ശങ്കരനാരായണന് മലപ്പുറം
ഒരു പ്രസിദ്ധീകരണം മണ്മറഞ്ഞ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ഒരു പ്രതേ്യക പതിപ്പ് ഈയിടെ പുറത്തിറക്കുകയുണ്ടായി. മണ്മറഞ്ഞ സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില പേരുകള്‍ അതില്‍ കണ്ടില്ല. അവര്‍ വര്‍ണത്തിനു പുറത്തുള്ളവരായിരുന്നു. അവര്‍ നാടുനീങ്ങിയവരല്ല; തീപ്പെട്ടവരല്ല; കാലം ചെയ്തവരല്ല; പരലോകം പ്രാപിച്ചവരല്ല; സ്വര്‍ഗ്ഗം പൂകിയവരല്ല; ദിവംഗതരായവരല്ല; മൃതിയടഞ്ഞവരും നിര്യാതരായവരും അന്തരിക്കുകയും മരിക്കുകയും ചെയ്തവരുമല്ല. അവര്‍ ചത്തു പോയവരായിരുന്നു. ചില പ്രതേ്യക വിഭാഗക്കാര്‍ പൊതുവെ 'ചത്തു'പോകുന്ന അവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. അവരുടെ സ്ത്രീകളുടെ 'തിരുവയര്‍ ഒഴിയാ'റില്ല; അവര്‍ പ്രസവിക്കാറുമില്ല; 'കുരങ്ങിടുക'യാണ് ചെയ്യാറ്. അവര്‍ 'അമൃതേത്ത്' കഴിക്കാറോ ഊണ് കഴിക്കാറോ ഇല്ല. 'കരിക്കാടി' മോന്താറാണ് പതിവ്. സവര്‍ണര്‍ പള്ളിനീരാട്ടും തേവാരവും കുളിയുമൊക്കെ നടത്തുമ്പോള്‍ ഇക്കൂട്ടര്‍ 'നനച്ചില്‍' നടത്താറാണ് പതിവ്. ഇവര്‍ക്ക് താമസിക്കാന്‍ ഇല്ലവും മനയും കൊട്ടാരവും കോവിലകവും മഠവും വാര്യവും പിഷാരവും ഇല്ല. ഇക്കൂട്ടര്‍ താമസിക്കേണ്ടത് കൂരയിലും കുടിലിലും കുടിയിലും ചാളയിലും മാടത്തിലും ചെറ്റയിലുമൊക്കെയാണ്. ('ചെറ്റ' എന്നത് തെറിവാക്കായാണല്ലോ ഉപയോഗിച്ചു വരുന്നത്. ഈ പ്രയോഗത്തിന് ജാതിയുമായി ബന്ധമുണ്ട്. 'ചെറ്റ'കളാല്ലാത്തവര്‍ക്ക് തിന്നു കുടിച്ചു മദിച്ചു സുഖിച്ചു രസിക്കാനുള്ളതൊക്കെ ചോര നീരാക്കി ഉണ്ടാക്കിക്കൊടുത്തിരുന്നത് 'ചെറ്റ'കളായിരുന്നു. പക്ഷേ, 'ചെറ്റകള്' ഇക്കൂട്ടര്‍ക്ക് മോശക്കാരായി. അവരെ 'ചെറ്റ'കളെന്നു വിളിച്ച് ആക്ഷേപിച്ചു).
'ചത്തു'പോയ എല്ലാ സാഹിത്യകാരന്മാരെക്കുറിച്ചും എഴുതാന്‍ സാധിക്കണമെന്നില്ല. എങ്കിലും കേരള സാഹിത്യ ചരിത്രത്തില്‍ നിന്നു ടി.കെ.സി.വടുതലയെയും മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരെയും പണ്ഡിറ്റ് കെ.പി.കറുപ്പനെയും യാതൊരു കാരണ വശാലും ഒഴിവാക്കാന്‍ സാധിക്കുകയില്ല.
കൊച്ചി രാജാവിന്റെ ഷഷ്ഠിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് 1912 ല്‍ നടത്തിയ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകമാണ് 'ബാലാകലേശം'. ഈ നാടകം രചിച്ചത് ധീവര (മുക്കുവ) സമുദായക്കാരനായ പണ്ഡിറ്റ് കെ.പി.കറുപ്പനായിരുന്നു. പ്രത്യക്ഷത്തില്‍ രാജാവിനെ സ്തുതിക്കുന്ന നാടകമാണങ്കിലും പരോക്ഷമായി കൊച്ചിയില്‍ നടമാടിയിരുന്ന ജാതിത്തെമ്മാടിത്തരങ്ങളെ തുറന്നു കാണിക്കുന്നതായിരുന്നു പ്രസ്തുത നാടകം. ഈ നാടകത്തിനെതിരെ ഒരു സവര്‍ണപ്പട തന്നെ രംഗത്തു വരികയുണ്ടായി. ഇക്കൂട്ടത്തില്‍ സ്വദേശാഭിമാനി കെ.രാമകൃഷ്ണപ്പിള്ളയുമുണ്ടായിരുന്നു. 'ബാലാകലേശ'ത്തെ 'വാലാകലേശം' എന്നു പരിഹസിച്ച (ധീവര സമുദായക്കാരെ കൊച്ചിയില്‍ വാലന്മാര് എന്നും വിളിക്കാറുണ്ട്) ഈ പിള്ള 'കറുപ്പന്റെ കൃതിയില്‍ മത്സ്യഗന്ധം അനുഭവപ്പെടുന്നു' എന്നുപോലും പറയുകയുണ്ടായി.
കൊച്ചി നിയമസഭയിലെ അംഗമായിരുന്നു കെ.പി.കറുപ്പന്. ആയവസരത്തില്‍ മദ്രാസ് ഗവര്‍ണറായിരുന്ന ഘോഷന്‍ പ്രഭു സംസ്ഥാന അതിഥിയായി കൊച്ചി സന്ദര്‍ശിച്ചു. കൊച്ചി മഹാരാജാവ് പ്രഭുവിനൊരു ഉദ്യാനവിരുന്ന് നല്കി. പ്രസ്തുത വിരുന്നിലേക്ക് മറ്റെല്ലാ നിയമസഭാംഗങ്ങളെയും ക്ഷണിച്ചെങ്കിലും കറുപ്പനെ മാത്രം ക്ഷണിച്ചില്ല. കറുപ്പന്റെ ജാതി തന്നെയായിരുന്നു ഇതിനു കാരണം. നിന്ദ്യമായ ഈ അവഗണയെ ചോദ്യം ചെയ്തുകൊണ്ടെഴുതിയ കൃതിയാണ് 'ഉദ്യാന വിരുന്ന്'. (ഉദ്യാന വിരുന്ന് നടന്ന വേദി ഇന്നും എറണാകുളത്തെ സുഭാഷ് പാര്‍ക്കിലുണ്ട്). 1925 ല്‍ മഹാരാജാവിന്റെ ആള്ക്കാര് കറുപ്പനോട് അയിത്തം കാണിച്ചു; 2010 ല്‍ ഈ പത്രം പണ്ഡിറ്റ് കെ.പി.കറുപ്പനോട് അയിത്തം കാണിച്ചു!
1893 ല്‍ മലയാള സാഹിത്യ മണ്ഡലത്തില്‍ വലിയൊരു 'സാഹിത്യ-ജാതി യുദ്ധം' നടക്കുകയുണ്ടായി. വലിയൊരു സവര്‍ണ സാഹിത്യപ്പടയുമായി ഈഴവനായ മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ ഒറ്റയ്ക്ക് ഏറ്റുമുട്ടി. ഏറെ ദിവസങ്ങള്‍ നീണ്ടു നിന്ന ആ യുദ്ധത്തില്‍ വിജയിച്ചത് മൂലൂര്‍ തന്നെയായിരുന്നു. 'തല നിറച്ചു കുടുമയും ഉള്ളു നിറച്ചു പഴമയും' ഉള്ള കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാനാണ് ഈ 'യുദ്ധ'ത്തിനു വിത്തു പാകിയത്. ''ഈ മഹായുദ്ധത്തിന്റെ സാക്ഷാല്‍ കാരണം മൂലൂരിന്റെ 'കവിരാമായണ'മായിരുന്നുവല്ലോ. അതിന്റെ കാരണം കുഞ്ഞുക്കുട്ടന് തമ്പുരാന്റെ 'കവിഭാരത'വും, അതിന്റെ കാരണം തമ്പുരാന് കുശുമ്പും ആണെന്നുള്ളതാണ് സത്യം'' എന്നാണ് എന്‍.കെ.ദാമോദരന്‍ (സരസകവി മൂലൂരിന്റെ സാഹിത്യ സംഗരങ്ങള്‍, പേജ് 15) പറയുന്നത്.
'തലനിറച്ചു കുടുമയും ഉള്ളു നിറച്ചു പഴമയും' ഉള്ള കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാന് 'കവിഭാരതം' എന്നൊരു കൃതി രചിച്ചു. ഇതില്‍ സവര്‍ണരെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ഇതില്‍ പ്രതിഷേധിച്ച് മൂലൂര്‍ 'കവിരാമായണം' എന്നൊരു കൃതി രചിച്ചു. കവിരാമായണത്തില്‍ അന്നുണ്ടായിരുന്ന എല്ലാ എഴുത്തുകാര്‍ക്കും സ്ഥാനം നല്കി. ഈ കൃതിക്കെതിരെ കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാനും ഉള്ളൂരുമടക്കമുള്ള പല കവികളും രംഗത്തു വന്നു. എല്ലാവരും മൂലൂരിനെ ജാതി പറഞ്ഞ് ആക്ഷേപിച്ചു. ഇവര്‍ക്കൊക്കെ മൂലൂര്‍ കണക്കിനു മറുപടി കൊടുത്തു. കൂട്ടത്തില്‍ ഒരു 'ഭദ്രകാളിയമ്മ'യും രംഗത്തു വരികയുണ്ടായി. 'കവിരാമായണ'ത്തില്‍ ഉള്‍പ്പെടുത്തിയ ചില നായര്‍ കവയിത്രികളെ അമ്മ എന്ന് ചേര്‍ക്കാതെയാണ് മൂലൂര്‍ സംബോധന ചെയ്തത്. ഇത് 'ഭദ്രകാളി'ക്ക് പിടിച്ചില്ല. 'ഭദ്രകാളി' ഈഴവനായ മൂലൂരിനെ കുരങ്ങനെന്നും മരഞ്ചാടിയെന്നും മരങ്കേറിയെന്നും(മരം കേറലായിരുന്നുവല്ലോ പൊന്നു തമ്പ്രാക്കള്‍ ഈഴവര്‍ക്ക് നല്‍കിയിരുന്ന കുലത്തൊഴില്‍) പണിക്കനല്പ്പനെന്നും പറഞ്ഞ് ആക്ഷേപിച്ചു. 'ഭദ്രകാളി' എന്നതൊരു കള്ളപ്പേരായിരുന്നു. ഈ കള്ളപ്പേരിന്റെ ഉടമ 'സ്വജാത്യാഭിമാനി'യായ സാക്ഷാല്‍ 'സ്വദേശാഭിമാനി' രാമകൃഷ്ണപ്പിള്ള തന്നെയായിരുന്നു. കേരള സാഹിത്യ ചരിത്രത്തില്‍ ഈ 'യുദ്ധ'ത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 'തലയില്‍ നിറച്ച് ദേശീയതയും ഉള്ളില്‍ നിറച്ച് പഴമയും' ഉള്ളതുകൊണ്ടു മാത്രമല്ല ഈ പ്രസിദ്ധീകരണം മൂലൂരിനെ 'ചത്തുപോയ' സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ ചേര്‍ത്തത്. കാരണം ഇതേ ഗണത്തില്‍പ്പെട്ടവരും 'ചത്തുപോയ'വരുമായ ഒന്നുരണ്ടാളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാഹിത്യത്തിലെ സവര്‍ണാധിപത്യത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിയായതിനാലായിരിക്കണം മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരെ 'ചത്തുപോയ'വരുടെ കൂട്ടത്തില്‍ ചേര്‍ത്തത്.
അവഗണിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണ് പട്ടികജാതി-വര്‍ഗ്ഗക്കാര്‍ എന്നു പറയുന്നത് അതിശയോക്തിയല്ല. പട്ടികജാതി-വര്‍ഗ്ഗത്തില്‍പ്പെടാത്തവരൊക്കെ (ഏതാനും വ്യക്തികള്‍ മാത്രമേ ഇതില്‍ നിന്ന് ഒഴിവുള്ളൂ) ഇക്കൂട്ടരോട് അവഗണയും (മനസ്സില്‍) അയിത്തവും പണ്ടല്ല ഇന്നും കാണിക്കുന്നുണ്ട്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ രാഷ്ട്രീയ-സാഹിത്യ മേഖലകളിലും ഈ അവഗണയും അയിത്തവുമുണ്ട്. (ജന്മം കൊണ്ട്) ഒരു നമ്പൂതിരിയുടെ മകനായ പി.എന്‍.ബ്രഹ്മദത്തന് പറയുന്നത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2008 ഒക്ടോബര്‍ 19-25):''വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മാത്രമല്ല കലയിലും സാംസ്കാരിക ജീവിതത്തിലും ബ്രാഹ്മണവത്കരണം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ജന്മം കൊണ്ട് അവര്‍ണരായ സാക്ഷാത്കാരങ്ങളേ ഈ മേഖലയില്‍ ഇന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടാനുള്ളൂ. കൃത്യമായ അവര്‍ണ പ്രാധിനിത്യമുള്ള സര്‍ഗക്രിയയുടെ ഉണര്‍വുകള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ ഗളഛേദം ചെയ്യപ്പെടുന്നു. സാഹിത്യത്തില്‍ സി.അയ്യപ്പനു നേരെയുണ്ടായ ഗളഛേദം രാഷ്ട്രീയത്തില്‍ സി.കെ.ജാനുവിനുമേലും ആവര്‍ത്തിച്ചു. കഴിഞ്ഞ മൂന്നു ദശകത്തിനുള്ളില്‍ വ്യക്തമായ സ്വാധീന ശേഷിയുള്ള ഒരു അവര്‍ണ പ്രസ്ഥാനമോ നേതൃത്വമോ വ്യക്തിയോ പോലും രൂപപ്പെടാത്ത വിധം സമ്പൂര്‍ണമായിരുന്നു കേരളീയ പൊതുമണ്ഡലത്തിലെ സവര്‍ണാധിപത്യം''.
1891 മുതല്‍ 1991 വരെയുള്ള 100 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച 100 കഥകള്‍ ഡി.സി.ബുക്സ് പുസ്തകമാക്കിയിരുന്നു (100 വര്‍ഷം 100 കഥ). വേങ്ങയില്‍ കുഞ്ഞിരാമന് നായരില്‍ നിന്നു തുടങ്ങി പി.സുരേന്ദ്രനില്‍ അവസാനിക്കുന്ന 100 സാഹിത്യകാരന്മാരുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിരവധി ആസ്വാദകരുടെ സഹകരണത്തോടെ കെ.അയ്യപ്പപ്പണിക്കര്‍, എം.കെ.സാനു, കെ.പി.അപ്പന്, ആര്.നരേന്ദ്ര പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് 100 കഥകള്‍ തെരഞ്ഞെടുത്തത്. ഇതിലെ 29-ാമത്തെ കഥയുടെ പേര് 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ!' എന്നാണ്. കഥാകൃത്തിന്റെ പേര് ടി.കെ.സി.വടുതല.
ആള് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണ്. പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ നിന്നു അഡീഷണല്‍ ഡയരക്ടറായി വിരമിച്ച വ്യക്തിയുമാണ്. പിന്നീട് കേരള ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയും സാഹിത്യ സഹകരണ സംഘം പ്രസിഡന്റുമായി. കേരളത്തില്‍ നിന്നു 3 ദലിതരെ മാത്രമേ രാജ്യസഭാ എം.പി. മാരാക്കിയിട്ടുള്ളൂ. ഇതിലൊരു വ്യക്തിയാണ് ടി.കെ.സി.വടുതല. (ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവാണ് പി.എന്‍.ബ്രഹ്മദത്തന് പരാമര്‍ശിച്ച സി.അയ്യപ്പന് എന്ന കഥാകൃത്ത്). ദലിതരെ അവഗണിക്കുവെന്നു പറഞ്ഞത് തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ ഇദ്ദേഹത്തിന് ലഭിച്ച സ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചേക്കാം. പക്ഷേ, ഇതാരും കനിഞ്ഞരുളിയതല്ല. അത്രമാത്രം കഴിവുണ്ടായിട്ടാണ് ടി.കെ.സി.വടുതല ആ സ്ഥാനത്തെത്തിയത്. ഡോ:ബി.ആര്.അംബേദ്കര്‍ക്കും കെ.ആര്.നാരായണനും ലഭിച്ച പദവികള്‍ പോലെ. തെരഞ്ഞെടുത്ത കഥകള്‍, രണ്ടു തലമുറ, ജാതിയെന്താ, ചങ്ക്രാന്തി അട, പുതിയ അടവ്, ജീവിതത്തിന്റെ താളം, ചങ്ങലകള്‍ നുറുങ്ങുന്നു, ഹൃദയത്തുടിപ്പുകള്‍, നനവുള്ള മണ്ണ്, കറ്റയും കൊയ്ത്തും എന്നിവയാണ് ടി.കെ.സി.യുടെ കൃതികള്‍.
പുലയനായതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നു ഏല്‍ക്കേണ്ടി വരുന്ന അവഹേളനങ്ങളില് നിന്നു രക്ഷ നേടാന്‍ ക്രിസ്ത്യാനിയായ കണ്ടങ്കോരന്റെ ദുരവസ്ഥ തുറന്നു കാണിക്കുന്ന കഥയാണ് 'അച്ചണ്ടവെന്തീഞ്ഞ ഇന്നാ!' എന്ന കഥ.
കഥയിലെ നായകനായ കണ്ടങ്കോരന് അസുഖം വന്നു. മരണം മുന്നില്‍ കണ്ടു. ഒരു ദിവസം അടിയാനായ കണ്ടങ്കോരന്റെ രോഗം കാണായി തമിരു പടിക്കല്‍ നിന്നു കൊച്ചമ്പാന്‍ വന്നു. കൊച്ചമ്പാന്റെ ഉപദേശ പ്രകാരം കണ്ടങ്കോരന് ക്രിസ്ത്യാനിയായി വെന്തീഞ്ഞയിട്ടു. ദേവസ്സിയെന്നു പേരിട്ടു. അതോടെ കണ്ടങ്കോരന്റെ അവസ്ഥയാകെ മാറി. 'ആളുകള്‍ തുരുതുരാ കണ്ടങ്കോരന്റെ മാടത്തിലേക്കു പ്രവഹിച്ചു തുടങ്ങി. കൂടുതലും സമീപസ്ഥരായ ക്രിസ്ത്യാനികളാണ്. ആണും പെണ്ണും വന്നു. രോഗ വിവരം അറിഞ്ഞു പോകാന്‍ മാത്രമല്ല, തങ്ങളുടെ മതത്തില്‍ വിശ്വാസമര്‍പ്പിച്ചു പാപച്ചെളിക്കുണ്ടില്‍ നിന്നു മോചനം തേടി പരിശുദ്ധനായിരിക്കുന്ന ആ മനുഷ്യനെ കാണാനും ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും കൂടി സന്നദ്ധരായിട്ടാണ് അവര്‍ വന്നത്'. ക്രമേണ ദേവസ്സിയുടെ രോഗം മാറി. ദേവസ്സിയുടെ ഭാവവും മാറി. പാടത്തെപ്പണിയും പുലയരോടുള്ള കൂട്ടകെട്ടുമൊക്കെ ഒഴിവാക്കി. തമിരു പടിക്കല്‍ തന്നെയായി ദേവസ്സിയുടെ താമസം. തമിരു പടിക്കല്‍ നിന്നു കിട്ടിയ കീറക്കുപ്പായമിട്ട് ദേവസ്സി പള്ളിയില്‍ പോകും. ചില 'നല്ല ജോലി'കളും കിട്ടി ദേവസ്സിക്ക്. ക്രിസ്ത്യാനിപ്പെണ്ണുങ്ങള്‍ പെറ്റത് അറിയിക്കുന്ന പണി. മരിച്ചത് അറിയിക്കുന്ന പണി. കല്ല്യാണ യാത്രയ്ക്ക് പെട്ടി ഏറ്റി നടക്കുന്ന ജോലി എന്നിങ്ങനെ.
ഇങ്ങനെയൊക്കെയാണെങ്കിലും ബന്ധുക്കള്‍ ദേവസ്സിയെ അംഗീകരിച്ചില്ല. അവര്‍ ദേവസ്സിയെ കണ്ടങ്കോരന് ദേവസ്സിയെന്നു വിളിച്ചു. ദേവസ്സി എതിര്‍ത്തു നോക്കിയെങ്കിലും അതു വിലപ്പോയില്ല. ദേവസ്സിക്ക് കടുത്ത അമര്‍ഷവും സങ്കടവുമൊക്കെ തോന്നി. ക്രിസ്ത്യാനികളായ കുഞ്ഞാടുകളും തന്നെ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നില്ലെന്ന് ക്രമേണ ദേവസ്സി തിരിച്ചറിഞ്ഞു. വെന്തീഞ്ഞയിട്ടു പുതിയ കുഞ്ഞാടായ തന്നെ പഴയ കുഞ്ഞാടുകള്‍ ക്രിസ്ത്യാനിയായി അംഗീകരിക്കുന്നില്ലെങ്കിലും താന്‍ പുതിയൊരു തരം ക്രിസ്ത്യാനി ( 'പുക്രി' അതായത് പുലയ ക്രിസ്ത്യാനി) ആയി മാറിയിരിക്കുകയാണെന്നും ദേവസ്സിക്കു ബോധ്യമായിത്തുടങ്ങി. തമിരു പടിക്കല്‍ നിന്നു തന്നെ ആക്ഷേപ വാക്ക് കേള്‍ക്കേണ്ടി വന്നു. ഒരു കാര്യസ്ഥന് കുഞ്ഞാട് നാലഞ്ചു തവണ ദേവസ്സിയെ 'കണ്ടങ്കോരന് ദേവസ്സീ' എന്നു വിളിക്കുകയും പള്ളിവികാരിക്ക് കൊടുക്കാനായി ഒരു കുറിമാനം നല്‍കുകയും ചെയ്തു. ദേവസ്സി ഒരു ഉറച്ച തീരുമാനമെടുത്തു. ദേവസ്സി പള്ളിയിലേക്ക് കുതിച്ചു. ശേഷം ഉണ്ടായ കാര്യം കഥാകൃത്ത് ഇങ്ങനെ വിവരിക്കുന്നു: '' അവന് പ്രമാണിയുടെ 'കുറിമാനം' അദ്ദേഹത്തെ ഏല്പിച്ചു. പിന്നീട് കഴുത്തിനു ഭാരമായി തൂങ്ങിക്കിടന്നിരുന്ന പഴമുറം പോലത്തെ വെന്തീഞ്ഞ ഊരിയെടുത്തു. തികഞ്ഞ അറപ്പോടും വെറുപ്പോടും കൂടി അതു വികാരിയുടെ കൈയില്‍ വെച്ചു കൊടുത്തിട്ട് അവന് പറഞ്ഞു: 'അച്ചണ്ട വെന്തീഞ്ഞ ഇന്നാ! ഏന് പയേ കണ്ടങ്കോരനായിട്ടു തന്നെ ചീവിച്ചോളാം' ''.
ക്രിസ്തുവിന്റെ മഹത്വം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സവര്‍ണ ക്രിസ്ത്യാനികള്‍ക്ക് അന്നും ഇന്നും നല്ല നീറ്റലുണ്ടാക്കുന്ന കഥയാണിത്. ഇതുകൊണ്ടു തന്നെയാണ് ടി.കെ.സി.വടുതല എന്ന കഥാകാരന് 'ചത്തുപോയ' സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍പ്പെട്ടത്. ഇതേ താല്പര്യം തന്നെയാണ് ഏഴാം തരം പാഠപുസ്തകത്തിനെതിരെ പാതിരിമാര്‍ രംഗത്തു വന്നതിനു പിന്നിലുമുള്ളത്. ജാതി പീഡനം സഹിക്ക വയ്യാതെ പൊയ്കയില്‍ അപ്പച്ചന് 'പൊയ്കയില്‍ യോഹന്നാന്' ആയി മാറി. കഥയിലെ ദേവസ്സിക്കുണ്ടായതിലേറെ തീവ്രമായ അനുഭവമാണ് യഥാര്‍ത്ഥ ജീവതത്തില്‍ യോഹന്നാനും കൂട്ടര്‍ക്കുമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ബൈബിള്‍ കത്തിച്ചുകൊണ്ടാണ് യോഹന്നാന് വീണ്ടും അപ്പച്ചനായി മാറിയത്. ഈ അപ്പച്ചനാണ് പിന്നീട് ശ്രീകുമാരഗുരു ദേവനായി മാറിയത്. ഈ മഹാത്മാവ് രൂപം നല്കിയ പ്രസ്ഥാനമാണ് പി.ആര്.ഡി.എസ് എന്ന പേരിലറിയപ്പെടുന്ന 'പ്രത്യക്ഷ രക്ഷാ ദൈവ സഭ'. ഈ പാഠഭാഗം ഏഴാം തരം പാഠപുസ്കതത്തിലുണ്ടായിരുന്നു.
സാമൂഹിക ചരിത്രമായാലും രാഷ്ട്രീയ ചരിത്രമായാലും സാഹിത്യ ചരിത്രമായാലും ശരി അതെഴുതുന്നത് ഇപ്പറഞ്ഞ ചരിത്രങ്ങളിലൊക്കെ വിജയം നേടിയവരാണ്. ചരിത്രത്തില്‍ വിജയിച്ചവര്‍ ചരിത്രമെഴുതുമ്പോള്‍ അവരുടെ ഗീര്‍വാണങ്ങളൊക്കെ മഹത്തായ ചരിത്ര സംഭവങ്ങളായി മാറും. അപ്പോള്‍ നാലാംകിട സാഹിത്യകാരനും പ്രശസ്തനായി മാറും. അന്ധവിശ്വാസങ്ങളും ജാതി മാഹാത്മ്യങ്ങളും കുത്തിനിറച്ച കൊട്ടാര നുണകള്‍ ലോക ക്ളാസിക്കുകളായി മാറും. തൊണ്ണൂറ് വയസ്സുള്ള ചാത്തന് 'അവനും' ഒമ്പത് വയസ്സുള്ള പുലാമന്തോള്‍ മൂസ്സ് 'അങ്ങു'മാവും. പുലയര്‍ക്ക് സ്കൂള്‍ പ്രവേശനം കൊടുക്കുന്നത് സാമൂഹിക മന:ശാസ്ത്രത്തിനും നല്ല സദാചാരത്തിനും എതിരാണെന്നു പറഞ്ഞയാള്‍ പത്രപ്രവര്‍ത്തിന്റെ കുലഗുരുവാകും. ചരിത്രത്തില്‍ തോല്പ്പിക്കപ്പെട്ടവര് നികൃഷ്ടന്മാരും നീചന്മാരുമായും കഴിവില്ലാത്തവരും മണ്ടന്മാരുമൊക്കെയായി ചിത്രീകരിക്കപ്പെടും.
ചരിത്രത്തില്‍ തോല്‍പ്പിക്കപ്പെട്ടവരെ നയിക്കുന്നത് തോല്‍വി തങ്ങള്‍ക്ക് വിധിക്കപ്പെട്ടതാണ് എന്ന ബോധമാണ്. ഇത് ശരിയായ ചരിത്രബോധമില്ലാത്തതുകൊണ്ടുണ്ടാവുന്നതാണ്. തോല്പ്പിക്കപ്പെട്ടവര് അവരുടെ പൂര്‍വ്വകാല ചരിത്രം പഠിക്കാത്തതാണ് ഇതിനു കാരണം. 'തലയില്‍ നിറച്ച് കുടുമയും ഉള്ളില്‍ നിറച്ച് പഴമയും' ഉള്ളവര്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് ചരിത്രത്തില്‍ തോല്പ്പിക്കപ്പെട്ടവര് തന്നെയായിരുന്നു സമൂഹത്തിന്റെ ഉന്നത സ്ഥാനത്ത് നിലനിന്നിരുന്നത്.
.....................