഥനയാണ്. ഇതുകൂടി താങ്കള്‍ വ്യക്തമാക്കുക തന്നെ വേണം.
ചര്‍ച്ച പിന്തുടരുന്നു...
>>>മേല്‍ കമന്റിലെ യഥാക്രമം ഞാന്‍ അങ്ങു വെട്ടിക്കളയുന്നു. ബാക്കി കാര്യങ്ങളോട് യോജിക്കുന്നു.<<<<
സുശീലേ,
യഥാക്രമം വിട്ടുകളഞ്ഞാല്‍ എന്റെ കമന്റ് അര്‍ഥശൂന്യമാവും. നായരുടെ സ്ഥാപനത്തില്‍ എത്ര പണം കൊണ്ടുവന്നാലും മറ്റുള്ളവരേക്കാള്‍ നായന്മാര്‍ക്കാണു മുന്‍ഗണന. മുസ്ലിമിന്റേതും ഈഴവരുടേതും അങ്ങനെതന്നെ. (അപവാദങ്ങള്‍ കണ്ടേക്കാം). സംശയമുണ്ടെങ്കില്‍ ഇപ്പറഞ്ഞ സമുദായങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിച്ചു നോക്കുക. ഭൂരിപക്ഷവും അധ്യാപകരും അതതു സമുദായക്കാരായിരിക്കും. പിന്നെ എന്തടിസ്ഥാനത്തിലാണ് സുശീല്‍ യഥാക്രമം വെട്ടിക്കളഞ്ഞത്?
>>>>...... എന്നാല്‍ എസ് എന്‍ ഡി പി ക്കാരും, മറ്റ് മത സംഘടനകളും നടത്തുന്ന സ്കൂളുകളില്‍ സംവരണം വേണമെന്ന്( എന്‍ എസ്സ് എസ്സുകാരുടെ സ്ഥാപനങ്ങളില്‍ വേണ്ടേന്ന് ഞാന്‍ പറഞ്ഞില്ല കെട്ടോ) പറയാന്‍ വെള്ളാപ്പള്ളിസ്റ്റുകള്‍ക്ക് നാവുണ്ടാകുമോ?<<<<
ഇതെഴുതുന്ന ആള്‍ വെള്ളാപ്പള്ളിസ്റ്റല്ലെങ്കിലും ഇതിനു മറുപടി പറയട്ടെ. സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനം പി എസ് സിക്കു വിടണമെന്നു പറഞ്ഞ ഏക സ്വകാര്യസ്ഥാപന ഉടമ വെള്ളാപ്പള്ളിയാണ്. പിഎസ് സിക്കു വിട്ടാല്‍ സംവരണം വരുമല്ലോ! ഇതൊന്നുമറിയാതെ വെറുതെ വായില്‍ത്തോന്നിയത് എഴുതുന്നത് എന്തു യുക്തിവാദമാണു സുശീലേ?
>>കേരളത്തിലെ ഏതൊക്കെ ജാതിവാദികളാണ് സംവരണത്തിനു വേണ്ടി പടപൊരുതിയതെന്ന് ഒന്ന് വ്യക്തമാക്കാമോ? <<<
കേരളത്തിലെ(ഇന്ത്യയുടെയും) ജാതി സംവരണത്തിന്റെ ചരിത്രം അറിയുന്ന ഒരാള്‍ ഈ വിഡ്ഢിച്ചോദ്യം ചോദിക്കില്ല. മറിച്ചൊരു ചോദ്യം ചോദിക്കട്ടെ? ഏതൊക്കെ മതേതരവാദി-കമ്യൂണിസ്റ്റ്-യുക്തിവാദികളാണ് സംവരണത്തിനുവേണ്ടി പടപൊരുതിയത്?
ഏറ്റവുമൊടുവിലെ ഉന്നത വിദ്യാഭ്യാസ സംവരണസമരം , ക്രീമിലേയര്‍ വിരുദ്ധ സമരം, മണ്ഡല്‍ സമരം മുതലായ സമീപകാല സമരങ്ങളില്‍ ജാതിവാദികളല്ലാത്തവരുടെ നിലപാടെന്തായിരുന്നു? അവരില്‍ ആരൊക്കെ പടപൊരുതി?
ശങ്കരേട്ടാ,
ഞാന്‍ ഈ പോസ്റ്റില്‍ അഭിപ്രായം തുടങ്ങിയതുതന്നെ പോസ്റ്റിന്റെ പ്രസക്തമായ നിരിക്ഷണങ്ങളെ അംഗീകരിച്ചുകൊണ്ടാണ്. ഇടതുപക്ഷ പാര്‍ടികളില്‍ സവര്‍ണബോധമുള്ള നേതാക്കള്‍ ഉണ്ട് എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമില്ലല്ലോ. യുക്തിവാദികളിലും അത്തരക്കാരുണ്ടാകാം. എന്നാല്‍ അത് സാമാന്യവല്‍ക്കരിച്ച് യുക്തിവാദികല്‍ ബഹുഭൂരിപക്ഷവും സവര്‍ണ മനസ്കരാണെന്ന് പറയുന്നതിലെ അയുക്തിയെയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.
ഈഴവ-തീയ ജാതി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ സവര്‍ണ മനസ്കര്‍ ഉണ്ടെന്ന് ശങ്കരേട്ടന്‍ സമ്മതിക്കുക മാത്രമല്ല, സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അത് എത്ര ശതമാനം വരും? ബ്രാഹ്മണ മൂല്യങ്ങളടങ്ങിയ 'ഹിന്ദുത്വ' അഭിമാനികളാണ് ഈ ജാതി സംഘടനകളില്‍ അധികമാളുകളുമെന്ന് ഞാന്‍ പറയുന്നു. എന്നാല്‍ യുക്റ്റിവാദികളില്‍ ഈ ശതമാനം അത്രത്തോളം വരുമോ എന്നാണെന്റെ ചോദ്യം.
>>>സവര്‍ണ ബോധമുള്ള അവര്‍ണന് ജാതീയമായ അവകാശമായി അധികാരം കിട്ടിയാല്‍ തന്നെ അവന്‍ അവനില്‍ 'താഴ്ന്നവന്റെ' അവകാശം സംരക്ഷിക്കുമെന്ന് എന്താണുറപ്പ്? ക്രീമിലെയര്‍ പരിധി വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തിനു മുകളിലാക്കണമെന്ന് വാദിക്കുന്ന വെള്ളാപ്പള്ളിവിലാസം സംഘടന ദളിദന്റെ അവകാശങ്ങളെക്കുറിച്ച് എന്ത് പറയുന്നു? <<<
ജാതീയമായ അവകാശങ്ങള്‍ അവരവരുടെ ജനസംഖ്യാനുപാതികമായാണു ലഭിക്കേണ്ടത്. അവിടെ ആരും ആരുടെയും അവകാശം സംരക്ഷിക്കേണ്ടതില്ല. 'താഴ്ന്നവന്‍ ' ആരാലെങ്കിലും സംരക്ഷിച്ചാലേ രക്ഷപ്പെടൂ എന്ന ഗാന്ധിയന്‍ ഹരിജനസംരക്ഷണ മനോഭാവം ഇപ്പോഴും പോയില്ലല്ലേ? അവകാശങ്ങള്‍ ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടതു ലഭിക്കണം. ദലിതന് അവകാശപ്പെട്ടത് ഈഴവനോ മറ്റേതെങ്കിലും സവര്‍ണ ബോധമുള്ള അവര്‍ണനോ സംരക്ഷിക്കുമെന്നു കരുതേണ്ടതില്ല. അങ്ങനെ സംരക്ഷിക്കുമെങ്കില്‍ ബ്രിട്ടീഷുകാര്‍ പോയി സ്വയം ഭരണം വരുത്തണമെന്ന് ഇന്ത്യാക്കാര്‍ ആഗ്രഹിക്കേണ്ടിയിരുന്നില്ല. സവര്‍ണര്‍ ഞങ്ങളെ സംരക്ഷിക്കേണ്ട എന്ന അവര്‍ണനും പറയേണ്ടതില്ല.
"ഏറ്റവുമൊടുവിലെ ഉന്നത വിദ്യാഭ്യാസ സംവരണസമരം , ക്രീമിലേയര്‍ വിരുദ്ധ സമരം, മണ്ഡല്‍ സമരം മുതലായ സമീപകാല സമരങ്ങളില്‍ ജാതിവാദികളല്ലാത്തവരുടെ നിലപാടെന്തായിരുന്നു? അവരില്‍ ആരൊക്കെ പടപൊരുതി?"
>>>> വിഡ്ഢിച്ചോദ്യങ്ങള്‍ ചോദിക്കാന്‍ എനിക്കൊട്ടും താല്പര്യമില്ല. ചോദിക്കുന്ന ചോദ്യം വിഡ്ഢിത്തമാണെങ്കില്‍ അതിന് ശരിയായ ഉത്തരം ലഭിച്ചാല്‍ ഉത്തരം അംഗീകരിക്കാനുള്ള മനസ്സുമുണ്ട്. ചോദ്യം അറിയാന്‍ വേണ്ടി മാത്രം ചോദിച്ചതാണ് സമര്‍ത്ഥിക്കനല്ല.
ഉന്നത വിദ്യാഭ്യാസ സം വരണ സമരം, ക്രീമിലെയര്‍ വിരുദ്ധ സമരം, മണ്ഡല്‍ സമരം തുടങ്ങിയവയില്‍ സി പി ഐ എന്ന രാഷ്ട്രീയപാര്‍ടി എടുത്ത നിലപാട് സം വരാണനുകൂലമായിരുന്നു എന്നാണെന്റെ അറിവ്. കേരള യുക്തിവാദിസംഘവും ഇതേ അഭിപ്രായം തന്നെയാണ് എടുത്തിരുന്നത്. ഈ പാര്‍ടിയിലും യുക്തിവാദി സംഘത്തിലും വ്യത്യസ്ത അഭിപ്രായക്കാരുണ്ടാകാം. ബാക്കി എല്ലാ പാര്‍ടിക്കാരുടെയും നിലപാടിന്റെ വക്താവാകാന്‍ എനിക്കാവില്ല.
>>>>അടിസ്ഥാന വര്‍ഗമെന്ന് പറയുന്നവര്‍ മണ്ണില്‍ അധ്വാനിച്ച് അന്നമുണ്ടാക്കി ലോകത്തെ പോറ്റുന്നവരാണ്. അവരില്‍ ബഹുഭൂരിപക്ഷവും ഏത് വിഭാഗം ജനതയാണെന്ന്/ആയിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. അവരുടെ പേര് പറഞ്ഞ് അധികാരത്തില്‍ പങ്കുപറ്റാന്‍ കള്ളുകച്ചവടക്കാര്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.<<<<
കള്ളുകച്ചവടക്കാര്‍ എന്നു പറഞ്ഞതുകൊണ്ട് വെള്ളാപ്പള്ളിയേയും ഈഴവരേയുമാണ് ഉദ്ദേശിച്ചതെന്നു മനസ്സിലായി. ഈഴവരേക്കാള്‍ "മണ്ണില്‍ അധ്വാനിച്ച് അന്നമുണ്ടാക്കി ലോകത്തെ പോറ്റുന്നവര്‍ "ദളിതരാണ്. അവരുടെ നേതാക്കള്‍ കള്ളുകച്ചവടക്കാരാണോ എന്നറിയില്ല. കള്ളുകച്ചവടം കള്ളക്കടത്തുപോലെ നിയമവിരുദ്ധമായ എന്തെങ്കിലും ഏര്‍പ്പാടാണോ സുശീലേ? ഈ നാട്ടിലെ സര്‍ക്കാര്‍ അംഗീകാരമുള്ള പല ബിസിനസുകളില്‍ ഒന്നല്ലേ? അതു ചെയ്യുന്നതു മോശമാണെങ്കില്‍ അതിനനുവാദം കൊടുത്ത കമ്യൂണിസ്റ്റ് സര്‍ക്കാരുകളെയും അതിനു നേതൃത്വം കൊടുത്ത യുക്തിവാദികളെയും എന്തു പേരിട്ടു വിളിക്കണം?
ദലിതനും ജാതീയമായി പിന്നോക്കാവസ്ഥയുള്ളവനും സം വരണം വേണം; അവസരം ആനുപാതികമായി ലഭിക്കുന്ന കാലത്തോളം. പക്ഷേ, ഇതിന്റെ പേരില്‍ ജാതിയും അന്ധവിശ്വാസങ്ങളും വളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ ജാതിക്കോമരങ്ങളെ മുതലെടുക്കാന്‍ അനുവദിച്ചുകൂടാ.<<<<
"ഇതെഴുതുന്ന ആള്‍ വെള്ളാപ്പള്ളിസ്റ്റല്ലെങ്കിലും ഇതിനു മറുപടി പറയട്ടെ. സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനം പി എസ് സിക്കു വിടണമെന്നു പറഞ്ഞ ഏക സ്വകാര്യസ്ഥാപന ഉടമ വെള്ളാപ്പള്ളിയാണ്. പിഎസ് സിക്കു വിട്ടാല്‍ സംവരണം വരുമല്ലോ! ഇതൊന്നുമറിയാതെ വെറുതെ വായില്‍ത്തോന്നിയത് എഴുതുന്നത് എന്തു യുക്തിവാദമാണു സുശീലേ?"
>>>> വായില്‍ തോന്നുന്നത് എഴുതുകയല്ലാതെ വായില്‍ തോന്നാത്തത് എങ്ങനെ എഴുതും? ശരിയെന്ന് തോന്നുന്നത് എഴുതും. തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തും. അതാണെന്റെ രീതി. പക്ഷേ, പറയുന്ന അഭിപ്രായം അത് എന്റെ പേര് വെച്ച് നാലാളറിയെ എഴുതാനാണെനിക്കിഷ്ടം.(പേര് വെയ്ക്കാതെ എഴുതുന്നതില്‍ കുറ്റപ്പെടുത്തുകയാണെന്ന് കരുതരുത്, അതിനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട്.)
വെള്ളാപ്പള്ളിക്ക് എന്ത് അഭിപ്രായവും തട്ടിവിടാന്‍ തടസ്സമൊന്നുമില്ല. പ്രവര്‍ത്തിച്ച് കാണിക്കണം. എസ് എന്‍ ഡി പി കാരുടെ, മറ്റ് മത ജാതി സംഘടനക്കാരുടെയും സ്ഥാപനങ്ങളില്‍ എത്ര പടികജാതി-വര്‍ഗക്കാര്‍ക്ക് നിയമനം കൊടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ? അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. വിഡ്ഢിത്തമെന്നാക്ഷേപിച്ച് ഒളിച്ചോടണ്ട. കൃത്യമായ ഉത്തരം വേണം.
>>>ഉന്നത വിദ്യാഭ്യാസ സം വരണ സമരം, ക്രീമിലെയര്‍ വിരുദ്ധ സമരം, മണ്ഡല്‍ സമരം തുടങ്ങിയവയില്‍ സി പി ഐ എന്ന രാഷ്ട്രീയപാര്‍ടി എടുത്ത നിലപാട് സം വരാണനുകൂലമായിരുന്നു എന്നാണെന്റെ അറിവ്. കേരള യുക്തിവാദിസംഘവും ഇതേ അഭിപ്രായം തന്നെയാണ് എടുത്തിരുന്നത്. ഈ പാര്‍ടിയിലും യുക്തിവാദി സംഘത്തിലും വ്യത്യസ്ത അഭിപ്രായക്കാരുണ്ടാകാം. ബാക്കി എല്ലാ പാര്‍ടിക്കാരുടെയും നിലപാടിന്റെ വക്താവാകാന്‍ എനിക്കാവില്ല.<<<
പല കാരണങ്ങളാല്‍ സംവരണത്തെ എതിര്‍ത്തു സംസാരിക്കാന്‍ ഇവിടെ ബി ജെ പി ക്കു പോലും സാധ്യമല്ല. നിവൃത്തിയില്ലാതെ സംവരണത്തെ എതിര്‍ക്കാതിരിക്കുന്നതും വാ കൊണ്ടോ പ്രസ്താവന കൊണ്ടോ അതിനെ പിന്തുണക്കുന്നതായി നടിക്കുന്നതും നിരന്തരവും വിട്ടുവീഴ്ച്ചയില്ലാതെയും സംവരണത്തിനു വേണ്ടി പടപൊരുതുന്നതും രണ്ടാണ്. ആ പടപൊരുതല്‍ മുഴുവന്‍ നടത്തിയത് ജാതിവാദികളായിരുന്നു സുശീലെ.
പിന്നെ സിപിഐയുടെ കാര്യം. ഭോഗേന്ദ്ര ഝായുടെ കാര്യം ശങ്കരനാരായണന്‍ തന്നെ സൂചിപ്പിച്ചു, വേറൊരു ഉദാഹരണം ഞാനും പറയാം. നായനാര്‍ ഭരണകാലത്ത് ക്രിമീലേയര്‍ വിഷയത്തില്‍ ഉണ്ടാക്കിയ മന്ത്രിസഭാ ഉപസമിതിയില്‍ അംഗമായിരുന്ന ഈ ചന്ദ്രശേഖരന്‍ നായര്‍, സിപിഐയുടെ നിലപാട് ക്രീമിലേയറിന് എതിരായിട്ടും സമിതിയില്‍ തന്റെ ജാതി താത്പര്യാര്‍ഥം ക്രീമിലേയറിന് അനുകൂലമായാണ് വാദിച്ചതെന്ന കാര്യം സുശീലിനറിയാമോ? പിന്നെ യുകിതവാദി സംഘത്തിന്റെ സംവരണാനുകൂല നിലപാടിന്റെ തമാശ ഇവിടെ പലരും പറഞ്ഞു. ഈ വിഷയത്തില്‍ ഒരു പോസ്റ്ററെങ്കിലും നിങ്ങള്‍ എവിടെയെങ്കിലും എന്നെങ്കിലും ഒട്ടിച്ചിട്ടുണ്ടോ സുശീലേ?
"കള്ളുകച്ചവടക്കാര്‍ എന്നു പറഞ്ഞതുകൊണ്ട് വെള്ളാപ്പള്ളിയേയും ഈഴവരേയുമാണ് ഉദ്ദേശിച്ചതെന്നു മനസ്സിലായി. ഈഴവരേക്കാള്‍ "മണ്ണില്‍ അധ്വാനിച്ച് അന്നമുണ്ടാക്കി ലോകത്തെ പോറ്റുന്നവര്‍ "ദളിതരാണ്. അവരുടെ നേതാക്കള്‍ കള്ളുകച്ചവടക്കാരാണോ എന്നറിയില്ല"
>>> ഈഴവര്‍ക്കെല്ലാം കള്ളുകച്ചവടമല്ല. ദളിതര്‍ ബഹുഭൂരിപക്ഷവും കള്ളിനടിമകളായി മാറിയത് സത്യം. കള്ളുകാര്യം സാന്ദര്‍ഭികമായി പറഞ്ഞുവെന്നേയുള്ളു.
അനോണിമസ് ആയി കമറ്റ് എഴുതുന്ന താങ്കളും ഞാനും തമ്മില്‍ വളരെ ചുരുങ്ങിയ അഭിപ്രായ വ്യത്യാസങ്ങളെയുള്ളു.
ജാതി-മത(സവര്‍ണ ഹിന്ദു മതം തന്നെ) താല്പര്യങ്ങള്‍ വളര്‍ത്തുന്ന ജാതി സംഘടനകളെ താലോലിക്കുന്നത് ആപല്‍കരമാണെന്നാണ് എന്റെ അഭിപ്രായം.
ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളു. ഒരു ബ്ലോഗ് ചര്‍ച്ചയില്‍ സം വദം നടത്തി പരസ്പരം അഭിപ്രായം മാറ്റാമെന്ന് ഞാന്‍ കരുതുന്നില്ല. സഹിഷ്ണുതയോടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുക മാത്രം എന്റെ ലക്ഷ്യം. യോജിക്കാവുന്ന അഭിപ്രായമുണ്ടെങ്കില്‍ സ്വീകരിക്കുകയും ചെയ്യാമല്ലോ. അത്രയേയുള്ളു ലക്ഷ്യം.
അവര്‍ണ ജാതികളില്‍ ജനിച്ചവരില്‍ സവര്‍ണ ബോധമുള്ളവരും, സവര്‍ണരായി ജനിച്ച് അവര്‍നരോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുമുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു, സവര്‍ണ മനസ്കനായ ജാതിക്കോമരങ്ങളെക്കാള്‍ അവര്‍നനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജന്മം കൊണ്ട് സവര്‍ണനായവനെ ഞാന്‍ മാനിക്കുന്നു.
>>വെള്ളാപ്പള്ളിക്ക് എന്ത് അഭിപ്രായവും തട്ടിവിടാന്‍ തടസ്സമൊന്നുമില്ല. പ്രവര്‍ത്തിച്ച് കാണിക്കണം. എസ് എന്‍ ഡി പി കാരുടെ, മറ്റ് മത ജാതി സംഘടനക്കാരുടെയും സ്ഥാപനങ്ങളില്‍ എത്ര പടികജാതി-വര്‍ഗക്കാര്‍ക്ക് നിയമനം കൊടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ? അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. വിഡ്ഢിത്തമെന്നാക്ഷേപിച്ച് ഒളിച്ചോടണ്ട. കൃത്യമായ ഉത്തരം വേണം. <<
ഇപ്പോഴും സുശീലിനു കാര്യം പിടികിട്ടുന്നില്ല. ഈഴവരെ ദളിതന്റെ സംരക്ഷണം ഏല്പ്പിക്കാനാവില്ലെന്നല്ലേ ഞാനും പറയുന്നത്? വെള്ളാപ്പള്ളി തന്റെ സ്ഥാപനങ്ങള്‍ പി എസ് സിക്കു വിടാന്‍ ഒരുക്കമാണെന്നു പറഞ്ഞാല്‍ അതില്‍ ദളിതര്‍ക്കുള്‍പ്പെടെ സംവരണം നല്‍കാനുള്ള വ്യവസ്ഥയാണ് അംഗീകരിക്കുന്നതെന്നര്‍ത്ഥം. സിപിഐയ്ക്കു പങ്കാളിത്തമുള്ള ഇടതു സര്‍ക്കാരിനു സാധിക്കാത്ത കാര്യത്തിന് എന്തിനു പാവം വെള്ളാപ്പള്ളിയെ തെറിവിളിക്കുന്നു?
എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞു. ഇത് വായിക്കുന്നവര്‍ വിലയിരുത്തട്ടെ.
അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുവദിച്ച ശങ്കരേട്ടന് നന്ദി.
അഭിപ്രായങ്ങള്‍ പങ്കുവെച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.
>>ദലിതനും ജാതീയമായി പിന്നോക്കാവസ്ഥയുള്ളവനും സം വരണം വേണം; അവസരം ആനുപാതികമായി ലഭിക്കുന്ന കാലത്തോളം. പക്ഷേ, ഇതിന്റെ പേരില്‍ ജാതിയും അന്ധവിശ്വാസങ്ങളും വളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ ജാതിക്കോമരങ്ങളെ മുതലെടുക്കാന്‍ അനുവദിച്ചുകൂടാ.<<<<
മുകളിലെ കമന്റില്‍ മറുപടി പറയാനായി ക്വോട്ടു ചെയ്തെങ്കിലും ഇതിനു മറുപടി എഴുതിയിരുന്നില്ല.
ജാതിയും ഒരു അന്ധവിശ്വാസമാണെന്നു കരുതിയതുകൊണ്ടാണോ രണ്ടിനെയും ഒരുമിച്ചു "വളര്‍ത്തു"ന്നതിനെക്കുറിച്ചു പറഞ്ഞതെന്നറിയില്ല. ജാതി എന്തോ മോശം കാര്യം പോലെ കാണുന്നതുകൊണ്ടാണ് വളരുന്നതില്‍ ഈ ഉത്കണ്ഠ. ലോകത്ത് ജനത വിവിധ ഗോത്രങ്ങളോ ഗ്രൂപ്പുകളോ വംശങ്ങളോ ഒക്കെയായാണു ജീവിക്കുന്നത്. അതുപോലൊരു ഗ്രൂപ്പാണ് ജാതി. മുകളില്‍ ഒരിടത്ത് ജാതി ഒരു എത്നിക് ഐഡന്റിറ്റി ആണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ. ജാതികള്‍ തമ്മിലെ ഉച്ചനീചത്വത്തിനു കാരണം ബ്രാഹ്മണ്യമാണ്. ബ്രാഹ്മണ്യം നശിക്കുന്നതോടെ തുല്യങ്ങളും എന്നാല്‍ വ്യതിരിക്തങ്ങളുമായി ജാതി നിലനില്‍ക്കുന്നതില്‍ ഒരു കുഴപ്പവും ഒരു സമൂഹത്തിനുമില്ല. മറിച്ച് ശ്രേണീകൃതമായ ഉച്ചനീചത്വം ഉള്ളടക്കമായിട്ടുള്ള ജാതിവ്യവസ്ഥ ബ്രാഹ്മണ്യത്തിന്റെ ഉത്പന്നമാണ്.
തൊഴിലാളികളും മുതലാളികളും തമ്മിലുള്ള വൈരുധ്യം ഇല്ലാതാക്കാന്‍ ഇത്രനാളത്തെ പ്രവര്‍ത്തനം നടത്തിയിട്ടും ലോകത്തെ ഒരു കമ്യൂണിസ്റ്റുകാര്‍ക്കും സാധിച്ചില്ല. അവര്‍ക്ക് ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ പ്രത്യയശാസ്ത്രപരമായിത്തന്നെ സാധിക്കില്ലെന്ന് മുകളിലെ സണ്ണി എം കപിക്കാടിന്റെ വാദം സ്പഷ്ടമാക്കുന്നുണ്ട്. പിന്നെയല്ലേ ജാതിയെ 'ഇല്ലാതാക്കാന്‍?"
സുശീല്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. തുറന്ന മനസ്സോടെ അതിനു തയ്യാറായാല്‍ സുശീലിനു് ഇക്കാര്യത്തില്‍ കുറേക്കൂടി വ്യക്തത വരുമെന്നാണ് ഞാന്‍ കുരതുന്നത്.
നല്ലൊരു ചര്‍ച്ച വീക്ഷിച്ചതിന്റെ സന്തോഷം പറയാന്‍ വേണ്ടി വീണ്ടും വന്നു.
ഇതില്‍ സുശീല്‍ കുമാറിന്റെ നിരീക്ഷണങ്ങളാണ് സാമാന്യ യുക്തിക്ക് ഏറെ യോജിക്കനാവുക എന്നതാണ് എന്റെ അഭിപ്രായം.
ജാതി തിരിച്ചു റിസോഴ്സസ് വീതം വച്ച് നല്‍കിയാല്‍ ലോകം നേരെയാകും എന്നത് എത്ര പിന്തിരിപ്പന്‍ ആശയമാണെന്ന് "ജാതി വാദികള്‍ " ഒരിക്കലും സമ്മതിക്കില്ല.
എത്ര വൈകാരികമായാണ് അവര്‍ അവരുടെ നിലപാടുകളില്‍ നില്‍ക്കുന്നതെന്ന് ഈ പോസ്റ്റിലെ കമന്റുകള്‍ കണ്ടാല്‍ തന്നെ മനസ്സിലാവും (കമന്റുകളുടെ എണ്ണവും).
>>>> അവര്‍ണ ജാതികളില്‍ ജനിച്ചവരില്‍ സവര്‍ണ ബോധമുള്ളവരും, സവര്‍ണരായി ജനിച്ച് അവര്‍നരോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുമുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു, സവര്‍ണ മനസ്കനായ ജാതിക്കോമരങ്ങളെക്കാള്‍ അവര്‍നനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജന്മം കൊണ്ട് സവര്‍ണനായവനെ ഞാന്‍ മാനിക്കുന്നു.<<<
അവര്‍ണനുവേണ്ടി പ്രവര്‍ത്തിക്കുന്ന, ജന്മംകൊണ്ട് സവര്‍ണരായവരോട് ആദരമേയുള്ളൂ. പക്ഷേ അത്തരക്കാരെ വിരലിലെണ്ണാന്‍ പോലും കിട്ടാത്തതെന്തേ എന്നു സുശീല്‍ ആലോചിക്കണം.
അഥവാ സുശീലിനു കൂടുതല്‍ ആളുകളെ ചൂണ്ടിക്കാണിക്കാനുണ്ടോ? എന്താണ് "അവര്‍ണനുവേണ്ടിയുള്ള പ്രവര്‍ത്തനം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു രാം മനോഹര്‍ ലോഹ്യയേയോ വി പി സിംഹിനെയോ അര്‍ജുന്‍സിംഹിനെയോ ഒഴിച്ചു നിര്‍ത്തിയാല്‍ ഏതു സവര്‍ണനാണ് അവര്‍ണരുടെ സംവരണാവകാശങ്ങള്‍ക്കുവേണ്ടി ചെറുവിരലനക്കിയിട്ടുള്ളത്? കമ്യൂണിസ്റ്റ് സവര്‍ണര്‍- ഇഎംഎസ് മുതല്‍ ചന്ദ്രശേഖരന്‍ നായര്‍ വരെ- സംവരണത്തെ പാര വച്ചവരാണ്. ഏതെങ്കിലും സവര്‍ണ യുക്തിവാദി നേതാവ് അവര്‍ണരുടെ ഏതെങ്കിലും പോരാട്ടത്തെ പിന്തുണച്ചു രംഗത്തു വന്നിട്ടുണ്ടോ?
പിന്നെ ആരെയാണ് സുശീല്‍ ഉദ്ദേശിക്കുന്നത്?
സംവരണം എന്ന അവകാശം ഇല്ലായിരുന്നെങ്കില്‍ ഇവിടെത്തെ ദലിതന്റെയും പിന്നാക്കക്കാരന്റെയും അവസ്ഥ എന്തെന്നറിയാന്‍ ബംഗാളില്‍ നിന്നു കേരളത്തിലേക്കു പണിക്കു വരുന്ന തൊഴിലാളികുളുടെ മുഖത്തു നോക്കിയാല്‍ മതിയല്ലോ!
>>>ജാതി തിരിച്ചു റിസോഴ്സസ് വീതം വച്ച് നല്‍കിയാല്‍ ലോകം നേരെയാകും എന്നത് എത്ര പിന്തിരിപ്പന്‍ ആശയമാണെന്ന് "ജാതി വാദികള്‍ " ഒരിക്കലും സമ്മതിക്കില്ല.<<<
ആരാണ് അനില്‍ സഖാവേ ഈ "ജാതിവാദികള്‍"? സ്വന്തം പേരുപോലും ഉപയോഗിക്കാതെ ജാതിപ്പേരില്‍ മാത്രം അറിയപ്പെടുന്ന ഇഎംഎസ് മുതല്‍ നായനാര്‍ വരെയുള്ള കമ്യൂണിസ്റ്റുകളോ അതോ ജാതിസംവരണം എന്ന ജനാധിപത്യാവകാശത്തിനുവേണ്ടി ശബ്ദിക്കുന്ന ദലിത്-പിന്നാക്കസമുദായ നേതാക്കന്മാരോ? ജാതി ഇത്ര മോശവും കൊള്ളരുതാത്തതുമാണെങ്കില്‍ എന്തിനാണു സഖാവേ നഴ്സറിയില്‍ പഠിക്കുന്ന സവര്‍ണ കുട്ടികള്‍ക്കു വരെ ജാതിപ്പേര് വാലായി ഇടാന്‍ 'ജാതിവാദികളല്ലാത്ത' സവര്‍ണര്‍ ഇത്ര തിടുക്കം കാട്ടുന്നത്?
>>>ജാതി തിരിച്ചു റിസോഴ്സസ് വീതം വച്ച് നല്‍കിയാല്‍ ലോകം നേരെയാകും എന്നത് എത്ര പിന്തിരിപ്പന്‍ ആശയമാണെന്ന് "ജാതി വാദികള്‍ " ഒരിക്കലും സമ്മതിക്കില്ല.<<<
അപ്പോള്‍ 'മുന്തിരിപ്പന്‍ 'ആശയം ഏതാണു സഖാവേ? "നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ"എന്ന പാട്ടും പാടിച്ച് ദളിതനെ വഞ്ചിച്ചതോ? അതോ കമ്യൂണിസത്തിന്റെ പേരില്‍ സകലമാന പുത്തന്‍ സാങ്കേതിക വിദ്യകളില്‍ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ നിന്നും അവര്‍ണനെ അകറ്റി നിര്‍ത്തി പരമ്പരാഗത ജോലികളില്‍ അവരെ തളച്ചിട്ടതോ?
ചര്‍ച്ച പൊടിപൊടിക്കുന്നതില്‍ സന്തോഷം. ഞാനായിട്ട് ഒന്നും ഇനി പറയുന്നില്ല. മറ്റു പലരും (അനോണിയായ കമന്റിടുന്ന ആളുള്‍പ്പെടെ) സംഗതികള്‍ നന്നായി അവതരിപ്പിക്കുന്നുണ്ട്. സുശീലിനെപ്പോലൊരു പാവത്താന് ഇത്തരം ചര്‍ച്ചകളില്‍ അധികനേരം പിടിച്ചുനില്‍ക്കാനാവില്ല.(വസ്തുതാപരമായ ധാരണക്കുറവ് അത്രക്കുണ്ട്). ഇന്നത്തെ നിലക്ക് യുക്തിവാദികളില്‍ മറ്റാരും അത്രകൂടി വരില്ല.
ഈ ചര്‍ച്ചയ്ക്കു സഹായകമായ ചില വിവരങ്ങള്‍ ബീ ആര്‍ പീ ഭാസ്കര്‍ എഴുതിയിട്ടുണ്ട്. അതുകൂടി കാണുമല്ലോ.
"ഉമ്മന്‍ ചാണ്ടി-രമേശ് ചെന്നിത്തല ജോടിയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ സാമൂഹികാടിത്തറ ഭയാനകമാം വിധം ചുരുങ്ങിയതായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. പുതിയ യു.ഡി.എഫ് നിയമസഭാകക്ഷിയിലെ ജാതിമത പ്രാതിനിധ്യം ഇങ്ങനെയാണ്: മുസ്‌ലിംകള്‍ 27, ക്രിസ്ത്യാനികള്‍ 22, നായന്മാര്‍ 14, ഈഴവര്‍ര്‍ 3, പട്ടികജാതി/പട്ടികവര്‍ഗം 2, മറ്റുള്ളവര്‍ 4 (ഇതില്‍ നാടാര്‍, വിശ്വകര്‍മര്‍, ധീവരര്‍ എന്നീ സമുദായങ്ങള്‍ ഉള്‍പ്പെടുന്നു).
യു.ഡി.എഫിലെ 72 എം.എല്‍.എ മാരില്‍ 49 പേര്‍, അതായത് 68 ശതമാനം, ജനസംഖ്യയുടെ 45 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങളില്‍ പെടുന്നവരാണ്. വിഭാഗീയാടിത്തറയുള്ള ഘടകകക്ഷികളാണ് യു.ഡി.എഫില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷം നേടിക്കൊടുത്തിട്ടുള്ളത്. നിലവിലുള്ള കോണ്‍ഗ്രസ്‌സംവിധാനം ദലിത്-പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് എത്രമാത്രം അകന്നുനില്‍ക്കുന്നുവെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു."
ശങ്കരനാരായണന്,
ഒരു കമന്റ് ഇട്ടിരുന്നു. അത് സ്പാമിലുണ്ടെന്നു തോന്നുന്നു. നോക്കുമല്ലോ?
ശങ്കരേട്ടനോട് ക്ഷമാപണാത്തോടെ ഒരു ലിങ്ക് ഇവിടെ കൊടുക്കുന്നു.
(ജാതിവിവേചനം, അയിത്താചരണം തുടങ്ങിയവ പുതിയ രൂപത്തില്‍ അവതരിക്കുന്ന കാലമാണിത്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ബൂലോകത്തും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അവ പ്രശ്നത്തിന്റെ മൂല കാരണം ബോധപൂര്‍വമോ അല്ലാതെയോ സ്പര്‍ശിക്കാത്ത ചര്‍ച്ചകളില്‍ ഒതുങ്ങുന്നതായി കാണാം. എന്നാല്‍ രസകരമായ വസ്തുത, എല്ലാത്തരം ജാതി-മത വിവേചനങ്ങള്‍ക്കും എതിരായി വര്‍ത്തിക്കുന്ന യുക്തിവാദികളെ വഴിയെ പോകുമ്പോല്‍ ഒന്ന് തോണ്ടിനോക്കാനുള്ള പ്രവണത ഈ വിഷയത്തിലും ചിലപ്പോള്‍ കാണുന്നു എന്നതാണ്. ഒരു പക്ഷേ, മുന്‍വിധികളും ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. യുക്തിവാദികളോട് സാമൂഹികമായോ വ്യക്തിപരമായോ എന്തെങ്കിലും ശത്രുതയുള്ളവരാണ് ഇവരില്‍ പലരുമെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ യുക്തിവാദികള്‍ക്കെതിരെ എന്തെങ്കിലും വീണുകിട്ടിയാല്‍ അത് എടുത്ത് ആയുധമാക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ ഇത്തരം വീണുകിട്ടുന്ന അവസരം പരാമാവധി മുതലെടുക്കാറുണ്ട് എന്നതാണ് വസ്തുത.
ഇത്തരത്തില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ് ചിത്രകാരന്റെ യുക്തിവാദികള്‍ സവര്‍ണജാതിക്കാരോ എന്ന പോസ്റ്റ്. ഈ പോസ്റ്റും അതില്‍ ഞാനിട്ട കമന്റുകളും വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ചിത്രകാരന്‍ പരാമര്‍ശിച്ചിരിക്കുന്ന ലേഖനം എഴുതിയത് ശ്രീ. ടി ആര്‍ തിരുവിഴാംകുന്ന് ആണ്. അദ്ദേഹത്തെ ഒരു സവര്‍ണ യുക്തിവാദിയായി ചിത്രകാരന്‍ വിലയിരുത്തുന്നത് കാണാം.
അതേ ടി ആര്‍ തിരുവിഴാംകുന്ന് 2011മെയ് ലക്കം യുക്തിരേഖയില്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഇവിടെ എടുത്ത് പ്രസിദ്ധികരിക്കുന്നു. ചാണകം തെളിയുടെ സവര്‍ണത പരിശോധിക്കുമ്പോള്‍, ആ സവര്‍ണത എങ്ങനെ ഉടലെടുക്കുന്നു എന്ന് പച്ചയായി പറയുന്നു ഈ ലേഖനം.
>>>>അടിസ്ഥാന വര്‍ഗമെന്ന് പറയുന്നവര്‍ മണ്ണില്‍ അധ്വാനിച്ച് അന്നമുണ്ടാക്കി ലോകത്തെ പോറ്റുന്നവരാണ്. അവരില്‍ ബഹുഭൂരിപക്ഷവും ഏത് വിഭാഗം ജനതയാണെന്ന്/ആയിരുന്നെന്ന് എല്ലാവര്‍ക്കുമറിയാം. അവരുടെ പേര് പറഞ്ഞ് അധികാരത്തില്‍ പങ്കുപറ്റാന്‍ കള്ളുകച്ചവടക്കാര്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.<<<<
സുശീല്‍ ഇത്രയ്ക്കു തരം താഴരുത് . ഏതാണ്ട് എഴുപത്തി അഞ്ചു വര്ഷം മാത്രമേ ആയിട്ടുള്ളൂ ഈ പറഞ്ഞ കള്ള് കച്ചവട ക്കാര്‍ അമ്പലങ്ങളില്‍ പോലും കയറാന്‍ തുടങ്ങിയിട്റ്റ്. അതിനു മുന്‍പ് മണ്ണില്‍ പണി എടുത്തു തന്നെ കഴിഞ്ഞവര്‍ ആണ് . ഈഴവരുടെ കുലത്തൊഴില്‍ ആണ് കള്ള് ബിസിനെസ്സ് എന്നാണ് എല്ലാവരുടെയും അഭിപ്രായം ( ചില ഈഴവര്‍ അടക്കം ) , എന്നിട്ടും ഞാന്‍ അന്വേഷിച്ചിട്ട് എന്റെ കുടുംബത്തിലോ എന്റെ നാട്ടിലോ ഇത് കുലത്തൊഴില്‍ ആക്കിയവരെ കണ്ടെത്തിയിട്ടില്ല . രണ്ടു ചെത്ത് കാര്‍ ഉള്ളത് തന്നെ അവര്‍ സ്വയം തിരഞ്ഞെടുത്ത തൊഴില്‍ ആയിട്ടാണ് . അതായതു അവരുടെ പിതാക്കന്‍ മാരും പുത്രന്‍ മാരും ഒന്നും ഈ തൊഴിലില്‍ അല്ല എന്ന് തന്നെ . എന്നാലും സുശീലിനെ പോലെ ഉള്ളവര്‍ക്ക് ഇന്നും ഇവര്‍ കള്ള് കച്ചവടക്കാര്‍ തന്നെ .
അങ്ങനെ അടച്ചു ആക്ഷേപിക്കാന്‍ തുടങ്ങിയാല്‍ ,പണ്ട് നമ്പൂതിരി മാര്‍ക്ക് പായ വിരിച്ചിരുന്ന ചിലരുടെ കുലത്തൊഴില്‍ എന്തായിരിക്കും ?
സുശീലിന്റെ കമന്റുകള്‍ ഒക്കെ വായിച്ചതില്‍ നിന്നും , ഒന്ന് മനസിലായി , പവനന്റെ ആള്‍ തന്നെ
അനോനിമസ് ഉദ്ധരിച്ച സണ്ണി കപിക്കാടിന്റെ ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതാണ്.
ഇന്ത്യയിലെ കീഴാളജാതികളെ അടിസ്ഥാനതൊഴിലാളിവര്‍ഗം എന്ന സ്വത്വത്തിനു കീഴില്‍ മാത്രം കാണാന്‍ ശ്രമിക്കുകയും അവരനുഭവിക്കുന്ന ജാതീയമായ ഉച്ചനീചത്വവും അയിത്തവും അവമാനീകരണവും വിഭവനിഷേധവുമെല്ലാം കാണാതിരിക്കയും അവയെ ബ്രാഹ്മണിസത്തിന്റെ ഉള്ളടക്കങ്ങളായ വര്‍ണവ്യവസ്ഥ/ ജാതിവ്യവസ്ഥ/ കര്‍മസിദ്ധാന്തം തുടങ്ങിയ ആത്മീയപ്രത്യയശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യാതിരിക്കുകയും പകരം അവരനുഭവിക്കുന്ന കഷ്ടപ്പാടുകളെ സാമ്പത്തികചൂഷണത്തിന്റെ മാനത്തിലേക്കു മാത്രം ചുരുക്കിക്കളയുമാണ് ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍. അവരുടെ കഷ്ടപ്പാടുകളെ മുതലാളി-തൊഴിലാളി ദ്വന്ദങ്ങളുടെ വര്‍ഗസമരത്തിന്റെ ആത്യന്തികവിജയത്തോടെ പരിഹരിക്കാന്‍ കഴിയുമെന്നു സിദ്ധാന്തിക്കുകയും ചെയ്യുന്നു അവര്‍. ലോകത്തെ എല്ലായിടത്തെയും അദ്ധ്വാനിക്കുന്നവരെ തൊഴിലാളിവര്‍ഗം എന്ന സാര്‍വലൌകിക സംവര്‍ഗത്തിനു കീഴില്‍ കാണാന്‍ കഴിയുമെങ്കില്‍ ഇന്ത്യയിലെ തൊഴിലാളികളെ അതില്‍ പെടുത്താന്‍ സാധ്യമല്ലെന്ന കാര്യം മനസ്സിലാക്കാന്‍ മാര്‍ക്സിസമെന്ന സിദ്ധാന്തത്തില്‍ ഇടമില്ലെന്ന വസ്തുത കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വം കൈക്കലാക്കിയ ബ്രാഹ്മണ/സവര്‍ണര്‍ക്ക് അനുഗ്രഹമായെന്നാണ് സണ്ണി വിവക്ഷിക്കുന്നത്. ഇത് സത്യവും അനുഭവപരമായി ശരിയുമാണ്. അതിനാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുനേതാക്കളായ സവര്‍ണ/ബ്രാഹ്മണര്‍ ജാതിയെ അഭിസംബോധന ചെയ്യില്ലെന്നതിന് അവരുടെ വംശീയ/വര്‍ഗീയ താല്പര്യത്തോടൊപ്പം മാര്‍ക്സിസത്തിന്റെ പരിമിതി കൂടി കൂട്ടുചേരുന്നുണ്ട്.
ഇന്ത്യയിലെ ജാതിപ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിയുന്നില്ലെന്നതാണ് അവര്‍ നേരിടുന്ന വളര്‍ച്ചയില്ലായ്മയുടെ മൂലകാരണമെന്ന വളരെ പഴകിയ വിമര്‍ശനം ഇന്നും അവര്‍ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നത് ആത്യന്തികമായി അവരുടെ സവര്‍ണപക്ഷപാതിത്വത്തെ വെളിവാക്കുന്നു.
(ബ്രാഹ്മണിസത്തിനു നേരെ അക്രമണത്തിന്റെ കുന്തമുന തിരിച്ചു പിടിക്കാത്തതാണ് കമ്മ്യൂണിസ്റ്റുകളെ പോലെ, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെങ്കിലും, സാംസ്ക്കാരിക സംഘടനയെന്ന നിലയില്‍ യുക്തിവാദിസംഘടനകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ഒട്ടും സ്വീകാര്യതയില്ലാതാക്കിത്തീര്‍ക്കുന്നത്.)
"ഇടതുപക്ഷ പ്രസ്ഥാനത്തിനു മാത്രമേ ബ്രാഹ്മണിസത്തിനെതിരെ പോരാടാന്‍ സാധിക്കുകയുള്ളൂ എന്നാണ് എന്റെ ശക്തമായ അഭിപ്രായം." എന്നത് ലേഖകന്റെ വ്യാമോഹം മാത്രമാണ്. മറിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്ക് അതെങ്ങിനെ സാധിക്കുമെന്ന് പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.
അനോണിയിട്ട പ്രസക്തകമന്റിനെക്കുറിച്ച് ലേഖകന്‍ പ്രതികരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
@ ശങ്കരനാരായണന് മലപ്പുറം,
താങ്കളുടെ പ്രധാന പരാതി കോണ്‍ഗ്രസ്സ്കക്ഷി അധികാരത്തില്‍ പ്രാതിനിധ്യജനാധിപത്യം പാലിക്കുന്നില്ലെന്നും ആയതിനാല്‍ ന്യൂനപക്ഷമായ സവര്‍ണന്‍ സിംഹഭാഗവും അടിച്ചുകൊണ്ടു പോകുന്നെന്നുമല്ലേ ? അതിനുള്ള സൊല്യൂഷനായി താങ്കള്‍ വെയ്ക്കുന്നത്, കോണ്‍ഗ്രസ്സുകാരായ അണികള്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് അതിന്റെ നേതൃത്വത്തോട് ചില കയ്പുള്ള ചോദ്യങ്ങള്‍ ചോദിച്ച് തിരുത്തിയ്ക്കണമെന്നും അല്ലാതെ പാര്‍ട്ടി വിട്ടുപോയി ജാതിസംഘടനകള്‍ വഴി ചോദിക്കാന്‍ പാടില്ലെന്നും, കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നു തന്നെ പോരാടി കേരളത്തിലെ കോണ്‍ഗ്രസ്സിനെ സവര്‍ണജാതി ദുര്‍ഭൂതത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കണമത്രെ !
ഇതു വായിച്ചപ്പോള്‍ താങ്കള്‍ ഒരു സ്വപ്നജീവിയാണോയെന്നു ബലമായ സംശയം ! കാരണം കോണ്‍ഗ്രസ്സില്‍ ഇതു ചോദ്യം ചെയ്യാഞ്ഞതിന്റെ കുഴപ്പമേയുള്ളുവെന്നും മുന്തിയ ജനാധിപത്യവാദിയായ സോണിയാജിയുടെ മുമ്പില്‍ സംഗതികള്‍ സോള്‍വ് ചെയ്യപ്പെടുമെന്നുമുള്ള താങ്കളുടെ പ്രതീക്ഷകള്‍ ഹാ എത്രമനോഹരം !!! അപ്പോള്‍ ഈ ലൈനില്‍ നീങ്ങിയാല്‍ സാമൂഹികനീതി കഷ്ടപ്പാടില്ലാതെ നടത്തിക്കിട്ടുമെന്നതിനാല്‍ ഈയുള്ളവനും അങ്ങയുടെ കൂടെ സര്‍വപിന്തുണയോടെ ഹാജര്‍ !! :-))
മറ്റൊരു നേരിയ സംശയം - നിലവില്‍ സംവരണനിയമ പരിരക്ഷയുള്ളതു കൊണ്ടു മാത്രമല്ലേ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുമുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ദലിതര്‍ക്കു സീറ്റു കൊടുക്കുന്നത് ? ഇങ്ങനെ സീറ്റുലഭിച്ച് അധികാരത്തിലെത്തുന്ന ദലിതന്‍ ദലിതുസമൂഹത്തിന്റെ താല്പര്യങ്ങളാണോ അതോ തന്നെ തെരെഞ്ഞെടുത്തു വിട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ പോളിസികളും താല്പര്യങ്ങളുമാണോ സംരക്ഷിക്കുന്നത് ? ഏതിനുവേണ്ടി നിലകൊള്ളാനാണ് അയാളുടെ ബാധ്യത ? പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് അനുസൃതമായി നിലപാടെടുക്കുന്നതിനല്ലേ അയാളെ പാര്‍ട്ടി തെരെഞ്ഞെടുക്കുന്നത് ? അല്ലാതെ ദലിതു സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി അയാളെ അനുവദിക്കുമോ ? അതായത് സംവരണനിയമം പാലിക്കാന്‍ വേണ്ടി മാത്രം ദലിതരെ തെരെഞ്ഞടുക്കുന്ന പാര്‍ട്ടികള്‍ തങ്ങളുടെ നയങ്ങള്‍ നടപ്പാക്കാന്‍ ചട്ടുകങ്ങളായി ദലിതരെ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.
നാളെ ബഹളമുണ്ടാക്കിയാല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും മറ്റുള്ളവരും അവര്‍ണര്‍ക്കും ആനുപാതിക പ്രാതിനിധ്യം കൊടുക്കുമെന്നു കരുതുന്നത് എത്രയോ മൌഢ്യമാണ്. അഥവാ കൊടുക്കണമെങ്കില്‍ ദലിതര്‍ക്കുള്ള പോലെ നിയമപരിരക്ഷയുണ്ടാകണം. അങ്ങനെ നിയമപരിരക്ഷയുണ്ടായാലും ആത്യന്തികമായി അവര്‍ക്ക് തങ്ങളെ തെരെഞ്ഞെടുക്കുന്ന പാര്‍ട്ടിയുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കാനേ നിര്‍വാഹമുള്ളു. മുത്തങ്ങയില്‍ വെടിവെയ്പു നടത്തിയപ്പൊഴും ചെങ്ങറസമരത്തില്‍ ദളിതര്‍ക്കെതിരെ ഭീകരപീഢനവും ബലാല്‍സംഗവും മാര്‍ക്സിസ്റ്റു പാര്‍ട്ടി അഴിച്ചുവിട്ട്, പിന്നീട് ഒത്തുതീര്‍പ്പില്‍ അവരെ വഞ്ചിച്ചപ്പൊഴും ദലിതരായ പട്ടികജാതിപട്ടികവകുപ്പു മന്ത്രിമാരായ ദലിതര്‍ അതാതു പാര്‍ട്ടികളുടേതായി മന്ത്രിസഭകളില്‍ ഉണ്ടായിരുന്നു. ചട്ടുകങ്ങളായ അവര്‍ക്കു പാര്‍ട്ടി പറഞ്ഞാല്‍ ദലിതര്‍ക്കു നേരെ വെടിവെയ്ക്കാതിരിക്കാനാവുമോ ? അപ്പോള്‍ മുഖ്യധാരപ്പാര്‍ട്ടികളിലെ അവര്‍ണ-ദലിതു പ്രാതിനിധ്യം വഴി ഒരു ചുക്കും നേടാന്‍ കഴിയാതെ വരുമെന്നു സാരം. നാളിതുവരെയുള്ള മന്ത്രിസഭകളില്‍ പട്ടികജാതി പട്ടികവര്‍ഗ മന്ത്രിമാരും ദലിതു ജനപ്രതിനിധികളും മുടക്കം കൂടാതെ ഉണ്ടായിരുന്നില്ലേ ? ആദിവാസി ഭൂമി അന്യാധീനപ്പെട്ടു പോകുന്ന ആദിവാസി ഭൂസംരക്ഷണഭേദഗതി ബില്ലു കൊണ്ടുവരുമ്പോള്‍ പട്ടിജാതിമന്ത്രിക്ക് പാര്‍ട്ടി വിപ്പനുസരിച്ച് വോട്ടു ചെയ്യാതിരിക്കാനാകുമോ ? 1996-99 ലെ നായനാര്‍ മന്ത്രിസഭ കൊണ്ടുവന്ന ബില്ലിനെ എതിര്‍ത്തത് ആദിവാസിയോ ദലിതയോ അല്ലാത്ത ഗൌരിയമ്മ മാത്രമായിരുന്നു. സംവരണം വഴിവന്ന ദലിതരായ പാര്‍ട്ടിപ്രതിനിധികള്‍ അവരുടെ സമുദായത്തിനു തന്നെ പാര പണിയേണ്ടി വരുന്ന ഗതികേട് ആലോചിച്ചു നോക്കൂ.
യഥാര്‍ത്ഥത്തില്‍ അംബേദ്ക്കര്‍ വാദിച്ചതും പൂനാപാക്റ്റുകൊണ്ട് അട്ടിമറിക്കപ്പെട്ടതുമായ കമ്മ്യൂണല്‍ അവാര്‍ഡുകള്‍ക്കേ എന്തെങ്കിലും കാര്യമായി ചെയ്യാന്‍ കഴിയുള്ളു എന്നതാണ് വസ്തുത. അത് അട്ടിമറിച്ചതില്‍ ഗാന്ധിജിയോട് സവര്‍ണര്‍ കടപ്പെട്ടവരായിരിക്കുക.
ഇനിയും അവര്‍ണര്‍ക്കും ദലിതര്‍ക്കും സാമൂഹികനീതി നേടാനായി ചെയ്യാനുള്ളത് ജാതിപരമായി സംഘടിച്ച് രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെടുകയെന്നുള്ളതാണ്. അതായത് സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക. നിലവിലുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസ്സും സവര്‍ണസ്വത്വരാഷ്ട്രീയപ്പാര്‍ട്ടികളും കേരളാകോണ്‍ഗ്രസ്സുകള്‍ സവര്‍ണക്രിസ്ത്യന്‍ പാര്‍ട്ടികളും ആണെന്നത് മനസ്സിലാക്കാത്തവര്‍ക്കും അതില്‍ പന്തികേട് തോന്നാത്തവര്‍ക്കും ഇത് ജാതിവാദമായി തോന്നുമെന്നതില്‍ അത്ഭുതമില്ല.
കുഞ്ഞിക്കുട്ടന്‍ said...
"സുശീല്‍ ഇത്രയ്ക്കു തരം താഴരുത് . ഏതാണ്ട് എഴുപത്തി അഞ്ചു വര്ഷം മാത്രമേ ആയിട്ടുള്ളൂ ഈ പറഞ്ഞ കള്ള് കച്ചവട ക്കാര്‍ അമ്പലങ്ങളില്‍ പോലും കയറാന്‍ തുടങ്ങിയിട്റ്റ്. അതിനു മുന്‍പ് മണ്ണില്‍ പണി എടുത്തു തന്നെ കഴിഞ്ഞവര്‍ ആണ് . ഈഴവരുടെ കുലത്തൊഴില്‍ ആണ് കള്ള് ബിസിനെസ്സ് എന്നാണ് എല്ലാവരുടെയും അഭിപ്രായം ( ചില ഈഴവര്‍ അടക്കം ) "
>>> കുഞ്ഞിക്കുട്ടന്‍, താങ്കള്‍ ചൂടാകണ്ട. ഞാനും ഇപ്പറഞ്ഞ കള്ളുചെത്തുകാരുടെയും തെങ്ങുകയറ്റക്കാരുടെയും ജാതിയില്‍ ജനിച്ചവന്‍ തന്നെയാണ്. താങ്കളുടെ നാട്ടില്‍ ഇപ്പോള്‍ ആ തൊഴില്‍ ചെയ്യുന്നവര്‍ ആരുമില്ലെങ്കില്‍ എന്റെ നാട്ടില്‍ ഉണ്ട്. എന്റെ കുടുംബത്തില്‍ ഇപ്പോഴും തെങ്ങുകയറ്റക്കാരും ചെത്തുകാരുമുണ്ട്. പക്ഷേ, അവരെല്ലാം തന്നെ, എഴുപത്തഞ്ച് കൊല്ലം മുമ്പ് മാത്രം കയറാന്‍ അവകാശം ലഭിക്കപ്പെട്ട അമ്പലങ്ങളിലെ തിണ്ണ നിരങ്ങി, അമ്പലട്ഠില്‍ പൂജ കഴിക്കുന്ന ബ്രാഹ്മണന് അപാരമായ കേമത്വം കല്പിക്കുന്നവരാണ്.
1. യുക്തിവാദികളുടെ മേല്‍ വെറുതെ കുതിര കയറുകയല്ല. യുക്തിവാദിസംഘത്തോട് അടുപ്പമുള്ളതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഇക്കൂട്ടത്തില്‍പ്പെട്ട എതാണ്ടെല്ലാപേരും യുക്തിവാദികളുടെ നിലപാടുകള്‍ക്കെതിരെ തിരിയുന്നത്. യുവമോര്‍ച്ചയോട് ഈ നിലപാടെടുക്കാത്തത് അവരെ തികച്ചും ശത്രു പക്ഷത്തു നിര്‍ത്തേണ്ട സവര്‍ണ വര്‍ഗ്ഗീയ ഭീകര പ്രസ്ഥാനമായതുകൊണ്ടാണ്. യുക്തിവാദിസംഘം ഇങ്ങനെയായാല്‍പ്പോരാ എന്നതുകൊണ്ടാണ് യുക്തിവാദികളെ വിമര്‍ശിക്കുന്നത്. ചിത്രകാരന്റെ നിലപാട് ചിത്രകാരന്റേത് മാത്രം. ഇക്കാര്യത്തില്‍ ചാര്‍വാകന്റെ പോസ്റ്റിന് ഞാനിട്ട കമന്റ് ഇങ്ങനെ: ''''നിസ്സഹായന് നിസ്സഹായന്റെ നിലപാട്, ചിത്രകാരന് ചിത്രകാരന്റെ നിലപാട്, സത്യാനേ്വഷിക്ക് സത്യാനേ്വഷിയുടെ നിലപാട്, സുശീല്‍കുമാറിന് സുശീല്‍കുമാറിന്റെ നിലപാട്, ശങ്കരനാരായണന് ശങ്കരനാരാണന്റെ പിലപാട്. 'ലക്കും ദിനക്കും വലിയ ദീന്‍' എന്നാണല്ലോ ഖുര്‍ആനും പറയുന്നത്. നിനക്ക് നിന്റെ മതം; എനിക്ക് എന്റെ മതം. ഇങ്ങനെയൊക്കെയാണെങ്കിലും യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കുകയുമാവാം.''''. അതിന് സുശീലിട്ട് കമന്റ് ഇങ്ങനെ:'''ശങ്കരേട്ടനോട് യോജിക്കുന്നു.''. ഇക്കാര്യത്തില്‍ ഇതുതന്നെ എന്റെ നിലപാട്.
2. ''''സോഷ്യലിസം പ്രസംഗിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് സവര്‍ണ താല്പര്യ പ്രസ്ഥാനമാണെന്ന് സമ്മതിച്ചല്ലോ. യുക്തിവാദിയല്ലാത്ത ഞാന്‍ പറഞ്ഞ കാര്യം അംഗീകരിക്കുന്ന സ്ഥിതിക്ക് യുക്തിവാദി നേതാവായ രാജഗോപാല്‍ വാകത്താനം പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ താങ്കള്‍ക്ക് പ്രയാസം കാണില്ലല്ലോ. സി.പി.ഐ.നേതാവായ ഭോഗേന്ദ്ര ധാ, സി.പി.എം. നേതാക്കളായിരുന്ന സോമസാഥ് ചാറ്റര്‍ജി, ഈ.എം.എസ്.നമ്പൂതിരിപ്പാട്, ജ്യോതി ബസു, യുക്തിവാദി നേതാവായിരുന്ന പവനന്‍ തുടങ്ങിയവര്‍ക്കുണ്ടായിരുന്നത് സവര്‍ണ താല്പര്യങ്ങളായിരുന്നുവെന്ന് രാജഗോപാല്‍ വാകത്താനം പറഞ്ഞ കാര്യം താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ. 'രാജഗോപാല്‍ യുക്തിവാദം' സുശീല്‍ അംഗീകരിക്കുന്നില്ലെങ്കില്‍ 'സുശീല്‍ യുക്തിവാദം' എന്താണെന്ന് സുശീല്‍ വ്യക്തമാക്കണം. ആജ്ഞയല്ല, അഭ്യര്‍ത്ഥനയാണ്. ഇതുകൂടി താങ്കള്‍ വ്യക്തമാക്കുക തന്നെ വേണം''''-സുശീല്‍ കുമാര്‍ ഇതിന് ഉത്തരം നല്‍കണം.
3. എന്തു പറഞ്ഞു എന്നു നോക്കാതെ ആരു പറഞ്ഞു എന്നു നോക്കിയാണ് മിക്കവരും അഭിപ്രായം പറയാറ്. ഇത് തീര്‍ത്തും തെറ്റാണെന്നല്ല പറയുന്നത്. പക്ഷേ, പറഞ്ഞ വിഷയം തന്നെയാണ് വലുത്. സുശീലിന്റെ തുടക്കത്തിലെ കമന്റില്‍ തന്നെ.''''ഇങ്ങനെ പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം എഴുതിയത്? ഈ പോസ്റ്റ് എഴുതിയവന്റെ ജാതിയല്ലേ അടിസ്ഥാനമാക്കിയത്? ഈ പോസ്റ്റ് എഴുതിയത് ഒരു ദലിതനായിരുന്നുവെങ്കില്‍ സുശീല്‍ ഇങ്ങനെ എഴുതുമായിരുന്നോ? എന്തിനാണ് സംവരണം, സാമൂഹിക നീതി എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും വെള്ളാപ്പള്ളി നടേശനിലേക്ക് പോകുന്നത്? ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് വെള്ളാപ്പള്ളി എന്ന വ്യക്തിയുമായി യാതൊരു ബന്ധവുമില്ല. ദലിതര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും വേണ്ടി ആത്മാര്‍ത്ഥമായി വാദിക്കുന്നവരാരും തന്നെ അധികാരം അധ:സ്ഥിതരിലേക്കെന്ന് ആദ്യം പറഞ്ഞ് പിന്നീട് ഈഴവ-നായര്‍ ഐക്യത്തിന് പോയി മാനം കെട്ട വെള്ളാപ്പള്ളിയെ അംഗീകരിക്കുന്നില്ല. പച്ചയായ ചില സത്യങ്ങള്‍ ചില യുക്തിവാദികളെങ്കിലും പറയാറുണ്ട്. അതുപോലെ ചിലത് വെള്ളാപ്പള്ളിയും പറയാറുണ്ട്. അത് ശരിവയ്ക്കുന്നത് വെള്ളാപ്പള്ളിയെ ബോസായി അംഗീകരിക്കലാകില്ല.
4. സംവരണം സംബന്ധിച്ച് താങ്കളെ ഭരിക്കുന്നതിപ്പോഴും സവര്‍ണാടിമത്ത ബോധമാണ്. ഇതുകൊണ്ടാണ് താങ്കള്‍ ഇങ്ങനെയൊരഭിപ്രായം പറഞ്ഞത്. സംവരണത്തിലെ സാമ്പത്തികവാദം പണ്ടേ തുടങ്ങിയതാണ്. ഐക്യ കേരളം നിലവില്‍ വന്നതിനുശേഷം ഈ വാദം അതി ശക്തമായി ഉയര്‍ത്തിയതും സംവരണം ജാതി ചിന്തയുണ്ടാക്കുമെന്നും സര്‍വ്വീസിന്റെ കാര്യക്ഷമതയെ തകര്‍ക്കുമെന്നും പറഞ്ഞ വ്യക്തി ഈ.എം.എസ്.നമ്പൂതിരിപ്പാടാണ്. സവര്‍ണതയില്‍ വിശ്വസിക്കാത്ത സവര്‍ണരും വളരെക്കുറച്ചെങ്കിലും ഉണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട എന്‍.ഇ.ബാലറാം ഇക്കാര്യം വളരെ വിശദമായി മുമ്പു തന്നെ 'കേരളകൗമുദി'യില്‍ എഴുതിയിട്ടുണ്ട്. സാമ്പത്തിക സംവരണത്തുന്റെ ഇന്ത്യന്‍ ഭീകര രൂപം ജന്മമെടുത്തത് മണ്ഡല്‍ സംവരണത്തിനു ശേഷമാണ്. മണ്ഡല്‍ സംവരണത്തെ തകിടം മറിക്കാന്‍ 'മാര്‍-കോ-ബീ' സവര്‍ണ സംഖ്യം അണിയറയില്‍ ഗൂഡാലോചന നടത്തി കൊണ്ടു വന്ന സവര്‍ണ ചതിക്കുഴിയാണ് ക്രീമിലെയര്‍ വാദം. സാമ്പത്തിക സംവരണവാദ തട്ടിപ്പിനെക്കുറിച്ചറിയാന്‍ രാജഗോപാല്‍ വാകത്താനം എഴുതിയ, 'സംവരണത്തിന്റെ രാഷ്ട്രീയം'എന്ന പുസ്തകത്തിലെ 18,19,20,33,34,35 പേജുകള്‍ വായിക്കുക. പാട്ടിന്റെ അര്‍ത്ഥമറിയാതെ വികാരാവേശത്താല്‍ നൃത്തമാടുന്നതിന് മുമ്പ് പ്രസ്തുത പുസ്തകം മനസ്സിരുത്തി ഒരാവര്‍ത്തിയെങ്കിലും വായിക്കുക. സംവരണ വിഷയത്തിലുള്ള സവര്‍ണ/സവര്‍ണാടിമത്തബോധം ഒട്ടുമുക്കാലും ഇതോടെ ഇല്ലാതാകും. (സുശീല്‍ സംശയിച്ചേക്കാം. ഈ വിവരങ്ങളൊക്കെ തന്നത് 'ഞങ്ങളുടെ ആളല്ലേ' എന്ന്. ഇങ്ങനെയൊര ധാരണയുണ്ടെങ്കില്‍ തിരുത്തുക. ഇതേക്കുറിച്ച് ഞാനടക്കമുള്ള 'ജാതിവാദികള്‍' കുറെയേറെ എഴുതിയിട്ടുണ്ട്. സുശീല്‍ അതു വിശ്വസിക്കില്ലെന്നു കരുതിയാണ് യുക്തിവാദി നേതാവിന്റെ പുസ്തകത്തെത്തന്നെ ഉദ്ധരിക്കുന്നത്)
5. സംവരണത്തില്‍ ക്രീമീലെയര്‍ ഒരു സവര്‍ണ ഗൂഡാലോചനയാണെന്ന് തിരിച്ചറിയാന്‍ ഏറെ ഗവേഷണങ്ങളൊന്നും നടത്തേണ്ടതില്ല. ആരാണ് ഇതിന് വാദിക്കുന്നത് എന്നു മാത്രം നോക്കിയാല്‍ മതി. പിന്നാക്കക്കാരില്‍ ക്രീമീലെയര്‍ നടപ്പിലാക്കണമെന്ന് പറഞ്ഞ് ആക്രോശിക്കുന്നത് പി.കെ.നാരായണപ്പണിക്കരും മറ്റു പണിക്കന്മാരും നായന്മാരും പിള്ളമാരുമൊക്കെയാണ്. പിന്നെ, ബി.ജെ.പിക്കാരിയായ സുഷ്മ സ്വരാജും കുട്ട്യോളും. ഈ സവര്‍ണ സംഘടനകള്‍ക്ക് പിന്നാക്കക്കാരോടെന്താ എത്ര വലിയ താല്‍പര്യം? അവര്‍ സവര്‍ണരിലെ പാവങ്ങളെക്കുറിച്ചൊന്നും മിണ്ടുന്നില്ലല്ലോ. സവര്‍ണരിലെ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ഉദ്യോഗം അതിലെ സമ്പന്നര്‍ തട്ടിയെടുക്കുന്നില്ലേ? അങ്ങനെയെങ്കില്‍ പൊതു ഒഴിവുകളില്‍ (ഇതിലൂടെയാണല്ലോ സവര്‍ണര്‍ ഉദ്യോഗം നേടുന്നത്) കീമീലെയര്‍ ഏര്‍പ്പെടുത്താനല്ലേ ഇവര്‍ വാദിക്കേണ്ടത്? എന്തേ ഇതേക്കുറിച്ച് ഇവര്‍ മൗനം പാലിക്കുന്നു? ഉത്തരം ലളിതം. ക്രീമിലെയര്‍ വാദം എന്നത് ഒരു സവര്‍ണ ഗൂഡാലോചന തന്നെ. പി.കെ.നാരായണപ്പണിക്കരും സുഷ്മ സ്വരാജും സവര്‍ണ താല്‍പര്യത്തിന്റെ വക്താക്കളാണെന്ന് തിരിച്ചറിവില്ലാത്തവരുടെ തലയില്‍ ചകിരിച്ചോറും ചാണകവും മാത്രമേ കാണുകയുള്ളൂ. സവര്‍ണ സംഘടനകളുടെ സവര്‍ണ സംവരണ നയം എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വീകാര്യമായത്? എങ്ങനെയാണ് എന്റെ ഹൃദയം ഇന്ത്യക്കു വേണ്ടി തുടിക്കുന്നു എന്നു വിളിച്ചു കൂവുകയും സോഷ്യലിസം പ്രസംഗിക്കുകയും ചെയ്തിരുന്ന രാജീവ് ഗാന്ധിക്ക് സ്വീകാര്യമായത്? മറ്റു പല കാര്യങ്ങളിലും ഇവരൊക്കെ പുറമേക്ക് ശത്രുക്കളാണെങ്കിലും സവര്‍ണ താല്‍പര്യങ്ങളുടെ കാര്യത്തില്‍ ഇവരൊക്കെ അകമേക്ക് മിത്രങ്ങളും ഒരേതൂവല്‍ പക്ഷികളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ അതി ശക്തമായൊരു 'മാര്‍-കോ-ബീ' സഖ്യം നിലനില്‍ക്കുന്നണ്ട് എന്നതിന്റെ തെളിവാണിത്. ഇതു മനസ്സിലാക്കാന്‍ സുശീലിനെപ്പോലെയുള്ളവര്‍ക്ക് സാധിക്കാത്തതുകൊണ്ടാണ് ക്രീമിലെയര്‍ എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും രക്തം തിളയ്ക്കുന്നത്. ക്രീമീലെയറിനെ ക്കുറിച്ച് രാജഗോപാല്‍ വാകത്താനം പറഞ്ഞത് സുശീല്‍ കേട്ടിട്ടുണ്ടേ? ഇല്ലെങ്കില്‍ കേട്ടോളൂ കുട്ടാ: ''പിന്നോക്കക്കാരിലെ മുന്നോക്കക്കാരെ ഒഴിവാക്കുക വഴി സംവരണീയര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുകയും അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്രീമീലയറിന്റെ പിന്നിലെ മറ്റൊരു ഗൂഢതന്ത്രം......ഇന്ത്യയിലെമ്പാടുമായി വികസിച്ചു വരുന്ന സംവരണീയ പോരാട്ടങ്ങളെ തകര്‍ക്കുകയാണ് ഉദ്ദേശ്യം.... ഭരണകൂടത്തിന്റെ മ്‌ളേച്ഛമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാണ് ഇതിന്റെ പിന്നില്‍''. 'വികസിച്ചു വരുന്നു'എന്നു രാജഗോപാല്‍ വാകത്താനം പറയുന്ന ഈ പോരട്ടങ്ങളൊന്നും നടത്തിയത് 'മാര്‍-കോ-ബി'കളല്ല എന്നു മാത്രമല്ല 'മാര്‍-കോ-ബി'കള്‍ ഇതിന് പാരവയ്ക്കുകയുമാണ് ചെയ്തിട്ടുള്ളത്.""സവര്‍ണ ബോധമുള്ള അവര്‍ണന് ജാതീയമായ അവകാശമായി അധികാരം കിട്ടിയാല്‍ തന്നെ അവന്‍ അവനില്‍ 'താഴ്ന്നവന്റെ' അവകാശം സംരക്ഷിക്കുമെന്ന് എന്താണുറപ്പ്? ക്രീമിലെയര്‍ പരിധി വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തിനു മുകളിലാക്കണമെന്ന് വാദിക്കുന്ന വെള്ളാപ്പള്ളിവിലാസം സംഘടന ദളിദന്റെ അവകാശങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ""എന്നു പറഞ്ഞ സുശീല്‍ സംവരണ രാഷ്ട്രീയത്തിന്റെ കുട്ടിപ്പാഠം പോലും പഠിച്ചിട്ടില്ല എന്നതാണ് വാസ്തവം.
6. 'ജാതി വാദികള്‍' എന്ന പ്രയോഗത്തെപ്പറ്റി. അത് ഞാനോ ഞാന്‍ സൂചിപ്പിച്ച മറ്റു ചിലരോ ജാതിവാദികള്‍ ആയതുകൊണ്ടല്ല. (ആണെന്ന് മറ്റുള്ളവര്‍ പറഞ്ഞാലും ഒരു ചേമ്പുമില്ല). കേരളത്തില്‍ മലബാറില്‍ 1925 മുതല്‍ സംവരണമുണ്ട്. ഇതു ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയതാണ്. തിരുവിതാംകൂറില്‍ 1936 ല്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നടപ്പിലാക്കി. ഇത് എസ്.എന്‍.ഡി.നേതാവുകൂടിയായിരുന്ന സി.കേശവന്റെ നേതൃത്വത്തില്‍ നടത്തിയ 'നിവര്‍ത്തന പ്രക്ഷോഭം' വഴിയാണ്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ 1937 ലും സംവരണം നടപ്പിലായി. കേരളത്തിലെന്നല്ല ഇന്ത്യയിലൊരിടത്തും സംവരണത്തിനുവേണ്ടി 'മാര്‍-കോ-ബി'കള്‍ ഒരു പ്രക്ഷോഭവും നടത്തിയിട്ടില്ല; പാര പണിയുന്ന പണിയേ ചെയ്തിട്ടുള്ളു. സവര്‍ണനും വൈശ്യ സമുദായക്കാരനുമായ രാംമനോഹര്‍ ലോഹ്യ എന്ന മനുഷ്യ സ്‌നേഹിയുടെ ആശയങ്ങള്‍ ഒരു പരിധിവരെയെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ സാധിച്ചതുകൊണ്ടാണ് സോഷ്യലിസ്റ്റായ വി.പി.സിംഗ് പിന്നാക്ക സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനെ തകിടം മറിക്കാന്‍ 'മാര്‍-കോ-ബി' കള്‍ കൈകോര്‍ത്ത കാര്യം രാജഗോപാല്‍ വാകത്താനം പറഞ്ഞത് സുശീല്‍ വായിച്ചില്ലേ? ജനങ്ങള്‍ക്ക് കുറച്ചൊക്കെ ബോധം വച്ചെന്നു മനസ്സിലായപ്പോള്‍ പണ്ടത്തെ കളി ഇപ്പോള്‍ കളിക്കുന്നില്ല. സംവരണാനുകൂല നാട്യം കാണിക്കുന്നു എന്നു മാത്രം. സംവരണത്തിനുവേണ്ടി പോരാടിയവരെയെല്ലാം ജാതിവാദികളായാണ് കപട കമ്മ്യൂണിസ്റ്റുകാര്‍ വിലയിരിത്തിയിട്ടുള്ളത്. ശ്രീനാരായണ ഗുരുവും സഹോദരനയ്യപ്പനും അവര്‍ണരെ സംഘടിപ്പിച്ച് സവര്‍ണര്‍ക്കെതിരെ തിരിച്ചു വിടുകയാണ് ചെയ്തതെന്നു പോലും (ദേശാഭിമാനി വാരാന്തപ്പതിപ്പ്, 30.031997) ഈ.എം.എസ്.നമ്പൂതിരിപ്പാട് പറയുകയുണ്ടായി. സംവരണത്തിനുവേണ്ടി പോരാടിയ ബാബാസാഹേബ് ഡോ:ബി.ആര്‍.അംബേദ്ക്കറെ സവര്‍ണ ഹിന്ദു വിരോധിയായും ( ഭേശാഭിമാനി വാരിക, 1996 മാര്‍ച്ച് 10-16) ബ്രിട്ടീഷുകാരുടെ തുറപ്പുശീട്ടായും ഉപമിച്ചു. ഈ.എം.എസ് മഞ്ഞളാംകുഴി അലിയെപ്പോലത്തെ ഇടതുപക്ഷക്കാരനായിരുന്നില്ല. പ്രകാശ് കാരാട്ട ഇപ്പോഴിരിക്കുന്ന കസേരയില്‍ വര്‍ഷങ്ങളോളം ഇരുന്ന വ്യക്തിയാണിദ്ദേഹം. ഇതാണ് മോന്തായത്തിന്റെ സ്ഥിതി. പിന്നെ ബാക്കിയുള്ളവരുടെയും പ്രസ്ഥാനത്തിന്റെയും സ്ഥിതി എന്തായിരിക്കും. ഈയൊരു മാനസിക നിലപാടുതന്നെയാണ് ബഹുഭൂരിപക്ഷം യുക്തിവാദികള്‍ക്കുമുള്ളത്. ഇതൊക്കൊയാണ് '' 'ജാതിവാദികള്‍'പടപൊരുതി നേടിയെടുത്ത സംവരണാവകാശം'' എന്ന് എഴുതിയത്. ശ്രീനാരായണ ഗുരുവും സഹോദരനയ്യപ്പനും ഡോ:ബി.ആര്‍.അംബേദ്ക്കറുമൊക്കെ ഇത്രയും തല്ലപ്പൊളികളാണോ സുശീല്‍ കുമാര്‍? സംവരണ വിഷയത്തില്‍ സുശീല്‍ കുമാറിന് രാജഗോപാല്‍ വാകത്താനത്തെപ്പോലെയുള്ളവരുടെ നിലപാടെടുക്കാനെങ്കിലും കഴിയട്ടെ എന്നു ശ്രീനാരായണ ഗുരു എന്ന ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ''ദൈവം തന്നെ പ്രയോജനമുള്ള ഒരു സങ്കല്പമാണ്. ശ്രീനാരായണനെ ദൈവമാക്കുന്നതും വളരെ പ്രയോജനമുള്ള ഒരു സങ്കല്പമാണ്. അപ്പോള്‍ ദൈവമെന്ന സങ്കല്‍പ്പത്തിന്റെ മുകളില്‍ ഒരു സങ്കല്‍പം കൂടി വച്ചാലെന്ത്? ദൈവത്തെ ഇങ്ങോട്ടിറക്കിക്കൊണ്ടുവരുന്നതിന്റേയും മനുഷ്യനെ അങ്ങോട്ട് കയറ്റിക്കൊണ്ടു പോകലിന്റേയും പിന്നിലുള്ള യുക്തി ഒന്നു തന്നെയാണ്. ശ്രീനാരായണ ഗുരുവിനോടുള്ള ബഹുമാനം മാത്രമാണിത്''-സഹോദരനയ്യപ്പന്‍(സഹോദരന്‍ എന്ന വിപ്‌ളവകാരി, എഡിറ്റര്‍ ജി.പ്രിയദര്‍ശനന്‍, പേജ് 95,96).
7.നിസ്സഹായന്റെ ചോദ്യത്തിന് മറുപടി പറയാന്‍ ഞാന്‍ തല്‍ക്കാലം നിസ്സഹായനാണ്. ഒന്നുകൂടി പഠിക്കട്ടെ. എന്റെ നിലപാട് ശരിയെന്ന് ബോധ്യമാക്കാന്‍ സാധിച്ചാല്‍ അങ്ങനെ ചെയ്യാം. തെറ്റാണെന്ന് ബോധ്യമായാല്‍ അതു സമ്മതിക്കുകയും ചെയ്യും.
3 ല്‍ ഇങ്ങനെ പറയുന്നു എന്നു പറഞ്ഞെങ്കിലും എങ്ങനെ പറഞ്ഞു എന്നു പറഞ്ഞിട്ടില്ല. അതിങ്ങനെ: "ഈഴവ-തീയാദികൾക്കിടയിലെ സവർണ ബോധത്തിന്റെ ശതമാനവുമായി തട്ടിച്ചുനോക്കിയാൽ യുക്തിവാദികൾക്കിടയിലെ സവർണബോധം അത്രയ്ക്ക് വരുമോ എന്നതാണ് "
പങ്കെടുക്കുന്ന ആളുകള്‍ മാന്യന്മാര്‍ ആയതുകൊണ്ടാകാം ചര്‍ച്ചക്ക് മൊത്തം ഒരു മാന്യതയും ആഴവും ഉണ്ട് ..പൊടി പാറട്ടെ ..!!
@ സുശീല്‍
താങ്കള്‍ അല്പം നിരാശപ്പെടുത്തി കളഞ്ഞു എന്ന് പറയാതെ വയ്യ : പൊതുവില്‍ താങ്കളുടെ ബ്ലോഗ് പോസ്റ്റുകളെ പറ്റി വലിയ അഭിപ്രായം ആണ് താനും ..!
ഈഴവരുടെ ജാതിബോധത്തെ പറ്റിയുള്ള താങ്കളുടെ നിരീക്ഷണം ശരിയാണ് .ഈഴവര്‍ക്കും ജാതിബോധവും സവര്‍ണ ബോധവും ഒക്കയൂണ്ട് ..അത് കൂടി വരികയും ആണ് ... പക്ഷെ എല്ലാ ജാതികളിലും ഈ ബോധാവസ്ഥകള്‍ ഒരു പോലെ സമാനമാണ് അത് കൊണ്ട് എല്ലാം കണക്കാണ് എന്ന് നിരീക്ഷിക്കുന്നത് ആയുക്തികം ആണ് എന്ന് പറഞ്ഞു കൊള്ളട്ടെ .. കോഴിയെ കട്ടവനും ഒരുത്തന്ടെ സ്വത്ത് കട്ടവനും കള്ളന്‍ തന്നെ എന്നാ നിര്‍വചനത്തില്‍ ഒതുങ്ങും എന്നതിനാല്‍ അവര്‍ സമാസമമാണ് എന്നത് ദുര്‍ബലമായ ഒരു യുക്തിയെല്ലേ..? ആപേക്ഷികമായ വ്യത്യാസങ്ങള്‍ വിവേചിച്ചറിയാന്‍ കഴിയില്ലെഗില്‍ ചിന്താശക്തി കൊണ്ട് എന്ത് ഗുണം ..? എല്ലാവരും കണക്കാണ് എന്നാ രീതിയില്‍ 'ഇക്യുവോക്കല്‍ " നിലപാടായി പ്പോയില്ലേ അത് ..?
(എ)ഇതൊരു ഹൈപ്പോതെട്ടിക്കല്‍ ചോദ്യം ആണ് .അത് കൊണ്ട് ഉത്തരം പ്രതീക്ഷിക്കുന്നില്ല . ചിന്തിക്കാന്‍ പ്രേരിപ്പിക്കുക മാത്രമാണ് ലക്‌ഷ്യം .കേരത്തില്‍ ഇപ്പോള്‍ ദളിതര്‍ സംവരണ മണ്ഡലങ്ങളില്‍ ആണ് ജയിക്കുന്നത് എന്ന് കാണാം .. സംവരണം ഇല്ലാതെ ഒരു ദളിതനെ നിര്‍ത്താന്‍ ഒരു മുന്നണി തീരുമാനിക്കുക ആണെങ്ങില്‍ അതെവിടെയായിരിക്കും ,,താഴെ ഉള്ള മൂന്നു ചോയിസ് ഉള്ളൂ എങ്കില്‍ ..
(1 ) നായര്‍ ഭൂരിപക്ഷ മണ്ഡലത്തില്‍
(2 ) ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലത്തില്‍
(3 ) ഈഴവ ഭൂരിപക്ഷ മണ്ഡലത്തില്‍
(ബി ) ദളിതര്‍ താമസിക്കുന്ന ഇടങ്ങളില്‍ അവരെക്കൂടാതെ അവരുമായി സ്ഥലം , വിപണി , വിനോദ സ്ഥലങ്ങള്‍ , ഭക്ഷണ ഭോജന ശാലകള്‍ തുടങ്ങിയ ഇടങ്ങള്‍ പങ്കു വക്കുന്നവരില്‍ ഭൂരിഭാഗവും താഴെപരയുന്നവരില്‍ ഒന്ന് ആണ്
(1 ) നായര്‍
(2 ) ഈഴാവ
(3 ) സുറിയാനി ക്രിസ്ത്യന്‍
(സി ) ഗ്രാമപ്രദേശത്തെ ഒരു ചീട്ടുകളി സംഖത്തില്‍ താഴെ പറയുന്നവരില്‍ രണ്ടു കൂട്ടരേ ധാരാളമായി കാണാം
(1 ) നായര്‍
(2 ) ദളിതര്‍
(3 )ഈഴവര്‍
(4 ) സുറിയാനി ക്രിസ്ത്യാനികള്‍
(ഡി ) വെള്ളാപ്പിള്ളി സ്വകാര്യ സ്ഥാപനഗളിലെ നിയമനം PSC ക്ക് വിടണം എന്ന് പറഞ്ഞത് വെള്ളപ്പിള്ളിക്ക് എന്തും പറയാം എന്നത് കൊണ്ടാണെന്ന് താങ്കള്‍ പറഞ്ഞതിലെ യുക്തിയും മനസ്സിലായില്ല .വെള്ളാപ്പിള്ളി അങ്ങനെ പറയുമ്പോള്‍ വെള്ളപ്പില്യുടെ കൂടെ നില്‍ക്കുന്ന ആളുകളുടെ പൊതു അഭിപ്രായത്തിനു അത് അനിഷ്ടമാവില്ല എന്നത് തിരിച്ചറിയുന്നത് കൊണ്ടാണല്ലോ പുള്ളിക്ക് ധൈര്യപൂര്‍വ്വം അങ്ങനെ പറയാന്‍ സാധിക്കുന്നത് ..അങ്ങനെ ആണെങ്ങില്‍ അത് വെള്ളപ്പിള്ളിയുടെ മാത്രം അഭിപ്രായമായി കാണുന്നതെങ്ങനെ ..?
(ഇ ) കേരത്തില്‍ ഈഴവുടെ എണ്ണം ഏതാണ്ട് 80 ലക്ഷതിനുമാപ്പുരം . അപ്പോള്‍ ഏതാണ്ട് 20 ലക്ഷം കുടുംബംഗള്‍ , ഓരോ കുടുംബത്തിനും കുല തൊഴില്‍ ചെത്ത് .. അപ്പോള്‍ കുറഞ്ഞത് 20 ലക്ഷം ചെത്തുകാര്‍ .ഒരാള്‍ ഒരു ദിവസം 20 തെങ്ങ് ചെതിയാല്‍ ..കേരളത്തില്‍ ആകെ ചെത്തുന്ന തെങ്ങിനെ എണ്ണം 4 കോടി . ഒരു തെങ്ങില്‍ നിന്നും ഒരു ദിവസം 1 ലിറ്റര്‍ കള്ളു പ്രകാരം ഒരു ദിവസം 4 കോടി ലിറ്റര്‍ കള്ളു . കേരത്തില്‍ ആണെങ്കില്‍ ആണും പെണ്ണും കുട്ടിയും ഒക്കെ അടക്കം 4 കോടിയില്‍ താഴെ ജനങ്ങളെ ഉള്ളൂ .. ഓരോരുത്തരും ഒരി ലിറ്റര്‍ വെച്ച് കുടിച്ചാലും കുട്ടികള്‍ക്ക് ഒരു ലിറ്റര്‍ കൊടുത്താലും ജസ്റ്റ് തികയുകയെ ഉള്ളൂ .. പക്ഷേങ്കില്‍ മദ്യം കഴിക്കാത്തവര്‍ ഒരു പാടുണ്ട് താനും.. മദ്യം കഴിക്കുന്നവര്‍ ആകട്ടെ മിനിമം ചാരായമോ . അല്ലെങ്ങില്‍ ബ്രാണ്ടിയോ , സ്കൊച്ചോ..ഒക്കെ ആണ് പഥ്യം .. അപ്പൊ ഈ നാലു കോടി ലിറ്റര്‍ കള്ളു ഒരു ദിവസം കൊണ്ട് കുടിക്കുന്നതാരാ ..?
കള്ളു ചെതുന്നവര്‍ ഈഴവര്‍ ആയിരുന്നു / ഇപ്പോഴും ആണ് സത്യമാണു . മീറ്റെതൊരു തൊഴിലും പോലെ സ്വന്തം കായിക ശക്തിയും മാനസിക ഉറപ്പിനെയും അടിസ്ഥാനമാക്കിയുള്ള അഭിമാനകരം ആയ ഒരു തൊഴിലുമാണ് ...പക്ഷെ ഈഴവര്‍ കള്ളു ചെതുകാരുടെയും കള്ളു കച്ചവടക്കാരുടെയും ഒരു കൂട്ടം മാത്രമാണ് അത് കൊണ്ട് അവരുടെ അഭിപ്രയങ്ങല്‍ക്കും മറ്റും വില കല്പ്പിക്കെടതില്ല എന്നാ ധ്വനിപ്പിക്കുന്ന പ്രയോഗങ്ങള്‍ പറയുന്നത് യുക്തി പരം അല്ലെന്നു മാത്രമല്ല ജെനെരലൈസേഷന്റെയും സ്ടീരിയോടിപ്പിങ്ങിന്റെയും പ്രകടമായ ഉദാഹരനഗല്‍ ആണ് താനും ..ഒരു യുക്തിവാദി ഒരിക്കലും അത്തരം ജെനെരലൈസേഷന് കൂട്ട് നില്‍ക്കരുത് ..പൊതു സമൂഹത്തിന്ടെ ഇത്തരം മുന്‍(തെറ്റി )ധാരണകളെ കടം എടുക്കകയും അരുത് ..
യുക്തിവാദികളെ വിമര്‍ശിക്കുന്നത് താരതമ്യേന എളുപ്പമാണ് കാരണം യുക്തിവാദികളെ വിമര്‍ശിക്കുന്നവര്‍ അവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നവര്‍ ആണ് . അത് അത്രകണ്ട് ശരിയല്ല എന്നാണ് എന്റെ പക്ഷം , കാരണം , ഒരു യുക്തിവാദി പൂര്‍ണതയില്‍ നിന്നും എത്ര കണ്ടു അകന്നതാണോ എന്നതല്ല വിഷയം , തങ്ങളുടെ പരിമിതമായ സഖടന ബലത്തില്‍ നിന്ന് കൊണ്ട് എത്ര കണ്ടു അവര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് ..യുക്തിവാദികള്‍ ഒരിക്കലും ഒരു സാമൂഹ്യ ചലനങ്ങള്‍ ല്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ ഒരു സംഖടനാ ശക്തി ആയിട്ടില്ല എന്ന് അവരെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ ഒരു പക്ഷെ അവരുടെ ദൌബല്യം ,അവര്‍ നേരിട്ട് സമ്മതിച്ചില്ലെങ്കിലും ,അത് കണക്കിലെടുത്ത് വിമര്‍ശനത്തില്‍ നിന്നുംമോഴിവാക്കി വിടാവുന്നത്തെ ഉള്ളൂ..
എല്ലാ ജാതികളും ഒരേ പോലെ ജാതി ചിന്ത പുലര്‍ത്തുന്നവര്‍ അല്ല എന്നാ പോലെ എല്ലാ യുക്തിവാദികളും ഒരേ പോലെ ഉള്ള സാമൂഹ്യ മനോഭാവം വച്ച് പുലര്‍ത്തുന്നവരും ആയിരിക്കില്ല .. മറ്റു യുക്തിവാദികള്‍ക്ക് അവരെ സംരക്ഷിക്ക്ണ്ട ആവശ്യവും ഇല്ല .ഒരു യുക്തിവാടിയോടു ചോദിക്കേണ്ട ചോദ്യം മറ്റൊരു യുക്തിവാടിയോടു ചോദിച്ചിട്ട് കാര്യവും ഇല്ല .
താങ്കളുടെ പല പോസ്റ്റുകളും വായിച്ചിട്ടുണ്ട്. പക്ഷെ ഇതിലെ ഒരുപാട് കാര്യങ്ങളോട് വിയോജിപ്പ്.
നായന്മാരെല്ലാം എന്‍ എസ് എസ് അനുഭാവികളോ അല്ലെങ്കില്‍ അവര്‍ പറയുന്നതുപോലെ തന്നെ വോട്ടു ചെയ്യുന്നവരോ ആണെന്നുള്ള ചിന്താ ഗതി തന്നെ മാറ്റി വെക്കു. എന്‍ എസ് എസ്സ്നിന്റെ സ്വരം എല്ലാ നായമാരുടെതും ആണെന്നുള്ള തോന്നല്‍ മുസ്ലീങ്ങള്‍ എല്ലാം മുസ്ലീം ലീഗ് കാര്‍ ആണെന്ന തോന്നല്‍ പോലെ മാത്രെമേ ഉള്ളു. സ്വതന്ത്രമായി ചിന്തിക്കുന്ന ഒരുപാട് പേര് ഉണ്ട് എന്നും മനസ്സിലാക്കൂ. വി എസ്സിനും, ഗൌരി അമ്മയ്ക്കും, കുട്ടപ്പനും വോട്ടു ചെയ്യുന്നവര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ജാതിയില്‍ ഉള്ളവര്‍ മാത്രം ആണോ. ?
എന്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട് ..അതില്‍ പ്രധാനപ്പെട്ടതാണ് സംവരണം. സംവരണം തുടങ്ങിയ കാലത്തെ സാമോഹ്യ, രാക്ഷ്ട്രീയ, സാമ്പത്തിക അവസ്ഥ ആണോ ഇന്ന് ? മുന്നോക്ക ജാതിയില്‍ ജനിച്ചുപോയി എന്നാ ഒറ്റ കാരണത്താല്‍ നമ്മുടെ ഭരണഖടന കൊടുക്കുന്ന തുല്യ നീതി കിട്ടാത്ത എത്ര പേരുണ്ട് ?
ഒന്ന് ചോദിച്ചോട്ടെ സഹോദരാ. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം വരാന്‍ സമ്മതിക്കാത്തത്, പിന്നോക്കക്കാരുടെ ഇടയില്‍ തന്നെ ഉള്ള പണക്കാരല്ലേ ? അവര്‍ക്ക് കീജെയ് വിളിച്ചു നടക്കുന്ന പാവപ്പെട്ടവന്റെ അവകാശം തട്ടി എടുക്കുകയല്ലേ ഈ പണക്കാരും സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും?
ആയമ്മക്ക് താങ്കള്‍ വിശുദ്ധ പദവി ചാര്‍ത്തി കൊടുത്തല്ലോ.ആ "ത്യാഗം " ഒരു ത്യാഗം അല്ലായിരുന്നു എന്നും ആയമ്മ കച്ച കെട്ടി ഇരുന്നതും, എതിര്‍പ്പുകള്‍ മൂലം പിന്വാങ്ങിയതുമാനെന്നുമുള്ള കാര്യങ്ങള്‍ താങ്കള്‍ വളരെ ബുദ്ധിപൂര്‍വ്വം തമാസ്കരിചിരിക്കുകയാണ്. ഭര്‍ത്താവ് പ്രധാന മന്ത്രി ആയിരുന്നു എന്നുള്ള ഒറ്റ യോഗ്യത അല്ലാതെ എന്തായിരുന്നു അവര്‍ക്കുണ്ടായിരുന്നത് എന്ന് ഓര്‍ത്തു നോക്കുന്നത് നന്നായിരിക്കും. ഭാരന്തതിനു ഒരു മഹാ സംസ്കൃതി ഉണ്ട്. ഭാരതത്തില്‍ യോഗ്യരായ ഒരു പ്രധാന മന്ത്രിയെ നൂറു കോടി ജനങ്ങളില്‍ നിന്നും കണ്ടെത്താന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നു.
സംഖടിത ശക്തികള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നത് പുത്തരി അല്ല. പിന്നോക്കക്കാര്‍ ഒരു സംഖടിത ശക്തി ആയി നോക്കട്ടെ. സ്ഥാന മാനങ്ങള്‍ പിന്നാലെ വരും. അങ്ങനെ ഒരു സംഖടിത ശക്തി ഇല്ലാത്തിടത്തോളം കാലം സവര്‍ണ്ണ ആധിപത്യം അല്ലെങ്കില്‍ എല്ലാ ആനുകൂല്യങ്ങളും സവര്‍ണ്ണര്‍ തട്ടി എടുത്തു എന്ന് വിലപിച്ചിട്ട് എന്ത് കാര്യം ?
താങ്കള്‍ക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും, അന്ധമായ സവര്‍ണ്ണ വിരോധം താങ്കളുടെ ഈ പോസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ. ജാതീയമായി കാര്യങ്ങളെ കാണാത്ത ഒരുപാടു പേര് ഇന്നാട്ടില്‍ ഉണ്ട് എന്നുകൂടി മനസ്സിലാക്കുക.
ശങ്കരേട്ടന്റെയും ചെത്തുകാരൻ വാസുവിന്റെയും അഭിപ്രായങ്ങളെ വിലമതിക്കുന്നു.
ഇനി എനിക്കുള്ളത് ഒരു ചെറിയ സംശയമാണ്. ഇത് ചോദിക്കുന്നതിന്റെ പേരിൽ എന്നെ സവർണവാദിയാക്കിക്കളയരുതെന്ന് ഒരപേക്ഷയുണ്ട്. ഇത് കുറച്ച് കണക്കിന്റെ കാര്യമാണ്, വിശദീകരണം കിട്ടിയാൽ നന്നായിരുന്നു. അറിയാൻ വേണ്ടി മാത്രം.
സംവരണത്തിൽ ഇന്ന് ക്രീമീലെയർ നടപ്പാക്കിയിട്ടുണ്ട്. സവർണരാണ് ക്രീമീലെയറിനു വേണ്ടി വാദിക്കുന്നത് എന്ന് ഇവിടെ പറഞ്ഞു. എന്നാൽ എങ്ങനെയാണ് അത് സവരണത്തിൽ പെടാത്ത സമുദായക്കാർക്ക് ഗുണകരമാകുക എന്ന് വ്യക്തമാക്കാമോ?
എന്റെ വിലയിരുത്തൽ നോക്കൂ.
സാമ്പത്തിക പരിധി വെയ്ക്കുമ്പോൾ ഉയർന്ന സാമ്പത്തിക വരുമാനമുള്ളവർക്ക് സംവരണം ലഭിക്കുന്നില്ല.(അവർക്ക് മുമ്പ് അനോണിമസ് പറഞ്ഞതുപോലെ "യഥാക്രമം" പണം കൊടുത്തു ജോലി വാങ്ങുവാനുള്ള ശേഷി കാണുമല്ലോ. ആയതിനൽ സംവരണ സമുദായത്തിലെതന്നെ സമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് ഇത് ഗുണകരമാണ്. ഇനി സംവരണം തികയ്ക്കാൻ സപ്ലിമെന്ററി ലിസ്റ്റിലും ആള് തികയില്ലെങ്കിലേ സവരണാനുകൂല്യം ആ സമുദായത്തിന് കിട്ടാതിരിക്കുന്നുള്ളു. അപ്പോൾ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വെച്ച് പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു.
ഇനി സംവർണമില്ലാത്ത സമുദായങ്ങളുടെ കാര്യം നോക്കുക.
contd...
സംവരണ സമുദായത്തിലെ ക്രീമീലെയറിനു മുകളിലുവർ ജനറൽ മെറിറ്റിലേക്ക് വരുന്നു. അതുവഴി സംവരണാനുകൂല്യം ലഭിക്കേണ്ട ഒരാൾക്ക് ജനറൽ മെറിറ്റിൽ വരുമ്പോഴുള്ള നഷ്ടം സംഭവിക്കുന്നത് സവർണർക്ക് ഗുണകരമാവുകയാണൊ ദോഷകരമാകുകയാണോ ചെയ്യുക?
എനിക്ക് കണക്കുകൂട്ടി നോക്കിയിട്ട് ( നിലവിലുള്ള ൨൦ എണ്ണം വീതമുള്ള ബാച്ചുകളാക്കിയുള്ള സം വരണത്തിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്) അവര്‍ക്ക് നഷ്ടമാണ് സംഭവിക്കുക. ജനറാല്‍ മെറിറ്റില്‍ ഉള്ളവര്‍ക്ക് കിട്ടേണ്ടതില്‍ കുറച്ചു ക്രീമീലെയര്‍ കൂടി കടന്നുവരുന്നു എന്നതുകൊണ്ട്.
ക്രീമിലെയര്‍ പരിധി വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തിനു മുകളിലാക്കണമെന്ന് വാദിക്കുന്ന വെള്ളാപ്പള്ളിവിലാസം സംഘടന ദളിദന്റെ അവകാശങ്ങളെക്കുറിച്ച് എന്ത് പറയുന്നു? “”എന്നു പറഞ്ഞ സുശീല്‍ സംവരണ രാഷ്ട്രീയത്തിന്റെ കുട്ടിപ്പാഠം പോലും പഠിച്ചിട്ടില്ല എന്നതാണ് വാസ്തവം എന്ന് പറയുന്ന ശങ്കരേട്ടനൊ മറ്റരെങ്കിലുമോ ഈ സംശയത്തിനൊരു പരിഹാരം തരണം. സത്യമായിട്ടും അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്.
@Villagemaan
>>ഒന്ന് ചോദിച്ചോട്ടെ സഹോദരാ. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം വരാന്‍ സമ്മതിക്കാത്തത്, പിന്നോക്കക്കാരുടെ ഇടയില്‍ തന്നെ ഉള്ള പണക്കാരല്ലേ ? അവര്‍ക്ക് കീജെയ് വിളിച്ചു നടക്കുന്ന പാവപ്പെട്ടവന്റെ അവകാശം തട്ടി എടുക്കുകയല്ലേ ഈ പണക്കാരും സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും? <<
സര്‍ക്കാര്‍ ജോലികള്‍ മുഴുവന്‍ ഒരു നിശ്ചിത സാമ്പത്തികനിലയില്‍ താഴെയുള്ളവര്‍ക്ക് സംവരണം ചെയ്യുന്നതിനോട് വില്ലേജമാന്‍ യോജിക്കുന്നോ? പിന്നാക്ക സംഘടനകള്‍ എതിര്‍ക്കാത്ത കാര്യമാണത്. എന്നാല്‍ പിന്നാക്കക്കാരിലെ ക്രീമിലേയറിനെ മാത്രം മാറ്റി നിര്‍ത്തണമെന്നും മുന്നാക്കക്കാരിലെ ക്രീമിലേയറിനെ ഒഴിവാക്കാന്‍ പാടില്ലെന്നും വാദിക്കുന്നത് എന്തു സോഷ്യലിസമാണു സുഹൃത്തേ? എന്‍ എസ് എസ്സിനെക്കൊണ്ട് ഇക്കാര്യം അംഗീകരിപ്പിക്കാന്‍ ഇവിടെത്തെ ഒരു പാര്‍ട്ടിയും ഒരുക്കമില്ലല്ലോ. അപ്പോള്‍ പിന്നാക്കക്കാരിലെ പണക്കാരോടു മാത്രമുള്ള ഈ അമര്‍ഷം നിഷ്കളങ്കമല്ലല്ലോ!
@സുശീലേ,
സുശീല്‍ ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷേ,ചിലതു ചൂണ്ടിക്കാണിക്കട്ടെ.
ജനറല്‍ മെറിറ്റ് എന്നാല്‍ പിന്നാക്കക്കാര്‍ക്കും മുന്നാക്കക്കാര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്, ഫലത്തില്‍ അങ്ങനെയല്ലെങ്കിലും. അവിടെ മുന്നാക്കക്കാര്‍ക്കു മാത്രമേ അവകാശമുള്ളൂ എന്നു ധാരണയാണ് അവിടേക്ക് ക്രീമിലേയര്‍ കടന്നു വരുമ്പോളുണ്ടാകുന്ന സവര്‍ണരുടെ നഷ്ടം കണക്കു കൂട്ടുന്നതിന്റെ പിന്നിലുള്ള ചേതോവികാരം. ക്രീമിലേയര്‍ ഏര്‍പ്പെടുത്തുമ്പോള്‍ സുശീല്‍ ഇപ്പോള്‍ പറഞ്ഞ അവസ്ഥയായിരുന്നില്ല. ഒഴിവാക്കപ്പെടുന്ന ക്രീമിലേയറിനു പകരം അതേ സമുദായ ഉദ്യോഗാര്‍ത്ഥി ഇല്ലാതെ വരുമ്പോള്‍ ആ സ്ഥാനം ജനറല്‍ മെറിറ്റിലേക്ക്(ഫലത്തില്‍ മുന്നാക്കക്കാര്‍ക്കു്) പോകുമായിരുന്നു. പിന്നീട് നരേന്ദ്രന്‍ പാക്കേജിന്റെ ഫലമായാണ് ഇപ്പോഴത്തെ സ്പെഷല്‍ റിക്രൂട്മെന്റ് വന്നത്. പക്ഷേ ഇപ്പോഴത്തെ അവസ്ഥ മൂലം പിന്നാക്കക്കാര്‍ക്ക് വേഗം ജോലി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാവുകയാണു ചെയ്യുന്നത്.
സംവരണം അതതു സമുദായങ്ങളുടെ ഭരണ പങ്കാളിത്തമാണു ലക്ഷ്യമാക്കുന്നത്. ഏതെങ്കിലും സമുദായക്കാരുടെ ദാരിദ്ര്യം ഇല്ലാതാക്കലല്ല(അതും നടക്കുന്നുണ്ടെങ്കിലും) . കഞ്ഞികുടിക്കാന്‍ വകയില്ലാത്തവരല്ല ഇവിടെ ഏതു സമുദായത്തെയും നയിച്ചുപോരുന്നത്, അതതു സമുദായങ്ങളിലെ ക്രീമിലേയറാണ്. ഡോ പല്പു മുതല്‍ എസ് എന്‍ ഡി പി നേതാക്കളെല്ലാം ക്രീമിലേയറില്‍ പെട്ടവരായിരുന്നു. മന്നത്തു പദ്മനാഭന്‍ മുതല്‍ എന്‍ എസ് എസ്സിന്റെ നേതാക്കളും ക്രീമിലേയറുകാരാണ്. അതതു സമുദായത്തിലെ ക്രീമിലേയറിനെ ആ സമുദായങ്ങളില്‍ നിന്നകറ്റി നിര്‍ത്തി സമുദായങ്ങളെ നാഥരില്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യമാണ് വാസ്തവത്തില്‍ ക്രീമിലേയറിന്റെ പിന്നിലുള്ളത്. പിന്നാക്കക്കാരിലെ ക്രീമിലേയറിനെ അകറ്റണമെന്നു വാദിക്കുന്നവര്‍ ഇതേ വാദം മുന്നാക്കക്കാരില്‍ ബാധകമാക്കണമെന്നു വാദിക്കാത്തതിലെ യുക്തിഭംഗം എന്തേ സുശീല്‍ കാണാതെ പോകുന്നു?
വേറൊരു വഴിക്കാണങ്കിലും ചർച്ചപുരോഗമിക്കുന്നതിൽ സന്തോഷം.
വാസുവേട്ടാ,(പണ്ടൊക്കെ എളേച്ചനന്നാ..ഞങ്ങളു ചോവന്മാരെ വിളിച്ചിരുന്നത്)നിങ്ങളിങ്ങനെ കടുപ്പമുള്ള ചോദ്യങ്ങൾ ചോദിക്കല്ലേ..പരീക്ഷതന്നെ ബഹിഷ്ക്കരിക്കുകയേനിവർത്തിയുള്ള
>>എല്ലാ ജാതികളും ഒരേ പോലെ ജാതി ചിന്ത പുലര്‍ത്തുന്നവര്‍ അല്ല എന്നാ പോലെ എല്ലാ യുക്തിവാദികളും ഒരേ പോലെ ഉള്ള സാമൂഹ്യ മനോഭാവം വച്ച് പുലര്‍ത്തുന്നവരും ആയിരിക്കില്ല .. മറ്റു യുക്തിവാദികള്‍ക്ക് അവരെ സംരക്ഷിക്ക്ണ്ട ആവശ്യവും ഇല്ല .ഒരു യുക്തിവാടിയോടു ചോദിക്കേണ്ട ചോദ്യം മറ്റൊരു യുക്തിവാടിയോടു ചോദിച്ചിട്ട് കാര്യവും ഇല്ല .<<<< ഇതാണ് യുക്തിവാദികളുമായൊരു സംവാദത്തിൽ നിന്നും പ്ന്തിരിപ്പിക്കുന്നത്.
അനോണിമസ് വില്ലേജ്മാനോട് ചോദിച്ച ചോദ്യം വ്യക്തമല്ല. ഒടുവില്‍ എന്റെ കമന്റിനോടുള്ള അവസാന പ്രതികരണവും.
പിന്നോക്കക്കാരിലെ ക്രീമിലെയറിന് ജോലി നല്‍കേണ്ടെന്ന് ആരാണ് പറഞ്ഞത്? അവര്‍ക്ക് കിട്ടുന്ന സംവരണാനുകൂല്യം(സാമ്പത്തികമായി ഉന്നതിയിലുള്ള പിന്നോക്കക്കാരിലെ സമ്പന്നര്‍ ഫലത്തില്‍ ജാതീയമായ അസമത്വവും അനുഭവിക്കുന്നില്ല എന്നതാണ് സത്യം) അതേ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കിട്ടിയാല്‍ അതല്ലേ കൂടുതല്‍ ഗുണകരം? സമുദായത്തിന് കിട്ടുന്ന സംവരണത്തില്‍ ഇവിടെ ഒരു കുറവും വരുന്നില്ല.
പിന്നോക്കക്കാരിലെ ക്രീമിലെയര്‍ വിഭാഗത്തെ ജനറല്‍ മെറിറ്റില്‍ പരിഗണിക്കുന്നുണ്ടല്ലോ. പിന്നെങ്ങനെ അവരെ ഒഴിവാക്കി എന്ന ഇല്ലാക്കഥ പറയുന്നു?
ജനറല്‍ മെറിറ്റ് മുന്നോക്കക്കാര്‍ക്ക് മാത്രമല്ല, പിന്നോക്കക്കാര്‍ക്കും അവകാശപ്പെട്ടതാണെന്നറിയാം. അപ്പോഴും ആനുപാതികമായ നഷ്ടം സംവരണമില്ലാത്ത സമുദായങ്ങള്‍ക്കും സംഭവിക്കുന്നുണ്ടല്ലോ. അത് അവര്‍ക്ക് നഷ്ടം തന്നെയല്ലേ?
പിന്നോക്കാകാരാരും ജനറല്‍മെറിറ്റില്‍ ജോലിയില്‍ കയറുന്നില്ലെന്ന വാദം ഏത് കണക്കിന്റെ അടിസ്ഥാനത്തിലുള്ളതാണ്? (ഇത്തരത്തിലുള്ള ഏതെങ്കിലും പി എസ് സില്‍ ലിസ്റ്റ് പറയാമോ?) അത് പിന്നോക്കക്കാരെ അപമാനിക്കുന്ന വാദമല്ലേ?
നയിക്കാന്‍ പണച്ചാക്കായ പിന്നോക്കക്കാരനില്ലെങ്കില്‍ പിന്നോക്ക സമുദയം അനാഥമാകും എന്ന കണ്ടെത്തല്‍ സംവരണ സമുദായങ്ങളെ അപമാനിക്കുന്നതാണെന്ന് ഞാന്‍ പറയുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്താം. ക്രീമിലെയറുകാര്‍ക്ക് സംവരണമിലെങ്കില്‍ അവര്‍ എന്തിന് അകന്നു പോകണം? തങ്ങളില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായകമാകാന്‍ അവര്‍ കൂടെ നില്‍ക്കുകയല്ലേ ചെയേണ്ടത്? അതോ പിന്നോക്കക്കാരിലെ പണച്ചാക്കുകളെ സവര്‍ണരുടെ അത്രപോലും വിശ്വാസമില്ലേ അനോണിക്ക്?
ക്രീമിലെയര്‍ സംവിധാനമുള്ള സമുദായങ്ങളുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ മയിന്‍ ലിസ്റ്റിലുള്ളവര്‍ക്കുപോലും മുഴുവന്‍ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണുള്ളത് എന്നു കാണാം. സപ്ലിമെന്ററി ലിസ്റ്റ് പലപ്പോഴും കാഴ്ചവസ്തുവാകുന്നു. കൂടാതെ നരേന്ദ്രന്‍ പാക്കേജ് പ്രകാരം നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നിലനില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ക്രീമിലെയര്‍ നടപ്പാക്കുന്നതിന് എന്താണ് തടസ്സം? ഇവിടെ പിന്നോക്ക സമുദായം "അനാഥമായിപോകാതിരിക്കാന്‍" തലപ്പത്ത് കയറിയിരിക്കുന്ന സമ്പന്നന്റെ താല്പര്യം സരക്ഷിക്കപ്പെടാനാണല്ലോ താല്പര്യം?
"കഞ്ഞികുടിക്കാന്‍ വകയില്ലാത്തവരല്ല ഇവിടെ ഏതു സമുദായത്തെയും നയിച്ചുപോരുന്നത്, അതതു സമുദായങ്ങളിലെ ക്രീമിലേയറാണ്."
>>>> ചില്ലിട്ട് സൂക്ഷിക്കാന്‍ ഒരു വാചകമിതാ.
സമുദായത്തിലെ കഞ്ഞികുടിക്കാന്‍ വകയില്ലാത്ത അലവലാതികളെ നയിച്ചുനയിച്ച് ക്രീമിലെയറുകാരുടെ മുതുക് ഒടിഞ്ഞു പോയിരിക്കുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത അലവലാതികള്‍ക്ക് നയിക്കാനൊന്നും ശേഷിയില്ല. അതുകൊണ്ട് ഈ ക്രീമിലെയറുകാര്‍ക്ക് ഇക്കാര്യത്തിന് ഒരു പെന്‍ഷന്‍ ഏര്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.
"ഡോ പല്പു മുതല്‍ എസ് എന്‍ ഡി പി നേതാക്കളെല്ലാം ക്രീമിലേയറില്‍ പെട്ടവരായിരുന്നു. "
>>> തന്റെ കെട്ട്യോള്‍ക്കും കുട്യോള്‍ക്കും ബാക്കിയുള്ളൊര്‍ക്കും ആനുകൂല്യം കിട്ടാനാണ് പല്പ്പു സമുദായത്തെ നയിച്ചതെന്ന് ഈ വാദം സൂചിപ്പിക്കുന്നു. സമുദായത്തെ നയിച്ച നിസ്വാര്‍ത്തരായ നേതാക്കളെ ഇങ്ങനെ അവഹേളിക്കരുത്. തന്റെ കുട്ടികള്‍ക്ക് സംവര്‍ണം ലഭിച്ചില്ലെങ്കില്‍ ഡോ. പല്പ്പു സമുദായനെതൃത്വത്തില്‍ നിന്നും അകന്നുപോകുമായിരുന്നോ? 'സമുദായത്തെ നയിക്കാന്‍ ജനിച്ചുവീണ' ക്രീമിലെയറുകാര്‍ അകലാതെ സൂക്ഷിക്കാന്‍ വേണ്ടിയാണോ ക്രീമിലെയര്‍ വേണ്ടെന്ന് വാദിക്കുന്നത്?
ശങ്കരേട്ടനില്‍ നിന്ന് ഞാന്‍ ക്രീമിലെയര്‍ വാദത്തിന്റെ ശാരിയായ നിലപാട് എന്താണെന്നറിയാന്‍ ആഗ്രഹിക്കുന്നു.
@ അനോണി..
സര്‍ക്കാര്‍ ജോലികള്‍ മുഴുവനും ഒരു നിശ്ചിട സാമ്പത്തിക നിലയില്‍ താഴെ ഉള്ളവര്‍ക്ക് സംവരണം ചെയ്യുന്നതിനോട് യോജിപ്പില്ല. ഇപ്പോള്‍ ഉള്ള സംവരണം പാവപ്പെട്ടവര്‍ക്ക് ( അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരാനെങ്കിലും ) മാത്രമായി നിജപ്പെടുതുന്നതിനോടാണ് എനിക്ക് യോജിപ്പ്.
ഇന്‍കം ടാക്സ് കൊടുക്കുന്നവനും സംവരണം കിട്ടുന്ന അവസ്ഥ ആണിന്നു. ഏതെങ്കിലും നേതാക്കന്മ്മാര്‍ തങ്ങള്‍ക്കു ഇത് വേണ്ട എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ ? അവര്‍ പറയുന്നത് പരിധി കൂട്ടണം എന്ന് മാത്രം അല്ലെ ? അഞ്ചു ലക്ഷം എന്ന് പറയുമ്പോള്‍ മാസം നല്പതിനായിരത്തില്‍ പരം രൂപ വരുമാനം. അവര്‍ക്ക് എന്തിനാണ് സംവരണത്തിന്റെ ആനുകൂല്യം ?സംവരണം അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കിട്ടണം എന്നാണ് എന്റെ അഭിപ്രായം.
"എന്നാല്‍ പിന്നാക്കക്കാരിലെ ക്രീമിലേയറിനെ മാത്രം മാറ്റി നിര്‍ത്തണമെന്നും മുന്നാക്കക്കാരിലെ ക്രീമിലേയറിനെ ഒഴിവാക്കാന്‍ പാടില്ലെന്നും വാദിക്കുന്നത് എന്തു സോഷ്യലിസമാണു സുഹൃത്തേ"
ക്രീമിലെയര്‍ എന്നുള്ളത് കാലാ കാലങ്ങളില്‍ പുന : നിര്നയിക്കനനമെന്നും, അവര്‍ക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നല്‍കരുതെന്നും ആണും എന്റെ വ്യക്തിപരമായ അഭിപ്രായം. പിന്നെ പിന്നോക്കക്കരിലെ പണക്കാരോട് മാത്രമല്ല..അനര്‍ഹമായ ആനുകൂല്യം പറ്റുന്ന എല്ലാവരോടും അമര്‍ഷം ആണ് എനിക്ക്. പാവപ്പെട്ടവന് കിട്ടട്ടെ എല്ലാം. അത് ഏതു ജാതിയായാലും, മതമായാലും.
പിന്നോക്കക്കാരന്റെ ദാരിദ്ര്യം എന്നോ മുന്നോക്കക്കാരന്റെ ദാരിദ്യം എന്നോ ഒന്നില്ല എന്നാണ് എന്റെ നിരീക്ഷണം. ദാരിദ്ര്യം ഒന്നേ ഉള്ളു!
പി എസ് സി നിയമനങ്ങള്‍, സംവരണം, ക്രീമിലേയര്‍ ഈ വിഷയങ്ങളില്‍ ചില അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഇതെഴുതുന്നയാള്‍.ഈ ചര്‍ച്ച നിരീക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും ഇതുവരെ ഇടപെടാതിരുന്നത്, ശങ്കരനാരായണനും നിസ്സഹായനും അനോണിമസും മറ്റും നല്ലപോലെ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുന്നതു കണ്ടതിനാലാണ്. എന്നാല്‍ സുശീല്‍ കുമാറിന്റെ ഈ പരമാര്‍ശം കണ്ടപ്പോള്‍ ഒന്നിടപെടാമെന്നു വച്ചു.
>>പിന്നോക്കാകാരാരും ജനറല്‍മെറിറ്റില്‍ ജോലിയില്‍ കയറുന്നില്ലെന്ന വാദം ഏത് കണക്കിന്റെ അടിസ്ഥാനത്തിലുള്ളതാണ്? (ഇത്തരത്തിലുള്ള ഏതെങ്കിലും പി എസ് സില്‍ ലിസ്റ്റ് പറയാമോ?) അത് പിന്നോക്കക്കാരെ അപമാനിക്കുന്ന വാദമല്ലേ? <<<
ഇതു സംബന്ധമായി കുറേ പഠനങ്ങള്‍ നടത്തിയ ആളെന്ന നിലക്ക്, സുശീലിന്റെ പരാമര്‍ശം വസ്തുതകള്‍ അറിയാതെയാണെന്നു പറയേണ്ടിയിരിക്കുന്നു. പി എസ് സി നിയമനങ്ങളിലെ മെറിറ്റ് സീറ്റുകള്‍ 'സംവരണമില്ലാത്ത' മുന്നോക്ക സമുദായ ഉദ്യോഗാര്‍ത്ഥികള്‍ക്കു സംവരണം ചെയ്തു വച്ചിരിക്കയാണെന്നതാണ് സത്യം. പി എസ് സിയുടെ ഇരുപതു യൂണിറ്റ് നിയമന സമ്പ്രദായത്തിന്റെ ചില പ്രശ്നം മൂലമാണ്. സുപ്രീം കോടതി വരെ പോയ കേസാണത്. എന്നിട്ടും ഫലം പിന്നോക്ക സമുദായങ്ങള്‍ക്ക് അനുകൂലമായില്ല. കൂടുതലറിയാന്‍ ഈ ലേഖനം വായിക്കുക.
മെറിറ്റും സംവരണവും: പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം
ഇപ്പോൾ സംവരണത്തിന് അർഹരായ വിഭാഗത്തിൽ നിന്ന് ക്രീമിലയർ പ്രകാരം എല്ലാ പത്തു വർഷത്തിലും കാനേഷ്കുമാരി കണക്കെടുപ്പിനോട് ചേർന്ന് സാമൂഹികമായും സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉയർന്നവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കി പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കൈ പിടിച്ചുയർത്തണം. അല്ലെങ്ങിൽ എല്ലാ കാലവും പിന്നോക്ക ജാതിയിലെ മുന്നോക്കക്കാർ എല്ലാവിധ സംവരണവും തട്ടിയെടുത്ത് സ്വന്തം ജാതിയെ എന്നും പിന്നോക്കമായി നിലനിർത്തി സ്വന്തം കാര്യം നേടുന്ന അനീതി നിലനിൽക്കും.
വിശദമായി ഇവിടെ
http://georos.blogspot.com/2010/01/blog-post.html
പ്രിയ ശങ്കരനാരായണന്‍,
ദയവായി എന്റെ കമന്റ് സ്പാമില്‍ നിന്നു റിലീസ് ചെയ്യുക
(Dashboard-comments-spam-not spam എന്ന ക്രമത്തില്‍ ക്ലിക്കു ചെയ്ത് സ്പാം കമന്റ് റിലീസ് ചെയ്യാവുന്നതാണ്)
(ചിത്രകാരന്റെ പോസ്റ്റില്‍ Chethukaran Vasuവിനു മറുപടിയായി എഴുതിയ ഈ കമന്റ് ഇവിടെയും പ്രസക്തമാണെന്നു തോന്നുന്നു.കമന്റ് ജാറാണ് ബ്ലോഗ്. ലിങ്ക് നല്‍കുന്നില്ല. ലിങ്ക് നല്‍കിയാല്‍ അതു സ്പാമില്‍ പോകുന്നതായി കാണുന്നു )
സംവരണം സര്‍ക്കാര്‍ സര്‍വീസിലെ(ഭരണത്തിലെ) പ്രാതിനിധ്യത്തിനാണ്. ആ പ്രാതിനിധ്യത്തിന്റെ കണക്ക് പരിശോധിച്ച ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട്(നരേന്ദ്രന്‍ കമ്മീഷന്‍) അനുസരിച്ച് ഈഴവര്‍ക്കൊഴികെ മറ്റാര്‍ക്കും സംവരണ വിഹിത പ്രകാരമുള്ള പ്രാതിനിധ്യം പോലും കിട്ടിയിട്ടില്ല. ഈഴവര്‍ക്കുപോലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം കിട്ടിയിട്ടില്ല. ഈ കിട്ടിയ പ്രാതിനിധ്യം പോലും നാലാം ക്ലാസ്, മൂന്നാം ക്ലാസ് ഉദ്യോഗങ്ങളിലാണു കൂടുതലും. എന്നാല്‍ നായര്‍-സുറിയാനി ക്രിസ്ത്യാനി-നമ്പൂതിരി മുതലായ മുന്നോക്ക സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്, അതും ഒന്ന്, രണ്ട് ക്ലാസ് ഉദ്യോഗങ്ങളില്‍. ഈയവസ്ഥ അതേപോലെ തുടരണമെന്ന് അറിഞ്ഞോ അറിയാതെയോ ആഗ്രഹിക്കുന്നവരേ ഒ.ബി.സി സംവരണം ഇനി നിര്‍ത്താം എന്നു വാദിക്കൂ.
സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതീയ(സാമൂഹ്യ)അടിച്ചമര്‍ത്തലിന്റെ കെടുതിയും പതിതാവസ്ഥയും കേവലം അര നൂറ്റാണ്ടുകാലത്തെ സംവരണം കൊണ്ടു മറികടക്കാനാവുമെന്നു കരുതുന്നതു തന്നെ അബദ്ധമാണ്. ഒ.ബി.സി ക്കാരുടെ വിദ്യാഭ്യാസ സ്ഥിതി ഒന്നു പരിശോധിച്ചു നോക്കുക. രണ്ടു തലമുറക്കപ്പുറം പോകില്ല വിദ്യാഭ്യാസമുള്ളവര്‍. എന്നാല്‍ സവര്‍ണ സമുദായങ്ങളുടെ പല തലമുറകള്‍ വിദ്യാഭ്യാസപരമായും അതുകൊണ്ട് സാമൂഹികമായും മുന്നിലാണെന്നു കാണാം. ഇക്കാര്യം തിരിച്ചറിഞ്ഞവരാണ് ഡോ അംബേദ്കറിനെപ്പോലുള്ള ക്രാന്ത ദര്‍ശികള്‍ അതുകൊണ്ടാണ് സംവരണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നിടത്ത് ഭരണഘടന, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെക്കുറിച്ചു വാചാലമാകുന്നതും സാമ്പത്തിക പിന്നോക്കാവസഥയെക്കുറിച്ചു നിശ്ശബ്ദമാകുന്നതും. ഇന്നും ആ അവസ്ഥക്കു മാറ്റമില്ലാത്തതിനാലാണ് ചായക്കടയില്‍ ഇലതുടക്കുന്ന(ദരിദ്രനായ) നായര്‍ പോലും സ്വന്തം മക്കള്‍ക്കു വിവാഹമാലോചിക്കുമ്പോള്‍ സമ്പത്തുള്ള ഈഴവനെപ്പോലും പരിഗണിക്കാത്തത്.
ചരിത്രാധ്യാപകനായ ഡോ ടി കെ രവീന്ദ്രന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ ഈ ലേഖനത്തിലേക്ക് ക്രീമിലേയര്‍ വാദക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ:
"സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ വളരെ ഉയര്‍ന്ന ഒരു ന്യൂനപക്ഷം പിന്നോക്ക സമുദായങ്ങളില്‍ മുന്‍പും ഉണ്ടായിരുന്നു. പക്ഷേ, അവര്‍ക്കു സര്‍ക്കാരുദ്യോഗങ്ങള്‍ക്ക് അപേക്ഷിക്കാന്‍ പോലും അര്‍ഹത നിഷേധിക്കപ്പെട്ടിരുന്നു. ഡോ പി പല്പുവിന്റെ കഥയോര്‍ക്കുക. ഈഴവര്‍ എത്ര ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയാലും അവരുടെ കുലത്തൊഴിലായ കള്ളുചെത്തും കയര്‍പിരിയും കൊണ്ടു ജീവിച്ചാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. സാമൂഹികമായ അവശത നിസ്വവര്‍ഗത്തോടൊപ്പം അനുഭവിച്ചു സ്വത്വം നശിച്ച ആ സമ്പന്നവര്‍ഗത്തിന്റെ പിന്‍മുറക്കാരാണിപ്പോള്‍ ക്രീമിലേയര്‍ എന്ന മുദ്രകുത്തി മാറ്റിനിര്‍ത്തപ്പെടുന്നത്. ഇതു സാമൂഹിക നീതിയുടെ നിഷേധമാണെന്നു കോടതിയെ ബോധ്യപ്പെടുത്താന്‍ കേസുവാദിച്ചവര്‍ക്കായിട്ടില്ലെന്നു വ്യക്തമാണ്.......(തുടരും)
"......ഒരു കീഴ്ജാതി പിന്നോക്ക സമുദായമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ സമുദായത്തിലെ അംഗങ്ങളെല്ലാവരും ധനിക ദരിദ്ര ഭേദമെന്യേ സാമൂഹികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവര്‍ക്കു സര്‍ക്കാര്‍ സര്‍വീസുകളില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടാല്‍ സംവരണം നല്‍കണം എന്നാണ് 16(4) വകുപ്പ് അനുശാസിക്കുന്നത്(പഴയ കാലത്തെ അവശതയുടെ ഇന്നുള്ള ഏക തെളിവാണ് ഈ സര്‍ക്കാര്‍ സര്‍വീസുകളിലെ പ്രാതിനിധ്യക്കുറവ്) അവരെ സാമ്പത്തികാടിസ്ഥാനത്തില്‍ വിഭജിച്ചു രണ്ടു തട്ടുകളിലാക്കി ഒരേ സംവരണ നിയമത്തെ രണ്ടു തരത്തില്‍ നടപ്പിലാക്കുമ്പോള്‍ അത് ഒരു വിഭാഗത്തിനെതിരായ വിവേചനപരമായ നടപടിയായിട്ടേ കരുതാനാവൂ. അങ്ങനെ ചെയ്യുന്നതു നിയമത്തിനു മുന്‍പില്‍ സമത്വം ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമായും വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു....."തുടരും)
".........ഒരു പിന്നോക്ക സമുദായം ഒരു സംവരണ സമുദായമാണ്. അത് ഏകാത്മകവും അവിഭാജ്യവുമാണ്. ക്രീമിലേയര്‍ വ്യവസ്ഥ ആ ഏകകത്തെ പൊളിച്ചു മേല്‍ത്തട്ടും കീഴ്ത്തട്ടും ആക്കി സമുദായ സംവരണത്തെ വ്യക്തി സംവരണമാക്കി മാറ്റുകയാണു ചെയ്യുന്നത്. ഇത് 16(4) വകുപ്പില്‍ വരുത്തിയ മൌലികമായ മാറ്റമാണ്. ഒരേ സാമൂഹിക പരിതോവസ്ഥയിലുള്ള എല്ലാവര്‍ക്കും ധനിക-ദരിദ്ര ഭോദമെന്യേ ഒരേ നിയമത്തിന്റെ തുല്യ പരിരക്ഷ ഉറപ്പാക്കണമെന്ന് മൌലികാവകാശമാണ , ക്രീമിലേയര്‍ നിയമം നടപ്പിലാവുന്നതോയെ ലംഘിക്കപ്പെടുന്നത്. മേല്‍ത്തട്ടിലുള്ളവര്‍ സംവരണ നിയമത്തിനു മുന്‍പില്‍ സമത്വം അര്‍ഹിക്കുന്നില്ലെന്നു പ്രഖ്യാപിക്കുകയാണ് ഈ നിയമവ്യവസ്ഥ.
പിന്നോക്കാവസ്ഥയുടെ ടെസ്റ്റ് കഴിഞ്ഞാണ് ഒരു സമുദായം പിന്നോക്ക സമുദായമാകുന്നത്. അതേ സമുദായത്തെ സാമൂഹിക പിന്നോക്കാവസ്ഥയുടേതല്ലാത്ത മറ്റൊരു മാനദണ്ഡമുപയോഗിച്ച് അളന്നല്ല പിന്നോക്ക സമുദായമല്ലാതാക്കേണ്ടത്. സാമൂഹിക പിന്നോക്കാവസ്ഥ നിര്‍ണയിച്ച അതേ മാനദണ്ഡമുപയോഗിച്ചു പരിശോധിച്ചു സാമൂഹിക പുരോഗതിയില്‍(സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിലല്ല) ആ സമുദായം മറ്റു മുന്നോക്ക സമുദായങ്ങള്‍ക്കൊപ്പമെത്തി എന്നു കണ്ടാല്‍ മാത്രമേ അതിനെ സംവരണ പട്ടികയില്‍ നിന്നു പുറം തള്ളാന്‍ പാടുള്ളൂ. മുങ്ങിക്കിടക്കുന്ന പിന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പൊങ്ങുന്നവരെ , പൊങ്ങുന്ന മുറയ്ക്കു കരയ്ക്കടുപ്പിച്ചു കൊല്ലുന്ന പരിപാടിയാണ് ഖണ്ഡശ്ശസംവരണ നിരാകരണംഎന്ന ഭയം വളര്‍ന്നു വരുന്നതു ദൂരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
സംവരണ നിയമത്തിന്റെ ലക്ഷ്യം തന്നെ പിന്നോക്ക സമുദായങ്ങള്‍ക്കു ഭരണാധികാരത്തില്‍ ന്യായമായ പങ്ക് ഉറപ്പു വരുത്തുക എന്നതാണ്. അക്കാര്യത്തില്‍ സമ്പന്നനും ദരിദ്രനും എന്ന വിവേചനത്തിനു സാംഗത്യമില്ല. കാരണം പിന്നോക്കാവസ്ഥ ധനം കൊണ്ടു മാഞ്ഞുപോവുന്ന ഒന്നല്ല, അതു ദാരിദ്ര്യം കൊണ്ടുണ്ടായതുമല്ല. സഹസ്രാബ്ദങ്ങളായി ജാതി ഹിന്ദുക്കളുടെ അടിച്ചമര്‍ത്തലും ചൂഷണവും മൂലം ബോണ്‍സായ് സമൂഹങ്ങളായി മാറിയ കീഴ്ജാതികള്‍ക്ക് സാമൂഹികമായി വളരാന്‍ തുറന്നു കിട്ടിയ മോചനമാര്‍ഗമായിരുന്നു സംവരണം. അതിനെ വീണ്ടും അടയ്ക്കുകയാണ് ക്രീമിലേയര്‍ വ്യവസ്ഥ ചെയ്യുന്നത്"
(ക്രീമിലേയറും ഭരണഘടനയും- മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2000 ഡിസം3-9)
അവസാനത്തെ പാരഗ്രാഫ് ഉള്ള കമന്റും സ്പാമില്‍ പോയെന്നു തോന്നുന്നു. ശങ്കരനാരായണന്‍ ശ്രദ്ധിക്കുമല്ലോ.
>>>>അനോണിമസ് വില്ലേജ്മാനോട് ചോദിച്ച ചോദ്യം വ്യക്തമല്ല. ഒടുവില്‍ എന്റെ കമന്റിനോടുള്ള അവസാന പ്രതികരണവും.<<<<
സുശീലേ,
ഇതിലെന്താണു മനസ്സിലാകാത്തതായുള്ളത്? പിന്നോക്കക്കാരിലെ ക്രീമിലേയര്‍ "പാവപ്പെട്ട" പിന്നോക്കക്കാരുടെ ഉദ്യോഗങ്ങള്‍ തട്ടിയെടുക്കുന്നതില്‍ മുതലക്കണ്ണീരൊഴുക്കുന്നവര്‍ മുന്നോക്കക്കാരിലെ ക്രീമിലേയര്‍ അവരിലെ പാവപ്പെട്ടവരുടെ ഉദ്യോഗങ്ങള്‍ തട്ടിയെടുക്കുന്നില്ലെന്ന അഭിപ്രായക്കാരാണോ എന്നാണ് എന്റെ ചോദ്യത്തിന്റെ കാതല്‍ . അത് വില്ലേജ് മാനു മനസ്സിലായിട്ടുണ്ട്. പക്ഷേ കക്ഷിക്ക് നാരായണപ്പണിക്കരുടെ മനസ്സാണ്. അതുകൊണ്ടാണ് ഇപ്പോഴും പിന്നോക്കക്കാരിലെ "പാവപ്പെട്ട"വരോടു മാത്രം കരുണ.
>>പിന്നോക്കാകാരാരും ജനറല്‍മെറിറ്റില്‍ ജോലിയില്‍ കയറുന്നില്ലെന്ന വാദം ഏത് കണക്കിന്റെ അടിസ്ഥാനത്തിലുള്ളതാണ്? (ഇത്തരത്തിലുള്ള ഏതെങ്കിലും പി എസ് സില്‍ ലിസ്റ്റ് പറയാമോ?) അത് പിന്നോക്കക്കാരെ അപമാനിക്കുന്ന വാദമല്ലേ?<<<
ഇതു സംബന്ധമായി നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ശ്രീ സുദേഷ് സാറിന്റെ അഭിപ്രായം ചിത്രകാരന്റെ ബ്ലോഗിലുണ്ട്. അതിവിടെ കോപ്പിചെയ്യാം:
" പി എസ് സി നിയമനങ്ങളില്‍ എസ് സി എസ് റ്റി ഒ ബി സി വിഭാഗങ്ങള്‍ക്ക് സംവരണ സീറ്റുകള്‍ മാത്രമേ ലഭിക്കൂ. മെറിറ്റ് സീറ്റുകള്‍ ഏതാണ്ട് മുഴുവന്‍ സംവരണമില്ലാത്ത മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം ചെയ്തുവച്ചിരിക്കയാണ്. അങ്ങനെയാണ് ഇരുപതിനപരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇക്കാര്യം എന്‍ എസ് എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നാക്കക്കാരില്‍ മുസ്ലിങ്ങളുടെ ചില സംഘടനകളും. ഈഴവര്‍ക്കോ മറ്റു പിന്നാക്കക്കാര്‍ക്കോ ഇതിലൊന്നും യാതൊരു താത്പര്യവുമില്ല. അവര്‍ എസ് സി എസ് റ്റി സംവരണമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നു കരുതുന്ന, അതെങ്ങനെയെങ്കിലും നിര്‍ത്തണമെന്നും വാദിക്കുന്ന കിഴങ്ങോദരന്മാരാണ്."
കൂടുതല്‍ വിവരങ്ങള്‍ക്കായി അദ്ദേഹം എഴുതിയ
'മെറിറ്റും സംവരണവും: പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം' എന്ന ലേഖനം അദ്ദേഹത്തിന്റെ ബ്ലോഗിലുള്ളത് വായിക്കുക.
>>"കഞ്ഞികുടിക്കാന്‍ വകയില്ലാത്തവരല്ല ഇവിടെ ഏതു സമുദായത്തെയും നയിച്ചുപോരുന്നത്, അതതു സമുദായങ്ങളിലെ ക്രീമിലേയറാണ്."
എന്ന എന്റെ പരാമര്‍ശത്തെ പരിഹസിച്ച് സുശീല്‍ കുമാര്‍ ഇങ്ങനെ എഴുതി:
>>>> ചില്ലിട്ട് സൂക്ഷിക്കാന്‍ ഒരു വാചകമിതാ.
സമുദായത്തിലെ കഞ്ഞികുടിക്കാന്‍ വകയില്ലാത്ത അലവലാതികളെ നയിച്ചുനയിച്ച് ക്രീമിലെയറുകാരുടെ മുതുക് ഒടിഞ്ഞു പോയിരിക്കുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത അലവലാതികള്‍ക്ക് നയിക്കാനൊന്നും ശേഷിയില്ല. അതുകൊണ്ട് ഈ ക്രീമിലെയറുകാര്‍ക്ക് ഇക്കാര്യത്തിന് ഒരു പെന്‍ഷന്‍ ഏര്‍പ്പെടുത്തിയാല്‍ നന്നായിരിക്കും.<<<
ചരിത്രവസ്തുതകള്‍ അറിയാത്തവരാണ് ഇതില്‍ പരിഹാരം കാണുന്നത്. എസ് എന്‍ ഡി പി , എന്‍ എസ് എസ് മുതലായ എല്ലാ പിന്നോക്ക- മുന്നോക്ക സംഘടനകളുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അവയെല്ലാം എക്കാലത്തും നയിച്ചിരുന്നത് അതതു സമുദായത്തിലെ ക്രീമിലേയറുകാരാണ് എന്നതാണ്. ക്രീമിലേയറിനെപ്പറ്റി മുകളില്‍ ഡോ ടി കെ രവീന്ദ്രന്‍ എഴുതിയത് സുദേഷ് സാര്‍ ഉദ്ധരിച്ചിട്ടുണ്ട്. അതു് ഒരു മൂന്നുപ്രാവശ്യം സുശീലും കൂട്ടരും വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നു.
സുദേഷ് സാര്‍ ഉദ്ധരിച്ചിട്ടുള്ള, ഡോ ടി കെ രവീന്ദ്രന്റെ ഈ അവസാന ഖണ്ഡിക ചിത്രകാരന്റെ ബ്ലോഗിലുണ്ട് . ഇതിലില്ല(അതായിരിക്കും സ്പാമില്‍ പോയതെന്ന് അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്). അതിനാല്‍ അതിവിടെ കോപ്പി ചെയ്തിടുന്നു:
".........ഒരു പിന്നോക്ക സമുദായം ഒരു സംവരണ സമുദായമാണ്. അത് ഏകാത്മകവും അവിഭാജ്യവുമാണ്. ക്രീമിലേയര്‍ വ്യവസ്ഥ ആ ഏകകത്തെ പൊളിച്ചു മേല്‍ത്തട്ടും കീഴ്ത്തട്ടും ആക്കി സമുദായ സംവരണത്തെ വ്യക്തി സംവരണമാക്കി മാറ്റുകയാണു ചെയ്യുന്നത്. ഇത് 16(4) വകുപ്പില്‍ വരുത്തിയ മൌലികമായ മാറ്റമാണ്. ഒരേ സാമൂഹിക പരിതോവസ്ഥയിലുള്ള എല്ലാവര്‍ക്കും ധനിക-ദരിദ്ര ഭോദമെന്യേ ഒരേ നിയമത്തിന്റെ തുല്യ പരിരക്ഷ ഉറപ്പാക്കണമെന്ന് മൌലികാവകാശമാണ , ക്രീമിലേയര്‍ നിയമം നടപ്പിലാവുന്നതോയെ ലംഘിക്കപ്പെടുന്നത്. മേല്‍ത്തട്ടിലുള്ളവര്‍ സംവരണ നിയമത്തിനു മുന്‍പില്‍ സമത്വം അര്‍ഹിക്കുന്നില്ലെന്നു പ്രഖ്യാപിക്കുകയാണ് ഈ നിയമവ്യവസ്ഥ.
പിന്നോക്കാവസ്ഥയുടെ ടെസ്റ്റ് കഴിഞ്ഞാണ് ഒരു സമുദായം പിന്നോക്ക സമുദായമാകുന്നത്. അതേ സമുദായത്തെ സാമൂഹിക പിന്നോക്കാവസ്ഥയുടേതല്ലാത്ത മറ്റൊരു മാനദണ്ഡമുപയോഗിച്ച് അളന്നല്ല പിന്നോക്ക സമുദായമല്ലാതാക്കേണ്ടത്. സാമൂഹിക പിന്നോക്കാവസ്ഥ നിര്‍ണയിച്ച അതേ മാനദണ്ഡമുപയോഗിച്ചു പരിശോധിച്ചു സാമൂഹിക പുരോഗതിയില്‍(സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിലല്ല) ആ സമുദായം മറ്റു മുന്നോക്ക സമുദായങ്ങള്‍ക്കൊപ്പമെത്തി എന്നു കണ്ടാല്‍ മാത്രമേ അതിനെ സംവരണ പട്ടികയില്‍ നിന്നു പുറം തള്ളാന്‍ പാടുള്ളൂ. മുങ്ങിക്കിടക്കുന്ന പിന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പൊങ്ങുന്നവരെ , പൊങ്ങുന്ന മുറയ്ക്കു കരയ്ക്കടുപ്പിച്ചു കൊല്ലുന്ന പരിപാടിയാണ് ഖണ്ഡശ്ശസംവരണ നിരാകരണംഎന്ന ഭയം വളര്‍ന്നു വരുന്നതു ദൂരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
സംവരണ നിയമത്തിന്റെ ലക്ഷ്യം തന്നെ പിന്നോക്ക സമുദായങ്ങള്‍ക്കു ഭരണാധികാരത്തില്‍ ന്യായമായ പങ്ക് ഉറപ്പു വരുത്തുക എന്നതാണ്. അക്കാര്യത്തില്‍ സമ്പന്നനും ദരിദ്രനും എന്ന വിവേചനത്തിനു സാംഗത്യമില്ല. കാരണം പിന്നോക്കാവസ്ഥ ധനം കൊണ്ടു മാഞ്ഞുപോവുന്ന ഒന്നല്ല, അതു ദാരിദ്ര്യം കൊണ്ടുണ്ടായതുമല്ല. സഹസ്രാബ്ദങ്ങളായി ജാതി ഹിന്ദുക്കളുടെ അടിച്ചമര്‍ത്തലും ചൂഷണവും മൂലം ബോണ്‍സായ് സമൂഹങ്ങളായി മാറിയ കീഴ്ജാതികള്‍ക്ക് സാമൂഹികമായി വളരാന്‍ തുറന്നു കിട്ടിയ മോചനമാര്‍ഗമായിരുന്നു സംവരണം. അതിനെ വീണ്ടും അടയ്ക്കുകയാണ് ക്രീമിലേയര്‍ വ്യവസ്ഥ ചെയ്യുന്നത്"
(ക്രീമിലേയറും ഭരണഘടനയും- മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2000 ഡിസം3-9)
അനോണിയായി നില്‍ക്കുന്ന ഒരാളോട് പ്രതികരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്..പക്ഷെ എന്റെ പേര്‍ പരാമര്‍ശിച്ചത് കൊണ്ട് മാത്രം പറയട്ടെ.
മുന്നോക്കക്കരിലെ പണക്കാര്‍ തട്ടി എടുക്കുന്നത് എന്താണെന്നും എങ്ങനെ ആണെന്നും മനസ്സിലാകുന്നില്ല. യോഗ്യത പരീക്ഷ പാസാകുന്ന ആര്‍ക്കും പി എസ് സി പരീക്ഷയില്‍ കടന്നു കൂടിയാല്‍ ജോലി കിട്ടും എന്നാണ് എന്റെ ( പരിമിതമായ) അറിവ് . അതിലും കള്ളക്കളികള്‍ നടക്കുന്നുണ്ടോ എന്ന് പിടിയില്ല..നാട്ടില്‍ നിന്നും അകന്നു നില്‍ക്കുന്നതിനാല്‍ പത്ര മാധ്യമാങ്ങളിലൂട്യെ മാത്രെമേ ജോലി തട്ടിപ്പുകള്‍ അറിയാരുല്ലു.
എനിക്ക് പണിക്കരുടെ മനസ്സല്ല..അദ്ദേഹത്തിന്റെ മനസ്സ് എങ്ങനെ ആണെന്നും വലിയ പിടിപാടില്ല.പക്ഷെ പിന്നോക്കക്കരില്ലേ "പാവപ്പെട്ടവരോട് " അല്ല കരുണ..എല്ലാ പാവപ്പെട്ടവരോടും ആണ്.
ബുദ്ധിമുട്ടിന്റെ ഒരു ഭൂതകാലം ഉണ്ടായിരുന്നു..അതിനാല്‍ ആ വേദന ശരിക്കും മനസ്സിലാകും.എന്റെ രോഷം അനര്‍ഹമായി സംവരണം തട്ടി എടുക്കുന്നവരോടാണ്.
അനോനിക്കുള്ള എന്റെ മറുപടികള്‍ ഇവിടെ തീരുന്നു. എന്റെ ചിന്തകള്‍ ഞാന്‍ പറഞ്ഞു തീര്‍ത്തു എന്നാണ് എന്റെ വിശ്വാസം..കൂടുതലായി ഒന്നും പറയാനില്ല. എന്റെ നിലപാടുകള്‍ മനസ്സിലായി എന്ന് കരുതി നിര്തട്ട്റെ സുഹൃത്തേ..
@വില്ലേജമാന്‍,
താങ്കള്‍ അനോണിക്കുള്ള മറുപടിയില്‍ എഴുതിയതില്‍ താഴെ പറയുന്ന കാര്യം വസ്തുതാപരമായി ശരിയല്ലെന്നു ചൂണ്ടിക്കാണിക്കട്ടെ:
>>>യോഗ്യത പരീക്ഷ പാസാകുന്ന ആര്‍ക്കും പി എസ് സി പരീക്ഷയില്‍ കടന്നു കൂടിയാല്‍ ജോലി കിട്ടും എന്നാണ് എന്റെ ( പരിമിതമായ) അറിവ് <<<
യോഗ്യതാ പരീക്ഷ പാസായി പി എസ് സി റാങ്ക് ലിസ്റ്റില്‍ വന്നാലും നിയമനം കിട്ടിക്കോളണമെന്നില്ല. ചില റാങ്ക് ലിസ്റ്റില്‍ നിന്ന് കേവലം ഒരാളെ മാത്രം നിയമിച്ച് ലിസ്റ്റ് കാന്‍സലാക്കിയ അനുഭവം പോലുമുണ്ട്. ലിസ്റ്റില്‍ വന്നു എന്നത് നിയമനം കിട്ടാനുള്ള ഗാരണ്ടിയല്ല.
പ്രിയ സുശീല്‍,
താങ്കള്‍ക്ക് പറ്റിയ തെറ്റ് താങ്കള്‍ കൂടുതല്‍ നിഷ്‌കളങ്കനായി എന്നതാണ്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ സുശീല്‍ അത് അംഗീകരിച്ചില്ലെങ്കിലും എനിക്ക് പ്രശ്‌നമൊന്നുമില്ല. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമൊക്കെ ജാതിയുമിരിക്കുന്നു എന്ന തിരിച്ചറിവില്ലെങ്കില്‍ അത് കുറച്ച് പ്രശ്‌നമുള്ള കാര്യം തന്നെയാണെന്ന് പറയാതെ വയ്യ.
ഈ പറയുന്നത് ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ വേണ്ടി മാത്രം. ഉറക്കം നടക്കിക്കുന്നവരെ നല്ലപോലെ അറിയാം. അവരെ ഉദ്ദേശിച്ചല്ല ഇതെഴുതുന്നത്. അത്തരക്കാരോടും ജാതിബോധം ഉള്ളില്‍ പ്രതിഷ്ഠിച്ചവരോടും സംസാരിച്ചിട്ടും കാര്യമില്ല.
ആദ്യം മനസ്സിലാക്കേണ്ട കാര്യം ഉദ്യോഗ സംവരണം എന്നത് ഒരു തൊഴില്‍ദാന പദ്ധതിയല്ല എന്നതാണ്. ഭരണാധികാരത്തിലുള്ള പങ്കാളിത്തം എന്നതാണ് സംവരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. സുശീല്‍ എന്നോട് വായിക്കാനായി പറഞ്ഞ ലേഖനത്തില്‍ ഒരു ഭാഗം നോക്കുക:
"നിരവധികാലം കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും ഭരണ നിപുണനുമായിരുന്ന ജഗത്ജീവൻ റാം, ഇന്ത്യൻ പാർലമെന്റിന്റെ സെന്ററൽ ഹാളിൽ ഡോക്റ്റർ സമ്പൂർണാനന്ദിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. (അല്പ്പം പഴയ വാർത്തയാണ്) ജഗത് ജീവൻ റാം നോക്കിനില്ക്കെ തന്നെ, ഒരു പറ്റം ആൾക്കാർ വന്ന് പുണ്യാഹം തെളിച്ച് സമ്പൂർണാനന്ദിന്റെ പ്രതിമ 'ശുദ്ധി'യാക്കി. ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഈ ജാതി വിവേചനക്കളി ഒന്നും സംഭവിക്കാതെ, ആരോടും യാതൊന്നും ചോദിക്കാതെ, ഒരില പോലുമനങ്ങാതെ അവസാനിക്കുകയാണുണ്ടായത്. മാത്രവുമല്ല ജഗത് ജീവൻ റാം അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാഷ്ട്രനേതാക്കളുടെ അന്ത്യവിശ്രമസ്ഥലത്ത് സംസ്കരിക്കാൻ അനുവദിച്ചതുമില്ല. അദ്ദേഹം ജാതിയിൽ 'താഴ്ന്ന'വനായിരുന്നതാണ് കാരണം " ഇതാണ് അവസ്ഥ. ജഗ്ജീവന്‍ റാം ഒരു സാധാരണ മനുഷ്യനില്ല. നിരവധി കാലം ഇന്ത്യയുടെ കേബിനറ്റ് മന്ത്രിയായ ആള്‍. അദ്ദേഹത്തിന് സമ്പത്തും ഭൂസ്വത്തും ധാരാളമുണ്ടായിരുന്നു. എന്നിട്ടും എന്താണ് സംഭവിച്ചത്? ഞാനീ വാര്‍ത്ത നേരത്തെ കേട്ടിട്ടുണ്ട്; അതേക്കുറിച്ച് എഴുതിയിട്ടുമുണ്ട്. ആരാണ് പുണ്യാഹം തളിച്ചത്? അവര്‍ ബ്രാഹ്മണരായിരുന്നു. അവരില്‍ കുചേലന്മാരുമുണ്ടായിരുന്നിരിക്കാം. പക്ഷേ, കേന്ദ്ര മന്ത്രിയെക്കാളും സമ്പന്നനെക്കാളും വലുത് ജാതി തന്നെയാണെന്നതിന്റെ തെളിവാണിത്. ഇതു പണ്ടത്തെ കാര്യമെന്നു പറഞ്ഞു എഴുതിത്തള്ളാന്‍ പറ്റുമോ? രജിസ്‌ട്രേഷന്‍ ഐ.ജി.യുടെ ഓഫീസിലും കാറിലും എന്‍ഡോസള്‍ഫാനെക്കാള്‍ ജാതിവിഷ മൂര്‍ഖന്‍ പാമ്പുകളായ ചാണക വീരന്മാര്‍ കോട്ടും സൂട്ടുമിട്ട് മാന്യന്മാരായി വിലസുന്നത് ഈ കേരളത്തിലാണെന്ന് ഓര്‍ക്കണം.
ജാതിയെപ്പോലെയാണോ സമ്പത്ത്? 'സുശീലന്‍' നാളെ യാതൊരു കാരണ വശാലും ശതകോടീശ്വരനായി മാറില്ലെന്ന് ഉറപ്പുണ്ടോ? ശതകോടീശ്വരനായ 'ദുശീലന്‍' നാളെ ഭിക്ഷാപാത്രം പിടിക്കില്ലെന്നും ഉറപ്പുണ്ടോ? ഇതിലൊന്നിലും ഉറപ്പില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. സുശീല്‍ നാളെയല്ലെ ഒരുകാലത്തും ബ്രാഹ്മണനോ ക്ഷത്രിയനോ, വൈശ്യനോ ശൂദ്രനോ ആവില്ല. മാത്രമല്ല ചെറുമനും പുലയനും ആവില്ല. പുലയനൊരിക്കലും നായരും നമ്പുരിയും തിയ്യനുമാകില്ല. ജാതിക്കാണ് സംവരണം; അല്ലാതെ ദരിദ്രനല്ല സംവരണം. സര്‍ക്കാര്‍ ജോലിക്കാരുടെ ശതമാനം ഏറിയാല്‍ മൂന്നു ശതമാനം. നാട്ടിലുള്ള പട്ടിണിക്കാരെ മുഴുവന്‍ ഉദ്യോഗം കൊടുത്ത് സമ്പന്നരാക്കാന്‍ പറ്റുമോ?
സംവരണ രാഷ്ട്രീയത്തിന്റെ കുട്ടിപ്പാഠം പോലും സുശീല്‍ പഠിച്ചിട്ടില്ല എന്ന എന്റെ അഭിപ്രായം ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ദലിത്-പിന്നാക്ക ജാതിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് അവര്‍ക്ക് സര്‍ക്കാരുദ്യോഗങ്ങളില്‍ പ്രാധിനിത്യം ലഭിക്കാത്തതുകൊണ്ടാണ്. സുശീല്‍ അറിയുക. ഇന്ത്യയില്‍ ദലിതരുടെ ജനസംഖ്യ 23 ശതമാനവും പിന്നാക്കക്കാരുടേത് 52 ശതമാനവുമാണ്. ദലിതരെക്കാള്‍ വിദ്യാഭ്യാസം കൊണ്ടും സമ്പത്തുകൊണ്ടും മുമ്പില്‍ നിക്കുന്നത് പിന്നോക്കക്കാരാണെന്ന് ഏതു പൊട്ടനും അറിയുന്ന കാര്യമാണ്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത് എന്തായിരുന്നുവോന്നോ?
കേന്ദ്ര സര്‍വ്വീസിലെ ക്‌ളാസ് 1 ഉദ്യോഗങ്ങളില്‍ 5.68 ശതമാനം ദലിതര്‍ക്ക് ലഭിച്ചപ്പോള്‍ പിന്നാക്കക്കാര്‍ക്ക് ലഭിച്ചത് 4.69 ശതമാനമാണ്. സമ്പത്തും വിദ്യാഭ്യാസവും ജനസംഖ്യയും കുറവായ ദലിതര്‍ക്ക് കിട്ടി അവസരങ്ങള്‍ പോലും ഇതെല്ലാം ഉള്ള പിന്നാക്കക്കാര്‍ക്ക് ലഭിച്ചില്ല! എന്താണിതിനു കാരണം? കാരണം, പിന്നാക്കക്കാര്‍ക്ക് സംവരണം ഉണ്ടായിരുന്നില്ല എന്നതു തന്നെ. ഇത്തരമൊരവസ്ഥ ഇന്ത്യയില്‍ എത്രയോ കാലം നിലനിന്നു. ഏതു പണിക്കരാണ് ഈ വിവേചനത്തെക്കുറിച്ച് പറഞ്ഞത്? ഏതു പട്ടക്കാരനും പള്ളിക്കാരനുമാണ് ഈ വിവേചനത്തെക്കുറിച്ച് പറഞ്ഞത്? എന്തിനാണ് അവരുടെയൊക്കെ കാര്യം പറയുന്നത്. വിമോചന സമര കാലത്ത്, 'പണ്ടത്തെപ്പണി ചെയ്യിക്കും; പാളേല്‍ കഞ്ഞി കുടിപ്പിക്കും; തമ്പ്രാനെന്നു വിളിപ്പിക്കും'എന്നു പറഞ്ഞ ഏഭ്യന്മാരുടെ വര്‍ഗ്ഗ പരമ്പരയില്‍പ്പെട്ടവര്‍ ഇതൊക്കെ പറയാതിരുന്നാലേ അത്ഭുതമുള്ളൂ. പക്ഷേ, സി.പി.ഐ.യോ സിപി.എമ്മോ പി.വി.നാരായണന്‍ നായരോ ഇതേക്കുറിച്ച് വല്ലതും പറഞ്ഞോ? 1977 മുതല്‍ സി.പി.എം. ഭരിക്കുന്ന ബംഗാളില്‍ ദലിതരുടെയും പിന്നാക്കക്കാരുടെയും ഉദ്യോഗം സംബന്ധിച്ച ദയനീയാവസ്ഥ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
ഇനി ദലിതരുടെ കാര്യം. എല്ലാം വാരിക്കോരി ചെര്‍മനും പൊലയനും കൊടുക്കുന്നുവല്ലേ സവര്‍ണ മൂരാച്ചികളും സവര്‍ണാടിമത്ത മൂരാച്ചികളും വിളിച്ചു കൂവുന്നത്. ഇന്ത്യന്‍ ഭരണ ഘടന വന്ന അന്നു മുതല്‍ ദലിതര്‍ക്ക് 22.5 ശതമാനം സംവരണമുണ്ട്. ക്‌ളാസ് 1 ഉദ്യോഗങ്ങളില്‍ എന്നിട്ടെത്രയാ കിട്ടിയത്. കേവലം 5.68 ശതമാനം.
എന്നാല്‍, 'പട്ടിണിപ്പാവങ്ങള്‍' മാത്രമായ സവര്‍ണര്‍ക്ക് ലഭിച്ചത് 89.63 ശതമാനം ഉദ്യോഗങ്ങളാണ്. ഇതെങ്ങനെ സംഭവിച്ചു? പിന്നാക്കക്കാര്‍ക്ക് ഉദ്യോഗം കൊടുക്കാന്‍ പാടില്ലെന്നു കരുതാം. ദലിതര്‍ക്ക് 22.5 ശതമാനം ഉള്ള സ്ഥിതിക്ക് 77.5 ശതമാനമല്ലേ ബാക്കി വരികയുള്ളൂ. പിന്നെങ്ങനെ മുന്നാക്കര്‍ക്ക് 89.63 ശതമാനം കിട്ടി. ദലിതര്‍ക്ക് ഇന്ത്യന്‍ ഭരണ ഘടന അനുവദിച്ച 22.5 ലെ 16.82 ശതമാനം (22.5-5.68)മുന്നാക്കക്കാര്‍ തട്ടിയെടുത്തുകൊണ്ടുപോയി. ഈ കണക്കും രാജഗോപാല്‍ വാകത്താനത്തിന്റെ പുസ്തകത്തിലുണ്ട്). സംവരണം ഉണ്ടെങ്കിലും അതിനെ അട്ടിമറിക്കാന്‍ ഇന്ത്യയുടെ അധികാരത്തില്‍ അള്ളിപ്പിടിച്ച സവര്‍സ്സ ശക്തികള്‍ക്കുണ്ട് എന്നതിന്റെ തെളിവാണിത്.
മുന്നാക്ക സംവരണ വാദ തട്ടിപ്പ്
സംവരണം എന്നു കേള്‍ക്കുമ്പോഴേക്കും സമ്പന്നര്‍, പാവപ്പെട്ടവര്‍ എന്നു പറയുന്നത് അറിഞ്ഞും അറിയാതെയും നടത്തുന്ന സവര്‍ണ പ്രയോഗങ്ങളാണ്. സംവരണം എന്നത് ആരും ആര്‍ക്കും കൊടുക്കുന്ന ഔദാര്യമല്ല; അവകാശമാണത്. സംവരണാനുകൂല്യം എന്ന പ്രയോഗം തന്നെ സവര്‍ണ നിഘണ്ടുവിലെ വാക്കാണ്. പണ്ട് തമ്പ്രാക്കളും തമ്പ്രാട്ടിമാരും ഉണ്ണ്യോളും മൂക്കറ്റും വിഴുങ്ങിയതിന്റെ ബാക്കി അവര്‍ക്ക് നക്കാനുള്ളത് ഉണ്ടാക്കിക്കൊടുത്തവര്‍ക്കായി വിളമ്പും. മണ്ണില്‍ കുഴി കുഴിച്ച് അതില്‍ വച്ച ഇലയിലേക്കായിരിക്കും വിളമ്പിക്കൊടുക്കുക. അതുപോലെ തമ്പ്രാനോ തമ്പ്രാട്ടിയെ സ്വര്‍ഗ്ഗം പൂകിയാല്‍ അടിയന്തിരത്തിന് അടിയാളര്‍ക്ക് തലയില്‍ കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കും. ഇങ്ങനെ തമ്പ്രാക്കളുടെ ആള്‍ക്കാര്‍ ഒഴിച്ചു കൊടുക്കുന്ന എണ്ണയും മണ്ണില്‍ കുത്തിയ കുഴിയിലേക്ക് ഒഴിച്ചുകൊടുക്കുന്ന വറ്റില്ലാ കഞ്ഞിയുമല്ല സംവരണം. അധികാരകാരങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരില്‍ നിന്ന് കുറച്ചെങ്കിലും പിടിച്ചു വാങ്ങി അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന് ആട്ടിപ്പായിപ്പിച്ചവര്‍ക്ക് നല്‍കുന്ന അവകാശമാണിത്.
ഇവിടുത്തെ പ്രശ്‌നം സവര്‍ണര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ കിട്ടുന്നുണ്ടോ അവര്‍ണര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ കിട്ടുന്നുണ്ടോ എന്നതാണ്. സവര്‍ണര്‍ക്ക് അതില്ലാതെ വരുമ്പോള്‍ മാത്രമാണ് സംവരണ വിഷയത്തില്‍ സവര്‍ണരുടെ കാര്യം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പാടുള്ളൂ. അത്തരമൊരവസ്ഥ ഇവിടെയില്ല. 1952 മുതല്‍(മലബാറില്‍) പിന്നാക്കക്കാര്‍ക്ക് സംവരണമുള്ള കേരളത്തില്‍ പോലും കാര്യം തല കുത്തനെയാണ് കിടക്കുന്നത്. സംവരണ വിഷയത്തില്‍ എന്നും സവര്‍ണ പക്ഷത്തു നിന്ന പത്രമാണ് 'ദേശാഭിമാനി'. ഈ വിഷയത്തില്‍ ഈ.എം.എസ്. നമ്പൂതിരിപ്പാട് എഴുതിയ ലേഖനങ്ങള്‍ നൂറു കണക്കിനാണ്. പിന്നാക്കക്കാരിലെ സമ്പന്നര്‍ക്ക് സംവരണമുണ്ട്, എന്നാല്‍ മുന്നാക്കക്കാരില്‍ പാവങ്ങളുണ്ട്, അവര്‍ക്ക് സംവരണമില്ല എന്ന പ്രയോഗം ഒരായിരം തവണയെങ്കിലും ഈ.എം.എസ്.നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചിട്ടുണ്ടാകും. തമ്പ്രാക്കള്‍ നല്‍കുന്ന വറ്റില്ലാ കഞ്ഞിയും രണ്ടു തുള്ളി എള്ളെണ്ണയുമാണ് സംവരണം എന്നാണ് ഈ.എം.എസ്.നമ്പൂതിരിപ്പാടിന്റെയും മനസ്സിലിരുപ്പ്. എന്നാല്‍, ഒരിക്കല്‍പ്പോലും ഈ.എം.എസ്.നമ്പൂതിരിപ്പാടോ 'ദേശാഭിമാനി'യോ കേരളത്തില്‍ ഒരോ വിഭാഗക്കാര്‍ എത്രയാണെന്നും അവര്‍ക്ക് കിട്ടിയ സര്‍ക്കാരുദ്യോഗങ്ങള്‍ എത്രയാണെന്നോ എഴുതിയിട്ടില്ല. പാവങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് സംവരണ വിരുദ്ധ സവര്‍ണര്‍ക്കെല്ലാമുള്ളത്. പിന്നാക്കക്കാരിലെ പാവങ്ങളെ രക്ഷിക്കാന്‍ ക്രീമിലെയര്‍, മുന്നാക്കക്കാരിലെ പാവങ്ങളെ രക്ഷിക്കാന്‍ സംവരണം.
ക്രീമിലെയര്‍ തട്ടിപ്പിനെക്കുറിച്ച് രാജഗോപാല്‍ വാകത്താനം പറഞ്ഞത് ഞാന്‍ മുമ്പത്തെ കമന്റില്‍ വ്യക്തമാക്കിയിരുന്നുവല്ലോ. അത് ഒന്നുകൂടി മനസ്സിരുത്തി വായിക്കുക. സംവരണത്തില്‍ നിന്നു ക്രീമിലെയറുകാരെ ഒഴിവാക്കുക എന്ന സവര്‍ണ പ്രയോഗം സവര്‍ണ ചതിപ്രയോഗം തന്നെ. ക്രീമിലെയുകാര്‍ ഒരു ഭീഷണിയാണെങ്കില്‍, ആ ഭീഷണി പിന്നാക്കക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ല. മുന്നാക്കക്കാരിലുള്ളവരെല്ലാം കുചേലന്മാരാണോ? അവരിലല്ലേ പിന്നാക്കക്കാരിലുള്ളതിലേറെ സമ്പന്നര്‍ ഉള്ളത്? സുശീലിനു സംശയമുണ്ടെങ്കില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ 'കേരള പഠനം'വായിക്കുക. പട്ടികജാതി/വര്‍ഗ്ഗക്കാരില്‍ പാവങ്ങള്‍('പാവങ്ങള്‍'എന്നാല്‍ ഇതുപോലുള്ള സവര്‍ണ വാദങ്ങള്‍ കേട്ടിട്ട് ഒന്നും മിണ്ടാതിരിക്കുന്ന പാവങ്ങള്‍ എന്നല്ല അര്‍ത്ഥം. സാമ്പത്തികപ്പാവങ്ങള്‍ എന്നുതന്നെയാണ്) 38 ശതമാനവും പിന്നാക്കക്കാരില്‍ 21.4 ശതമാനവുമുള്ളപ്പോള്‍ മുന്നാക്കാരിലുള്ളത് 14.2 ശതമാനമാണ്. ഇതൊക്കെ മനസ്സിലാക്കാനെവിടെ നമുക്കു നേരം? നാമാവശേഷമാകാറായ നാലുകെട്ടിന്റെയും നശിച്ച നടുമുറ്റത്തിന്റേയും തുരപ്പന്‍ മാന്തിയ തുളസിത്തറയുടെയും ചിതലു പിടിച്ച ചാരുപടിയുടെയും കഥനകഥകളല്ലേ സീരിയലുകാര്‍ക്കും സിനിമാക്കാര്‍ക്കും പത്രക്കാര്‍ക്കും വിളമ്പാനുള്ളൂ. ശവം അടക്കം ചെയ്യാന്‍ ഗതിയില്ലാതെ അടുക്കള കുത്തിപ്പൊളിച്ച് ശവം മറവു ചെയ്യേണ്ടി വരുന്ന ദലിതന്റെ ദു:ഖം അവര്‍ക്ക് ദു:ഖമല്ല. കാരണം അവര്‍ കടലാസ്സില്‍നിന്ന് വെട്ടിയവാരാണ്; അവര്‍ മനുഷ്യരല്ല; അവര്‍ അതനുഭവിക്കാന്‍ ബാധ്യതപ്പെട്ടവരാണ്! ഗാന്ധിജിയുടെ ആശയത്തില്‍ പറഞ്ഞാല്‍ മുന്‍ജന്മ കര്‍മ്മ ഫലം അനുഭവിക്കുകയാണവര്‍!!
ഇനി ഈ കണക്ക് തെറ്റാണെന്നും മുന്നാക്കക്കാരിലാണ് കൂടുതല്‍ പാവങ്ങളുള്ളതെന്നും കരുതുക. മുന്നാക്കക്കാരിലെ പാവങ്ങളെ തഴഞ്ഞ് അതിലെ സമ്പന്നര്‍ ഉദ്യോഗം നേടില്ലേ? അവിടെയും വേണ്ടേ ക്രീമീലെയര്‍. ഒരു മന്ദബുദ്ധിച്ചോദ്യം വീണ്ടും ഉയര്‍ന്നേക്കാം. അതിന് മുന്നാക്കക്കാര്‍ക്ക് സംവരണമില്ലല്ലോ എന്ന സവര്‍ണച്ചോദ്യം. മുന്നാക്കക്കാര്‍ക്ക് സംവവണമുണ്ടോ ഇല്ലയോ എന്നതല്ല പ്രശനം, അവര്‍ക്ക് സര്‍ക്കാരുദ്യോഗം കിട്ടുന്നുണ്ടോ എന്നതാണ് പ്രശ്‌നം. അത് കണക്കിലേറെ കിട്ടുന്നതുകൊണ്ടു മാത്രമാണല്ലോ അവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താത്തത്? അപ്പോള്‍ തീര്‍ച്ചയായും മുന്നാക്കക്കാരിലും ക്രീമീലെയര്‍ ഏര്‍പ്പെടുത്തണം. അവര്‍ ജോലി നേടുന്നത് പൊതു ഒഴിവുകളില്‍ക്കൂടിയാണ്. അവിടെ ക്രീമീലെയര്‍ ഏര്‍പ്പെടുത്തണം. ഉദ്യോഗ നിയമനങ്ങളിലെല്ലാം ക്രീമിലെയര്‍ ഏര്‍പ്പെടുത്തണം. (അധികാരക്കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ സവര്‍ണരായതിനാല്‍ ഇതുകൊണ്ട് വേറെ ദോഷമുണ്ട് എന്ന കാര്യം തല്‍ക്കാലം മറക്കാം). എല്ലാ നിയമനങ്ങളിലും മേല്‍തട്ടു വന്നാല്‍ പിന്നാക്കാരിലെ മുതലാളിമാരെപ്പോലെ മുന്നാക്കക്കാരിലെ മുതലാളിമാര്‍ക്കും ജോലി കിട്ടില്ല. എന്താണ് പണിക്കന്മാരും പിള്ളമാരും അവര്‍ക്ക് വേണ്ടി ഹൃദയം തുടിച്ചുകൊണ്ടിരിക്കുന്ന 'മാര്‍-കോ-ബി'കളും ഇതേക്കുറിച്ച് മിണ്ടാത്തത്? വെള്ളാപ്പള്ളി നടേശന്റെയും പെരിന്തല്‍മണ്ണയിലെ മുത്തപ്പന്‍ ബാറുടമ പാറക്കോട്ടില്‍ ഉണ്ണിയുടെയും മക്കള്‍ പൊതു ഒഴിവുകളിലൂടെയും ജോലി നേടും. അവരെയും തടുക്കേണ്ടേ? കള്ളുചെത്തുകാരുടെ നല്ല മിടുക്കന്മാരെ പാവം പയ്യന്മാരെ തഴഞ്ഞ് വെള്ളാപ്പള്ളി നടേശന്റെയും പാറക്കോട്ടില്‍ ഉണ്ണിയുടെയും മക്കള്‍ പൊതു ഒഴിവിലൂടെ ജോലി നേടില്ലേ? അവരെ തടുക്കാനെങ്കിലും പൊതു ഒഴിവുകളില്‍ മേല്‍ത്തട്ട് ഏര്‍പ്പെടുത്തേണ്ടേ? പാവങ്ങളെക്കുറിച്ച് വായിട്ടലയ്ക്കുന്നവര്‍ എന്തുകൊണ്ട് ഇത്തരമൊരാശയം മുന്നോട്ട് വയ്ക്കുന്നില്ല? പിന്നാക്കക്കാരില്‍ നിന്നു ക്രീമിലെയറുകാരെ ഒഴിവാക്കണമെന്നേ പറയുന്നുള്ളൂ. നിശ്ചിത ശതമാനം സംവരണം ലഭിച്ചില്ലെങ്കില്‍ ക്രീമിലെയറുകാരെ ജോലിക്കെടുക്കണമെന്നൊന്നും പറയുന്നില്ല. ഇനി അങ്ങനെയൊരു നിയമം ഉണ്ടാക്കിയാല്‍ത്തന്നെ അതിനെയൊക്കെ അട്ടിമറിക്കാന്‍ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന സവര്‍ണര്‍ക്ക് സാധിക്കും. ദലിതര്‍ക്ക് 22.5 ശതമാനം സംവരണമുണ്ടായിട്ടും സവര്‍ണര്‍ക്ക് 89.63 ശതമാനം ക്‌ളാസ് 1 ഉദ്യോഗങ്ങള്‍ ലഭിച്ച കാര്യത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഇതും താനേ ബോധ്യമാകും.
മുന്നാക്കാരില്‍ പാവങ്ങളുണ്ടെന്നും അവര്‍ക്ക് സംവരണം കിട്ടുന്നില്ലെന്നും വായിട്ടലയ്ക്കുന്നവര്‍ എന്തുകൊണ്ടാണ് (കേരളത്തിന്റെ കാര്യം) സവര്‍ണരുടെ ജനസംഖ്യ കേരളത്തില്‍ ഇത്രയാണെന്നും അവര്‍ക്ക് കിട്ടിയ ഉദ്യോഗ ശതമാനം എത്രയാണെന്നും പറയാത്തത്? ഇതു പറഞ്ഞാല്‍ ഇക്കൂട്ടരുടെ എല്ലാ കള്ളക്കളികളും പൊളിയും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ 'കേരള പഠന'ത്തില്‍ പറയുന്നത് ജനസംഖ്യയില്‍ 30 ശതമാനം വരുന്ന സവര്‍ണര്‍ക്ക് (എല്ലാ വിഭാഗത്തിലുംപെട്ട) 44.7 ശതമാനം ഉദ്യോഗങ്ങള്‍ ലഭിച്ചുവെന്നാണ്. സവര്‍ണ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും(സവര്‍ണ ക്രിസ്ത്യാനികള്‍ എന്നു പഠനത്തില്‍ പ്രത്യേകം പറയുന്നില്ലെങ്കിലും അവരാകാന്‍ തന്നെയാണ് സാധ്യത) ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ പങ്ക് ലഭിച്ചുവെന്ന് പ്രത്യേകം പറയുന്നുണ്ട് (പേജ് 71).
'ദേശാഭിമാനി'യും 'ജനയുഗ'വും ഒരിക്കല്‍പ്പോലും ഇത്തരത്തിലുള്ളൊരു കണക്ക് കൊടുത്തിട്ടില്ല. ആടിനെ പട്ടിയാക്കുന്ന കളിയാണ് 'ദേശാഭിമാനി' നടത്താറ്. പക്ഷേ, ഒരിക്കല്‍ ഇതു സംബന്ധിച്ചൊരു കണക്കു കൊടുത്തു. അത് വായനക്കാരെ പൊട്ടന്മാരാക്കുന്ന രീതിയിലുള്ളതും പിന്നാക്കക്കാര്‍ക്ക് ഇപ്പോള്‍ കിട്ടിയതു തന്നെ അധികമാണെന്നു സ്ഥാപിച്ചു കൊണ്ടുള്ളതുമായിരുന്നു. ജസ്റ്റിസ് ജോസഫ് കമ്മീഷനെ ഉദ്ധരിച്ചുകൊണ്ട് 'ദേശാഭിമാനി' (10.08.1997) കൊടുത്ത കണക്കില്‍ പറയുന്നത് 1991-96 കാലയളവില്‍ 29346 പിന്നാക്കക്കാര്‍ക്ക് സര്‍ക്കാരുദ്യോഗത്തിനുള്ള മെമ്മൊ നല്‍കിയെന്നാണ്. ഈ കാലയളവില്‍ ആകെ 68894 പേര്‍ക്കാണ് ആകെ മെമ്മൊ നല്‍കിയത്. ഇതിന്റെ അര്‍ത്ഥം പിന്നാക്കക്കാര്‍ക്ക് 43 ശതമാനം (29346/68894* 100=42.59) ലഭിച്ചുവെന്നാണ്. പിന്നാക്കക്കാര്‍ക്കുള്ള സംവരണം 40 ശതമാനവും ദലിതര്‍ക്കുള്ളത് 10 ശതമാനവുമാണ്. ദലിതര്‍ക്ക് 10 ശതമാനം ലഭിച്ചുവെന്നു തല്‍ക്കാലം കണക്കാക്കാം. അപ്പോള്‍ പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും കൂടി ആകെ ലഭിച്ചത് 53 (43+10=53)ശതമാനം. ബാക്കി വരുന്ന 47 (100-53=47) ശതമാനം ലഭിച്ചത് ജനസംഖ്യില്‍ 30 ശതമാനം വരുന്ന മുന്നാക്കക്കാര്‍ക്കാണ്. ജനസംഖ്യില്‍ 30 ശതമാനം വരുന്നവര്‍ക്ക് 47 ശതമാനം ലഭിച്ച തുണി അഴിഞ്ഞ സത്യം നിലനില്‍ക്കുമ്പോഴാണ് മുന്നാക്കപ്പാവങ്ങള്‍ക്ക് സംവരണമില്ല; അവര്‍ തഴയപ്പെടുന്നു എന്ന് സവര്‍ണ കൊട്ടാരത്തിന്റെ സവര്‍ണ മേല്‍ക്കൂരയില്‍ കയറി നിന്ന് സവര്‍ണ മൂരാച്ചികള്‍ സവര്‍ണ വിലാപം നടത്തുന്നത്! എത്രമാത്രം കറകളഞ്ഞ സവര്‍ണവാദമാണിത്? ഇതു തിരിച്ചറിയാന്‍ അത്ര വലിയ ബുദ്ധിയൊന്നും വേണ്ടാത്ത സ്ഥിതിക്ക് സുശീലിനെപ്പോലെയുള്ളവര്‍ ഇപ്പോഴും സവര്‍ണാശങ്കയില്‍ നില്‍ക്കുന്നതില്‍ വലിയ സങ്കടമുണ്ട്.
സവര്‍ണര്‍ക്ക് മറ്റൊരു സംവരണം കൂടി നല്‍കിയാല്‍
30 ശതമാനക്കാര്‍ക്ക് 47 കിട്ടിയപ്പോഴും സവര്‍ണ വിലാപ ഗാനം പാടുന്ന ഇടതുപക്ഷം സവര്‍ണരിലെ പാവങ്ങള്‍ക്ക് (അയ്യോ പാവം!) 10 ശതമാനം വേറെ സംവരണം ചെയ്യണമെന്നാണല്ലോ പറയുന്നത്. എന്തായിരിക്കും ഇതിന്റെ അനന്തര ഫലം? ജനസംഖ്യയില്‍ 60 ശതമാനം വരുന്ന പിന്നാക്കക്കാര്‍ക്ക് 43 ശതമാനം ലഭിച്ചുവെന്നാണല്ലോ 'ദേശാഭിമാനി'പറയുന്നത്. പിന്നാക്കക്കാര്‍ക്ക് സംവരണം 40 ശതമാനമാണ്. പക്ഷേ, 43 ശതമാനം ലഭിച്ചു. ഇതില്‍ 'ദേശാഭിമാനി'വേവലാതികൊള്ളുന്നുണ്ട്. 40 ശതമാനം സംവരണം കണക്കാക്കിയാല്‍ പിന്നാക്കക്കാര്‍ക്ക് 27558(68894*40/100) അവസരങ്ങളാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അവകാശപ്പെട്ടതിനെക്കാള്‍ 1788 സ്ഥാനങ്ങള്‍ ലഭിച്ചുവെന്നാണ് 'ദേശാഭിമാനി'വേവലാതിയോടെ പറഞ്ഞത്. 30 ശതമാനം വരുന്ന സവര്‍ണര്‍ക്ക് 47 ശതമാനം കിട്ടിയതില്‍ യാതൊരു വേവലാതിയുമില്ലാത്ത 'ശോഭിമാനി'ക്ക് ജനസംഖ്യയില്‍ 60 ശതമാനം വരുന്നവര്‍ക്ക് 43 ശതമാനം കിട്ടിയെന്നറിഞ്ഞപ്പോള്‍ വലിയ ബേജാറായി. ഈ സവര്‍ണ ബേജാറില്‍നിന്നുരുത്തിരിഞ്ഞതാണ് വലതുപക്ഷ ഹൃദയമുള്ള ഇടതന്മാരുടെ സവര്‍ണ സംവരണ നയം!
ഇത്തരമൊരു സവര്‍ണ സാഹചര്യം നിലനില്‍ക്കുമ്പോള്‍ മുന്നാക്കക്കാര്‍ക്ക് മറ്റൊരു 10 ശതമാനം സംവരണം ചെയ്താല്‍ സ്ഥിതിയെന്തായിരിക്കും? പിന്നാക്കാര്‍ക്ക് 43 ശതമാനം ലഭിച്ചുവെന്നാണല്ലോ പറയുന്നത്. 40 ശതമാനം സംവരണമുള്ള സ്ഥിതിക്ക് 3 ശതമാനം പൊതു ഒഴിവില്‍നിന്നാണ് കിട്ടിയത്. മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയാല്‍ പൊതു ഒഴിവ് 40 ശതമാനമായി കുറയും. 50 ശതമാനം പൊതു ഒഴിവില്‍ പിന്നാക്കക്കാര്‍ 3 ശതമാനം ലഭിച്ചെങ്കില്‍ 40 ശതമാനം പൊതു ഒഴിവില്‍ പിന്നാക്കക്കാര്‍ക്ക് എത്ര ലഭിക്കും. 2.4 ശതമാനം(3/50*40=2.4). അപ്പോള്‍ പിന്നാക്കക്കാര്‍ക്ക് ഇപ്പോള്‍ ലഭിച്ചുവെന്നു പറയുന്ന 43 ശതമാനം 42.4 ശതമാനമായി കുറയും. മുന്നാക്കക്കാര്‍ക്ക് ഇപ്പോള്‍ ലഭിച്ചുവെന്ന് പറയുന്ന 47 ശതമാനം 47.6 ശതമാനമായി കൂടും. പിന്നാക്കക്കാര്‍ക്ക് വിളമ്പിയ വറ്റു കുറഞ്ഞ കഞ്ഞിയിലെ ഏതാനും വറ്റുകള്‍ കൂടി, ഉണ്ട് വയറ് വീര്‍പ്പിച്ചിരിക്കുന്നവരുടെ ഇലയിലേക്ക് വിളമ്പണമെന്നാണ് കേരളത്തിലെ 'കമ്മ്യൂണിസം' പറയുന്നത്.
ഈ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സംവരണ വിരോധം
ഇടതു സംവരണ നയം തെറ്റാണെന്ന് സുശീലിന് ഏറെക്കുറെ ബോധ്യമായെന്ന കരുതുന്നു. ഇനി ഒരു വ്യക്തി എന്ന നിലയില്‍ ഈ.എം.എസ്.നമ്പൂതിരിപ്പാടിനുണ്ടായ സംവരണ വിരോധത്തെക്കുറിച്ച് പറയാം. ഏറ്റവും ചുരുങ്ങിയത് ഉദ്യോഗ സംവരണം സംബന്ധിച്ച് 'ദേശാഭിമാനി'കൊടുത്ത കണക്കെങ്കിലും സുശീല്‍ വിശ്വസിക്കുമല്ലോ. 1991-96 ല്‍ പിന്നാക്കക്കാരുടെ അവസ്ഥ ഇതാണെങ്കില്‍ 1958 ലെ അവസ്ഥ എന്താണെന്ന് നല്ല കുട്ടിയല്ലേ, സുശീലൊന്നു ആലോചിച്ചു നോക്കൂ. 43 പോയിട്ട് 25 ശതമാനം പോലും ലഭിച്ചിരിക്കില്ല. പക്ഷേ, ഈ.എം.എസ്.നമ്പൂതിരിപ്പാട് 1958 ല്‍ തന്നെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ.എം.എസ്. നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി 1958 ല്‍ രൂപീകരിച്ച 'ഭരണ പരിഷ്‌കാരക്കമ്മറ്റി'യില്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഈ.എം.എസ്. നമ്പൂതിരിപ്പാട് പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ചട്ടം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയതിനെതിരെ സുഷ്മാ സ്വരാജിന്റെ കുട്ടികള്‍ നടത്തിയ അതേ കാര്യക്ഷമതാ വാദം തന്നെയാണ് ഈ.എം.എസ്.നമ്പൂതിരിപ്പാട് 1958 ല്‍ ഉന്നയിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ എസ്.എഫ്.ഐ.നേതാവായിരുന്ന എം.സ്വരാജ് ഈ വിദ്യാര്‍ത്ഥികളുടെ സമരത്തെ സവര്‍ണ-സമ്പന്ന സമരമായി വിശേഷിപ്പിച്ചു. ഞാന്‍ സ്വരാജിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഒപ്പം മറ്റൊരു കാര്യംകൂടി സൂചിപ്പിച്ചു. ഈ വാദം പണ്ട് ഈ.എം.എസ്.നമ്പൂതിരിപ്പാട് ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അദ്ദേഹം സംശയിച്ചപ്പോള്‍ ഞാന്‍ 'ഭരണ പരിഷ്‌കാരക്കമ്മിറ്റി'റിപ്പോര്‍ട്ട് വായിക്കാന്‍ പറഞ്ഞു. അദ്ദേഹമത് വായിച്ചുവോ എന്നറിയില്ല. പിന്നാക്ക സമുദായക്കാര്‍ക്കിടയില്‍ സമ്പന്നന്മാരുണ്ടെന്നും അവര്‍ക്ക് ഉദ്യോഗങ്ങള്‍ ലഭിക്കുന്നതില്‍ അതിലെ പാവങ്ങള്‍ക്ക് പരാധിയുണ്ടെന്നും അതിനാല്‍ സംവരണത്തില്‍ നിന്നു പിന്നാക്ക സംവരണക്കാരെ ഒഴിവാക്കണമെന്നും സംവരണം ഉദ്യോഗത്തിന്റെ കാര്യക്ഷമതയും നിലവാരവും തകര്‍ക്കുമെന്നും സംവരണത്തിന്റെ മറ നിന്നുകൊണ്ട് പിന്നാക്കസമുദായങ്ങളിലെ മിടുക്കു കുറഞ്ഞ സമ്പന്നന്മാര്‍ വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ സമ്പാദിക്കുന്നുവെന്നും ഭരണ സംവിധാനത്തിലെ ഉന്നതവും ഉത്തരവാദിത്വവുമുള്ള ഉദ്യോഗങ്ങളിലേക്ക് യോഗ്യതയുള്ളവരുടെ സേവനം ലഭിക്കണമെന്നും ആയതിനാല്‍ ഇന്റര്‍മീഡിയറ്റ് ലെവലില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം അനുവദിച്ചിട്ടുള്ള ചട്ടം നടപ്പില്‍ വരുത്തരുതെന്നും എം.എസ്.നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു (ഭരണ പരിഷ്‌കരക്കമ്മറ്റി റിപ്പോര്‍ട്ട്, അദ്ധ്യായം 10, ഖണ്ഡിക 7,8).
ഈ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ഈ സവര്‍ണ വാദത്തെ തുറന്നു കാണിച്ച് 'കേരള കൗമുദി'പത്രാധിപര്‍ കെ.സുകുമാരന്‍ ഈ.എം.എസ്.നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്ന ഒരു വേദിയില്‍ വച്ച് അദ്ദേഹത്തെ അതി രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാരു പ്രസംഗം നടത്തി. ആ പ്രസംഗമാണ് പിന്നീട് 'കുളത്തൂര്‍ പ്രസംഗം'എന്ന പേരില്‍ ചരിത്ര പ്രസിദ്ധമായി മാറിയത്. ഈ.എം.എസ്.നമ്പൂതിരിപ്പാടു മരണം വരെ ഈ പ്രസംഗത്തെ കുപ്രസിദ്ധമായാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, പാര്‍ട്ടി ഈ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശം ചങ്കുതൊടാതെ വിഴുങ്ങിയില്ല. പാര്‍ട്ടി ആ നിര്‍ദ്ദേശം ചവറ്റുകൊട്ടയില്‍ തള്ളി. അന്ന് പാര്‍ട്ടി അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ടി.ശങ്കരനാരായണന്‍ എന്നൊരു താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ഉണ്ടാകുമായിരുന്നില്ല; സുഗതന്‍ എന്നൊരു ബ്‌ളോഗര്‍ ഉണ്ടാകുമായിരുന്നില്ല; ശങ്കരനാരായണന്‍ മലപ്പുറം എന്നൊരു എഴുത്തുകാരന്‍ ഉണ്ടാകുമായിരുന്നില്ല; സുശീല്‍കുമാര്‍ എന്നോട് ചോദ്യം ചോദിക്കാന്‍ പോയിട്ട് ഇങ്ങനെയൊരാളെപ്പോലും സുശീല്‍ കേട്ടിരിക്കുകയുമില്ല.
ഇരുപതിന പരിപാടി എന്ന തട്ടിപ്പ്
എം.ആര്‍.സുദേഷും മറ്റും ഈ തട്ടിപ്പിനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു. എങ്കിലും എന്നോട് ചോദിച്ചതുകൊണ്ടു പറയട്ടെ. ഇരുപതിന്റെ ഓരോ യൂണിറ്റുകളാക്കിയാണ് നിയമനങ്ങള്‍ നടത്തുക. ആദ്യത്തെ ഒന്നോ രണ്ടോ യാണിറ്റുകളിലെ പൊതു ഒഴിവുകളില്‍ ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും നിയമനം ലഭിച്ചേക്കാം. എന്നാല്‍ തുടര്‍ന്നു വരുന്ന ഓരോ യൂണിറ്റിലും 10 മുന്നാക്കക്കാര്‍ 10 ദലിത്-പിന്നാക്ക വിഭാഗക്കാര്‍ എന്ന രീതിയിലാണ് നിയമനം വരിക. ഫലത്തില്‍, 'സംവരണമില്ലാത്ത മുന്നാക്കക്കാര്‍ക്ക്' 50 ശതമാനത്തിനടുത്ത് ജോലി കിട്ടും, ഈ 'ഇരുപതിന പരിപാടി'വഴി. 1110 നമ്പ്രുകാരനായ മുന്നാക്കക്കാരന്‍ 'യോഗ്യത'യിലും 11 നമ്പ്രുകാരനായ പട്ടികജാതിക്കാരന്‍ 'സംവരണാനുകൂല്യ'ത്തിലും ജോലി നേടുന്ന പരിപാടികൂടി പി.എസ്.സി.യുടെ ഈ 'ഇരുപതിന പരിപാടി'യിലൂടെ നടക്കും. പൊതു ഒഴിവില്‍ നിയമനം കിട്ടേണ്ട വ്യക്തിയെ സംവരണത്തിലേക്ക് തള്ളി വിടുന്നത് തെറ്റാണെന്ന് ബഹു.കേരള ഹൈക്കോടതിയും പറയുകയുണ്ടായി. ഇതിനെ തുറന്ന് കാണിച്ച് ധാരാളം ലേഖനങ്ങളെഴുതിയ വ്യക്തിയാണ് എം.ആര്‍.സുദേഷ്. ഈ വിഷയത്തില്‍ എന്നെക്കാള്‍ ആധികാരികമായി പഠിച്ചിട്ടുമുണ്ട്. അതിലെഴുതിയ കാര്യങ്ങള്‍ സത്യമാണ്. ഞാനും 'കേരള ശബ്ദ'ത്തില്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. അത് ഏറെ താമസിയാതെ തന്നെ പോസ്റ്റു ചെയ്യാം സഖാവെ!
ശങ്കരേട്ടൻ വളരെ നന്നായി എഴുതി. കൃത്യമായ കണക്കുകൾ വെച്ച് നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. 'സുശീൽ കുമാറി'നെ അഭിസംബോധനചെയ്തുകൊണ്ടാണ് എഴുതിയതെന്നതിലും സന്തോഷമേയുള്ളു. സം വരണ വിഷയത്തിൽ വളരെ വിശദമായ ഒരു പോസ്റ്റുതന്നെയാക്കാമായിരുന്നു ഈ കമന്റുകൾ. സുദേഷിന്റെ ലേഖനവും കമന്റുകളും പ്രസക്തമാണ്.
വ്യക്തിപ്പരമായ കാര്യങ്ങൾ പറയുന്നത് ഇവിടെ പ്രസക്തമല്ലെങ്കിലും പറയട്ടെ, എന്നെ ഒരു സംവരണ വിരോധി എന്ന നിലയിൽ കണ്ടൊ എന്നൊരു സംശയം. അതിൽ കാര്യമില്ല കെട്ടോ. ജാതി സംവരണത്തെ അനുകൂലിക്കുന്നയാളാണ് ഞാനും എന്ന് ആദ്യമേ വിശാദമാക്കിയിരുന്നല്ലോ. സംവരണത്തിൽ ക്രീമിലെയർ വേണമെന്ന അഭിപ്രായവും എനിക്കില്ല. എന്നാൽ ഇരുപത് യൂണിറ്റ് പദ്ധതിൽ ക്രീമിലയർ വരുന്നത് ജനറൽ മെരിറ്റ്കാരെയല്ലേ ദോഷകരമായി ബാധിക്കുക എന്നൊരു സംശയമാണ് ഞാൻ ഉന്നയിച്ചിരുന്നത്.
ഇരുപത് യൂണിറ്റായി തിരിച്ച് സംവരണം നല്കുന്ന രീതി കടുത്ത വിരോധാഭാസം തന്നെയാണ്. ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ റാങ്ക് ലിസ്റ്റിൽ പതിമൂന്നാം റാങ്ക് നേടി ജനറൽ മെറിറ്റിൽ നിയമിതനായ പിന്നോക്ക സമുദായക്കാരനായ ഒരാളാണ് ഞാൻ. എന്നാൽ രസകരമായ വസ്തുത എനിക്ക് മുമ്പിലുള്ള റാങ്കുള്ള പിന്നോക്ക സമുദായക്കാരൻ സംവരണ വിഭാഗത്തിലാണ് നിയമിതനായതെന്നാണ്. റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയിട്ടും സംവരണ ക്വാട്ടയിൽ നിയമിക്കുന്നത് സംവരണത്തെത്തന്നെ നിഷ്ഫലമാക്കുന്ന സംവിധാനമാണ്.
ജാതീയമായ പിന്നോക്കാവസ്ഥ നില നില്ക്കുന്നേടത്തോളം സംവരണം വേണം. അതൊക്കെയാണെങ്കിലും ഈ ജാതി സംഘടനകൾ ജാതി സംബ്രദായത്തെ അരക്കിട്ടുറപ്പിക്കാനും എല്ലാ കാലത്തും ജാതിയെ നിലനിർത്താനും ശ്രമിക്കുന്നു എന്നതിലാണ് എന്റെ ആക്ഷേപം. അത് വ്യക്തിപരമായ ആക്ഷേപമല്ല, ആശയപരമായ ആക്ഷേപമാണ്.
contd..
ഇന്ത്യയിൽ ജാതിയും ജാതീയമായ വകതിരിവുകളും ഇന്നും കടുത്ത യാഥാർത്ഥ്യം തന്നെയാണ്. കേരളത്തിൽ അത് വളരെ കുറവാണ്(പ്രത്യക്ഷത്തിലെങ്കിലും) എന്നത് മറ്റൊരു സത്യമാണ്. അതിൽ ഇവിടെയുണ്ടായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും മറ്റ് സാമൂഹ്യപരിഷ്കർത്താക്കളും ആശയപരമായി ഉഴുതു മറിച്ചിട്ട മണ്ണും അതിൽ കിളിർത്തുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം പോലും അതിന്റെ വേരുകൾ ഊന്നി നില്ക്കുന്നത് ഈ സാമൂഹ്യ നവോദ്ധാനത്തിന്റെ മണ്ണിൽ തന്നെയാണ്. നശിപ്പിക്കപ്പെടേണ്ട ജാതിയെ എന്നും നിലനിർത്താൻ ഇവിടെ ജാതി-മത സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ എസ് എൻ ഡി പിയും ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
വെള്ളാപ്പള്ളിയെക്കുറിച്ച് സുശീൽ എഴുതിയത് ശങ്കരനാരായണൻ തീയൻ ആയതുകൊണ്ടല്ലേ എന്ന് ശങ്കരേട്ടൻ ചോദിച്ചു, എന്നാൽ എന്തുകൊണ്ട് അത് സുശീൽ തീയനായി ജനിച്ചവനായതുകൊണ്ടായിക്കൂടാ? എനിക്ക് ചുറ്റുമുള്ള സമുദായം, അവർ ഇടതുപക്ഷമാകട്ടെ, സംഘപരിവാര പക്ഷമാകട്ടെ, കോൺഗ്രസ്സ് പക്ഷമാകട്ടെ, എസ് എൻ ഡി പി യാകട്ടെ അവർ എല്ലാം മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ജ്യോതിഷവിശ്വാസത്തിന്റെയുമെല്ലാം തടവറകളിലാണ്.
കമ്മ്യൂണിസ്റ്റുകാരനും യുക്തിവാദിയും ജാതീയമായ അവഗണനയ്ക്കെതിരെയും അതിനു പരിഹാരമായ സംവരണത്തിനനുകൂലമായും നിലകൊള്ളണം എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല, തുല്യനീതി ലഭിക്കുന്നതുവരെ. എന്നാൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും അവയെ നിലനിർത്തുന്ന ജാതി-മതങ്ങൾക്കുമെതിരെ എന്ത് നിലപാടാണ് ശങ്കരേട്ടനെപ്പോലുള്ളവരിൽ നിന്ന് ഉണ്ടാകുന്നതെന്നറിയാൻ എനിക്കാഗ്രഹമുണ്ട്. പലരും മതമൗലികവാദത്തിന്റെ കുഴലൂത്തുകാരായി വാഴുന്ന കാലമാണിത്.
ഇന്ത്യയിൽ ജാതിയും ജാതീയമായ വകതിരിവുകളും ഇന്നും കടുത്ത യാഥാർത്ഥ്യം തന്നെയാണ്. കേരളത്തിൽ അത് വളരെ കുറവാണ്(പ്രത്യക്ഷത്തിലെങ്കിലും) എന്നത് മറ്റൊരു സത്യമാണ്. അതിൽ ഇവിടെയുണ്ടായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും മറ്റ് സാമൂഹ്യപരിഷ്കർത്താക്കളും ആശയപരമായി ഉഴുതു മറിച്ചിട്ട മണ്ണും അതിൽ കിളിർത്തുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം പോലും അതിന്റെ വേരുകൾ ഊന്നി നില്ക്കുന്നത് ഈ സാമൂഹ്യ നവോദ്ധാനത്തിന്റെ മണ്ണിൽ തന്നെയാണ്. നശിപ്പിക്കപ്പെടേണ്ട ജാതിയെ എന്നും നിലനിർത്താൻ ഇവിടെ ജാതി-മത സംഘടനകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ എസ് എൻ ഡി പിയും ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
വെള്ളാപ്പള്ളിയെക്കുറിച്ച് സുശീൽ എഴുതിയത് ശങ്കരനാരായണൻ തീയൻ ആയതുകൊണ്ടല്ലേ എന്ന് ശങ്കരേട്ടൻ ചോദിച്ചു, എന്നാൽ എന്തുകൊണ്ട് അത് സുശീൽ തീയനായി ജനിച്ചവനായതുകൊണ്ടായിക്കൂടാ? എനിക്ക് ചുറ്റുമുള്ള സമുദായം, അവർ ഇടതുപക്ഷമാകട്ടെ, സംഘപരിവാര പക്ഷമാകട്ടെ, കോൺഗ്രസ്സ് പക്ഷമാകട്ടെ, എസ് എൻ ഡി പി യാകട്ടെ അവർ എല്ലാം മതത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും തടവറകളിലാണ്.
കമ്മ്യൂണിസ്റ്റുകാരനും യുക്തിവാദിയും ജാതീയമായ അവഗനനയ്ക്കെതിരെയും അതിനു പരിഹാരമായ സംവരണത്തിനനുകൂലമായും നിലകൊള്ളണം എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല, തുല്യനീതി ലഭിക്കുന്നതുവരെ. എന്നാൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും അവയെ നിലനിർത്തുന്ന ജാതി-മതങ്ങൾക്കുമെതിരെ എന്ത് നിലപാടാണ് ശങ്കരേട്ടനെപ്പോലുള്ളവരിൽ നിന്ന് ഉണ്ടാകുന്നതെന്നറിയാൻ എനിക്കാഗ്രഹമുണ്ട്. പലരും മതമൗലികവാദത്തിന്റെ കുഴലൂത്തുകാരായി വാഴുന്ന കാലമാണിത്.
സജീവമായി കമന്റിക്കൊണ്ടിരിക്കുന്ന അനോനിയും ശങ്കരേട്ടനും സുദേഷും, ബ്രാഹ്മണ്യം-ജാതി- സംവരണം- ക്രീമിലെയര്‍ അങ്ങിനെ സാമൂഹിക നീതിയുടെ വിവിധ വശങ്ങളും അതിന്റെ ബലതന്ത്രങ്ങളും വിശദമാക്കിയിട്ടും സുശീല്‍കുമാറിന് അത് തലയില്‍ കയറുന്നില്ല. അദ്ദേഹം വിശാലമനസ്ക്കനായതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായെങ്കിലും ഇവിടെ നില്ക്കുന്നത് ആശ്വാസകരം തന്നെ. എന്നാല്‍ യുക്തിവാദി സംഘടനകളില്‍ പെടുന്നവരോ അല്ലാത്തവരോ ആയ മറ്റൊരു യുക്തിവാദി പോലും തിരിഞ്ഞു നോക്കുന്നില്ലെന്നത് ഈയുള്ളവന്‍ വളരെ മുന്‍പ് പറഞ്ഞപോലെ സാമൂഹിക പ്രശ്നങ്ങള്‍ തിരിച്ചറിയാത്തവരാണ് യുക്തിവാദികളെന്നതിനു തെളിവാണ്.
ഈ പോസ്റ്റിലെ സുപ്രധാനമായ സംഗതി കാര്യങ്ങള്‍ വളരെ നന്നായി വിശദീകരിച്ചിട്ടും മനസ്സിലാക്കാത്തതും ഉള്‍ക്കൊള്ളാനാകാത്തതും അവര്‍ണപക്ഷത്തിനെതിരായി ഒരേ ചേരിയില്‍ നില്ക്കുന്നതും രണ്ടു കൂട്ടരാണ് 1) യുക്തിവാദികള്‍ 2) സവര്‍ണ/സവര്‍ണപക്ഷവാദികള്‍. ജാതിയുടെയും സംവരണത്തിന്റെയും സാമൂഹ്യനീതീയുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എല്ലായിടത്തും ഈ രണ്ടുകൂട്ടരും ഒരേ ചേരിയില്‍ വന്നുപോകുമെന്നതിന് ബൂലോകത്തെ ഇതിനുമുമ്പുള്ള ചര്‍ച്ചകളും സാക്ഷ്യം വഹിക്കുന്നു. യുക്തിവാദികള്‍ സവര്‍ണയുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണെന്ന ലേഖകന്റെ ആരോപണം സത്യമാണെന്നതിന് ഇതിലും വലിയ തെളിവ് അനുഭവപരമായി കിട്ടാനുണ്ടോ സുശീലേ ?!!
മുകളിലെ എന്റെ കമന്റില്‍ രണ്ടു കൂട്ടരെന്നെഴുതിയത് തിരുത്തി മൂന്നു കൂട്ടരെന്നു വായിക്കാന്‍ അപേക്ഷ :-
1) യുക്തിവാദികള്‍ 2)സവര്‍ണ/സവര്‍ണപക്ഷവാദികള്‍. 3)കമ്മ്യൂണിസ്റ്റുകള്‍
പ്രിയ നിസ്സഹായന്‍,
സംവരണ വിഷയത്തില്‍ ശങ്കരേട്ടനെപ്പോലെയോ സുദേഷിനെപ്പോലെയോ വിശദമായ പഠനം ഞാന്‍ നടത്തിയിട്ടില്ല എന്നതില്‍ തര്‍ക്കമില്ല, പക്ഷേ, സംവരണത്തിന്റെ രാഷ്ടീയ വശത്തെക്കുറിച്ച് കൃത്യമായ നിലപാടു എനിക്ക് ഇന്നു മാത്രമല്ല, ഇന്നലെയുമുണ്ട്.
അതുള്ളപ്പോള്‍ തന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയും, കേരള യുക്തിവാദി സംഘവും സംവരണ വിഷയത്തില്‍ എടുത്ത ഔദ്ധ്യോഗികനിലപാട് വിസ്മരിച്ചുകൊണ്ട്, ചില വ്യതികള്‍ എടുക്കുന്ന നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി യുക്തിവാദികള്‍ ബഹുഭൂരിപക്ഷവും സവര്‍ണ വാദികളാണ് എന്നുള്ള പരാമര്‍ശങ്ങള്‍ക്കെതിരായിട്ടാണ് ഞാന്‍ ഇവിടെ കമന്റ് തുടുങ്ങിയതു തന്നെ. അല്ലാതെ സംവരണത്തിനെതിരായിട്ടല്ല.
ഒരു സംഘടന ഒരു വിഷയത്തില്‍ ഔദ്ധ്യോഗിക നിലപാട് എടുക്കണമെങ്കില്‍ ഒരു രാജഗോപാല്‍ വാകത്താനം മാത്രം ആ നിലപാടുകാരനായാല്‍ മതിയാകില്ലല്ലോ.
ഇനി സവര്‍ണാനുകൂലത്തൊപ്പിയുടെ കാര്യം. തൊപ്പിയുമുണ്ടാക്കിവെച്ച് യുക്തിവാദികള്‍ ആരെങ്കിലും വഴിയേ പോകുന്നുണ്ടോ എന്ന് കാത്തിരിക്കുന്നതുപോലെ തോന്നും ചിലരുടെ നിലപാട് കണ്ടാല്‍. പറയുന്ന കാര്യത്തിന്റെ സ്പിരിറ്റ് മനസ്സിലാക്കാതെ എന്തു പറഞ്ഞാലും കള്ളിതിരിച്ച് സവര്‍ണനാക്കിക്കളയും.
ജാതി സം വരണം വേണമെന്നും ക്രീമിലെയര്‍ വേണ്ടേന്നും നിലപാടെടുത്ത സി പി ഐ എന്ന സംഘടനയുടെ ഒരു അംഗമാണ് ഞാന്‍. ആ എനിക്ക് കമ്മ്യൂണിസ്റ്റുകാര്‍ എല്ലാം സവര്‍ണാനുകൂലികള്‍ ആണെന്ന ആക്ഷേപത്തെ അംഗീകരിക്കാന്‍ കഴിയില്ല. വഴിയില്‍ കാണുന്നവരെ എല്ലാം സവര്‍ണാനുകൂലികള്‍ എന്ന് മുദ്രയടിക്കുന്ന ഈ ഏര്‍പ്പാടുകൊണ്ട് ആര്‍ക്കാണ് ഗുണം?
സം വരണത്തിലൂടെ എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ അവസരം ലഭ്യമായിക്കഴിഞ്ഞാല്‍ എല്ലാം ശുഭമായി എന്ന വദത്തോടും ഞാന്‍ യോജിക്കുന്നില്ല. ജാതി ബോധവും മതബോധവും നിലനില്‍ക്കുന്നത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലമിട്ട് നട്ടുവളര്‍ത്തുന്ന അമ്പലങ്ങളിലൂടെയാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിസ്സഹായന്‍ വിയോജിക്കുമോ? അയിത്താചരണം നിലനില്‍ക്കുന്നത് ഈ അമ്പല വിശ്വാസങ്ങളിലൂടെയാണ്. ഈ ജാതി സംഘടനകള്‍ ഒക്കെ അതിനു വളം വെയ്ക്കുകയാണ് ചെയ്യുന്നത്.
യുക്തിവാദി സംഘടനകളില്‍ പെടുന്നവരോ അല്ലാത്തവരോ ആയ മറ്റൊരു യുക്തിവാദി പോലും തിരിഞ്ഞു നോക്കുന്നില്ലെന്നത് ഈയുള്ളവന്‍ വളരെ മുന്‍പ് പറഞ്ഞപോലെ സാമൂഹിക പ്രശ്നങ്ങള്‍ തിരിച്ചറിയാത്തവരാണ് യുക്തിവാദികളെന്നതിനു തെളിവാണഎന്ന് നിസ്സഹായന്‍ പറയുന്നത് ഈ പറയുന്ന നിസ്സഹായനും ആ കൂട്ടത്തില്‍ പെടുന്നയാള്‍ തന്നെയെന്ന് മറന്നുകൊണ്ടാണ്.
ഈ ചര്‍ച്ചയില്‍ സവര്‍ണ-സംവരണ വിരുദ്ധ പക്ഷത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യുക്തിവാദിയെ/കമ്മ്യൂണിസ്റ്റുകാരനെ നിസ്സഹായന്‍ ചൂണ്ടിക്കാണിച്ചുതരട്ടെ. ശേഷം ബാക്കി ചര്‍ച്ച.
പ്രിയ സുശീല്‍കുമാര്‍,
>>>ഈ ചര്‍ച്ചയില്‍ സവര്‍ണ-സംവരണ വിരുദ്ധ പക്ഷത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യുക്തിവാദിയെ/കമ്മ്യൂണിസ്റ്റുകാരനെ നിസ്സഹായന്‍ ചൂണ്ടിക്കാണിച്ചുതരട്ടെ.ശേഷം ബാക്കി ചര്‍ച്ച.<<<
താങ്കളുടെ ചോദ്യത്തില്‍ എന്തോ തെറ്റുണ്ട്. ദയവായി ചോദ്യം വ്യക്തമാക്കുക.
തെറ്റ് എന്തെന്ന് എനിക്ക് മനസ്സിലായില്ല നിസ്സഹായന്‍,
ഒന്നുകൂടി വ്യക്തമാക്കാം.
സവര്‍ണ പക്ഷത്ത് അതായത് സം വരണ വിരുദ്ധപക്ഷത്ത് നിന്നുകൊണ്ട് ഈ പോസ്റ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്ത യുക്തിവാദി/കമ്മ്യൂണിസ്റ്റ്കാര്‍ ആരെല്ലാം?
ചര്‍ച്ചയില്‍ ഒന്നിടപെട്ടോട്ടെ.
യുക്തിവാദികളില്‍ സൂശീല്‍കുമാര്‍( നിസ്സഹായനും )അവര്‍ണ സമുദായക്കാരന്‍ കൂടിയായതിനാലാണ് ഈ ചര്‍ച്ചയില്‍ ഇങ്ങനെയെങ്കിലും പങ്കെടുത്തതെന്ന് ഞാന്‍ കരുതുന്നു. സവര്‍ണനായ ഒരു യുക്തിവാദിക്ക് ഇങ്ങനെ മനസ്സു തുറന്ന് ജാതി സംവരണത്തെ അനുകൂലിക്കാനാവുമോ എന്ന് സംശയമുണ്ട്. പിന്നെ സുശീലിനെപ്പോലുള്ളവര്‍ ജാതി ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.ജാതി എന്തോ മോശമായ കാര്യമായി അവര്‍ കരുതുന്നു. ആ "മോശമായ" കാര്യം,മരിക്കുംവരെ പേരിന്റെ അറ്റത്ത് വാലായി കൊണ്ടു നടന്ന അച്യുതമേനോന്റെയും എം എന്‍ ഗോവിന്ദന്‍ നായരുടെയും പി കെ വാസുദേവന്‍ നായരുടെയും ഇ ചന്ദ്രശേഖരന്‍ നായരുടെയും പാര്‍ട്ടിക്കാരായതിനാലാവും ജാതി(അതായത് അവര്‍ണരുടെ ജാതി) മോശമാണെന്ന് സുശീല്‍ കരുതുന്നത്!"ജാതി-മതശക്തികള്‍ " എന്ന പ്രയോഗം അത്യന്തം ഹീനമായ അര്‍ത്ഥത്തിലാണ് ('പുരോഗമനകാരി'കളായ)കേരളീയര്‍ പൊതുവില്‍ ഉപയോഗിക്കുന്നത്.വാസ്തവത്തില്‍ , സവര്‍ണര്‍ അവര്‍ക്കര്‍ഹതപ്പെട്ടതിനേക്കാള്‍ വളരെക്കൂടുതല്‍ സ്ഥാനമാനങ്ങള്‍ തട്ടിയെടുക്കുന്നതിനെ ചോദ്യം ചെയ്യാതിരിക്കാനാണ് നമ്മുടെ പുരോഗമനകാരികള്‍ ജാതിയേയും മതത്തേയും ഇങ്ങനെ മോശമാക്കി അവതരിപ്പിക്കുന്നത്. അതിന്നര്‍ത്ഥം ജാതിപരമായ അവകാശങ്ങള്‍ അവര്‍ണ സമൂഹങ്ങള്‍ ഉന്നയിക്കാതിരുന്നാല്‍ (അതു മോശം കാര്യമാണല്ലോ) സവര്‍ണരുടെ ഭരണക്കുത്തക ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ല. ജാതി മോശമാണെന്ന് സുശീലിനെപ്പോലുള്ള അവര്‍ണര്‍ കരുതുന്നതുകൊണ്ടാണല്ലോ അവര്‍ പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കാതിരിക്കുന്നത്.(നാടാന്മാരെ മാറ്റിനിര്‍ത്താം). എന്നാല്‍ ജാതി ഒരു ക്യാപ്പിറ്റലാണെന്ന് തിരിച്ചറിയുന്ന സവര്‍ണര്‍ ,മുകളില്‍ അനോണി പറഞ്ഞിട്ടുള്ളതുപോലെ,നഴ്സറിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവരെ ജാതിപ്പേര് വാലായി ഉപയോഗിക്കയാണിന്ന്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയിലെ സവര്‍ണക്കുട്ടികള്‍ മിക്കവരും സ്വന്തം പേരിന്റെ കൂടെ ജാതിപ്പേര് ചേര്‍ക്കുന്നതു വെറുതെയാണെന്നാണ് സുശീലിനെപ്പോലുള്ള നിഷ്കളങ്കരായ അവര്‍ണ പൂരോഗമനകാരികള്‍ കരുതുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ സവര്‍ണരേയും അവര്‍ണരേയും നോക്കുക. സവര്‍ണര്‍ മിക്കവരും തികച്ചും ഹൈന്ദവമായ ആചാരമര്യാദകള്‍ പാലിച്ച്(പരസ്യമായി പറ്റിയില്ലെങ്കില്‍ ഭാര്യമാരെക്കൊണ്ട് പൂമൂടിക്കും) മക്കള്‍ക്ക് ശ്രീരാമകൃഷ്ണന്‍ എന്നെല്ലാമുള്ള പേരെല്ലാം ഇട്ട് അവരെ ബിസിനസുകാരും മറ്റുമാക്കി വളര്‍ത്തും.
അവര്‍ണര്‍ ഭാര്യമാരെയും മക്കളേയും ഒരു ഉത്സവത്തിനു പോലും അമ്പലത്തിലേക്കയക്കാതെ , മക്കള്‍ക്ക് സ്റ്റാലിന്‍ ,ലെനിന്‍ ,സുര്‍ജിത്ത്, ഘോഷ് ത