ശങ്കരനാരായണന്‍ മലപ്പുറം
തെങ്ങുകേറ്റത്തൊഴിലാളിയായ മാധവേട്ടന്‍ ജോലി കഴിഞ്ഞെത്താന്‍ കാത്തിരിക്കുകയായിരുന്നു നബീല്‍. മാധവേട്ടന്റെ മകന്‍ നവീനും അയല്‍വാസി മായിന്‍ക്കയുടെ മകന്‍ നബീലും സമപ്രായക്കാരും സഹപാഠികളും ആത്മ സുഹൃത്തുക്കളുമാണ്. നബീലിന്റെ ബാപ്പയും ഉമ്മയും നവീനിനും ബാപ്പയും ഉമ്മയുമാണ്. കുഞ്ഞായിരിക്കുമ്പോള്‍ പലപ്പോഴും നബീലിനൊപ്പം നവീനും ഉമ്മയുടെ മുലകുടിച്ച കാര്യം പറഞ്ഞ് രണ്ടു വീട്ടുകാരും നവീനിനെ ഇപ്പോഴും കളിയാക്കാറുണ്ട്. ഇതുപോലെ നവീനിന്റെ അച്ഛനും അമ്മയും നബീലിനും അച്ഛനും അമ്മയുമാണ്. നവീനിനെയുംകൊണ്ട് എങ്ങോട്ടുപോകുമ്പോഴും മാധവേട്ടന്‍ നബീലിനെയും കൂട്ടും. നബീലും നവീനും മാധവേട്ടന്റെ ഇരട്ടക്കുട്ടികളാണെന്ന് പലരും തമാശ പറയാറുണ്ട്. അത്രമാത്രം ഹൃദയബന്ധമുള്ള കുടുംബങ്ങളാണത്. ഏറെ താമസിയാതെ മാധവേട്ടനെത്തി. മാധവേട്ടനെക്കണ്ടതും നബീല്‍ വിളിച്ചു പറഞ്ഞു:
''അച്ഛാ, എനിക്കിന്നൊരു മെയില്‍ കിട്ടി. അതിലൊരു കഥയുണ്ട്. ഒരു രണ്ടത്താണിക്കാരനാ എനിക്കയച്ചു തന്നത്. ഞാനത് നവിക്ക് ഫോര്‍വേഡ് ചെയ്തു. അവനും കഥ വായിച്ചു. തെങ്ങുകേറ്റത്തൊഴിലാളിയായ രാമേട്ടനെക്കുറിച്ചുള്ളതാ കഥ''
''ആരെങ്കിലും ഒരു രസത്തിനെഴുതിയ കഥയായിരിക്കും. അതാപ്പൊ ത്ര വല്യ കാര്യം. ഞാന്‍.....''. മാധവേട്ടനെ പറയാന്‍ സമ്മതിക്കാതെ നബീല്‍ പറഞ്ഞു:
''കാര്യമുണ്ടച്ഛാ. ബാര്‍ബര്‍ഷാപ്പൊക്കെ എസിയായി; താടിവടിക്കുന്നവര്‍ക്ക് വലിയ ഡിമാന്റായി; വടിക്കുന്നവര്‍ വലി മുതലാളിമാരായി എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍മാരെ ആക്ഷേപിച്ച് ഇന്നാളൊരു കള്ളനോട്ടടിക്കാരന്‍ ഹാജ്യാര് സംസാരിച്ചത് അച്ഛന്‍ കേട്ടില്ലേ? എന്നിട്ടെന്താ താടിവടിക്കുന്ന പണിക്ക് സ്വന്തം മക്കളെ അയാള്‍ പറഞ്ഞുവിടാത്തത് എന്ന് അച്ഛന്‍ തന്നെയല്ലേ എന്നോടു ചോദിച്ചത്. ഇതുപോലെ, തെങ്ങുകേറ്റത്തൊഴിലാളികളെ മൊത്തം ആക്ഷേപിക്കുന്നതാ കഥ.........നേരം കുറെയായില്ലേ, ഞാന്‍ നവിയുടെ കൂടെ ഊണു കഴിച്ചു. അച്ഛന്‍ ഊണു കഴിക്ക്. എന്നിട്ട് ഞാന്‍ തന്നെ കഥ വായിച്ചു തരാം''
മാധവേട്ടന്‍ ഊണു കഴിഞ്ഞെത്തി. അപ്പോഴേക്കും നബീല്‍ മെയില്‍ ബോക്‌സ് തുറന്നു വച്ചിരുന്നു. നബീലും നവീനും കമ്പ്യൂട്ടറിനു മുന്നില്‍. മാധവേട്ടനും ഭാര്യ രാധേടത്തിയും അവരുടെ പിറകില്‍.
''ഉം വായിക്ക് നബി മോനേ. കേള്‍ക്കട്ടെ.'' മാധവേട്ടന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് നബീല്‍ കഥ വായിക്കാന്‍ തുടങ്ങി.
''കഥയുടെ പേര് കാര്യം കാണാന്‍ എന്നാണ്.....ഇനി കഥ കേട്ടോളൂ''. മാധവേട്ടനും രാധേടത്തിയും ചെവി വട്ടം പിടിച്ചിരുന്നു.
'' '' '' '' '' '' '' '' '' '' '' '' ''
സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ്. ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വെച്ചിരിക്കുന്നു. ചായ കാണുന്നില്ല. ''എടീ....ചായ എവിടെ? ഓനിപ്പൊ ഇങ്ങെത്തും.'' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു.
''എനിക്ക് രണ്ട് കയ്യേ ഉള്ളൂ മന്‍ഷ്യാ....ഞാന്‍ ഓന്‍ക്ക് കൊടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടില്ലേ? ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും.....പോരേ?''
''അത് മതി''
അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു.
''ആമിനാ...ഓനിങ്ങെത്തി'' എന്നു പറഞ്ഞ് സൈദാലിക്ക ഗേറ്റിനടുത്തേക്കോടി ഗേറ്റ് തുറന്നുകൊടുത്തു. നല്ല പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറ് സൈദാലിക്കയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്ത് നിര്‍ത്തി. കാറില്‍ നിന്നും 35 നോടടുത്ത് പ്രായം തോന്നിക്കുന്ന മാന്യ വസ്ത്രധാരിയായ യുവാവ് പുറത്തിറങ്ങി. സൈദാലിക്ക അവനെയും കൂട്ടി അകത്തേക്ക് നടന്നു.
''മോന്‍ ചെരിപ്പൊന്നും അയിക്കണ്ട...അങ്ങനെത്തന്നെ ഇങ്ങോട്ട് കേറിപ്പോര്''
സൈദാലിക്കയുടെ ആ വാക്കു വകവയ്ക്കാതെ അവന്‍ ചെരിപ്പ് പുറത്ത് അഴിച്ചു വച്ച് അകത്തേക്കു നടന്നു.
''ഞമ്മള്‍ക്കിത്തിരി ചായ കുടിക്കാം...എന്നിട്ടാകാം ബാക്കി'' എന്ന് പറഞ്ഞ് സൈദാലിക്ക അവനെ ഡൈനിംഗ് ടേബിളിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ടുപേരും ഇരുന്നു. ആമിനത്താത്ത ചൂടുള്ള ചായഗ്‌ളാസ് തട്ടവും കൂട്ടിപ്പിടിച്ച് ടേബിളില്‍ കൊണ്ടുവച്ച് അവനോട് ചിരിച്ചു.
''മോന്‍ക്കായിട്ട് പ്രതേ്യകം ഉണ്ടാക്കിയതാ...നല്ലോണം കഴിക്കണട്ടോ....നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് പത്തിരി ഇട്ടുകൊടുക്കി മന്‍ഷ്യാ''എന്നും പറഞ്ഞ് ആമിനത്താത്ത വീണ്ടും അടുക്കളയിലേക്ക് പോയി. സൈദാലിക്ക അവന്റെ പ്‌ളേറ്റില്‍ കുറേ പത്തിരി ഇട്ടുകൊടുക്കുയും കറി ഒഴിച്ചുകൊടുക്കുകയും ചെയ്തു. ആമിത്താത്ത സൈദാലിക്കയ്ക്കുള്ള ചായയുമായി വന്നു.
''അന്നെ എടക്കെടക്ക് കാണാഞ്ഞാല് ഇനിക്കും സൈദാലിക്കക്കും വല്ലാത്ത പൊറുതേ്യടാണ്. സൈദാലിക്ക എപ്പളും പറയും അന്നെങ്ങട്ട് കണ്ടീലല്ലോ..കണ്ടീലല്ലോന്ന്'' അതുകേട്ട് അവന്‍ സന്തോഷത്തോടെ ചിരിച്ചു.
''പിന്നെ അന്റെ മക്കള്‍ക്ക് ഞാന്‍ കൊറച്ച് സമ്മൂസേം ഉന്നക്കായേം ഒക്കെ ഉണ്ടാക്കി വെച്ചക്കണ്. ആ മാക്‌സിക്കാരന്‍ വന്നപ്പൊ അന്റെ പെണ്ണുങ്ങള്‍ക്ക് ഞാനൊരു മാക്‌സിയും വാങ്ങി വെച്ച്ക്ക്ണ്. പോവുംമ്പൊ എടുക്കാന്‍ മറക്കണ്ടട്ടോ. മാക്‌സി ഇഷ്ടപ്പെട്ടീല്ല്യങ്കില്‍ ഞമ്മക്ക് അത് മാറ്റട്ടോ...നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് കോയിക്കഷ്ണം ഇട്ട് കൊടുക്കി മന്‍ഷ്യാ...''. സൈദാലിക്ക അവന്റെ പ്‌ളേറ്റിലേക്ക് വീണ്ടും കോഴി ഇട്ടുകൊടുക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അവന്‍ സമ്മതിച്ചില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ സൈദാലിക്കയും അവനുംകൂടെ പുറത്തേക്ക് നടന്നു. ''മോന്‍ ഒന്നും കഴിച്ചില്ല''എന്ന് ആമിനത്താത്ത പരിഭവം പറഞ്ഞു. നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറന്ന് അവന്‍ ഒരു ബാഗ് കയ്യിലെടുത്തു. ആ ബാഗുമായി അവന്‍ കാറിനകത്തേക്കു കയറി ഡോര്‍ അടച്ചു. കാറ് ചെറുതായി കുലുങ്ങി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി. അവന്‍ വേഷം മാറിയിരിക്കുന്നു. കാക്കി നിറത്തിലുള്ള പട്ട ട്രൗസര്‍, ട്രൗസറിന്റെ അത്രപോലും നീളമില്ലാത്ത തോര്‍ത്ത്മുണ്ട് മുകളില്‍. തോര്‍ത്ത് മുണ്ട് അഴിഞ്ഞു പോകാതിരിക്കാന്‍ ചൂടികൊണ്ട് കെട്ടിയിരിക്കുന്നു. ബാഗില്‍ നിന്ന് ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൂടെ അവന്‍ എടുത്ത് കയ്യില്‍ പിടിച്ചു. ഈ രൂപത്തില്‍ അവനെ കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു.
''ഇപ്പൊ ആ മൊളങ്കൊമ്പ് ഇല്ല്യല്ലേ മോനേ രാമാ?''
''ഇല്ല സൈദാലിക്ക...അതൊക്കെ കൊണ്ടു നടക്കാന്‍ വല്ല്യ ബുദ്ധിമുട്ടല്ലേ?''
''മോനേ രാമാ...നീയാ ഇടിഞ്ഞ കൊലയൊക്കെ ഒന്ന് വലിച്ച് കെട്ടിക്കാളട്ടോ''. അമിനത്താത്ത പറഞ്ഞു.
''അതിന് ചൂടി എവിടെ ഇത്താ...?''
''നോക്കി നില്‍ക്കാണ്ടെ ഓന്‍ക്ക് ചൂടി എടുത്ത് കൊടുക്കി മന്‍ഷ്യാ...ആ നെടുംബരേല്ണ്ട്''
''ആളൊരു മണുങ്ങൂസാണ്'' സൈദാലിക്ക നെടുംമ്പുരയിലേക്ക് ചൂടിക്കായി ഓടിയപ്പോള്‍ ആമിനത്താത്ത രാമനോട് ഇങ്ങനെ പറഞ്ഞ് കുണുങ്ങിച്ചിരിച്ചു. സൈദാലിക്ക വേഗം ചൂടിയുമായി വന്ന് രാമന് കൊടുത്തു. രാമന്‍ ചൂടിയുമായി തെങ്ങിനു മുകളില്‍ കയറി. രാമന്‍ കയ്യിലേക്ക് നൊക്കി ഇരിക്കുന്നതു കണ്ടപ്പോള്‍ സൈദാലിക്ക ചോദിച്ചു.
''എന്തു പറ്റി രാമാ....കയ്യില് വല്ല ആരും കൊണ്ടോ?''
''ഏയ് ഇല്ല....ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്‌ഡേറ്റ് ചെയ്തതാണ്, തെങ്ങിന്റെ മണ്ടേലാണെന്ന്''
''എന്നാപിന്നെ ആ ഒണങ്ങിയ ഓലന്റെ സ്റ്റാറ്റസും ഒന്ന് അപ്‌ഡേറ്റ് ചെയ്‌തേക്ക്‌ട്ടോ, താഴെ എത്തീന്ന്''. ഇതും പറഞ്ഞ് സൈദാലിക്ക നല്ലൊരു ചിരി പാസ്സാക്കിക്കൊടുത്തു. ''ഫേസ്ബുക്കിനെക്കുറിച്ചറിയാത്ത കിളവന്‍'' എന്ന ഭാവത്തില്‍ രാമന്‍ പുച്ഛിച്ച് ചിരിച്ചു.
രാമന്‍ അര മണിക്കൂര്‍കൊണ്ട് അവന്റെ പണിയെല്ലാം ഭംഗിയായി തീര്‍ത്തു. ഒരു തേങ്ങ അരിവാളിലും മറ്റേത് കയ്യിലും പിടിച്ച് കാറിന്റെ ഡിക്കി തുറന്ന് ആ തേങ്ങ അവന്‍ അതിനകത്തേക്കിട്ടു. വീണ്ടും കാറിനകത്തേക്ക് കയറി. കാറിന്റെ ചെറു കുലുക്കം വീണ്ടും. പഴയപോലെ മാന്യമായ വസ്ത്രത്തില്‍ അവന്‍ പുറത്തിറങ്ങി. ബാഗ് ഡിക്കിയില്‍കൊണ്ടുപോയി വച്ചു. സൈദാലിക്ക അഞ്ഞൂറിന്റെ ഒരു നൊട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു. നാണം കലര്‍ന്ന ഒരു ചിരിയുമായി അവന്‍ അത് വാങ്ങി.
''രാമാ...പോവല്ലേ'' എന്നു പറഞ്ഞ് കയ്യില്‍ കുറച്ച് പൊതികളുമായി അമിനത്താത്ത വന്നു.
''നിങ്ങളിതൊക്കെ ഒന്ന് ഓന്റെ വണ്ടീല്‍ക്ക് വെച്ച് കൊടുക്കീന്ന്....''.
അമിനത്താത്ത സൈദാലിക്കയോട് ആവശ്യപ്പെട്ടു. സൈദാലിക്ക കാറിന്റെ പുറകിലെ ഡോര്‍ തുറന്ന് അവിടെ വെച്ചിരിക്കുന്ന മറ്റു പൊതികളുടെ കൂട്ടത്തിലേക്ക് അവരുടെ പൊതിയും വച്ചുകൊടുത്തു. രാമന്‍ ചിരിച്ച് ''എന്നാല്‍ ശരി''എന്നും പറഞ്ഞ് വണ്ടിയുമായി പോയി. ഗേറ്റടയ്ക്കാന്‍ സൈദാലിക്കയ്‌ക്കൊപ്പം ആമിനത്താത്തയും മുറ്റത്തേക്കിറങ്ങിച്ചെന്നു.
''ഇന്റെ മക്കളെക്കൂടെ ഞാന്‍ ഇത്രയും സ്‌നേഹത്തോടെ മോനേന്ന് വിളിച്ചിട്ടില്ല. ഇന്റെ മക്കള്‍ക്ക് വരേ ഞാന്‍ ഇങ്ങനെ തിന്നാന്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ല. ഈ തേങ്ങവലിക്കാരന്‍ ഹിമാറിനാണ് ഞാന്‍...1500 ഉറുപ്പ്യാണ് ഓന്‍ മാസത്തിലൊരൂസം തേങ്ങ വലിക്കാന്‍ വര്ണതിന്റെ ചെലവ്''. ആമിനത്താത്ത ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
''സാരല്ല്യ ആമിനാ...ഇനിയിപ്പൊ ഞമ്മക്കും ഞമ്മടെ മക്കള്‍ക്കും ഓരെ മക്കള്‍ക്കും ധൈര്യായിട്ട് തൊടീലൂടെ ഇറങ്ങി നടക്കാലോ...മക്കള്‍ക്ക് എവിടെ വേണേലും കളിക്കാം. തേങ്ങ തലേലുവീഴും എന്നൊന്നും പേടിക്കേണ്ടല്ലോ''. സൈദാലിക്കയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അമിനത്താത്തയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
.'' '' '' '' '' '' '' '' '' '' '' '' ''
പിന്‍കുറിപ്പ്: തേങ്ങവലിക്കാരെ കിട്ടാനില്ലാത്ത ഈ സമയത്ത് ഇതുപോലുള്ള സല്‍ക്കാരങ്ങള്‍ നിങ്ങളും നടത്തേണ്ടി വന്നേക്കാം.
.'' '' '' '' '' '' '' '' '' '' '' '' ''
.'' '' '' '' '' '' '' '' '' '' '' '' ''
നബീല്‍ കഥ വായിച്ചു കഴിഞ്ഞു. മാധവേട്ടന്റെയും രാധേടത്തിയുടെയും മുഖത്ത് നിര്‍വികാര ഭാവം. നവീനിനൊരു കള്ളച്ചിരി. പക്ഷേ, നബീലിന്റെ മുഖം ദേഷ്യംകൊണ്ട് ചെമന്നിരുന്നു.
''ആ കള്ള ഹിമാറാമിനത്തള്ള പറഞ്ഞത് കേട്ടോ അച്ഛാ''
''അങ്ങനെ പറയല്ലേ നബിമോനേ. നിന്റെ ഉമ്മയെക്കാളും പ്രായമില്ലേ അതിന്'' രാധേടത്തി ചോദിച്ചു. ഇതുകേട്ട് നവീനും ചോദിച്ചു: ''അവരെ ഹിമാറെന്നൊക്കെ വിളിക്കുന്നത് തെറ്റണെടാ?''
''ഒരു തൊഴിലാളിയെ ഹിമാറെന്നു വിളിച്ച് ആക്ഷേപിക്കാമെങ്കില്‍ അങ്ങനെ വിളിച്ച തള്ളയെയും ഹിമാറെന്നു വിളിക്കാം. ശരിക്കും പറഞ്ഞാല്‍ ഒറിജിനല്‍ ഹിമാര്‍ ആ തള്ളയാണ്. തന്ത ഒരു മണ്ങ്ങൂസും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, തള്ളയെ ഹിമാറെന്നു വിളിക്കുന്നതുപോലും തെറ്റാണ്. ഹിമാറെന്നാല്‍ കഴുത. കഴുതയുടെ ബുദ്ധിപോലുമില്ല ആ തള്ളയ്ക്ക്. ഇത്തരക്കാരെ ബഹുമാനിക്കുന്നതിലും നല്ലത് കഴുതകളെ ആദരിക്കലാണ് ''
''നിനക്ക് മൂക്കത്ത് കോപമാ നബ്യേ. ബാപ്പാന്റെ പ്രായമുള്ള അയാളെ മണങ്ങൂസ്സെന്നു വിളിക്കുന്നത് തെറ്റുതന്നെയാണ് മോനേ'' അതുവരെ മിണ്ടാതിരുന്ന മാധവേട്ടന്‍ പറഞ്ഞു.
''അല്ലച്ഛാ. ഞാനല്ല അയാളെ ആദ്യം മണ്ങ്ങൂസെന്നു വിളിച്ചത്. ഹിമാറാമിന തന്നെയല്ലേ അയാള്‍ മണ്ങ്ങൂസാണെന്ന് രാമേട്ടനോട് പറഞ്ഞത്'' ഒന്നു നിര്‍ത്തി നബീല്‍ വീണ്ടും തുടര്‍ന്നു.
''അമ്മേ, അച്ഛാ, നവ്യേ നിങ്ങള്‍ക്കറിയില്ലേ ഈ സൈദാലി മണുങ്ങൂസ് എന്റെ ബാപ്പാന്റെ കൂടെ കന്നുപൂട്ടി നടന്നിരുന്ന കാര്യം. അഞ്ചു സെന്റും അതിലൊരു ചെറിയ ഓലപ്പുരയുമല്ലേ അവര്‍ക്കുണ്ടായിരുന്നത്. ഇപ്പോ എന്‍.എച്ചില്‍ അഞ്ചേക്കറും അരമനവീടുമായി. ആള് വല്ല്യ ഹാജ്യാരായി. മൂന്നു മക്കള്‍ ദുബായീലുണ്ട്. അറബീടെ വീട്ടില്‍ അടിച്ചുതളിയാ ഒരാള്‍ക്ക് പണി. ഇത് മാന്യമായ ഒരു പണിയാണെന്നെങ്കിലും പറയാം. ഒരാള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റിലിരുന്ന് അറബീടെ മൊതല് മൂക്കില് വലിക്കലാ പണി. മൂന്നാമത്തെയാള്‍ ഇടയ്ക്കിടിക്ക് നാട്ടില്‍ വന്നുപോകുന്നത് കണ്ടിട്ടില്ലേ. പിരാന്തന്‍പൊടിയുടെ കച്ചോടമാ അവന്. തേങ്ങടാന്‍ ആളെക്കിട്ടാന്‍ ഇത്ര എടങ്ങേറാണെങ്കില്‍, അര മണിക്കൂറിന് അഞ്ഞൂറ് കിട്ടുമെങ്കില്‍ ഇവര്‍ക്കെന്താ ആ പണികള്‍ നിര്‍ത്തി തെങ്ങുമ്മെക്കേറുന്ന പണി ചെയ്തൂടെ? ഇവരുടെ കാലിലെന്താ തളപ്പ് കേറൂലേ! ''
''സൈതാലിക്കാന്റെ ഒരു മകന്‍ ബാങ്കിലല്ലേ''. രാധേടത്തി ചോദിച്ചു.
''ബാങ്ക്. കുന്തം. അവന് കുഴല്‍പ്പണം എത്തിച്ചുകൊടുക്കുന്ന കള്ളപ്പണിയാ. ചെറിയ ചെക്കന് ചെത്തലാ പണി. കള്ളുചെത്തല്ല. മോട്ടോര്‍ സൈക്കിളില്‍ ചെത്തല്. കരിഷ്മ സെഡ്ഡെമ്മാറില്‍! നല്ല പുത്തന്‍ സുസുക്കി സ്വിഫ്റ്റ് കാറ് അവനില്ലാഞ്ഞിട്ടല്ല. കാറിലിരുന്നാല്‍ ആ പുളിച്ചിയെ നാട്ടുകാര് കാണൂലല്ലോ! അതുകൊണ്ടാ സുസുക്കി സ്വിഫ്റ്റ് ഷെഡിലിറക്കി സെഡ്ഡെമ്മാര്‍ റോഡിലിറക്കിയത്! ഹറാമായ മൊതല് കുറേയില്ലേ. ആ പണംകൊണ്ട് ഇഷ്ടംപോലെ ചെത്താലോ! എവടെപ്പോയാലും നാലുമണിയാകുമ്പോഴേക്കും അവന്റെ സെഡ്ഡെമ്മാര്‍ സെന്റ്‌ജെമ്മാസ് കോളേജിന്റെ മുമ്പിലെത്തും. അവന് വേറെയും പല സുഖക്കേടുകളുമുണ്ട്. അത്‌പ്പൊ അച്ഛനോടും അമ്മയോടും പറയാന്‍ പറ്റൂലാ. എന്താ ആ ചെക്കനെ തെങ്ങുമ്മെക്കേറാന്‍ വിട്ടാല്‍? അര മണിക്കൂര്‍ കൊണ്ട് അഞ്ഞൂറ് കിട്ടുന്ന പണിക്ക് പറഞ്ഞയച്ചൂടെ ആ ഹംക്ക് ഹക്കീമിനെ ഹിമാറാമിനാക്ക്. എന്തിനാ ത്ര എടങ്ങേറായി രാമേട്ടനെത്തന്നെ ആശ്രയിക്കുന്നത്? ഹക്കീമിന്റെ കാലില്‍ തിളങ്ങുന്ന പണക്കൂടുതലുള്ള ഷൂ മാത്രമല്ല പരുപരുത്ത തളപ്പും കേറും..........കഴിഞ്ഞില്ല. ഇനിയും പറയാനുണ്ട്. ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന മണ്ങ്ങൂസിമാറുകളുടെ പേരക്കുട്ടികളെ ഇപ്പൊത്തന്നെ തെങ്ങുമ്മെക്കേറ്റം പഠിപ്പിച്ചാല്‍ അവര്‍ ഒന്നാംതരം തെങ്ങുകേറ്റക്കാരാകൂലേ? അച്ഛനുള്ള അഞ്ചു തെങ്ങിലും ആ ചെക്കമ്മാരെക്കൊണ്ട് തേങ്ങ ചാടിപ്പിക്കാം''.
ഒരു കള്ളച്ചിരി പാസ്സാക്കിയതിനു ശേഷം, മൗനത്തിലായിരുന്ന മാധവേട്ടനെ നോക്കി നബീല്‍ വീണ്ടും പറഞ്ഞു:
'' അച്ഛാ, ഞാനും ഒരു കഥയെഴുതാന്‍ തീരുമാനിച്ചു''
'' യ്യ് കഥയെഴുതുകയോ? ''
'' എന്താ എഴുതിയാല്‍? എഴുത്ത് ആരുടെയും കുത്തകയല്ലല്ലോ. പ്രസിദ്ധീകരിക്കാന്‍ ആരുടെയും കനിവ് കാക്കേണ്ടതുമില്ല. പേസ്ബുക്കും മെയില്‍ ബോക്‌സും ബ്‌ളോഗുമൊക്കെയില്ലേ. എന്തുതെറി വേണമെങ്കിലും എഴുതാം. ആരെയും കുതിരകേറാം...........പിന്നെയല്ലേ ഇത്. എന്റെ കഥയുടെ തലക്കെട്ട് കേള്‍ക്കണോ?
'' എല്ലാവരും ആകാംക്ഷയോടെ നബീലിനെ നോക്കി.
''ഇനി ഹിമാറാമിനാന്റെ മക്കള്‍ തെങ്ങുമ്മെക്കേറട്ടെ!''
''കഥയെ കഥയായി കണ്ടാല്‍പ്പോരെ നബിക്കുട്ട്യേ. അതിന്റെ ഉള്ളിലേക്കിങ്ങനെ ആഴ്ന്നിറങ്ങണോ?''
'' അതെ, അമ്മേ. അവരുടെ കഥയെ നമ്മള്‍ കഥയായി കാണുന്നു. ഞാനെഴുതുന്ന കഥയെ അവരും കഥയായി കണ്ടാല്‍ മതി. പ്രശ്‌നം തീര്‍ന്നില്ലേ?
''നിന്നോട് തര്‍ക്കിക്കാന്‍ ഞാനില്ല'. രാധേടത്തി ചിരിച്ചുകൊണ്ടു പറഞ്ഞു. നവീന്‍ നബീലിനെ നോക്കി ഒന്നു ചിരിക്കുകയും ചെവിക്കൊരു നുള്ളു കൊടുക്കുകയും ചെയ്തു.
''പിന്നേയ് ഒരു കാര്യംകൂടി. അവരുടെ കഥയ്‌ക്കൊരു പിന്‍കുറിപ്പുണ്ടല്ലോ. ഞാനെഴുതുന്ന കഥയ്ക്കും ഒരു പിന്‍ കുറിപ്പ് കൊടുക്കുന്നുണ്ട്''
'' എന്താണാവോ പിന്‍കുറിപ്പ്?'' ചോദിച്ചത് മാധവേട്ടനായിരുന്നു.
''ഇത് കഥ. കഥ വായിച്ചവര്‍ ഒരു കാര്യംകൂടി വായിക്കുക. ആ കാര്യം വായിക്കാന്‍ ഹിമാറാമിനാന്റെ മണ്ടയ്ക്ക് ഞൊട്ടുക''. നബീല്‍ പറഞ്ഞു നിര്‍ത്തി.
'' '' '' '' '' '' '' '' '' '' '' '' ''