My Blog List

Monday, July 18, 2011

സുശീലയും പുരുഷോത്തമനും

രണ്ട് കഥകള്‍

1. സുശീല
          ''ഹൊ! എന്തൊരു ശല്യം!! കുറേ നേരമായല്ലോ കുറക്കന്റെ മാതിരി ഓരിയിടാന്‍ തൊടങ്ങീട്ട്. എന്താ മന്‍ഷ്യാ നിങ്ങക്ക് വേണ്ടത്?''
     ''സുശീലേ, ആ കുപ്പായമൊന്നിങ്ങെടുത്തു താ. സമയമില്ലാഞ്ഞിട്ടല്ലേ മുത്തേ. ഇനി ഞാനതിന് ഇവിടുന്നങ്ങട്ട് നടന്നു വരേണ്ടേ. പ്‌ളീസ്, എന്റെ പൊന്നു സുശിമോളല്ലേ!''
        ''ഹൗ! വല്ലാത്തൊരു കൊഞ്ചിക്കൊഴയല്‍. ഇനി അതും എന്റെ കൈകൊണ്ടുതന്നെ വേണം. കഷ്ടം, മര്യാദയ്‌ക്കൊരു സീരിയല്‍ കാണാന്‍കൂടി സമ്മതിക്കാത്ത സാധനം. ഇങ്ങനെയുണ്ടോ മനുഷ്യര്‍'' എന്ന് പല്ലുറുമ്മി പ്രാകിപ്പറഞ്ഞുകൊണ്ട് സുശീല ബ്‌ളൗസ് അലക്കുകല്ലിലേക്ക് എറിഞ്ഞുകൊടുത്തു.
............
2. പുരുഷോത്തമന്‍
          ''ഹും! അവള്‍ രാവിലെത്തന്നെ മേലേ വീട്ടിലേക്ക് കളിക്കാന്‍ പോയിരിക്കുന്നു. ഒരു പെണ്‍കുട്ടിയാണെന്ന ബോധം അവള്‍ക്കില്ല. പെണ്‍കുട്ടികള്‍ ഈ പ്രായത്തില്‍ത്തന്നെ വീട്ടുപണികളൊക്കെ ചെയ്തു തുടങ്ങണം. ചൂലെടുത്തു അടിച്ചുവാരാനും പാത്രം കഴുകാനുമൊക്കെ പഠിക്കണം''
         ''പെണ്ണ്, പെണ്ണ്, പെണ്ണ്! ഇങ്ങനെ എപ്പോഴും വിളിച്ചുകൂവി അവളുടെ മനസ്സില്‍ അവളൊരു പെണ്ണാണെന്നും പെണ്ണ് മോശപ്പെട്ട സാധനമാണെന്നും സ്ത്രീ പുരുഷന്റെ അടിമയാണെന്നും ഉള്ള അപകര്‍ഷതാ ബോധം ഉറപ്പിക്കുന്നത് ശരിയല്ലായെന്ന് ഞാന്‍ എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട്. ചൂലും മുറവുമൊക്കെ ആണ്‍കുട്ടികള്‍ക്കും പറ്റും. സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടി സംസാരിക്കുന്ന ആളാണ് ഞാനെന്ന കാര്യം നിനക്കറിഞ്ഞൂടേ?''
      ''ഇത് പ്രസംഗിക്കാന്‍ പറ്റുന്ന കാര്യം. കാര്യത്തോടടുത്താല്‍ പെണ്ണിനെ പെണ്ണായേ നിങ്ങള്‍ ആണുങ്ങള്‍ കാണുകയുള്ളൂ''
            ''അത് വെറും തോന്നലാ''
            ''അല്ല''
            ''അതേന്ന്''
            ''അല്ലെന്ന്''
            ''അതേന്ന് പറഞ്ഞില്ലേ''
           പുരുഷോത്തമന്റെ നാവിനു പകരം പിന്നെ കാലാണ് നീണ്ടത്. പുരുഷോത്തമന്റെ ചവിട്ടേറ്റ് സൗദാമിനി ചന്തികുത്തി നിലത്തു വീണു. സൗദാമിനിയുടെ കരച്ചില്‍ കേട്ട് മുറിയില്‍ ടീവി കണ്ടുകൊണ്ടിരുന്ന മകന്‍ ഓടി വന്നു. അവന്‍ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. കാര്യം മനസ്സിലാക്കിയ അവന്‍ അച്ഛനുനേരെ കണ്ണുരുട്ടി. അച്ഛന്‍ തിരിച്ചും കണ്ണുരുട്ടി. അവര്‍ പരസ്പരം വഴക്കിട്ടു. ബഹളം കേട്ട് മകള്‍ ഓടിയെത്തി.
           ''എന്താ, എന്താ! എന്താ സംഭവിച്ചത്? എന്തിനാണമ്മ കരയുന്നത്? എന്തിനാണ് അച്ഛനും ഏട്ടനും തമ്മില്‍ വഴക്ക് കൂടുന്നത്?''
       ''പ്പെ പട്ടി. ആണുങ്ങള്‍ സംസാരിക്കുന്നിടത്ത് പെണ്ണുങ്ങള്‍ക്കെന്തു കാര്യം? പോടീ നായിന്റെ മോളേ അടുക്കളയില്‍''
          നായിന്റെ മോളോടൊപ്പം നായിന്റെ മോളുടെ അമ്മയും അടുക്കളയിലേക്ക് പോയി.
............

Saturday, July 09, 2011

സോണാ രാജിനെ സഹായിക്കുക

        പൊന്മളക്കാരന്‍ എന്ന ബ്‌ളോഗറിട്ട ഒരു പോസ്റ്റാണ് ഇത്തരമൊരു കുറിപ്പെഴുതുവാന്‍ കാരണം. പ്രസ്തുത പോസ്റ്റ് വായിച്ച് വിഷയം മനസ്സിലാക്കുക. ഇത്തരമൊരു അഭ്യര്‍ത്ഥനയില്‍ ചിലര്‍ അസ്വാഭാവികത കണ്ടേക്കാം. അവരെ കുറ്റം പറയാനും പറ്റില്ല. കാരണം, പട്ടിണി മാറ്റാനുള്ള സഹായത്തിനോ മാരക രോഗത്തിന് മരുന്നു വാങ്ങാനുള്ള സഹായത്തിനോ വേണ്ടിയല്ല അഭ്യര്‍ത്ഥിക്കുന്നത്‌.  3 ലക്ഷം രൂപ വിലയുള്ള സൈക്കിള്‍ വാങ്ങാനാണ്. എന്തുകൊണ്ടോ ഈ കായിക താരത്തെ സഹായിക്കാനുള്ള ബാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. ഇതുകൊണ്ടാണ് പൊന്മളക്കാരന്റെ ബ്‌ളോഗില്‍ ഞാന്‍ കമന്റ് എഴുതിയതും ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റിടുന്നതും.    വാര്‍ത്തയില്‍ കണ്ട നമ്പരില്‍ (9745347200) ഞാന്‍ സോണാ രാജിന്റെ അമ്മയെ വിളിക്കുകയുണ്ടായി. അന്‍പതോളം പേര്‍ അവരെ ഫോണില്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. അവരുടെ ബാങ്ക് (ബാങ്ക് ഓഫ് ബറോഡ-കൊയിലാണ്ടി ബ്രാഞ്ച്) എക്കൗണ്ട് നമ്പരും isfi കോഡും ഇതാണ്. എക്കൗണ്ട് നമ്പര്‍ 34020100001088. isfi കോഡ് barodquical. താല്പര്യമുള്ള ബ്‌ളോഗര്‍മാര്‍ക്ക് ഈ എക്കൗണ്ട് നമ്പരില്‍ പണം നിക്ഷേപിക്കാവുന്നതാണ്. താമസിയാതെ തന്നെ പ്രസ്തുത എക്കൗണ്ടില്‍ ഞാന്‍ 1000 രൂപ നിക്ഷേപിക്കുന്നതാണ്. നല്ലതു വരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു!

Friday, June 17, 2011

ആരോഗ്യസ്സാമി


മക്തബ് സായാഹ്ന ദിനപത്രം 17.06.2011


       കൊച്ചു കുഞ്ഞല്ലേ എന്നു വിചാരിച്ച് ചൂടാറ്റിയ കടുപ്പം കുറച്ച ചായയാണ് അവര്‍ അവന് നല്‍കിയത്. ഗ്‌ളാസിലേക്ക് തറപ്പിച്ചു നോക്കി അവന്‍ ചോദിച്ചു. 
        ''ഇതില്‍ ഷുഗര്‍ ഇട്ടിട്ടുണ്ടോ ആന്റീ?'' കൊച്ചു പയ്യന്റെ ചോദ്യം കേട്ട് അവര്‍ പകച്ചുപോയി. അവര്‍ കുഞ്ഞിന്റെ മമ്മിയെ ചോദ്യ ഭാവത്തോടെ നോക്കി. 
      ''അവനിപ്പഴേ ഹെല്‍ത്തിനെക്കുറിച്ച് നല്ല ബോധവാനാണ്. ഡി.പി.യാകേണ്ടെന്ന് അവനിപ്പഴേ തീരുമാനിച്ചു. ഡയറ്റ് കണ്‍ട്രോളിലാണവന്‍'' 
       ''ഡി.പി.യോ?'' 
       ''അതെ, ഡയബറ്റിക് പേഷ്യന്റ്.......സ്‌കൂളിലെ സൗജന്യ ഡയബറ്റിക് ക്യാമ്പില്‍ അവന്റെ ഷുഗര്‍ പരിശോധിച്ചു. നോര്‍മലിലും ഒരു എം.ജി. കൂടുതലായിക്കണ്ടു. മെഡിസിന്റെ ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാലും അവനിപ്പഴേ ഷുഗര്‍ കണ്‍ട്രോള്‍ ചെയ്യുകയാണ്. ഇപ്പോഴവന്‍ ഷുഗറിട്ട ചായയും പായസവും ലഡുവുമൊന്നും കഴിക്കില്ല.....ചെറുപ്പത്തിലേ കുട്ടികളില്‍ നമ്മള്‍ ആരോഗ്യ ബോധവും ശുചീകരണ ബോധവും ഉണ്ടാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വീടു മുഴുവന്‍ ഡറ്റോള്‍കൊണ്ട് കഴുകണം. വീട് എപ്പോഴും ഹൈജീനിക്കാവണം. അവനിതൊക്കെ നന്നായി അറിയാം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും സോപ്പുപയോഗിച്ച് അവന്‍ കൈകള്‍ വൃത്തിയാക്കും. രണ്ടുനേരം കുളിക്കും. വൃത്തികെട്ട കുട്ടികളുമായി കൂട്ടുകെട്ടില്ല. നമുക്കുള്ള സ്ഥലങ്ങളൊന്നും ഹൈജീനിക്കല്ലല്ലോ. അതുകൊണ്ടവന്‍ കളിക്കാനും പോകില്ല. ഡയ്‌ലി മൂന്നു നേരം പല്ല് ബ്രേഷ് ചെയ്യും. ടോയ്‌ലറ്റില്‍ ഗ്‌ളൗസ് യൂസ് ചെയ്യും''.     ഹെല്‍ത്തിനെക്കുറിച്ചും വൃത്തിയെക്കുറിച്ചും മമ്മി അവര്‍ക്ക് ചെറിയൊരു ക്‌ളാസ്സെടുത്തുകൊടുത്തു. ഉച്ചയൂണിനുള്ള സമയമായി. അവര്‍ തന്നെയാണ് അവന് ഭക്ഷണം വിളമ്പിക്കൊടുത്തത്. അവരുടെ കയ്യിലെ പപ്പടം കണ്ടപ്പോള്‍ മമ്മി പറഞ്ഞു. 
  ''അവനെ ബി.പി.പി.യാക്കല്ലേ?........മനസ്സിലായിക്കാണില്ല. ബ്‌ളഡ് പ്രഷര്‍ പേഷ്യന്റ്! ആരോഗ്യമാസികയിലെ ഒരു ആര്‍ട്ടിക്കിള്‍ ഞാനവന് വായിച്ചു കൊടുത്തിരുന്നു. അതിനുശേഷം അവന്‍ പപ്പടം, അച്ചാര്‍, പച്ചടി, കിച്ചടി എന്നിവയൊന്നും തൊടാറേയില്ല. എന്തിനധികം പറയുന്നു കുച്ചുപ്പുഡി കാണന്നതുപോലും അവനിഷ്ടമല്ല'' 
        'ഇവനൊരു ആരോഗ്യസ്സാമി തന്നെ'എന്നു മനസ്സില്‍ പറഞ്ഞ് അവര്‍ വീണ്ടും അവന്റെ മമ്മിയെ നോക്കി. 
       ''ഞാന്‍ പറഞ്ഞില്ലേ. ഹെല്‍ത്ത് നോക്കുന്നതില്‍ അവന് നല്ല ബോധമുണ്ടെന്ന്'' 
       'പൊട്ടറ്റൊ എന്നെ ജി.പി.യാക്കും' എന്നു പറഞ്ഞ് സാമ്പാറിലെ ഉരുളക്കിഴങ്ങിന്റെ കഷണം മാറ്റി വച്ച് വളരെ കരുതലോടെ അവന്‍ ചോറുണ്ണാന്‍ ആരംഭിച്ചു. ചെസ്സു കളിക്കാര്‍ വളരെ ശ്രദ്ധിച്ച് കരുക്കള്‍ നീക്കുന്നതുപോലെയാണ് ആരോഗ്യസ്സാമി ഭക്ഷണ സാധനങ്ങള്‍ ഓരോന്നായി അവന്റെ വായിലേക്ക് നീക്കിക്കൊണ്ടിരുന്നത്. ആരോഗ്യസ്സാമിയുടെ ഇലയിലേക്ക് ഇടാനായി അവര്‍ ഒരു അയിലക്കഷണം കയ്യിലെടുത്തു. അപ്പോഴേക്കും ആരോഗ്യസ്സാമിയുടെ മമ്മി ഇടപെട്ടു. 
         ''വേണ്ട; വേണ്ട. അവനെ സി.പി.യാക്കല്ലേ?''     ''സി.പി.യോ''  
     ''കൊളസ്ട്രാള്‍ പേഷ്യന്റ്......എണ്ണയില്‍ പൊരിച്ചതൊന്നും അവന്‍ കഴിക്കില്ല. ആരോഗ്യമിത്ര ഹെല്‍ത്ത് ക്‌ളബ്ബുകാര്‍ ഇന്നാള് നടത്തിയ സൗജന്യ കൊളസ്‌ട്രോള്‍ ചെക്കപ്പ് ക്യാമ്പില്‍ ഞങ്ങള്‍ പോയിരുന്നു. ഡോക്‌ടേഴ്‌സിന്റെ ക്‌ളാസ്സുകള്‍ കേട്ടപ്പോള്‍ത്തന്നെ അവന്‍ പറഞ്ഞത്, മമ്മീ ഇപ്പൊത്തന്നെ കണ്‍ട്രോള്‍ ചെയ്താല്‍ സി.പി.യാവാതെ നോക്കാമെന്ന്. അതിനുശേഷം വറുത്തതും പൊരിച്ചതുമൊന്നും അവന്‍ തൊട്ടിട്ടില്ല'' പിന്നെ കുറച്ചുനേരം ഏതൊക്ക ഭക്ഷണമാണ് കൊളസ്‌ട്രോള്‍ ഉണ്ടാക്കുക, എങ്ങനെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം, കൊളസ്‌ട്രോളിന്റെ ആരംഭ ലക്ഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആരോഗ്യസ്സാമിയുടെ മമ്മി അവര്‍ക്ക് ക്‌ളാസ്സെടുത്തു കൊടുത്തു. അവര്‍ അതെല്ലാം കേട്ട് തനിക്കും ആരോഗ്യ ബോധം വന്നു തുടങ്ങി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ആരോഗ്യസ്സാമി അവിയലിലെ ഒരു കഷണമെടുത്ത് വായിലേക്ക് കൊണ്ടുപോയപ്പോള്‍ അവനെ തടത്തുകൊണ്ടു അവര്‍ പറഞ്ഞു.
        ''വേണ്ട മോനേ. അത് എം.കെ.യുടെ കഷണമല്ലേ? അതു കഴിച്ചാല്‍ എം.കെ.പി.യാകും!'' 
       ''എം.കെ.? വാട്ട്, എം.കെ.പി?!'' 
       അന്തം വിട്ടു നില്‍ക്കുന്ന ആരോഗ്യസ്സാമിയോടും അവന്റെ മമ്മിയോടുമായി അവര്‍ പറഞ്ഞു. 
        ''എം.കെ.എന്നാല്‍ മുരിങ്ങാക്കായ. മുരിങ്ങാക്കായ കഴിച്ചാല്‍ മൂലക്കുരുപ്പേഷ്യന്റാകും!'' 
................

Thursday, June 02, 2011

മാധവിക്കുട്ടി മതം മാറുന്നില്ല

           കേരള സാഹിത്യ അക്കാദമി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളില്‍ വച്ച് 23.06.2010 ന് യുവ സാഹിത്യ ശില്പശാല നടത്തുകയുണ്ടായി. ശില്പശാലയുടെ ഭാഗമായി 'കമലാ സുരയ്യാ സ്മൃതി' എന്ന പരിപാടിയുമുണ്ടായിരുന്നു. ശ്രീമതി: സോണിയ ഇ.പ.യാണ് 'കമലാ സുരയ്യാ സ്മൃതി' നടത്തിയത്. കമലാ സുരയ്യയെ വാനത്തിനുമപ്പുറം പുകഴ്ത്തിയ അവര്‍ സുരയ്യയുടെ മതം മാറ്റം മതേതരത്വത്തിനു വേണ്ടി നടത്തിയ ബലിയാണെന്നുകൂടി തട്ടിവിട്ടു. ചര്‍ച്ചയില്‍ പങ്കെടുക്കുവാനുള്ള അവസരമില്ലാത്തതിനാല്‍ ഒന്നും പറയാന്‍ സാധിച്ചില്ല. പ്രസംഗം കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങിയ അവരോട് നിലപാടിലുള്ള വിയോജിപ്പ് അറിയിക്കുക മാത്രം ചെയ്തു.
           വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കാഞ്ഞിരത്തെ മുന്തിരിയാക്കാനും മുന്തിരിക്കുരുവിനെ ചക്കക്കുരുവുമാക്കാനുള്ള മിടുക്ക് പലര്‍ക്കുമുണ്ട്. ഇത്തരമൊരു വ്യാഖ്യാനക്കസര്‍ത്ത് മാത്രമാണ് ശ്രീമതി: സോണിയ ഇ.പ. നടത്തിയത്. സുരയ്യയെ ഒരു വ്യക്തി എന്ന നിലയില്‍ പഠിച്ചാല്‍ സ്‌നേഹത്തിന്റെ പ്രതിരൂപമായി എടുക്കാന്‍ പറ്റിയ വ്യക്തിത്വമൊന്നുമില്ല അവര്‍ക്കെന്ന് ബോധ്യമാകും. അവര്‍ സ്‌നേഹത്തെക്കുറിച്ച് വല്ലാതെ പറയാറുണ്ടായിരുന്നു. സ്‌നേഹത്തെക്കുറിച്ച് ഏറെ പാടിയ കവി മഹാകവി കുമാരനാശാനാണ്. പാവങ്ങളുടെ ചേരിയിലേക്ക് ഇറങ്ങിച്ചെന്ന കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍. മിഠായിയും നിലക്കടലയുമായി കടപ്പുറത്തുപോയി കടലിന്റെ പൊന്നോമന മക്കള്‍ക്ക് അത് വിതരണം ചെയ്ത് അവരോട് കുശലം പറയാനും കൂട്ടുകൂടാനും സമയം കണ്ട പി.കുഞ്ഞിരാമന്‍ നായരെപ്പോലെ കമലാ സുരയ്യയെ സ്‌നേഹത്തിന്റെ പര്യായമായി വാഴ്ത്താന്‍ സാധിക്കുകയില്ല. എന്തെല്ലാം പരിമിധികളുണ്ടെങ്കിലും, അതിനുള്ള അര്‍ഹതയുള്ളത് (കമലാ സുരയ്യ ജീവിച്ചിരുന്ന കാലഘട്ടത്തില്‍) സുഗത കുമാരി ടീച്ചര്‍ക്കാണ്. ഇതിനൊരു മറുവശംകൂടിയുണ്ട്. അവരെ പുറമേക്ക് പുകഴ്ത്തുമ്പോഴം പലരുടെയും ഉള്ളില്‍ അവരോട് പകയായിരുന്നു. ഈ പകയ്ക്ക് കാരണം അവരുടെ മതം മാറ്റമായിരുന്നു. എത്ര വിപ്‌ളവം പറഞ്ഞാലും മിക്കവരുടെയും ഉള്ളില്‍ ജാതിയും മതവും ലയിച്ച് കിടക്കുന്നുണ്ടല്ലോ.
               മാധവിക്കുട്ടി അഥവാ കമലാ സുരയ്യ മിക്കവര്‍ക്കും ഒരു വികാരമായിരുന്നു. ഒരു കൂട്ടര്‍ അവരെ സാഹിത്യകാരിയായി അംഗീകരിക്കാന്‍ തുടങ്ങിയത് അവര്‍ മതം മാറിയതിനുശേഷമാണ്. വലിയതെന്തോ വീണുകിട്ടി എന്ന രീതിയിലായിരുന്നു അവരെ എഴുന്നെള്ളിച്ച് കൊണ്ടുനടന്നിരുന്നത്. 'എന്റെ കഥ'യെ വിമര്‍ശിച്ചവരൊക്കെ അതിനെ മഹത്തരമാക്കാന്‍ ന്യായീകരണം കണ്ടുപിടിച്ചുകൊണ്ടിരുന്നു. പെരുന്നാളാശംസകളില്‍ കമലാ സുരയ്യയുടെ പടങ്ങള്‍ വന്നു. എന്നാല്‍ ചിലരുടെ രീതികള്‍ നേരെ മറിച്ചായുന്നു. അവര്‍ കമലാ സുരയ്യ എന്ന പേര് ബോധപൂര്‍വ്വം ഒഴിവാക്കി മാധവിക്കുട്ടി എന്നുതന്നെയാണ് പ്രയോഗിച്ചിരുന്നത്. അവരുടെ മതംമാറ്റത്തെ അംഗീകരിക്കുവാന്‍ അവരുടെ വര്‍ഗ്ഗീയ മനസ്സുകള്‍ തയ്യാറായിരുന്നില്ല. ഇതു സംബന്ധിച്ച് കുറെ തര്‍ക്കങ്ങളും നടന്നിട്ടുണ്ട്. സ്വകാര്യമായി അവരെക്കുറിച്ച് വളരെ മോശമായി സംസാരിച്ച ആള്‍ തന്നെ പൊതു വേദികളില്‍ അവരെക്കുറിച്ച് ഗീര്‍വാണമടിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
         ഒരു വ്യക്തിയിലെ മനുഷ്യനെ വിലയിരുത്തേണ്ടത് അവരുടെ സാഹിത്യ മേന്മ കണക്കാക്കിയല്ല. സാഹിത്യകാരി എന്ന അര്‍ത്ഥത്തില്‍ അവര്‍ ആഗോള പ്രശസ്ത തന്നെ. ഉയര്‍ന്ന മാനവികതയുടെ ഉടമയായിരുന്നു അവരെന്ന് സ്ഥാപിക്കാന്‍ പറ്റിയ പ്രവര്‍ത്തനങ്ങളൊന്നും അവര്‍ ചെയ്തിട്ടില്ലെന്നാണ് എന്റെ പക്ഷം. ഇതു എന്റെ വിലയിരുത്തലാണ്. മറ്റുള്ളവരുടെ വിലയിരുത്തലനുസരിച്ച് തിരിച്ചുമാകും. എങ്കിലും കമലാ സുരയ്യയെ മതംമാറ്റത്തിന്റെ പേരില്‍ ന്യായീകരിക്കുന്നവരോട് ഒന്നു ചോദിക്കാനുണ്ട്. പ്രായമേറെ ആയിയെന്ന് വച്ച് പുതിയൊരു ആണ്‍തുണ പാടില്ലെന്ന് പറയുന്നില്ല. 63 വയസ്സുള്ളൊരു വിധവ മറ്റൊരാളെ വിവാഹം കഴിക്കണമെന്നു ആഗ്രഹിക്കുന്നതിലും തെറ്റില്ല.(അവര്‍ക്ക് ഇത്തരമൊരു പ്രതീക്ഷ നല്‍കി ചതിച്ച ആളെക്കുറിച്ച് പറയാന്‍ വാക്കുകളുമില്ല. അയാളെ പടച്ചോന്‍ വെറുതെ വിടുകയുമില്ല). സ്വന്തം മാതാവോ സഹോദരിയോ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അത് ഇപ്പറയുന്നവര്‍ ഉള്‍ക്കൊള്ളുമോ?
      മാധവിക്കുട്ടി മതം മാറുന്നതിനു മുമ്പു തന്നെ ഞാനവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പരസ്പര വിരുദ്ധമായ അവരുടെ പ്രസ്താവനകളായിരുന്നു അതിനു കാരണം. മതം മാറിയ വാര്‍ത്ത 'മാധ്യമ'ത്തില്‍ വായിച്ചപ്പോള്‍ എനിക്കാദ്യം ഓര്‍മ്മയില്‍ വന്നത് അവരെ പരാമര്‍ശിച്ച് കുറച്ചുമുമ്പ് 'മാധ്യമ'മെഴുതിയതും ഞാന്‍ മുറിച്ചെടുത്ത് സൂക്ഷിച്ചുവച്ചതുമായ ഒരു വാര്‍ത്തയാണ്. അതു വച്ച് ഞാന്‍ ചെറിയൊരു ലേഖനമെഴുതി. 2000 ജനുവരി ലക്കത്തിലെ 'കവിതാ സംഗമം'മാസികയില്‍ ആ ലേഖനം പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനം താഴെ.
                                         ....................
കവിതാ സംഗമം മാസിക-ജനുവരി, 2000

മാധവിക്കുട്ടി മതം മാറുന്നില്ല

ശങ്കരനാരായണന്‍ മലപ്പുറം

     അവസരത്തിനൊത്ത് അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്നവര്‍ രാഷ്ട്രീയക്കാര്‍ മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരെയും കടത്തിവെട്ടുന്ന സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും എഴുത്തുകാരികളുമൊക്കെ ധാരാളമുണ്ട് എന്നതാണ് വാസ്തവം. എഴുത്തുകാരികളുടെ കൂട്ടത്തില്‍ ഇക്കാര്യത്തിന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തി മാധവിക്കുട്ടി (ഇപ്പോള്‍ കമലാ സുരയ്യ)യാണ്. മാധവിക്കുട്ടിയുടെ രചനകള്‍ മഹത്തരമായിരിക്കാം. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ മാധവിക്കുട്ടി ഒരു ആഢ്യ-സമ്പന്ന-നായര്‍ കുടുംബത്തിലെ 'കൊച്ചമ്മ'എന്നതിലപ്പുറം ഒന്നും അല്ല. വൃദ്ധയായിട്ടും പട്ടുസാരികളോടും ആഭരണങ്ങളോടും തനിക്ക് ഭ്രമമാണെന്ന് മാധവിക്കുട്ടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നേരെ മറിച്ച്, ഏ.കെ.ആന്റണി മുടി കറുപ്പിക്കുന്നതിനെ അവര്‍ പരിഹസിച്ചിട്ടുമുണ്ട്. ഇങ്ങനെയൊക്കെയുള്ള മാധവിക്കുട്ടി ഇപ്പോള്‍ മതം മാറി സുരയ്യയായിരിക്കുന്നുവത്രെ!
     'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. താന്‍ വിശ്വസിക്കുന്ന മതം ശരിയല്ലെന്നു കണ്ടാല്‍ ഉടനെ മാറണമെന്നും ഗുരു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാധവിക്കുട്ടി വിശ്വസിച്ചിരുന്ന മതം (ഹിന്ദു മതം) തെറ്റാണെന്നു തോന്നിയതുകൊണ്ടാണോ അവര്‍ ഇസ്ലാമായത്? കഴിഞ്ഞ ഇരുപത്തേഴ് കൊല്ലമായി ഇസ്ലാമാകുന്ന കാര്യത്തെക്കുറിച്ച് താന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാധവിക്കുട്ടി പറയുന്നത്. ഇതു ശരിയോ? അല്ലേയല്ല, ഒരിക്കലുമല്ല. കേവലം നുണകള്‍ മാത്രമാണിത്. സംശയമുള്ളവര്‍ ഇരുപത്തേഴുകൊല്ലമായി മുസ്ലീമാകാന്‍ കൊതിച്ചുകൊണ്ടിരിക്കുന്ന മാധവിക്കുട്ടി ഇരുപതു മാസം മുമ്പ് ചെയ്ത പ്രസംഗം ഒന്നു വായിച്ചു നോക്കണം. പ്രസ്തുത പ്രസംഗം 30.03.1998 ലെ 'മാധ്യമം' റിപ്പോര്‍ട്ടു ചെയ്തത് ഇങ്ങനെ: ''ഇവിടെ ജനിച്ചു വളര്‍ന്ന ഹിന്ദു മതം അവഗണിക്കപ്പെട്ടതായി അവര്‍ പറഞ്ഞു. ചിലപ്പോള്‍ സര്‍ക്കാര്‍ വരെ പീഡിപ്പിച്ചു. സെക്കുലര്‍ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഹിന്ദു വിരോധമാണെന്ന് ഭരിച്ച സര്‍ക്കാര്‍ വരെ ജനങ്ങളെ പഠിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്തു നിന്നു വന്ന മതങ്ങളെ ആചരിച്ചു; സ്വീകരിച്ചു. ഇത് നന്നായി. എന്നാല്‍ ഇവിടെ വളര്‍ന്നതു കൊണ്ട് ഹിന്ദു മതത്തെ അവഗണിക്കാന്‍ ശ്രമിച്ചു'' 
       ഇരുപതു മാസം മുമ്പു മാത്രമാണ് മാധവിക്കുട്ടി ഇങ്ങനെ പ്രസ്താവിച്ചത്. ചാതുര്‍വര്‍ണ്യ ജാതി താല്പര്യക്കാരുടെ കലാ-സാംസ്‌കാരിക സംഘടനയായ 'തപസ്യ'ആലുവായില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മാധവിക്കുട്ടി ഇങ്ങനെ പ്രസംഗിച്ചത്. സംഘാടകരെയും കടത്തി വെട്ടുന്ന സവര്‍ണ വര്‍ഗീയവാദമാണ് മാധവിക്കുട്ടി വിളമ്പിയത്. ഇവിടെ നൂറ്റാണ്ടുകളായി പീഡനമനുഭവിച്ചവരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും ഇവിടുത്തെ ദലിത് വിഭാഗമാണ്. മനുഷ്യ സാഹോദര്യം വിളംബരം ചെയ്യുന്ന മതമായ ബുദ്ധമതമാണ് (ഇതാണ് വാസ്തവത്തില്‍ ഇന്ത്യയില്‍ ജനിച്ച മതം) ബ്രാഹ്മണമതത്താല്‍ പീഢനമനുഭവിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതും. ഇതൊന്നും പക്ഷേ, മാധവിക്കുട്ടി പറഞ്ഞില്ല. നാലുകെട്ടും നടുമുറ്റവും കുളിക്കടവും നീര്‍മാതളവുമൊക്കെ നിയന്ത്രിക്കുന്ന മാധവിക്കുട്ടിയുടെ സവര്‍ണ മനസ്സ് ഇക്കാര്യങ്ങള്‍ ചിന്തിച്ചാലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഇങ്ങനെയൊക്കെയുള്ള മാധവിക്കുട്ടി ഇരുപത്തിയേഴു കൊല്ലമായി 'സുരയ്യ'യാകാന്‍ കൊതിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നത് ശുദ്ധ കാപട്യമാണ്.
   പ്രശസ്തിയും അധികാരവും നേടുക എന്നതാണ് മാധവിക്കുട്ടിയുടെ മതം. സ്വന്തം കഥകളിലൂടെ അവരുടെ ജീവിതം പഠിച്ചാല്‍ ലൈംഗികതയും അവരുടെ പ്രധാനപ്പെട്ടൊരു മതമാണെന്ന് തെളിയുന്നു. സുരയ്യയായാല്‍ ചുളുവില്‍ രാജ്യസഭാ അംഗമാകാമെന്നാണ് അവരുടെ ഉള്ളിലെ പൂതി. (വോട്ട് ചെയ്ത് ജനങ്ങള്‍ തന്നെ എം.പി.യാക്കില്ലെന്ന് മാധവിക്കുട്ടിക്കറിയാം). ഇതുകൊണ്ടാണല്ലോ രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍ താന്‍ മുസ്ലീം ലീഗില്‍ ചേരുമെന്നും തന്നെ അവര്‍ രാജ്യസഭാംഗമാക്കുമെന്നും മാധവിക്കുട്ടി പറഞ്ഞത് ('മാധ്യമം'12.12.1999). ശരിയാണ്, മാധവിക്കുട്ടിയായാലും സുരയ്യയായാലും അവരുടെ മതം ഒന്നു തന്നെ. മാധവിക്കുട്ടി മതം മാറുന്നില്ലെന്ന് ചുരുക്കം.
                                   ..............
മാധവിക്കുട്ടി നടത്തിയ ഇസ്ലാം വിരുദ്ധ പ്രസ്താവനകള്‍

       16.12.1999 നാണ് മാധവിക്കുട്ടി മതം മാറിയത്. അതിനു തൊട്ടു മുമ്പും ശേഷവും അവര്‍ നടത്തിയ ചില പ്രസ്താവനകളാണ് താഴെ കൊടുക്കുന്നത്. വിശദീകരിക്കാതെ തന്നെ കാര്യങ്ങള്‍ ആര്‍ക്കും ബോധ്യമാകും. ഹാലിളകുന്നവര്‍ ഇവയൊന്നു വായിക്കുക. 
മാധ്യമം, 12.12.1999
മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിക്കുന്നു
      കഴിഞ്ഞ 27 വര്‍ഷമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നു. ദാസേട്ടനോട് ഒരിക്കല്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. പക്വതയായിട്ടില്ലൊന്നായിരുന്നു ദാസേട്ടന്റെ അഭിപ്രായം......എനിക്ക് രാഷ്ട്രീയം ഇഷ്ടമല്ല. എങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ മുസ്ലീം ലീഗില്‍ ചേരും. അവര്‍ എന്നെ രാജ്യസഭയില്‍ അംഗമാക്കും. അതുവഴി മതമൈത്രിക്കായി പ്രവര്‍ത്തിക്കും. 
                                     ..............
മാധ്യമം, 13.12.1999
ഇസ്ലാമിലേക്ക് വരാന്‍ കാരണമെന്താണെന്ന് ചിലര്‍ ചോദിക്കുന്നു. സ്വാതന്ത്ര്യം അനുഭവിക്കുന്ന മനുഷ്യന് ആത്മീയമായും വിശപ്പുണ്ട്. അതു തന്നെ കാരണം. 
                                     ..............
മാധ്യമം, 14.12.1999
പുനര്‍ വിവാഹത്തിന് തീരുമാനിച്ചെന്ന് മാധവിക്കുട്ടി
     പുനര്‍ വിവാഹത്തിന് താന്‍ തീരുമാനിച്ചു കഴിഞ്ഞതായി സാഹിത്യകാരി മാധവിക്കുട്ടി. ആരെയാണ് വിവാഹം കഴിക്കുകയെന്നത് തല്‍ക്കാലം രഹസ്യമായിരിക്കട്ടെ. രണ്ടു ദിവസം കഴിഞ്ഞു പറയാം.......എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നാലുപേര്‍ക്കേ കൊടുത്തിട്ടുള്ളൂ. അതില്‍ മൂന്നും എന്റെ മക്കളാണ്. മറ്റൊരാള്‍ അദ്ദേഹവും.......
..............
മാധ്യമം, 15.12.1999
.....ഇത്തരമൊരു സാഹചര്യത്തിലാണ് പുനര്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നതെന്ന് അവര്‍ പറഞ്ഞു...അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന വ്യക്തി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി ചിലര്‍ തെരഞ്ഞെടുത്തത് മകനേക്കാള്‍ പ്രായം കുറഞ്ഞ വ്യക്തിയെയും. എന്തൊരു വിരോധാഭാസമാണിത് ? മാധവിക്കുട്ടി ചോദിച്ചു.......അമ്മയുടെ പുനര്‍ വിവാഹത്തിന് എതിരല്ലെന്ന് മകന്‍ എം.ഡി.നാലപ്പാട് പറഞ്ഞു......
..............
വാരാന്ത്യ കൗമുദി, 19.12.1999 (ശങ്കര്‍ ഹിമഗിരി എഴുതിയത്)
ആര്?
അത് ബി.ബി.സി.ക്കാരന്‍ വന്ന് ചോദിച്ചാലും പറയില്ല.
വിവാഹം എപ്പോള്‍?
ആറു മാസത്തിനകം.
ആള്‍ മുസ്ലീമാണോ?
ഞങ്ങള്‍ പ്രണയത്തിലാണ്. എല്ലാം തികഞ്ഞവന്‍ വരാന്‍ ഞാന്‍ കാത്തിരിക്കുന്നു. തേജോമയനായവന്‍. ഞാനിപ്പോഴും ചെറുപ്പം. സൃഷ്ടിക്കും സംഹാരത്തിനും വേണ്ടി എനിക്കാ പുരുഷനെ വേണം.
.....പര്‍ദ്ദ അണിഞ്ഞ ഒരു പടം വേണം. ഫോട്ടോ ഗ്രാഫറെ അയക്കട്ടേ?
വേറെ കുറേപ്പേര് വന്ന് ഫോട്ടോയെടുത്ത് പോയതേയുള്ളൂ. ഞാന്‍ ഊരി വച്ചു. എപ്പോഴുമെടുത്തിടാന്‍ എന്നെക്കൊണ്ട് വയ്യ......
..............
മാതൃഭൂമി വാരാന്തപ്പതിപ്പ്, 16.01.2005 (മതം മടുത്തു എന്ന തലക്കെട്ടില്‍ എഴുതിയത്)
(മാതൃഭൂമിയുടെ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ.കെ.ബിജു രാജിനോട് സംസാരിച്ചത്)
....സ്‌നേഹം തരാന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലേ, അയാളെ വിശ്വസിച്ചു....എന്നെപ്പോലെ ധീരയായ ഒരു പെണ്ണിന് ഒരു ഭീരുവിനെ സ്‌നേഹിക്കാന്‍ കഴിയ്വോ? ഞാന്‍ പുലിയാണെങ്കില്‍ അയാളൊരു കോലാടാ....ഞാനയാളെ സ്വതന്ത്രനാക്കി. ഞാനും സ്വതന്ത്രയായി. പ്രേമമൊക്കെ മങ്ങി. ഇപ്പൊ ഈ വേഷം അത്ര തരക്കേടില്ലാ എന്നു തോന്നുന്നു. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്തുകാണില്ലല്ലോ.....മുപ്പതു കൊല്ലമായി ഞാന്‍ അമ്പലത്തില്‍ പോയിട്ട്. ഇപ്പോ നിസ്‌ക്കരിക്കാറുമില്ല. ശരീരം കൊണ്ടുള്ള ചലനത്തില്‍ വലിയ കാര്യമില്ല.....പണ്ടൊക്കെ ആരു വന്നാലും പറയുമായിരുന്നു ഞാന്‍ സുന്ദരിയാണെന്ന്...എന്റെ സൗന്ദര്യമൊക്കെ പോയില്ലേ. എന്തിനാ ഇനി ഞാന്‍ പൗഡറൊക്കെ ഇടുന്നേ? ഫോട്ടോ എടുക്കുമ്പോള്‍ പൗഡറിടാതെ പറ്റില്ല......ഇപ്പോഴും കൃഷ്ണനെ ഇഷ്ടാ. ഒരു കാമുകയാനായിട്ട്. ഭര്‍ത്താവായിട്ട്. അല്ലാതെ ദൈവമായിട്ടല്ല.
..............
   ഞാനിപ്പൊ ഒരു നോവലെഴുതുന്നുണ്ട്. അത് മുസ്ലീം സ്ത്രീ എഴുതാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് ചിലപ്പൊ അവരെന്നെ പുറത്താക്കും. പുറത്താക്കട്ടെന്നു വിചാരിച്ചു തന്ന്യാ അത് എഴുതണത്. അതെഴുതുമ്പോള്‍ ഞാന്‍ പഴേ മാധവിക്കുട്ടിയാ. ആ മാധവിക്കുട്ടിക്കേ അതെഴുതാന്‍ കഴിയൂ. കുറെ സത്യങ്ങള്‍ ഇനീം ലോകത്തോട് എനിക്ക് വിളിച്ചു പറയാനുണ്ട്-എല്ലാം വിളിച്ചു പറഞ്ഞിട്ടേ ഞാന്‍ പോകൂ.
..........
മലയാള മനോരമ (വാചകമേള-18.04.2004)
    എന്റെ മരണം എങ്ങനെയായിരിക്കണമെന്നു ഞാന്‍ സങ്കല്‍പ്പിക്കുന്നുണ്ട്. നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ക്കിടയില്‍ ഏതോ സ്വപ്നം കണ്ട് കിടക്കും പോലെ. അറിയേ്വാ, എന്റെ ഉള്ളില്‍ ഇപ്പോഴും ആ നാലാപ്പാട്ടെ കമലയുണ്ട്. നാലാപ്പാട്ട് എനിക്കിപ്പോഴുമുണ്ട് കുറച്ച് സ്വത്ത്. ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്, എന്നെ നാലാപ്പാട്ടു കൊണ്ടുപോയി ദഹിപ്പിക്കണമെന്ന്.
...........
മാതൃഭൂമി, 06.06.2003
മതം സാര്‍സ് പോലെ വിഷലിപ്തം: കമലാ സുറയ്യ
       മതം സാര്‍സുപോലെ വിഷലിപ്തമാണെന്ന് എഴുത്തുകാരി കമലാ സുറയ്യ അഭിപ്രായപ്പെട്ടു. 'എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. പക്ഷേ, എത്രയോ വിഷപ്പല്ലുകള്‍ ഉള്ളതാണ് മതമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു'. ദൈവത്തിന്റെ അറിവില്‍ മതമില്ല. ദൈവത്തിന്റെ പദാവലിയില്‍ സ്‌നേഹം എന്ന ഒന്നേയുള്ളൂ. മതം മാറുമ്പോള്‍ തനിക്ക് പക്വത ഉണ്ടായിരുന്നില്ലെന്നും കമലാ സുരയ്യ 'മാതൃഭൂമി'യോട് പറഞ്ഞു. ജീവിതം ഒരു പരീക്ഷണ ശാലയായിരുന്നു. മതം മാറ്റവും ഒരു പരീക്ഷണമായിരുന്നു. മതം വളര്‍ത്തുന്നത് വിദേ്വഷമാണെന്ന് ഈ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു. പുരോഹിത വര്‍ഗ്ഗത്തിനു മുന്നില്‍ ദൈവം ക്ഷയിച്ചുപോയി. മതം അവരുടെ ഉപജീവനമാര്‍ഗ്ഗം മാത്രമാണ്. മതത്തിന്റെ ഭാരമായി താനിപ്പോള്‍ പര്‍ദ്ദ ധരിക്കാറില്ലെന്നും സുറയ്യ പറഞ്ഞു'
..............
പ്രാര്‍ത്ഥനയുടെ വേളയില്‍പ്പോലും 'അവനെ'കണ്ട സുറയ്യ എഴുതിയ രണ്ട് പ്രണയ കവിതകള്‍

     02.08.2002 ന് ഉന്നത ലീഗ് നേതാവിന് സമ്മാനിക്കാന്‍ ഏല്‍പ്പിച്ചതെന്നു പറയപ്പെടുന്ന ഈ പ്രണയ കവിതകള്‍ പ്രസിദ്ധീകരിച്ചത് 08.07.2010 ലെ 'കേരള ശബ്ദം' വാരികയാണ്. അതില്‍ ഒരു കവിത താഴെ കൊടുക്കുന്നു.
കപ്പലുകളുടെ ഊത്തം
പ്രാര്‍ത്ഥനയുടെ വേളയിലും 
എന്റെ കണ്‍കോണില്‍ 
അവന്‍ പ്രത്യക്ഷപ്പെടുന്നു,
മനുഷ്യന്‍
ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ? 
അര്‍ദ്ധരാത്രിയില്‍ എങ്ങോ
കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍
ശബ്ദിക്കുന്നു.
നിരാശയുടെ ഊത്തുകള്‍
നിങ്ങളും വഞ്ചിതരോ
മഹാ നൗകകളെ?
കടലില്‍ നിന്ന് കടലിലേക്ക്
നീങ്ങുന്ന സഞ്ചാരികളേ
നിങ്ങളുടെ ദു:ഖം
എനിക്ക് അജ്ഞാതം
എന്റെ ദു:ഖം നിങ്ങള്‍ക്കും
കിനാക്കളില്‍ അവന്‍ മാത്രം
നിറയുന്നൂ,
ഹര്‍ഷോന്മാദമായ്,
വേദനയായ്
കണ്ണീരായ്......
...........



Sunday, May 15, 2011

ലതികാ സുഭാഷിന്റെ 'സുഭോഷ്‌ക്കിത'ങ്ങള്‍

     മലമ്പുഴയില്‍ വി.എസ്.അച്യുതാന്ദനോട് തോറ്റ ലതികാ സുഭാഷ് എന്ന കോണ്‍ഗ്രസ്സുകാരിയുടെ പ്രസ്താവന 15.05.2011 ലെ 'മാധ്യമ'ത്തില്‍ വായിക്കുകയുണ്ടായി. ബി.ജെ.പി.അടക്കമുള്ള വര്‍ഗ്ഗീയ ശക്തികളുടെ വോട്ടു ലഭിച്ചതുകൊണ്ടാണ് വി.എസ്.ജയിച്ചതെന്നാണ് ലതികാ സുഭാഷ് പറഞ്ഞിരിക്കുന്നത്. ബി.ജെ.പി.വര്‍ഗ്ഗീയ കക്ഷി തന്നെ. കോണ്‍ഗ്രസ്സും കപട ഇടതുപക്ഷക്കാരും പറയുന്നതുപോലെ ഭൂരിപക്ഷ വര്‍ഗ്ഗീയ കക്ഷിയല്ല. ന്യൂനപക്ഷ വര്‍ഗ്ഗീയ കക്ഷിയാണ് ബി.ജെ.പി. അതായത്, ഇന്ത്യന്‍ ജനസംഖ്യയില്‍ ഏറി വന്നാല്‍ 15 ശതമാനം വരുന്ന സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സവര്‍ണ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രസ്ഥാനം. ഇതു പറയാനുള്ള ആര്‍ജ്ജവം ലതികാ സുഭാഷിന്റെ പാര്‍ട്ടി കാണിക്കുന്നില്ല. മാത്രമല്ല ഇതിനുള്ള അര്‍ഹതയും കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല. കാരണം കേരളത്തിലെ ഏറ്റവും വലിയ സാമുദായിക കക്ഷി കോണ്‍ഗ്രസ്സാണ്. സവര്‍ണ ഹിന്ദുക്കളുടെയും സവര്‍ണ ക്രിസ്ത്യാനികളുടെയും താല്‍പര്യത്തിനപ്പുറമുള്ള ഒരു താല്‍പര്യവും കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല. ഇതുകൊണ്ടു തന്നെ ഇന്റര്‍നെറ്റിലെ ബ്‌ളോഗ് എഴുത്തുകാരികൂടിയായ ലതികാ സുഭാഷിന്റെ ആരോപണങ്ങള്‍ വെറും ഭോഷ്‌ക്ക്(നുണ)മാത്രമാണ്. ലതികാ സുഭാഷിനെപ്പോലുള്ളവരുടെ വര്‍ഗ്ഗീയ വിരുദ്ധവാദങ്ങള്‍ സവര്‍ണ സുന്ദര നുണകള്‍ (സുഭോഷ്‌ക്കിതങ്ങള്‍) മാത്രമാണെന്നു വിലയിരുത്തുകയാണിവിടെ.
       അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും നല്ല കോണ്‍ഗ്രസ്സ് പ്രസിഡണ്ടാണ് സോണിയാ ഗാന്ധി എന്നു (നിലവിലുള്ള അറിവു വച്ച്) വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സോണിയാ ഗാന്ധിക്ക് എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും (ജാതേ്യതരത്വം എന്നതാണ് ശരിയായ പ്രയോഗം. മതസൗഹാര്‍ദ്ദത്തിന് കാര്യമായ കുഴപ്പമൊന്നുമില്ലിവിടെ. ജാതിസൗഹാര്‍ദ്ദമാണ് നമ്മുടെ നാട്ടില്‍ തീരെ ഇല്ലാത്തത്. ഇവിടെ ഉണ്ടെന്നു പറയുന്ന മതവിരോധങ്ങള്‍ കൃത്രിമമായി പടച്ചുണ്ടാക്കിയതാണ്. ദലിത്-പിന്നാക്ക ജനവിഭാഗങ്ങളെ വളരെ തന്ത്രപൂര്‍വ്വം പറ്റിക്കാന്‍ സവര്‍ണ മൂരാച്ചികള്‍ പടച്ചുണ്ടാക്കിയത്) മാനവികയുടെയും മഹത്വം ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെക്കാള്‍ ഏറെ ഉള്‍ക്കൊള്ളുന്ന വ്യക്തിയാണവര്‍. സമൂഹത്തില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്ന പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കു നേരെ കൊഞ്ഞനം കുത്തി സമൂഹത്തിന്റെ ഉന്നത സ്ഥാനത്ത് കയറിപ്പറ്റിയിരിക്കുന്ന നായന്മാരുടെ 'കഷ്ടപ്പാടുകള്‍' പഠിക്കാന്‍ കേന്ദ്രമന്ത്രിയെ നിയോഗിക്കുക, സെന്‍സസില്‍ നിന്നു ജാതിയുടെ കണക്കെടുപ്പ് വേണ്ടെന്ന് വയ്ക്കുക തുടങ്ങി കുറെ സവര്‍ണ അജണ്ടകള്‍ അവര്‍ നടപ്പിലാക്കി എന്നതൊന്നും മറന്നുകൊണ്ടല്ല പറയുന്നത്. എങ്കിലും അവരില്‍ നീതിയുടെയും മനുഷ്യത്വത്തിന്റെയും അംശമുണ്ട്. 
      എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കാര്യം ഇങ്ങനെയല്ല. അവര്‍ പണ്ടുമുതലേ സവര്‍ണ താല്പര്യങ്ങളുടെ മൊത്തക്കച്ചവടക്കാരാണ്. പുറമേക്ക് സോഷ്യലിസവും ജനാധിപത്യവും മതേതരത്വവുമൊക്കെ പറഞ്ഞാലും അവരുടെ പൊതു നയം സവര്‍ണത തന്നെയാണ്. നൂറു ശതമാനം എന്നൊന്നും പറയുന്നില്ല-90 ശതമാനമെങ്കിലും. 45 ശതമാനം വീതം തിരുവിതാംകൂറിലെ സവര്‍ണ ഹിന്ദു-ക്രിസ്ത്യന്‍ താല്‍പര്യം. 4 ശതമാനം മുസ്ലീം താല്‍പര്യം. 5 ശതമാനം ഈഴവ താല്‍പര്യം. 1 ശതമാനം പട്ടികജാതി/വര്‍ഗ്ഗ താല്‍പര്യം.
       ഇതു മനസ്സിലാക്കാല്‍ ചരല്‍കുന്നില്‍ ക്യാമ്പ് കൂടി ഗവേഷണം നടത്തേണ്ടതില്ല. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഭരണത്തില്‍ കോണ്‍ഗ്രസ്സ് നല്‍കുന്ന പങ്കാളിത്തം മനസ്സിലാക്കിയാല്‍ മതി. ഐക്യ കേരളം വന്നതിനുശേഷം 10 കോണ്‍ഗ്രസ്സ് മന്ത്രിസഭകളാണ് രൂപീകരിച്ചത്. ഏതു വിരുതനും ഒരമളിയെങ്കിലും പറ്റുമല്ലോ. അങ്ങനെ സോഷ്യലിസം പ്രസംഗിക്കുന്ന നമ്മുടെ കോണ്‍ഗ്രസ്സിനും പറ്റി കൂട്ടരേ ഒരമളി. 1962 ല്‍ ഈഴവനായ ആര്‍.ശങ്കറിനെ അവര്‍ മുഖ്യമന്ത്രിയാക്കിക്കളഞ്ഞു! അക്കിടി മനസ്സിലാക്കിയ അവര്‍ പിന്നെ ഒരൊറ്റ ചോവനെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് അടുപ്പിച്ചില്ല. മുമ്പത്തെ പട്ടം താണുപിള്ളയടക്കം 9 തവണയും സവര്‍ണരെത്തന്നെ മുഖ്യമന്ത്രിമാരാക്കി. 5 തവണ ഹിന്ദു സവര്‍ണര്‍ക്കും 4 തവണ ക്രിസ്ത്യന്‍ സവര്‍ണര്‍ക്കും അവസരം നല്‍കി. പട്ടികജാതിക്കാര്‍ക്ക് പുറത്തേക്ക് വിളമ്പിയത് 'ഇമ്മിണിബല്ല്യ പൂജ്യം' അവസരമാണ്. നിയമസഭയില്‍ സ്പീക്കറുടേത് വലിയ സ്ഥാനമാണ്. ഇക്കാര്യത്തിലും പട്ടികജാതിക്കാര്‍ക്ക് നല്‍കിയ അവസരം 'ഇമ്മിണിബല്ല്യ പൂജ്യം'തന്നെ. ഒരൊറ്റ മന്ത്രിസഭകളിലും ഒന്നിലേറെ പട്ടികജാതിക്കാരെ കോണ്‍ഗ്രസ്സ് മന്ത്രിമാരാക്കിയിട്ടില്ല. ബാബാസാഹേബ് ഡോ: ബി.ആര്‍.അംബേദ്കര്‍ സവര്‍ണ മൂരാച്ചികളുമായി പടപൊരുതി നേടിയെടുത്ത അവകാശം വഴി മാത്രം എം.എല്‍.എ.മാരായവരില്‍നിന്ന് ഒന്നു കെടക്കട്ടെ പൊലയനും എന്നു 'ദയ' തോന്നി മാത്രമാണ് ഒരാളെയെങ്കിലും മന്ത്രിമാരാക്കുന്നത്.
    കോണ്‍ഗ്രസ്സിന്റെ സവര്‍ണ മുഖം ഒന്നുകൂടി വെളിവാക്കുന്നതാണ് രാജ്യസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ അവരെടുത്ത നിലപാട്. 1952 നു ശേഷം ഇതുവരെയായി 31 അവസരങ്ങള്‍ കോണ്‍ഗ്രസ്സിനു കിട്ടി. ഇതില്‍ 2 അവസരം (ടി.കെ.സി.വടുതല, കെ.കെ.മാധവന്‍) മാത്രമാണ് കോണ്‍ഗ്രസ്സ് പട്ടികജാതിക്കാര്‍ക്ക് നല്‍കിയത്. ഈ അവഗണന ചൂണ്ടിക്കാണിച്ചപ്പോള്‍ അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ടായ തെന്നല ബാലകൃഷ്ണപ്പിള്ള പറഞ്ഞത് സംവരണമില്ലാതെയും രണ്ടു സ്ഥാനം കൊടുത്തില്ലേ (സൂചകം മാസിക, ആഗസ്റ്റ് 2004) എന്ന 'പിള്ളവാദ'മാണ് അവതരിപ്പിച്ചത്. ഈ 'പിള്ളവാദം'അവതരിപ്പിച്ച തെന്നല ബാലകൃഷ്ണപ്പിള്ള 3 അവസരം വാങ്ങി (30.07.91-02.04.92, 03.04.92-02.04.98, 22.04.03-21.04.09) രാജ്യസഭാ എം.പി.യായി!
     ഹിന്ദു സവര്‍ണരുടെ ജനസംഖ്യ ഏറിവന്നാല്‍ 16 ശതമാനവും ഈഴവരുടേത് 23 ശതമാനവും പട്ടികജാതി/വര്‍ഗ്ഗക്കാരുടേത് 10 ശതമാനവുമാണ്. ഈയൊരു വസ്തുത മനസ്സിലാക്കി വേണം കാര്യങ്ങളെ വിലയിരുത്തേണ്ടത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണമുണ്ടായതുകൊണ്ടു മാത്രം ജനസംഖ്യാനുപാതമായി എം.എല്‍.എ., എം.പി.സ്ഥാനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അതി കഠിനമായ വിവേചനമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് പണ്ടും ഇന്നും കാണിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ നിയമസഭയിലെ സാമുദായിക പ്രാധിനിത്യം സംബന്ധിച്ച കണക്ക് കൈവശമില്ല. 10-ാം നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 36 എം.എല്‍.എ.മാരാണുണ്ടായിരുന്നത്. ഹിന്ദു സവര്‍ണര്‍ 12 പേരുണ്ടായിരുന്നപ്പോള്‍ പട്ടികജാതിക്കാര്‍ 4 പേരും ഈഴവര്‍ 6 പേരുമാണുണ്ടായിരുന്നത്. ക്രിസ്ത്യന്‍ സവര്‍ണര്‍ക്കുമുണ്ടായിരുന്ന 12 സ്ഥാനങ്ങള്‍; മുസ്ലീങ്ങള്‍ക്ക് 2 ഉം. 
     ഇതുവരെയായി 9 കോണ്‍ഗ്രസ്സ് കേന്ദ്ര മന്ത്രിസഭകളാണ് രൂപീകരിച്ചിട്ടുള്ളത്. 24 മലയാളികളെ കോണ്‍ഗ്രസ്സ് കേന്ദ്രമന്ത്രിമാരാക്കി. കൊടുത്തു പട്ടികജാതിക്കാരന് (കെ.ആര്‍.നാരായണന്‍) ഒരു സ്ഥാനം! ഈഴവര്‍ക്ക് നല്‍കിയത് 2 സ്ഥാനങ്ങള്‍. എന്നാല്‍ ഹിന്ദു സവര്‍ണര്‍ക്ക് 8 സ്ഥാനങ്ങളും ക്രിസ്ത്യാനികള്‍ക്ക് 9 സ്ഥാനങ്ങളും നല്‍കി. ഇതാണ് കോണ്‍ഗ്രസ്സിന്റെ സോഷ്യലിസം! ഈ സോഷ്യലിസം തകര്‍ന്നാല്‍, അതായത് പട്ടികജാതിക്കാര്‍ക്കു നല്‍കിയ ഒന്ന് രണ്ടായാല്‍, ഈഴവര്‍ക്കു നല്‍കിയ രണ്ട് മൂന്നായാല്‍, ഹിന്ദു സവര്‍ണരുടെ എട്ട് ഏഴായാല്‍, ക്രിസ്ത്യാനികളുടെ ഒമ്പത് എട്ടായാല്‍ സന്തുലനം തകരുമെന്നാണ് കോണ്‍ഗ്രസ്സുകാരനായ ഒരു നായര്‍ ഈയിടെ പ്രസ്താവിച്ചിരിക്കുന്നത്. നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നു ഊര്‍ജ്ജം കൈകൊണ്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രിയായ കെ.സി.വേണുഗോപാല്‍ എന്ന നായരാണ് ഈ സവര്‍ണ സന്തുലനവാദം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ (മാധ്യമം, 24.01.2011): ''കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയില്‍ എന്‍.എസ്.എസിന്റെ സഹായവും തനിക്കുണ്ടായെന്ന് കെ.സി.വേണുഗോപാല്‍. മന്ത്രിസഭയിലായാലും പാര്‍ലമെന്റിലായാലും നിയമസഭയിലായാലും സാമുദായിക സന്തുലിതാവസ്ഥ പരിഗണിക്കാറുണ്ട്. അത്തരമൊരാവശ്യം എന്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അത് തന്റെ മന്ത്രിസഭാ പ്രവേശത്തിന് കാരണമായി.''
      ജനസംഖ്യാനുപാതം വച്ചാണെങ്കില്‍ 10 സവര്‍ണരുടെ സ്ഥാനത്ത് 20 പിന്നാക്കക്കാര്‍ വേണം; 7 പട്ടികജാതി/വര്‍ഗ്ഗക്കാരും വേണം. എന്നാല്‍, മന്ത്രിമാരെയും മറ്റും നിയമിക്കുന്ന കാര്യത്തിലുള്ള അവസ്ഥ തലകുത്തനെയാണെന്നാണ് കണക്കുകള്‍ വിളിച്ചു പറയുന്നത്. വായില്‍ തോന്നിയ പ്രസ്താവനകള്‍ നടത്തുന്നതുപോലെയല്ലല്ലോ കണക്കിന്റെ കാര്യം. ഒരു പ്രൈമറി സ്‌കൂള്‍കുട്ടിക്കുപോലും മനസ്സിലാകുന്ന കണക്കുകളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇത്തരമൊരു സത്യം നിലനില്‍ക്കുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ സവര്‍ണ സന്തുലനം കുറഞ്ഞുവെന്ന അര്‍ത്ഥത്തില്‍ പ്രസ്താവനയിറക്കാന്‍ കടുത്ത ഒരു സമുദായ വാദിക്കേ സാധിക്കുകയുള്ളൂ. മന്ത്രിസഭയിലും പാര്‍ലമെന്റിലും നിയമസഭയിലുമൊക്കെയുള്ള സവര്‍ണ മേധാവത്വത്തിന് അല്പം കോട്ടം തട്ടുമ്പോഴേക്കും ബേജാറാകുന്ന മന്ത്രി വേണുഗോപാലിനെപ്പോലെയുള്ളവര്‍ പ്രസംഗിക്കുന്ന സോഷ്യലിസം സവര്‍ണ സോഷ്യലിസമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 
         ഇത്ര കറ കളഞ്ഞ സവര്‍ണ സന്തുലന വാദം പറയാന്‍ ഒരു കോണ്‍ഗ്രസ്സുകാരനു ധൈര്യം വരുന്നതെന്തുകൊണ്ട്? കാരണം, വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമാക്കിയ ദലിത്-പിന്നാക്കക്കാരുടെ ബുദ്ധി ഇപ്പോഴും പിന്നാക്കമായി നിലനില്‍ക്കുന്നുവെന്ന് സവര്‍ണ മൂരാച്ചികള്‍ക്ക് നല്ലപോലെ അറിയാം. നൂറ്റാണ്ടുകളായി നിലനിന്ന സവര്‍ണ മേധാവിത്വം അവരുടെ ബുദ്ധിയെ പിന്നാക്കമാക്കുകയും മനസ്സിനെ      സവര്‍ണാടിമത്തത്തിലാക്കുകയും ചെയ്തു. ക്രൂരമായ അവഗണന കാണിക്കുന്നുവെന്ന് 'ചോവനും പൊലയനും' ബോധ്യമുണ്ടായാല്‍പ്പോലും അവര്‍ കമാന്ന് മിണ്ടില്ല. മിണ്ടിയാല്‍ തങ്ങളെ ജാതിവാദികളായി ചിത്രീകരിക്കുമെന്ന് ഈ മരമണ്ടന്മാര്‍ വിശ്വസിക്കുന്നു. കടുത്ത ജാതി വിവേചനം കാണിക്കുന്നത് വിളിച്ചു പറയുന്നത് ജാതിവാദമായി വിശേഷിപ്പിക്കുന്നുവെങ്കില്‍ ആ വിശേഷണത്തെ ഒരു അലങ്കാരമായല്ലേ കണക്കാക്കേണ്ടത്?
കോണ്‍ഗ്രസ്സിലെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങളും ഇക്കൂട്ടരോട് ഹൃദയാഭിമുഖ്യമുള്ള മുന്നാക്ക വിഭാഗക്കാരും മന്ത്രി വേണുഗോപാലിനോടു മാത്രമല്ല കേന്ദ്രമന്ത്രി ഏ.കെ.ആന്റണിയോടും ഇപ്പോള്‍ കേരള മോചന യാത്ര നടത്തിയ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടുമൊക്കൊ ചോദ്യങ്ങള്‍ ചോദിക്കണം. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് പൊട്ടും പൊടിയും നല്‍കി ജനസംഖയില്‍ ന്യൂനപക്ഷം വരുന്ന സവര്‍ണര്‍ക്ക് കുന്നുകണക്കിന് വാരിക്കോരിക്കൊടുക്കുന്നതാണോ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ സോഷ്യലിസമെന്നു ചോദിക്കണം. അധികാരാവകാശങ്ങള്‍ കുത്തകയാക്കി വച്ചുകൊണ്ടിരിക്കുന്നവരും അത് വിട്ടുകൊടുക്കില്ലെന്നു പറയുന്നവരുമായ എന്‍.എസ്.എസിനെപ്പോലെയുള്ള സംഘടനകളുടെ താല്‍പര്യ സംരക്ഷണത്തെയാണോ സോഷ്യലിസം എന്നു വിളിക്കുന്നതെന്നു ചോദിക്കണം. കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കാന്‍ എന്‍.എസ്.എസിനെങ്ങനെ ധൈര്യം വരുന്നു എന്നു ചോദിക്കണം. രാജ്യസഭയിലേക്ക് എല്ലാ പാര്‍ട്ടിക്കാരും കൂടി 69 വ്യക്തികളെ പറഞ്ഞയച്ചപ്പോള്‍ പട്ടികജാതിക്കാരുടെ അവസരം ടി.കെ.സി.വടുതല, കെ.കെ.മാധവന്‍, പി.കെ.കുഞ്ഞച്ചന്‍ എന്നിവരില്‍ ചുരുങ്ങിയതെന്തെന്നു ചോദിക്കണം. ഏകെ.ആന്റണിക്ക് 4ഉം കെ.കരുണാകരന്‍, തെന്നല ബാലകൃഷ്ണപ്പിള്ള എന്നിവര്‍ക്ക് 3 വീതവും എം.എം.ജേക്കബ്, പി.ജെ.കുര്യന്‍ എന്നിവര്‍ക്ക് 2 വീതവും അവസരം നല്‍കിയപ്പോള്‍ ഡോ:എം.എ.കുട്ടപ്പനെപ്പോലെയുള്ളവര്‍ക്ക് രാജ്യസഭയില്‍ ഒരൊറ്റ അവസരവും നല്‍കാത്തതെന്തുകൊണ്ടെന്നു ചോദിക്കണം. രാജ്യസഭയില്‍ എന്തുകൊണ്ടാണ് പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സംവരണം നടപ്പിലാക്കാത്തത് എന്നും ചോദിക്കണം. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കാന്‍ പട്ടികജാതിക്കാരും മറ്റും പദവികള്‍ പിടിച്ചു വാങ്ങാന്‍ സവര്‍ണരും എന്നതാണോ കോണ്‍ഗ്രസ്സിന്റെ നയമെന്നു ചോദിക്കണം.
      എന്‍.എസ്.എസ്. പറയുന്നത് കുത്തകയാക്കി വച്ചത് കൊടുക്കില്ലെന്നാണ്. അവര്‍ണ സംഘടനകള്‍ ആവശ്യപ്പെടുന്നത് കവര്‍ന്നെടുത്തത് തിരിച്ചു നല്‍കണമെന്നാണ്. ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും എന്‍.എസ്.എസിന്റെ ആവശ്യങ്ങളെ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വം എന്‍.എസ്.എസിന്റെ മുമ്പില്‍ കീഴടങ്ങുന്നു? എന്‍.എസ്.എസിന്റെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞാല്‍ പിന്നാക്ക-ദലിത് സംഘടനകളുടെ ആവശ്യം തള്ളികളയുമെന്നാണ് അര്‍ത്ഥം. കാരണം ഇരുകൂട്ടരുടെയും ആവശ്യം പരസ്പര വിരുദ്ധങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍.എസ്.എസിന്റെ ആവശ്യം പരിഗണിക്കുമെന്ന് പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് ധൈര്യം വന്നതെന്തുകൊണ്ട്? സാമൂഹികനീതിയുടെ കാഴ്പ്പാടില്‍ കാര്യങ്ങളെ വിലയിരുത്തിയാല്‍ കെ.സി.വേണുഗോപാല്‍ ജനാധിപത്യത്തിന്റെയും മാനവികതയുടെയും മഹത്വം ഉള്‍ക്കൊള്ളുന്ന വ്യക്തിയല്ല. പക്ഷേ, അദ്ദേഹം ഒരു കേന്ദ്രമന്ത്രിയാണ്. ആ സ്ഥാനത്തിന് വലിയ വിലയുണ്ട്. ആ സ്ഥാനത്തെ ഇന്ത്യയിലെ ഒരോ പൗരനും ബഹുമാനിക്കുക തന്നെ വേണം. ഇങ്ങനെ ആദരണീയമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയായ കെ.സി.വേണുഗോപാല്‍ എന്‍.എസ്.എസ്.ആസ്ഥാനം സന്ദര്‍ശിക്കാന്‍ (പിടിച്ചടക്കിയവരെയല്ല പിടിച്ചടക്കപ്പെട്ടവരെയാണ് കാണേണ്ടതെന്ന സത്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ) അനുമതി ചോദിച്ചപ്പോള്‍ 'സമയമായില്ല'എന്നു പറഞ്ഞ് ഊര്‍ജ്ജ മന്ത്രിയെ ധിക്കരിക്കാന്‍ മാത്രമുള്ള ഊര്‍ജ്ജം എന്‍.എസ്.എസിന് എവിടെനിന്നു കിട്ടി എന്നു തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് ചോദിക്കേണ്ടതുണ്ട്.
ഇതുപോലുള്ള ചോദ്യങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ടുതന്നെ ചോദിക്കണം. പാര്‍ട്ടി വിട്ടുപോയി മറ്റു ജാതിസംഘടനകള്‍ വഴി ചോദിക്കാന്‍ പാടില്ല. കോണ്‍ഗ്രസ്സിന്റെ അകത്തുനിന്നു തന്നെ പോരാടണം. (വിപ്‌ളവകാരിയായ സി.കേശവന്‍ കോണ്‍ഗ്രസ്സിന്റെ നേതാവായിക്കൊണ്ടു തന്നെയാണ് 'നിവര്‍ത്തന പ്രക്ഷോഭം' നടത്തി പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം നേടിക്കൊടുത്തത്). അങ്ങനെ, കേരളത്തിലെ കോണ്‍ഗ്രസ്സിനെ സവര്‍ണജാതി ദുര്‍ഭൂതത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കണം. കാര്യങ്ങളെല്ലാം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ധരിപ്പിക്കുകയും വേണം. കാരണം സോണിയാജിക്ക് വേണുഗോപാലിന്റെയും ഏ.കെ.ആന്റണിയുടെയും രമേശ് ചെന്നിലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മനസ്സല്ല ഉള്ളത്. അവര്‍ക്ക് ജനാധിപത്യത്തിലും മാനവികതയിലും വിശ്വാസമുണ്ട്. 
        കുറച്ച് യുക്തിവാദംകൂടി പറയട്ടെ. ഇന്ത്യയില്‍ ഏതു വിപ്‌ളവ പ്രസ്ഥാനങ്ങള്‍ വന്നാലും അതിനെ തകര്‍ക്കാന്‍ ഏറെ മിടുക്കുള്ളവരാണ് സവര്‍ണ മൂരാച്ചികള്‍. ബ്രാഹ്മണ മതത്തിന്റെ നീചതകള്‍ക്കെതിരെ രംഗത്തു വന്ന ബുദ്ധമതത്തെ അതിനകത്തു കയറി അവര്‍ തകര്‍ത്തുകളഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയടക്കം ഇന്ത്യയിലെ എല്ലാ വിപ്‌ളവ പ്രസ്ഥാനങ്ങള്‍ക്കും ഈ ബാധയേറ്റിട്ടുണ്ട്. യുക്തിവാദി പ്രസ്ഥാനവും ഇക്കൂട്ടത്തില്‍പ്പെടുന്നു. ചുരുക്കം ചില യുക്തിവാദികളൊഴിച്ചാല്‍ മറ്റുള്ള യുക്തിവാദികളെല്ലാം സവര്‍ണ യുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണ്. 7 സവര്‍ണ മന്ത്രി, 2 ഈഴവ മന്ത്രി, 1 പട്ടികജാതി മന്ത്രി എന്നൊക്കെ കേട്ടാല്‍, 'ഞങ്ങളില്ലാ ഹൈന്ദവ രക്തം; ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം; ഞങ്ങളിലില്ലാ മുസ്ലീം രക്തം; ഞങ്ങളിലുള്ളത് മാനവ രക്തം' എന്നു പറയുന്ന അവരിലെ മിക്കവരുടെയും 'മാനവ രക്തം'തിളയ്ക്കും. ഛായ്! ജാതി -മത-ദൈവ നിഷേധം പറയുന്നതിനു പകരം ജാതിക്കുവേണ്ടി വാദിക്കുകയോ! പാവപ്പെട്ടവനു സംവരണം നല്‍കണമെന്നു പറയുന്നതിനു പകരം ജാതിക്കു സംവരണം നല്‍കണമെന്നു വാദിക്കുകയോ!! എന്നൊക്കെ അവര്‍ ആക്രോശിക്കും. ('ജാതിവാദികള്‍' പടപൊരുതി നേടിയെടുത്ത സംവരണാവകാശം കട്ടെടുത്ത് അവരില്‍ പലരും സര്‍ക്കാര്‍ ശമ്പളം പറ്റുന്നുവെന്നത് വേറെ കാര്യം). യുക്തിവാദികള്‍ അവരുടെ ആശാനായി വിശേഷിപ്പിക്കുന്ന സഹോദരന്‍ കെ.അയ്യപ്പന്‍ (ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്ന സഹോദരനയ്യപ്പന്‍ എന്ന വിപ്‌ളവകാരി) പറഞ്ഞത് (സഹോദരന്‍ എന്ന വിപ്‌ളവകാരി, എഡിറ്റര്‍: ജി.പ്രിയദര്‍ശനന്‍, പേജ് 176-178) സവര്‍ണ/സവര്‍ണാടിമത്ത യുക്തിവാദികള്‍ അറിയുക:
     '' സമുദായ പ്രാതിനിധ്യം ജനകീയ ഭരണ തത്വത്തിന് എതിരായിട്ടുള്ള ഏര്‍പ്പാടാണെന്നാണു ആക്ഷേപം. ഇത് അടിസ്ഥാനമില്ലാത്ത ഒരു പ്രസ്താവന മാത്രമാണ്. ജനകീയ ഭരണമെന്നുവെച്ചാല്‍ ജനങ്ങള്‍ ജനങ്ങളെത്തന്നെ ഭരിക്കുന്ന ഏര്‍പ്പാടാണല്ലോ. ജനങ്ങളെ ഭരിക്കുന്നവര്‍ ജനങ്ങളുടെ പ്രിതിനിധികളാകണമെങ്കില്‍ ഭിന്ന സമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളില്‍ നിന്നും കഴിയുന്നതും ഉദ്യോഗസ്ഥന്മാരും നിയമസഭാ മെമ്പര്‍മാരും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ചില സമുദായങ്ങള്‍ മറ്റു സമുദായങ്ങളെ ഭരിക്കുന്നതായി വരും. അതു ജനകീയ ഭരണമല്ല. സമുദായഭരണമാണ്.
         സമുദായ പ്രാതിനിധ്യത്തിന്റെ ആവശ്യകത തെളിയിക്കാന്‍ അതിന് എതിരായും അനുകൂലമായും വാദിക്കുന്നത് ആരെല്ലാമെന്നു നോക്കിയാല്‍ മതി. സമുദായ പ്രാതിനിധ്യ വിരോധികള്‍ എല്ലാം പ്രായേണ ചില സമുദായങ്ങളില്‍പ്പെട്ടവരാണ്. സമുദായ പ്രാതിനിധ്യത്തിന് അനുകൂലികള്‍ എല്ലാം പ്രായേണ അതുപോലെ വേറെ ചില സമുദായങ്ങളില്‍പ്പെട്ടവരാണ്. ചില സമുദായങ്ങള്‍ മാത്രം ജനകീയ ഭരണ സംഗതി അറിയുന്നവും നോക്കുന്നവരും, മറ്റു സമുദായങ്ങള്‍ അത് അറിയാത്തവരും നോക്കാത്തവരും ആണെന്നു വരുന്നതെങ്ങനെ? ഇരുകൂട്ടരും അവരവരുടെ സമുദായ താല്‍പര്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്നു എന്നാണ് ഇതില്‍നിന്ന് അനുമാനിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ ഏതു താല്‍പര്യമാണു ന്യായമായിട്ടുള്ളത് എന്നു മാത്രമെ പിന്നെ നോക്കാനുള്ളൂ. സമുദായ പ്രാതിനിധ്യ വാദികള്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്നാണ് പറയുന്നത്. അത് അന്യായമാകാന്‍ തരമില്ല. നേരെമറിച്ച് സമുദായ പ്രാതിനിധ്യ വിരോധികളുടെ വാദം ഫലിച്ചാല്‍ പ്രാതിനിധ്യം ചില സമുദായങ്ങള്‍ക്കേ കിട്ടുകയുള്ളൂ എന്ന് അനുഭവംകൊണ്ടു തെളിഞ്ഞിരിക്കുന്നു. അതു പരമാര്‍ത്ഥത്തില്‍ അവരുടെ കുത്തക പാലിക്കാനുള്ള ശ്രമമായിട്ടേ എടുക്കാനുള്ളൂ. സമുദായ പ്രാതിനിധ്യവാദികളെ അവരുടെ വിരോധികള്‍ സമുദായവാദികളെന്നു പറയാറുണ്ട്. വാസ്തവത്തില്‍ അവര്‍ സമുദായവാദികളല്ല, അവര്‍ സര്‍വ്വ സമുദായവാദികളായ യഥാര്‍ത്ഥ ജനകീയവാദികളാണ്. സുദായ പ്രാതിനിധ്യ വിരോധികളാകട്ടെ സര്‍വ്വസമുദായ വാദത്തെ എതിര്‍ത്തു സമുദായകുത്തകകളെ താങ്ങുന്ന തനി സമുദായവാദികളാണ് ''
       രാജഭരണം നടക്കുമ്പോള്‍ തുരുവിതാംകൂറില്‍ 1936 ല്‍ തന്നെ ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി. തിരു-കൊച്ചിയിലെ ആക്ടിംഗ് മുഖ്യമന്ത്രിയായിരുന്ന, എസ്.എന്‍.ഡി.പി.നേതാവായിരുന്ന സി.കേശവന്‍ നടത്തിയ 'നിവര്‍ത്തന പ്രക്ഷോഭം'വഴിയാണ് ഇതു ലഭിച്ചത്. ഈ വിപ്‌ളവകാരിയുടെ മരണത്തെക്കുറിച്ച് യുക്തിവാദി പ്രസിദ്ധീകരണമായ 'യുക്തി'എഴുതിയ കുറച്ച് കാര്യങ്ങള്‍കൂടി 'ജാതിവിരോധി'കളായ ഇന്നത്തെ യുക്തിവാദികള്‍ മനസ്സിലാക്കുക. അതിങ്ങനെ:
         '' ശ്രീ: സി.ശേവന്‍ 7.7.1969 വെളുപ്പിനു 3 മണിക്ക് 78-ാമതു വയസ്സില്‍ മയ്യനാട്ടുള്ള സ്വവസതിയായ തോപ്പില്‍ വീട്ടില്‍വച്ച് വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം യാതൊരുവിധ മതകര്‍മ്മങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ വിധേയമാക്കാതെ കുഴിച്ചിടുകയാണുണ്ടായതെന്നുള്ള കാര്യം പ്രത്യേകം സ്മരണീയമാണ്......1949-ല്‍ തിരുവനന്തപുരത്തു രൂപീകരിച്ച യുക്തിവാദി സംഘടനയുടെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 'ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയു'മെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇവിടുത്തെ അന്തരീക്ഷത്തെ സംഭ്രാന്തമാക്കിയ കാര്യം ഞങ്ങള്‍ അനുസ്മരിക്കട്ടെ. അങ്ങനെ സകല ദേവാലയങ്ങളും നശിച്ച് അന്ധവിശ്വാസം പൂര്‍ണ്ണമായിത്തന്നെ തിരോധനം ചെയ്തുകാണണമെന്നാഗ്രഹിച്ച മഹാനായ ആ മനുഷ്യവാദിയുടെ കാലടികളെ പിന്തുടരാന്‍ കേരളത്തിലെ ഇന്നത്തെ യുക്തിവാദികളുടെ കര്‍ത്തവ്യം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാകുന്നു. ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും ശ്രീ: കേശവനെപ്പോലുള്ള പ്രക്ഷോഭകാരികളുടെ പ്രയത്‌ന ഫലമായുളവായതാണെന്ന ബോധം നമ്മെ കൂടുതല്‍ ആദര്‍ശധീരരും കര്‍ത്തവ്യോത്സുകരുമാക്കിത്തീര്‍ക്കേണ്ടതാണ് ''.
    പിന്‍കുറിപ്പ്:- കാണാനുള്ള പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലേ. ഉടനെത്തന്നെ കോണ്‍ഗ്രസ്സ് മന്ത്രിസഭ നിലവില്‍ വരും. അതില്‍ മുഖ്യമന്ത്രി,(ഉപ മുഖ്യമന്ത്രിയുണ്ടെങ്കില്‍ അതും), മന്ത്രിമാര്‍, സ്പീക്കര്‍, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധിനിത്യം നല്‍കുന്നത് ആര്‍ക്കാണെന്നു പരിശോധിച്ചാല്‍ കാര്യം നല്ലപോലെ മനസ്സിലാക്കാന്‍ സാധിക്കും.
.......................