My Blog List

Friday, October 08, 2010

ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ

'മക്തബ്' സായാഹന്ന ദിനപത്രം-09.07.2008
'കേരള ശബ്ദം' വാരിക, 07.09.2008

ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ
ശങ്കരനാരായണന്‍ മലപ്പുറം
ബ്രിട്ടീഷ് മേധാവത്വത്തില്‍ നിന്നു ഇന്ത്യയെ മോചിപ്പിച്ച വ്യക്തികളില്‍ എന്തുകൊണ്ടും പ്രമുഖന്‍ ഗാന്ധിജിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കുകയില്ല. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളേ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ. ചെയ്ത കാര്യങ്ങള്‍, അതു ശരിയായാലും തെറ്റായാലും അദ്ദേഹം തുറന്നു പറയുകയും എഴുതുകയും ചെയ്തു.
പക്ഷേ, ഗാന്ധിജിക്ക് ഗുരുതരമായ ഒരു തെറ്റു പറ്റി. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന് അദ്ദേഹം വിശ്വസിച്ചുപോയി. ഇതു പക്ഷേ, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയായിരുന്നില്ല എന്നതും സത്യം തന്നെ. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ചുണ്ടാക്കിയതാണല്ലോ ജാതി വ്യവസ്ഥ. ഈ ചാതുര്‍വര്‍ണ്യത്തിലെ (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍) മൂന്നാം വര്‍ണ്ണത്തില്‍പ്പെട്ട വൈശ്യനായിരുന്നു ഗാന്ധിജി. ഈ വൈശ്യനാണ് ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യ ജാതി സമ്പ്രദായത്തിനുവേണ്ടി വാദിച്ചത്. ഇതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഗാന്ധിജിക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമില്ലായിരുന്നുവെന്ന് പറഞ്ഞത്.
ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന മാനവ വിരുദ്ധ നിലപാടിനെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പെരിയോര്‍ ഇ.വി.രാമസ്വാമി നായക്കര്‍ കോണ്‍ഗ്രസ്സില്‍ നിന്നു രാജി വച്ച് ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കിയത് ഗാന്ധിജിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു. ശ്രീനാരായ ഗുരുവും കുമാരനാശാനുമൊക്കെ മിതമായ ഭാഷയില്‍ ഗാന്ധിജിയെ ചോദ്യം ചെയ്തപ്പോള്‍ സഹോദരനയ്യപ്പന്‍ കടുത്ത ഭാഷയിലാണ് ഗാന്ധിജിയെ ചോദ്യം ചെയ്തത്. എന്നാല്‍, ഗാന്ധിജിയെ ഏറ്റവും ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്ത വ്യക്തി ബാബാ സാഹേബ് ഡോ: ബി.ആര്‍.അംബേദ്കറാണ്. ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രത്തെ അതി സൂക്ഷ്മമായി വിശകലനം ചെയ്ത് അതിന്റെ ദോഷ വശങ്ങള്‍ വളരെ വ്യക്തമായിത്തന്നെ അദ്ദേഹം തുറന്നുകാട്ടി. '' ഗാന്ധിയും കോണ്‍ഗ്രസ്സും അയിത്ത ജാതിക്കാര്‍ക്കെന്തു ചെയ്തു'' എന്ന അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. (ഇതു വായിച്ചാല്‍ ഏഴാം തരം പാഠപുസ്തകത്തിനെതിരെ തെരുവിലിറങ്ങിയ കെ.എസ്.യു.ക്കാര്‍ ബോധംകെട്ടു വീഴും. ഈ ഗ്രന്ഥം കേന്ദ്ര സര്‍ക്കാരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നുത്). ജാതിയെ സംബന്ധിച്ച് ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ഗാന്ധിസത്തിന്റെ ഈ വശം കൂടി നമ്മള്‍ പഠിക്കേണ്ടതുണ്ട്.
ജാതി മുതലായവ ഉണ്ടാക്കിയത് കലിയുഗ ബ്രാഹ്മണരാണെന്ന് സ്വാമി വിവേകാനന്ദന്‍ പോലും പറഞ്ഞിട്ടുണ്ട്. ഈ ജാതി വ്യവസ്ഥയാണ് ഇന്ത്യയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. നുണക്കഥകള്‍ പറഞ്ഞ് മണ്ണില്‍ പണിയെടുക്കുന്നവരുടെ പക്കലുണ്ടായിരുന്ന ഭൂമി മുഴുവന്‍ ബ്രാഹ്മണന്‍ സ്വന്തമാക്കി. ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് ഭൂമി 'ബ്രഹ്മസ്വ'ങ്ങളും ദേവന് ദാനം നല്‍കിയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് ഭൂമി 'ദേവസ്വ'ങ്ങളുമാക്കി. മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളെ അടിമകളാക്കി. അവരുടെ ചോരയും നീരു വിയര്‍പ്പും ഊറ്റിക്കുടിച്ച് അവര്‍ (ത്രൈവര്‍ണികര്‍; ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യന്മാര്‍) മദിച്ചു രസിച്ചു സുഖിച്ചു ജീവിച്ചു.
പശുക്കള്‍ക്ക് ഗോത്വം എന്ന ജാതിയുള്ളതുപോലെ മനുഷ്യര്‍ക്ക് മനുഷ്യ ജാതി മാത്രമേയുള്ളുവെന്നും ബ്രാഹ്മണര്‍ തുടങ്ങിയ ജാതികളില്ലെന്നും ശ്രീനാരായണ ഗുരു പറയുകയുണ്ടായി. ബ്രാഹ്മണിസത്തെക്കുറിച്ച് ഏറ്റവുമധികം പഠിച്ച വ്യക്തിയായ ഡോ: ബി.ആര്‍.അംബേദ്കര്‍ പറഞ്ഞു (ഡോ: അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 17, പേജ് 62,63): '' ഇന്ത്യയിലെ അടിമ വര്‍ഗ്ഗത്തില്‍പ്പെട്ട സാധാരണ മനുഷ്യര്‍ ഇത്രത്തോളം പതിതരും ഇത്രത്തോളം ഹതാശരും ആയിരിക്കുന്നതിന്റെ കാരണം പൂര്‍ണ്ണമായും ബ്രാഹ്മണരും അവരുടെ ദര്‍ശനവുമാണ്.....ഇന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷണ്ഡന്മാരും ചൈതന്യ ശൂന്യരും പൗരുഷ ഹീനരും ആയിട്ടുണ്ടെങ്കില്‍ അത് അവരെ യുഗങ്ങളായി സമ്പൂര്‍ണ്ണ നിരായുധീകരണത്തിനിരയാക്കിയ ബ്രാഹ്മണ നയത്തിന്റെ ഫലമാണ്.''
എന്നാല്‍, ഗാന്ധിജിയുടെ അഭിപ്രായം ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെയുള്ളതായിരുന്നു. ഗാന്ധജി പറഞ്ഞു (യംഗ് ഇന്ത്യ, 19.03.1925): '' മനുഷ്യരാശിയിലെയും ഹിന്ദുമതത്തിലെയും ഏറ്റവും ശ്രേഷ്ഠമായ ഒരു പുഷ്പമാണ് ബ്രാഹ്മണന്‍. ആ പുഷ്പത്തിന്റെ നാശത്തിനു വഴി തെളിക്കുന്ന ഒന്നും തന്നെ ഞാന്‍ ചെയ്യുകയില്ല''. 'ശ്രഷ്ഠമായ പുഷ്പത്തിന്റെ'താഴെയുള്ള 'മുള്ളുകള്‍' മുള്ളുകളായത് അവര്‍ ചെയ്ത മുന്‍ജന്മ കര്‍മ്മഫലം കൊണ്ടായിരുന്നുവെന്ന അഭിപ്രായമാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. ആയതിനാല്‍ 'മുള്ളുകള്‍' മുന്‍ജന്മ കര്‍മ്മഫലം അനുഭവിച്ചുതീര്‍ക്കണമെന്നും ഗാന്ധിജി പറഞ്ഞു. ഓരോ ജാതിക്കാരും അവരവരുടെ പൂര്‍വ്വീകര്‍ ചെയ്യുന്ന ജോലികള്‍ തന്നെ നിര്‍ബന്ധമായും ചെയ്യണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിജി പറയുന്നത് നോക്കുക: ''പൂര്‍വ്വീകരുടെ പരമ്പരാഗതമായ തൊഴില്‍ ചെയ്തു നാം ഓരോരുത്തരും നമ്മുടെ ആഹാരാവശ്യങ്ങള്‍ സമ്പാദിക്കണമെന്നാണ് വര്‍ണ നിയമം അനുശാസിക്കുന്നത്‌ന്. അത് നമ്മുടെ അവകാശങ്ങളെയല്ല, കര്‍ത്തവ്യങ്ങളെയാണ് നിര്‍വ്വചിചിക്കുന്നത് ''.
ജാതി വിവേചനവും ജാതി സമ്പ്രദായവും ദൈവ ചൈതന്യത്തിനെതിരാണെങ്കിലും ഗാന്ധജി അതില്‍ യുക്തിയും ശാസ്ത്രീയതയും കണ്ടു. ഗാന്ധജി പറഞ്ഞ (യംഗ് ഇന്ത്യ, 23.04.1925): '' യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായതുകൊണ്ട് ഞാന്‍ വര്‍ണാശ്രമത്തെ പിന്താങ്ങുന്നു...ജനനത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആശാസ്യമായ പ്രക്രിയാ വിഭജനമാണ് വര്‍ണാശ്രമം എന്നു ഞാന്‍ വിചാരിക്കുന്നുന്നു. തൊട്ടുകൂടായ്മക്കെതുരായിരുന്നു ഗാന്ധിജി എന്ന കാര്യം ശരി തന്നെ. പക്ഷേ, അയിത്തം അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ (ജാതി സമ്പ്രദായത്തെ) നിലനിര്‍ത്തുകയും ചെയ്യണമെന്നതായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഗാന്ധിജി പറയുന്നത് നോക്കുക ( യംഗ് ഇന്ത്യ, 13.08.1925): '' അയിത്തത്തെ അവസാനിപ്പിക്കുകയും വര്‍ണാശ്രമത്തെ അതിന്റെ സ്ഥാനത്ത് പുനരാനയിക്കുകയുമാണ് സമുദായ പ്രവര്‍ത്തകര്‍ ചെയ്യേണ്ട കര്‍ത്തവ്യം''. ജാതി നിയമം ലംഘിച്ചാല്‍ ആ വ്യക്തി ഹിംസിക്കപ്പെടുമെന്നും ഗാന്ധിജി പറഞ്ഞു. '' ഹിന്ദു ധര്‍മ്മമനുസരിച്ച് ഒരാള്‍ ഏതു വര്‍ണ്ണത്തില്‍ ജാതനായോ അതാണ് അയാളുടെ വര്‍ണ്ണം. എന്നാല്‍, ആ വര്‍ണ്ണത്തോട് കൂറു കാണിക്കാതിരിക്കുന്നതുകൊണ്ട് അയാള്‍ സ്വയം ഹിംസിക്കുകയുയിരിക്കും ചെയ്യുന്നത്. അങ്ങനെ അയാള്‍ അധ:പതിക്കുകയും ഒരു പതിതനായിത്തീരുകയും ചെയ്യും (യംഗ് ഇന്ത്യ, 24.11.1997). ഒരു ജാതിക്കാരന് മറ്റൊരു ജാതിക്കാരന്റെ ജോലി ചെയ്യാം. പക്ഷേ, ആ പണി ചെയ്ത് കൂലി വാങ്ങരുത്. അരി വാങ്ങേണ്ടത് 'കുലത്തൊഴില്‍' ചെയ്തുകൊണ്ടു തന്നെ വേണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, 24.11.1927): '' പണം ഉണ്ടാക്കണമെന്നുള്ള വിചാരം കൂടാതെ സേവനത്തെ മാത്രം ഉദ്ദേശിച്ച് ബുദ്ധിയുള്ള ഏതൊരു മരപ്പണിക്കാരനും വക്കീല്‍പ്പണിയില്‍ ഏര്‍പ്പെടുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ല''. ഒരേ മാതാപിതാക്കളുടെ മക്കള്‍ എല്ലാവരും ഒരേ താല്‍പര്യക്കാരും ഒരേപോലെ കഴിവുള്ളവരുമാവില്ലല്ലോ. പിന്നെന്തുകൊണ്ട് ഇങ്ങനെയൊരു വാദം എന്ന ചോദ്യത്തിന് ഗാന്ധിജി ഇങ്ങനെ മറുപടി നല്‍കി (യംഗ് ഇന്ത്യ, 24.11.0927): '' എന്റെ പിതാവ് ഒരു വ്യാപാരിയായിരിക്കവേ എനിക്ക് ഒരു സൈനികന്റെ വൈഭവമാണുള്ളതെങ്കില്‍ ഒരു ഭടനെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുകയും അതേ സമയം എന്റെ ഉപജീവനത്തിനുള്ള വക വ്യാപാരം കൊണ്ട് സമ്പാദിക്കുകയും വേണം''.
കക്കൂസ് വൃത്തിയാക്കുന്ന ഒരു സ്ത്രീ പ്രസവിക്കുമ്പോള്‍ ആ കുഞ്ഞ് തീട്ടം കോരാനുള്ള കൈക്കോട്ടും ബക്കറ്റും കൊണ്ടല്ല ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വരിക. ജനിക്കുമ്പോള്‍ എല്ലാവരും തുല്യതാണ്. എല്ലാം ദൈവത്തിന്റെ മക്കള്‍. തൊലിയുടെ നിറം എന്തായാലും ചോരയുടെ നിറം ചുവപ്പ് തന്നെ. ഗാന്ധിജിയിലെ അന്ധമായ ചാതുര്‍വര്‍ണ്യ മതബോധം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചു (ഹരിജന്‍, 06.03.1937): '' വര്‍ണ്ണ നിയമം വൈദഗ്ദ്ധ്യത്തിനു ക്ഷതം പറ്റാതെയുള്ള കാത്തു സൂക്ഷിക്കലാണ്. ഞാനൊരു തോട്ടിയാണെങ്കില്‍ എന്തുകൊണ്ട് എന്റെ പുത്രന് ആ ജോലി ചെയ്യാന്‍ പാടില്ല...ഒരു തോട്ടിയായി ജനിച്ചവന്‍ ഒരു തോട്ടിയുടെ ജോലി ചെയ്തു ഉപജീവനത്തിനു വേണ്ടത് സമ്പാദിക്കണം ''.
ഗാന്ധിസത്തിന് എന്തെല്ലാം നല്ല വശങ്ങളുണ്ടെങ്കിലും അതിന്റെ സാമൂഹിക അടിത്തറ നിന്ദ്യും നീചവും തികൃഷ്ടവുമായ ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥയാണ്. ഇതു അംഗീകരിക്കുവാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സാധിക്കുകയില്ല. അച്ഛന്റെ തൊഴില്‍ തന്നെ മക്കള്‍ ചെയ്താല്‍ തൊഴില്‍ മത്സരം ഉണ്ടാകില്ലെന്നാണ് ഗാന്ധിജിയുടെ വാദമെന്ന് ഒരാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു: '' ഇത് ജാതി ഉണ്ടാക്കിയവരുടെ വുദമാണ്. ജാതിയുടെ സകല ഗുണങ്ങളും ലഭിക്കുന്നവര്‍ ഇങ്ങനെ പറയും. മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കുവേണ്ടിയല്ലല്ലോ ''.
ജാതി സംബന്ധിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന നിലപാടിനെക്കുറിച്ച് ഏ.കെ.ജി.ക്കുണ്ടായിരുന്ന അഭിപ്രായം ഡോ: കെ.പ്രശോഭന്‍ 'ശ്രീനാരായണ ഗുരുവിന്റെ സ്വാധീനത മലയാള കവിതയില്‍' എന്ന പുസ്തകത്തില്‍ ഇങ്ങനെ വിലയിരുത്തുന്നു-'ഹരിജന്‍' മാസിക, പുറം 27): '' ഏ.കെ.ഗോപാലനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായത്തില്‍ വര്‍ണ്ണം, ജാതി ഇവയെപ്പറ്റി ഗാന്ധിജി പുലര്‍ത്തിയിരുന്നത് ഇരുതല വാദമായിരുന്നു എന്നാണ്. ഗാന്ധിജിയുടെ അയിത്തോച്ചാടന പരിപാടി പോലും രാഷ്ട്രീയത്തിനുള്ള അത്താണിയായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു''.
വെളിച്ചം കാണാത്ത ഇത്തരം ചരിത്ര സത്യങ്ങള്‍ പഠിക്കാനും പഠിച്ചതിനു ശേഷം കുട്ടികളെ പഠിപ്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. ഏഴാം തരക്കാര്‍ മാത്രമല്ല, എല്ലാ തരക്കാരും പഠിക്കേണ്ട പാഠങ്ങളാണിവ.
..................


3 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

അടുത്തകാലത്തിറങ്ങിയ പാഠ പുസ്തകങ്ങളില്‍ എന്തുകൊണ്ടും മെച്ചപ്പെട്ടൊരു പുസ്തകമാണ് ഏഴാം തരത്തിലെ (ഏറെ വിവാദമായ) പാഠ പുസ്തകം. അതിലുണ്ടായിരുന്ന 'ജീവന്റെ മതം' നിലവാരമില്ലാത്തതും ഏറെ വൈകാരിക സ്വഭാവമുള്ളതായിരുന്നുവെങ്കിലും മറ്റു പാഠങ്ങളെല്ലാം മൂടി വച്ച ചരിത്ര സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതായിരുന്നു. ഈ പാഠപുസ്തകം ആര്‍ക്കെങ്കിലും എതിരാണെങ്കില്‍, അത് ഹിന്ദു-ക്രിസ്ത്യന്‍ സവര്‍ണ വര്‍ഗ്ഗീയ മൂരാച്ചികള്‍ക്കു മാത്രമാണ്.

Unknown said...

നല്ലൊരു ലേഖനം, അംബേദ്കറിന്റെ ഇതേ അഭിപ്രായത്തിനെപ്പറ്റി വേറൊരു ബ്ലോഗില്‍ കുറേ മുമ്പേ വായിച്ചതായിരുന്നു, ഏതാണെന്ന് മറന്നു. അന്ന് അദ്ദേഹത്തെ അവിടെ ചീത്ത പറഞ്ഞതായാണറിവ്.

“പക്ഷേ, ഗാന്ധിജിക്ക് ഗുരുതരമായ ഒരു തെറ്റു പറ്റി. ബ്രാഹ്മണ കുബുദ്ധികളുണ്ടാക്കിയ ചാതുര്‍ വര്‍ണ്യ ജാതി സമ്പ്രദായം ശരിയും ശാസ്ത്രീയവും ദൈവീകവുമാണെന്ന് അദ്ദേഹം വിശ്വസിച്ചുപോയി. ഇതു പക്ഷേ, അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടിയായിരുന്നില്ല എന്നതും സത്യം തന്നെ...”

“തമിഴ്‌നാട്ടിലെ പെരിയോര്‍ ഇ.വി.രാമസ്വാമി നായക്കര്‍ കോണ്‍ഗ്രസ്സില്‍ നിന്നു രാജി വച്ച് ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കിയത് ഗാന്ധിജിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു. ശ്രീനാരായ ഗുരുവും കുമാരനാശാനുമൊക്കെ മിതമായ ഭാഷയില്‍ ഗാന്ധിജിയെ ചോദ്യം ചെയ്തപ്പോള്‍ സഹോദരനയ്യപ്പന്‍ കടുത്ത ഭാഷയിലാണ് ഗാന്ധിജിയെ ചോദ്യം ചെയ്തത്. എന്നാല്‍, ഗാന്ധിജിയെ ഏറ്റവും ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്ത വ്യക്തി ബാബാ സാഹേബ് ഡോ: ബി.ആര്‍.അംബേദ്കറാണ്. ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രത്തെ അതി സൂക്ഷ്മമായി വിശകലനം ചെയ്ത് അതിന്റെ ദോഷ വശങ്ങള്‍ വളരെ വ്യക്തമായിത്തന്നെ അദ്ദേഹം തുറന്നുകാട്ടി”

“ഏ.കെ.ഗോപാലനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായത്തില്‍ വര്‍ണ്ണം, ജാതി ഇവയെപ്പറ്റി ഗാന്ധിജി പുലര്‍ത്തിയിരുന്നത് ഇരുതല വാദമായിരുന്നു എന്നാണ്. ഗാന്ധിജിയുടെ അയിത്തോച്ചാടന പരിപാടി പോലും രാഷ്ട്രീയത്തിനുള്ള അത്താണിയായിരുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു..”

ചരിത്രസത്യങ്ങളിലേക്ക് ആഴമായ് കടന്നാല്‍ അപ്രിയസത്യങ്ങാള്‍ ഒരുപാട്!!

വേണുഗോപാല്‍ said...

കാര്യ കാരണ സഹിതം ചൂണ്ടിക്കാട്ടിയ ഈ തെളിവുകള്‍ ....
നന്നായി പങ്കു വെച്ചു.... ആശംസകള്‍