മക്തബ് സായാഹ്ന ദിനപ്പത്രം 06.03.2012
മുഖ്യമന്ത്രിയായിരിക്കവെ ഏ.കെ.ആന്റണി 2003 ല്‍ നടത്തിയ ഒരു പ്രസംഗം ഏറെ വിവാദമായിരുന്നു. അപ്രിയ സത്യങ്ങള്‍ പറഞ്ഞതിനു ക്രൂശിക്കപ്പെട്ടു എന്നൊക്കെ ചിലര്‍ പറയുകയുണ്ടായി. 16.07.2003 ന് കുടമാളൂരില്‍ വച്ചു നടന്ന, നമ്പൂതിരി സമുദായ സംഘടനയുടെ (യോഗക്ഷേമ സഭ) യോഗത്തിലാണ് ഏ.കെ.ആന്റണി 'ക്രൂശിതപ്രസംഗം' നടത്തിയത്. സിനിമാക്കാരും സീരിയലുകാരും മിക്ക മാധ്യമ പ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന സവര്‍ണവിലാസം കുചേലഗാനം കുറച്ചുകൂടി താളത്തിലും മേളത്തിലും ഈണത്തിലും അന്ന് ഏ.കെ. ആന്റണി പാടി! അന്ന് ഏ.കെ.ആന്റണി അപ്രിയ സത്യങ്ങളൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല സവര്‍ണവിലാസം കുചേലനുണകള്‍ പറഞ്ഞു എന്നതുമാത്രമായിരുന്നു വാസ്തവം.
പട്ടിണിക്കും കഷ്ടപ്പാടിനും ജാതിയില്ല എന്ന കാര്യം വളരെ ശരിതന്നെ. പക്ഷേ, 'കഷ്ടപ്പാടിന് ജാതിയില്ല' എന്ന് കൂടുതലായി പ്രയോഗിക്കുന്നവര്‍ കടുത്ത ജാതി താല്‍പര്യമുള്ളവരാണ് എന്നതാണ് വാസ്തവം. പണ്ട് സമൂഹത്തിന്റെ മേല്‍ത്തട്ടിലുണ്ടായിരുന്നവരും കഷ്ടപ്പാട് എന്താണെന്ന് അറിയാത്തവരുടെയും പിന്‍തലമുറക്കാരുടെ കഷ്ടപ്പാടുകള്‍ മാത്രമെ ഇക്കൂട്ടര്‍ കഷ്ടപ്പാടുകളായി കാണുന്നുള്ളൂ. തകര്‍ന്ന നാലുകെട്ടും നശിച്ച നടുമുറ്റവും പൊളിഞ്ഞ പടിപ്പുരയും കാണുന്നവര്‍ കൂരകളിലും മാടങ്ങളിലും അന്തിയുറങ്ങുന്നവരെ കാണാറില്ല. ഓവര്‍ ബ്രിഡ്ജുകള്‍ക്കു താഴെയും റയില്‍വെ പുറമ്പോക്കുകളിലും മറ്റും അന്തിയുറങ്ങുന്നവരെയും ഇവര്‍ കാണാറില്ല. ഇക്കൂട്ടരെല്ലാം അടിപൊളി ജീവിതം നയിക്കുന്നവരും പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറില്‍ യാത്രചെയ്യുന്നവരുമാണെന്ന മട്ടിലാണ് പലരും സംസാരിക്കാറ്. ഏ.കെ. ആന്റണി പറഞ്ഞതും ഇതുതന്നെ. യോഗക്ഷേമ സഭയുടെ യോഗത്തില്‍ നമ്പൂതിരിമാര്‍ എത്തിയത് ഓട്ടോറിക്ഷകളിലും സെക്കന്റ് ഹാന്റ് കാറുകളിലുമാണെന്നാണ് ഏ.കെ.ആന്റണി പറഞ്ഞത്. യോഗത്തില്‍ പോവുക മാത്രമല്ല ഏ.കെ.ആന്റണി ചെയ്തത്! യോഗസ്ഥലത്തെത്തിയ വണ്ടികളുടെ ആര്‍.സി. പരിശോധിക്കുകകൂടി ചെയ്തു ഏ.കെ.ആന്റണി!!
സോഷ്യലിസം പ്രസംഗിക്കുകയും ഹിന്ദുസ്ഥാന്‍ ഹമാര, ഹമാര എന്ന് പാടുകയും ചെയ്തതുകൊണ്ടൊന്നും കാര്യമില്ല; മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധവും മാനവികത എന്ന ഗുണവുമില്ലെങ്കില്‍. ഇത് ഏതാനും വ്യക്തികളുടെ കാര്യമല്ല. പൊതു സമൂഹവും ഏറെക്കുറെ ഇങ്ങനെത്തന്നെയാണ് ചിന്തിക്കുന്നത്. പൊതുസമൂഹം ബോധപൂര്‍വ്വം ഇങ്ങനെയൊരു തീരുമാനമെടുത്തതല്ല. ഏ.കെ.ആന്റണിയെപ്പോലുള്ളവരുടെ നിരന്തരമായ പ്രചാരണമാണ് ഇത്തരമൊരു ബോധം പൊതുസമൂഹത്തിലുണ്ടാവാന്‍ കാരണമായത്. ഇതുകൊണ്ടുതന്നെയാണ് കല്ലുവച്ച നുണകള്‍ ചോദ്യം ചെയ്യപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയുമിരിക്കുന്നത്.
ഇപ്പറഞ്ഞതുകൊണ്ട് കേരളത്തിലെ നമ്പൂതിരിമാരെല്ലാം പുത്തന്‍ കാറുകള്‍ ഉപയോഗിക്കുന്നവരാണെന്നും സമ്പന്നന്മാരാണെന്നും അര്‍ത്ഥമില്ല. പട്ടിണിക്കാരും പാവങ്ങളും അവരിലുമുണ്ട്. ഇത് അടുത്തകാലത്തുണ്ടായ ഒരു പ്രതിഭാസവുമല്ല. നമ്പൂതിരിമാരില്‍ പണ്ടുമുണ്ടായിരുന്നു പാവങ്ങള്‍. എന്തിനധികം പറയുന്നു, 'ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം' എന്നു പറഞ്ഞ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഭരിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരനും സഹപാഠിയുമായിരുന്ന സുദാമാവ് എന്ന ബ്രാഹ്മണന്‍ പട്ടിണിക്കാരനായിരുന്നു. ഭിക്ഷയാചിച്ചായിരുന്നു സുദാമാവിന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ പാവമായിരുന്നത് കൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു സുദാമാവ് ധരിച്ചിരുന്നത്. മുഷിഞ്ഞ ചേല(വസ്ത്രം)ധരിച്ചതുകൊണ്ടാണ് സുദാമാവിന് കുചേലന്‍ എന്ന വിശേഷണം വന്നത്. കുചേലന്‍ എന്ന വാക്കിന് ശബ്ദതാരാവലിയില്‍ ദരിദ്രന്‍ എന്നാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥ അതിന്റെ എല്ലാ പ്രതാഭത്തോടും നിലനിന്ന നാട്ടില്‍ പട്ടിണിക്കാരായ ബ്രാഹ്മണരുണ്ടായിരുന്നെങ്കില്‍ ഇക്കാലത്ത് ദരിദ്ര ബ്രാഹ്മണരുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ!
ഭൂരിപക്ഷം അവഗണിക്കപ്പെടുന്നു എന്നാണ് ഏ.കെ.ആന്റണി അന്നു പറഞ്ഞത്. അതായത്, ക്രിസ്ത്യനികളും മുസ്ലീങ്ങളുമടക്കമുള്ള ന്യൂനപക്ഷം മാത്രമാണ് പരിഗണിക്കപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍. ഏ.കെ.ആന്റണിയുടെ നിഘണ്ടുവിലെ ഭൂരിപക്ഷമെന്നാല്‍ നമ്പൂതിരിമാരും മറ്റു സവര്‍ണരുമാണ്. നമുക്കും ചാത്തനുംകൂടി നൂറ്. ഇതില്‍ 'നമുക്ക്' തൊണ്ണൂറ്റിയൊന്‍പത് 'ചാത്തന്' ഒന്ന് എന്ന കണക്കു മാനദണ്ഡമാക്കിയാണ് മറ്റു പലരെയുംപോലെ ഏ.കെ.ആന്റണിയും അഭിപ്രായങ്ങള്‍ പറയുന്നത്. അന്‍പത് കിട്ടേണ്ടിടത്ത് ഒന്ന് മാത്രം കിട്ടിയ ചാത്തന്റെ പേരില്‍ അസൂയും അന്‍പത് കിട്ടേണ്ടിടത്ത് തൊണ്ണൂറ്റൊന്‍പത് കിട്ടിയ 'നമ്മുടെ'പേരില്‍ സഹതാപവും! ഭൂരിപക്ഷം അവഗിക്കപ്പെട്ടു എന്ന കാര്യം ശരിതന്നെ. പക്ഷേ, ചാത്തനും ചാത്തുക്കുട്ടിയുമൊക്കെയാണ് അവഗണിക്കപ്പെട്ടത് എന്ന സത്യം (ഈ സത്യം ഏ.കെ.ആന്റണിയെപ്പോലുള്ളവരും നല്ലപോലെ മനസ്സിലാക്കിയതാണ്) സവര്‍ണപാത്രംകൊണ്ട് മൂടിവച്ചിരിക്കുകയാണ്. എന്താണ് 'നമ്മുടെ'യും 'ചാത്തന്മാരുടെയും'അവസ്ഥ? നമുക്കൊന്നു പരിശോധിച്ചു നോക്കാം.
കേരള ശാസ്ത്ര പരിഷത്ത് നടത്തിയതും 2006 ല്‍ പ്രസിദ്ധീകരിച്ചതുമായ 'കേരള പഠന'ത്തെത്തന്നെ (കേരള പഠനം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) ആശ്രയിക്കാം. ആളോഹരി വാര്‍ഷിക ശരാശരി വരുമാനം സവര്‍ണരുടേത് 22503 രൂപയാണെങ്കില്‍ പട്ടികജാതിക്കാരുടേത് 12317 രൂപയും പട്ടികവര്‍ഗ്ഗക്കാരുടേത് 9022 രൂപയുമാണ്. ദാരിദ്ര്യം അനുഭവിക്കുന്നവര്‍ പട്ടികവര്‍ഗ്ഗക്കാരില്‍ 37.5 ശതമാനവും പട്ടികജാതിക്കാരില്‍ 29.5 ശതമാനവും ഉള്ളപ്പോള്‍ സവര്‍ണരിലുള്ളത് 8 ശതമാനമാണ്. റേഷനരിയെ ആശ്രയിക്കുന്നവര്‍ പട്ടികവര്‍ഗ്ഗക്കാരില്‍ 35.1 ശതമാനവും പട്ടികജാതിക്കാരില്‍ 23.7 ശതമാനവും ഉള്ളപ്പോള്‍ സവര്‍ണരിലുള്ളത് 7.1 ശതമാനമാണ്. ഇങ്ങനെ, സാമ്പത്തികവുമായി ബന്ധപ്പെട്ട ഏതു മേഖലകള്‍ പരിശോധിച്ചാലും പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും അടിത്തട്ടിലും ഏറ്റവും മുകള്‍ത്തട്ടില്‍ സവര്‍ണരുമാണെന്നു പ്രസ്തുത പഠനത്തില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ഇനി, സര്‍ക്കാരുദേ്യാഗങ്ങളുടെ പ്രാതിനിധ്യമെടുത്താലും സവര്‍ണര്‍തന്നെയാണ് ഇപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സംവരണമില്ലാത്തതില്‍ മുന്നാക്കക്കാര്‍ തഴയപ്പെടുന്നുവെന്ന് എന്‍.എസ്.എസ്സ് മാത്രമല്ല പറയുന്നത്. ഈ നുണ മറ്റു മിക്ക രാഷ്ട്രീയ സവര്‍ണരും വിളിച്ചുകൂവാറുണ്ട്. ഇതൊരു സവര്‍ണവിലാസം വിലാപമാണെന്ന് പരിഷത്ത് പഠനം വ്യക്തമാക്കുന്നുണ്ട്. പഠനം അടിവരയിട്ട് ഇങ്ങനെ പറയുന്നു(പേജ്, 71): ''ജാതി,മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്''. ഇവിടെ പറയുന്ന ക്രിസ്ത്യാനികള്‍ സവര്‍ണ ക്രിസ്ത്യാനികളാണ്.
ശ്രീബുദ്ധനെപ്പോലെയോ സ്വാമി സത്യവ്രതനായി മാറിയ അയ്യപ്പന്‍പിള്ളയെപ്പോലെയോ മനസ്സ് വിശാലമാക്കേണ്ടതില്ല. മനസ്സിന്റെ കിളിവാതില്‍ ചെറുതായൊന്നു തുറന്നാല്‍ മാത്രം മതി. സത്യം പകല്‍ വെളിച്ചംപോലെ വ്യക്തമാകും; 'നമ്മുടെ'ആള്‍ക്കാരല്ല 'ചാത്തന്റെ' ആള്‍ക്കാര്‍ തന്നെയാണ് സമൂഹത്തിന്റെ അടിത്തട്ടില്‍ ഇപ്പോഴും കിടക്കുന്നതെന്ന്! ഇത് അംഗീകരിക്കാന്‍ കഴിയാത്തവര്‍, അവര്‍ ഏതു മതക്കാരായാലും ഏതു ജാതിക്കാരായാലും ഏതു രാഷ്ട്രീയക്കാരായാലും ജാതി/മത വിശ്വാസമില്ലാത്ത യുക്തിവാദികളായാലും അവര്‍ കടുത്ത ജാതി വര്‍ഗ്ഗീയവാദികള്‍ തന്നെയാണെന്നതിന് യാതൊരു സംശയവുമില്ല.
ഈ സത്യം നിലനില്‍ക്കെത്തന്നെ, ശതമാനംകൊണ്ടും എണ്ണംകൊണ്ടും കുറവാണെങ്കിലും മുന്നാക്കക്കാരിലും ദരിദ്രര്‍ ഉണ്ട് എന്ന സത്യം അംഗീകരിക്കുകതന്നെ വേണം. സാമ്പത്തിക സഹായത്തിന് ഇക്കൂട്ടരും അര്‍ഹരാണ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും മുസ്ലീങ്ങളടക്കമുള്ള പിന്നാക്കക്കാര്‍ക്കും സാമ്പത്തിക സഹായം ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സികളുണ്ട്. പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ എല്ലാ ക്രിസ്തത്യാനികള്‍ക്കും അവകാശമുണ്ട്. ഹിന്ദു സവര്‍ണര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാതിരിക്കുന്നത്. ഇത് വിവേചനമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കുക എന്നത് സര്‍ക്കാര്‍ ഉടനടി ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ്. ഇത്തരമൊരാവശ്യം ഉയര്‍ന്നപ്പോള്‍ അതിനെതിരെ കെ.എം.മാണി നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലാത്തതാണ്. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന മന്നം ജയന്തി സമ്മേളനത്തില്‍ വച്ചുനടത്തിയ മന്നം അനുസ്മരണ പ്രഭാഷണത്തില്‍ കെ.എം.മാണി പറഞ്ഞത്, ഏ.പി.എല്‍.-ബി.പി.എല്‍ പോലെ വേര്‍തിരിച്ച് മുന്നാക്കക്കാര്‍ക്ക് വേണ്ടി കോര്‍പറേഷന്‍ രൂപികരിക്കാന്‍ സാധിക്കില്ല എന്നാണ്. ഒരു സവര്‍ണ ക്രിസ്ത്യനിക്ക് കല്യാണം കഴിക്കാന്‍ ഏ.പി.എല്‍.-ബി.പി.എല്‍ നോക്കാതെ വായ്പ നല്‍കാമെന്നിരിക്കെ, സവര്‍ണ ഹിന്ദുവിന് കല്യാണം കഴിക്കാന്‍ എന്തുകൊണ്ട് വായ്പ നല്‍കിക്കൂടാ? തൊട്ടതിനും പിടിച്ചതിനുമൊക്കെ കോര്‍പ്പറേഷനുള്ള ഈ നാട്ടില്‍ ഒരു കോര്‍പ്പറേഷന്‍കൂടി അധികപ്പറ്റാകില്ല. ആയതിനാല്‍ മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാവുകതന്നെ വേണം!
................